ജാലകം നിത്യജീവൻ: September 2015

nithyajeevan

nithyajeevan

Wednesday, September 16, 2015

പോക്കർ കളിക്കുന്ന ദൈവം !!

                         ( 20 വർഷം  ഫിലിപ്പീൻസ് സർക്കാരിന്റെ PRO ആയി ജോലി ചെയ്ത    കാർലോസ്   ഫിൽ                              കാൻസർ രോഗബാധയെത്തുടർന്ന്      ചികിത്സയ്ക്കായി 1995 ൽ     കുടുംബത്തോടൊപ്പം       കാനഡയിലേക്കു കുടിയേറി.  രോഗക്കിടക്കയിലായിരിക്കവേ, അദ്ദേഹം   രചിച്ചതാണിത്.)    

                  "എന്റെ ഡോക്ടർ കാൻസർ എന്ന വാക്കുപോലും ഉച്ചരിച്ചില്ല. എന്നിട്ടും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കപ്പോൾത്തന്നെ പിടികിട്ടി.  "ഇത് വളരെ വേഗത്തിൽ വ്യാപിക്കുന്ന ഇനമാണ്"  എന്നാണദ്ദേഹം പറഞ്ഞത്.   പിന്നീടുള്ള എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായിരുന്നു ... കണ്ണീരോടെ ഞാൻ ദൈവത്തോടു ചോദിച്ചു: "എന്നോടെന്തേ ദൈവമേ ഇങ്ങനെ ചെയ്തു?" സഹായത്തിനായി എങ്ങോട്ടേയ്ക്കാണ് തിരിയേണ്ടതെന്നതിനെപ്പറ്റി ചിന്തിച്ചു ഞാൻ തല പുകച്ചു..
 കന്യാസ്ത്രീകളായ . എന്റെ മൂന്നു സഹോദരിമാരെപ്പറ്റി അപ്പോൾ ഞാനോർത്തു.  അവരോടു ഞാനാവശ്യപ്പെട്ടു;  "നിങ്ങളുടെ തീക്ഷ്ണമായ പ്രാർഥനകളാൽ സ്വർഗ്ഗത്തെ ആക്രമിക്കുക.."  33 വർഷങ്ങൾക്കു മുൻപ് സ്വർഗ്ഗത്തിലേക്കു യാത്രയായ  പുണ്യവതിയായ  എന്റെ അമ്മയോടും ഞാൻ സഹായം യാചിച്ചു.. ഇതൊക്കെയായിട്ടും, എല്ലാം വ്യർഥമാണെന്നൊരു ചിന്ത എന്നിൽ നിലനിന്നു ...
  അപ്പോഴാണ്‌ തീർത്തും അപ്രതീക്ഷിതമായി അതു സംഭവിച്ചത്..   ഒരു ദൈവദൂതൻ എന്റെ മുൻപിൽ പ്രത്യക്ഷനായി എന്നോടു പറഞ്ഞു: "എന്നോടൊപ്പം വരിക; അദ്ദേഹം നിന്നെക്കാണാൻ ആഗ്രഹിക്കുന്നു.." ഞാൻ ദൂതനൊപ്പം യാത്രയായി..
    ലളിതമായ ഒരു ഇരിപ്പിടത്തിൽ ആസനസ്ഥനായിരുന്ന ഒരാളുടെ അടുത്തേക്കാണ് ദൂതൻ എന്നെ കൂട്ടിക്കൊണ്ടു പോയത്. അദേഹത്തിന്റെ മുഖം കണ്ട് വിസ്മയഭരിതനായി ഞാൻ ഉറക്കെപ്പറഞ്ഞു.. "യേശുക്രിസ്തു.." 
