ജാലകം നിത്യജീവൻ: പ്രീശരുടെ വിധിപ്രസ്താവന - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Wednesday, October 26, 2011

പ്രീശരുടെ വിധിപ്രസ്താവന - ഈശോയുടെ പ്രബോധനം

                                              വ്യഭിചാരിണിയായ സ്ത്രീയെ വിധിക്കാതെ വിട്ടതിനെപ്പറ്റി ഈശോ പറയുന്നു:

"എനിക്കു പ്രയാസം വരുത്തിയത് കുറ്റമാരോപണം ചെയ്തവരുടെ  ആത്മാർത്ഥതയില്ലായ്മയും സ്നേഹമില്ലായ്മയുമാണ്. അവർ കുറ്റമാരോപണം ചെയ്തത് കള്ളമായിരുന്നതുകൊണ്ടല്ല. ആ സ്ത്രീ ശരിക്കും കുറ്റം ചെയ്തു. എന്നാൽ അതിൽ ഇടർച്ച കാണിച്ചത് അവരുടെ ആത്മാർത്ഥതയില്ലായ്മയാണ്. കാരണം, അതേകുറ്റം അനേകായിരം പ്രാവശ്യം അവർ ചെയ്തിട്ടുള്ളതാണ്. എന്നാൽ കൂടുതൽ സൂത്രത്തിലും ഗോപ്യമായും ചെയ്തു. കണ്ടുപിടിക്കപ്പെട്ടില്ല എന്ന ഭാഗ്യവും തുണച്ചു. ആ സ്ത്രീ അവളുടെ ആദ്യപാപത്തിൽ അത്രയും കൗശലം കാണിച്ചില്ല. കണ്ടുപിടിക്കപ്പെടാതിരിക്കക്കാൻ ഭാഗ്യവുമുണ്ടായില്ല.  എന്നാൽ അവളെ കുറ്റം വിധിച്ച  ഒരുത്തരും - പുരുഷന്മാരും   സ്ത്രീകളും  -   പാപവിമുക്തരായിരുന്നില്ല. 
സ്ത്രീകളും   കുറ്റമാരോപണം    നടത്തുന്നുണ്ടായിരുന്നു. 
ശബ്ദമുയർത്തിയില്ല എന്നുമാത്രം.
 
വ്യഭിചാരത്തിന്റെ പ്രവൃത്തി ചെയ്യുന്നവൻ വ്യഭിചാരിയാണ്. അതിനായി ആഗ്രഹമുള്ളവരും എല്ലാ വിധത്തിലും അതിനായി ദാഹിക്കുന്നവരും വ്യഭിചാരികളാണ്. പാപം ചെയ്യുന്നവനും ചെയ്യാനാഗ്രഹിക്കുന്നവനും ജഡികാസക്തിയുള്ളവരാണ്. തിന്മ
പ്രവർത്തിക്കാതിരുന്നാൽപ്പോരാ, അത് ആഗ്രഹിക്കാതിരിക്കയും വേണം. ജഡികചിന്തകൾ ഇഷ്ടപ്പെടുകയും വായന, പ്രവൃത്തികൾ, ആപൽക്കരമായ തഴക്കങ്ങൾ എന്നിവയാൽ ജഡികവിചാരങ്ങളെ ഉത്തേജിപ്പിക്കയും ചെയ്യുന്നവർ, യഥാർത്ഥത്തിൽ പാപപ്രവൃത്തി ചെയ്യുന്നവരെപ്പോലെ തന്നെ അശുദ്ധരാണ്.  അവർ ഏറ്റം അശുദ്ധിയുള്ള മൃഗത്തേക്കാൾ താഴ്ന്നവരാണ്.

 
നീതിയായി വിധിക്കണമെങ്കിൽ ഒരുവൻ പാപത്തിൽ നിന്ന് സ്വതന്ത്രനായിരിക്കണം. പാപിനിയായ ആ സ്ത്രീയെ നിന്ദിക്കാനായി വന്ന പ്രീശരുടേയും മറ്റാളുകളുടേയും ഹൃദയങ്ങൾ എനിക്കറിയാമായിരുന്നു.
  ദൈവത്തിനും അയൽക്കാർക്കുമെതിരെ, തങ്ങളുടെ വിശ്വാസത്തിനെതിരെ,  മാതാപിതാക്കൾക്കെതിരെ, എല്ലാറ്റിലുമധികമായി തങ്ങളുടെ ഭാര്യമാർക്കെതിരെ പാപം ചെയ്തവരാണവർ. ഒരത്ഭുതം ചെയ്ത് അവരുടെ രക്തത്തോട് അവർ ചെയ്ത  പാപങ്ങൾ  അവരുടെ  നെറ്റിയിൽ  എഴുതുവാൻ ഞാനാവശ്യപ്പെട്ടിരുന്നെങ്കിൽ അനവധി പാപങ്ങളിൽ ഏറ്റവും കൂടുതൽ "വ്യഭിചാരം" - പ്രവൃത്തി കൊണ്ടും ആഗ്രഹം കൊണ്ടും - എന്നുള്ളതാകുമായിരുന്നു. ഞാൻ പറഞ്ഞു, 'ഹൃദയത്തിൽ നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്.'  ആ സ്ത്രീയെ വിധിക്കാൻ വന്ന ഒരുവന്റെയും ഹൃദയം പരിശുദ്ധമായിരുന്നില്ല. അവർക്കു്  ആത്മാർത്ഥതയും  ഉപവിയും  ഇല്ലാതിരുന്നു. അവളെപ്പോലെ തന്നെ  കാമാസക്തി തങ്ങൾക്കും ഉണ്ടായിരുന്നതുകൊണ്ടുതന്നെ അവളോട് അവർ ഉപവി കാണിക്കേണ്ടതായിരുന്നു.

