ജാലകം നിത്യജീവൻ: 2010

nithyajeevan

nithyajeevan

Monday, November 29, 2010

ഈശോ മഗ്ദലനാമേരിയോട് പരിശുദ്ധ അമ്മയെപ്പറ്റി സംസാരിക്കുന്നു

                                      ഈശോ അപ്പസ്തോലന്മാരോടൊപ്പം ലാസറസ്സിൻ്റെ ബഥനിയിലെ ഭവനത്തിലെത്തുന്നു.  മാർത്തയും  മേരിയും   ഭൃത്യരോടൊപ്പം   വന്ന്   ഈശോയെ   സ്വീകരിച്ചു് ഭവനത്തിലേക്കാനയിക്കുന്നു. പാനോപചാരങ്ങൾക്കുശേഷം അപ്പസ്തോലന്മാർ വിശ്രമിക്കാനായി പോകുന്നു. മാർത്ത അതിഥികൾക്ക് ഭക്ഷണമൊരുക്കാനായി പോകുന്നു. ഈശോ നല്ല തണലും തണുപ്പുമുള്ള തോട്ടത്തിലേക്കിറങ്ങി. മേരി  ഒപ്പമുണ്ട്. തോട്ടത്തിലുള്ള മൽസ്യക്കുളത്തിന്റെ വക്കത്തായി ഒരു ഇരിപ്പിടത്തിൽ ഈശോ ഇരിക്കുന്നു. മേരി ഈശോയുടെ പാദത്തിങ്കൽ പുല്ലിലും ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ല. ഈശോ മനോഹരമായ തോട്ടത്തിന്റെ ഭംഗി ആസ്വദിക്കയാണ്. മേരി ആനന്ദത്തോടെ ഈശോയെ  നോക്കി സന്തോഷിക്കുന്നു.    
                 ഈശോ കൈവിരലുകൾ കൊണ്ട് വെള്ളത്തിൽ വരയ്ക്കുന്നു. പിന്നീട് കൈ മുഴുവൻ വെള്ളത്തിൽ മുക്കുകയാണ്.   "ഈ തെളിഞ്ഞ വെള്ളം എത്ര മനോഹരമായിരിക്കുന്നു."   ഈശോ പറയുന്നു.  

"ഗുരുവേ, നിനക്ക് ഈ  വെള്ളം  അത്ര ഇഷ്ടമാണോ?"

"അതെ മേരീ, നോക്കൂ, ഈ വെള്ളം എത്ര തെളിവുറ്റതാണ് ! അൽപ്പം പോലും ചെളിയില്ല. ഈ കുളം നിറച്ചു വെള്ളമുണ്ടെങ്കിലും ഒന്നുമില്ല എന്നുതോന്നിക്കുന്ന വിധത്തിൽ എത്ര തെളിഞ്ഞ വെള്ളം ! അടിയിൽ മൽസ്യങ്ങൾ പരസ്പരം പറയുന്ന വാക്കുകൾ നമുക്ക് വായിക്കാൻ കഴിയുന്നതുപോലെയുണ്ട്."

"വിശുദ്ധാത്മാക്കളുടെ ഏറ്റം ആഴമായ ചിന്തകൾ വായിക്കാൻ  കഴിയുന്നതുപോലെ, അല്ലേ ഗുരുവേ?"  ഉള്ളിലെ ഇച്ഛാഭംഗം നിമിത്തം നെടുവീർപ്പോടെ മേരി  ചോദിക്കുന്നു.

അവളുടെ ഇച്ഛാഭംഗം  മനസ്സിലാക്കിക്കൊണ്ട് ഈശോ മറുപടി പറയുന്നു: "മേരീ, വിശുദ്ധാത്മാക്കളെ നാം എവിടെയാണു കാണുക? മൂന്നുതരം വിശുദ്ധിയുള്ള ഒരു മനുഷ്യനെ കാണാൻ കഴിയുന്നതിനെക്കാൾ എളുപ്പം ഒരു പർവതം ചരിക്കുന്നതാണ്. മുതിർന്ന ആളുകളുടെ ചുറ്റിലും ധാരാളം കാര്യങ്ങൾ ഇളകി പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്നു. അവ ഉള്ളിലേക്കു പ്രവേശിക്കുന്നതു തടയുക എപ്പോഴും സാധിക്കുന്നതല്ല. ദൈവദൂതസമാനമായ ആത്മാക്കൾ കൊച്ചുകുട്ടികൾക്കു മാത്രമേയുള്ളൂ. അവരുടെ നിഷ്കളങ്കത നിമിത്തം ചെളിയായിത്തീരാൻ പാടുള്ള അറിവ് അവരിലേക്കു കടക്കുന്നില്ല. അതുകൊണ്ടാണ് കൊച്ചുകുട്ടികൾകളെ ഞാൻ വളരെയധികം സ്നേഹിക്കുന്നത്. അപരിമിതമായ പരിശുദ്ധിയുടെ  പ്രതിഫലനം അവരിൽ ഞാൻ കാണുന്നു. സ്വർഗ്ഗത്തിൻ്റെ ഓർമ്മ ഉള്ളിൽ വഹിക്കുന്നത് അവർ മാത്രമാണ്. ൻ്റെ അമ്മ കൊച്ചുകുട്ടിയുടെ ആത്മാവുള്ള സ്ത്രീയാണ്. അതിലും നിർമ്മലയാണ്. ഒരു ദൈവദൂതൻ്റെ ആത്മാവാണ് അവൾക്കുള്ളത്. പിതാവ് ഹവ്വായെ സൃഷ്ടിച്ചപ്പോൾ എങ്ങിനെയിരുന്നോ അതുപോലെയാണ് എൻ്റെ അമ്മ. പറുദീസയിലെ ആദ്യത്തെ ലില്ലിപ്പുഷ്പം വിരിഞ്ഞപ്പോൾ അതെങ്ങിനെയിരുന്നു എന്നു ചിന്തിക്കാൻ നിനക്കു കഴിയുമോ മേരീ ? ഈ വെള്ളത്തിലേക്കു ചരിഞ്ഞുനിൽക്കുന്ന ഇവ മനോഹരം തന്നെ. എന്നാൽ സൃഷ്ടാവിൻ്റെ കരങ്ങളിൽനിന്നു വന്ന ആദ്യത്തെ ലില്ലി !!!   അതൊരു പുഷ്പമായിരുന്നോ, അതോ വജ്രക്കല്ലായിരുന്നോ? എന്നാലും എൻ്റെ അമ്മ ആദ്യം അന്തരീക്ഷത്തിൽ സൗരഭ്യം പരത്തിയ  ലില്ലിപ്പുഷ്പത്തേക്കാൾ പരിശുദ്ധയാണ് ! അവളുടെ ഭംഗം വരാത്ത കന്യാത്വത്തിൻ്റെ സൗരഭ്യം സ്വർഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നു! ഭാവിതലമുറകളിൽ നല്ലയാളുകൾ അത് അനുകരിക്കും." 

Tuesday, October 12, 2010

ദർശനം - ഈശോ പരിശുദ്ധ അമ്മയെപ്പറ്റി




       നിത്യകന്യകയായ മേരിയെയും നീതിമാനും വിരക്തനുമായ ജോസഫിനെയും പറ്റി 'ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ'  ഈശോ പറയുന്നു :

          "മേരി ഏറ്റം പരിശുദ്ധയാണ്. ദൈവനിശ്വാസത്തിന്റെ ശക്തിയാണവൾ. അതിനാൽ കളങ്കമുള്ള ഒന്നിനും അവളിൽ പ്രവേശനമില്ല. അവൾ ദൈവികനന്മയുടെ പ്രതിച്ഛായയാണ്.

        മുദ്ര വയ്ക്കപ്പെട്ട പുസ്തകമായ അമലോത്ഭവകന്യകയെ ജോസഫ് എങ്ങനെ വായിച്ചു? അമാനുഷികമായ ഒരു രഹസ്യത്തെ എങ്ങനെ കണ്ടു? പ്രവാചകന്മാർ അറിയിച്ചിരുന്ന രഹസ്യത്തിന്റെ പടിക്കൽ എങ്ങനെ  എത്തി? സാധാരണക്കാർ ഒരു വലിയ പുണ്യമായി മാത്രം കണക്കാക്കുന്ന കന്യാത്വം എന്ന രഹസ്യത്തെ ജോസഫ് മാനുഷികമായ അറിവു കൊണ്ടല്ല, സ്വഭാവാതീതമായ ജ്ഞാനത്താലാണ്  കണ്ടത്. ഈ ജ്ഞാനം ദൈവത്തിൽനിന്നുള്ള ഒരു പ്രസരണമാണ്. ഇപ്രകാരമുള്ള ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മേരി എന്ന രഹസ്യത്തിന്മേൽ, കൃപാവരസമുദ്രത്തിന്മേൽ യാത്ര ചെയ്യുവാൻ ജോസഫിനു കഴിഞ്ഞു. അവരുടെ ആദ്ധ്യാത്മിക സമ്പർക്കത്തിൽ അധരങ്ങൾ കൊണ്ടുള്ള സംസാരത്താലല്ലാ, ആത്മാവിന്റെ നിശ്ശബ്ദതയിൽ രണ്ടു ചേതനകൾ സംസാരിക്കുന്നു. ദൈവത്തിനു മാത്രമേ അവരുടെ സ്വരം കേൾക്കാൻ കഴിയുന്നുള്ളു. ദൈവത്തിന്റെ സംപീതരായവർക്കും അതു കേൾക്കാം. കാരണം അവർ അവന്റെ വിശ്വസ്തദാസരാണ്. 

    നീതിമാനായ ജോസഫിന്റെ ജ്ഞാനം,  കൃപാവരപൂർണ്ണയായ മേരിയുടെ സാമീപ്യം വഴി വർദ്ധിക്കുന്നു. നീതിമാനായ മനുഷ്യനെ അതു വിശുദ്ധനാക്കുന്നു. വിശുദ്ധനായ മനുഷ്യനെ ദൈവത്തിന്റെ മണവാട്ടിയുടേയും ദൈവപുത്രന്റെയും സംരക്ഷകനുമാക്കുന്നു.

     വിരക്തനായ മനുഷ്യൻ; തന്റെ ചാരിത്ര്യത്തെ ദൈവദൂതന്മാർക്കടുത്ത ധീരതയിലേയ്ക്കുയർത്തിയ മനുഷ്യന് ദൈവത്തിന്റെ മുദ്ര നീക്കാതെ തന്നെ, ദൈവം, കന്യകയാകുന്ന വജ്രക്കല്ലിൽ അഗ്നി കൊണ്ട് എഴുതിരിക്കുന്ന വാക്കു വായിക്കാൻ കഴിയും. തന്റെ  ജ്ഞാനത്തിന് ആവർത്തിച്ചു പറയാൻ കഴിയാത്ത വാക്കു് ; എന്നാൽ മോശ കൽപ്പലകകളിൽ വായിച്ചതിനേക്കാൾ ശ്രേഷ്ഠമായ വചനം. ഈ രഹസ്യത്തിലേക്ക് ദൈവദൂഷകരുടെ കണ്ണുകൾ കടന്നുചെല്ലാതിരിക്കുവാൻ, മുദ്ര മേൽ മുദ്രയായി തന്നെത്തന്നെ അവൻ സ്ഥാപിക്കുന്നു. പറുദീസയുടെ കാവൽക്കാരനായിരുന്ന ആഗ്നേയനായ മുഖ്യദൂതനെപ്പോലെയായിരുന്നു ജോസഫ്. ഈ പറുദീസയിൽ നിത്യനായ പിതാവ് ആനന്ദം കൊള്ളുന്നു. 
  
      മേരിയുടെ  കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും പലരും ശക്തിയായി നിഷേധിക്കുന്നുണ്ട്. തങ്ങൾ തന്നെ ഭോഗാസക്തിയുടെ ചെളിക്കുണ്ടായതിനാൽ തങ്ങളെപ്പോലുള്ള ഒരാൾക്ക് പ്രകാശം പോലെ നിർമ്മലവും തെളിവുറ്റതുമായ പരിശുദ്ധജീവിതം നയിക്കാൻ കഴിയുമെന്ന് അവർ സമ്മതിക്കില്ല. നികൃഷ്ടരായ അവരുടെ ആത്മാക്കൾ അത്യന്തം ദുഷിച്ചതാണ്. തന്മൂലം തങ്ങളെപ്പോലുള്ള ഒരാൾക്ക് ഒരു സ്ത്രീയെ അവളുടെ ശരീരത്തെപ്രതിയല്ലാതെ, ആത്മാവിനെ പ്രതി ബഹുമാനിക്കാൻ കഴിയുമെന്ന്  വിചാരിക്കാൻ അവർക്കു സാധിക്കയില്ല. മാംസമായതിനെ വിട്ടുയർന്ന് സ്വഭാവാതീത തലത്തിൽ ജീവിക്കാനോ ദൈവത്തിനായി മാത്രം  ജീവിക്കാനോ അവർക്കു കഴിയുകയില്ല.
    
    ഏറ്റം  മനോഹരമായ കാര്യങ്ങൾ നിഷേധിക്കുന്ന അവർ ശലഭമാകാൻ കഴിയാത്ത പുഴുക്കളാണ് ; സ്വന്തം ഭോഗാസക്തിയുടെ തുപ്പൽ കൊണ്ടു പൊതിയപ്പെട്ടിരിക്കുന്ന ഇഴജന്തുക്കൾ. ഒരു ലില്ലിപ്പുഷ്പത്തിന്റെ സൗന്ദര്യം മനസ്സിലാക്കാൻ അവർക്കു കഴിവില്ല. അവരോടു പറയാൻ ഞാനാഗ്രഹിക്കുന്നു ; എന്റെ അമ്മ കന്യകയായിരുന്നു; കന്യകയായിത്തന്നെ ജീവിച്ചു; അവളുടെ ആത്മാവു മാത്രം ജോസഫിനോടു വിവാഹിതമായിരുന്നു. ദൈവത്തിന്റെ പ്രവൃത്തിയാൽ, അവൾ തന്റെ ഏകജാതൻ, ഈശോമിശിഹാ ആയ എന്നെ  ഗർഭംധരിച്ചു. 

    ഇത് പിൽക്കാലങ്ങളിൽ കെട്ടിച്ചമച്ച ഒരു പാരമ്പര്യമല്ല. ആദ്യകാലങ്ങൾ മുതൽ അറിഞ്ഞിരുന്ന സത്യമാണ്.
          മേരിയുടെ കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും അവരുടെ ശിരസ്സിൽ വിളങ്ങുന്ന പ്രകാശവലയമാണ്. അന്യൂനയായ കന്യക, നീതിമാനും വിരക്തനുമായ മനുഷ്യൻ ; ചാരിത്ര്യത്തിന്റെ സൗരഭ്യം വീശിയിരുന്ന രണ്ടു ലില്ലിപ്പൂക്കൾ; അവരുടെ മദ്ധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചാണു ഞാൻ വളർന്നത്."  

Thursday, October 7, 2010

മരിയയ്ക്ക് ലഭിച്ച ദർശനങ്ങൾ

കോതമംഗലത്തുള്ള മരിയ എന്ന സഹോദരിക്ക് ഈശോ നൽകിയ ദർശനങ്ങളെപ്പറ്റി ആ സഹോദരി തന്നെ സംസാരിക്കുന്നതു കേൾക്കൂ.



Wednesday, October 6, 2010

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു.

                മലയിലെ പ്രസംഗത്തിനു ശേഷം ഈശോയും ശിഷ്യന്മാരും ഈശോയെ അനുഗമിച്ച ജനക്കൂട്ടവും താഴ്വാരത്തിലള്ള സമതലത്തിൽ തങ്ങി. താഴ്വാരത്തിലെ നിരവധി പുഷ്പങ്ങൾക്കിടയിൽ വൃണങ്ങൾ കൊണ്ട് ശരീരം മുഴുവൻ നിറഞ്ഞ ഭീകരരൂപിയായ ഒരു കുഷ്ഠരോഗിയെ അവർ കാണുന്നു. ആളുകൾ പേടിച്ച് ബഹളം വയ്ക്കുകയും അയാളെ എറിയാനായി കല്ലുകളെടുക്കുകയും ചെയ്യുന്നു.

           എന്നാൽ   ഈശോ കൈകൾ രണ്ടും നീട്ടി അഭ്യർത്ഥിച്ച; "സമാധാനമായിരിക്കുക. എല്ലാവരും ഇരിക്കുക. ഭയപ്പെടേണ്ട, കല്ലുകൾ താഴെയിടുക. പാവപ്പെട്ട ഈ സഹോദരനോട് കരുണ കാണിക്കുക. അവനും ദൈവത്തിന്റെ പുത്രനാണ്."

            ഗുരുവിന്റെ ആജ്ഞയുടെ ശക്തിയാൽ ജനം അനുസരിച്ചു. പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ ഈശോ മുമ്പോട്ടു നടന്നപ്പോൾ കുഷ്ഠരോഗി ഈശോയുടെ അടുത്തേക്കു നടന്നു. അടുത്തെത്തിയപ്പോൾ അവിടുത്തെ പാദങ്ങളിൽ അയാൾ സാഷ്ടാംഗം പ്രണമിച്ചു. " കർത്താവേ അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ കഴിയും. എന്നോടും കരുണ കാണിക്കേണമേ." അയാൾ ദീനനായി വിലപിച്ചു.

