ജാലകം നിത്യജീവൻ: 2012

nithyajeevan

nithyajeevan

Monday, October 29, 2012

വി. സൈമൺ, വി.യൂദാ തദേവൂസ്

ഒക്ടോബർ 28

ഇന്ന് അപ്പസ്തോലന്മാരായ വി. സൈമൺ, വി.യൂദാ തദേവൂസ് എന്നിവരുടെ തിരുനാൾ.

Sunday, October 21, 2012

സക്കേവൂസിന്റെ മാനസാന്തരം

                     ജറീക്കോയിലെ ചന്തസ്ഥലം. ഒരു വലിയ മൈതാനമാണത്. മൈതാനത്തിന്റെ ഒരു മൂലയിൽ  പ്രധാനപ്പെട്ട റോഡു വന്നുചേരുന്ന സ്ഥലത്ത് ഒരു പഴയ കെട്ടിടമുണ്ട്. അതാണ് ചുങ്കം കാര്യാലയം. ത്രാസും കട്ടിയും അളവുപാത്രങ്ങളും എല്ലാമുണ്ട്. ഒരു  ബഞ്ചും. പൊക്കംകുറഞ്ഞ ഒരു  മനുഷ്യൻ ബഞ്ചിലിരുന്ന് പണമിടപാടുകൾ നടത്തുന്നു. എല്ലാവരുംതന്നെ അയാളോടു സംസാരിക്കുന്നു. അത് സക്കേവൂസാണ്.
                          ജോലി ചെയ്യുന്നുണ്ടെങ്കിലും സക്കേവൂസിന് എന്തോ അസ്വസ്ഥതയുള്ളതു പോലെ തോന്നുന്നു. അയാളുടെ മനസ്സ് വേറെവിടെയോ ആണ്. ഒറ്റവാക്കിലും ആംഗ്യത്തിലുമാണ് ആളുകൾക്ക് മറുപടി നൽകുന്നത്. 
                           ഇടയ്ക്കൊരാൾ നസ്രായനെക്കുറിച്ച് സംസാരിച്ചപ്പോൾ അയാൾ ഉൽസാഹത്തോടെ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു. നെടുവീർപ്പിട്ടു. 
സമയം കടന്നുപോയി. ചൂടു് കൂടിവരുന്നു. ചന്ത വിജനമായി. സക്കേവൂസ് തലയ്ക്ക് കൈയും കൊടുത്തിരുന്ന് ചിന്തിക്കയാണ്.
"നസ്രായൻ ഇതാ ഇവിടെ വന്നിരിക്കുന്നു." പ്രധാന റോഡിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതാനും കുട്ടികൾ ആർപ്പുവിളിക്കുന്നു.
                      സ്ത്രീകൾ, പുരുഷന്മാർ, രോഗികൾ, യാചകർ, എല്ലാവരും അവന്റെ പക്കലേക്കു് ഓടിയടുക്കുന്നു. മൈതാനം ശൂന്യമാണ്. സക്കേവൂസ് എഴുന്നേറ്റു് അയാളുടെ  മേശപ്പുറത്തു കയറിനിന്നു. എങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല. കാരണം അനേകമാളുകൾ വൃക്ഷക്കമ്പുകൾ ഒടിച്ചെടുത്ത് അവ വീശിക്കൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്നു. ഈശോ രോഗികളുടെ പക്കലേക്കു കുനിയുകയും ചെയ്യുന്നു. സക്കേവൂസ് ഉടനെ മേൽവസ്ത്രങ്ങളെല്ലാം മാറ്റി ചെറിയ അങ്കിമാത്രം ധരിച്ചുകൊണ്ട് ഒരു വൃക്ഷത്തിന്മേൽ വലിയ തായ്ത്തടിയിലൂടെ  മുകളിലേക്കു വലിഞ്ഞു കയറി, സൗകര്യമുള്ള ഒരു  കവരത്തിൽ ഇരിപ്പുറപ്പിച്ചു. കാൽരണ്ടും തൂക്കിയിട്ടാണിരിക്കുന്നത്. ഉടൽമുഴുവൻ കുനിച്ച് കമിഴ്ന്നു കിടന്ന് താഴേക്കു നോക്കുകയാണ്.
                          ജനക്കൂട്ടം മൈതാനത്തു പ്രവേശിച്ചു. ഈശോ മുകളിലേക്കു നോക്കി. വൃക്ഷക്കൊമ്പുകളുടെയിടയിലിരുന്ന് തന്നെ വീക്ഷിക്കുന്ന ഏകനായ കാഴ്ചക്കാരനെക്കണ്ട് പുഞ്ചിരിതൂകുന്നു. "സക്കേവൂസേ, വേഗം താഴെയിറങ്ങി വരിക. ഇന്നു നന്റെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്." ഈശോ ആജ്ഞ നൽകി.
                                ഒരുനിമിഷം വിസ്മയിച്ച് സ്തബ്ധനായ സക്കേവൂസ്  ശക്തിയെല്ലാം സംഭരിച്ച് താഴേക്കു് ഊർന്നിറങ്ങി. സംഭ്രമം നിമിത്തം വസ്ത്രം ധരിക്കാൻ കഴിയുന്നില്ല. പുസ്തകങ്ങളും മേശയുമെല്ലാം അടച്ചു. എല്ലാം വേഗം ചെയ്യാൻ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. ഈശോ ക്ഷമാപൂർവം കാത്തുനിൽക്കയാണ്. 
സക്കേവൂസ്  ഒരുങ്ങിയിറങ്ങി ഗുരുവിനെ വീട്ടിലേക്കു കൊണ്ടുപോയി. ഈശോ വീടിനകത്തു പ്രവേശിച്ചു. ഭക്ഷണം തയാറാക്കുന്ന സമയത്തു രോഗികളോടും മറ്റുള്ളവരോടും സംസാരിക്കുകയാണ്. 
                                  അവസാനം ഈശോ എല്ലാവരേയും പറഞ്ഞുവിടുന്നു: "സൂര്യാസ്തമയത്തിൽ തിരിച്ചുവന്നുകൊള്ളൂ. ഇപ്പോൾ എല്ലാവരും വീട്ടിൽ പോവുക. സമാധാനം നിങ്ങളോടുകൂടെ."
                               ആളുകൾ പിരിഞ്ഞു. സക്കേവൂസ്  വളരെ കേമമായി ഈശോയെ സൽക്കരിക്കുന്നു.
                       ഭക്ഷണം കഴിഞ്ഞു് അപ്പസ്തോലന്മാർ വിശ്രമിക്കാനായി തോട്ടത്തിലേക്കിറങ്ങി. സക്കേവൂസ്   ഈശോയുടെ സമീപെയുണ്ട്. ഈശോ വിശ്രമിക്കട്ടെ എന്നുകരുതി സക്കേവൂസ് ആദ്യം പുറത്തിറങ്ങിപ്പോയതാണ്. എന്നാൽ അൽപ്പം കഴിഞ്ഞ് നോക്കിയപ്പോൾ ഈശോ ഉറങ്ങുന്നില്ല, ചിന്തിച്ചുകൊണ്ടിരിക്കയാണെന്നു കണ്ട് അടുത്തുചെന്നു. ഭാരമുള്ള ഒരു   പണപ്പെട്ടിയും കൊണ്ടാണ് ചെന്നിരിക്കുന്നത്. ആ പെട്ടി ഈശോയുടെ  അടുത്തുള്ള മേശപ്പുറത്തു വച്ചു. അയാൾ പറയുന്നു: "ഗുരുവേ, കുറേനാളായി ആളുകൾ നിന്നെക്കുറിച്ച് എന്നോടു പറയുന്നുണ്ടായിരുന്നു. ഒരുദിവസം ഒരു   പർവതത്തിന്റെ ചരിവിൽവച്ച് നീ പല കാര്യങ്ങൾ പറഞ്ഞു. ഇവിടുത്തെ പണ്ഡിതന്മാർക്ക് അതിനെക്കാൾ നന്നായിപ്പറയാൻ സാധിക്കയില്ല. ആ സത്യങ്ങൾ എന്റെ ഹൃദയത്തിൽ പതിഞ്ഞു. അപ്പോൾത്തുടങ്ങി ഞാൻ നിന്നെക്കുറിച്ച് ചിന്തിക്കയായിരുന്നു. പിന്നീട് ആളുകൾ  പറഞ്ഞു,  നീ നല്ലവനാണ്, നീ പാപികളെ നിരസിക്കയില്ല എന്ന്. ഗുരുവേ, ഞാനൊരു പാപിയാണ്. അവർ എന്നോടു പറഞ്ഞു, നീ രോഗികളെ സുഖപ്പെടുത്തുന്നുണ്ട് എന്ന്. എന്റെ ഹൃദയത്തിനു രോഗമുണ്ട്. കാരണം ഞാൻ വഞ്ചിച്ചിട്ടുണ്ട്. അന്യായപ്പലിശ വാങ്ങിയിട്ടുണ്ട്. ഞാൻ കള്ളനും ദരിദ്രരോടു കാഠിന്യം കാണിക്കുന്നവനുമാണ്. എന്നാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചിരിക്കുന്നു. കാരണം നീ എന്നോടു  സംസാരിച്ചു. നീ എന്നെ സമീപിച്ചപ്പോൾ ജഡമോഹത്തിന്റെയും സമ്പത്തിന്റെയും പിശാച് എന്നെ വിട്ടുപോയി. ഇന്നുമുതൽ ഞാൻ  നിന്റേതാണ്. നീ എന്നെ ഉപേക്ഷിക്കയില്ലെങ്കിൽ അതാണ് ഞാനാഗ്രഹിക്കുന്നത്. നിന്നിൽ ഞാൻ  വീണ്ടും ജനിച്ചിരിക്കുന്നു എന്നറിയിക്കാൻ അന്യായമായി ഞാൻ  നേടിയ സമ്പത്തെല്ലാം ഉപേക്ഷിക്കുന്നു. എന്റെ സ്വത്തിന്റെ പകുതി ദരിദ്രർക്കുവേണ്ടി നിനക്കു ഞാൻ തരുന്നു. പകുതി, ഞാൻ വഞ്ചിച്ചവർക്ക് നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ ഉപയോഗിക്കും. അതിനുശേഷം ഗുരുവേ, നീ അനുവദിക്കുമെങ്കിൽ നിന്നെ ഞാൻ അനുഗമിക്കും.
                          "ഞാൻ അതാഗ്രഹിക്കുന്നു. വരൂ. ഞാൻ വന്നത് ആളുകളെ  രക്ഷിക്കാനും പ്രകാശത്തിലേക്കു വിളിക്കാനുമാണ്. ഇന്ന് പ്രകാശവും രക്ഷയും നിന്റെ ഹൃദയമാകുന്ന ഭവനത്തിലേക്കു വന്നിരിക്കുന്നു. വരൂ സക്കേവൂസ്, എന്നെ കുറ്റപ്പെടുത്താനായി അനുഗമിക്കുന്നവരേക്കാൾ കൂടുതലായി എന്റെ വാക്കുകൾ  നീ മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ ഇപ്പോൾത്തുടങ്ങി നീ എന്റെകൂടെയായിരിക്കും."

Saturday, October 20, 2012

കുഞ്ഞുങ്ങളേപ്പോലെയാകുവിൻ!

