ജാലകം നിത്യജീവൻ: May 2014

nithyajeevan

nithyajeevan

Monday, May 26, 2014

ഭക്ഷണം മരുന്നു പോലെ

(സഭാപിതാക്കന്മാരിൽ അഗ്രഗണ്യനും അതുല്യവാഗ്മിയും അഗാധപണ്ഡിതനുമായ വി.അഗസ്റ്റിന്റെ ആത്മകഥ ദൈവത്തോടുള്ള ഒരു സംഭാഷണമാണ്.  അതിൽ നിന്ന്:-)            


               "...ഓരോ ദിവസവും എനിക്കു വേണ്ടുവോളം അനുഭവപ്പെടുന്ന മറ്റൊരു ദുരിതമുണ്ട്; ഉദരത്തോടൊപ്പം ഭക്ഷണത്തെയും നീ നശിപ്പിച്ചു കളയുന്ന കാലം വരെ, ശരീരത്തിന് ഓരോ ദിവസവുമുണ്ടാകുന്ന തേച്ചിലും നാശനഷ്ടങ്ങളും ഭക്ഷണം കൊണ്ട് അന്നന്നു ഞങ്ങൾ പരിഹരിക്കേണ്ടിയിരിക്കുന്നു. എന്നിലുള്ള ശൂന്യതയെ അത്ഭുതാവഹമായ സമ്പൂർണ്ണത കൊണ്ട് ഒരുകാലത്ത് നീ സംഹരിക്കും. എന്റെ നശ്വരതയെ നീ അനശ്വരത കൊണ്ട് ആവരണം ചെയ്യും  എന്നാൽ, അതുവരെ, ഭക്ഷണം കഴിക്കുക ഒരാവശ്യമാണ്. ഈ മാധുര്യത്തിന്, അഥവാ സന്തോഷത്തിന് ഞാൻ അടിമയായിത്തീരാതിരിക്കാൻ വേണ്ടി ദിവസം പ്രതി ഉപവസിച്ചുകൊണ്ട് അതിനോടു ഞാൻ സമരം ചെയ്യുന്നു. ശരീരത്തെ വീണ്ടും വീണ്ടും ഞാനിങ്ങനെ കീഴ്പെടുത്തുന്നുണ്ടെങ്കിലും, ഉപവസിക്കുമ്പോഴുണ്ടാകുന്ന ക്ലേശത്തെ, ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്നസന്തോഷം വിപാടനം ചെയ്യുന്നു. വിശപ്പും ദാഹവും ഒരുതരം വേദനയാണ്. കഠിനമായ ജ്വരമെന്നപോലെ, അത് മനുഷ്യനെ ദഹിപ്പിക്കുകയും മൃതിപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന് ഒരൗഷഷധമേയുള്ളൂ - ഭക്ഷണം. അത് കടലിലും കരയിലും ആകാശത്തിലുമുള്ള വിഭവങ്ങളിൽ നിന്ന് സമൃദ്ധമായി ലഭിക്കുന്നുണ്ട്.അതുപയോഗിച്ചാണ് ഈ രോഗത്തിന് ശമനം വരുത്തുന്നത്. നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തെ ഞങ്ങൾ സന്തോഷമെന്നു വിളിക്കുകയും ചെയ്യുന്നു..