          "നീ തലപൊക്കി എന്നെ നോക്കുക. സ്വർഗ്ഗത്തിൽ വിശ്വസിക്കുന്നവൻ സ്വർഗ്ഗത്തിലേക്കു നോക്കണം. നീ വിശ്വസിക്കുന്നുണ്ട്. എന്തെന്നാൽ നീ ദൈവകൃപ യാചിക്കുന്നു.''

       അയാൾ മുഖമുയർത്തി ഈശോയെ നോക്കുന്നു. ഈശോ തന്റെ മനോഹരമായ വിരലുകൾ അയാളുടെ വൃണബാധിതമായ നെറ്റിയിൽ സ്പർശിച്ചുകൊണ്ട് പറഞ്ഞു; " ഞാൻ ആഗ്രഹിക്കുന്നു. നീ ശുദ്ധി പ്രാപിക്കുക."

              ഉടൻതന്നെ അയാളുടെ വൈകൃതവും വൃണങ്ങളും മാറി. ശുദ്ധജലത്തിൽ കഴുകിയെടുത്തപോലെ അയാളുടെ ശരീരം  ശുദ്ധമായി. ആദ്യം സുഖപ്പെട്ടത് വൃണങ്ങളാണ്. പിന്നെ തൊലിയുടെ  വൈകൃതം മാറി. വലതുകണ്ണിന്റെ സ്ഥാനത്തു ഒരു  കുഴിയാണു് മുമ്പുണ്ടായിരുന്നത്. അവിടെയും വലിയ  വൃണം ഉണ്ടായിരുന്ന തലയിലും അയാൾ തപ്പിനോക്കി. എല്ലാം സുഖമായിരിക്കുന്നു. അയാൾ എഴുന്നേറ്റു നിന്ന് ആപാദചൂഢം തന്നെ പരിശോധിച്ചു. അയാൾ പൂർണ്ണമായും ശുദ്ധനായിരിക്കുന്നു.  സന്തോഷാധിക്യത്താൽ കരഞ്ഞുകൊണ്ട്  പൂത്തുനിൽക്കുന്ന പുല്ലുകൾക്കിടയിലേക്ക് അയാൾ ഒരിക്കൽക്കൂടി  സാഷ്ടാംഗം വീണു. 

"കരയരുത്; എഴുന്നേറ്റു നിന്ന് ഞാൻ പറയുന്നത് കേൾക്കുക. മുറപ്രകാരമുള്ള ജീവിതത്തിലേക്കു മടങ്ങിപ്പോവുക. അക്കാര്യങ്ങൾ പൂർത്തിയാകുന്നതുവരെ ഇതാരോടും പറയേണ്ട. നിന്നെത്തന്നെ നീ പുരോഹിതനു കാണിച്ചുകൊടുക്കുക."

             അത്ഭുതകരമായിസുഖപ്പെട്ട ആ മനുഷ്യന്റെ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ജനക്കൂട്ടം ചെയ്തുകൊടുക്കുന്നു. ചിലർ നാണയത്തുട്ടുകളും ചിലർ അപ്പവും ഭക്ഷണസാധനങ്ങളും എറിഞ്ഞു കൊടുത്തു. അയാളുടെ കീറിപ്പറിഞ്ഞ വസ്ത്രങൾ കണ്ട് അലിവു തോന്നിയ ഒരാൾ തന്റെ മേലുടുപ്പ് ഊരി ചുരുട്ടിക്കെട്ടി അയാളുടെ നേരെ എറിഞ്ഞു. ഔദാര്യം പകർച്ചവ്യാധിപോലെ പടർന്നു പിടിക്കുന്നതാകയാൽ വേറൊരാൾ തന്റെ ചെരിപ്പുകൾ അയാൾക്കു നൽകി. ഇതുകണ്ട് ഈശോ ചോദിച്ചു; "നിങ്ങളിനി എങ്ങിനെ പോകും ?"

" ഞാനിവിടെ അടുത്താണു ഗുരോ താമസിക്കുന്നത്. ഞാൻ നഗ്നപാദനായി പൊയ്ക്കൊള്ളാം. അയാൾക്കു് വളരെ ദൂരം പോകാനുണ്ടല്ലോ."

"ദൈവം നിന്നെയും ആ സഹോദരനെ സഹായിച്ച മറ്റെല്ലാവരേയും അനുഗ്രഹിക്കുട്ടെ !"

സുഖം പ്രാപിച്ച മനുഷ്യൻ സന്തോഷത്തോടെ പോകുന്നു.

Tuesday, October 5, 2010

മലയിലെ പ്രസംഗം - അഞ്ചാം ദിവസം

              അഞ്ചാം ദിവസത്തെ പ്രഭാതം മനോഹരമായിരുന്നു. ഗുരുവിന്റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തയാറായി ഇരിക്കുന്നു. പല ഭാഗങ്ങളിൽനിന്നായി കൂടുതൽ ആളുകൾ വന്നുകൊണ്ടുമിരിക്കുന്നു. പ്രായം ചെന്നവരും രോഗികളും ആരോഗ്യമുള്ളവരും കുട്ടികളും യുവമിഥുനങ്ങളും അക്കൂട്ടത്തിലുണ്ട്. വലിയ പണക്കാരെയും യാചകരെയും അവിടെക്കാണാം. ധനവാന്മാർ അപ്പസ്തോലന്മാരെ വിളിച്ച് ആളൊഴിവുള്ള സ്ഥലത്തേക്കു  കൊണ്ടുപോയി പാവപ്പെട്ടവർക്കു വേണ്ടിയുള്ള സംഭാവന നൽകുന്നു. ഒരു  വലിയ സഞ്ചിയിൽ  തോമസ് ആ പണമെല്ലാം കൂടി വാരിയിട്ടു് ഈശോയുടെ അടുക്കൽ കൊണ്ടുവന്നു പറയുന്നു; " ഗുരോ സന്തോഷിച്ചാലും, ഇന്ന് പാവങ്ങൾക്കു കൊടുക്കാൻ വേണ്ടത്രയുണ്ട്."
 ഈശോ പുഞ്ചിരിച്ചു. അവിടുന്ന്പറഞ്ഞു; "എങ്കിൽ നമുക്ക് ഉടനെ ആരംഭിക്കാം. ദുഃഖിതരായി വന്നിട്ടുള്ളവർ എത്രയുംവേഗം സന്തോഷിക്കട്ടെ. നീയു കൂട്ടുകാരും കൂടി പാവപ്പെട്ടവരേയും രോഗികളെയും കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരിക."
      പറഞ്ഞതുപോലെ തോമസ് ചെയ്തു. ഈശോ  രോഗികളെ സുഖപ്പെടുത്താൻ തുടങ്ങി. ഓരോ അത്ഭുതം നടക്കുമ്പോഴും ജനങ്ങൾ ഓശാനാ പാടി.
    പൂർണ്ണമായും നിരാശയിലാണ്ട  ഒരു സ്ത്രീ ആൻഡ്രൂവിനോടു സംസാരിച്ചുകൊണ്ടിരുന്ന ജോണിന്റെ കുപ്പായത്തിൽ പിടിച്ചുവലിച്ചു. ജോൺ അവരോട്ചോദിച്ചു, "സ്ത്രീയേ, നിനക്കെന്താണു വേണ്ടത് ?'
"എനിക്കു ഗുരുവിനോടു സംസാരിക്കണം."
"നീ രോഗിയാണോ ?'
"ഞാൻ രോഗിയല്ല. ദരിദ്രയുമല്ല. എങ്കിലും എനിക്കു് ഗുരുവിനെക്കൊണ്ട് ആവശ്യമുണ്ട്. എന്തെന്നാൽ യാതൊരു രോഗലക്ഷണവുമില്ലാത്ത പാപങ്ങളും ദാരിദ്ര്യമല്ലാത്ത കഷ്ടതകളുമുണ്ട്.  എന്റേത് .....എന്റേത് .....അതാണ്." അവൾ കരയുകയാണ്.
" ആൻഡ്രൂ, ഈ സ്ത്രീ ഹൃദയം തകർന്നവളാണ്. ഗുരുവിനോടു സംസാരിക്കുവാൻ ഇവൾ ആഗ്രഹിക്കുന്നു. നാമെന്താണു ചെയ്യുക ?'
ആൻഡ്രൂ   പറഞ്ഞു, "കരയാതിരിക്കൂ, ജോൺ, നീ ഇവളെ നമ്മുടെ കൂടാരത്തിനടുത്തേക്കു കൊണ്ടുപോവുക. ഞാൻ  ഗുരുവിനെ അവിടെ കൂട്ടിക്കൊണ്ടുവരാം."
ജനങ്ങളുടെ തിക്കിനും തിരക്കിനുമിടയിലൂടെ ജോൺ കടന്നുപോയി. ആൻഡ്രൂ എതിർദിശയിൽ
 ഈശോയുടെ അടുത്തേക്കുംപോയി.  ഈശോ ഈസമയത്ത് ഒരു മുടന്തനെ
 സുഖപ്പെടുത്തുകയായിരുന്നു.   വിജയിയായ ഒരാൾ  ട്രോഫികൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതുപോലെ അയാൾ തന്റെ താങ്ങുവടികൾ ഉയർത്തിപ്പിടിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സാവധാനം അടുത്തുചെന്ന ആൻഡ്രൂ മന്ത്രിച്ചു; "ഗുരോ, നമ്മുടെ കൂടാരത്തിനു പിന്നിൽ ഒരു  സ്ത്രീ കരഞ്ഞുകൊണ്ടു കാത്തുനിൽക്കുന്നു. ഹൃദയവേദനയോടെ നിൽക്കുന്ന അവൾ, തന്റെ ദുഃഖം പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല."
"ശരി, ഈ പെൺകുട്ടിയെയും ഈ സ്ത്രീയേയും കൂടി സുഖപ്പെടുത്താനുണ്ട്. അതിനുശേഷം ഞാൻ വരാം. അവരോട് വിശ്വാസമുള്ളവരായിരിക്കുവാൻ ചെന്നുപറയുക."
രോഗികളല്ലാം സുഖം പ്രാപിച്ചു. "ദാവീദിന്റെ പുത്രന് സ്തോത്രം, ദാവീദിന്റെ പുത്രന് സ്തോത്രം" എന്നിങ്ങനെ അവർ ആർത്തുവിളിച്ചു.
ഈശോ കൂടാരത്തിന്റെ അടുത്തേക്കു പോയി.
കരഞ്ഞുകൊണ്ടുനിൽക്കുന്ന സ്ത്രീയോടു പറഞ്ഞു, " സ്ത്രീയേ, ഭയം കൂടാതെ എല്ലാം തുറന്നുപറയുക."
"എന്റെ കർത്താവേ, ഒരു  വേശ്യയോടുള്ള ഇഷ്ടംകൊണ്ട് എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചുകളയാൻ ആഗ്രഹിക്കുന്നു. എനിക്ക് അഞ്ചു കുട്ടികളുണ്ട്. അവരുടെ കാര്യം ഓർത്താണു ഞാൻ  ദുഃഖിക്കുന്നത്. അദ്ദേഹം കുഞ്ഞുങ്ങളെ വിട്ടുതരുമോ എന്നെനിക്കു നിശ്ചയമില്ല.  കുട്ടികൾ എന്നെയും അവരുടെ പിതാവിനെയുംപറ്റി എന്തുവിചാരിക്കും ? ഞങ്ങളിൽ ആരെങ്കിലും ഒരാൾ പാപിയാണെന്ന് അവർ കരുതും. തങ്ങളുടെ പിതാവിനെതിരെ അവർ വിധികൽപ്പിക്കാൻ ഇടയാകരുതെന്നാണ് എന്റെ ആഗ്രഹം."
"കരയാതിരിക്കൂ, ഞാൻ  ജീവന്റെയും മരണത്തിന്റെയുംനാഥനാണ്. നിന്റെ ഭർത്താവ് ആ സ്ത്രീയെ വിവാഹം കഴിക്കുകയില്ല. സമാധാനത്തോടുകൂടി പോവുക. നല്ലവളായി തുടർന്നും ജീവിക്കുക."
"എന്നാലും .........എന്റെ കർത്താവേ,  അവിടുന്ന് അദ്ദേഹത്തെ കൊന്നുകളയരുതേ...
ഞാൻ  അദ്ദേഹത്തെ സ്നേഹിക്കുന്നു."
"ഈശോ പുഞ്ചിരിച്ചു. " ഞാൻ ആരേയും കൊല്ലുകയില്ല. എന്നാൽ ഓരോരുത്തരും അവനവന്റെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സാത്താൻ ദൈവത്തെക്കാൾ വലിയവനല്ല എന്നു നീ മനസ്സിലാക്കണം. നീ പട്ടണത്തിൽ തിരിയെ ചെല്ലുമ്പോഴേക്കും ആരോ ഒരാൾ ആ ദുഷ്ടജീവിയെ - വേശ്യയെ കൊന്നുകളഞ്ഞിരിക്കും. അപ്പോൾ നിന്റെ ഭർത്താവിന് തന്റെ തെറ്റു മനസ്സിലാകും. പൂർവാധികം സ്നേഹത്തോടെ അയാൾ നിന്നെ സ്വീകരിക്കും."
അവൾ ഈശോയുടെ കൈ മുത്തിയശേഷം അതു ശിരസ്സിൽവച്ചു. പിന്നീട് അവൾ പോയി.
ഈശോ  ജനക്കൂട്ടത്തിന്റെ അടുത്തേക്കു തിരിയെപ്പോയി. ദരിദ്രർക്കു സംഭാവനകൾ നൽകി. അങ്ങനെ എല്ലാവരും സന്തുഷ്ടരായപ്പോൾ ഈശോ പ്രസംഗം ആരംഭിച്ചു.

Sunday, October 3, 2010

ഈശോ തീക്ഷ്ണമതിയായ സൈമണെ സുഖപ്പെടുത്തുന്നു.

      പെസഹാ തിരുനാളിന്റെ ദിവസങ്ങളായതിനാൽ ജറുസലേമിൽ ധാരാളം ആളുകളുണ്ട്. ഈശോയും പത്രോസും ജോണും കൂടി ഈശോ താമസിക്കുന്ന വീട്ടിലേക്കു പോകുന്നു. വീടിനടുത്തെത്തുമ്പോൾ ഈശോയെ കാത്ത് രണ്ടാളുകൾ നിൽപ്പുണ്ടെന്ന് വീടിന്റെ ഉടമസ്ഥൻ വന്നറിയിക്കുന്നു. ഈശോ ചോദിക്കുന്നു; "അവർ എവിടെ?ആരാണവർ?"
"എനിക്കറിഞ്ഞുകൂടാ. ഒരാൾ യൂദയായിൽ നിന്നാണ്. മറ്റേയാൾ....... എനിക്കറിയില്ല. ഞാൻ ചോദിച്ചില്ല.'
"അവർ എവിടെ?" ജോൺ ചോദിച്ചു
"അടുക്കളയിൽ കാത്തിരിക്കുകയാണ്. ഇവരെക്കൂടാതെ വേറൊരാൾ കൂടിയുണ്ട്. അയാളുടെ ദേഹം മുഴുവനും വൃണമാണ്. അയാളോടു കുറച്ചു മാറിനിൽക്കാൻ ഞാൻ പറഞ്ഞു. അയാൾക്കു് കുഷ്ഠരോഗമാണോ എന്നെനിക്കു സംശയമുണ്ട്. ദേവാലയത്തിൽ പ്രസംഗിച്ച പ്രവാചകനെ കാണണം എന്നയാൾ പറയുന്നു."
              ഇതുവരെ നിശ്ശബ്ദനായിരുന്ന ഈശോ പറഞ്ഞു: "നമുക്ക് ആദ്യം അയാളെപ്പോയിക്കാണാം. മറ്റുരണ്ടുപേരോടും വേണമെങ്കിൽ അങ്ങോട്ടു വരാൻ പറയൂ. തോട്ടത്തിൽവച്ച് അവരോട് ഞാൻ സംസാരിക്കാം." ഇതുപറഞ്ഞിട്ട് ഈശോ വൃണമുള്ളവൻ നിന്നിരുന്ന സ്ഥലത്തേക്കു പോയി.
 "ഞങ്ങളെന്തു ചെയ്യണം?" പത്രോസ് ചോദിച്ചു
"വേണമെങ്കിൽ എന്റെകൂടെ പോരൂ."
         തോട്ടത്തിന്റെ അതിർത്തിയിൽ കഴുത്തിനുചുറ്റും തുണികെട്ടിയ ഒരാൾ നിൽപ്പുണ്ട്. ഈശോ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ അയാൾ വിളിച്ചുപറയുന്നു, "അടുത്തേക്കു വരരുതേ...തിരിച്ചുപോകൂ...എന്നോടു കനിവു തോന്നേണമേ."
"നീ കുഷ്ഠരോഗിയാണോ?ഞാൻനിനക്കുവേണ്ടി എന്തുചെയ്യണം ?"