              നാട്ടിൻപുറത്തുള്ള ഒരു റോഡിലൂടെ ഈശോ മുമ്പിലും അപ്പസ്തോലന്മാരും ശിഷ്യരുമടങ്ങുന്ന ഗണം പുറകിലുമായി നടക്കുന്നു. ശിഷ്യഗണം താന്താങ്ങളുടെ യോഗ്യതകളെക്കുറിച്ചുള്ള
ചർച്ചയിലാണ്. ചിലർ അവകാശം പറയുന്നത് ആദ്യത്തെ ശിഷ്യർ തങ്ങളാണെന്നാണ്; ചിലർ പറയുന്നു, ഈശോയുടെ ശിഷ്യരാകാൻ അവർ അവരുടെ പദവി ഉപേക്ഷിച്ചുവെന്നാണ്. ഈ ചർച്ച ദീർഘസമയം നടന്നു.
                                   ഈശോ ഇതൊന്നും കേൾക്കുന്നതായി തോന്നിയില്ല.  അവർ ഗ്രാമത്തിലെ  (കഫർണാം) ആദ്യത്തെ ഭവനത്തിലെത്തി.  ആ വീടിനു മുമ്പിലുള്ള  കിണറിനരികെ ഇരുന്നിട്ട് അപ്പസ്തോലന്മാരെയും ശിഷ്യരേയും അടുത്തേക്കു വിളിച്ചു. "ഇങ്ങുവരൂ... എന്റെ ചുറ്റുമിരുന്ന് ഈ പ്രബോധനം ശ്രവിക്കൂ. നിങ്ങൾ തർക്കിച്ചത് ഞാൻ കേട്ടു. സ്വരം പതറുന്നതുവരെ ഉച്ചത്തിൽ തങ്ങളുടെ മേന്മകളെക്കുറിച്ച് ചർച്ച ചെയ്ത് അതനുസരിച്ചുള്ള സ്ഥാനമായിരിക്കും ഓരോരുത്തർക്കും കിട്ടുക എന്നാണല്ലോ നിങ്ങൾ വിശ്വസിക്കുന്നത്. നിങ്ങൾക്കു് ഒരു ജിജ്ഞാസയുണ്ട്;  നിങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിൽ ഒന്നാമൻ എന്നറിയാനുള്ള ജിജ്ഞാസ.
                                   നിങ്ങളുടെ നന്മയ്ക്കായി നിങ്ങളുടെ ഗുരു നിങ്ങളുടെ ജിജ്ഞാസയ്ക്കു വഴങ്ങുകയാണ്. മനുഷ്യന്റെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വഴങ്ങുന്നതിനെ ഞാൻ വെറുക്കുന്നെങ്കിലും ഇതു ചെയ്യുന്നു. ചന്തയുടെ ബഹളത്തിൽ, ഏതാനും നാണയങ്ങൾക്കു വേണ്ടി ഏതു ചോദ്യത്തിനും ഉത്തരം പറയാനിരിക്കുന്ന കബളിപ്പുകാരനല്ല നിങ്ങളുടെ ഗുരു. ഭാവി പറയാൻ, അങ്ങനെ പണം സമ്പാദിക്കാൻ അവനെ സഹായിക്കുന്ന പാമ്പിന്റെ അരൂപിയും അവനില്ല. ഭാവി അറിഞ്ഞിട്ട് അതനുസരിച്ച് പ്രവർത്തിക്കാം എന്നു കരുതുന്ന മനുഷ്യന്റെ ഇടുങ്ങിയ മനസ്സിനെ തൃപ്തിപ്പെടുത്താനാണ് ഈ പണികളെല്ലാം. ജ്ഞാനത്തോടെ പ്രവർത്തിക്കാൻ മനുഷ്യന് സ്വയമേ കഴിവില്ല. മനുഷ്യന് ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ ദൈവം അവനെ സഹായിക്കും. ഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെ ഒഴിവാക്കാൻ കഴിവില്ലെങ്കിൽ ഭാവി അറിഞ്ഞിട്ടും, അറിയാൻ ശ്രമിച്ചിട്ടും ഒരുപകാരവുമില്ല. ഒരൊറ്റ മാർഗ്ഗമേയുള്ളൂ. കർത്താവും പിതാവുമായവനോടു പ്രാർത്ഥിക്കുക - അവന്റെ കാരുണ്യം തുണയായിരിക്കുവാൻ... ഞാൻ ഗൗരവമായി പറയുന്നു, പ്രത്യാശയോടു കൂടെയുള്ള പ്രാർത്ഥനയ്ക്ക് ശിക്ഷയെ അനുഗ്രഹമായി മാറ്റാൻ കഴിയും.
                              എന്നാൽ ഭാവി ദുരന്തങ്ങളെ ഒഴിവാക്കാൻ, മാനുഷിക മാർഗ്ഗങ്ങൾ അവലംബിക്കുന്ന മനുഷ്യരുടെ സഹായം തേടുന്നവന് പ്രാർത്ഥിക്കാൻ തന്നെ സാധിക്കയില്ല; അഥവാ, വളരെ മോശമായിട്ടായിരിക്കും പ്രാർത്ഥിക്കുക. ഈ ജിജ്ഞാസ നിങ്ങളെ ഒരു നല്ലപാഠം പഠിപ്പിക്കും എന്ന കാരണത്താൽ, ഇതിന് ഒരു പ്രാവശ്യം മാത്രം ഞാൻ മറുപടി പറയുന്നു.
                            നിങ്ങൾ  ചോദിക്കുന്നത്  "ഞങ്ങളിൽ ആരായിരിക്കും സ്വർഗ്ഗരാജ്യത്തിലെ വലിയവൻ" എന്നാണ്.   ഞങ്ങൾ എന്നതുകൊണ്ട് ഇവിടെ സന്നിഹിതരായിരിക്കുന്നവരെ മാത്രമല്ല, ഇപ്പോഴും ഭാവിയിലുമുള്ള എല്ലാവരേയും ഉദ്ദേശിച്ചാണ് ഞാൻ മറുപടി പറയുന്നത്.   "മനുഷ്യരുടെ ഇടയിൽ ഏറ്റവും ചെറിയവനായിരിക്കുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ!!"  അതായത്, ഏറ്റവും ചെറിയവൻ എന്നു മനുഷ്യരാൽ കരുതപ്പെടുന്നവർ  -  കാപട്യമില്ലാത്തവർ, എളിയവർ, പ്രത്യാശയുള്ളവർ, അറിവില്ലാത്തവർ തുടങ്ങിവർ - അങ്ങനെയുള്ളവർ കുഞ്ഞുങ്ങളാണ്; അഥവാ തങ്ങളുടെ ആത്മാക്കളെ കുഞ്ഞുങ്ങളുടേതുപോലെ ആക്കാൻ കഴിവുള്ളവരാണ്.
                           ശാസ്ത്രം, അധികാരം, ധനം, നല്ല ജോലി ഇവയൊന്നും സ്വർഗ്ഗരാജ്യത്തിൽ നിന്നെ വലിയവനാക്കുകയില്ല. സ്നേഹം, കാരുണ്യം, എളിമ,  കാപട്യമില്ലായ്മ, വിശ്വാസം ഇത്യാദി കാര്യങ്ങളിൽ കുഞ്ഞുങ്ങളേപ്പോലെയാകുക. തർക്കങ്ങളും അഹങ്കാരവും കൂടാതെ കൊച്ചുകുട്ടികളെപ്പോലെ പരസ്പരം സ്നേഹിക്കുവിൻ. തമ്മിൽത്തമ്മിൽ സമാധാനത്തിൽ ജീവിക്കുക. എല്ലാ മനുഷ്യരോടും സമാധാനമുള്ള മനസ്സോടെ വർത്തിക്കുക. കർത്താവിന്റെ നാമത്തിൽ നിങ്ങൾ  സഹോദരങ്ങളാണ്;  ശത്രുക്കളല്ല. ഈശോയുടെ ശിഷ്യരുടെയിടയിൽ ഒരു ശത്രുതയും ഉണ്ടാകാൻ പാടില്ല. ഏകശത്രു പിശാചാണ്.   തിന്മ ഏതു രൂപം ധരിച്ചു വന്നാലും അതിനോടു യുദ്ധം ചെയ്യുന്നതിൽ മടുപ്പില്ലാത്തവരാകുവിൻ. പിശാച് ഒരിക്കലും പറയില്ല, "അതുമതി; ഇപ്പോൾ ഞാൻ ക്ഷീണിച്ചിരിക്കുന്നു;  അതിനാൽ ഞാൻ വിശ്രമിക്കാൻ പോകയാണ്"  എന്ന്.  അവൻ ക്ഷീണമില്ലാത്തവനാണ്. അവൻ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരുവനിലേക്ക് ചിന്തയുടെ വേഗത്തിൽ, അതിലും വേഗത്തിൽ പോകുന്നു; പ്രലോഭിപ്പിക്കുന്നു; സ്വന്തമാക്കുന്നു; കെണിയിൽ വീഴ്ത്തുന്നു. വലിയ  ജാഗ്രതയില്ലെങ്കിൽ അവൻ നശിപ്പിക്കുന്നു. ദൈവത്തിൽ നിന്നോ ദൈവത്തിന്റെ ദാസന്മാരിൽ നിന്നോ ലഭിച്ച പരാജയത്തിന് പകരം വീട്ടാനാണ് അവനിതു ചെയ്യുന്നത്. എന്നാൽ അവൻ പറയുന്നത് നിങ്ങളും പറയണം; "ഞാൻ വിശ്രമിക്കയില്ല." നരകത്തിലേക്ക് ആളുകളെ പിടിക്കാനാണ് അവൻ വിശ്രമിക്കാതിരിക്കുന്നത്. പറുദീസായിലേക്ക് ആളുകളെ നേടുന്നതിൽ നിങ്ങളും വിശ്രമിക്കാൻ  പാടില്ല. ഒരിടവും അവനു കൊടുക്കരുത്.   ഞാൻ  മുൻകൂട്ടി  പറയുന്നു, നിങ്ങൾ  എത്രയധികമായി യുദ്ധം ചെയ്യുമോ അത്രയധികമായി അവൻ നിങ്ങളെ സഹിപ്പിക്കും.  പക്ഷേ അതേക്കുറിച്ച് നിങ്ങൾ  ആകുലരാകരുത്. അവന് ഭൂമി മുഴുവൻ ഓടിക്കയറാം; എന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവില്ല. അതിനാൽ അവിടെ നിങ്ങളെ അവൻ ഉപദ്രവിക്കയില്ല. അവനോടു യുദ്ധം ചെയ്തവരെല്ലാം അവിടെയുണ്ടായിരിക്കും."

Thursday, October 18, 2012

വി.ലൂക്കാ

ഇന്ന് സുവിശേഷകനായ വി.ലൂക്കായുടെ തിരുനാള്‍
   
St.Luke
           വിശുദ്ധ ബൈബിളിലെ മൂന്നാമത്തെ സുവിശേഷത്തിന്റെയും അപ്പസ്തോല നടപടികളുടെയും  രചയിതാവായ വി.ലൂക്കായുടെ ജന്മദേശം,   സിറിയയിലെ അന്ത്യോക്യായാണ്. വി.പൌലോസിനാല്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം,   വി.പൌലോസിന്റെ ഭൂരിഭാഗം പ്രേഷിത യാത്രകളിലും  സന്തത സഹാരിയായിരുന്നു.  
                  തൊഴില്‍ കൊണ്ട്  വൈദ്യനായിരുന്ന  വി.ലൂക്കാ, മികവുറ്റ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു. ഇന്ന് നാം കാണുന്ന നിത്യസഹായമാതാവിന്റെ പുകള്‍പെറ്റ ചിത്രം അദ്ദേഹം  രചിച്ചതായാണ് ഐതിഹ്യം. അതെന്തായാലും, പരിശുദ്ധ അമ്മയുടെ ഏറ്റം മനോഹരമായ വാഗ്മയചിത്രമാണ്‌  തന്റെ സുവിശേഷത്തിലൂടെ അദ്ദേഹം നമുക്കു നല്‍കിയിരിക്കുന്നത്.  

Tuesday, October 16, 2012

വി.മര്‍ഗ്ഗരീത്താ മറിയം

 October 16

ഇന്ന്, തിരുഹൃദയഭക്തിയുടെ പ്രേഷിതയും പ്രചാരകയുമായിരുന്ന   വി.മര്‍ഗ്ഗരീത്താ മറിയത്തിന്റെ (St.Margaret Mary Alacoque) തിരുനാള്‍  
To love Me, Think of Me;  To think of Me, Love Me

                                      പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിലായി  ബനടിക്ടന്‍ ആശ്രമങ്ങളിലാണ് ഈശോയുടെ പരിശുദ്ധ ഹൃദയത്തോടുള്ള പ്രത്യേകമായ ഭക്തി ആരംഭിച്ചതെങ്കിലും   ഈ ഭക്തിയുടെ  പ്രചാരണത്തിനായി  ഈശോ തെരഞ്ഞെടുത്തത് പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഒരു വിസിറ്റേഷന്‍    സന്യാസിനിയായിരുന്ന വി.മര്‍ഗ്ഗരീത്താ മറിയത്തെയായിരുന്നു. ഒരു ദര്‍ശനത്തില്‍ ഈശോ അവളോടു  പറഞ്ഞു: "കണ്ടാലും, മനുഷ്യരെ ഇത്രമാത്രം സ്നേഹിക്കുന്നതും മനുഷ്യരാല്‍ ഇത്ര കുറച്ചു  സ്നേഹിക്കപ്പെടുന്നതുമായ എന്റെ ഹൃദയം.."

