ജാലകം നിത്യജീവൻ: 2017

nithyajeevan

nithyajeevan

Thursday, February 9, 2017

ദിവ്യബലി

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 


Eucharistic Miracle of Lanciano,Italy
        കമ്മട്ടിലച്ചൻ ബലി തുടരുകയാണ് . കൂദാശാവചനങ്ങൾ ഉച്ചരിക്കുന്ന സമയമായപ്പോൾ പീലാസായിലിരിക്കുന്ന ഈശോയുടെ ഹൃദയം എടുത്തുയർത്തിയിട്ട് അച്ചൻ പറഞ്ഞു; "ഇത് എന്റെ ശരീരമാകുന്നു." കാസാ എടുത്തുയർത്തിയിട്ട്  പറഞ്ഞു; "ഇത് എന്റെ രക്തമാകുന്നു."  കർത്താവിന്റെ പരിശുദ്ധാത്മാവിന്റെ അഭിഷേക പ്രാർത്ഥനകളുടെ സമയമായപ്പോൾ ഞാൻ തീയിൽ നിൽക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.  അതു വളരെ കുറച്ചു സമയത്തേക്കേ ഉണ്ടായിരുന്നുള്ളു.  കാഴ്ചവസ്തുക്കൾ വിഭജിക്കുന്ന സമയമായപ്പോൾ അച്ചൻ ബലിപീഠത്തിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ജീവനുള്ള ഈശോയുടെ ഹൃദയം രണ്ടായി മുറിച്ചു! പിന്നെ വീണ്ടും അവ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചു.. ഞാൻ നോക്കുമ്പോൾ ആ കഷണങ്ങളെല്ലാം ജീവനുള്ള ഓരോ മുഴുവൻ ഹൃദയമായി മാറിയിരിക്കയാണ്.  എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.. പാത്രം നിറയെ ജീവനുള്ള ചെറു ഹൃദയങ്ങൾ ഒരുമിച്ചിരുന്ന് തുടിക്കുകയാണ് ..  കുർബാന സ്വീകരണസമയമായപ്പോൾ എങ്ങനെ കുർബാന സ്വീകരിക്കുമെന്നോർത്തു ഞാൻ മടിച്ചു നിന്നപ്പോൾ എന്റെ കാവൽമാലാഖ എന്നെ ബലമായി മുൻപോട്ട് നയിച്ചു. എന്റെ ഊഴമായപ്പോൾ അച്ചൻ ജീവനുള്ള ഒരു ഹൃദയമെടുത്ത് കാസായിലെ തിരുരക്തത്തിൽ മുക്കി എന്റെ നാവിൽ വെച്ചുതന്നപ്പോൾ അഗ്നി വിഴുങ്ങുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.  ഞാൻ ഒരുതരത്തിൽ തിരിച്ചുവന്ന് കമിഴ്ന്നു വീണ് ആ കിടപ്പിൽ കുർബാന തീരുന്നതുവരെ കിടന്നു.. കുർബാന തീർന്നുവെന്ന് പ്രാർത്ഥന കേട്ട് മനസ്സിലാക്കിയപ്പോൾ ഞാൻ എഴുന്നേറ്റു.  