അവിടുന്നു പറഞ്ഞു: "നിന്റെ സമയം പൂർത്തിയായിരിക്കുന്നു.."  തനിക്കെതിരെ ഇരിക്കാൻ അവിടുന്ന് എന്നോടാവശ്യപ്പെട്ടു.  ഞാൻ ഇരുന്നപ്പോൾ എന്റെ മുഖത്തേക്ക് അവിടുന്ന് നോക്കി. ആ നോട്ടം ശാന്തമായിരുന്നെങ്കിലും പുഞ്ചിരിയുടെ ഒരു ലാഞ്ചന പോലും അതിലില്ലായിരുന്നു.  അവിടുന്ന് എന്നോടു വീണ്ടും പറഞ്ഞു: "നിന്റെ സമയം പൂർത്തിയായതായി ഞാൻ മനസ്സിലാക്കുന്നു.." പതിഞ്ഞ സ്വരത്തിൽ ഞാൻ പ്രത്യുത്തരിച്ചു; "ഉവ്വ് .."
  അവിടുന്ന് തുടർന്നു: "എന്നാൽ,  നിന്റെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ധുക്കൾ,  എനിക്കു സ്വൈരം തരുന്നില്ല.. നിനക്ക് ഒരവസരം കൂടി നൽകണമെന്നാണവരുടെ ആവശ്യം.  എനിക്ക് അവരെ കണക്കിലെടുക്കേണ്ട കാര്യമൊന്നുമില്ല .." ഇപ്രാവശ്യം യേശുവിന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.  "അവരെ നിശബ്ദരാക്കാൻ വേണ്ടി മാത്രം ഞാൻ നിനക്ക് ഒരവസരം കൂടി തരാം.."
എന്റെ ദൈവമേ, അങ്ങേക്ക് ഒത്തിരി നന്ദി .."പതിയെ പറഞ്ഞുകൊണ്ട് കസേരയിൽ നിന്ന് ഞാൻ എഴുന്നേല്ക്കാൻ തുടങ്ങി.. എന്നാൽ, എന്റെ തിരിച്ചുപോക്ക് അത്ര എളുപ്പമായിരുന്നില്ല...
"നിൽക്കൂ .." യേശു തുടർന്നു;  "ഒരുപാടു പാപം ചെയ്യുകയും ഒരൽപ്പം പ്രാർഥിക്കുകയും ചെയ്തിരുന്നതൊഴിച്ചാൽ,  മറ്റെന്തൊക്കെയാണ് നീ ഭൂമിയിലായിരുന്നപ്പോൾ ചെയ്തിരുന്നത് ?"
മറുപടി പറയാനൊന്നുമില്ലാതെ ഞാൻ താഴെക്കുനോക്കിക്കൊണ്ടു നിന്നു .
"നീ പോക്കർ  (ഒരുതരം ചീട്ടുകളി)  കളിച്ചിരുന്നതായി ഞാൻ മനസ്സിലാക്കുന്നു ..."
ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു;  "അത് ...അത് ഒരു പെനിയുടെ കളി മാത്രം പ്രഭോ .. അതും ഏറ്റവുമടുത്ത കൂട്ടുകാരൊത്തു മാത്രം .."
"ശരി; നാമിപ്പോൾ പോക്കർ കളിക്കാൻ പോകയാണ് .. കളിയിൽ നീ എന്നെ തോൽപ്പിച്ചാൽ നിനക്ക് ജീവിക്കാൻ ഒരവസരം കൂടി ഞാൻ നല്കും; മറിച്ച്, ഞാൻ നിന്നെ തോൽപ്പിച്ചാൽ നിനക്കുപിന്നെ രക്ഷയില്ല.  നിന്റെ ബന്ധുക്കൾക്കും നിന്നെ രക്ഷിക്കാനാവില്ല ,."
"പ്രഭോ, വേണ്ട... പോക്കർ കളിക്കേണ്ട" ഞാൻ ദുർബലമായി എതിർത്തുനോക്കി. ഞാൻ പോക്കർ കളിയിൽ  ഒരു വൻപരാജയമാണെന്ന്  ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ചു;  പിന്നെ ഞാനോർത്തു, അവിടുത്തേക്ക്‌ എല്ലാം അറിയാം,  ഞാൻ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ ഈ കളി തന്നെ യേശു തെരഞ്ഞെടുത്തത്...
"ചീട്ടു കൊണ്ടുവരൂ ," ദൂതനോട് യേശു ആവശ്യപ്പെട്ടു.