മാലാഖയുടെ അഭിവാദനത്തിന്റെ മനോഹാരിത

  October - Month of the Most Holy Rosary
(From "The Secret of the Rosary" by St.Louis De Montfort)

                     ദൈവത്തിന്റെ പ്രതാപത്തോളം  മഹത്തും മനുഷ്യന്റെ പാപാവസ്ഥയോളം ഹീനവുമായ മറ്റൊന്നുമില്ലെങ്കിലും സര്‍വശക്തനായ ദൈവം നമ്മുടെ നിസ്സാര പ്രാര്‍ഥനകള്‍ തള്ളിക്കളയുന്നില്ല. നേരെ മറിച്ച്, നാം അവിടുത്തെ സ്തുതികള്‍ ആലപിക്കുമ്പോള്‍ അവിടുന്ന് സംപ്രീതനാകുന്നു. അത്യുന്നതന്റെ സ്തുതിക്കായി നമുക്കു പാടാന്‍ സാധിക്കുന്നതില്‍ ഏറ്റവും മനോഹരമായ കീര്‍ത്തനങ്ങളിലൊന്ന്  പരിശുദ്ധ മാതാവിനോടുള്ള വി.ഗബ്രിയേലിന്റെ ഈ അഭിവാദനമാണ്. 
                    "ദൈവമേ, ഞാന്‍ അങ്ങേയ്ക്ക് ഒരു പുതിയ കീര്‍ത്തനം പാടും" (സങ്കീ: 144.9).  മിശിഹായുടെ ആഗമനത്തില്‍ ആലപിക്കപ്പെടുമെന്ന് ദാവീദ് പ്രവചിച്ച ഈ പുതിയ കീര്‍ത്തനം വി.ഗബ്രിയേലിന്റെ   അഭിവാദനമല്ലാതെ മറ്റൊന്നുമല്ല. 
                             ഒരു പഴയ കീര്‍ത്തനവും ഒരു പുതിയ കീര്‍ത്തനവുമുണ്ട്.   പഴയ കീര്‍ത്തനം, തങ്ങളെ സൃഷ്ടിച്ചു  നിലനിര്‍ത്തി പരിപാലിക്കുന്നതിനും അടിമത്തത്തില്‍ നിന്നു രക്ഷിക്കുന്നതിനും ചെങ്കടലിലൂടെ സുരക്ഷിതരായി നയിക്കുന്നതിനും രക്ഷിക്കുവാന്‍ മന്ന നല്‍കുന്നതിനും അവിടുത്തെ മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തോടുള്ള നന്ദിയാല്‍  നിറഞ്ഞ് യഹൂദന്മാര്‍ പാടിയതാണ്.  പുതിയ കീര്‍ത്തനമാകട്ടെ, ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെയും പരിത്രാണകര്‍മ്മത്തിന്റെയും കൃപകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികള്‍ പാടുന്നതാണ്.  അത്യന്തം അതിശയകരമായ ഈ കാര്യങ്ങള്‍ സംഭവ്യമാക്കിയത് മാലാഖയുടെ അഭിവാദനമാകയാല്‍, പരിശുദ്ധ ത്രിത്വം നമുക്കു നല്‍കിയ  അളവറ്റ നന്മകള്‍ക്കു നന്ദി പറയുവാന്‍ അതേ അഭിവാദനം തന്നെ നാമും ആവര്‍ത്തിക്കുന്നു. 
                ഈ പുതിയ കീര്‍ത്തനം ദൈവമാതാവിന്റെ സ്തുതിക്കായുള്ളതാണെങ്കിലും പരിശുദ്ധ ത്രിത്വത്തെയും അത് ശ്രേഷ്ഠമാംവിധം മഹത്വപ്പെടുത്തുന്നുണ്ട്.  കാരണം, നാം പരിശുദ്ധ അമ്മയ്ക്ക് അര്‍പ്പിക്കുന്ന ഏതൊരു അഞ്ജലിയും തീര്‍ച്ചയായും പരിശുദ്ധ മാതാവിന്റെ സകല നന്മകളുടെയും പൂര്‍ണ്ണതകളുടെയും കാരണമായ ദൈവത്തിങ്കലേയ്ക്ക് എത്തിച്ചേരും. പരിശുദ്ധ മാതാവിനെ നാം ബഹുമാനിക്കുമ്പോള്‍ പിതാവായ ദൈവം മഹത്വപ്പെടും. കാരണം, അവിടുത്തെ സൃഷ്ടികളില്‍ ഏറ്റം പൂര്‍ണ്ണമായതിനെയാണ് നാം ആദരിക്കുന്നത്. പുത്രനായ ദൈവവും  മഹത്വപ്പെടും. കാരണം, അവിടുത്തെ എത്രയും പരിശുദ്ധയായ അമ്മയെയാണ് നാം സ്തുതിക്കുന്നത്. പരിശുദ്ധാത്മാവായ ദൈവവും മഹത്വപ്പെടും. കാരണം, അവിടുന്ന് തന്റെ മണവാട്ടിയില്‍ ചൊരിഞ്ഞ കൃപകളെ നാം പുകഴ്ത്തുകയാണ്. 
                    മാലാഖയുടെ അഭിവാദനം ചൊല്ലിക്കൊണ്ട്‌ നാം  പരിശുദ്ധ അമ്മയെ സ്തുതിക്കുമ്പോള്‍, വി.എലിസബത്ത് മാതാവിനെ സ്തുതിച്ചപ്പോള്‍ എന്നപോലെ പരിശുദ്ധ അമ്മ അത് സര്‍വശക്തനായ ദൈവത്തിനു കൈമാറുന്നു. എലിസബത്ത്, മറിയത്തെ "ദൈവമാതാവ്" എന്ന ഏറ്റം ഉന്നതമായ പദവി നല്‍കിക്കൊണ്ടാണ് പ്രകീര്‍ത്തിച്ചത്. പരിശുദ്ധ അമ്മ ഉടനെ ഈ സ്തുതികളെ മനോഹരമായ സ്തോത്രഗീതത്തിലൂടെ ദൈവത്തിനു തിരിച്ചുനല്‍കി.  മാലാഖയുടെ അഭിവാദനം പരിശുദ്ധ ത്രിത്വത്തിനു മഹത്വം നല്‍കുന്നതുപോലെ നമുക്ക് നമ്മുടെ പരിശുദ്ധ അമ്മയ്ക്കു നല്‍കാനാകുന്ന അത്യുന്നതമായ സ്തുതിയും കൂടെയാണത്.      

Monday, October 15, 2012

വി.അമ്മ ത്രേസ്യ

 October 15

ഇന്ന്  വേദപാരംഗതയായ വി.അമ്മ ത്രേസ്യയുടെ തിരുനാള്‍ 
St.Theresa of Avila
                                  സ്പെയിനിലെ ആവിലായാണ് വി.അമ്മ ത്രേസ്യായുടെ ജന്മദേശം.  അലന്‍സോ - ഡോണാ ബിയാട്രിസ് ദമ്പതിമാരുടെ മൂന്നാമത്തെ സന്താനമായി 1515 മാര്‍ച്ച് 28 ന്  അവള്‍ ഭൂജാതയായി.  12 വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അവള്‍ക്ക് പിന്നീട് പരിശുദ്ധ കന്യകാമാതാവായിരുന്നു അമ്മയും ആശ്രയവും.  പില്‍ക്കാലത്ത് ആ അമ്മ തന്നെ അവളെ തന്റെ സഭയിലേക്ക് (കര്‍മ്മലീത്ത സഭ) നയിക്കുകയും ചെയ്തു.
                    അന്നത്തെ സന്യാസജീവിതത്തിന്റെ കുത്തഴിഞ്ഞ സ്ഥിതി മാറ്റി നവോഥാനത്തിനു  വഴിയൊരുക്കിയത്  വി.അമ്മ ത്രേസ്യയാണ്.
                      വി.അമ്മ ത്രേസ്യായുടെ ജീവിതത്തിലേക്കു കടന്നു ചെല്ലുമ്പോള്‍ നമ്മെ അതിശയിപ്പിക്കുന്ന, ദുരൂഹമായ ചില വസ്തുതകള്‍ കാണാം.  അവയിലൊന്നാണ് പുണ്യവതിയുടെ ഹൃദയത്തിന്റെ ഇരുപുറവും തുളച്ചിരിക്കുന്ന മുറിവ്. അവര്‍ ദിവംഗതയാകുന്നതിന് 23 വര്‍ഷം മുന്‍പ് 1559 ല്‍ ആണ് ഇതു സംഭവിച്ചത്.
               പുണ്യവതിയുടെ മുറിവേറ്റ  ഹൃദയത്തെ ഒരു തിരുനാളാഘോഷം കൊണ്ട് തിരുസഭ ബഹുമാനിക്കുന്നു.  August 27 ന് സ്പെയിനില്‍ മുഴുവനായും കര്‍മ്മലീത്ത സഭ പ്രത്യേകമായും വി. ത്രേസ്യായുടെ ഹൃദയഭേദക തിരുനാളാണ്.  സ്പെയിനിലെ ആല്പദെ തൊര്‍മ്മാസ എന്ന പട്ടണത്തില്‍ കര്‍മ്മലീത്താ നിഷ്പാദുക സന്യാസിനികളുടെ ആശ്രമത്തില്‍, സ്നേഹത്താല്‍ മുറിവേറ്റ അവളുടെ ഹൃദയം ഇന്നും കേടുകൂടാതെ സൂക്ഷിക്കപ്പെടുന്നു. 

Thursday, October 11, 2012

വിശ്വാസവര്‍ഷത്തിനു തുടക്കം

 October 11, 2012

   
രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ  അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബനഡിക്റ്റ്  മാര്‍പാപ്പ പ്രഖ്യാപിച്ച വിശ്വാസവര്‍ഷത്തിന്  ഇന്നു തുടക്കം കുറിക്കുന്നു. 2012 October 11  മുതല്‍  2013 November 24 വരെയാണ് വിശ്വാസവര്‍ഷാചരണം.
                     ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസ്സത്തയെന്നു പറയാവുന്ന "വിശ്വാസപ്രമാണം" എന്ന പ്രാര്‍ഥനയാണ് വിശ്വാസവര്‍ഷത്തിന്റെ ഔദ്യോഗിക പ്രാര്‍ഥന. 