"എന്നെ കല്ലെറിയരുതേ...കഴിഞ്ഞദിവസം ദേവാലയത്തിൽ ദൈവത്തിന്റ സ്വരമായും അനുഗ്രഹദാതാവായും നീ സ്വയം വെളിപ്പെടുത്തിയെന്ന് ആളുകൾ പറയുന്നു. നിന്റെ അടയാളം ഉയർത്തി എല്ലാ രോഗങ്ങളും സുഖപ്പെടുത്തുമെന്നും നീ പറഞ്ഞതായിക്കേട്ടു. ദയവായി ആ അടയാളം എന്റെമേൽ ഉയർത്തേണമേ. ഞാൻ അങ്ങകലെയുള്ള കുഴിമാടങ്ങളിൽനിന്നാണ് വന്നിരിക്കുന്നത്. ഒരു പാമ്പിനെപ്പോലെ ചെടികൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞാണ് ഇവിടെ വരെയെത്തിയത്. ഇരുട്ടാകുന്നതുവരെ ഞാനിവിടെ ഒളിച്ചിരുന്നു. ഈ മനുഷ്യനെ, വീടിന്റെ ഉടമസ്ഥനെ ഞാൻ കണ്ടുമുട്ടി. അയാൾ നല്ലവനാണ്. അയാൾ എന്നെ കൊന്നില്ല. എന്നോടു കരുണ തോന്നേണമേ." ഈശോ തനിയേ അവന്റെ സമീപത്തേക്കു പോയി. ശിഷ്യന്മാരും വീട്ടുടമയും പുതുതായി വന്നരണ്ട് അപരിചിതരും അങ്ങകലെ അറച്ചുനിൽക്കുകയാണ്. ഈശോ അടുത്തുവരുന്നതുകണ്ട് രോഗി വിളിച്ചുപറഞ്ഞു,

"എന്റെ അടുത്തുവരരുതേ, ഈ രോഗം പകരുന്നതാണ്." ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഈശോ മുമ്പോട്ടു നീങ്ങി. കാരുണ്യം നിറഞ്ഞ കണ്ണുകൾകൊണ്ട് അവനെ നോക്കി. അയാൾ കരഞ്ഞുതുടങ്ങി. മുട്ടിൽനിന്ന് തലകുനിച്ചു തേങ്ങിക്കരഞ്ഞു. "നിന്റെ അടയാളം, നിന്റെ അടയാളം!"
"സമയമാകുമ്പോൾ ആ അടയാളം ഉയർത്തപ്പെടും. ഇപ്പോൾ ഞാൻ നിന്നോടു പറയുന്നു: എഴുന്നേറ്റു നിൽക്കൂ, സുഖം പ്രാപിക്കൂ. ഇത് എന്റെ ആജ്ഞയാണ്. എന്നെ തിരിച്ചറിയുന്നതിന് ഈ പട്ടണത്തിനു നൽകുന്ന അടയാളം നീ ആയിരിക്കട്ടെ ! എഴുന്നേൽക്കൂ, ഇനി പാപം ചെയ്യരുത്. അങ്ങനെ ദൈവത്തോട് നന്ദികാണിക്കണം."
              ആ മനുഷ്യൻ മെല്ലെ എഴുന്നേൽക്കുന്നു. നീണ്ട പുൽക്കൊടികൾക്കിടയിൽനിന്ന് അയാൾ പുറത്തേക്കുവന്നു. ഇതാ അയാൾ സുഖം പ്രാപിച്ചിരിക്കുന്നു ! ദിനാന്ത്യത്തിലുള്ള അരണ്ട വെളിച്ചത്തിൽ അയാൾ തന്റെ ശരീരം നോക്കിക്കണ്ടു. താൻ സുഖം പ്രാപിച്ചിരിക്കുന്നു ! അയാൾ ഉച്ചത്തിൽ ആർത്തുവിളിച്ചു. "എന്റെ രോഗംമാറി. അങ്ങേയ്ക്കുവേണ്ടി ഇനി ഞാൻ എന്തുചെയ്യണം ?"

"നിയമം വിധിച്ചിരിക്കുന്നതെന്തോ അതു ചെയ്യുക. നീ പുരോഹിതനെപ്പോയി കാണുക. ഭാവിയിൽ നന്മ ചെയ്യുക. പൊയ്ക്കോളൂ." എന്നാൽ
                 അയാൾ അകലെ നിന്ന് ഈശോയ്ക്ക് സ്വസ്തി പറഞ്ഞിട്ട് വീണ്ടും കരയുകയാണ്.
                മറ്റുള്ളവർ അത്ഭുതംകണ്ട് സംസാരശേഷി നഷ്ടപ്പെട്ടവരെപ്പോലെ നിന്നു. ഈശോ തിരിഞ്ഞ് അവരെനോക്കി പുപുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു; "ഈ മനുഷ്യന്റെ കുഷ്ഠം ശരീരത്തെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. ഹൃദയത്തിന്റെ കുഷ്ഠം മാറുന്നതും നിങ്ങൾ കാണും." അപരിചിതരായ രണ്ടുപേരോട് ഈശോ ചോദിച്ചു; "നിങ്ങളാണോ എന്നെക്കാണണമെന്നു പറഞ്ഞത് ? നിങ്ങളാരാണ് ?"

"കഴിഞ്ഞദിവസം ഞങ്ങൾ അങ്ങയുടെ പ്രസംഗം കേട്ടു. ദേവാലയത്തിൽ ചെയ്ത പ്രസംഗം. അങ്ങ് അനുവദിക്കുമെങ്കിൽ അങ്ങയെ പിൻതുടരാൻ ഞങ്ങളാഗ്രഹിക്കുന്നു. അങ്ങയുടെ വാക്കുകൾ സത്യത്തിന്റെ വാക്കുകളാണ്."

"ഞാൻ എങ്ങോട്ടാണു പോകുന്നതെന്ന് നിങ്ങൾക്കറായാമോ?"

"അറിഞ്ഞുകൂടാ. അങ്ങ് മഹത്വത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പാണ്."

"അതുശരി തന്നെ. എന്നാലത് ഈ ലോകത്തിലെ മഹത്വമല്ല. സ്വർഗ്ഗീയ മഹത്വത്തിലേക്കാണു ഞാൻ പോകുന്നത്. ത്യാഗത്തിലൂടെയും പുണ്യകർമ്മങ്ങളിലൂടെയും കീഴടക്കേണ്ട ഒന്നാണത്. നിങ്ങൾ എന്തിനാണ് എന്നെ പിൻതുടരാൻ ആഗ്രഹിക്കുന്നത്?"

"അങ്ങയുടെ മഹത്വത്തിൽ പങ്കാളികളാകാൻ."

" സ്വർഗ്ഗീയ മഹത്വത്തിൽ ?"

"അതേ, സ്വർഗ്ഗീയ മഹത്വത്തിൽ തന്നെ."

"ആർക്കു വേണമെങ്കിലും എത്തിച്ചേരാവുന്ന ഒരു സ്ഥലമല്ല സ്വർഗ്ഗം. അവിടെയെത്താൻ ആഗ്രഹിക്കുന്നവരെ കുരുക്കിൽ വീഴ്ത്താൻ മാമ്മോൻ അഥവാ ധനമോഹം നിരവധി കെണികൾ ഒരുക്കിയിട്ടുണ്ട്. നല്ല തന്റേടവും ധൈര്യവുമുള്ളവർക്കേ ഈ പരീക്ഷണത്തെ അതിജീവിക്കാനാവൂ. നമ്മിൽത്തന്നെയുള്ള ശത്രുവിനെതിരായി നിരന്തരം പോരാടുക, ഈ ലോകത്തിനെതിരായി പോരാടുക, പിശാചിനെതിരായി പോരാടുക ഇതെല്ലാമാണ് എന്നെ പിൻതുടരുക എന്നു പറയുന്നതിനർത്ഥം. നിങ്ങൾക്ക് എന്റെ അനുയായികളാകണമെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ ?എന്തുകൊണ്ട് ? "

"ഞങ്ങളുടെ അന്തരാത്മാവിനെ അങ്ങ് കീഴടക്കിക്കഴിഞ്ഞു. അന്തരാത്മാവിന്റെ ആഗ്രഹമാണ്, ദാഹമാണ്, അങ്ങയെ പിൻതുടരണമെന്നത്. അങ്ങ് പരിശുദ്ധനാണ്, ശക്തിമാനാണ്. അങ്ങയുടെ ചങ്ങാതിമാരാകാൻ ഞങ്ങളാഗ്രഹിക്കുന്നു."

" ചങ്ങാതിമാർ !" ഈശോ നിശ്ശബ്ദനായി ദീർഘശ്വാസമെടുത്തു. ഈ സമയമത്രയും സംസാരിച്ചിരുന്ന യുവാവിനെ സൂക്ഷിച്ചുനോക്കി. അവൻ തന്റെ മേലങ്കി തലയിൽനിന്നു മാറ്റിയിരിക്കുന്നു. അത് യൂദാ സ്കറിയോത്തായാണ്.
          ഈശോ അവനോടു ചോദിക്കുന്നു; "നീ ആരാണ് ? സാധാരണക്കാരുടേതിൽനിന്നും വ്യത്യസ്തമാണല്ലോ നിന്റെ ഭാഷ. അതിന് ഓജസ്സുണ്ട്."

'ഞാൻ സൈമണിന്റെ മകൻ യൂദാസ്സാണ്. കറിയോത്താണ് എന്റെ നാട്. ഞാൻ ദേവാലയത്തിന്റെ ആളാണ്. യഹൂദന്മാരുടെ രാജാവു വരുന്നതു സ്വപ്നം കാണുന്നവനാണു ഞാൻ. അങ്ങ് ഒരു രാജാവിനെപ്പോലെ സംസാരിക്കുന്നത് ഞാൻ കേട്ടു. എന്നെയും അങ്ങയുടെ കൂടെച്ചേർക്കൂ."

"ഇപ്പോഴോ? ഉടനെ ? അതുവേണ്ട."

"എന്തുകൊണ്ട് ഗുരോ ?"

"ഇങ്ങനെയുള്ള ദുർഘടം പിടിച്ച വഴി നടക്കാൻ തുടങ്ങുംമുമ്പ് നീ ഒരാത്മപരിശോധന നടത്തണം. അതാണു നല്ലത്."

"എന്റെ ആത്മാർത്ഥതയിൽ അങ്ങേക്കു വിശ്വാസമില്ലേ ?"

"അതാണു പ്രശ്നം. ഇപ്പോഴത്തെ ചൂടിൽ നീ ഇതുപറയുന്നു. ഈ ചൂട് എത്രകാലം നിലനിൽക്കും എന്നറിഞ്ഞുകൂടാ. യൂദാസ്സേ, നീ ഇക്കാര്യത്തെപ്പറ്റി ഗാഢമായി ചിന്തിക്കൂ. ഇപ്പോൾ ഞാൻ യാത്രപുറപ്പെടുകയാണ്. പെന്തക്കോസ്തയ്ക്കു ഞാൻ മടങ്ങിവരും. നീ ദേവാലയത്തിലുണ്ടെങ്കിൽ അവിടെവച്ചു നമുക്കു കാണാം."

അനന്തരം ഈശോ മറ്റേയാളോടു ചോദിക്കുന്നു; " നീ ആരാണ് ?"

"അങ്ങയെ അന്നു ദേവാലയത്തിൽ വച്ചു കാണാനിടയായ ഒരാൾ. അങ്ങയുടെ കൂടെവരാൻ എനിക്കും മോഹമുണ്ട്. പക്ഷെ ഇപ്പോൾ, അങ്ങു പറഞ്ഞതു കേട്ടപ്പോൾ എനിക്കു പേടി തോന്നുന്നു."

"നിന്റെ പേരെന്താണ്?"

'തോമസ്, ദിദിമൂസിൽനിന്ന്."

"നിന്റെ പേരു ഞാൻ മറക്കില്ല. സമാധാനമായി പോകൂ."

അവരെ പറഞ്ഞയച്ചശേഷം ഈശോ തന്റെ ആതിഥേയന്റെ വീട്ടിൽ പ്രവേശിച്ചു.

Saturday, October 2, 2010

ജോണും ജയിംസും പത്രോസിനോടു മിശിഹായെപ്പറ്റി സംസാരിക്കുന്നു.

       ഗലീലിയാ തടാകത്തിനടുത്തുള്ള ബത്സയ്ദാ ഗ്രാമം. ഒരു ചെറിയ തെരുവിൽനിന്നും ജോൺ വേഗം നടന്നുവരുന്നു. സഹോദരൻ ജയിംസ് അവന്റെ പിന്നാലെ സാവധാനം നടന്നുവരുന്നു. തടാകത്തിന്റെ കരയിലേക്കാണവർ നടക്കുന്നത്. കരയിൽ കയറ്റിവച്ചിരിക്കുന്ന വള്ളങ്ങൾ ജോൺ പരിശോധിക്കുന്നു. അവൻ അന്വേഷിക്കുന്ന വള്ളം അവിടെയില്ല. കരയിൽനിന്നും കുറച്ചകലെയായി തുറമുഖത്ത് അടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ വള്ളം കണ്ണിൽപ്പെടുന്നു. കൈ വായ്ക്കുചുറ്റും പിടിച്ച് ഉച്ചത്തിൽ വള്ളത്തിലുള്ളവരെ വിളിക്കുന്നു.

വള്ളത്തിലുള്ളവർ ആഞ്ഞുതുഴഞ്ഞ് വേഗം കരയ്ക്കടുക്കുന്നു. പത്രോസും ആൻഡ്രൂവുമാണ്

വള്ളത്തിൽ. ജോണിനെ കണ്ടപ്പോൾ ആൻഡ്രൂ ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ വരാഞ്ഞത്?"

പത്രോസു് പരിഭവിച്ചിരിക്കയാണ്. ഒരക്ഷരംമിണ്ടുന്നില്ല.


ജോൺ തിരിച്ചു ചോദിക്കുന്നു; " നിങ്ങൾ രണ്ടാളും എന്തേ ഞങ്ങളുടെ കൂടെ വരാഞ്ഞത്?


"ഞാൻ മീൻപിടിക്കാൻ പോയി. വെറുതെ കളയാൻ സമയമില്ല."


"ഞങ്ങൾ മിശിഹായെ കാണാൻ പോയി. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കേണ്ടതു തന്നെയാണ്. നിങ്ങളും വരൂ എന്ന്പറയാനാണ് ഞങ്ങൾ വന്നിരിക്കുന്നത്."


"അതു യഥാർത്ഥത്തിൽ മിശിഹാ തന്നെയാണോ?"

' അവൻ തന്നെ. അവൻ അതു നിഷേധിക്കുന്നില്ല.

പതോസ് പിറുപിറുക്കുന്നു ; "മണ്ടന്മാരെകളിപ്പിക്കാൻ ആർക്കും എന്തു വേണമെങ്കിലും പറയാം." അയാൾക്ക് ഇതൊന്നും പിടിക്കുന്നില്ല.


ഏയ് സൈമൺ, നീ അങ്ങനെ പറയരുത്. ഇതു മിശിഹായാണ്. അവന് എല്ലാമറിയാം. നീ പറയുന്നതും അവൻ കേൾക്കുന്നുണ്ട്." പത്രോസിന്റെ വാക്കുകൾ കേട്ടിട്ട് ജോണിന് ഭയവും സങ്കടവും തോന്നി.


"ഉവ്വുവ്വ്, മിശിഹാ ! ജയിംസിനും ആൻഡ്രൂവിനും നിനക്കും മിശിഹാ പ്രത്യക്ഷനായി ! അക്ഷരവൈരികളായ മൂന്നു മുക്കുവന്മാർക്ക് !!! മിശിഹായിൽനിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. ഞാൻ പറയുന്നത് മിശിഹാ കേൾക്കുന്നന്നോ? കഷ്ടം ! എടാ കൊച്ചനേ, കാലത്ത് വെയിലുകൊണ്ട് നിന്റെ തലക്കെന്തോ സംഭവിച്ചിരിക്കുന്നു. വന്നേ, വന്നു കുറച്ചുപണിയെടുത്തേ, ഈ പഴംകഥകളൊക്കെ മറന്നേക്കൂ."


"ഞാൻ പറയുന്നു അവൻ മിശിഹാ തന്നെ. ജോൺ(സ്നാപകൻ) വിശുദ്ധമായ കാര്യങ്ങൾ സംസാരിച്ചു. ഇവൻ ദൈവത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ക്രിസ്തുവിനല്ലാതെ ആർക്കും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല." ജോൺ വീണ്ടുംപറഞ്ഞു.