               ദൂതൻ ചീട്ടു കൊണ്ടുവന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു; ഭൂമിയിലെപ്പോലെയുള്ള    കാർഡുകളായിരുന്നില്ല  അവ.   'C' എന്ന ഇംഗ്ലീഷ് അക്ഷരം മാത്രമാണ് അവയുടെ ഒരു വശത്തു ഞാൻ കണ്ടത്.  അത് എന്തിനെക്കുറിക്കുന്നുവെന്ന് ഞാൻ ആലോചിച്ചുനോക്കി.. കാർലോസ്‌ എന്ന എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായിരിക്കാം; അല്ലെങ്കിൽ ചിലപ്പോൾ ക്രിസ്തു എന്നതായിരിക്കാം;  പെട്ടെന്നൊരു ദുഷിച്ച ചിന്ത എന്നിലേക്കു കടന്നുവന്നു.. അത് കാൻസർ എന്നതിന്റെ  'C' ആയിരിക്കുമോ?  കൂടുതൽ ചിന്തിക്കാൻ നേരം കിട്ടുന്നതിനു മുൻപ് യേശുവിന്റെ സ്വരം ഞാൻ കേട്ടു : "നമുക്ക്  LORD'S DEAL  കളിക്കാം .."
 'LORD'S DEAL'?  അതെന്തൊരു കളിയാണ്? ഞാൻ കേട്ടിട്ടു പോലുമില്ല... 
                "നാം കളിക്കുന്നത് പണത്തിനുവേണ്ടിയല്ല; "  യേശു തുടർന്നു. സ്വർഗ്ഗത്തിൽ പണത്തിന്റെ ആവശ്യമില്ല.  ഒന്നുനിർത്തിയിട്ട് അവിടുന്ന് വീണ്ടും പറഞ്ഞു; "നീ അവിടെ എത്തുകയാണെങ്കിൽ .."  
അപ്പോഴാണ്‌ ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിലല്ല എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നത്.  യേശു തുടർന്നു: "ആ മനുഷ്യൻ, യൂദാ സ്കറിയോത്താ 30 വെള്ളിക്കാശുമായി ഓടിപ്പോയതിൽപ്പിന്നെ പണം സ്വർഗ്ഗത്തിനു നിഷിദ്ധമാണ്.."

(തുടരും)  

Tuesday, September 15, 2015

വ്യാകുല മാതാവിൻ്റെ തിരുനാൾ

സെപ്തംബർ 15 - വ്യാകുല മാതാവിൻ്റെ തിരുനാൾ      



തിരുമുറിവുകളഞ്ചും തഴുകി,
പൊൻമുടിയിഴകൾ തലോടി,
കരളുരുകി കരയുന്നമ്മേ,
വ്യാകുല മാതേ ...
                                     
    ഇന്ന് തിരുസഭ വ്യാകുല മാതാവിനെ അനുസ്മരിക്കുന്നു.  രക്ഷാകരകർമ്മത്തിൽ,  തൻ്റെ പുത്രനോടൊപ്പം സഹനങ്ങളേറ്റു വാങ്ങി സഹരക്ഷകയായിത്തീർന്ന ദൈവമാതാവിനെ അതിരറ്റ സ്നേഹത്തോടെ ഇന്ന് സഭ  ഓർക്കുന്നു.
                     പരിശുദ്ധ അമ്മ തൻ്റെ ജീവിതത്തിൽ ഏറ്റുവാങ്ങിയ ഏഴ് സന്താപങ്ങളെപ്പറ്റിയാണ് ഇന്നു നാം മുഖ്യമായും ധ്യാനിക്കുന്നത്. 
1. ശിമയോൻ്റെ പ്രവചനം  (ലൂക്കാ 2:25-35).
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15)
3.ബാലനായ ഈശോയെ ദേവാലയത്തിൽ വെച്ചു കാണാതാകുന്നത് (ലൂക്കാ 4:41-50)
4. കാൽവരിയിലേക്കുള്ള യാത്രാമദ്ധ്യേ അമ്മ മകനെ     കണ്ടുമുട്ടുന്നത് (ലൂക്കാ 23:27-31)
5. ഈശോയുടെ കുരിശുമരണം (യോഹ 19:25-30)
6.ഈശോയുടെ തിരുമേനി കുരിശിൽ നിന്നിറക്കി    അമ്മയുടെ മടിയിൽ കിടത്തുന്നത് (ലൂക്കാ 23:50-54)
7.ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നത്‌ 
 (യോഹ 19:38-42)

