ജാലകം നിത്യജീവൻ: കർത്താവിന്റെ സ്വർഗ്ഗാരോഹണം

nithyajeevan

nithyajeevan

Sunday, June 5, 2011

കർത്താവിന്റെ സ്വർഗ്ഗാരോഹണം

"Today is Ascension Day, when Christians Celebrate the Ascension of Jesus Christ" 

 Happy Holy, Holy, Holy Day!


പുലരി വിടരുന്നു. ഈശോ അമ്മയോടു  കൂടെ ഗദ്സെമനിയുടെ ചരിവിലൂടെ നടക്കുന്നു. ഒന്നും സംസാരിക്കുന്നില്ല.  നേരം നല്ലതുപോലെ പുലർന്നു. സൂര്യൻ ഉയർന്നു കഴിഞ്ഞു. അപ്പസ്തോലന്മാരുടെ സ്വരം കേട്ടു തുടങ്ങി. ഈശോയ്ക്കും അമ്മയ്ക്കും അത് അടയാളമായി. അവർ നടപ്പു നിർത്തി പരസ്പരം നോക്കുന്നു. ഈശോ ഇരുകരങ്ങളും നീട്ടി അമ്മയെ മാറോടണച്ച് ചുംബിക്കുന്നു. മനുഷ്യപുത്രൻ, അവനു ജന്മം നൽകിയ അമ്മയോടു  വിട പറയുകയാണ്.    സ്നേഹത്തിന്റെ അരൂപിയുടെ അടയാളമായ   പുത്രനെ   പരമ പരിശുദ്ധയായ   അമ്മ യാത്രയാക്കുകയാണ്.