തലയുയർത്തി നോക്കിയപ്പോൾ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വെച്ചിരിക്കുന്ന ദിവ്യകാരുണ്യമാണ് ഞാൻ കണ്ടത്. ഒരു വലിയ തിരുഹൃദയം!!! അരുളിക്കയിലിരുന്ന് ആ ഹൃദയം ജീവനോടെ തുടിക്കുകയാണ് ! അതിൽനിന്നും തിരുരക്തം പുറത്തേക്കു ഒഴുകി ബലിപീഠത്തിലെ തുണികളെല്ലാം രക്തത്തിൽ കുതിർന്നിരുന്നു! വീണ്ടും ഈ ഒരു കാഴ്ച കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു.. അതുകൊണ്ട് ഒരുതരത്തിൽ പുറത്തിറങ്ങി ആറാം നിലയിലുള്ള ചാപ്പലിൽ പോയിരുന്നു പ്രാർത്ഥിക്കാമെന്നു കരുതി ഞാൻ അവിടേക്കു ചെന്നു. അവിടെച്ചെന്നപ്പോൾ അവിടെയും ഇതുപോലെ തന്നെ ഒരു ഹൃദയം എടുത്തുവെച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. തിരിച്ചു വീണ്ടും രണ്ടാം നിലയിലെ ചാപ്പലിൽത്തന്നെ വന്ന് ഈശോയോടു ക്ഷമ യാചിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു; "ഈശോയേ, ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയതാണ്:  തിരുവോസ്തിയിൽ നീ മറഞ്ഞു തന്നെയിരുന്നാൽ മതി. ഇതുപോലെ കാണപ്പെടേണ്ട. എനിക്കിത് സഹിക്കാൻ പറ്റുന്നില്ല.  ഇനി ഒരിക്കലും ഞാനങ്ങനെ പ്രാർത്ഥിക്കുകയില്ല......." (തിരുവോസ്തിയിൽ ഈശോ മറഞ്ഞിരിക്കുന്നതുകൊണ്ടാണ് ആളുകൾ വിശ്വസിക്കാത്തതെന്നും സഭ വിട്ടുപോകുന്നതെന്നും അതുകൊണ്ട് ഈശോ തിരുവോസ്തിയിൽ മറഞ്ഞിരിക്കാതെ വെളിപ്പെട്ടുതന്നെ ഇരിക്കണമെന്ന് മുൻപ് ഞാൻ കൂടെക്കൂടെ പ്രാർത്ഥിച്ചിരുന്നു,) ഒരുപാട് സമയം കരഞ്ഞു പ്രാർത്ഥിച്ച്  വീണ്ടും വീണ്ടും ഈശോയോട് ക്ഷമ ചോദിച്ച ശേഷം ഞാനവിടെനിന്നു പോന്നു.  ഇനി ആ കാഴ്ച കാണേണ്ടി വരികയില്ലെന്നുതന്നെ ഞാൻ പ്രത്യാശിച്ചു.
     എന്നാൽ അടുത്ത ദിവസവും ബലിയർപ്പണസമയത്ത്  ഇതേ കാര്യങ്ങൾ ആവർത്തിച്ചു.  