               ആകയാൽ, ഭക്ഷണം മരുന്നു പോലെ കഴിക്കുവാൻ ശ്രദ്ധിക്കണമെന്ന് നീ ഉപദേശിക്കുന്നു.  പക്ഷെ, വിശപ്പിന്റെ വേദനയിൽ നിന്ന് നിറവിന്റെ സംതൃപ്തിയിലേയ്ക്കുണ്ടാകുന്ന ഈ പരിവർത്തനത്തിൽത്തന്നെ, സന്തോഷത്തോടുള്ള ആസക്തി എന്നൊരു അപകടം പതിയിരിപ്പുണ്ട്. സംതൃപ്തിയിലേയ്ക്കുള്ള ഈ മാർഗ്ഗം തന്നെ സന്തോഷകരമാണ്. ഉദ്ദിഷ്ടലക്‌ഷ്യം പ്രാപിക്കുവാൻ മറ്റു മാർഗ്ഗമൊന്നുമില്ലതാനും. തിന്നുന്നതും കുടിക്കുന്നതും ആരോഗ്യത്തെ ലക്ഷ്യമാക്കി ആയിരിക്കണമെങ്കിലും അപകടകാരിയായ ഒരു സന്തോഷം കൂടി അതിൽ അടങ്ങിയിട്ടുണ്ട്. ഈ സന്തോഷം മിക്കപ്പോഴും ലക്ഷ്യത്തെ അതിലംഘിക്കുവാൻ വെമ്പൽ കൊള്ളുന്നു. തന്മൂലം ആരോഗ്യത്തിന്റെ പേരിൽ  ചെയ്യുന്ന പ്രവൃത്തി, വാസ്തവത്തിൽ സന്തോഷത്തിലായിരിക്കാം ചെന്നുചേരുന്നത്. ആരോഗ്യത്തെക്കാൾ ഞാനാഗ്രഹിക്കുന്നതും സന്തോഷത്തെയായിരിക്കാം. ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ട ഭക്ഷണം ഒരേ അളവിൽ ആയിരിക്കയില്ല. ആരോഗ്യത്തിനു മതിയാകുന്നത് സന്തോഷത്തിനു തീരെ കുറവായിരിക്കും. തന്നിമിത്തം, ഭക്ഷിക്കുവാൻ ഒരുവൻ ആഗ്രഹിക്കുന്നത് ആരോഗ്യ സംരക്ഷണമെന്ന ആവശ്യം മൂലമാണോ ഭക്ഷണസുഖത്തോടുള്ള കൊതി മൂലമാണോ എന്നു പലപ്പോഴും തീരുമാനിക്കുവാൻ വയ്യ..ഈ അനിശ്ചിതത്വം ദുർഭഗമായ ആത്മാവിന് സന്തോഷകരമത്രേ.  ആരോഗ്യ സംരക്ഷണത്തിന്റെ മറയിൽ, ഭക്ഷണസുഖം ആസ്വദിക്കാനും സ്വന്തം ഇഷ്ടത്തെ സാധൂകരിക്കാനും അതുമൂലം ആത്മാവിനു സാധിക്കുന്നു. ഇതുപോലുള്ള പ്രലോഭനങ്ങളോടാണ് ഓരോ ദിവസവും എനിക്ക് പൊരുതേണ്ടി വരുന്നത്. ഇതിലാണ് നിന്റെ വലതുകരത്തിന്റെ സഹായം ഞാൻ അഭ്യർഥിക്കുന്നത്...
                                                             ...നല്ല പിതാവേ,  ശുദ്ധിയുള്ളവർക്ക് എല്ലാ സാധനങ്ങളും  ശുദ്ധമാണെന്നും വെറുപ്പോടെ ഭക്ഷിക്കുന്നവർക്കാണ് അത് അശുദ്ധമാകുന്നതെന്നും നീ പഠിപ്പിക്കുന്നു. മാംസഭക്ഷണം നമ്മെ ഈശ്വരപ്രീതിക്കു പാത്രമാക്കുന്നില്ലെന്നും ഭക്ഷിക്കാത്തവൻ ഭക്ഷിക്കുന്നവനെയാകട്ടെ, ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെയാകട്ടെ, നിന്ദിക്കരുതെന്നും നീ കൽപ്പിക്കുന്നു. എന്റെ ദൈവമേ, ഇതെല്ലാം ഉപദേശിച്ചുതന്നതിന് നിനക്കു ഞാൻ നന്ദി പറയുന്നു.  