              അമ്മ, ഒരു സൃഷ്ടി എന്ന നിലയ്ക്ക് അവളുടെ ദൈവത്തിന്റെ പാദത്തിങ്കൽ മുട്ടുകുത്തുന്നു. അവൻ, അവളുടെ പുത്രനുമാണ്;  അവളുടെ പുത്രനായ ദൈവം, അവന്റെ കൈകൾ, കന്യകയായ അവളുടെ , നിത്യം സ്നേഹിക്കപ്പെട്ടവന്റെ അമ്മയായ അവളുടെ  ശിരസ്സിൽ വച്ചു് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടേയും നാമത്തിൽ അനുഗ്രഹിക്കുന്നു. അനന്തരം കുനിഞ്ഞ് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് അവളുടെ   നെറ്റിത്തടത്തിൽ ഒരു ചുംബനം കൂടി നൽകുന്നു.
            അവർ ഗദ്സെമനിയിലെ ചെറിയ വീട്ടിലേക്കു നടക്കുകയാണ്.
                    "കർത്താവേ, അവിടെ ആ മലയുടേയും ബഥനിയുടേയും ഇടയ്ക്ക്, നീ ഇന്ന് അനുഗ്രഹിക്കുവാൻ ആഗ്രഹിക്കുന്നു എന്നു നിന്റെ അമ്മയോടു പറഞ്ഞ സകലരും വന്നു ചേർന്നിട്ടുണ്ട്." പത്രോസ് പറയുന്നു.
             "ശരി, നമുക്ക് അവരുടെ പക്കലേക്ക് പോകാം. എന്നാൽ ആദ്യം ഇങ്ങുവരൂ... എനിക്ക് നിങ്ങളോടൊപ്പം ഒരിക്കൽക്കൂടി അപ്പം പങ്കു വക്കാനാഗ്രഹമുണ്ട്."
                 അവർ മുറിയിലേക്ക് പോകുന്നു. മേരി പിൻവാങ്ങി. ഈശോ അപ്പസ്തോലന്മാർ പതിനൊന്നു പേരോടൊപ്പമാണ്. മേശപ്പുറത്ത് ലളിതമായ ഭക്ഷണം വച്ചിരിക്കുന്നു. വലിയ ആഘോഷമില്ല; വിശപ്പിനുള്ള ആഹാരം മാത്രം.
ഈശോ ഭക്ഷണം സമർപ്പിച്ച ശേഷം പകുത്തു കൊടുക്കുന്നു. പത്രോസിന്റെയും  അൽഫേയൂസിന്റെ മകൻ ജയിംസിന്റെയും (ഈശോയുടെ കസിൻ) മദ്ധ്യത്തിലാണ് ഈശോ. ഈ സ്ഥാനങ്ങളിലേക്ക് ഈശോ അവരെ വിളിച്ചിരുത്തിയതാണ്. ജോൺ,  അൽഫേയൂസിന്റെ മകൻ യൂദാസ് (തദേവൂസ്), സെബദീപുത്രൻ ജയിംസ് എന്നിവർ ഈശോയുടെ  മുമ്പിൽ;  തോമസ്, ഫിലിപ്പ്, മാത്യു എന്നിവർ ഒരു വശത്ത്; ആൻഡ്രൂ, ബർത്തലോമിയോ, തീക്ഷ്ണനായ സൈമൺ എന്നിവർ മറുവശത്ത്; അങ്ങനെ എല്ലാവർക്കും ഈശോയെക്കാണാം. നിശ്ശബ്ദമായി വേഗം കഴിയുന്നു ഭക്ഷണം. അപ്പസ്തോലന്മാർ വലിയ ആദരവോടും അൽപ്പം ശങ്കയോടും കൂടെയാണ് ഈശോയോട് വർത്തിക്കുന്നത്.
ഭക്ഷണം കഴിഞ്ഞു. ഈശോ തന്റെ കരങ്ങൾ മലർത്തി മേശപ്പുറത്തു വച്ചുകൊണ്ടു പറയുന്നു: "ശരി, എനിക്കു നിങ്ങളെ വിട്ട് എന്റെ പിതാവിന്റെ പക്കലേക്ക് പോകുവാനുള്ള സമയം വന്നിരിക്കുന്നു. നിങ്ങളുടെ ഗുരുവിന്റെ അവസാനവാക്കുകൾ ശ്രദ്ധിച്ചുകേൾക്കുവിൻ.
                       ഈ ദിവസങ്ങളിൽ ജറുസലേം വിട്ടു പോകരുത്. ലാസ്സറസ്സിനോടു ഞാൻ സംസാരിച്ചു. ഗുരുവിന്റെ ആഗ്രഹനിവൃത്തിക്കായി അവൻ അന്ത്യഅത്താഴത്തിന്റെ ഭവനം  നിങ്ങൾക്കായി വിട്ടുതരുന്നു. നിങ്ങൾക്ക് ഒരുമിച്ചുകൂടുവാൻ, പ്രാർത്ഥനയിൽ ചെലവഴിക്കുവാൻ ഒരു സ്ഥലം വേണമല്ലോ. അവിടെ താമസിച്ചു കൊണ്ട്  ഈ ദിവസങ്ങളിൽ തീക്ഷ്ണമായി പ്രാർത്ഥിക്കുവിൻ. അങ്ങനെ  പരിശുദ്ധാരൂപിയുടെ വരവിനായി ഒരുങ്ങുവിൻ. നിങ്ങളുടെ ദൗത്യത്തിനായി അവൻ നിങ്ങളെ പൂർണ്ണമായി ഒരുക്കും. ഞാൻ ദൈവമായിരുന്നെങ്കിലും, കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികളാൽ എന്നെത്തന്നെ ഞാൻ എന്റെ  ദൗത്യനിർവ്വഹണത്തിനായി ഒരുക്കി. നിങ്ങളുടെ ഒരുക്കം അതിനെക്കാൾ വളരെ എളുപ്പവും ദൈർഘ്യം കുറഞ്ഞതുമായിരിക്കും. മറ്റൊന്നും  നിങ്ങളിൽ നിന്ന് ഞാൻ ആവശ്യപ്പെടുന്നില്ല.  നിങ്ങൾ തീക്ഷ്ണമായി  പ്രാർത്ഥിച്ചാൽ മതി. എഴുപത്തിരണ്ടു ശിഷ്യരോടൊപ്പവും എന്റെ അമ്മയുടെ നേതൃത്വത്തിലും പ്രാർത്ഥിക്കുവിൻ. ഒരു  മകന്റെ ആകാംക്ഷയോടെ നിങ്ങളെ  ഞാൻ അമ്മയെ  ഏൽപ്പിച്ചിരിക്കയാണ്. അവൾ നിങ്ങൾക്ക് അമ്മയും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും അദ്ധ്യാപികയും ആയിരിക്കും.
                        വിശുദ്ധീകരിക്കുന്നവനായ പരിശുദ്ധാരൂപി വരുവാൻ സമയമായിരിക്കുന്നു. അവനെക്കൊണ്ട് നിങ്ങൾ നിറയും. കർത്താവിനെ സമീപിക്കത്തക്ക വിധത്തിൽ നിങ്ങൾ അത്ര പരിശുദ്ധരാണെന്ന് ഉറപ്പു വരുത്തുവിൻ. ഞാനും അവനെപ്പോലെ ദൈവമായിരുന്നു. എന്നാൽ എന്റെ ദൈവത്വത്തിന്മേൽ ഞാൻ ഒരു വസ്ത്രം ധരിച്ചു; നിങ്ങളുടെ കൂടെയായിരിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാൽ  പരിശുദ്ധാരൂപി  വരുന്നത് മാംസമാകുന്ന ആവരണം കൂടാതെയായിരിക്കും. അവൻ നിങ്ങളുടെമേൽ വന്ന്  നിങ്ങളിലേക്കു താണിറങ്ങും. അവന്റെ ഏഴു ദാനങ്ങളും നൽകി നിങ്ങളെ ഉപദേശിക്കും.  
നിങ്ങൾക്കു സ്നേഹമില്ലെങ്കിൽ നിങ്ങളിൽ ദൈവരാജ്യം ഉണ്ടാവുകയില്ല. കാരണം ദൈവരാജ്യം സ്നേഹമാണ്. സ്നേഹത്തോടൊപ്പമാണ് അതും പ്രത്യക്ഷപ്പെടുന്നത്. സ്നേഹത്തിലൂടെയാണ് അത് നിങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാപിക്കപ്പെടുന്നത്.
                    അവസാന അത്താഴ സമയത്ത് ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഞാൻ പരിശുദ്ധാരൂപിയെ നിങ്ങൾക്കു വാഗ്ദാനം ചെയ്തു; ശരി, നിങ്ങളെ സ്നാനപ്പെടുത്തുവാൻ അവൻ വരാറായി. അവന്റെ വരവിനു ശേഷം നിങ്ങളുടെ കഴിവുകൾ അളവില്ലാത്ത വിധത്തിൽ വർദ്ധിക്കും; നിങ്ങളുടെ രാജാവിന്റെ വാക്കുകൾ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. നിങ്ങൾ ചെയ്യണമെന്ന് അവൻ പറഞ്ഞ കാര്യങ്ങൾ, അവന്റെ രാജ്യം ഭൂമിയിൽ എല്ലായിടത്തും പ്രചരിപ്പിക്കുവാൻ, നിങ്ങളെക്കൊണ്ട് ചെയ്യിക്കും.
                "അങ്ങനെ ഇസ്രായേലിന്റെ രാജ്യം വീണ്ടും പടുത്തുയര്‍ത്തും; അരൂപിയുടെ വരവ് കഴിയുമ്പോള്‍, അല്ലെ?" ഈശോയുടെ വാക്കുകള്‍ തീരുന്നതിനു മുന്‍പ് അവര്‍ ചോദിക്കുന്നു.
              "ഇനി ഒരിക്കലും ഇസ്രയെലിന്റെതായ രാജ്യം ഉണ്ടാകയില്ല. എന്റെ രാജ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. പിതാവ് പറഞ്ഞ സമയത്ത്  അത് പൂര്‍ത്തിയാകും. പിതാവ് തന്റെ അധികാരത്തില്‍ നിശ്ചയിച്ചിരിക്കുന്ന കാലവും സമയവും നിങ്ങള്‍ അറിയേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ പരിശുദ്ധാരൂപിയുടെ  കൃപ നിങ്ങളില്‍ ഉണ്ടാവും.  
പരിശുദ്ധാരൂപി നിങ്ങളുടെ മേല്‍ വരും; നിങ്ങള്‍ യൂദയയിലും  സമരിയയിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും എനിക്ക് സാക്ഷികളായിരിക്കും. എന്റെ നാമത്തില്‍ ഒരുമിക്കുന്ന ആളുകളുടെ സമ്മേളനം നിങ്ങള്‍ വിളിച്ചു കൂട്ടും. പിതാവിന്റെയും പുത്രന്റെയും   
പരിശുദ്ധാരൂപിയുടെയും  ഏറ്റം പരിശുദ്ധ നാമത്തില്‍ അവരെ സ്നാനപ്പെടുത്തും.  നിങ്ങള്‍ സുവിശേഷം എല്ലാവരോടും പ്രസംഗിക്കുകയും ഞാന്‍ നിങ്ങളെ പഠിപ്പിച്ചവയെല്ലാം അവരെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട്  കല്‍പ്പിച്ചതെല്ലാം  ചെയ്യുകയും ചെയ്യുവിന്‍. ഞാന്‍ ലോകാവസാനം വരെയും നിങ്ങളോടു കൂടെയുണ്ടായിരിക്കും.   ഇതും ഞാനാഗ്രഹിക്കുന്നു; എന്റെ സഹോദരൻ (കസിൻ) ജയിംസ്, ജറുസലേമിലെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷം വഹിക്കണം. സഭയുടെ തലവൻ എന്ന നിലയിൽ പത്രോസിന് പലപ്പോഴും ശ്ലൈഹിക യാത്രകൾക്കായി പോകേണ്ടി വരും. കാരണം, പുതുതായി വിശ്വാസം സ്വീകരിക്കുന്നവർക്ക് സഭയുടെ പരമാദ്ധ്യക്ഷനെ കാണുവാൻ ആഗ്രഹമുണ്ടായിരിക്കും. എന്നാൽ ഈ സഭയിൽ, ആദ്യവിശ്വാസികളുടെ മേൽ എന്റെ സഹോദരന്റെ ഔന്നത്യം വളരെ  വലുതായിരിക്കും. ജയിംസ് എന്റെ സഹോദരനായതിനാൽ അവൻ എന്റെ തുടർച്ചയാണെന്ന് ആളുകