ജാലകം നിത്യജീവൻ: ജപമാലയും പലവിചാരങ്ങളും

nithyajeevan

nithyajeevan

Sunday, October 9, 2011

ജപമാലയും പലവിചാരങ്ങളും

 വി. ലൂയിസ് തുടരുന്നു: "ഒരേ വാക്കുകളുടെ സ്ഥിരമായ ആവർത്തനം മൂലം സംഭവിക്കുന്ന പല വിചാരങ്ങൾ നിമിത്തം ശരിയാംവിധം ചൊല്ലുവാനും വിശ്വസ്തതയോടെ നിലനിൽക്കുവാനും ഏറ്റവും പ്രയാസകരമായ പ്രാർത്ഥനയാണ് ജപമാല. മറ്റേതൊരു പ്രാർത്ഥനയും ചൊല്ലുമ്പോൾ വാക്കുകളുടേയും ആശയപ്രകടനങ്ങളുടേയും വൈവിധ്യം നമ്മെ ജാഗരൂകരാക്കും. നേരെമറിച്ച്, ജപമാല ചൊല്ലുമ്പോൾ 'സ്വർഗ്ഗസ്ഥനായ പിതാവേ', 'നന്മനിറഞ്ഞ മറിയമേ' എന്നീ
പ്രാർത്ഥനകളുടെ സ്ഥിരമായ ആവർത്തനം മൂലം ക്ഷീണിതരാകാതിരിക്കുവാനും ഉറക്കം തൂങ്ങിപ്പോകാതിരിക്കാനും അല്ലെങ്കിൽ മടുപ്പു തോന്നാത്ത മറ്റ് പ്രാർത്ഥനകളിലേക്ക് തിരിയാതിരിക്കാനും ബുദ്ധിമുട്ടാണ്. പരിശുദ്ധ ജപമാല ചൊല്ലുന്നതിൽ  നിലനിൽക്കാൻ വളരെയധികം ഭക്തി അഥവാ സമർപ്പണം ആവശ്യമാണെന്നാണ് ഇതു കാണിക്കുന്നത്.

 കഷ്ടിച്ച് ഒരു മിനിറ്റു നേരത്തേക്കു പോലും നിശ്ചലമല്ലാത്ത നമ്മുടെ ഭാവന, നമ്മുടെ ഈ പ്രയത്നത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. നമ്മുടെ ചിന്തകളെ വ്യതിചലിപ്പിക്കാനും
പ്രാർത്ഥനയിൽ നിന്നു നമ്മെ അകറ്റുവാനും പരിശ്രമിക്കുന്നതിൽ ഒരിക്കലും ക്ഷീണിതനാകാത്ത  പിശാചും ഉണ്ടല്ലോ. 

ബലഹീനരായ മനുഷ്യരായതു കൊണ്ട് നാം എളുപ്പത്തിൽ ക്ഷീണിതരും അശ്രദ്ധരുമാകും. നാം ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ  പിശാച് ഈ ബുദ്ധിമുട്ടുകളെ 
കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രിയ സഹോദരങ്ങളേ, പിശാചിനെ നിങ്ങൾ ശ്രവിക്കരുത്; 
മറിച്ച് ഉണർവ്വുള്ളവരായിരിക്കുക.


പ്രാർത്ഥിക്കുക ബുദ്ധിമുട്ടായി തോന്നുമ്പോഴുള്ള പ്രാർത്ഥനയ്ക്കാണ് കൂടുതൽ യോഗ്യതയുള്ളത്. ജപമാലയിലുടനീളം പലവിചാരങ്ങൾക്കെതിരേ നിങ്ങൾക്കു് പോരാടേണ്ടതുണ്ടെങ്കിൽപ്പോലും ആയുധങ്ങൾ കൈയിലേന്തി നന്നായി യുദ്ധം ചെയ്യാൻ തന്നെ തീരുമാനിക്കുക. നിങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോഴൊക്കെയും നിങ്ങൾ യേശുവിന്റെയും മാതാവിന്റെയും  സാന്നിദ്ധ്യത്തിലാണെന്ന് ഓർക്കുക.