ജപമാലയുടെ രഹസ്യങ്ങള്‍

                      October - Month of the Most Holy Rosary

(From "The Secret of the Rosary" by St.Louis De Montfort)

                 ഗ്രഹിക്കുവാന്‍ ബുദ്ധിമുട്ടുള്ള ഒരു വിശുദ്ധ വിഷയത്തെയാണ് Mystery (രഹസ്യം) എന്ന് തിരുസഭ വിളിക്കുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സകല പ്രവൃത്തികളും പരിശുദ്ധവും  സ്വര്‍ഗ്ഗീയവുമായിരുന്നു.  കാരണം അവിടുന്ന് ഒരേ സമയം മനുഷ്യനും ദൈവവുമായിരുന്നു. എത്രയും പരിശുദ്ധയായ കന്യകാമറിയത്തിന്റെ പ്രവൃത്തികളും വളരെ പരിശുദ്ധമാണ്.  കാരണം, ദൈവ സൃഷ്ടികളില്‍ വെച്ച് ഏറ്റവും സമ്പൂര്‍ണ്ണവും സംശുദ്ധവുമായ  സൃഷ്ടിയാണവള്‍.
                നമ്മുടെ കര്‍ത്താവിന്റെയും അവിടുത്തെ പരിശുദ്ധമാതാവിന്റെയും പ്രവൃത്തികളെ 'രഹസ്യങ്ങള്‍' എന്നു വിളിക്കുന്നത്‌ എത്രയോ ശരി! കാരണം, അവയില്‍ നിറയെ അത്ഭുതങ്ങളും സകലവിധ സമ്പൂര്‍ണ്ണതകളും അഗാധവും ഉന്നതവുമായ സത്യങ്ങളുമാണ്!  ഈ രഹസ്യങ്ങളെ ആദരിക്കുന്ന എളിയവരായ ശുദ്ധാത്മാക്കള്‍ക്ക് പരിശുദ്ധാത്മാവ് ഈ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും. 
             വി. ഡൊമിനിക്   നമ്മുടെ കര്‍ത്താവിന്റെയും  പരിശുദ്ധമാതാവിന്റെയും  ജീവിതങ്ങളെ 15 രഹസ്യങ്ങളായി വിഭജിച്ചിട്ടുണ്ട്. (വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പില്‍ക്കാലത്ത്‌ ആവിഷ്കരിച്ച 'പ്രകാശത്തിന്റെ രഹസ്യങ്ങള്‍ വി.ലൂയിസിന്റെ രചനയിലില്ല)  ആ  രഹസ്യങ്ങള്‍ അവരുടെ പുണ്യങ്ങളേയും ഏറ്റവും സുപ്രധാനമായ പ്രവര്‍ത്തനങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. അവ 15 ചിത്രങ്ങളാണ്.  അവയുടെ ഓരോ വിശദാംശവും നമ്മുടെ ജീവിതത്തെ ഭരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യണം. അവ, നമ്മുടെ  ഭൗമികജീവിതത്തിലുടനീളം നമ്മുടെ ചുവടുകളെ നയിക്കുവാനുള്ള 15 ജ്വലിക്കുന്ന വിളക്കുകളാണ്.  
                    പരിശുദ്ധകന്യക ഒരിക്കല്‍ വാഴ്ത്തപ്പെട്ട അലനോട് പറഞ്ഞു: "ആളുകള്‍ 150 പ്രാവശ്യം മാലാഖയുടെ അഭിവാദനം ചൊല്ലുമ്പോള്‍ അവര്‍ക്കത്‌ വളരെ സഹായം ചെയ്യും; എനിക്ക് വളരെ പ്രീതികരമായ ഒരു അഞ്ജലിയുമാണത്.  എന്നാല്‍, യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും പീഡാനുഭവത്തെയും കുറിച്ച് ധ്യാനിച്ചുകൊണ്ട് മനുഷ്യര്‍ ഈ അഭിവാദനങ്ങള്‍ ചൊല്ലുന്നുവെങ്കില്‍ അവര്‍ക്കത്‌ കൂടുതല്‍ നന്നായി ചെയ്യാനാകും. അതെന്നെ കൂടുതല്‍ പ്രസാദിപ്പിക്കുകയും ചെയ്യും. കാരണം,  ഈ ധ്യാനമാണ് ഈ പ്രാര്‍ഥനയുടെ ആത്മാവ്."
                 ഈ ധ്യാനമാണ് മറ്റെല്ലാ ഭക്തികളില്‍ നിന്നും ജപമാലയെ വ്യത്യസ്തവും ശ്രേഷ്ഠവുമാക്കിത്തീര്‍ക്കുന്നത്.  

Sunday, October 7, 2012

മാലാഖയുടെ അഭിവാദനം - വിശദീകരണം

   October - Month of the Most Holy Rosary

(From "The Secret of the Rosary" by St.Louis De Montfort)

           
 നിങ്ങള്‍ പാപത്തിന്റെ അടിമയാണോ? എങ്കില്‍ പരിശുദ്ധ മറിയത്തെ വിളിച്ചപേക്ഷിക്കുക.  ആ പരിശുദ്ധ കന്യകയോട്‌ "ആവേ" എന്നു പറയുക. "പാപമില്ലാത്തവളേ, എത്രയും അഗാധമായ ബഹുമാനത്തോടെ  ഞാന്‍ അങ്ങയെ അഭിവാദനം ചെയ്യുന്നു" എന്നാണ് ഇതിന്നര്‍ഥം. പരിശുദ്ധഅമ്മ നിങ്ങളെ പാപങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും വിമോചിപ്പിക്കും.
                 അജ്ഞതയുടെയും അപരാധത്തിന്റെയും അന്ധകാരത്തില്‍ നിങ്ങള്‍ തപ്പിത്തടയുകയാണോ? പരിശുദ്ധ മറിയത്തിന്റെ പക്കല്‍ച്ചെന്നു പറയുക; "മറിയമേ സ്വസ്തി". "നീതിസൂര്യന്റെ പ്രകാശത്തില്‍ നിമഗ്നയായ അങ്ങേയ്ക്ക് സ്വസ്തി" എന്നാണതിന്റെ അര്‍ത്ഥം. പരിശുദ്ധ മാതാവ് നിങ്ങള്‍ക്ക് തന്റെ പ്രകാശത്തില്‍ നിന്ന് അല്‍പ്പം നല്‍കും. 
                   സ്വര്‍ഗത്തിലേക്കു നയിക്കുന്ന പാതയില്‍ നിന്ന് നിങ്ങള്‍ വഴി തെറ്റിപ്പോയിട്ടുണ്ടോ? എങ്കില്‍, പരിശുദ്ധ മറിയത്തെ വിളിച്ചപേക്ഷിക്കുക. കാരണം, "സമുദ്രതാരം - ഈ ലോകജീവിതമാകുന്ന നാവികയാത്രയില്‍ നമ്മുടെ ആത്മാക്കളാകുന്ന കപ്പലുകളെ നയിക്കുന്ന ധ്രുവനക്ഷത്രം" എന്നാണ് അതിന്നര്‍ത്ഥം - നിത്യരക്ഷയുടെ തുറമുഖത്തേക്ക് നിങ്ങളെ നയിക്കും. നിങ്ങള്‍ ദുഃഖത്തിലാണോ?  എങ്കില്‍, പരിശുദ്ധ മറിയത്തിലേക്ക് തിരിയുക. എന്തെന്നാല്‍, ആ നാമത്തിന് ഇങ്ങനെയും അര്‍ത്ഥമുണ്ട്; "ഇപ്പോള്‍ സ്വര്‍ഗത്തില്‍ പരിശുദ്ധമായ ആനന്ദത്തിന്റെ ഒരു കടലായി മാറിയിരിക്കുന്നുവെങ്കിലും ഈ ലോകത്തില്‍ തീവ്രവേദനയാല്‍ നിറയപ്പെട്ടിരുന്ന കദനക്കടല്‍".  പരിശുദ്ധ മറിയം നിങ്ങളുടെ ദുഃഖത്തെ സന്തോഷമായും ക്ലേശത്തെ സാന്ത്വനമായും മാറ്റും. 
                  വരപ്രസാദാവസ്ഥ നിങ്ങള്‍ക്കു നഷ്ടമായോ?എങ്കില്‍, ദൈവം പരിശുദ്ധ മറിയത്തില്‍ നിറച്ചിരിക്കുന്ന അളവറ്റ കൃപകളെ സ്തുതിക്കുകയും ആദരിക്കുകയും ചെയ്യുക. അങ്ങ് നന്മ (കൃപ) നിറഞ്ഞവളും പരിശുദ്ധാത്മാവിന്റെ സകല ദാനങ്ങളും നിറഞ്ഞവളും ആണെന്ന്   പരിശുദ്ധ മറിയത്തോടു പറയുക.  പരിശുദ്ധ മാതാവ് ആ കൃപകളില്‍ കുറച്ച് നിങ്ങള്‍ക്കു നല്‍കും. 
           പരിശുദ്ധ ജപമാലയുടെ പ്രാര്‍ത്ഥനകളിലും രഹസ്യങ്ങളിലും അടങ്ങിയിരിക്കുന്ന വിസ്മയനീയമായ വിശുദ്ധീകരണ സമ്പത്തിനെ ഒരിക്കലും ഒരാള്‍ക്കും മനസ്സിലാക്കാനാവില്ല. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങളെക്കുറിച്ചുള്ള ഈ ധ്യാനമാണ് ജപമാല ഉപയോഗിക്കുന്നവര്‍ക്കുള്ള ഏറ്റവും വിസ്മയനീയമായ ഫലങ്ങളുടെ ഉറവിടം.

Friday, October 5, 2012

വി.ഫൌസ്തീന

October 5 
ഇന്ന് "ദൈവകാരുണ്യത്തിന്റെ അപ്പസ്തോല" എന്നറിയപ്പെടുന്ന വി.ഫൗസ്റ്റീനായുടെ തിരുനാള്‍ 

 
വി.ഫൗസ്റ്റീനയ്ക്ക്  ദര്‍ശനത്തില്‍ കിട്ടിയ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് ലോകമെങ്ങും പ്രചുരപ്രചാരം നേടിയ കാരുണ്യവാനായ ഈശോയുടെ ചിത്രം രചിക്കപ്പെട്ടത്‌.

മാലാഖയുടെ അഭിവാദനം

 October - Month of the Most Holy Rosary

"കൊടുക്കുവിന്‍, നിങ്ങള്‍ക്കു കിട്ടും" എന്ന് എഴുതപ്പെട്ടിരിക്കുന്നു. (ലൂക്കാ 6:38)  ഇതിന് വാഴ്ത്തപ്പെട്ട അലന്‍ നല്‍കുന്ന വിശദീകരണം നമുക്കു നോക്കാം .
              ഓരോ ദിവസവും ഞാന്‍ നിങ്ങള്‍ക്ക് 150 വജ്രങ്ങള്‍ തരുന്നുവെന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍, ശത്രുവായിരുന്നെങ്കില്‍പ്പോലും നിങ്ങള്‍ എന്നോട് ക്ഷമിക്കില്ലേ?  ഒരു സ്നേഹിതനെപ്പോലെ എന്നെ പരിചരിച്ച് നിങ്ങള്‍ക്കു നല്‍കാനാകുന്ന എല്ലാ കൃപകളും നിങ്ങള്‍ എനിക്ക് നല്‍കില്ലേ? കൃപയുടെയും മഹത്വത്തിന്റെയും സമ്പത്തുകള്‍ നിങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പരിശുദ്ധ കന്യകയെ അഭിവാദനം ചെയ്യുക. നിങ്ങളുടെ നല്ല മാതാവിനെ ആദരിക്കുക."
                 "അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവെയ്ക്കുന്നു." (പ്രഭാ.3:4)   അതുകൊണ്ട് നാം നിത്യവും  പരിശുദ്ധ മാതാവിന് 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന കാഴ്ച വെയ്ക്കണം (ഏറ്റം കുറഞ്ഞത്‌ 50 എണ്ണമെങ്കിലും). അവള്‍ നമ്മുടെ അമ്മയും സ്നേഹിതയുമാണ്. അവള്‍ പ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിനിയാണ്. ഈ ലോകത്തിലെ സകല അമ്മമാരും രാജ്ഞിമാരും ഒരു മനുഷ്യവ്യക്തിയെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതലായി മാതാവ് നമ്മെ സ്നേഹിക്കുന്നു. കാരണം, വി.അഗസ്റ്റിന്‍ പറയുന്നതുപോലെ, പരിശുദ്ധ കന്യകയുടെ സ്നേഹം മനുഷ്യവംശം മുഴുവന്റെയും സകല മാലാഖമാരുടെ പോലും സ്വാഭാവിക സ്നേഹത്തെക്കാളേറെ മികച്ചു നില്‍ക്കുന്നു.
               ഒരു ദിവസം, വി.ജെര്‍ത്രുദിന്  നമ്മുടെ കര്‍ത്താവ്‌ സ്വര്‍ണ്ണ നാണയങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്ന  ഒരു ദര്‍ശനമുണ്ടായി. അവിടുന്ന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവള്‍ ചോദിച്ചപ്പോള്‍ കര്‍ത്താവ്‌ മറുപടി പറഞ്ഞത് ഇപ്രകാരമാണ്; "നീ ചൊല്ലിയിട്ടുള്ള 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ഥനകള്‍ ഞാന്‍ എണ്ണുകയാണ് . സ്വര്‍ഗ്ഗത്തിലേക്കുള്ള നിന്റെ യാത്രയില്‍,  യാത്രക്കൂലിയായി നിനക്ക് കൊടുക്കാനുള്ള പണമാണിത്‌."
                  വാഴ്ത്തപ്പെട്ട അലന്‍ പറയുന്നു; " ഓ, എത്രയും പരിശുദ്ധയായ മറിയമേ, അങ്ങയെ സ്നേഹിക്കുന്നവരെല്ലാം ഇത് ശ്രദ്ധയോടെ പാനം ചെയ്യട്ടെ. ഞാന്‍ 'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചോല്ലുമ്പോഴെല്ലാം സ്വര്‍ഗീയ സദസ്സ് ആഹ്ലാദിക്കുന്നു; ഭൂമി അത്ഭുതത്തില്‍ മതിമറക്കുന്നു.  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുമ്പോള്‍ ഈ ലോകത്തെ ഞാന്‍ അവജ്ഞയോടെ ഉപേക്ഷിക്കുന്നു;  എന്റെ ഹൃദയം ദൈവസ്നേഹത്താല്‍ വക്കോളം നിറഞ്ഞിരിക്കുന്നു. ഞാന്‍ 'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുന്നുവെങ്കില്‍ എന്റെ സകല ഭയങ്ങളും ഉണങ്ങിക്കൊഴിയുന്നു; എന്റെ വികാരങ്ങള്‍ നിഗ്രഹിക്കപ്പെടുന്നു..
  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുമ്പോള്‍ എന്നില്‍  ഭക്തി വളരുന്നു; പശ്ചാത്താപം ഉണരുന്നു.  'നന്മ നിറഞ്ഞ മറിയമേ സ്വസ്തി' ചൊല്ലുന്നതുകൊണ്ട് എന്റെ ഹൃദയത്തില്‍ പ്രത്യാശ ശക്തമാകുന്നു; എന്റെ ആത്മാവ് ആനന്ദിക്കുന്നു; ദുഃഖം മാഞ്ഞുപോകുന്നു.."