നിന്നെ ഞാൻ വാഴ്ത്തുന്നു. എല്ലാ പ്രലോഭനങ്ങളിൽ നിന്നും നീയെന്നെ മോചിപ്പിക്കേണമേ! ജഡമോഹങ്ങളുടെ  അശുദ്ധിയെയല്ലാതെ മാംസഭക്ഷണത്തിന്റെ  അശുദ്ധിയെ ഞാൻ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഭക്ഷ്യയോഗ്യമായ എല്ലാത്തരം മാംസവും ഭക്ഷിക്കുവാൻ നോഹയ്ക്ക് അനുവാദമുണ്ടായിരുന്നു; ഏലിയാ മത്സ്യം ഭക്ഷിച്ചു; വൈരാഗ്യശീലനായ യോഹന്നാൻ, ജീവനുള്ള വെട്ടുക്കിളികളെ ഭക്ഷിച്ചിട്ടും അശുദ്ധനായില്ല. അതേസമയം, മരക്കറിയിൽ  കൊതി തോന്നിയ ഏസാവ് വഞ്ചിതനായി. ഒരു കവിൾ  പച്ചവെള്ളത്തിനു കൊതിച്ച ദാവീദ് കുറ്റക്കാരനായിത്തീർന്നു.. 
                     ഇത്തരം പരീക്ഷണങ്ങളുടെ നടുവിൽപ്പെട്ടിരിക്കുന്ന ഞാൻ, അശനപാനങ്ങളോടുള്ള അത്യാർത്തിക്കെതിരായി ഓരോ ദിവസവും പോരാടുന്നു. ഈ ആർത്തി, വേശ്യാസംഗമത്തോടു തോന്നുന്ന ആസക്തി പോലെയല്ല. വേശ്യയുടെ സഹവാസത്തെ ഞൊടിയിട കൊണ്ട് മുറിച്ചുമാറ്റാനും എന്നെന്നേയ്ക്കുമായി പരിത്യജിക്കുവാനും എനിക്കു സാധിച്ചു. പക്ഷെ, ഭക്ഷണപ്രിയത്തിന്റെ സ്വഭാവം മറ്റൊന്നാണ്. തീരെ അയച്ചുവിടുകയോ വല്ലാതെ വരിഞ്ഞുമുറുക്കുകയോ ചെയ്യാതെ, എന്റെ തൊണ്ടയുടെ കടിഞ്ഞാണ്‍ ഞാൻ മിതമായി എല്ലാ സമയത്തും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഓ കർത്താവേ, ഈ വിഷയത്തിൽ അത്യാവശ്യത്തിന്റെ പരിധി അല്പം  പോലും ലംഘിക്കാത്തവർ ആരെങ്കിലുമുണ്ടോ ? ഉണ്ടെങ്കിൽ അയാളൊരു മഹാത്മാവു തന്നെയാണ്. അയാൾ  നിന്റെ തിരുനാമം മഹത്വപ്പെടുത്തട്ടെ! ഞാനോ, അങ്ങനെയല്ല; ഞാനൊരു പാപിയാണ്. എന്നാൽ, നിന്റെ നാമം ഞാനും മഹത്വപ്പെടുത്തുന്നു. എന്തെന്നാൽ, ലോകത്തെ ജയിച്ചടക്കിയവനാണ്  എന്റെ പാപങ്ങൾക്കുവേണ്ടി നിന്റെ മുൻപിൽ മാദ്ധ്യസ്ഥം വഹിക്കുന്നത്..."