Wednesday, February 1, 2017

ബലിയർപ്പണം

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 


                     കാഴ്ചവയ്പിന്റെ  സമയമായതിനാൽ കാഴ്ചവസ്തുക്കൾ ഒരുക്കാനായി ഈശോ ഒരു വശത്തേക്കു മാറിയപ്പോൾ എനിക്കൊന്നു കണ്ണടച്ചു തുറക്കാനായി. കണ്ണുതുറന്നപ്പോൾ  ബലിപീഠത്തിൽ ഒരുക്കി വച്ചിരിക്കുന്ന കുറച്ചു സാധനങ്ങൾ എന്റെ ശ്രദ്ധയാകർഷിച്ചു. ചില്ലുകൊണ്ടുള്ള വളരെ വലിയ ഒരു കാസ;  അതുപോലെ തന്നെയുള്ള വളരെ വലിയ ഒരു പീലാസാ. അതിനടുത്ത് ഒരു പ്ലെയ്റ്റിൽ മൂർച്ചയുള്ള ഒരു കത്തി; തൊട്ടടുത്ത് ഒരു ബയ്സിനിൽ കുറച്ചു വെള്ളം;  അതിനടുത്തു തന്നെ മറ്റൊരു പ്ലെയ്റ്റിൽ ഒരു വെള്ള ടവ്വൽ മടക്കി വെച്ചിട്ടുണ്ട്.  അപ്പമോ വീഞ്ഞോ അവിടെ കണ്ടില്ല. അപ്പവുംവീഞ്ഞുമില്ലാതെ ഈശോ എങ്ങിനെയാണ് ബലിയർപ്പിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുനിൽക്കവേ, പെട്ടെന്ന് ഈശോ അപ്രത്യക്ഷനായി. ഇപ്പോൾ ഈശോയുടെ സ്ഥാനത്തു നിൽക്കുന്നത് കമ്മട്ടിലച്ചനാണ്!  ഈശോ ധരിച്ചിരുന്നതുപോലെയുള്ള തിരുവസ്ത്രങ്ങളാണ് കമ്മട്ടിലച്ചൻ ഇപ്പോൾ  ധരിച്ചിരിക്കുന്നത്. അച്ചനെ ഞാൻ മിക്കപ്പോഴും കാണാറുള്ളതാണ്; കാണുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഈ സമയത്ത് അച്ചനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കാൻ പോലും പറ്റുമായിരുന്നില്ല.  അത്ര വലിയ തേജസ്സായിരുന്നു ആ മുഖത്ത്. എന്നാലും അപ്പവും വീഞ്ഞുമില്ലാതെ അച്ചൻ എങ്ങിനെ ബലിയർപ്പിക്കുമെന്നോർത്ത് ഞാൻ നിൽക്കവേ, പെട്ടെന്ന് ഒരു ക്രൂശിതരൂപം  ബലിപീഠത്തിന്റെ മധ്യത്തിലേക്ക് ഇറങ്ങി വന്നു.. കുരിശിൽക്കിടന്ന് എല്ലാ തിരുമുറിവുകളോടും കൂടെ ഈശോ പിടയുകയാണ്! തിരുമുറിവുകൾ തുറന്ന് തിരുരക്തം പുറത്തേക്ക് ഒഴുകിയപ്പോൾ അച്ചൻ ആ കാസയെടുത്ത് കുരിശിൻചുവട്ടിൽ പിടിച്ചു. തിരുരക്തം വീണ് കാസാ നിറഞ്ഞു;  ഏറ്റവുമൊടുവിൽ അഞ്ചാറുതുള്ളി വെള്ളവും കൂടി വീണു.   ആ കാസാ ബലിപീഠത്തിൽവെച്ചിട്ട് അച്ചൻ  തന്റെ കൈ വീണ്ടും ക്രൂശിതരൂപത്തിന്റെ നേരെ നീട്ടി, ഈശോയുടെ ഹൃദയത്തിലെ മുറിവിലൂടെ കൈ കടത്തി ഈശോയുടെ ഹൃദയം പറിച്ചെടുത്ത് പീലാസയിലേക്കു വെച്ചു. അപ്പോൾ അച്ചന്റെ കൈ നിറയെ ഈശോയുടെ തിരുരക്തമായി. അത് അവിടെയുണ്ടായിരുന്ന ബെയ്‌സിനിലെ വെള്ളത്തിൽ നല്ലപോലെ കഴുകി, അടുത്തു വെച്ചിരുന്ന വെള്ള ടവ്വൽ കൊണ്ട്  കൈ തുടച്ചിട്ട് അച്ചൻ ബലി തുടർന്നു.അപ്പോഴാണ് ഞാൻ കണ്ടത്, പീലാസായിൽ എടുത്തു വച്ചിരിക്കുന്ന   ഈശോയുടെ ഹൃദയം ജീവനോടെ തുടിക്കുകയാണ് !! അതോടെ എന്റെ പകുതി ജീവൻ പോയതുപോലെയായി. ആ കാഴ്ച എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു! പിന്നീട് അങ്ങോട്ടു നോക്കണമെന്നു പോലും എനിക്കു തോന്നിയില്ല.  പക്ഷേ, അതു  കാണാതെ എനിക്കു നിവൃത്തിയില്ലായിരുന്നു; കാരണം, ഞാനാഗ്രഹിക്കുന്നതുപോലെ ഇരിക്കാനോ നിൽക്കാനോ കണ്ണുതുറക്കാനോ അടയ്ക്കാനോ ഒന്നും എനിക്കു കഴിയുമായിരുന്നില്ല. 