ഈ സമയം ജയിംസ് പറയുന്നു; "സൈമൺ, ഞാനൊരു കൊച്ചുകുട്ടിയല്ല. പ്രായപൂർത്തിയായവനാണ്. എനിക്കു ഭ്രാന്തില്ല. ആലോചിച്ചേ ഞാൻ സംസാരിക്കൂ. നിനക്കും അതറിയാമല്ലോ. ദൈവത്തിന്റെ കുഞ്ഞാടിനോടുകൂടി മണിക്കൂറുകൾ ഞാൻ ചിലവഴിച്ചു. അവൻ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു. ഞാൻ ഉറപ്പിച്ചുപറയുന്നു: അവൻ മിശിഹാ തന്നെയാണ്. നീഎന്തുകൊണ്ടു വിശ്വസിക്കുന്നില്ല ? അവന്റെ വാക്കുകൾ നീ കേട്ടിട്ടില്ല. അതുകൊണ്ടാണു നീ വിശ്വസിക്കാത്തത്. ഞാൻ അവനിൽ വിശ്വസിക്കുന്നു. നമ്മൾ ദരിദ്രരും അറിവില്ലാത്തവരുമാണ്, അല്ലേ ? സ്വർഗ്ഗരാജ്യത്തെപ്പറ്റി പാവങ്ങളോടും എളിയവരോടും സംസാരിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നാണവൻ പറയുന്നത്. ഉന്നതന്മാരേക്കാൾ നമ്മേപ്പോലുള്ളലരോടാണ് അവനു താൽപര്യം. അവൻ പറഞ്ഞു; വലിയവർക്ക് അവരുടേതായ സന്തോഷങ്ങളുണ്ട്. നിങ്ങൾക്കു ഞാൻ നൽകാൻ പോകുന്ന സന്തോഷവുമായി തട്ടിച്ചുനോക്കുമ്പോൾ അവരുടേത് വലിയ സന്തോഷമൊന്നുമല്ല. ഞാൻ വന്നിരിക്കുന്നത് ഇസ്രായേലിലും ലോകത്തെങ്ങുമുള്ള ചെറിയ മനുഷ്യരുടെയടുത്തേക്കാണ്. കരയുകയും ആശിക്കുകയുംചെയ്യുന്നവരുടെ അടുത്തേക്കു്. ഇങ്ങനെയുള്ള പാവങ്ങൾക്ക് പണ്ഡിതന്മാർ വെളിച്ചവും അപ്പവും കൊടുക്കുന്നില്ല. ഇരുട്ടും ചങ്ങലയും പരിഹാസവുമാണ് പാവങ്ങൾക്ക് അവർ കൊടുക്കുന്നത്. ഞാൻ പാവങ്ങളെ വിളിക്കുന്നു. ഈ ലോകത്തെ കീഴ്മേൽമറിക്കാനാണു ഞാൻ വന്നിരിക്കുന്നത്. ഇന്നു മഹത്വമേറിയതെന്നു മനുഷ്യൻ കരുതുന്നതിനെ ഞാൻ നിസ്സാരമാക്കും. സത്യവും സമാധാനവും വേണമെന്നുള്ളവർ, നിത്യജീവൻ വേണമെന്നുള്ളവർ, എന്റെ അടുത്തേക്കു വരട്ടെ. അവൻ അങ്ങനെയൊക്കെയല്ലേ പറഞ്ഞത് ജോൺ ?"


"അതേ, അവൻ അങ്ങനെയൊക്കെയാണു പറഞ്ഞത്. അവൻ വീണ്ടും ഇങ്ങനെ പറഞ്ഞു; ലോകം എന്നെ സ്നേഹിക്കില്ല. വിഗ്രഹാരാധന കൊണ്ടും പാപംകൊണ്ടും ദുഷിച്ചുപോയ വലിയവരുടെ ഈ ലോകം എന്നെ സ്നേഹിക്കില്ല. ഇരുട്ടിന്റെ സന്തതിയായ ഈ ലോകത്തിനു് എന്നെ വേണ്ട. അതു വെളിച്ചത്തെ സ്നേഹിക്കുന്നില്ല. എന്നാൽ ഈ ഭൂമിയിൽ വലിയവരുടെ ഈ ലോകം മാത്രമല്ലഉള്ളത്. ഈ ലോകത്തിലാണെങ്കിലും ലോകത്തിന്റതല്ലാത്ത ആളുകളുമുണ്ട്. ഈ രണ്ടുതരമാളുകളും കൂടിക്കലർന്നു കഴിയുന്നു. ഒരു വലയിൽപ്പെട്ട മീനിനേപ്പോലെ, ലോകമാകുന്ന കാരാഗൃഹത്തിലടക്കപ്പെട്ടതുകൊണ്ട് ലോകത്തിന്റന്റെതായിത്തീർന്ന ആളുകളുമുണ്ട്. ഞങ്ങൾ തടാകത്തിന്റെ തീരത്തുനിൽക്കുകയായിരുന്നു. വലയിൽ കടുങ്ങിയ മൽസ്യങ്ങളെ കരയ്ക്കടുപ്പിക്കുന്നതു ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ ഇങ്ങനെ തുടർന്നു; ആ മൽസ്യങ്ങൾക്കൊന്നിനും വലയിൽപ്പെടണമെന്ന് ആഗ്രഹമില്ലായിരുന്നു. അതുപോലെതന്നെ മനുഷ്യർക്ക് മാമ്മോന് ഇരയായിത്തീരണമെന്ന് യഥാർത്ഥത്തിൽ ആഗ്രഹമില്ലായിരുന്നു. ഏറ്റവും വലിയ ദുഷടർക്കുപോലും, അഹങ്കാരംകൊണ്ട് തിമിരം ബാധിച്ചവർക്കുപോലും അവർ ചെയ്യുന്ന തെറ്റ് തെറ്റാണ് എന്നറിയാം. തെറ്റു ചെയ്യാതിരുന്നാൽക്കൊള്ളാമെന്ന് ആഗ്രഹവും കാണും. അവരുടെ യഥാർത്ഥപാപം അഹങ്കാരമാണ്. മറ്റുപാപങ്ങളെല്ലാം അഹങ്കാരത്തിൽനിന്നു മുളക്കുന്നവയാണ്. ദുഷടത പാരമ്യത്തിൽ എത്തിയിട്ടില്ലെങ്കിൽ മാമ്മോന്റെ കൈയിൽപ്പെടാൻ ആരും ആഗ്രഹിക്കില്ല. ഗൗരവമുള്ള കാര്യങ്ങൾ നിസ്സാരമായിട്ടെടുക്കുന്നതും ആദാമിന്റെ പാപത്തിന്റെ ഫലമായി അവർക്ക് തിന്മയിലേക്കുണ്ടാകുന്ന ചായ്ചിലും അവരെ മാമ്മോന്റെ കൈയിലെത്തിക്കുന്നു. ഞാൻ വന്നിരിക്കുന്നത് ആദാമിന്റെ പാപഫലം ഇല്ലാതാക്കാനാണ്. രക്ഷയുടെ സമയം കാത്തിരിക്കുന്നവർക്ക്. എന്നിൽ വിശ്വസിക്കുന്നവർക്ക്, കെണിയിൽനിന്നു രക്ഷപ്പെടാനുള്ള ശക്തി ഞാൻ നൽകും. ഈശോ ഇങ്ങനെയെല്ലാമാണു പറഞ്ഞത്.'


"അങ്ങെനയാണോ അവൻ പറഞ്ഞത് ? എങ്കിൽ നമ്മൾ ഉടനെ അവന്റെയടുത്തു പോകണം." എടുത്തുചാട്ടക്കാരനായ പത്രോസ് പറഞ്ഞു. പെട്ടെന്നു തീരുമാനമെടുത്ത് അതനുസരിച്ച് ചെയ്തുതുടങ്ങി. "ആൻഡ്രൂ, നീയേന്തേ ഇവരുടെകൂടെ ഈശോയുടെ അടുത്ത് പോകാതിരുന്നത്, നീ ഒരുമഠയൻ തന്നെ," എന്ന് ആൻഡ്രൂവിനെ ശാസിക്കയും ചെയ്യുന്നു.

ആൻഡ്രൂ പറയുന്നു, "അതെന്താ സൈമൺ നീ ഇപ്പോഴിങ്ങനെ പറയുന്നത് ? ജോണിനെയും ജയിംസിനെയും കൂടെ വരാൻ നിർബ്ബന്ധിക്കാതിരുന്നതിന് നീ രാത്രി മുഴുവനും പിറുപിറുക്കുകയായിരുന്നല്ലോ ? ഇപ്പോൾ നീ മറുകണ്ടം ചാടുകയാണല്ലോ ?

"നീ പറയുന്നത് നേരാണ്.... പക്ഷേ ഞാനവനെ കണ്ടിട്ടില്ലല്ലോ ? നീ കണ്ടു. അവൻ നമ്മെപ്പോലൊരാളല്ലായെന്ന് അപ്പോൾ നിനക്ക് മനസ്സിലായിക്കാണണം. മനുഷ്യരെ തന്നിലേക്കാകർഷിക്കുന്ന എന്തെങ്കിലും അവനുണ്ടായിരിക്കണം."


"അതിനു സംശയമൊന്നുമില്ല. അവന്റെ മുഖം...ആ കണ്ണുകൾ... എത്ര സുന്ദരമായ കണ്ണുകൾ.... നീ ഓർമ്മിക്കുന്നില്ലേ ജയിംസേ ?" ഇതുപറയുന്നത് ജോൺ ആണ്.


"ആ സ്വരം... എന്തൊരു സ്വരം ! അവൻ സംസാരിക്കുമ്പോൾ നമ്മൾ സ്വർഗ്ഗം സ്വപ്നം കാണുകയാണെന്നു തോന്നും."


"നമുക്ക് വേഗം അവനെപ്പോയി കാണാം." പതോസ് പറഞ്ഞു.


അവരെല്ലാം വസ്ത്രംമാറി യാത്രപുറപ്പെട്ടു.

ഏതാനും അടി നടന്നപ്പോൾ പത്രോസ് ജോണിനെ പിടിച്ചുനിർത്തി ചോദിച്ചു; "അവന് എല്ലാം അറിയാം, എല്ലാം കേൾക്കുന്നു എന്നല്ലേ നീ പറഞ്ഞത് ?"


"അതെ, ആകാശത്തിൽ ചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നതുകണ്ടപ്പോൾ ഞാൻ പറഞ്ഞു - ഇപ്പോൾ സൈമൺ എന്തെടുക്കയാണാവോ ? ഈശോ അപ്പോൾ പറഞ്ഞു - സൈമൺ വല വീശുകയാണ്. അവന്റെ മനസ്സിനു സമാധാനമില്ല. കാരണം നീ കൂടി വള്ളത്തിലില്ലാത്തതുകൊണ്ട് എല്ലാം അവൻ തനിയെചെയ്യണം. നാലു മീൻ പിടിക്കാൻ പറ്റയ നല്ലൊരു ദിവസം. നീ കൂടെ ചെല്ലാത്തതാണ് അവനെ ശുണ്ഠി പിടിപ്പിക്കുന്നത്. ഏറെത്താമസിയാതെ വേറെ വലകൾകൊണ്ട് വേറൊരുതരം മീനിനെ അവൻ പിടിച്ചുതുടങ്ങും എന്നവനറിയുന്നില്ല."


"ഓ ദൈവമേ ! അതു നേരാണ് ! ഞാൻ പറഞ്ഞ മറ്റുകാര്യങ്ങളും അവൻ കേട്ടിരിക്കും..നുണ പറയുന്നവൻ എന്നു ഞാനവനെ പച്ചയ്ക്കുവിളിച്ചില്ല എന്നുമാത്രം... വേണ്ട...ഞാനവന്റെ അടുത്തേക്കു വരുന്നില്ല.."


' സാരമില്ല, ഈശോ നല്ലവനാണ്. നിന്റെ മനസ്സിലെ വിചാരങ്ങൾ ഈശോയ്ക്കറിയാം.നേരത്തതന്നെ അറിയാമായിരുന്നു. നിന്റെയടുത്തേക്കാണു പോകുന്നത് എന്നുപറഞ്ഞ് ഞങ്ങൾ യാത്രചോദിച്ചപ്പോൾ ഈശോ പറഞ്ഞു: പൊയ്ക്കൊള്ളൂ, അവൻ ആദ്യം പറയുന്ന കുത്തുവാക്കുകൾകേട്ടു വിഷമിക്കേണ്ട.ലോകത്തിന്റെ പരിഹാസവും ബന്ധുക്കളുണ്ടാക്കുന്ന തടസ്സങ്ങളും നേരിടാൻ തയ്യാറായിവേണം എന്റെ അനുയായികൾ എന്റെകൂടെ വരാൻ. എനിക്കു രക്തബന്ധങ്ങളില്ല, സാമൂഹികബന്ധങ്ങളില്ല. ഞാൻ അവയെ കീഴടക്കിക്കഴിഞ്ഞു. എന്റെകൂടെ നിൽക്കുന്നവനും അവയെ കീഴടക്കിക്കും.

ഈശോ ഒരുകാര്യംകൂടി പറഞ്ഞു; കാര്യങ്ങൾ തുറന്നുപറയാൻ ഭയപ്പെടേണ്ട, എല്ലാംകേട്ടിട്ട് അവനിങ്ങുവരും. അവൻ ആത്മാർത്ഥതയുള്ളവനാണ്. നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുന്നവനാണ്.'


"ഈശോ അങ്ങനെ പറഞ്ഞോ ? എന്നാൽ ഞാൻ വരികയാണ്. അവനെപ്പറ്റി അറിയാവുന്നതൊക്കെ നീ പറയൂ. ഈശോ എവിടെയാണ് താമസിക്കുന്നത് ?"


"ഒരു കുടിലിലാണ്. അത് ഈശോയുടെ ബന്ധുക്കളുടേതാവണം,"


"അവൻ പാവപ്പെട്ടവനാണോ ?"


"നസ്രസ്സിൽനിന്നുവന്ന ഒരു ആശാരിപ്പണിക്കാരൻ. ഈശോ സ്വയം പരിചയപ്പെടുത്തിയത് അങ്ങനെയാണ്.'


"അവൻ ഇപ്പോൾ പണിയൊന്നുമെടുക്കുന്നില്ലെങ്കിൽ എങ്ങനെ ചെലവു കഴിയുന്നു ?"


"അതു ഞങ്ങൾ ചോദിച്ചില്ല. ഒരുപക്ഷെ അവന്റെ ബന്ധുക്കൾ സഹായിക്കുന്നുണ്ടാവാം."


"നമ്മൾ കുറച്ചുമീനും റൊട്ടിയും പഴവും കൊണ്ടുപോകേണ്ടതായിരുന്നു. ഒരു ഗുരുവിനെക്കാണാൻ പോവുകയല്ലേ ? അവൻ ഒരു റബ്ബിയെപ്പോലെയാണ്, റബ്ബിയെക്കാൾ വലിയവനാണ്. എന്നിട്ടും നാം വെറുംകൈയോടെ ചെല്ലുന്നു. നമ്മുടെ റബ്ബിമാർക്ക് ഇതിഷ്ടപ്പെടില്ല."


'പക്ഷേ ഈശോയ്ക്ക് ഇഷ്ടമാണ്. എന്റേയും ജയിംസിന്റെയും കൈയിൽ ആകെ ഇരുപതു കാശേ ഉണ്ടായിരുന്നുള്ളൂ. റബ്ബിമാർക്ക് സാധാരണ സമ്മാനിക്കുന്നപോലെ ഇതുഞങ്ങൾ കൊടൂത്തു. എന്നാൽ ഈശോ അതു വേണ്ടെന്നു പറഞ്ഞു. ഞങ്ങൾ നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു, "സാധുക്കളുടെ അനുഗ്രഹങ്ങൾ ദൈവംനിങ്ങൾക്കു സമ്മാനമായി നൽകട്ടെ. എന്റെകൂടെവരൂ." എന്നിട്ടു് ഈ കാശെടുത്ത് കുറേ പാവങ്ങൾക്കു വീതിച്ചുകൊടുത്തു. ഞങ്ങൾ ചോദിച്ചു, ഗുരോ, അങ്ങേയ്ക്കായി ഒന്നും മാറ്റിവക്കുന്നില്ലേ? "ദൈവഹിതം നിറവേറ്റുന്നതിലുള്ളസന്തോഷം മാത്രം" എന്നാണ് ഈശോ മറുപടി പറഞ്ഞത്. "ഗുരോ, അങ്ങു ഞങ്ങളെ വിളിക്കുകയാണ്, ഞങ്ങൾ സാധുക്കളാണ്, ഗുരുദക്ഷിണയായി ഞങ്ങൾ എന്താണു കൊണ്ടുവരേണ്ടത്" എന്നുഞങ്ങൾ ചോദിച്ചു. അതിനു പുഞ്ചിരിച്ചുകൊണ്ടു് ഈശോ മറുപടി പറഞ്ഞു; നിങ്ങൾ വലിയൊരു നിധി എനിക്കു തരണം. എന്നാൽ ഞങ്ങൾ പാവങ്ങളാണെന്നു പറഞ്ഞപ്പോൾ ഈശോ പറഞ്ഞു; "ഏഴു പേരുള്ള ഒരു നിധിയുണ്ട്. ഏതു പാവപ്പെട്ടവനും ഈ നിധി കാണും. ധനവാന്റെ കൈയിൽ ഒരുപക്ഷെ ഇതുകണ്ടില്ലെന്നുവരാം. നിങ്ങൾക്കതുണ്ട്. അതെനിക്കു തരണം. ആ നിധിയുടെ പേരുകൾ കേൾക്കൂ: സ്നേഹം, വിശ്വാസം, സന്മനസ്സ്, ഉദ്ദേശശുദ്ധി, ഇന്ദ്രിയനിഗ്രഹം, ആത്മാർത്ഥത, പരിത്യാഗത്തിന്റെ അരൂപി. എന്റെ അനുയായികളിൽനിന്നു ഞാൻ പ്രതീക്ഷിക്കുന്നത് ഇതുമാത്രമാണ്. നിങ്ങൾക്ക് ഈ നിധിയുണ്ട്. ശീതകാലത്ത് മഞ്ഞിനടിയിൽ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന വിത്തുപോലെ നിശ്ചലമായിക്കിടക്കയാണത്. വസന്തം വരുമ്പോൾ, സൂര്യൻ വീണ്ടും തെളിയുമ്പോൾ, അതു പൊട്ടിമുളയ്ക്കും. ഏഴു ശിഖരങ്ങളുള്ള ഒരു ചെടിയായി വളരും."