Friday, May 23, 2014

സഹനത്തിന്റെ ദൈർഘ്യം

വി.അപ്രേം എഴുതുന്നു: "കളിമണ്ണ് കട്ടിയാകുന്നതുവരെ കുശവൻ പാത്രത്തെ തീയിൽ  ചുടുന്നു.   അതിന് അല്പ്പം ചൂടേ ഏൽക്കാവൂ എന്നയാൾ കരുതുന്നില്ല. അപ്പോൾ കളിമണ്ണ് മതിയാംവിധം കട്ടിയാകയില്ല. അതുപോലെ ആവശ്യത്തിലേറെ ചൂട് കൊടുക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ മണ്ണ് വെണ്ണീറാകും. ദൈവം പ്രവർത്തിക്കുന്നതും അപ്രകാരം തന്നെ. നമ്മെ കൂടുതൽ വിശുദ്ധീകരിക്കാൻ ആവശ്യമായിരിക്കുന്നിടത്തോളം   മാത്രമേ അവിടുന്ന് ദുരിതങ്ങളുടെ അഗ്നിക്ക് നമ്മെ വിധേയരാക്കുന്നുള്ളൂ. തീയിൽ  നാം ദഹിച്ചുപോകാൻ അവിടുന്ന് ഒരിക്കലും അനുവദിക്കുകയില്ല. നമുക്ക് ഏറ്റം  നിസ്സാരമായിത്തോന്നാവുന്ന വിശദാംശംവരെ, യാതൊന്നും ദൈവപരിപാലനയുടെ പരിധിയിൽനിന്നും വിട്ടുനിൽക്കുന്നില്ല.
                         

 പിതാവിന് മാരകരോഗം പിടിപെട്ടപ്പോൾ വി.കൊച്ചുത്രേസ്യാ സഹോദരി സെലിന് എഴുതി; "ഈശോ നമുക്ക് കുരിശു സമ്മാനിക്കുന്നു. യഥാർഥത്തിൽ ഭാരമേറിയ കുരിശുതന്നെ.. നമുക്ക് എന്തൊരനുഗ്രഹം!! ഇത്ര വലിയൊരു ദുഃഖം നമുക്ക് നൽകണമെങ്കിൽ അവിടുന്ന് നമ്മെ എത്രമേൽ സ്നേഹിക്കുന്നുണ്ടാകും? സത്യത്തിൽ അസൂയാജനകമല്ലേ നമ്മുടെ അവസ്ഥ?"   

                30 വർഷക്കാലം രോഗിണിയായിക്കഴിഞ്ഞ വി.ലുഡ് വിൻ, ഒരു ദർശനത്തിൽ തനിക്കായി സ്വർഗ്ഗത്തിൽ തയാറാക്കപ്പെടുന്ന ഒരു കിരീടം കാണുകയുണ്ടായി. അത് വളരെ മനോഹരമായിരുന്നെങ്കിലും മുഴുമിക്കപ്പെട്ടിരുന്നില്ല. അത് പൂർത്തിയാക്കണമെന്നവൾ കർത്താവിനോട് അഭ്യർഥിച്ചു. അപ്പോൾ ക്രൂരരായ കുറെ പടയാളികൾ പ്രവേശിച്ച് അവളെ പ്രഹരിക്കുകയും ദുഷിക്കുകയും ചെയ്തു. കുറേക്കഴിഞ്ഞ് ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, ആ പടയാളികളുടെ പെരുമാറ്റം മൂലം സ്വർഗ്ഗത്തിലെ അവളുടെ കിരീടം പൂർത്തീകരിക്കപ്പെട്ടിരിക്കുവെന്ന് പറഞ്ഞു..


(By Fr.Chacko Bernad)

Tuesday, May 20, 2014

സഹനത്തെ എങ്ങിനെ അഭിമുഖീകരിക്കണം ?