Friday, January 20, 2017

പരിശുദ്ധ ബലിയർപ്പിക്കുമ്പോൾ

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 

      
            "2004 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ ഞാൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഉപവാസപ്രാർത്ഥനയിലായിരുന്നു.  ജനുവരി പതിനേഴാം തീയതി രാവിലെ ബലിയർപ്പണത്തിനായി ഞാൻ ദേവാലയത്തിലെത്തി. ബഹുമാനപ്പെട്ട ജോർജ് കമ്മട്ടിൽ അച്ചൻ ബലിയർപ്പിക്കാനായി അൾത്താരയുടെ ഒരു വശത്തേക്കു പോകുന്നത് ഞാൻ കണ്ടു. വളരെ ഭക്തിപൂർവ്വം കണ്ണുകളടച്ച് ഗായകരോടു ചേർന്ന് പാട്ടുപാടിക്കൊണ്ട് ഞാൻ നിന്നു. പാട്ടുതീർന്നപ്പോൾ കണ്ണുതുറന്ന ഞാൻ കണ്ടത് അൾത്താരയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന ഈശോയെയാണ്!! പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്  എന്റെ ബുദ്ധിക്ക് എന്തോ  തകരാറു സംഭവിച്ചെന്ന് എനിക്കു തോന്നി. ഞാൻ വീണ്ടും വീണ്ടും കണ്ണുതിരുമ്മി നോക്കി. അത് ഈശോ തന്നെയാണ്. അവിടുന്ന്  വലിയ  തേജസ്സോടെ,  എന്നാൽ കരുണയോടെ, എന്നെ നോക്കി നിൽക്കയാണ്. ദൈവത്തിന്റെ അളവറ്റ മഹത്വത്തിന്റെ മുൻപിൽ വിറയലോടെ നിന്ന ഞാൻ നേരെ നിൽക്കാനാവാതെ വീഴാൻ പോയി. പെട്ടെന്ന് എന്റെ കാവൽമാലാഖ വന്ന് എന്നെ താങ്ങി നേരെ നിർത്തി. എനിക്ക് ആ നിൽപ്പിൽ അനങ്ങാനോ ചലിക്കാനോ ആവുമായിരുന്നില്ല...
        വീണ്ടും ഞാൻ കാണുകയാണ്.. ബലിപീഠത്തോടുചേർന്ന് കത്തിനിന്നിരുന്ന രണ്ടു വലിയ പൊക്കമുള്ള തിരികളിൽ, വലതുവശത്തെ തിരിയോടുചേർന്ന് പരിശുദ്ധ 'അമ്മ നിൽക്കുന്നു !! അമ്മയിൽ നിന്ന് പുറത്തേക്കു പ്രസരിച്ചുകൊണ്ടിരുന്ന പ്രകാശം ആ ദേവാലയം മുഴുവൻ നിറഞ്ഞുനിൽക്കുകയാണ് ! അതുകഴിഞ്ഞപ്പോൾ രണ്ടുമാലാഖാമാർ ഇറങ്ങിവന്ന് ശുശ്രൂഷകരുടെ സ്ഥാനത്തു നിൽക്കുന്നത് ഞാൻ കണ്ടു. ഇപ്പോൾ അച്ചന്റെ സ്ഥാനത്ത് ഈശോയും ശുശ്രൂഷകരുടെ സ്ഥാനത്ത് മാലാഖാമാരുമാണ്.  പിന്നെ സ്വർഗ്ഗം തുറക്കപ്പെട്ടു.. ആദ്യം ഒരു ഗണം മാലാഖമാർ, തൊട്ടു പിന്നാലെ വേറൊരു ഗണം, അങ്ങനെ ഓരോ ഗണങ്ങളായി എണ്ണിയാൽ തീരാത്ത അത്രയും മാലാഖമാർ ഇറങ്ങി വന്ന്  വലിയ ഭക്ത്യാദരവുകളോടെ ഈശോയുടെ മുകളിലായി വൃത്തത്തിൽ അണിനിരന്നു.. അടുത്തതായി ഇറങ്ങിവന്ന് അൾത്താരയിൽ നിരന്നത് തിരുസഭ പേരെടുത്തു വിളിച്ചിട്ടുള്ള സകല വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ധന്യരുമായവരാണ്..