"നമ്മുടെ യഥാർത്ഥറബ്ബി ഇതാണ് എന്നെനിക്കുതോന്നുന്നു. വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ അവൻതന്നെ. പാവങ്ങളെ അവൻ ഭത്സിക്കുന്നില്ല, പണം ചോദിക്കുന്നില്ല. ദൈവത്തിന്റെ വിശുദ്ധപുരുഷൻ എന്ന് അവനെ വിളക്കാൻ ഇത്രയുംമതി. നമുക്കു പേടിക്കാതെ ഈശോയെപ്പോയിക്കാണാം."

കാവല്‍ മാലാഖ




        ഒക്ടോബര്‍ 2                                       
       ഇന്ന് കാവല്‍ മാലാഖമാരുടെ തിരുനാള്‍.

                               ദൈവത്താല്‍ അയക്കപ്പെടുന്ന നമ്മുടെ സ്വര്‍ഗീയ   സംരക്ഷകരാണ് കാവല്‍ മാലാഖമാര്‍. 

ഒരാൾ മാമോദീസാ സ്വീകരിക്കുന്നതോടെ,      അയാൾ, അല്ലെങ്കിൽ ആ കുഞ്ഞ് ക്രിസ്തുവിന്റെ അനുയായി (ക്രിസ്ത്യാനി) ആകുന്നു. ആ നിമിഷം മുതൽ മരണം വരെ ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മാലാഖ അയാളെ കാത്തുകൊണ്ടും നന്മയുടെ വഴിയിൽ നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടും അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും അയാളുടെ കൂടെയുണ്ടാകും.
എന്നാൽ, മനുഷ്യന്റെ ഇച്ഛ (സ്വതന്ത്ര മനസ്സ് - free will) യിന്മേൽ   അവർക്ക്   സ്വാധീനം ചെലുത്താനാവില്ലെന്നതിനാൽ (ദൈവവും ഇതുചെയ്യുന്നില്ല) തിന്മ ചെയ്യുന്നതിൽനിന്ന് അവനെ തടയാൻ കാവൽമാലാഖക്ക് കഴിയില്ല.
വാസുലായും കാവല്‍ മാലാഖയും
 ക്രിസ്തീയ സഭകളുടെ ഐക്യം എന്ന ദൈവിക പദ്ധതിക്കായി, ദൈവത്തിന്റെ തിരഞെടുക്കപ്പെട്ട ഉപകരണമായി പ്രവർത്തിച്ചു വരുന്ന വാസുല റിഡൻ എന്ന പ്രമുഖ മിസ്റ്റിക്, തന്റെ ജീവിതത്തിൽ കാവൽമാലാഖ എപ്രകാരംഇടപെട്ട്, ഒരു തികഞ്ഞ ലൗകികയായി ജീവിച്ച തന്നെ പടിപടിയായി ആത്മീയതയിലേക്കു നയിച്ചു എന്നും ഈശോയുടെയും പരിശുദ്ധ ത്രിത്വത്തിന്റേയും മാതാവിന്റെയും സന്ദേശങ്ങൾ സ്വീകരിക്കാൻ തന്നെ ഒരുക്കി എന്നും "എന്റെ കാവൽമാലാഖ ഡാനിയൽ" എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  കാവൽമാലാഖ തന്നെ അവളുടെ കൈ പിടിപ്പിച്ച് വരപ്പിച്ച ചിത്രം മുകളിൽ കാണുക.

Friday, October 1, 2010

തിരുരക്ത ഭക്തി

  നൈജീരിയക്കാരനായ ബര്‍ണബാസ് നോയെ എന്നയാള്‍ക്ക് 1995 - ല്‍  നമ്മുടെ കര്‍ത്താവായ ഈശോ പ്രത്യക്ഷനാവുകയും  മനുഷ്യപാപങ്ങള്‍ നിമിത്തം പീഡയനുഭവിക്കുന്ന തന്നെ ആശ്വസിപ്പിക്കാനും  തന്റെ അമൂല്യമായ തിരുരക്തത്തെ ആരാധിക്കുവാനും  ആഹ്വാനം ചെയ്യുകയും ചെയ്തു. ദൈവകരുണയുടെ മണിക്കൂറായ ഉച്ച തിരിഞ്ഞുള്ള മൂന്നു മണിക്കാണ് അവിടുന്ന് പ്രത്യക്ഷനായത്.   രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതെ സമയത്ത് തന്നെ അവിടുന്ന് ബാര്‍ണബാസിന് ദര്‍ശനം നല്‍കുകയും തിരുരക്ത ജപമാല പ്രാര്‍ത്ഥനകള്‍ നല്‍കുകയും ചെയ്തു. ഈശോയുടെ അഞ്ചു തിരുമുറിവുകളെ പ്രത്യേകമായ വിധത്തില്‍ ഈ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുകയും ആ തിരുമുറിവുകളുടെ യോഗ്യതായാല്‍ സഭയുടെയും ലോകം മുഴുവന്റെയും നിയോഗങ്ങളും അര്‍ത്ഥനകളും നിത്യപിതാവിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.

നിത്യപിതാവിനോടുള്ള  ഹൃസ്വ പ്രാര്‍ത്ഥന 

 നിത്യപിതാവെ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌ പരിഹാരമായി അങ്ങയുടെ വത്സല സുതനായ ഈശോമിശിഹായുടെ എല്ലാ തിരുമുറിവുകളും അവിടുത്തെ തിരുഹൃദയത്തിന്റെ യാതനകളും നൊമ്പരങ്ങളും അവിടുത്തെ എല്ലാ  തിരുമുറിവുകളില്‍ നിന്നും  ഒഴുകിയ ഏറ്റവും അമൂല്യമായ  തിരുരക്തവും അവിടുത്തേക്ക്‌ ഞങ്ങള്‍ കാഴ്ച വെയ്ക്കുന്നു, ആമേൻ.

Thursday, September 30, 2010

പരിശുദ്ധ മറിയം ഏലീശ്വാഅമ്മയെ സന്ദർശിക്കുന്നു


             തന്റെ ബന്ധുവായ എലിസബത്ത് (ഏലീശ്വാഅമ്മ) വാർദ്ധക്യത്തിൽ ഗർഭിണിയായിരിക്കുന്നു എന്ന് ദൈവദൂതനിൽ നിന്നു ഗ്രഹിച്ച മേരി, അവളെ ശുശ്രൂഷിക്കാനായി ഹെബ്രോണിലുള്ള സക്കറിയാസിന്റെ ഭവനത്തിലെത്തുന്നു. എലിസബത്ത് അത്ഭുതത്തോടെയും അതിയായ സന്തോഷത്തോടെയും മേരിയെ സ്വീകരിക്കുന്നു. മേരിയെക്കണ്ട സന്തോഷാധിക്യത്താൽ എലിസബത്ത് കരയുന്നു. മേരി എലിസബത്തിനെ ആശ്ളേഷിക്കുന്നു.

പെട്ടെന്ന് എലിസബത്ത് മേരിയിൽനിന്നും വിട്ടുനിന്ന് ഹാ ! എന്നുപറഞ്ഞുകൊണ്ട് സ്വന്തം കരങ്ങൾ അവളുടെ വികസിച്ചു വലുതായ ഉദരത്തിൽ വയ്ക്കുന്നു. അവൾ മുഖം കുനിച്ചു നിൽക്കുകയും വിളറിവിവർണ്ണയാവുകയും ചെയ്യുന്നു. സുഖമില്ലാത്തതുപോലെ ആടി ചരിഞ്ഞു വീഴാൻ പോകുന്നു. മേരിയും അപ്പോൾ അവിടേക്കു കടന്നുവന്ന വേലക്കാരിയും ചേർന്ന് അവളെ താങ്ങുന്നു. എലിസബത്ത് മുഖം ഉയർത്തി മേരിയെ നോക്കുന്നു. അവളുടെ മുഖം ഇപ്പോൾ പ്രകാശമാനമായി. ഒരു ദൈവദൂതനെ കണ്ടാലെന്നപോലെയുള്ള വണക്കത്തോടുകൂടി അവൾ മേരിയെ നോക്കുന്നു. വളരെ താഴ്ന്നു വണങ്ങിക്കൊണ്ട് അവൾ പറയുന്നു: "നീ എല്ലാ സ്ത്രീകളിലും വച്ച് അനുഗൃഹീതയാണ്. നിന്റെ ഉദരഫലം അനുഗൃഹീതമാകുന്നു. എന്റെ കർത്താവിന്റെ അമ്മ നിന്റെ ദാസിയായ എന്റെപക്കൽ വരുവാൻ എനിക്ക് എന്തർഹതയാണുള്ളത്? ഇതാ, നിന്റെ സ്വരം കേട്ട സമയത്ത് ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. നീ എന്നെ ആലിംഗനം ചെയ്തപ്പോൾ കർത്താവിന്റെ അരൂപി ആഴമേറിയ സത്യങ്ങൾ എന്റെ ഹൃദയത്തിൽ മന്ത്രിച്ചു. നീ ഭാഗ്യവതിയാണ്. കാരണം മനുഷ്യബുദ്ധിക്ക് അസാദ്ധ്യമെന്നു തോന്നുന്നവയും ദൈവത്തിന് സാദ്ധ്യമെന്ന് നീ വിശ്വസിച്ചു. നീ ഭാഗ്യവതിയാണ്. കാരണം നമ്മുടെ ഈ കാലങ്ങളെക്കുറിച്ച് പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞവയും കർത്താവ് നിന്നോടറിയിച്ചവയും നിന്റെ വിശ്വാസത്താൽ നീ നിറവേറ്റും. നീ ഭാഗ്യവതിയാണ്. കാരണം യാക്കോബിന്റെ ഭവനത്തിനു നീ രക്ഷ കൊണ്ടുവന്നിരിക്കുന്നു. നീ ഭാഗ്യവതിയാണ്. കാരണം, എന്റെ ശിശുവിനു നീ വിശുദ്ധി കൊണ്ടുവന്നിരിക്കുന്നു. ഒരാട്ടിൻകുട്ടിയെപ്പോലെ അവൻ എന്റെ ഉദരത്തിൽ സന്തോഷത്താൽ തുള്ളിച്ചാടുന്നു. എന്തെന്നാൽ പാപത്തിന്റെ ഭാരത്തിൽനിന്നും അവൻ സ്വതന്ത്രനായിരിക്കുന്നു. രക്ഷകന്റെ മുൻഗാമിയാകുവാൻ അവൻ വിളിക്കപ്പെട്ടിരിക്കുന്നു. നിന്നിൽ വളരുന്ന പരിശുദ്ധനായവൻ അവനെ വിശുദ്ധീകരിച്ചിരിക്കുന്നു."

മേരിയുടെ കണ്ണുകളിൽനിന്ന് തിളങ്ങുന്ന മുത്തുകൾ പോലെ രണ്ടുതുള്ളിക്കണ്ണീർ ഒഴുകി പുഞ്ചിരിയ്ക്കുന്ന അവളുടെ അധരങ്ങളിലേക്കു വീഴുന്നു.
മുഖവും കൈകളും സ്വർഗ്ഗത്തിലേക്കുയർത്തി അവൾ വിളിച്ചുപറയുന്നു; "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു......" ആ ഗീതം നമുക്കു ലഭിച്ചിട്ടുള്ള വിധത്തിൽത്തന്നെ അവൾ പാടുന്നു. അവസാനം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായത്തിനായി അവൻ വന്നു എന്ന ഭാഗം പാടുമ്പോൾ അവൾ കൈകൾ നെഞ്ചത്തുവച്ചു മുട്ടുകുത്തി താണുകുമ്പിട്ട് ദൈവത്തെ ആരാധിക്കുന്നു.

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Tuesday, September 28, 2010

ശുദ്ധീകരണസ്ഥലം

    ശുദ്ധീകരണസ്ഥലം ഉണ്ടോ ഇല്ലയോ എന്നത് ക്രിസ്ത്യാനികളുടെയിടയിൽത്തന്നെ തർക്കവിഷയമാണ്. എന്നാൽ കത്തോലിക്കാ മതവിശ്വാസപ്രകാരം ശുദ്ധീകരണസ്ഥലം എന്നത് ഒരു യാഥാർത്ഥ്യമാണ്. കത്തോലിക്കാസഭയിലെ ഒട്ടേറെ വിശുദ്ധർക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദർശനങ്ങൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും പരിശുദ്ധഅമ്മയുടെ ദർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന "മെജുഗോറെ" യിലെ ദർശകർക്കും ശുദ്ധീകരണസ്ഥലദർശനങ്ങൾ (ഒപ്പം സ്വർഗ്ഗ നരകദർശനങ്ങളും) ലഭിച്ചിട്ടുണ്ട്.
       കത്തോലിക്കാ മതവിശ്വാസപ്രകാരം, വരപ്രസാദാവസ്ഥയിൽ മരണമടഞ്ഞവരും ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ തങ്ങളുടെ പാപങ്ങൾക്ക് പൂർണ്ണമായി പരിഹാരം ചെയ്തിട്ടില്ലാത്തവരുമായവരുടെ ആത്മാക്കൾ സ്വർഗ്ഗപ്രാപ്തിക്കായി ശുദ്ധീകരിക്കപ്പെടുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. ഇത് ഒരു അവസ്ഥയാണ്. ഇവിടെ ആത്മാക്കൾ ദൈവത്തിനായി ദാഹിക്കുന്നു.

       ഈശോ മരിയ സഹോദരിക്കു നൽകിയ ദർശനങ്ങളിൽ ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഇപ്രകാരം പഠിപ്പിക്കുന്നു.