മനസ്സു തളർന്ന ആ സ്ത്രീയോട് ഉപവി കാണിച്ചത് ഞാൻ മാത്രമാണ്. അവളോട് അനിഷ്ടം വരേണ്ട ഏകവ്യക്തിയായ ഞാൻ! എന്നാൽ ഇത് ഓർമ്മിക്കുവിൻ: ഒരാൾക്ക് കാരുണ്യം വർദ്ധിക്കുമ്പോൾ അയാൾ കുറ്റവാളികളോട് കൂടുതൽ സഹതാപം കാണിക്കും. ആ തെറ്റിനോട് അയവു കാണിക്കയല്ല ചെയ്യുന്നത്, പ്രലോഭനത്തെ ചെറുത്തു നിൽക്കാൻ കഴിയാതിരുന്ന ദുർബ്ബലരായ ആളുകളോടു കരുണ കാണിക്കയാണു ചെയ്യുന്നത്.

പലപ്പോഴും ദുർബ്ബലരായ ആളുകൾ പാപം ചെയ്യുന്നത് ആശ്വാസം തേടിയാണ്. അതിനാൽ ഞാൻ പറയുന്നു, സ്വന്തം ഭാര്യയോടോ മകളോടോ സ്നേഹമില്ലാത്തവൻ, ഭാര്യയുടേയോ മകളുടെയോ പാപത്തിന് തൊണ്ണൂറു ശതമാനം ഉത്തരവാദിയാണ്. അതിന് അവൻ ഉത്തരം പറയേണ്ടതായി വരും. മക്കളുടെ കാര്യം ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവൻ വ്യഭിചാരത്തിനും വേശ്യാവൃത്തിക്കും വഴിതെളിക്കുന്നു. അവരെ ഞാൻ അപ്രകാരംതന്നെ വിധിക്കുന്നു.


തെറ്റു ചെയ്ത ആ സ്ത്രീ രക്ഷപ്പെടുവാൻ ഏതു മാർഗ്ഗമാണു സ്വീകരിക്കേണ്ടതെന്ന് ഞാനവൾക്കു കാണിച്ചുകൊടുത്തു. അവളുടെ വീട്ടിലേക്കു തിരിച്ചുപോയി ചെയ്ത കുറ്റത്തിന് എളിമയോടെ മാപ്പു ചോദിക്കുവാനും നല്ല ജീവിതം വഴി മാപ്പു നേടുവാനും മേലിൽ മാംസത്തിനടിപ്പെടാതെ ജീവിക്കുവാനും ആവശ്യപ്പെട്ടു. ദൈവം ക്ഷമിക്കുന്നു. അത് അവൻ നന്മയായതുകൊണ്ടാണ്.


ഞാൻ ആ സ്ത്രീയ്ക്ക് സമാധാനം ആശംസിച്ചില്ല. എന്റെ അനുഗ്രഹവും നൽകിയില്ല. കാരണം, അവൾ പാപത്തിൽ  നിന്ന് പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. പാപപ്പൊറുതി ലഭിക്കണമെങ്കിൽ പാപത്തെ വിട്ടുപേക്ഷിക്കണം. അവളുടെ ജഡത്തിലോ അതിലും ദൗർഭാഗ്യകരമായി, അവളുടെ ഹൃദയത്തിലോ പാപത്തെക്കുറിച്ച് അറപ്പോ വെറുപ്പോ ഉണ്ടായിരുന്നില്ല. നാശകാരണമായതിനെ ഛേദിച്ച് രക്ഷാകരമായതിൽ വളരുവാൻ അവൾക്കു കഴിഞ്ഞില്ല.

                  ഞാൻ എല്ലാവരുടേയും രക്ഷകനായിത്തീർന്നില്ല. അങ്ങനെയാകാൻ ഞാനാഗ്രഹിച്ചു; പക്ഷേ അങ്ങനെയായില്ല. ഗദ്സമെനിലെ എന്റെ മരണവേദനയിൽ എന്നെ തുളച്ച മൂർച്ചയേറിയ അമ്പുകളിലൊന്ന് അതായിരുന്നു!"