       അതുകഴിഞ്ഞപ്പോൾ ദേവാലയത്തിന്റെ നടുവിലൂടെ നിരവധി ആളുകൾ കരഞ്ഞുകൊണ്ട് വരാൻ തുടങ്ങി. അവരുടെ മുഖങ്ങൾ ദൃശ്യമായിരുന്നില്ല. എന്നാൽ വലിയ സ്വരത്തിൽ ഇരുവശങ്ങളിലേക്കും കൈകൾ  നീട്ടികൊണ്ട്  അവർ നിലവിളിക്കുന്നുണ്ടായിരുന്നു.. എന്നാൽ, ഈശോയുടെ നേരെ അവർ നോക്കിയില്ല.. ഇതാരായിരിക്കാമെന്ന് ഞാൻ ഓർക്കുമ്പോൾ ഈശോ പറഞ്ഞു; "മോളേ, ഇത് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളാണ്. നീ ഓർക്കുക, നീ എവിടെ ബലിയർപ്പിക്കാൻ പോയാലും മരണമടഞ്ഞ നിന്റെ പ്രിയപ്പെട്ടവർ അവിടെ വന്നു നിൽപ്പുണ്ടാവും. അവർക്കിനി ദൈവത്തോടു പ്രാർഥിക്കാനാവില്ല: അതുകൊണ്ട് നിന്റെനേരെ കൈകൾ നീട്ടി നിന്റെ പ്രാർത്ഥന യാചിച്ചുകൊണ്ടാണ് അവർ നിൽക്കുന്നത്. നിന്റെ പ്രാർത്ഥനകൾ അവർക്ക് ആശ്വാസമേകുകയും അവരുടെ സ്വർഗ്ഗപ്രാപ്തി ത്വരിതപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് ശുദ്ധീകരണസ്ഥലത്തുള്ള  നിന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി തിരുസഭ കൽപ്പിച്ചിരിക്കുന്നതൊക്കെയും നീ ചെയ്യണം. അതു കൂടാതെ പ്രാർത്ഥിക്കാൻ    ആരുമാരുമില്ലാത്ത  ആത്മാക്കൾക്കുവേണ്ടിയും നീ പ്രാർത്ഥിക്കണം. അപ്പോൾ അവർക്കും ആശ്വാസംലഭിക്കും. ശുദ്ധീകരാത്മാക്കളെ ഒരിക്കലും നീ മറക്കരുത്. ഇനി കാണുക.."
                                വീണ്ടും ഞാൻ കാണുകയാണ്; ഈശോ നിൽക്കുന്നതിനു മുകളിലായി പരിശുദ്ധാത്മാവിന്റെ പ്രകാശവും പിതാവായ ദൈവവും കാണപ്പെട്ടു.. അങ്ങനെ സ്വർഗ്ഗം മുഴുവൻ അൾത്താരയിലും ശുദ്ധീകരാത്മാക്കൾ ദേവാലയത്തിന്റെ നടുക്കുള്ള വഴിയിലും വന്നു നിരന്നു..അതുകഴിഞ്ഞപ്പോൾ ഈശോ തന്നെ ബലിയാരംഭിച്ചു..  പ്രസംഗത്തിന്റെ സമയമായപ്പോൾ ഈശോ ചോദിച്ചു; "മോളേ, ഞാൻ എന്തിനുവേണ്ടിയാണ് ഭൂമിയിൽ വന്നത്?  മരിച്ച ഏതാനും മനുഷ്യരെ ഉയർപ്പിക്കാനാണോ ?  