 (From 'The Secret of the Rosary' by St.Louis De Montfort)

Wednesday, October 3, 2012

ജപമാല - റോസാപ്പൂക്കളുടെ കിരീടം

October - Month of the Most Holy Rosary

റോസറി (ജപമാല) എന്ന വാക്കിന്റെ അര്‍ഥം,  റോസാപ്പൂക്കളുടെ കിരീടം എന്നാണ്. അതായത്, നാം  ഓരോ തവണയും ഭക്തിയോടെ ജപമാല ചൊല്ലുമ്പോള്‍ 203 വെളുത്ത റോസാപ്പൂക്കളുടെയും 21 ചുവന്ന റോസാപ്പൂക്കളുടെയും ഒരു കിരീടം യേശുവിന്റെയും മാതാവിന്റെയും ശിരസ്സില്‍ വെയ്ക്കുകയാണു ചെയ്യുന്നത്. ഈ റോസാപ്പൂക്കള്‍ സ്വര്‍ഗ്ഗീയപുഷ്പങ്ങള്‍ ആയതിനാല്‍ ഒരിക്കലും അവയുടെ നിറം മങ്ങുകയോ സൌന്ദര്യം നഷ്ടപ്പെടുകയോ ചെയ്യുന്നില്ല. 
                              "റോസറി" എന്ന പേരിന് മാതാവ് പൂര്‍ണ അംഗീകാരം നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ ഓരോ തവണയും ഒരു "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ അവര്‍ തനിക്ക് മനോഹരമായ ഒരു റോസാപൂവ് നല്‍കുകയാണു ചെയ്യുന്നതെന്നും ഓരോ പൂര്‍ണ ജപമാല ചൊല്ലുമ്പോഴും  അവര്‍ തനിക്കുവേണ്ടി റോസാപ്പൂക്കളുടെ ഒരു കിരീടം ചമയ്ക്കുകയാണെന്നും പരിശുദ്ധ കന്യക അനേകര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്.
 ദിവസവും അത്താഴത്തിനു മുന്‍പ് ഒരു സംപൂര്‍ണ ജപമാല ചൊല്ലുന്നതു പതിവാക്കിയിരുന്ന ഒരു യുവസന്യാസിയെക്കുറിച്ച് വി. ഫ്രാന്‍സിസിന്റെ ദിനവൃത്താന്തത്തില്‍ പറയുന്നുണ്ട്. ഒരു ദിവസം എന്തോ കാരണവശാല്‍ അദ്ദേഹത്തിന് ജപമാല ചൊല്ലുവാനായില്ല.  ഊട്ടുശാലയില്‍ ഭക്ഷണത്തിനുള്ള മണിയടിച്ചു കഴിഞ്ഞു; ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് തന്റെ ജപമാല ചൊല്ലുവാന്‍ അനുവദിക്കുമോ എന്നദ്ദേഹം തന്റെ സുപ്പീരിയറോടു ചോദിച്ചു;  അനുമതി ലഭിച്ചതിനാല്‍, പ്രാര്‍ഥിക്കുവാനായി അദ്ദേഹം തന്റെ മുറിയിലേക്കു പോയി.
      യുവസന്യാസിയെ ദീര്‍ഘനേരം കഴിഞ്ഞിട്ടും  കാണാതായപ്പോള്‍ വിളിച്ചുകൊണ്ടുവരുവാന്‍ മറ്റൊരു സന്യാസിയെ സുപ്പീരിയര്‍ പറഞ്ഞുവിട്ടു.. രണ്ടു മാലാഖമാരോടൊപ്പം നില്‍ക്കുന്ന പരിശുദ്ധ മാതാവിന്റെ മുന്നില്‍, പ്രകാശത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന  യുവസന്യാസിയെയാണ് അദ്ദേഹം കണ്ടത്. ഓരോ 'നന്മ നിറഞ്ഞ മറിയമേ' ചൊല്ലുമ്പോഴും മനോഹരമായ രോസാപ്പോക്കള്‍ നിര്‍ഗ്ഗമിച്ചുകൊണ്ടിരുന്നു..  മാലാഖമാര്‍ അവ ഓരോന്നായി എടുത്ത് പരിശുദ്ധ മാതാവിന്റെ ശിരസ്സില്‍ വെച്ചുകൊണ്ടിരിക്കുന്നു.. മാതാവ് പുഞ്ചിരിച്ചുകൊണ്ട് അവ സ്വീകരിക്കുന്നു!
ജപമാല ചൊല്ലാന്‍ പോയ സന്യാസിക്കും  അദ്ദേഹത്തെ തേടിപ്പോയ സന്യാസിക്കും എന്തുസംഭവിച്ചു എന്നന്വേഷിക്കാനായി എത്തിയ മറ്റു രണ്ടു  സന്യാസിമാര്‍ക്കും അതിമനോഹരമായ ഈ ദൃശ്യം കാണാനായി!! ജപമാല മുഴുവന്‍ ചൊല്ലിത്തീരുന്നതുവരെ പരിശുദ്ധ മാതാവ് അവിടെനിന്നും പോയില്ല!
                       പൂക്കളുടെ റാണിയാണ്  റോസാപ്പൂ.  അതുകൊണ്ട് ജപമാല എല്ലാ ഭക്തികളുടെയും റാണിയാണ്. അതിനാല്‍ത്തന്നെ, ജപമാല ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുമാകുന്നു.

(From 'The Secret of the Rosary' by St.Louis De Montfort)

Tuesday, October 2, 2012

കാവല്‍ മാലാഖയുടെ തിരുനാള്‍

October 2 -   ഇന്ന്  കാവല്‍ മാലാഖമാരുടെ  തിരുനാള്‍

Little Litany of the Guardian Angels
Lord, have mercy on us.
Christ, have mercy on us.
Lord, have mercy on us.

Holy angels of God:
Be with us always.
In all our journeys,
Holy angels, be with us.
In all our labors,
Holy angels, be with us.
In all our temptations,
Holy angels, be with us.
In all our sufferings,
Holy angels, be with us.
In the hour of danger,
Holy angels, be with us.
In the hour of death,
Holy angels, be with us.
                                          Amen. 

Saturday, September 29, 2012

അതിദൂതന്മാരുടെ തിരുനാള്‍

 September 29

 ഇന്ന് മുഖ്യദൂതന്മാരായ വി.മിഖായേല്‍, വി.ഗബ്രിയേല്‍, വി.റാഫേല്‍ എന്നിവരുടെ തിരുനാള്‍.
St.Michael
St.Gabriel
St.Raphael