          19-ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിക്ക്, ഏതാനും വർഷങ്ങൾക്കുമുമ്പ് മരണമടഞ്ഞ ഒരു സഹ സന്യാസിനിയുടെ ആത്മാവ് ഏതാണ്ട് 16 വർഷത്തോളം (1874-1890 ) സന്തത സഹചാരിയായി കൂടെയുണ്ടായിരുന്നതായും ശുദ്ധീകരണ സ്ഥലത്തെപ്പറ്റി പല വെളിപ്പെടുത്തലുകളും നൽകിയതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണമടഞ്ഞ സന്യാസിനിയുടെ ആത്മാവിന്റെ ശുദ്ധീകരണത്തിനായി ദൈവം ഏർപ്പെടുത്തിയ ക്രമീകരണമായിരുന്നു ഇത് എന്നും ജീവിച്ചിരുന്നപ്പോൾ ആരുടെ ഉപദേശങ്ങൾക്കു താൻ ചെവികൊടുക്കാതിരുന്നുവോ ആ വ്യക്തിയുടെ വിശുദ്ധജീവിതവും പ്രാർത്ഥനയുംവഴിയായി താൻ ശുദ്ധീകരിക്കപ്പെടണം എന്നാണ് ദൈവകൽപ്പന എന്നും മരണമടഞ്ഞ സന്യാസിനി വെളിപ്പെടുത്തി. ആ ആത്മാവിന്റെ മറ്റു ചില വെളിപ്പെടുത്തലുകൾ ഇതാ :-
              അല്ല, ഞാൻ പിശാചല്ല. ഞാൻ സിസ്റ്റർ ------------- ആണ്. ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഉവ്വ്, ഇപ്പോഴും എനിക്കു പ്രാർത്ഥിക്കാനാവും. എല്ലാ ദിവസവും ഞാനതു ചെയ്യുന്നുമുണ്ട്. ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾ നന്ദിഹീനരല്ല എന്നു നിങ്ങൾക്കങ്ങനെ മനസ്സിലാക്കാനാവും.
              ഓ ! ഞാൻ എത്രമാത്രം സഹിക്കുന്നുവെന്ന് നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ ! ഓ ! ദൈവമേ, അങ്ങെത്ര കാരുണ്യവാൻ ! ശുദ്ധീകരണസ്ഥലം എങ്ങിനെയുള്ളതാണെന്ന് ഊഹിക്കാൻ പോലും ആർക്കുമാവില്ല. അവിടെയള്ള പാവപ്പെട്ട ആത്മാക്കളോട് കരുണയുള്ളവരാവുക. 'കുരിശിന്റെ വഴി' ഒരിക്കലും അവഗണിക്കരുത്. ഭൂമിയിലായിരിക്കുമ്പോൾ മിക്കപ്പോഴും നിങ്ങൾക്കു് ശാരീരികമോ ആത്മിയമോ ആയ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും.
                 സ്വർഗ്ഗം അത്യന്തം മനോഹരമാണ്. വളരെ ചുരുക്കമായി സ്വർഗ്ഗസൗഭാഗ്യത്തിന്റെ ഒരു ദൂരക്കാഴ്ച ഞങ്ങൾക്കു കിട്ടാറുണ്ട്. അത് മിക്കപ്പോഴും ഒരു ശിക്ഷയായിത്തീരാറുമുണ്ട്. കാരണം ദൈവത്തിനായുള്ള ഞങ്ങളുടെ ദാഹം അതു വർദ്ധിപ്പിക്കുന്നു. സ്വർഗ്ഗം പ്രകാശമയമാണ്. ശുദ്ധീകരണസ്ഥലമോ, ഇരുൾ നിറഞ്ഞതും.
               -------- അച്ചൻ ശുദ്ധീകരണസ്ഥലത്താണ്. കാരണം അദ്ദേഹത്തിന് ഇടവകജനത്തിന്റെ ആത്മീയകാര്യങ്ങൾ അന്വേഷിക്കുന്നതിനേക്കാൾ താൽപ്പര്യം ധ്യാനങ്ങളും പ്രഭാഷണങ്ങളും നടത്താനായിരുന്നു.
                 വളരെയധികം പാപം ചെയ്ത ആത്മാക്കൾക്ക് പരിശുദ്ധഅമ്മയുടെ ദർശനം കിട്ടുകയില്ല.
                        ശുദ്ധീകരണസ്ഥലത്തുള്ള ഒരാത്മാവിനെ ഭൂമിയിലുള്ള ഒരാൾ പ്രാർത്ഥനയും സൽകൃത്യങ്ങളും വഴി മോചിപ്പിക്കുമ്പോൾ ദൈവം അത്യധികം ആനന്ദിക്കുന്നു.
                വിശുദ്ധ മിഖായേലിനോട് പ്രാർത്ഥിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് പ്രാർത്ഥിപ്പിക്കുന്നതും വളരെ നല്ലതാണ്. ഏതെങ്കിലും വിശുദ്ധരോടോ മാലാഖമാരോടോ പ്രത്യേകഭക്തിയുണ്ടായിരുന്നവർക്ക് അവരുടെ മരണനേരത്ത് ആ വിശുദ്ധരുടെ സംരക്ഷണം വാസ്തവമായും ലഭിക്കും. ആ ഭയാനകമായ മണിക്കൂർ അവരങ്ങനെ സന്തോഷപൂർവം തരണം ചെയ്യും.
               ശുദ്ധീകരണസ്ഥലത്തിന് പല തലങ്ങൾ- ഘട്ടങ്ങൾ ഉണ്ട്. ഏറ്റവും താഴത്തെ തലമാണ് ഏറ്റവും വേദനാജനകം. അവിടെയുള്ള ആത്മാക്കൾ ഏറ്റവും കഠിനമായ ശുദ്ധീകരണത്തിനു വിധേയരാക്കപ്പെടുന്നു. ജീവിച്ചിരിക്കുമ്പോൾ വളരെയധികം പാപങ്ങൾ ചെയ്തുകൂട്ടിയവരും അപ്രതീക്ഷിതമായി മരണത്തെ നേരിടേണ്ടി വന്നവരുമായ ആത്മാക്കളാണിവർ. പലർക്കും ഒന്നു കുമ്പസാരിക്കാനുള്ള സമയമോ സാവകാശമോ കിട്ടിയിട്ടുണ്ടാവില്ല. മിക്കപ്പോഴും ഇവർ നരകത്തിൽ നിപതിക്കാതെ രക്ഷപ്പെടുന്നത് വിശുദ്ധരായ മാതാപിതാക്കളുടെയോ ബന്ധുമിത്രാദികളുടെയോ പ്രാർത്ഥന കൊണ്ടുമാത്രമായിരിക്കും. അവർ നിത്യനാശത്തിലകപ്പെട്ടു എന്നുതന്നെ ബന്ധുക്കൾ കരുതും. എന്നാൽ ദൈവം തന്റെ അനന്തകാരുണ്യത്താൽ അവസാന നിമിഷത്തിൽ, ചെയ്ത പാപങ്ങളെപ്പറ്റിയള്ള യഥാർത്ഥമായ അനുതാപം ആ ആത്മാവിൽ ഉളവാക്കുകയും അങ്ങനെ അതിന്റെ നിത്യരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഇക്കൂട്ടർ ശുദ്ധീകരണസ്ഥലത്തിന്റെ ഏറ്റവും താഴത്തെ തലത്തിൽ അതികഠിനമായ ശുദ്ധീകരണത്തിന് വിധേയരാക്കപ്പെടുന്നു. ഏതാണ്ടൊരു താൽക്കാലിക നരകം തന്നെയാണിത്. ഒരു വ്യത്യാസം മാത്രം; നരകത്തിൽ ആത്മാക്കൾ എപ്പോഴും ദൈവത്തെ ശപിക്കുന്നു. എന്നാൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ, തങ്ങളെ നരകത്തിൽ തള്ളിക്കളയാതിരുന്നതിന് ദൈവത്തെ വാഴ്ത്തുകയും നന്ദിപറയുകയും ചെയ്യുന്നു.

      ശുദ്ധീകരണസ്ഥലത്തു നിന്ന് ഏറ്റവും കൂടുതൽ ആത്മാക്കൾ മോചിപ്പിക്കപ്പെടുന്നത് ക്രിസ്തുമസ്സ് ദിനത്തിലാണ്.

   ശുദ്ധീകരാത്മാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന.

           നിത്യപിതാവേ, ഇന്നു ലോകമാസകലം അർപ്പിക്കപ്പെടുന്ന ദിവ്യബലികളിൽ അങ്ങേയ്ക്കു സമർപ്പിക്കപ്പെടുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം, ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കൾക്കും ലോകത്തിലെ എല്ലാ പാപികൾക്കും സാർവത്രികസഭയിലെയും എന്റെ ഭവനത്തിലെയും കുടുംബത്തിലെയും എല്ലാ പാപികൾക്കും വേണ്ടി ഞാൻ കാഴ്ച വയ്ക്കുന്നു,
ആമേൻ.

പത്രോസ് ആദ്യമായി ഈശോയെ കാണുന്നു

     ഈശോ വീതികുറഞ്ഞ ഒരു നടപ്പാതയിലൂടെ നടന്നുവരികയാണ്. തനിച്ചേയുളളൂ. വേറൊരു വഴിയിലൂടെ ജോൺ(അപ്പസ്തോലൻ) ഈശോയുടെ അടുത്തേക്കു നടന്നുവരുന്നു. "ഗുരോ " എന്ന് ഉറക്കെ വിളിക്കുന്നു.
ഈശോ തിരിഞ്ഞുനോക്കി പുഞ്ചിരിക്കുന്നു.

"ഗുരോ, അങ്ങയെക്കാണാൻ ഞാൻ ഏറെ മോഹിച്ചു. അങ്ങു താമസിക്കുന്ന വീട്ടിലെ ആളുകൾ പറഞ്ഞു, അങ്ങ് ഉൾനാട്ടിലേക്കു പോയിരിക്കയാണ് എന്ന്. എവിടെയെന്നു കൃത്യമായി പറഞ്ഞില്ല. അങ്ങയെ കണ്ടുമുട്ടാൻ കഴിയാതെ പോകുമോ എന്നു ഞാൻ ഭയപ്പെട്ടു."

സംസാരിക്കുമ്പോൾ ബഹുമാനസൂചകമായി ജോൺ തല അൽപ്പം കുനിച്ചാണു പിടിച്ചിരിക്കുന്നത്. അവന്റെ കണ്ണുകളിൽ സ്നേഹം തുളുമ്പിനിൽക്കുന്നു.

"നീ എന്നെ അന്വേഷിക്കുകയാണെന്നു കണ്ട് ഞാൻ നിന്റെയടുത്തേക്കു വരികയായിരുന്നു."

അങ്ങകലെയുള്ള ഒരു വൃക്ഷക്കൂട്ടത്തിലേക്കു ചൂണ്ടിക്കാട്ടിക്കൊണ്ട് ഈശോ പറഞ്ഞു, "അതാ അവിടെ, ഞാൻ പ്രാർത്ഥിക്കയായിരുന്നു. ഇന്നു വൈകുന്നേരം സിനഗോഗിൽ എന്താണു പറയേണ്ടത്എന്നു ധ്യാനിക്കുകയായിരുന്നു. നിന്നെ കണ്ടയുടൻ ഞാനിങ്ങുപോന്നു."

" ആ വേലി കൊണ്ടു മറഞ്ഞിരിക്കുന്ന സ്ഥലം കണ്ണിൽപ്പെടാൻ വളരെ പ്രയാസമാണ്. പിന്നെങ്ങനെയാണ് അവിടുന്ന് എന്നെ കണ്ടത് ?"
"കാണാൻ പ്രയാസമാണെങ്കിലും ഇതാ ഞാനിവിടെ എത്തി. നിന്നെ ദൂരെനിന്നു കണ്ടതു കൊണ്ടാണ് ഞാനിങ്ങോട്ടു വന്നത്. കണ്ണുകൾക്കു കാണാൻ കഴിയാത്തതു സ്നേഹം കാണുന്നു."

"അതെ, സ്നേഹം കാണുന്നു. ഗുരോ, അങ്ങു് എന്നെ സ്നേഹിക്കുന്നുണ്ടോ?"

ഇതിനുത്തരമായി ഈശോയുടെ മറുചോദ്യം: "സെബദിയുടെ പുത്രനായ ജോണേ, നീയെന്നെ
സ്നേഹിക്കുന്നുവോ ?"

ഏറെ, ഏറെ ഗുരോ, അങ്ങയെ ഞാൻ എന്നുംഎപ്പോഴും സ്നേഹിച്ചിരുന്നതായി എനിക്കു തോന്നുന്നു. അങ്ങയെ കണ്ടെത്തുന്നതിനു മുമ്പേ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുകയായിരുന്നു. അങ്ങയെ കണ്ടപ്പോൾ എന്റെ ആത്മാവ് മന്ത്രിച്ചു; "ഇതാ നീ അന്വേഷിക്കുന്നവൻ;" എന്റെ ആത്മാവ് അങ്ങയെ കണ്ടതുകൊണ്ടാണ് ഞാൻ അങ്ങയെ കണ്ടുമുട്ടിയത്."

"നീ പറയുന്നതു ശരിയാണ്. ഞാൻ നിന്റെയടുത്തേക്കു വന്നതും എന്റെ ആത്മാവ് നിന്നെ കണ്ടതുകൊണ്ടാണ്. നീ എത്രകാലം എന്നെ സ്നേഹിക്കും?"

"എന്നെന്നേക്കും ഗുരോ, അങ്ങയെ അല്ലാതെ വേറാരെയും മേലിൽ സ്നേഹിക്കാൻ എനിക്ക് ആഗ്രഹമില്ല."

"നിനക്ക് അപ്പനും അമ്മയുമുണ്ട്. സഹോദരന്മാരുണ്ട്. സഹോദരിമാരുണ്ട്. നീ ജീവിതം ആരംഭിച്ചിട്ടേയുള്ളൂ. നീ ഒരു യുവതിയെ കണ്ടുമുട്ടും, നിങ്ങൾ സ്നേഹബദ്ധരാകും, ഇതാണു നിന്റെ ജീവിതം. ഇതെല്ലാം എനിക്കുവേണ്ടി നീ എങ്ങനെ ഉപേക്ഷിക്കും?"

"ഗുരോ, എനിക്കറിഞ്ഞുകൂടാ. ഇപ്പറയുന്നത് അഹന്ത കൊണ്ടാണെന്നു തോന്നരുതേ. അങ്ങയുടെ വാൽസല്യം അപ്പനമ്മമാരുടേയും സഹോദരീസഹോദരന്മാരുടേയും ഭാര്യയുടേയും സ്നേഹത്തിനു ബദലായിരിക്കും. അങ്ങു് എന്നെ സ്നേഹിച്ചാൽ ഞാൻ ഉപേക്ഷിക്കുന്നതിനെല്ലാം പ്രതിഫലമായി."

"എന്റെ സ്നേഹം നിനക്കു കൊണ്ടുവരുന്നതു ദുഃഖമാണെങ്കിലോ ? മർദ്ദനമാണെങ്കിലോ ?"

"അങ്ങു് എന്നെ സ്നേഹിക്കുന്നെങ്കിൽ അതൊക്കെ നിസ്സാരമാണ്.'

"ഞാൻ മരിക്കുന്ന ദിവസം........."

"അയ്യോ, അങ്ങു് മരിക്കുകയോ ?അങ്ങു് ചെറുപ്പമാണ്."

"നിയമവും അതിന്റെ യഥാർത്ഥ ഉദ്ദേശവും ആളുകൾക്കു മനസ്സിലാക്കിക്കൊടുത്ത് മനുഷ്യരക്ഷ സാധിക്കാനാണു് മിശിഹാ വന്നിരിക്കുന്നത്. ലോകം നിയമത്തെ വെറുക്കുന്നു. രക്ഷ പ്രാപിക്കാൻ അതാഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദൈവം അയയ്ക്കുന്ന പ്രവാചകന്മാരെ ലോകം മർദ്ദനങ്ങൾക്കു വിധേയരാക്കുന്നു."

"അത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ. അങ്ങയെ സ്നേഹിക്കുന്ന എന്നോട് മരണത്തെപ്പറ്റിയുള്ള പ്രവചനം അരുതേ ! അഥവാ അങ്ങു് മരിക്കുകയാണെങ്കിൽത്തന്നെ ഞാൻ അങ്ങയെ തുടർന്നും സ്നേഹിക്കും. അങ്ങയെ സ്നേഹിക്കാൻ എന്നെ അനുവദിക്കൂ..."

ഈശോ വഴിമദ്ധ്യത്തിൽ നിന്ന് ക്രാന്തദർശികളായ കണ്ണുകൾകൊണ്ട് ജോണിനെ സൂക്ഷിച്ചു നോക്കുന്നു. അനന്തരം അവന്റെ കുനിച്ച തലയിൽ കൈ വച്ചുകൊണ്ട് ഈശോ പറഞ്ഞു; "നീ എന്നെ സ്നേഹിക്കണമെന്നാണ് എന്റെ ആഗ്രഹം."
"ഗുരോ" ജോൺ സന്തോഷവാനായി. കണ്ണിൽ വെള്ളം പൊടിഞ്ഞെങ്കിലുംസുന്ദരമായ അവന്റെ ചുണ്ടുകളിൽ പുഞ്ചിരിയാണ്. ഈശോയുടെ ദിവ്യമായ കൈകളിൽ അവൻ ചുംബിക്കുകയും അത് നെഞ്ചോടുചേർത്ത് അമർത്തുകയും ചെയ്യുന്നു.

അവർ യാത്ര തുടരുന്നു.

"നീ എന്നെ അന്വേഷിക്കുകയായിരുന്നു എന്നല്ലേ പറഞ്ഞത് ?"

അതെ, എന്റെ കൂട്ടുകാർ അങ്ങയെ കാണാൻ ആഗ്രഹിക്കുന്നു എന്നുപറയാനാണ് അങ്ങയെ ഞാൻ തിരക്കിയത്. അങ്ങയുടെ അടുത്തെത്താൻ തീവ്രമായ ആഗ്രഹം എനിക്കുണ്ടായിരുന്നു എന്നതും സത്യമാണ്."

"ദൈവവചനം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ നീ വേണ്ടതു ചെയ്തോ ?"

"ഞാൻ മാത്രമല്ല, എന്റെ സഹോദരൻ ജയിംസും അങ്ങയെപ്പറ്റിവാചാലമായി സംസാരിച്ചു. അവർക്കുവിശ്വാസമാകുന്ന രീതിയിൽ സംസാരിച്ചു. "

" അങ്ങനെ വിശ്വാസം തീരെ ഇല്ലാതിരുന്നവൻ കൂടി ഇപ്പോൾ വിശ്വസിച്ചു തുടങ്ങി. വിശ്വാസം ഇല്ലാതിരുന്നതിന് അവനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. (ഈശോ ഇവിടെ പത്രോസിനെപ്പറ്റിയാണു പറയുന്നതു് ) അവൻ കാണിച്ചത് വിവേകം മാത്രമാണ്. നമുക്കു പോയി അവന്റെ വിശ്വാസം കൂടുതൽ ബലപ്പെടുത്താം."

'അവൻ എന്തോ ഭയപ്പെടുന്നതുപോലെ തോന്നി."

"അവൻ ഭയപ്പെടുന്നത് എന്നെയാണോ ? ഞാൻ നല്ലവർക്കുവേണ്ടിയും, അതിലുപരി തെറ്റുപറ്റിയവർക്കുവേണ്ടിയും വന്നിരിക്കുന്നവനാണ്. മനുഷ്യരെ രക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അവരെ വിധിക്കാനല്ല. സത്യസന്ധരായവരോട് ഞാൻ എപ്പോഴും കാരുണ്യമേ കാണിക്കൂ."