Monday, September 14, 2015

വിശുദ്ധ കുരിശിന്റെ തിരുനാള്‍

  സെപ്തംബർ 14                 

 ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


ഈശോയുടെ മരണസമയത്തു തിബേരിയസ്‌ സീസര്‍  റോമിലെ ചക്രവര്‍ത്തിയും പീലാത്തോസ്‌ യൂദയായിലെ ഭരണാധിപനുമായിരുന്നു. ഈശോയുടെ  അത്ഭുതകരമായ 
 സ്വര്‍ഗാരോഹണത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകപ്രസിദ്ധമായി. അന്നു നിലവിലിരുന്ന നിയമമനുസരിച്ച്‌ ഓരോ പ്രവിശ്യകളുടെയും ഭരണാധികാരികള്‍‍ തങ്ങളുടെ സ്ഥലങ്ങളില്‍‍ നടക്കുന്ന സംഭവം ചക്രവര്‍ത്തിയെ അറിയിക്കണമായിരുന്നു. അതനുസരിച്ച്‌ പീലാത്തോസ്‌ ഈശോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 
 ചക്രവര്‍ത്തിയെ അറിയിച്ചു. ചക്രവര്‍ത്തി അതില്‍‍ വിശ്വസിച്ചുവെങ്കിലും റോമന്‍‍ സെനറ്റ്‌ അതു തള്ളിക്കളഞ്ഞു. എന്നിരുന്നാലും ചക്രവര്‍ത്തി ക്രിസ്‌തുമതം പ്രചരിപ്പിക്കാന്‍ ‍ അനുവാദം കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത്‌ ക്രിസ്‌തുമതം തഴച്ചുവളര്‍‍ന്നു.

 തിബേരിയസിനുശേഷം വന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ എ.ഡി. 312 വരെ ക്രൈസ്‌തവരെ അതിദാരുണമായി പീഡിപ്പിച്ചിരുന്നു. വളരെയധികം വിശ്വാസികള്‍ സന്തോഷത്തോടും അഭിമാനത്തോടുംകൂടി രക്തസാക്ഷികളായി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ എതിരാളികളോടു യുദ്ധം ചെയ്യേണ്ടിയിരുന്നതിന്റെ തലേരാത്രി കൊട്ടാരത്തില്‍ ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയത്ത്‌ ആകാശത്ത്‌ ഒരു ദിവ്യപ്രഭ കണ്ടു. ആ പ്രഭയില്‍ തിളങ്ങുന്ന ഒരു കുരിശും അതോടുകൂടി ഈ അടയാളത്തില്‍ നീ വിജയിക്കുമെന്ന വാക്കുകളും കണ്ടു. പിറ്റേ ദിവസത്തെ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. ചക്രവര്‍ത്തി കുരിശിന്റെ ശക്തിയും മഹത്വവും മനസിലാക്കി കുരിശു തന്റെ വിജയ ചിഹ്നമായി സ്വീകരിച്ചു. അദ്ദേഹം പിന്നീടു ക്രൈസ്‌തവവിശ്വാസിയായി. തുടര്‍ന്ന്‌ അദ്ദേഹം എ.ഡി 313ല്‍ നടത്തിയ ചരിത്രപ്രസിദ്ധമായ മിലാന്‍ വിളംബരം ക്രൈസ്‌തവരെ പൂര്‍ണ സ്വതന്ത്രരാക്കി.
അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഈശോയുടെ കുരിശും കല്ലറയും നാമാവശേഷമാക്കി അവിടെ റോമ‍ന്‍  ക്ഷേത്രങ്ങള്‍ പണിയുകയും വീനസ്‌ ദേവതയെ  പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലനാ രാജ്ഞി 75- മത്തെ വയസില്‍ ജറുസലെം സന്ദര്‍ശിക്കുകയും മെത്രാനായിരുന്ന മക്കാരിയൂസിന്റെ സഹായത്തോടെ ദിവ്യരക്ഷകന്‍ തറയ്‌ക്കപ്പെട്ട യഥാര്‍ത്ഥ കുരിശ്‌ കണ്ടെത്തുകയും ചെയ്‌തു.
കാല്‍വരിയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്‌തപ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. മൂന്നു കുരിശുകളും ഓരോന്നായി എടുത്ത്‌ ബിഷപ്‌ മക്കാരിയൂസ്‌ രോഗിണിയായ ഒരു സ്‌ത്രീയെ സ്‌പര്‍ശിച്ചു. ഈശോയുടെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണസുഖം പ്രാപിച്ചു.