അതാത്  ദിവസത്തേക്ക് ജീവിക്കുക 

                     "ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി" (മത്താ.6:34) ദൈവം നമുക്കയയ്ക്കുന്ന ദുഃഖങ്ങളെ ഓരോ നിമിഷവും ഓരോ ദിവസവും ശാന്തമായി സഹിക്കണമെന്ന് നമ്മെ പഠിപ്പിക്കാൻ വേണ്ടിയാണ് ഈശോ ഇങ്ങനെ പറഞ്ഞത്. ഇന്നലത്തെ സഹനങ്ങളെപ്പറ്റി ചിന്തിക്കാതെ, നാളെ എന്തു സംഭവിക്കുമെന്നു പര്യാകുലരാകാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് നാം അഭിമുഖീകരിക്കണം. നമുക്ക് നന്മയ്ക്കായുള്ള ഒരു മാർഗ്ഗമായി പരിണമിക്കാത്ത ഒരു പരീക്ഷണവും ദൈവപരിപാലന അനുവദിക്കില്ലെന്നു ഗ്രഹിച്ചുകൊണ്ട് അനുദിനമുള്ള സഹനങ്ങളെ നാം നിസ്സംഗതയോടെ, പരാതി കൂടാതെ നേരിടണം. ജീവിതം കാഴ്ച വെയ്ക്കുന്ന പരീക്ഷണങ്ങളും വേദനകളും സ്വീകരിക്കാൻ ഓരോ ദിവസവും നാം തയ്യാറായിരിക്കണം. നാളത്തെ ഭാരങ്ങളോടൊപ്പം ഇന്നലത്തെതും കൂട്ടി ചേർത്ത് ഇന്നു വഹിക്കുന്നപക്ഷം ഏറ്റം ബലവാന്മാർക്കു പോലും കാലിടറും. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും തുറക്കുന്ന മനസ്സിന്റെ കവാടങ്ങൾ നാം അടച്ചുകളയണം.  

ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി 
                           ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനുവേണ്ടി സഹിക്കുമ്പോൾ മാത്രമേ, സഹനത്തിന് സ്വഭാവാതീതമായ മൂല്യമുള്ളൂ. സഹനത്തെ വിശുദ്ധീകരിക്കുന്നത് യേശുവാണ്. അവിടുത്തോട്‌ ബന്ധപ്പെടുന്നില്ലെങ്കിൽ അത് നിഷ്പ്രയോജനമത്രേ. എന്നാൽ, അവിടുത്തോടുള്ള സ്നേഹത്തെപ്രതി സ്വീകരിക്കപ്പെടുമ്പോൾ, അത് ആത്മാക്കളെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും ഉതകുന്ന വിലയേറിയ നാണയമായിത്തീരുന്നു.

വിനീതമായ പ്രാർത്ഥനയിലൂടെ 
                               സഹനങ്ങളെ ദൈവസ്നേഹത്തെപ്രതി സ്വീകരിക്കാൻ നമുക്ക് കഴിയണമെന്നാണ് ക്രിസ്തുവിന്റെ പീഡാസഹനം സമൂർത്തരൂപത്തിൽ നമ്മെ പഠിപ്പിക്കുന്നത്‌. ദൈവം സ്വപുത്രനെ കുരിശിലെ ഭീകരമരണത്തിന് വിധേയനാക്കി. കുരിശിലൂടെ നാം രക്ഷിക്കപ്പെടുകയും ചെയ്തു. ഒരു ശരാശരി സന്യാസിയോ വൈദികനോ ക്രിസ്തുവിന്റെ പീഡകളുടെ സവിശേഷ പ്രാധാന്യം ഗ്രഹിച്ചെന്നു വരില്ല. കുരിശിന് പരിഹാരബലിയെന്ന നിലയില്ലുള്ള ദൈവശാസ്ത്രപരമായ മൂല്യം ഗ്രഹിച്ചതുകൊണ്ടുമായില്ല.  ക്രിസ്തുവിന്റെ കുരിശ് രഹസ്യങ്ങളുടെ രഹസ്യമാണ്. കേവലമായ ഒരു പഠനത്തിലൂടെ അത് ഗ്രഹിക്കാൻ കഴിയില്ല. ആത്മാർത്ഥവും വിനീതവുമായ പ്രാർത്ഥ, മൗനം, ആത്മപരിത്യാഗം എന്നിവയൊക്കെയാണ് അതു മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങൾ.