"പാപികളോടോ ?"

"പാപികളോടും കാരുണ്യം കാണിക്കും. സത്യസന്ധത ഇല്ലാത്തവർ എന്നു പറയുമ്പോൾ ആന്തരികമായി സത്യസന്ധത പാലിക്കാതെ തിന്മ ചെയ്യുകയും നല്ലവരാണ് എന്നു ഭാവിക്കുകയും ചെയ്യുന്നവരെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. "

"അങ്ങനെയാണെങ്കിൽ സൈമണിനു ഭയപ്പെടാനൊന്നുമില്ല. അവനെപ്പോലെ വിശ്വസ്തനായി വേറെയാരേയും കാണാൻകിട്ടില്ല."

"ഞാൻ അതാണിഷ്ടപ്പെടുന്നത്. എല്ലാവരും അങ്ങനെയാകണമെന്നാണ് എന്റെ ആഗ്രഹം."

"അങ്ങയോടു പറയാൻ സൈമണിനു് ഏറെ കാര്യങ്ങളുണ്ട്."

"ഇന്നു സിനഗോഗിൽ പ്രസംഗിച്ചശേഷം അവനു പറയാനുള്ളതൊക്കെ ഞാൻ കേൾക്കാം. സിനഗോഗിൽ ഞാൻ പ്രസംഗിക്കുന്നുണ്ട് എന്നവിവരം പണക്കാരെയും നല്ല ആരോഗ്യമുള്ളവരെയും കൂടാതെ ചുറ്റുപാടുമുള്ള സാധുക്കളെയും രോഗികളെയും അറിയിക്കണമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. സുവിശേഷം ഇവർക്കെല്ലാം ആവശ്യമുണ്ട്.'

അവർ ഗ്രാമത്തിന്റെ അടുത്തെത്തി. വഴിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാൾ ഓടുന്നതിനിടയ്ക്ക് ഈശോയുടെ കാലിൽത്തട്ടിവീണു. കരയുന്ന കുട്ടിയെ ഈശോ കൈകളിലെടുത്തു ആശ്വസിപ്പിച്ചു. ഇതു കണ്ട് ജോൺ ചോദിക്കുന്നു; "ഗുരോ, അങ്ങേക്ക് കുട്ടികളെ ഇഷ്ടമാണോ ?'

"ഉവ്വ്, കുട്ടികൾ നിർമ്മലരാണ്. സ്നേഹമുള്ളവരാണ്."

"അങ്ങേക്ക് അനന്തരവന്മാരുണ്ടോ ?"

"ഉണ്ട്. എന്നാൽ എന്റെ അമ്മയ്ക്കും വിശുദ്ധിയും ആത്മാർത്ഥതയും കുട്ടികളുടേതുപോലെയുള്ള സ്നേഹവുമുണ്ട്. കൂടാതെ പ്രായമായവരുടെ വിവേകവും നീതിബോധവും ധീരതയും അവൾക്കുണ്ട്. എനിക്കു വേണ്ടതെല്ലാം എന്റെ അമ്മയിലുണ്ട്."

"എന്നിട്ട് അങ്ങ് അമ്മയെ ഉപേക്ഷിച്ചുപോന്നോ ?"

"ഏറ്റം പരിശുദ്ധയായ അമ്മയെക്കാളും വലുതാണ് ദൈവം."

"എനിക്ക് ഈ അമ്മയെക്കാണാൻ ഇടയാകുമോ?"

"നീ അമ്മയെക്കാണും."

"ആ അമ്മ എന്നെ സ്നേഹിക്കുമോ?"

"അവൾ നിന്നെ സ്നേഹിക്കും. അവളുടെ മകനെ സ്നേഹിക്കുന്ന ആരെയും അവൾ സ്നേഹിക്കും."

"അങ്ങേക്കു സഹോദരന്മാരില്ലേ ?"

"എന്റെ അമ്മയുടെ ഭർത്താവിന്റെ വഴിയിൽ എനിക്ക് ഏതാനും സഹോദരന്മാരുണ്ട്. എന്നാൽ എല്ലാ മനുഷ്യരും എന്റെ സഹോദരന്മാരാണ്. എല്ലാവർക്കും വേണ്ടിയാണ് ഞാൻ വന്നിരിക്കുന്നത്......ഇതാ, നാം സിനഗോഗിൽ എത്തിക്കഴിഞ്ഞു. നീയും നിന്റെ കൂട്ടുകാരും പ്രാർത്ഥനയിൽ എന്നോടൊപ്പം പങ്കുചേരൂ."

    ജോൺ പോകുന്നു. ഈശോ സിനഗോഗിൽ പ്രവേശിക്കുന്നു. അവിടെ ഒരു മുക്കോൺ വിളക്കും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ വച്ചു വായിക്കുന്നതിനുള്ള ഒരു പീഠവുമുണ്ട്. സിനഗോഗിൽ ധാരാളം ആളുകളുണ്ട്. അവർ പ്രാർത്ഥിക്കയാണ്. ഈശോയും പ്രാർത്ഥിക്കുന്നു. ഈശോയെപ്പറ്റി താഴ്ന്ന സ്വരത്തിൽ ആളുകൾ ഓരോന്ന് പറയുന്നു. ഈശോ, പ്രാർത്ഥനാലയത്തിന്റെ അധിപനെ തലകുനിച്ചു വണങ്ങിയശേഷം ഗ്രന്ഥത്തിന്റെ ഒരു ചുരുൾ ആവശ്യപ്പെടുന്നു. കൈയിൽ കിട്ടിയ ചുരുൾ അയാൾ ഈശോയെ ഏൽപ്പിക്കുന്നു. ഈശോ ചുരുൾ നിവർത്തി വായിച്ചശേഷം വായിച്ചതു വിശദീകരിക്കുന്നു.

പ്രസംഗശേഷം ഈശോ സിനഗോഗിൽ നിന്നിറങ്ങിവരുന്നു. വാതിൽക്കൽ ജോണും സഹോദരൻ ജയിംസും നിൽപ്പുണ്ട്. അവരുടെ കൂടെ സൈമണും(പത്രോസ്) സഹോദരൻ ആൻഡ്ര്രൂസും ഉണ്ട്.' നിങ്ങൾക്കു സമാധാനം." ഈശോ പറഞ്ഞു. "കാര്യമറിയാതെ മറ്റുള്ളവരെ വിധിക്കരുത് എന്ന പാഠം പഠിച്ചാൽമാത്രമേ ഈ നിൽക്കുന്ന മനുഷ്യൻ നീതിമാനായിത്തീരൂ. എന്നാൽ തന്റെ തെറ്റ് ഏറ്റുപറയാനുള്ള സത്യസന്ധത അയാൾക്കുണ്ട്. സൈമൺ, നിനക്ക് എന്നെ കാണണം, അല്ലേ? ഇതാ കണ്ടോളൂ. ആൻഡ്ര്രൂ, നീ എന്താണ് നേരത്തേ വരാതിരുന്നത്? " എന്താണു മറുപടി പറയേണ്ടത് എന്നറിയാതെ രണ്ടു സഹോദരന്മാരും പരസ്പരം നോക്കി.

    പതിഞ്ഞ സ്വരത്തിൽ ആൻഡ്രൂ പറഞ്ഞു; "വരാൻ ഞാൻ ധൈര്യപ്പെട്ടില്ല." ലജ്ജ കൊണ്ട് പത്രോസിന്റെ മുഖം ചുവന്നു. പക്ഷേ അയാൾ സംസാരിക്കുന്നില്ല. ഈശോ ആൻഡ്രൂവിനോടു പറഞ്ഞു; " ഇങ്ങോട്ടു വരുന്നത് തെറ്റായിരുന്നില്ലലോ ? തെറ്റു ചെയ്യുന്നതിനു മാത്രമേ അധൈര്യപ്പെടേണ്ടു." ഇതുകേട്ടപ്പോൾ പത്രോസ് ഉള്ള കാര്യം തുറന്നുപറഞ്ഞു; "ഇതെല്ലാം എന്റെ കുറ്റമാണ്. എന്നെ ഉടനെ അങ്ങയുടെ അടുത്തേക്കു കൊണ്ടുവരാനാണ് അവനാഗ്രഹിച്ചത്. എന്നാൽ ഞാൻ പറഞ്ഞു, 'എനിക്കിതിൽ വിശ്വാസമില്ല.' വരാൻ ഞാൻ ആഗ്രഹിച്ചുമില്ല. ഇപ്പോൾ എന്റെ മനസ്സിൽ സമാധാനം തോന്നുന്നു."

പുഞ്ചിരിച്ചുകൊണ്ട് ഈശോ പറഞ്ഞു; "നിന്റെ ആത്മാർത്ഥത എനിക്കിഷ്ടമാണ്."

    "പക്ഷേ ഞാൻ നല്ലവനല്ല. അങ്ങ് ദേവാലയത്തിൽ പ്രസംഗിച്ചപ്പോൾ പറഞ്ഞതൊന്നും ചെയ്യാൻ എനിക്കു ശക്തിയില്ല. എനിക്കു് പെട്ടെന്ന് കോപം വരും. എനിക്കു് ധനമോഹമുണ്ട്. പണം എനിക്കിഷ്ടമാണ്. മീൻകച്ചവടത്തിൽ ചിലപ്പോഴൊക്കെ, എപ്പോഴുമില്ല, ഞാൻ കബളിപ്പിച്ചിട്ടുണ്ട്. എനിക്കു് എഴുത്തും വായനയും അറിഞ്ഞുകൂടാ. അങ്ങയെ പിന്തുടരാനോ അങ്ങയുടെ വെളിച്ചം സ്വീകരിക്കാനോ എനിക്കു വേണ്ടത്ര സമയമില്ല. ഞാനെന്തു ചെയ്യാനാണ്. അങ്ങു പറയുന്നതുപോലെ ജീവിച്ചാൽക്കൊള്ളാമെന്നുണ്ട്....."

    "അതു പ്രയാസമുള്ള കാര്യമല്ല സൈമൺ. നിനക്കു വേദപുസ്തകവുമായി അൽപ്പസ്വൽപ്പം പരിചയമുണ്ട്, അല്ലേ ? മിക്കാ പ്രവാചകനെ നീ ഓർക്കുന്നുണ്ടല്ലോ. ആ പ്രവാചകൻ പറഞ്ഞതാണ് ദൈവം നിന്നിൽ നിന്നും ആവശ്യപ്പെടുന്നത്. നിന്റെ ഹൃദയം ചൂഴ്ന്നെടുത്തു കൊടുക്കാൻ ദൈവം പറയുന്നില്ല. വിശുദ്ധങ്ങളായ സ്നേഹബന്ധങ്ങളെ ബലി കൊടുക്കണമെന്നും പറയുന്നില്ല. തൽക്കാലം ഇതൊന്നും ദൈവം ചോദിക്കുന്നില്ല. ഒരു ദിവസം വരും. അന്നു ദൈവം ചോദിക്കാതെ തന്നെ നീ നിന്നെത്തന്നെ ദൈവത്തിനു കൊടുക്കും. അതിനു ദൈവം ക്ഷമയോടെ കാത്തിരിക്കും. നീ ഇന്ന് ദുർബലമായ ഒരു പുൽക്കൊടിയാണ്. മഞ്ഞും വെയിലുമേറ്റ് നീ വളരും. വലിയ ഒരു പനയായി വളരും. അതുവരെ ദൈവം കാത്തിരിക്കും. ഇപ്പോൾ ദൈവം ആവശ്യപ്പെടുന്നത് ഇതുമാത്രമാണ്. നീതിപൂർവം പെരുമാറുക. കരുണയുള്ളവനായിരിക്കുക. നിന്റെ ദൈവത്തെ പിഞ്ചെല്ലുന്നതിൽ അങ്ങേയറ്റം ശ്രദ്ധിക്കുക. സൈമൺ, നിന്റെ കഴിഞ്ഞകാല ജീവിതത്തെപ്പറ്റി പിന്നീടു നീ ചിന്തിക്കേണ്ട. നീ ഒരു പുതിയ മനുഷ്യനായിത്തീരും. ദൈവത്തിന്റെയും ദൈവത്തിന്റെ ക്രിസ്തുവിന്റെയും സ്നേഹിതൻ. ഇനി നീ സൈമൺ അല്ല, കേപ്പാ ആണ്. എനിക്കു വിശ്വസിച്ചു ചാരി നിൽക്കാവുന്ന പാറ."

  "ഇതെനിക്കു പിടിച്ചു. ഇതെനിക്കു മനസ്സിലാകുന്ന ഭാഷയാണ്. റബ്ബിമാർ വ്യഖ്യാനിക്കുന്ന മാതിരിയുള്ള നിയമവും അതിന്റെ ചട്ടങ്ങളുമെല്ലാം അനുസരിക്കാൻ എനിക്കു പറ്റില്ല. എന്നാൽ അങ്ങു പറയുന്നത് അനുസരിക്കാൻ എനിക്കു കഴിഞ്ഞേക്കും. അങ്ങ് എന്നെ സഹായിക്കുമല്ലോ. അങ്ങ് ഈ വീട്ടിലാണോ താമസിക്കുന്നത്? ഇതിന്റെ ഉടമസ്ഥനെ എനിക്കറിയാം. "

" ഇപ്പോൾ ഞാൻ ഇവിടെയാണ് താമസിക്കുന്നത്. എന്നാൽ ഞാൻ ജറുസലേമിക്കു പോകയാണ്. അതിനുശേഷം പാലസ്തീനായിലെങ്ങും ഞാൻ പ്രസംഗിക്കും. അതിനുവേണ്ടിയാണു ഞാൻ വന്നത്. എന്നാൽ കൂടെക്കൂടെ ഞാൻ ഇവിടെ വരും."

"അങ്ങു പറയുന്നത് കേൾക്കാൻ ഞാൻ വീണ്ടും വരും. അങ്ങയുടെ ശിഷ്യനാകാൻ ഞാനാഗ്രഹിക്കുന്നു. എന്റെ തലയിലും അൽപ്പം വെളിച്ചം കയറും."

"നിന്റെ ഹൃദയത്തിലാണ് വെളിച്ചം വേണ്ടത്. ആൻഡ്രൂ, നിനക്കൊന്നും പറയാനില്ലേ?"

"ഞാൻ എല്ലാം കേൾക്കുന്നുണ്ട്."

"എന്റെ സഹോദരൻ അധികം സംസാരിക്കില്ല."

"അവൻ ഒരു സിംഹമായി വളരും. ഇരുട്ടിത്തുടങ്ങി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ വലയിൽ ധാരാളം മീൻ കയറാൻ ദൈവം ഇടയാക്കട്ടെ. ഇപ്പോൾ പൊയ്ക്കൊള്ളൂ."

"സമാധാനം അങ്ങയോടു കൂടെ." അവർ പിരിഞ്ഞുപോയി.

പുറത്തേക്കു വന്നയുടൻ പത്രോസ് ചോദിക്കുന്നു; "വേറെ വലകൾ കൊണ്ട് വേറൊരു തരം മീനിനെ ഞാൻ പിടിക്കുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞല്ലോ. എന്താണതിന്റെ അർത്ഥം?"

"നീ എന്തേ ചോദിക്കാഞ്ഞത്? പല കാര്യങ്ങളും പറയാനുണ്ടായിട്ടും നീ ഒന്നുംതന്നെ പറഞ്ഞില്ലല്ലോ?"

"എനിക്കാകപ്പാടെ വിമ്മിഷ്ടമായിരുന്നു."

സുഹൃത്തുക്കൾ നാലുപേരും വീടുകളിലേക്കു മടങ്ങിപ്പോകുന്നു.

Tuesday, June 29, 2010

ഈശോയുടെ ഒരു പ്രബോധനം

ഈശോ അപ്പസ്തോലന്മാരോട്  സംസാരിക്കുന്നു.


   "വസന്തകാലത്തിൽ മരങ്ങളെല്ലാം പൂക്കുമ്പോൾ കൃഷിക്കാരൻ സന്തോഷിക്കുന്നു. അയാൾ സ്വയം പറയും,"ഇക്കൊല്ലം നല്ല വിളവായിരിക്കും.' ഈ പ്രതീക്ഷ അയാളുടെ ഹൃദയത്തെ കുളിർപ്പിക്കുന്നു. എന്നാൽ പൂക്കാലത്തിനും വിളവെടുക്കുന്ന കാലത്തിനുമിടക്ക് എത്രയോ നാളുകളുണ്ട്? എന്തെല്ലാം സംഭവിക്കുന്നു? കാറ്റും മഴയുംവെയിലും കൊടുങ്കാറ്റും ഉണ്ടാകുന്നു. ചിലപ്പോൾ ചെടികൾക്ക് രോഗം പിടിപെടുന്നു. ചിലപ്പോൾ പണിക്കാർക്ക് രോഗം പിടിപെടുന്നു. അപ്പോൾ ചെടികൾക്ക് ശുശ്രൂഷയില്ല, വെള്ളമില്ല, അങ്ങനെ ചെടികൾ ഉണങ്ങിപ്പോകുന്നു. വിള ഇല്ലാതെ വരുന്നു. പൂക്കാലത്തെ പ്രതീക്ഷയിൽനിന്നും എത്രയോ വ്യത്യസ്തമായ അവസ്ഥ .