രാജ്ഞി കുരിശ്‌ കണ്ടെത്തിയ സ്ഥലത്ത്‌ മനോഹരമായ ദേവാലയം പണിയിച്ചു. തകര്‍ന്നടിഞ്ഞ പുരാതന ജറുസലേം നഗരത്തിനഭിമുഖമായിട്ടാണ്‌ ഒരു ദേവാലയം പണിതത്‌ (ഏ.ഡി 70 ല്‍ റോമന്‍ സൈന്യാധിപനായ റെറ്റസ്‌ ജറുസലെം നശിപ്പിച്ചിരുന്നു). അതിനു പുതിയ ജറുസലെം എന്ന പേരു നല്‍കി. രാജ്ഞി വിശുദ്ധ കുരിശിന്റെ ഒരു ഭാഗം വെള്ളിപ്പാത്രത്തില്‍ അടക്കം ചെയ്‌തു. അതു പൊതുദര്‍ശനത്തിന്‌ ആ പള്ളിയില്‍തന്നെ പ്രതിഷ്‌ഠിച്ചു. മറ്റൊരു ഭാഗം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പ്രതിമ നിര്‍മിച്ച്‌ അതിന്റെ തലയില്‍ രഹസ്യമായി നിക്ഷേപിച്ചു. മൂന്നാമതൊരു ഭാഗം റോമിലേക്കുകൊണ്ടുവന്ന്‌ അവിടെ ഒരു ദേവാലയം പണിത്‌ അതില്‍ സ്ഥാപിച്ചു. അത്‌ ഇന്നും റോമിലെ, വിശുദ്ധകുരിശിന്റെ ബസിലിക്കായില്‍ പരസ്യവണക്കത്തിന്‌ വച്ചിട്ടുണ്ട്‌.

ഈശോയെ കുരിശില്‍ തറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ആണികള്‍ തിരുക്കല്ലറയില്‍ നിന്നു കണ്ടെടുത്തു മറ്റു ലോഹക്കൂട്ടില്‍ ചേര്‍ത്തു ചക്രവര്‍ത്തി യുദ്ധത്തില്‍ തനിക്ക്‌ ഉപയോഗിക്കാനുള്ള ലോഹത്തൊപ്പി ഉണ്ടാക്കി എന്നാണ്‌ സഭാചരിത്രത്തില്‍ കാണുന്നത്‌.