(By Fr.Chacko Bernad)

Sunday, May 18, 2014

സഹനം ഒരു അനുഗ്രഹം

                  ദൈവം തിരുമനസ്സാവുകയോ അനുവദിക്കുകയോ ചെയ്യാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. 'എല്ലാം അനുഗ്രഹം തന്നെ' എന്നാണ് വി.കൊച്ചുത്രേസ്യ പറയുന്നത്. ദൈവം ദുരന്തങ്ങൾ അനുവദിക്കുന്നെങ്കിൽ, അത് അവയിൽ  നിന്ന്  മഹത്തായ ഏതോ നന്മ പുറപ്പെടുവിക്കാൻ വേണ്ടിയാണ്. വിഷമതകളുടെ നടുവിലാണ് നമ്മുടെ സുകൃതവും നന്മയും ബലിഷ്ഠമാകുന്നത്. സഹനം ഒരു ചൂണ്ടുപലകയാണ്. ആത്മാവിന്റെ ആരോഗ്യത്തിന് കൂടുതൽ ഉപകരിക്കുന്നതേതെന്ന്, ചിന്താക്കുഴപ്പം പിടിച്ച നമ്മുടെ മനസ്സിന് അത് സൂചന നല്കുന്നു. പരീക്ഷകളിൽ നാം ചഞ്ചലചിത്തരായി അടി പതറുന്നെങ്കിൽ അതു നമ്മുടെ വിശ്വാസരാഹിത്യത്തെയാണ് കാണിക്കുന്നത്. എല്ലാം നമുക്ക് എതിരായിരിക്കുമ്പോഴും ഒരു കാര്യം ഉറപ്പിക്കാം; നാം ആദ്യം ദൈവത്തെ പരിത്യജിക്കാത്തപക്ഷം ഒരിക്കലും നമ്മെ അവിടുന്ന് കൈവിടുകയില്ല. പരാതികൾ ഉയർത്തിക്കൊണ്ട് നിരാശയിൽ നിപതിക്കുന്നതിനു പകരം, പരീക്ഷണഘട്ടങ്ങളിൽ നാം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുകയാണു വേണ്ടത്. ക്രിസ്തുവിന് നമ്മോടുള്ള സ്നേഹത്തെക്കുറിച്ചു നമുക്കും, നമുക്ക് അവിടുത്തോടുള്ള സ്നേഹത്തെക്കുറിച്ച് ക്രിസ്തുവിനും ഉറപ്പുള്ളപ്പോഴാണ് തന്റെ സഹനങ്ങളിൽ ഓഹരിക്കാരാകാൻ അവിടുന്ന് ആവശ്യപ്പെടുന്നത്.
                 ഭൌമിക മഹത്വം മാത്രം സ്വപ്നം കാണുന്നവർക്ക് സഹനത്തിന്റെ രഹസ്യം ഗ്രഹിക്കുക പ്രയാസകരമത്രേ. ക്രൂശിതനായ ക്രിസ്തു "യഹൂദന്മാർക്ക് ഇടർച്ചയും പുറജാതികൾക്കു ഭോഷത്തവുമാണ്" എന്ന് (കോറി . 1:23) വി.പൗലോസ്‌ പറയുന്നു. തന്റെ പീഡാനുഭവത്തെപ്പറ്റി ആദ്യം സൂചിപ്പിച്ചപ്പോൾ, അതിനെതിരേ ശബ്ദമുയർത്തിയ പത്രോസിനോട് ഈശോ പറഞ്ഞു: "സാത്താനെ, എന്റെ മുൻപിൽ നിന്ന് പോകൂ... നീ നമുഷ്യൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്; ദൈവം ചിന്തിക്കുന്നതുപോലെയല്ല.."(മത്താ. 16:23)  കുരിശിന്റെ മൂല്യം ഗ്രഹിക്കാനുതകുന്ന പ്രകാശം മനുഷ്യനേത്രങ്ങൾക്കില്ല. സഹനത്തിന്റെ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോൾ നാം ഏറെക്കുറെ അന്ധരാണ്. നമുക്ക് ഒരു പുതിയ പ്രകാശം ആവശ്യമുണ്ട് - പരിശുദ്ധാത്മാവിന്റെ പ്രകാശം...! നല്ലയാളുകൾക്കുണ്ടാകുന്ന സഹനങ്ങളെക്കുറിച്ച് ലോകം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നതിൽ നിന്ന് നമ്മെ തടയാൻ വേണ്ടി, സുഖോന്മുഖമായ നമ്മുടെ ആന്തരിക പ്രവണതകൾ അസംഖ്യം മാർഗങ്ങളിലൂടെ ശ്രമം നടത്താം.. സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് ഉൾക്കാഴ്ച ലഭിക്കാനായി നാം നിരന്തരം പ്രാർഥിക്കണം.