Tuesday, August 14, 2012

ഈശോ 12 അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു

ഈശോ   12    അപ്പസ്തോലന്മാരെ    തെരഞ്ഞെടുത്തുകൊണ്ട് അവര്‍ക്കു നല്‍കുന്ന പ്രബോധനം: 
            ഈശോ 12 അപ്പസ്തോലന്മാരുമൊത്ത് ഏകാന്തമായ ഒരു പാര്‍വതഗുഹയിലേക്ക്      പ്രാര്‍ഥനയ്ക്കും      ധ്യാനത്തിനുമായി പോകുന്നു.     ഒരാഴ്ചക്കാലം    തീക്ഷ്ണമായ     പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചശേഷം  അവര്‍ക്ക് ഇപ്രകാരം പ്രബോധനം നല്‍കുന്നു.
               "പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെയും ലോകത്തിലേക്ക് അയയ്ക്കുന്നു. ഇന്നുമുതല്‍ നിങ്ങള്‍ എന്റെ പ്രിയപ്പെട്ട  ശിഷ്യരെന്ന നിലയിലായിരിക്കുകയില്ല, എന്റെ സഭയുടെ മുഖ്യ അപ്പസ്തോലന്മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. നിങ്ങള്‍ ഏറ്റവും യോഗ്യരായതുകൊണ്ടല്ല ഞാന്‍ നിങ്ങളെ തെരഞ്ഞെടുത്തത്; നേരെമറിച്ച് നിങ്ങള്‍ ഇപ്പോള്‍ അറിയേണ്ടതില്ലാത്ത ഒട്ടേറെ കാരണങ്ങളാലാണ്. നിങ്ങളില്‍ ഗലീലിയാക്കാരും യൂദയാക്കാരും പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരും ധനവാന്മാരും ദരിദ്രരുമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം ഞാന്‍ തെരഞ്ഞെടുത്തു എന്ന് ലോകം പറയാതിരിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്. എന്നാല്‍, ഇപ്പോഴും ഭാവിയിലും ചെയ്തുതീര്‍ക്കേണ്ട  എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ മതിയാവുകയില്ല.   
                       വിശുദ്ധ ഗ്രന്ഥത്തിലെ പ്രസക്തമായ ഒരു ഭാഗം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.   ദിനവൃത്താന്തം രണ്ടാം പുസ്തകം അദ്ധ്യായം 29  ല്‍  യൂദയാ  രാജാവായ  ഹെസക്കിയ ദേവാലയം  എങ്ങനെ ശുദ്ധീകരിച്ചു എന്നു പറയുന്നുണ്ട്. ശുദ്ധീകരണത്തിനു ശേഷം തന്റെ രാജ്യത്തിന്റെയും ദേവാലയത്തിന്റെയും  യൂദയാ മുഴുവന്റെയും പേരില്‍ അദ്ദേഹം പ്രായശ്ചിത്തബലികള്‍ നടത്തി. പിന്നീടാണ് വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം ബലികള്‍ നടത്തിയത്. എന്നാല്‍, ഈ ബലികളെല്ലാം കൂടി നടത്തുന്നതിന് പുരോഹിതന്മാര്‍ മതിയാവാതെ വന്നതിനാല്‍ പുരോഹിതന്മാരേക്കാള്‍ പദവി കുറഞ്ഞ ലേവ്യരെയും വിളിച്ചു വരുത്തി.
                                    അതാണ്‌ ഞാന്‍ ചെയ്യാന്‍ പോകുന്നത്.   നിത്യപുരോഹിതനായ ഞാന്‍ ഒരുക്കിയെടുത്ത പുരോഹിതന്മാരാണ് നിങ്ങള്‍. എന്നാല്‍, ദൈവത്തിനു ബലിയര്‍പ്പിക്കുക എന്നതിനേക്കാള്‍ വിപുലമായ ജോലിക്ക് നിങ്ങള്‍ മതിയാവുകയില്ല. അതിനാല്‍ ശിഷ്യരെന്ന നിലയില്‍ത്തന്നെ തുടരുന്നവരെക്കൂടി ഞാന്‍ നിങ്ങളുടെ കൂടെച്ചേര്‍ക്കും. ഇപ്പോള്‍ത്തന്നെ ആത്മീയമായി ഉയര്‍ന്ന പദവിയില്‍ എത്തിയിട്ടുള്ളവരും ഇസ്രായേല്‍ മുഴുവനിലുമായി വ്യാപിച്ചിട്ടുള്ളവരും ഭാവിയില്‍ ലോകം മുഴുവന്‍ വ്യാപിക്കേണ്ടവരുമായ ആളുകളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അവര്‍ക്കും ഇതേ ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കും;  എന്തെന്നാല്‍ ദൌത്യം   ഒന്നുതന്നെയാണ്.  എന്നാല്‍ ലോക ദൃഷ്ടിയില്‍ അവരുടെ പദവി വ്യത്യസ്തമായിരിക്കും. എങ്കിലും ദൈവത്തിന്റെ നീതിനിഷ്ഠമായ കണ്ണുകള്‍ കാണുന്നത് അങ്ങനെയായിരിക്കുകയില്ല.  അപ്പസ്തോലന്മാരാലും സ്വന്തം സഹോദരന്മാരാലും അവഗണിക്കപ്പെടുന്ന ഈ ശിഷ്യന്മാര്‍,  മനുഷ്യാത്മാക്കളെ ദൈവത്തിലേക്കു നയിച്ചുകൊണ്ട് പരിശുദ്ധമായ ജീവിതം നയിക്കുമ്പോള്‍, അവര്‍ അറിയപ്പെട്ട അപ്പസ്തോലന്മാരേക്കാള്‍ -  ഈ പേരു  മാത്രമുള്ള അവര്‍ മാനുഷികമായ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സ്വന്തം പദവിയെ തരം  താഴ്ത്തിയേക്കാം -  സമുന്നതരായിരിക്കും.  ഹെസക്കിയായുടെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ, അപ്പസ്തോലന്മാരും ശിഷ്യന്മാരും ഒരേ കര്‍ത്തവ്യമാണ് ഏറ്റെടുക്കേണ്ടത്.  ഈ വിശ്വാസത്തിന് അനുയോജ്യമായ ആരാധനകള്‍ നടത്തുക, വിഗ്രഹാരാധന ഇല്ലായ്മ ചെയ്യുക, ഹൃദയങ്ങളും സ്ഥലങ്ങളും ശുദ്ധീകരിക്കുക, ദൈവത്തെയും അവിടുത്തെ വചനങ്ങളെയും പറ്റി പ്രസംഗിക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരിക്കും.  ഇതിലും പരിശുദ്ധമായ ഒരു ജോലി ഈ ലോകത്തിലില്ല.  നിങ്ങളുടെതിനേക്കാള്‍ ഉന്നതമായ ഒരു പദവിയുമില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ഇപ്രകാരം പറയുന്നു; 'നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ കാതോര്‍ക്കുകയും നിങ്ങളെത്തന്നെ പരിശോധിക്കുകയും ചെയ്യുക. 
          വീണുപോകുന്ന അപ്പസ്തോലന് അയ്യോ കഷ്ടം! പല ശിഷ്യന്മാരെയും അയാള്‍ വഴിതെറ്റിക്കും. അവര്‍ ധാരാളം വിശ്വാസികളെ വഴിതെറ്റിക്കും. കായലിലെ വെള്ളത്തില്‍ ഒരു ഭാഗത്ത് തുടര്‍ച്ചയായി കല്ലുകള്‍ പതിക്കുമ്പോള്‍ വലയം വലുതായി വരുന്നതുപോലെ,  തെറ്റിപ്പോകുന്നവരുടെ സംഖ്യ  വര്‍ദ്ധിച്ചുകൊണ്ടിരിക്കും."
                              നിങ്ങളെല്ലാവരും പരിപൂര്‍ണ്ണരായിരിക്കുമോ?  ഇല്ല.. ഈ നിമിഷത്തിലെ ആത്മീയ ചൈതന്യം തുടര്‍ന്നും നിലനില്‍ക്കുമോ? ഇല്ല.  നിങ്ങളുടെ ആത്മാക്കളെ ശ്വാസം മുട്ടിക്കുന്നതിനായി ലോകം അതിന്റെ ദംഷ്ട്രങ്ങള്‍ നിങ്ങളിലേക്കിറക്കും.  അത് ലോകത്തിന്റെ വിജയമായിരിക്കും.  വിശുദ്ധന്മാരുടെ ഹൃദയങ്ങളിലെ വെളിച്ചം അണച്ചുകളയാന്‍ ലോകം പരിശ്രമിക്കും. ലൌകികരില്‍ പത്തില്‍ അഞ്ചുപേര്‍ സാത്താന്റെ സാധാരണമക്കളും  മൂന്നുപേര്‍ അവന്റെ സേവകരും ശേഷിക്കുന്ന രണ്ടുപേര്‍ ദൈവത്തോടു താത്പര്യമില്ലാത്തവരുമായിരിക്കും. ഈ ലോകത്തിന്റെയും ജഡികമോഹങ്ങളുടെയും സാത്താന്റെയും പ്രലോഭനങ്ങളില്‍ നിന്നും   നിങ്ങളെത്തന്നെ നിങ്ങള്‍ കാത്തുകൊള്ളുക. സര്‍വോപരി നിങ്ങളുടെ കാവല്‍ക്കാര്‍ നിങ്ങള്‍ തന്നെയായിരിക്കും എന്റെ കുഞ്ഞുങ്ങളേ ! അഹംഭാവം, വിഷയാസക്തി, ആത്മീയമായ അലസത, പണക്കൊതി, മാന്ദ്യം തുടങ്ങിയ തിന്മകള്‍ക്കെതിരെ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക.  നിങ്ങളുടെ അഹംബോധത്തിന് ക്ഷതമേറ്റതായി തോന്നുമ്പോള്‍ അതിനോട് ഇപ്രകാരം പറയുക; "ഇപ്പോള്‍ ഒരു നിമിഷത്തെ ബുദ്ധിമുട്ടു  കൊണ്ട് ഞാന്‍ നിനക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്.. 
                                        നമുക്ക് പോകാം എന്റെ വരവും കാത്തിരിക്കുന്ന ആ വലിയ ജനക്കൂട്ടത്തിന്റെ അടുത്തേക്കു പോകാം. ധ്യാനവും തെരെഞ്ഞെടുപ്പും നടന്നുകഴിഞ്ഞിരിക്കുന്നു.."   

(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്) 

Saturday, August 11, 2012

സ്നേഹം

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1940 April 2 

ഗബ്രിയേലി: ദിവ്യകാരുണ്യ സന്ദര്‍ശനസമയത്ത് ഞാന്‍ പറഞ്ഞു; "ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നത് ഞാനറിയുന്നുണ്ടോ ? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ ഒരുവന്‍ സ്നേഹിക്കുന്നത് എത്ര വിചിത്രം !"

ഈശോ: അതാണ്‌ എനിക്ക് പ്രസാദകരമായിട്ടുള്ള സ്നേഹം. എന്നെ കണ്ടുകഴിഞ്ഞ് എന്നെ സ്നേഹിക്കുന്നതില്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത്  ? ഈ ജീവിതത്തിന്റെ പരീക്ഷണമാണിത്."

August 29  (തിരുമണിക്കൂര്‍)  -  ഗബ്രിയേലി: "എന്നില്‍ വസിക്കുന്ന പിതാവിനും  പുത്രനും   പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ."

ഈശോ: ഈ ഒരു മണിക്കൂര്‍ മുഴുവനും മറ്റൊന്നും ചെയ്യാതെ ഈ പ്രാര്‍ത്ഥന മാത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍പ്പോലും അത് ഒരു സമയം നഷ്ടപ്പെടുത്തലായിരിക്കില്ല.  കാരണം നിന്റെ ഒരു പ്രാര്‍ത്ഥന പോലും കേള്‍ക്കപ്പെടാതെ പോവുകയില്ല. തന്റെ കുഞ്ഞുമക്കളുടെ വാക്കുകളും പ്രവര്‍ത്തികളും പിതാവ് എത്ര താത്പര്യത്തോടെ ശ്രദ്ധിക്കുന്നു എന്ന് ആളുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!   വാസ്തവത്തില്‍, അവയില്‍ മിക്കവയും അവിടുത്തെ ഏകപുത്രന്റെ ഈ ഭൂമിയിലെ അധ്വാനത്തെക്കുറിച്ചാണ് അവിടുത്തെ ഓര്‍മിപ്പിക്കുന്നത്‌.  
     പരിശുദ്ധത്രിത്വം നിങ്ങളില്‍ ഓരോരുത്തരിലും വസിക്കുന്നു.  കൂടുതലോ .....  കുറവോ .....   അത് നിങ്ങള്‍ അനുവദിച്ചു തരുന്ന സ്ഥലം പോലെയായിരിക്കും. കാരണം, നിനക്കറിയാവുന്നതുപോലെ, ദൈവം ഒരിക്കലും ആരെയും നിര്‍ബന്ധിക്കില്ല.   അവിടുന്ന് മുട്ടിക്കൊണ്ട് കാത്തുനില്‍ക്കുന്നു.  നീ വിശ്വസ്തയാണെങ്കില്‍,  സ്വര്‍ഗ്ഗം പ്രദാനം ചെയ്യുന്ന ആനന്ദം നിനക്ക് ഉറപ്പാണ്. ഈ ചിന്ത എപ്പോഴും നിന്റെയുള്ളില്‍  ഉണ്ടായിരിക്കട്ടെ..."

Friday, August 10, 2012

ദൈവം നമ്മോടുകൂടെ

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1940 March 6 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം) 

ഈശോ: യുവജനങ്ങളും  ജീവനും സന്തോഷവുമുള്ള ഒരു ഭവനത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ്  ആള്‍പ്പാര്‍പ്പില്ലാത്ത    വിജനവും മൂകവുമായ  ഒരു വീടെന്നു നിനക്കറിയില്ലേ? ഞാന്‍ വസിക്കുന്ന ഒരാത്മാവും പാപം എന്നെ പുറംതള്ളുന്നതിനാല്‍ എനിക്കു വസിക്കാന്‍ പറ്റാത്ത ഒരാത്മാവും തമ്മിലുള്ള  വ്യത്യാസമിതാണ്.  നിന്നോടുതന്നെ കൂടെക്കൂടെ പറയുക; 'അവിടുന്ന് എന്നിലുണ്ട്.' നിന്റെ  ആതിഥേയനെ എവിടെ കൂട്ടിക്കൊണ്ടുപോയാലും അവനെ സ്നേഹിക്കുക. നിന്റെ സ്നേഹം പ്രചോദിപ്പിക്കുന്നതെല്ലാം അവനോടു  പറയുക.  വെറുതെ,   വെറുതെ  അവനോടു  വര്‍ത്തമാനം പറയുക..."

March 11 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം)

ഈശോ: നിനക്കെന്നോടുള്ള വിശ്വസ്തതയുടെ തെളിവ് ഇതായിരിക്കണം.  നീ എന്തെങ്കിലും  ജോലി  ചെയ്യുമ്പോള്‍ അതു നന്നായി ചെയ്യുക. നീ നിന്റെ ഔദ്യോഗികകാര്യങ്ങളില്‍ വ്യാപൃതയായിരിക്കുമ്പോള്‍ നിന്റെ മുഴുവന്‍ ശ്രദ്ധയും അവിടെ നല്‍കുക. എന്നാല്‍ പ്രാര്‍ഥനയ്ക്കായി നീ മാറ്റിവെച്ചിരിക്കുന്ന മണിക്കൂറില്‍,  യാതൊന്നും   നിന്നെ എന്നില്‍ നിന്നും  വ്യതിചലിപ്പിക്കാതിരിക്കട്ടെ..  നീ എന്നില്‍ ആയിരിക്കുക; അവിടെ വസിക്കുക.  എന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം അന്വേഷിക്കുക.  എന്റെ വിശ്വസ്തയായ കുഞ്ഞേ,  ഇന്നുമുതല്‍ ഇപ്രകാരം ചെയ്യുക."    