ഈശോയും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം മനോഹരമായ പള്ളികള്‍ രാജ്ഞി പണിതു. ഇന്നു വിശുദ്ധനാട്ടില്‍ കാണുന്ന എല്ലാ പള്ളികളുടെയും ഉത്ഭവം ഈ മഹതിയില്‍ നിന്നാണ്‌. കാലാന്തരത്തില്‍ പല വിദേശാക്രമണങ്ങള്‍ക്കും ഇരയായിത്തീര്‍ന്നെങ്കിലും ആ സ്ഥാനത്ത്‌ ഇന്ന്‌ പുതുക്കിപ്പണിത മനോഹര ദേവാലയങ്ങള്‍ കാണാം. നമ്മുടെ സഭയുടെ അഭിമാനസ്‌തംഭങ്ങളായി ഇവ നിലകൊള്ളുന്നു.
                  
(സണ്‍ഡെ ശാലോമില്‍ നിന്ന്)  


"How splendid is the cross of Christ! It brings life, not death; light, not darkness; Paradise, not its loss. It is the wood on which the Lord, like a great warrior, was wounded in hands and feet and side, but healed thereby our wounds. A tree has destroyed us, a tree now brought us life" 

                                                           (Theodore of Studios)

Wednesday, September 9, 2015

ഫലം തരാത്ത അത്തിവൃക്ഷം


                                  
   കൻസാസിലെ സേക്രഡ് ഹാർട്ട് പള്ളിയിലെ വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ, 1985 ഒക്ടോബർ 18 ന് ഒരു വലിയ അപകടത്തിൽപ്പെട്ടു. കുറച്ചകലെയുള്ള ഒരു സ്ഥലത്തുനിന്നും  തന്റെ വാഹനത്തിൽ ഇടവകയിലേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ  വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്നും പുറത്തേക്കു തെറിച്ചു വീണ അച്ചന്റെ തലച്ചോറിനും കഴുത്തിലെ അസ്ഥികൾക്കും വളരെ ഗുരുതരമായ ക്ഷതമേറ്റു.  അപകടസ്ഥലത്തുവെച്ചു തന്നെ അബോധാവസ്ഥയിലായ അദ്ദേഹത്തെ പ്രാഥമിക പരിചരണങ്ങൾക്കുശേഷം  വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറിൽ   മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോയി. അച്ചന്റെ തലച്ചോറിന്റെ വലതുഭാഗത്തിന്  ഭാഗികമായി സ്ഥാനഭ്രംശം സംഭവിക്കുകയും ആ ഭാഗത്തെ ഒട്ടുമിക്ക സെല്ലുകളും ചതഞ്ഞുപോവുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി.. അദ്ദേഹം രക്ഷപെടാൻ 15 ശതമാനം സാദ്ധ്യതയെയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി..
           അച്ചന്റെ ജീവനുവേണ്ടി പ്രാർഥനകൾ എമ്പാടുമുയർന്നു.. അതിന്റെ ഫലമെന്നോണം,  തലയുടെ വലതുഭാഗത്ത്  "ഹാലോ"(വിശുദ്ധരുടെ ശിരസ്സിനു ചുറ്റും കാണുന്ന പ്രകാശവലയം)  പോലെയൊരു ഫിക്സ്ചറുമായി 1985 ഡിസംബർ  2 ന് അച്ചൻ ആശുപത്രി വിട്ടു.  പൂർണ്ണ സുഖപ്രാപ്തിക്കായി ഏതാനും മാസങ്ങൾ വീട്ടിലും കഴിച്ചുകൂട്ടി.  ഒടുവിൽ, 1986 മെയ്‌ മാസത്തിൽ അച്ചൻ തന്റെ ഇടവകയിൽ തിരിച്ചെത്തി.  