(By Fr.Chacko Bernad C.R)

Saturday, May 17, 2014

സഹനം ലാഭകരം

                   
സഹനം അതിൽത്തന്നെ ഒരു തിന്മയാണ്. അതു നമുക്ക് രുചിക്കുന്നതുമല്ല. നാം സഹനത്തെ സ്വാഗതം ചെയ്യുന്നത് അതിനുവേണ്ടിയല്ല; പ്രത്യുത നമ്മുടെ ആദ്ധ്യാത്മികവ്യാധികൾ ശമിപ്പിക്കുവാൻ അതിനുള്ള ശക്തി നിമിത്തമാണ്. ദൈവം നമ്മുടെ ആദിമാതാപിതാക്കൾക്ക് നല്കിയ സ്വഭാവാതീതദാനങ്ങളിലൂടെ അവരെ സഹനത്തിൽ  നിന്നും ഒഴിച്ചുനിർത്തി. ദൈവം ആദിയിൽ  സൗഭാഗ്യം മാത്രമാണ് മനുഷ്യകുലത്തിനു നല്കിയത്. പാപത്തിലൂടെ ആ ദാനങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ടു. ദൈവത്തിന്റെ പദ്ധതി നിരസിച്ചപ്പോൾ, മനുഷ്യൻ തനിക്കായി ഭോഗാസക്തിയും സഹനവും തെരെഞ്ഞെടുക്കയാണ് ചെയ്തത്. ദൈവമല്ല, മറിച്ച് പാപമാണ് സങ്കടങ്ങളുടെ കർത്താവ്.  പിന്നീട് മനുഷ്യൻ തന്റെ തെറ്റു തിരുത്താൻ ശ്രമം നടത്തിയപ്പോൾ, കാരുണ്യവാനായ ദൈവം നല്കുന്ന അനുപേക്ഷണീയമായ ഒരു ഔഷധമാണ് സഹനം എന്ന് അവൻ മനസ്സിലാക്കി.
                           അങ്ങനെ സഹനം ഒരു ഉപകരണവും മാർഗവുമാണ്‌.  നാം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ അതിന്റെ പ്രയോജനം ലഭിക്കുക. നാം അനുഭവിക്കേണ്ടിവരുന്ന സഹനം, നമ്മെ സംബന്ധിച്ച് അനുഗ്രഹമോ ശാപമോ എന്നു തീരുമാനിക്കുന്നത് നാം തന്നെയാണ്. നമുക്ക് ആഗ്രഹമുള്ളപക്ഷം സഹനത്തെ ലാഭകരമാക്കാം. ദൈവം സഹനം അനുവദിക്കുന്നു എന്ന വസ്തുത തന്നെ, അത് നന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള സാധ്യതയ്ക്കു തെളിവാണ്. പക്ഷെ, അത് യഥാർഥത്തിൽ കൈകാര്യം ചെയ്യേണ്ടത് നാം തന്നെ.  ഈ വസ്തുതയ്ക്കുള്ള  ഏറ്റം മികച്ച തെളിവ്, നമ്മുടെ കർത്താവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരത്രേ. അവരിലൊരാൾ ദൈവദൂഷണം പറഞ്ഞുകൊണ്ട് ദൈവത്തോട് മറുതലിച്ചു. അപരൻ, തന്റെ വേദനകളെ നീതിപൂർവകമായ ഒരു ശിക്ഷയായി സ്വീകരിക്കുകയും ദൈവത്തോട് പൊറുതി യാചിക്കുകയും ചെയ്തു. തന്മൂലം അവന് പറുദീസാ വാഗ്ദാനം ചെയ്യപ്പെട്ടു. 

(By Fr.Chacko Bernad)