Wednesday, August 8, 2012

സമര്‍പ്പണം

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1939 June 15

ഈശോ: "നീ ആയിരിക്കുന്നതുപോലെ നിന്നെ എനിക്ക് സമര്‍പ്പിക്കുക.   ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നീ ആയിരിക്കുന്നതുപോലെ  എനിക്ക് തരിക."

             "തീര്‍ച്ചയായും ഒരു നിമിഷം കൊണ്ട് നിന്നെ രൂപാന്തരപെടുത്താന്‍ എനിക്ക്  കഴിയും.  പക്ഷേ, നീ അത് വിശ്വസിക്കണം; നിന്റെ ശരണം മുഴുവന്‍ എന്നില്‍ വെയ്ക്കണം."

September 2:  ഫ്രഞ്ച് പട്ടാളം ക്യാമ്പ് മാറുന്ന സമയം -  ഞാന്‍ (ഗബ്രിയേലി)  എന്റെ കരിമ്പടം മടക്കിക്കൊണ്ടിരുന്നപ്പോള്‍: 

ഈശോ: വലിയ പൂക്കള്‍ കൊണ്ടുള്ള  ഒരു ബൊക്കെ പോലെ നിന്റെ ഏറ്റം   സാധാരണവും നിസ്സാരവുമായ പ്രവര്‍ത്തികള്‍ എനിക്ക് സമര്‍പ്പിക്കുക.  വയലില്‍ വിരിയുന്ന കുഞ്ഞുപൂക്കളും സ്നേഹിക്കപ്പെടുന്നില്ലേ ?  അവ കൊണ്ട് എനിക്ക് ഒരു കിരീടം ഉണ്ടാക്കുക.  ഒരു കിരീടത്തിനു ഒത്തിരി കുഞ്ഞുപൂക്കള്‍ വേണം. മുള്ളുകൊണ്ട് വരഞ്ഞുകീറിയ എന്റെ നെറ്റിത്തടത്തില്‍ അവ വെയ്ക്കുന്നതില്‍ നീ മടുത്തുപോകരുത്.   ആ രീതിയില്‍ ഇന്ന് ഇവിടുന്നുപോകുന്ന പാവപ്പെട്ട പട്ടാളക്കാര്‍ക്കുവേണ്ടി  ശക്തി സംഭരിക്കുക. ഇതാണ് വിശുദ്ധരുടെ കൂട്ടായ്മ.  അതിന്റെ അടിസ്ഥാനം ആദ്യത്തെ വിശുദ്ധനായ നിന്റെ ക്രിസ്തുവും.."

1939 September 15 -  പ്രാര്‍ഥനാസമയത്ത് 

ഈശോ: നിനക്ക്         ആവശ്യത്തിനു       വിശ്വാസമുണ്ടെങ്കില്‍, വര്‍ഷങ്ങള്‍   പ്രാര്‍ഥിച്ചുനേടുന്ന  കാര്യങ്ങള്‍  ഒരൊറ്റ  പ്രാര്‍ത്ഥന കൊണ്ട്       ലഭിക്കും.      ഞാന്‍       നിന്റെ        പ്രാര്‍ത്ഥന ശ്രവിക്കുന്നുണ്ടെന്നും നിന്റെ പ്രാര്‍ത്ഥനയുടെ പൂര്‍ത്തീകരണമെന്നു നിനക്ക്     തോന്നാത്ത     വഴികളിലൂടെ     എപ്പോഴും     ഉത്തരം തരുന്നുണ്ടെന്നും നീ വിശ്വസിക്കുക."  

Tuesday, August 7, 2012

പുരോഹിതര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1938 June 12

ഈശോ:  "പുരോഹിതരില്‍ അപലപനീയമായി എന്തെങ്കിലും കാണുമ്പോള്‍ അവരെ വിമര്‍ശിക്കുന്നതിനു പകരം  ഒരു നിമിഷം നിന്നോട് തന്നെ ചോദിക്കണം, ഞാന്‍ അവര്‍ക്കു  വേണ്ടി  പ്രാര്‍ഥിച്ചിട്ടുണ്ടോ?" 

October 11   (പരിശുദ്ധ കന്യകയുടെ മാതൃത്വ തിരുനാള്‍)
             "അമ്മ ... എന്റെ മാത്രമല്ല, നിന്റെയും.  ഇന്നത്തെ ദിവസം മുഴുവന്‍ അവളെ നിന്റെ അമ്മ എന്ന് വിളിക്കുക."

Sunday, August 5, 2012

ദൈവികരഹസ്യം

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  


1938 May 25

                 ഈശോ:     "ആയിരക്കണക്കിന് വിത്തുകള്‍ ഉത്പ്പാദിപ്പിക്കാന്‍ പറ്റുന്ന ഒരു വലിയ മരമായി ഒരു ചെറിയ വിത്ത്‌ വളരുന്നതിന്റെ രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. വിദ്യുത് ശക്തിയുടെയും തരംഗദൈര്‍ഘ്യത്തിന്റെയും        നിനക്ക്        അജ്ഞാതമായ
 മറ്റനേകം ശക്തികളുടെയും രഹസ്യമെന്താണെന്നു നിനക്ക് മനസ്സിലാക്കാനാവില്ല. അങ്ങനെയെങ്കില്‍ ദൈവിക രഹസ്യങ്ങളെക്കുറിച്ച് ആശ്ചര്യപ്പെടേണ്ടതില്ല. രഹസ്യങ്ങളെ സ്നേഹിക്കുക. പിതാവിലുള്ള നിന്റെ ശിശുതുല്യമായ ശരണം തെളിയിക്കുന്നതിനായി അവ അവിടെയുണ്ട്." 

Thursday, August 2, 2012

ജീവിതം

 (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 September 15
      "എന്റെ ക്രിസ്ത്യാനികളേക്കാള്‍ സന്തോഷമുള്ളവരായിരിക്കാന്‍ ആര്‍ക്കു സാധിക്കും? എന്റെ പിതാവു തന്നെ നിങ്ങളുടെ പിതാവ് ; എന്റെ അമ്മ തന്നെ നിങ്ങളുടെയും അമ്മ; ഞാന്‍ നിങ്ങളുടെ സഹോദരനും..  ഇതു മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട് സന്തോഷത്താല്‍ നിറയുക."

December 17
                   "ജീവിതത്തിലെ വലിയ വലിയ സംഭവങ്ങളെ എനിക്കു കാഴ്ച വെയ്ക്കാം എന്നു വിചാരിച്ചു നോക്കിയിരിക്കല്ലേ .. ഏറ്റം ചെറിയ ആംഗ്യം  പോലും എന്റെ കണ്ണുകളില്‍ വലുതാണ്‌.. എല്ലാം എനിക്കു സമര്‍പ്പിക്കുക. നിന്റെ പൂര്‍ണമനസ്സോടെ നന്നായി പ്രാര്‍ഥിക്കുന്നതിനായി ശ്രമിക്കുക. ബാക്കി ഞാന്‍ ചെയ്തുകൊള്ളാം."    

Wednesday, August 1, 2012

പ്രാര്‍ത്ഥന

                          (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്) 


1937 June 30
Gabrielle Bossis


ഈശോ:  "ചിലപ്പോള്‍ നിനക്ക് എന്റെ സാന്നിദ്ധ്യം കൂടുതലായി അനുഭവപ്പെടുന്നു; മറ്റുചിലപ്പോള്‍ കുറച്ചും... പ്രാര്‍ത്ഥന നിന്നെ ക്ഷീണിപ്പിക്കാതിരിക്കട്ടെ.എന്തിനാണ് നീ നിനക്കുതന്നെ ഇത്രയും ബുദ്ധിമുട്ടുണ്ടാക്കുന്നത്?  പ്രാര്‍ത്ഥന വളരെ ലളിതവും ഹൃദ്യവുമായിരിക്കട്ടെ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൊച്ചുവര്‍ത്താനം പോലെ.."

ജൂലൈ 10 
                    "കൃത്യം എണ്ണം വാചാ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൂട്ടാന്‍ ലക്‌ഷ്യം വയ്ക്കല്ലേ..ലളിതമായി എന്നെ സ്നേഹിക്കുക. നിന്റെ ഹൃദയത്തിന്റെ ഒരു നോട്ടം, ഒരു സ്നേഹിതന്റെ വാത്സല്യം നിറഞ്ഞ പുഞ്ചിരി.. "

Monday, July 30, 2012

സ്നേഹസംഭാഷണം

                                            (ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)  

1937 ജൂണ്‍ 12


ഈശോ: നിന്റെ ദിവസം നീ മൂന്നായി വിഭജിക്കണം. രാവിലെ നീ എഴുന്നേറ്റാലുടനെ നിന്നെത്തന്നെ സ്രഷ്ടാവായ പിതാവിനു സമര്‍പ്പിക്കണം;  സ്വന്തം പുത്രനെ നിനക്കു ഭക്ഷണമായിത്തരുന്ന പിതാവിന്. വിശുദ്ധ ബലിക്കു ശേഷം നിന്നില്‍ ആയിരിക്കുന്ന പുത്രന് നിന്നെത്തന്നെ സമര്‍പ്പിക്കണം. പിന്നെ, സ്നേഹം തന്നെയായ പരിശുദ്ധാത്മാവില്‍ ഉറങ്ങുക.
                         
               സംഗീതം മനുഷ്യനെ ഈ ലോകത്തില്‍ നിന്നുയര്‍ത്തുന്നു; എങ്കില്‍പ്പിന്നെ, എന്നെക്കുറിച്ച് ധ്യാനിക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ സായൂജ്യത്തിലേക്കു വരാന്‍ കഴിയും എന്നതില്‍ നീ ആശ്ചര്യപ്പെടുന്നതെന്തിനാണ്‌ ? 


ജൂണ്‍ 27
          പിതാവിന്റെ കരങ്ങളില്‍ ഉണര്‍ന്നെഴുനേല്‍ക്കണമെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലേ? കാരണം നിന്റെ ഓരോ പ്രഭാതവും ഒരു പുതിയ സൃഷ്ടിയാണ്.
           പരിശുദ്ധാത്മാവില്‍ കിടന്നുറങ്ങണമെന്ന് ഞാന്‍ പറഞ്ഞില്ലേ? കാരണം നിന്റെ ബോധപൂര്‍വമായ അവസാനത്തെ ശ്വാസം സ്നേഹത്തോടെയായിരിക്കണം. 

Friday, July 27, 2012

സത്പ്രവൃത്തികൾ - ഈശോയുടെ പ്രബോധനം


                                                ഈശോ വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്:  "നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോകത്തിന്റെ വിഭ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ  ശ്രദ്ധിക്കുവിൻ. മാനുഷികമായ പ്രശംസയിൽ  നിങ്ങൾ വീണുപോകരുത്. നിങ്ങളുടെ ഔദാര്യവും നല്ല   പ്രവൃത്തികളുമാകുന്ന സുഗന്ധമുള്ള റോസാപ്പൂവിനെ   ദുര്‍ഗന്ധമുള്ളതാക്കിത്തീർക്കരുത്.  എന്തുകൊണ്ടെന്നാൽ അവയുടെ സുഗന്ധം ദൈവത്തിനിഷ്ടമുള്ളതാകുന്നു. അഹങ്കാരമുള്ള ആത്മാവ് പ്രശംസ മോഹിച്ചുകൊണ്ട് നല്ല പ്രവൃത്തി ചെയ്യുമ്പോഴാണ് നന്മ ദുർഗന്ധപൂരിതമായിത്തീരുന്നത്. അപ്പോൾ  ഔദാര്യത്തിന്‍റെ പനിനീർപ്പൂവ്,  അഹംഭാവമാകുന്ന   വലിയ ഒച്ചുകളാൽ മലിനമാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു അഹങ്കാരിയായ മനുഷ്യന്‍, ദുഷ്ടതയുടെ ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകൾ നിറച്ച ധൂപപാത്രത്തിലെ പുകയേറ്റ് വയറു നിറഞ്ഞ മൃഗത്തെപ്പോലെ നിർവൃതി കൊള്ളുന്നു. 
                     