                ഒരു ദിവസം അദ്ദേഹം ബലിയർപ്പിച്ചു കൊണ്ടിരിക്കവേ, അന്നത്തെ സുവിശേഷം വായിച്ചപ്പോൾ  വായിച്ചുകൊണ്ടിരുന്ന ഭാഗം (ലൂക്കാ 13:1-9)  പ്രകാശപൂരിതമാവുകയും ആ ഭാഗം വലുതാക്കപ്പെട്ട രീതിയിൽ അദ്ദേഹത്തിന്റെ നേർക്ക്‌ വരുന്നതായി അദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ആകെ സംഭ്രമിച്ചു പോയ അച്ചൻ ഒരുവിധത്തിൽ ബലിയർപ്പണം പൂർത്തിയാക്കി മേടയിലെ  തന്റെ മുറിയിലെത്തി.. പെട്ടെന്ന് തലേവർഷത്തെ വാഹനാപകട സമയത്ത് ഈശോയുമായി കണ്ടുമുട്ടിയതും അവിടുന്നുമായി നടത്തിയ സംഭാഷണവും  അദ്ദേഹത്തിൻറെ ഓർമ്മയിലേക്കു കടന്നുവന്നു.. അതിപ്രകാരമായിരുന്നു..
        അച്ചൻ തന്റെ വിധിയും കാത്ത് ഈശോയുടെ മുൻപിൽ നിൽക്കുകയാണ്..അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ കാണിച്ചുകൊടുത്തിട്ട്, എപ്രകാരമാണ് ഒരു വൈദികന്റെ ജീവിതം ജീവിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുപോയതെന്ന് അവിടുന്ന് വ്യക്തമാക്കിക്കൊടുത്തു.  അപകടം സംഭവിക്കുന്നതിനു മുൻപ് അച്ചൻ ഈശോയ്ക്കുവേണ്ടിയല്ല, തനിക്കുവേണ്ടി മാത്രമാണ് ജീവിച്ചതെന്ന് അച്ചനു ബോദ്ധ്യമായി. സഹനങ്ങളിൽ നിന്ന് അച്ചൻ എപ്പോഴും ഒഴിഞ്ഞുനിന്നിരുന്നു. ആത്മീയ കാര്യങ്ങളിലോ പ്രാർഥനാജീവിതത്തിലോ ഒന്നും അച്ചനു താൽപ്പര്യമുണ്ടായിരുന്നില്ല. ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിലുപരി, ജനങ്ങളുടെ നല്ല അഭിപ്രായം സമ്പാദിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം.    മുറയ്ക്കു കുമ്പസാരിച്ചിരുന്നുവെങ്കിലും അത് വേണ്ടപോലെയായിരുന്നില്ല; അതായത്, കുമ്പസാരമെന്ന കൂദാശ വഴി തന്റെ ജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ അദ്ദേഹം തയാറായിരുന്നില്ല. ചെയ്യുന്ന തെറ്റുകൾക്കെല്ലാം  അദ്ദേഹം   ഒരുപാട് ന്യായീകരണങ്ങൾ കണ്ടെത്തിയിരുന്നു.  അനുതപിക്കാനോ തെറ്റുതിരുത്താനോ അദ്ദേഹത്തിന് ഉദ്ദേശമില്ലായിരുന്നു.. അവസാനത്തെ കുമ്പസാരത്തിനു ശേഷം അച്ചൻ ചെയ്ത പാപങ്ങളും, അനുതാപമില്ലാതെ കുമ്പസാരിച്ചതിനാൽ മാപ്പുകിട്ടാതെ പോയ പാപങ്ങളും ഈശോ അദ്ദേഹത്തിനു വ്യക്തമായി കാണിച്ചുകൊടുത്തു .. ഈശോ പറഞ്ഞതിനൊക്കെ "അതെ, അതെ.." എന്നുമാത്രം പറയാനേ അച്ചനു കഴിഞ്ഞുള്ളു..ഒടുവിൽ, ഈശോ അച്ചനു നരകം വിധിച്ചു.   അതിനും അച്ചൻ "യെസ്"  പറഞ്ഞു;  കാരണം അച്ചൻ  അതർഹിച്ചിരുന്നു.. 
   ആ സമയം ഒരു സ്ത്രീ ശബ്ദം ഇപ്രകാരം പറയുന്നത് അച്ചൻ കേട്ടു: "മകനേ, ദയവായി  ഇദ്ദേഹത്തോടും  നിത്യമായ ഇദ്ദേഹത്തിന്റെ ആത്മാവിനോടും ദയ കാണിക്കൂ..."  അത് കന്യകാ മാതാവാണെന്ന് അച്ചനു മനസ്സിലായി. 