അല്ല; കുറച്ച് അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാനാണോ? അല്ലെങ്കിൽ  കുറച്ചാൾക്കാരെ മാമോദീസ മുക്കാനാണോ? അതുമല്ല. ഞാൻ വന്നത് ദൈവരാജ്യത്തേക്കുറിച്ചു നിങ്ങളെ പഠിപ്പിക്കാനാണ്. എന്റെ പിതാവിന്റെ രാജ്യത്തെക്കുറിച്ചും അവിടുത്തെ സ്നേഹത്തെക്കുറിച്ചും അവിടെ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നവയെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കാനാണ് ഞാൻ വന്നത്. നിങ്ങളെ ഞാൻ ഏൽപ്പിച്ചതും അതുതന്നെയാണ്. പോയി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുക. ഇതു നീ എപ്പോഴും ഓർത്തുകൊള്ളണം.  ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുമ്പോൾ നീതിയും കരുണയും പങ്കുവയ്ക്കുന്ന സ്നേഹവും നിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം.  ഇല്ലായെങ്കിൽ, ഞാൻ ദൈവമാണെന്ന് നീ പ്രഘോഷിക്കുമ്പോൾ അതു വിശ്വസിക്കാൻ ആരും ഉണ്ടാവില്ല. അതുകൊണ്ട്  നിന്റെ ജീവിതത്തിൽ ഈ മൂന്നു കാര്യങ്ങളും ഉണ്ടായിരിക്കണം. എന്നാൽ,  നാണയത്തുട്ടുകൾ കൊടുത്ത് ദൈവരാജ്യം വിലയ്ക്കു വാങ്ങാമെന്നു നീ കരുതേണ്ട. നീ ധ്യാനത്തിനും തപസ്സിനുംപ്രാർത്ഥനയ്ക്കും ഉപവാസത്തിനുമെല്ലാം  പോകും; എന്തിനുവേണ്ടിയാണ്? ഇതിന്റെയെല്ലാം ഫലമായി ഉണ്ടാകേണ്ടത് എന്താണെന്ന് നിനക്കറിയാമോ? നിന്റെ മാനസാന്തരം. ഇത് നീ ഇപ്പോഴും ഓർമ്മിച്ചുകൊള്ളണം. നീ എല്ലാ വിധ തിന്മകൾക്കും അടിമയായിരിക്കുന്നു എന്നു കരുതുക. മദ്യപാനത്തിനും ദ്രവ്യാസക്തിക്കും ജഢികാസക്തിക്കും അഹങ്കാരത്തിനും അസൂയക്കും സ്വാർത്ഥതയ്ക്കും അടിമയായിരിക്കുമ്പോൾ ഒരു ധ്യാനം കൂടി; മൂന്നു ദുഃസ്വഭാവങ്ങൾ മാറ്റി. അങ്ങനെ മൂന്നു നാണയം കൊടുത്ത് സ്വർഗ്ഗരാജ്യം സ്വന്തമാക്കാമെന്ന് നീ വിചാരിക്കേണ്ട. നിനക്കുള്ളതെല്ലാം വിറ്റെങ്കിൽ മാത്രമേ നിധി ഒളിഞ്ഞിരിക്കുന്ന വയൽ സ്വന്തമാക്കാൻ പറ്റുകയുള്ളൂ. നീ ഭൂമിയിൽ ദൈവരാജ്യം തിരയുന്നുണ്ടെന്നും നിനക്കുള്ളതെല്ലാം വിറ്റ് നീ ആ നിധി ഒളിഞ്ഞിരിക്കുന്ന വയൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, വയലിന്റെ ഉടമസ്ഥനായ എനിക്കു മനസ്സിലാക്കുമ്പോൾ ഞാനതു നിനക്കു നൽകും. അല്ലാതെ, അദ്ധ്വാനിക്കാതെ വെറുതെ മടി പിടിച്ചിരിക്കുന്ന നിനക്ക് ദൈവരാജ്യം ഞാൻ നൽകുകയില്ല. നീ അതിനായി അദ്ധ്വാനിക്കുമ്പോൾ നിന്റെ അദ്ധ്വാനത്തിനനുസരിച്ച് നിനക്കു ഞാൻ പ്രതിഫലം തരും. ഇനി വന്ന് ബലിയർപ്പിക്കുക.