                                    നിങ്ങൾ എന്റെകൂടെ നടക്കുന്നു. എന്നെ സ്നേഹിക്കുന്നു. വസന്തകാലത്തിൽ ചെടികളെന്നപോലെ ലക്ഷ്യബോധം കൊണ്ടും സ്നേഹംകൊണ്ടും നിങ്ങൾ പൂവണിയുന്നു.എന്റെ ദൗത്യം ആരംഭിക്കുന്ന കാലത്ത് ഇസ്രായേൽജനം നിസാൻമാസത്തിലെ മനോഹരമായ നമ്മുടെ നാട്ടിൻപുറം പോലെയാണ്. എന്നാൽ അസൂയാലുവായ പിശാച്, വേനൽക്കാലത്തെ കൊടുംചൂടുപോലെ അവന്റെ കോപവുമായി നിങ്ങളെ കരിച്ചുകളയാൻ വരും. ലോകത്തിന്റെ മരവിപ്പിക്കുന്ന കാറ്റ് വീശും.നിങ്ങളുടെ പൂക്കൾ കരിഞ്ഞുപോകും. കൊടുങ്കാറ്റുപോലെ വികാരവിക്ഷോഭങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഉദ്ദേശങ്ങൾ ദൈവത്തിൽ സഫലമാകുന്നതു തടയാൻ എന്റെയും നിങ്ങളുടേയും ശത്രുക്കൾ കഴിവതെല്ലാം ചെയ്യും.
                                                       
     ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു.  വരാൻ പോകുന്നതെന്താണെന്ന് എനിക്കറിയാം. രോഗിയായ ഒരു കർഷകനെപ്പോലെ, അഥവാ മരണമടഞ്ഞ കർഷകനെപ്പോലെ ഞാൻ നിങ്ങളുടെയിടയിൽ നിന്നു മറഞ്ഞുപോയാൽ, ഞാൻ നിങ്ങളോടു സംസാരിക്കാതായാൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാതായാൽ,ഈ കൃഷി അപ്പാടെ നശിച്ചു പോകുമോ?   ഇല്ല: എനിക്കാവുന്നത്ര കാലം ഞാൻ വിതക്കുകയും കൃഷി അന്വേഷിക്കുകയും ചെയ്യും.  ചെടികൾ വളരുകയും കതിരുകൾ നിങ്ങൾക്കായി വിളയുകയും ചെയ്യും.  നിങ്ങൾ ശരിക്കും കാവലിരുന്നാൽ മതി.

                     ആ വീടിനടുത്തു നിൽക്കുന്ന അത്തിവൃക്ഷത്തെ കണ്ടോ? അത്ര വളക്കൂറുള്ള മണ്ണിലല്ല അതു നിൽക്കുന്നത്. വേരു പിടിക്കാതെ പട്ടു പോകേണ്ടതായിരുന്നുവെങ്കിലും പിടിച്ചു നിൽക്കാൻ അത് മാർഗം കണ്ടെത്തി. സൂര്യപ്രകാശവും ചൂടും തേടി അതു ശാഖകൾ വിരിച്ചു. അതാ, ഇപ്പോൾ അത് അവിടെ നിൽക്കുന്നു.  വളവുണ്ടെകിലും നല്ല ആരോഗ്യമുള്ള വൃക്ഷം; അതിരാവിലെ മുതൽ വെയിലു കിട്ടും.അതുകൊണ്ട്  ആഹാരം പാകം ചെയ്ത് നൂറു നൂറു കനികളെ പുലർത്തുന്നു; സ്വന്തം മിടുക്കുകൊണ്ട് ആ മരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ചെറുത്തു നിന്നു; വിജയിച്ചു. ആ വൃക്ഷം സ്വയം പറഞ്ഞു; "ദൈവം എന്നെ സൃഷ്ടിച്ചത് മനുഷ്യന് ആനന്ദവും ഭക്ഷണവും നൽകാനാണ്. ദൈവതിരുമനസ്സ് നിറവേറ്റാനാണ് എൻ്റെയും ആഗ്രഹം."  ഒരു അത്തിവൃക്ഷം! സംസാരിക്കാൻ കഴിവില്ലാത്ത ഒരു മരം.. ആത്മാവില്ലാത്ത ഒരു വൃക്ഷം! ദൈവത്തിൻ്റെ മക്കളായ നിങ്ങൾക്ക്, മനുഷ്യമക്കളായ നിങ്ങൾക്ക്, വെറും ഒരു വൃക്ഷം കാണിക്കുന്ന തന്റേടവും സ്വാശ്രയബോധവും കാട്ടാൻ കഴിയില്ലേ?

          നിത്യജീവൻ്റെ കനികൾ പുറപ്പെടുവിക്കുവാൻ നിങ്ങൾ നിരന്തരം ജാഗ്രതയുള്ളവരായിരിക്കുവിൻ.  

Friday, May 28, 2010

ദൈവമനുഷ്യന്റെ സ്നേഹഗീത

മരിയ വാൾതോർത്ത എന്ന ഇറ്റാലിയൻ മിസ്റ്റിക്കിന്റെ  ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന മഹത്ഗ്രന്ഥത്തിൽ ഈശോയുടെയും മാതാവിന്റെയും ജീവിതം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദൈവവചനമായ ഈശോമിശിഹാ തന്നെയാണ്   ഈ  വെളിപ്പെടുത്തലുകൾ
നൽകിയിരിക്കുന്നത്. സുവിശേഷത്തെ വിശദീകരിക്കുന്ന എഴുനൂറോളം ദർശനങ്ങൾ, വിവിധ ക്രിസ്തീയ തത്വങ്ങളെ വിശദീകരിക്കുന്ന കുറിപ്പുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഈശോയുടെയും അവിടുത്തെ അമ്മയുടെയും അപ്പസ്തോലന്മാരുടേയും ജീവിതവും ജീവിതസംഭവങ്ങളും ദർശനമായി ഇപ്രകാരം കാണിക്കുന്നതിന്റെ കാരണങ്ങൾ ഈശോ പറയുന്നു.
1. ഏറ്റം പ്രധാന കാരണം ഇതാണ്; നിങ്ങൾ നശിക്കയാണ്. നിങ്ങളെ രക്ഷിക്കുവാൻ ഞാനാഗ്രഹിക്കുന്നു.
2. സുവിശേഷത്തോടും ക്രിസ്തുവിനെ സംബന്ധിക്കുന്ന സകലതിനോടും തീക്ഷ്ണമായ സ്നേഹം പുരോഹിതരിലും അൽമായരിലും ഉണ്ടാകണം. പ്രത്യേകിച്ചും, നവമായ ഒരു സ്നേഹം എന്റെ അമ്മയോട് ഉണ്ടാകണം.  അവളുടെ പ്രാർത്ഥനയിലാണ് ലോകത്തിന്റെ രക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നത്. അവൾ, എന്റെ അമ്മ, ശപിക്കപ്പെട്ട സർപ്പത്തെ ജയിക്കുന്നവളാണ്. മേരിയാണ് രക്ഷകനെ ലോകത്തിനു നൽകിയത്. ലോകം വീണ്ടും രക്ഷ നേടുന്നത് അവളിൽ നിന്നായിരിക്കും.

3. ആദ്ധ്യാത്മിക ഗുരുക്കന്മാർക്കും ആത്മനിയന്താക്കൾക്കും അവരുടെ ശുശ്രൂഷയിൽ സഹായമാകുന്നതിന്, ഞാൻ ജീവിച്ചിരുന്ന കാലത്തെ വൈവിധ്യമാർന്ന ആത്മാക്കളെക്കുറിച്ചും അവരെ രക്ഷിക്കാന്‍ ഞാനുപയോഗിച്ച രീതികളെക്കുറിച്ചും അവർ പഠിക്കുവാൻ.  കാരണം എല്ലാ ആത്മാക്കളോടും ഒരേരീതിയിൽ വർത്തിക്കുന്നത് മൗഢ്യമായിരിക്കും. നീതിമാനായ ഒരാളെ പരിപൂർണ്ണതയിലേക്കു നയിക്കുന്നതു പോലെയല്ല, പാപിയായ ഒരുവനെ, അല്ലെങ്കിൽ ഒരജ്ഞാനിയെ നയിക്കുന്നത്. 


ഈ ലിഖിതങ്ങൾ വായിക്കുമ്പോൾ ചിലർ എതിർക്കും; 'ഈശോ ഗ്രീക്കുകാരോടും റോമാക്കാരോടും സൗഹൃദം പുലർത്തിയിരുന്നതായി സുവിശേഷത്തിൽ കാണുന്നില്ല. അതിനാൽ അക്കാര്യങ്ങളെല്ലാം ഞങ്ങൾ തള്ളിക്കളയുന്നു.' സുവിശേഷത്തിൽ പ്രത്യക്ഷപ്പെടാത്ത എത്രയോ കാര്യങ്ങളുണ്ട്! തങ്ങളുടെ അഭേദ്യമായ യഹൂദ മനോഭാവത്തിൽ, സുവിശേഷകർ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത എന്തെല്ലാം വിട്ടുകളഞ്ഞിട്ടുണ്ട്! 
എന്റെ പരസ്യജീവിതത്തെക്കുറിച്ച് ഇതെല്ലാം നിങ്ങൾ വായിക്കുകയും സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാലും നിങ്ങൾ എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കുകയില്ല. "ഈശോ ചെയ്ത മറ്റനേകം കാര്യങ്ങളുണ്ട്. അവയെല്ലാം ഓരോന്നായി എഴുതുകയാണെങ്കിൽ എനിക്കു തോന്നുന്നു, ലോകത്തിനു തന്നെയും അവ ഉൾക്കൊള്ളാൻ സ്ഥലമുണ്ടാകയില്ല" എന്നു സുവിശേഷകനായ ജോൺ പറയുന്നു. അതിശയോക്തി മാറ്റിവച്ചിട്ടു പറയുകയാണെങ്കിൽ, ഞാൻ നിങ്ങളോടു് ഗൗരവമായി പറയുന്നു, എന്റെ ഓരോ പ്രവൃത്തിയും, ഓരോ പ്രബോധനവും,  ഒരാത്മാവിനെ രക്ഷിക്കാന്‍ ഞാൻ ചെയ്ത പ്രായശ്ചിത്തവും പ്രാർത്ഥനയും എഴുതപ്പെടുകയാണെങ്കിൽ, അവ നിങ്ങളുടെ ഏറ്റവും വലിയ ലൈബ്രറികളുടെ ഒരു വലിയ മുറി നിറയുവാനുണ്ടാകും. ഞാൻ  ഇങ്ങനെയും പറയുന്നു; പ്രയോജനമില്ലാത്ത, പൊടിപിടിച്ച, വിഷമുള്ള ശാസ്ത്രങ്ങൾ കത്തിച്ചുകളയാൻ കഴിയുമെങ്കിൽ എന്റെ പുസ്തകങ്ങൾക്ക് ഇടമുണ്ടാകും. നിങ്ങൾക്ക് പ്രയോജനമുണ്ടാകും. എന്നെക്കുറിച്ച് എത്ര  കുറവായിട്ടുള്ള അറിവാണു നിങ്ങൾക്കുള്ളത്! 
4. മനുഷ്യപുത്രനെയും അവന്റെ അമ്മയേയും അവരായിരിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിന്.  മാംസത്തിലും രക്തത്തിലും അവർ യഥാർത്ഥത്തിൽ ആദത്തിന്റെ മക്കളാണ്. എന്നാൽ നിഷ്ക്കളങ്കനായ ആദത്തിന്റെ മക്കൾ. മനുഷ്യന്റെ മക്കളെല്ലാം ഞങ്ങളെപ്പോലെ ആകേണ്ടതായിരുന്നു; ആദി മാതാപിതാക്കൾ അവരുടെ പരിപൂർണ്ണ മഹത്വത്തിന് കുറവു വരുത്താതിരുന്നെങ്കിൽ! 
പല സാഹചര്യങ്ങളും നിമിത്തം അന്ധകാരത്തിൽ മൂടപ്പെട്ടുപോയ ചില കാര്യങ്ങൾ വ്യക്തമാക്കാനും കൂടിയാണ് ഈ രചന. ദൈവരാജ്യപ്രഘോഷണത്തിന്റെ പ്രഭാപൂരിതമായ ചിത്രത്തിൽ ഇരുളിന്റെ ഇടങ്ങളും കടന്നുകൂടിയിട്ടുണ്ട്. വ്യക്തമല്ലാത്തവ, അഥവാ ബന്ധമില്ലാത്തതുപോലെയുള്ള വിടവ്, വിശദീകരിക്കുവാൻ കഴിയാത്ത കാര്യങ്ങൾ എന്നിവ. എപ്പോഴും ക്ഷമിക്കണം എന്നു നിരന്തരം പഠിപ്പിച്ചിരുന്ന ഞാൻ, വഴക്കമില്ലാത്ത എന്റെ എതിരാളികളോട് ഒരുതരം വഴക്കമില്ലായ്മയും നിർബ്ബന്ധവും കാണിക്കേണ്ടതായി വന്നിട്ടുണ്ട്. ഇക്കാര്യം നിങ്ങൾ ഓർമ്മിക്കണം; ദൈവം തന്റെ കാരുണ്യം മുഴുവനും കാണിച്ചശേഷം, സ്വന്തം മഹത്വം നിമിത്തം 'മതി' യെന്നു പറയുന്ന സമയവും ഉണ്ടാകും. ദൈവം നല്ലവനായതു കൊണ്ട് അതിൽനിന്നു മുതലെടുക്കാം എന്നു വിചാരിച്ച് തന്റെ ദീർഘക്ഷമയെ പരീക്ഷിക്കുന്നവരോട് ഇങ്ങനെയും ഞാൻ പറയുന്നു: ദൈവത്തെ നിന്ദിക്കാൻ പാടുള്ളതല്ല. ഇത് ജ്ഞാനത്തിന്റെ പഴയ ഒരു ചൊല്ലാണ്.
5. എന്റെ പീഡാനുഭവത്തിന്റെ ദൈർഘ്യവും സങ്കീർണ്ണതയും ശരിയായി മനസ്സിലാക്കേണ്ടതിന്.
6. എന്റെ വചനത്തിന്റെ ശക്തി;  അതിന്റെ ഫലങ്ങളിലുള്ള വൈവിധ്യം; അതു സ്വീകരിക്കുന്നവരുടെ സ്വഭാവത്തിലുള്ള വൈവിധ്യമനുസരിച്ചുള്ള ഫലങ്ങൾ. വചനം സ്വീകരിക്കുന്നവർ, സന്മനസ്സുള്ളവരാണോ അതോ നീതിരഹിതരായ മനുഷ്യരുടെ 
ദുർമ്മനസ്സുള്ളവരാണോ എന്നതിനനുസൃതമായിരിക്കും അത് ഫലംചെയ്യുക.

അപ്പസ്തോലന്മാരും യൂദാസും വൈരുദ്ധ്യമുള്ള രണ്ട് ഉദാഹരണങ്ങളാണ്. ആദ്യം പറഞ്ഞവർ, അപൂർണ്ണതകൾ ധാരാളമുള്ളവർ; പരുക്കൻ പ്രകൃതക്കാർ; പഠനമില്ലാത്തവർ; വികാരത്താൽ പൊട്ടിത്തെറിക്കുന്നവർ - എന്നാൽ സന്മനസ്സുള്ളവർ. യൂദാസ് -  അവരിൽ അധികം പേരെയുംകാൾ പഠനമുള്ളവൻ; തലസ്ഥാന നഗരിയിൽ ജീവിച്ച പരിഷ്കാരി; ദേവാലയത്തോട് ഇടപഴകിയവൻ - എങ്കിലും ദുർമ്മനസ്സുകാരൻ.  ആദ്യം പറഞ്ഞവർ, നന്മയിൽ വളർന്ന് പരിണാമം പ്രാപിച്ചു. രണ്ടാമതു പറഞ്ഞവൻ, തിന്മയിൽ വളർന്ന് വ്യത്യസ്തനായി; അവൻ താണു. നല്ലവരായ പതിനൊന്നുപേർ പരിപൂർണ്ണതയിലേക്കു വളർന്നു."

Sunday, May 23, 2010

സമർപ്പണം
പരിശുദ്ധ പരമ ത്രിത്വത്തിനും പരിശുദ്ധ അമ്മയ്ക്കും.
മധ്യസ്ഥർ- വി.യൗസേപ്പ് പിതാവും വിശുദ്ധ മിഖായേലും.
പ്രത്യേക മധ്യസ്ഥർ   -   വിശുദ്ധ ശിമയോൻ ശ്ലീഹായും വിശുദ്ധ മറിയം മഗ്ദലനായും.
                                               
  23-05-2010

ഇന്ന് പെന്തക്കോസ്ത തിരുനാൾ. പരിശുദ്ധാത്മാവിന് സ്തുതിയും ആരാധനയും. പരിശുദ്ധ പരമ ത്രിത്വത്തിനു് ആരാധന.