ഈശോ ഇപ്രകാരം മറുപടി പറയുന്നതും അച്ചൻ കേട്ടു: "അമ്മേ, ഇദ്ദേഹത്തിന്റെ 13 വർഷത്തെ പൗരോഹിത്യജീവിതം എനിക്കുവേണ്ടിആയിരുന്നില്ല; തനിക്കുവേണ്ടി മാത്രമായിരുന്നു.  ഇദ്ദേഹം എന്താണോ വിതച്ചത് അതുതന്നെ കൊയ്യട്ടെ!"
വീണ്ടും കന്യകാമാതാവിന്റെ സ്വരം: "ഇദ്ദേഹത്തിന് പ്രത്യേക കൃപകൾ നൽകി നമുക്ക് ശക്തിപ്പെടുത്താം മകനേ.. എന്നിട്ടും ഫലം തരുന്നില്ലെങ്കിൽ നിന്റെ ഹിതം പോലെയാകട്ടെ .."
ഈശോയുടെ മറുപടി: "അമ്മേ, ഇനി ഇദ്ദേഹം അമ്മയുടേതാണ്.." 
  അന്ന് സംഭവിച്ച കാര്യങ്ങളുടെ ഒരോർമ്മപ്പെടുത്തലാണ് ബലിയർപ്പണവേളയിൽ നടന്നതെന്ന് അച്ചനു മനസ്സിലായി.  അന്നുമുതൽ ഫാദർ സ്റ്റീഫൻ പരിശുദ്ധ അമ്മയുടേതായി ..!!  അപകട ത്തിനുമുൻപ് അച്ചന്  പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ,  ഇന്ന് പരിശുദ്ധ അമ്മ അച്ചന്റെ എല്ലാമാണ് ..
ഈശോയുടെ കരുണ അനുഭവിച്ചറിഞ്ഞ ആളാണ് അച്ചൻ. എന്നാൽ, ആ കാരുണ്യം ഒഴുകിയെത്തിയത്‌ കന്യകാമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെയാണ്..
  ദൈവത്തിലും പരിശുദ്ധഅമ്മയിലും വിശുദ്ധരിലുമൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ.  ഈ വിശ്വാസം രണ്ടുതരത്തിലുണ്ട്;  ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും.  ഫാദർ സ്റ്റീഫൻ തന്റെ ബുദ്ധി കൊണ്ടാണ് അതുവരെ ദൈവത്തിൽ വിശ്വസിച്ചിരുന്നത്.  അപകടത്തിനുശേഷം അച്ചൻ തന്റെ ഹൃദയം കൊണ്ട് വിശ്വസിക്കാനാരംഭിച്ചു..ഇന്നദ്ദേഹം ഈശോയ്ക്കു വേണ്ടി ജീവിക്കുന്ന ഒരു പുരോഹിതനാണ്.  തന്റെ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട് ഈശോയുടെ കാരുണ്യത്തെപ്പറ്റിയും  ദൈവമാതാവിന്റെ    മാദ്ധ്യസ്ഥശക്തിയെപ്പറ്റിയും  പ്രഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദൗത്യം..

 Luke 13:6-9
              Then he told this parable:  "A man had a fig tree growing in his vineyard, and he went to look for fruit on it, but did not find any. So he said to the man who took care of the vineyard, "For three years now I have been coming to  look for fruit on this fig tree and haven’t found any. Cut it down! Why should it use up the soil?’
 “‘Sir,’ the man replied, ‘leave it alone for one more year, and I’ll dig around it and fertilize it.  If it bears fruit next year, fine! If not, then cut it down.’”

Saturday, September 5, 2015

മദർ തെരേസ

       സെപ്തംബർ 5 -   ഇന്ന് വാഴ്ത്തപ്പെട്ട മദർ തെരേസയുടെ ഓർമ്മത്തിരുനാൾ 

മദർ തെരേസാ