              ഓ, ജീവകാരുണ്യപ്രവൃത്തികൾ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് ആളുകൾ    ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കൂട്ടർഒരു  ദാനധർമം ചെയ്‌താല്‍ കൊടുത്ത തുകയും തുക കൈപ്പറ്റിയ ആളിന്‍റെ പേരും വെളിപ്പെടുത്തുകയും പ്രശംസയ്ക്കായി യാചിക്കയും ചെയ്യുന്നു. ഇങ്ങനെ  വെളിപ്പെടുത്തുന്നവൻ അഹങ്കാരത്താൽ പാപം ചെയ്യുന്നു. അയാൾ ഇങ്ങനെ പറയും; "നോക്കൂ എത്രയധികം കൊടുക്കുവാനെനിക്കു കഴിയുന്നു? ഗുണഭോക്താവിന്റെ പേരു 
വെളിപ്പെടുത്തുന്നതിലൂടെ ആ മനുഷ്യനെ അയാള്‍ അപമാനിക്കുന്നു. കൂടാതെ പ്രശംസ നേടാനുള്ള വ്യഗ്രതയാൽ അയാൾ അത്യാഗ്രഹം എന്ന പാപവും ചെയ്യുന്നു.  ഇതാണ്  അൽപ്പത്തം. നിങ്ങൾക്കു കിട്ടുന്ന പ്രശംസ ദൈവത്തിന്‍റെതും അവിടുത്തെ മാലാഖമാരുടേതും ആയിരിക്കട്ടെ!
                      
             നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ പെരുമ്പറയടിച്ച്   മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയോ അവരുടെ പ്രശംസ പിടിച്ചുപറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് കപടഭക്തരാണ്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞതിനാൽ ഇനി ദൈവത്തിൽ നിന്ന് മറ്റൊരു പ്രതിഫലം കൂടി  ലഭിക്കുകയില്ല. നിങ്ങൾ ദാനധര്‍മം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്. ദാനധർമംഅത്രയ്ക്കു  രഹസ്യവും വിനീതവുമായിരിക്കണം. കൊടുത്തുകഴിഞ്ഞാൽ 
പിന്നീട് അതെപ്പറ്റി ഓർക്കുകപോലും ചെയ്യരുത്. നിങ്ങളുടെ പ്രവൃത്തിയെ നിങ്ങൾ  തന്നെ ആസ്വദിച്ച് സമയം കളയരുത്.  നിങ്ങളുടെ ഔദാര്യം ദൈവത്തിന്‍റെതുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ല. നിങ്ങളുടെ ഔദാര്യത്തെപ്പറ്റി നിങ്ങൾ മറന്നേക്കുക. ആ പ്രവൃത്തി മുഴുവനായും മറക്കുക ഒരു പ്രകാശവും മാധുര്യമുള്ള ഒരു ശബ്ദവും എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കും അവ നിങ്ങളുടെ ജീവിതത്തെ മധുരകരവും സന്തുഷ്ടവുമാക്കും. എന്തുകൊണ്ടെന്നാൽ, ആ പ്രകാശം ദൈവത്തിന്‍റെ പുഞ്ചിരിയും മാധുര്യം ആത്മീയമായ സമാധാനവുമാകുന്നു. നിങ്ങൾ  കേൾക്കുന്ന ശബ്ദം പിതാവായ ദൈവത്തിന്‍റെ  കൃതജ്ഞതാസ്വരമാകുന്നു. ദൈവം നിങ്ങളിലെ നിഗൂഡമായ നന്മയെയും തിന്മയെയും കാണുകയും അതിനനുസരിച്ചു നിങ്ങൾക്കു പ്രതിഫലം നല്‍കുകയും ചെയ്യുന്നു..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Sunday, July 22, 2012

അപ്പസ്തോലന്മാരുടെ അപ്പസ്തോല

July 22 - Today is the Feast of St.Mary Magdelene
St.Mary Magdalene, "the apostle to the apostles"  
                  ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിച്ചപ്പോള്‍  പ്രാര്‍ത്ഥിച്ച് കാത്തിരിക്കാനാണ്   ഈശോ അവരോട് ആവശ്യപ്പെട്ടത്.
                            സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വന്നു.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു. പാപിനിയായ മേരി ത്യാഗിനിയായി മാറി.   ഈശോയുടെ സുവിശേഷപ്രഘോഷണയാത്രകളില്‍, പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ അവിടുത്തെ അനുഗമിച്ചിരുന്ന വനിതാശിഷ്യഗണത്തില്‍ അവളും അംഗമായി.       

                       ദൈവരാജ്യപ്രഘോഷണയാത്രകളില്‍, 
പരസ്യപാപിനിയായിരുന്ന മഗ്ദലനാ മേരി   അവിടുത്തെ അനുഗമിക്കുന്നതില്‍ ഈശോയുടെ        ശിഷ്യരില്‍   പലര്‍ക്കുമുണ്ടായിരുന്ന അതൃപ്തി മനസ്സിലാക്കിയ   മാര്‍ത്ത ഒരിക്കല്‍ ഈശോയോടു  പറയുന്നു:  "കര്‍ത്താവെ, ചില പട്ടണങ്ങളിലൂടെ കടന്നുപോകണമെന്നു കേട്ടപ്പോള്‍  മേരിക്കു  വേദനയാണ്. അവളുടെ വിഷമം നമ്മള്‍ പരിഗണിക്കണമെന്നു തോന്നുന്നു. ഞാനിതു പറയുന്നത് അങ്ങയെക്കാളേറെ അങ്ങയുടെ ശിഷ്യരെ ഓര്‍ത്താണ്.."

               "അതു ശരിയാണ് മാര്‍ത്താ. പക്ഷെ, അത് അപ്രകാരം തന്നെ ആയിരിക്കേണ്ടതാവശ്യമാണ്.  അവള്‍ ഉടനെതന്നെ ലോകത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍, ഭയാനകമായ പരസ്യാഭിപ്രായത്തെ നേരിട്ടില്ലെങ്കില്‍, അവളുടെ അതിധീരമായ മാനസാന്തരം തന്നെ മരവിച്ചുപോകും. അവള്‍ ഉടനെ അതു ചെയ്യണം. അതും നമ്മളോടുകൂടെ.."

"അവള്‍ നമ്മളോടുകൂടെ ആയിരിക്കുമ്പോള്‍ ആരും ഒന്നും പറയുകയില്ല. ഞാന്‍ ഉറപ്പു തരുന്നു മാര്‍ത്താ, എന്‍റെ  കൂട്ടുകാര്‍ക്കു വേണ്ടിയും..." പത്രോസ് വാഗ്ദാനം ചെയ്യുന്നു.

"തീച്ചയായും; ഒരു സഹോദരിയോടെന്നപോലെ നമുക്കവളോടു വര്‍ത്തിക്കാം. അവള്‍ അങ്ങനെയാണെന്നാണല്ലോ ഈശോയുടെ അമ്മ നമ്മളോടു പറഞ്ഞത്." യൂദാ തദേവൂസ് പറയുന്നു.

"നാമെല്ലാവരും പാപികളാണ്. ലോകം നമ്മെയും ഒഴിവാക്കിയിട്ടില്ല.  അതിനാല്‍ അവളുടെ വിഷമം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ .." തീക്ഷ്ണനായ സൈമണ്‍ പറയുന്നു.

"മറ്റെല്ലാവരെയുംകാള്‍ നന്നായി ഞാന്‍ അവളെ മനസ്സിലാക്കുന്നു. നമ്മള്‍ പാപം ചെയ്ത സ്ഥലത്തുതന്നെ ജീവിക്കുന്നത് നല്ലതാണ്. നമ്മള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അതൊരു പീഡനമാണ്; പക്ഷെ, അതിനെ ചെറുത്തു നില്‍ക്കുന്നത് നീതിയും മഹത്വവുമാകുന്നു. കാരണം ദൈവത്തിന്‍റെ ശക്തി നമ്മില്‍ പ്രത്യക്ഷമാകും...ഒരു വാക്കും ഉരിയാടാതെതന്നെ നമ്മള്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകും ..."മാത്യു പറയുന്നു.

"മാര്‍ത്താ, നിന്റെ സഹോദരിയെ എല്ലാവരും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നിനക്കു കാണാന്‍ കഴിയും. അവള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യും. കുറ്റബോധമുള്ളവരും ഭീതി പൂണ്ടവരുമായ ആത്മാക്കള്‍ക്ക് അവള്‍ ഒരു അടയാളമായിത്തീരും. നല്ലയാളുകള്‍ക്ക് ഒരു ശക്തികേന്ദ്രവും... മനുഷ്യപ്രകൃതിയുടെ അവസാന ബന്ധനങ്ങളും  തട്ടിക്കളഞ്ഞ്‌ മേരി സ്നേഹത്താല്‍ ജ്വലിക്കുന്ന അഗ്നിയായിത്തീരും. അവളുടെ സുഭിക്ഷമായ വികാരങ്ങള്‍ക്ക് ഒരു വ്യത്യസ്ത മാര്‍ഗം കൊടുക്കുന്നുവന്നു മാത്രം... സ്നേഹിക്കാനുള്ള അവളുടെ ശക്തമായ കഴിവ് അതിസ്വാഭാവികതലങ്ങളിലേക്കുയര്‍ത്തി  അവള്‍ അത്ഭുതങ്ങള്‍ തന്നെ പ്രവര്‍ത്തിക്കും  എനിക്ക് തീര്‍ച്ചയാണ്.  ഇപ്പോള്‍ അവള്‍ തകര്‍ച്ചയിലാണെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവളുടെ പുതിയ ജീവിതത്തില്‍ കൂടുതല്‍ ശാന്തയും ശക്തിയുള്ളവളും ആയിത്തീരും. പ്രീശനായ സൈമണിന്റെ  ഭവനത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു, അവളോട്‌ കൂടുതലായി ക്ഷമിക്കപ്പെട്ടിരിക്കുന്നു; കാരണം അവള്‍ കൂടുതലായി  സ്നേഹിച്ചു  എന്ന്.  ഞാന്‍ ഗൗരവമായി പറയുന്നു,  എല്ലാം അവളോട്‌ ക്ഷമിക്കപ്പെടും; കാരണം, സര്‍വശക്തിയോടും പൂര്‍ണ്ണ ആത്മാവോടും ശരീരത്തോടുംകൂടെ ഒരു ദഹനബലിയായി അവളുടെ ദൈവത്തെ അവള്‍ സ്നേഹിക്കും."

         ഈശോ പറഞ്ഞത്  അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. അവള്‍ക്കു മുന്‍പേ ഈശോയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്ന സഹോദരി മാര്‍ത്തയെയും മറ്റു പലരെയും പിന്നിലാക്കി  ആത്മീയ ജീവിതത്തില്‍ വളരെപ്പെട്ടെന്ന്  അവള്‍ മുന്നേറി.  ഈശോയുടെ കുരിശുമരണത്തിനു സാക്ഷിയായി പരിശുദ്ധഅമ്മയോടും യോഹന്നനോടും മറ്റു ശിഷ്യകളോടുമൊപ്പം  കാല്‍വരിമലയില്‍ അവളുമുണ്ടായിരുന്നു.   ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം ദര്‍ശിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചതും ഉയിര്‍പ്പിന്‍റെ  സദ്‌വാര്‍ത്ത അപ്പസ്തോലന്മാരെ അറിയിക്കാനുള്ള ദൌത്യം  ലഭിച്ചതും അവള്‍ക്കാണ്.  അങ്ങനെ അവള്‍ അപ്പസ്തോലന്മാരുടെ അപ്പസ്തോലയായിത്തീര്‍ന്നു!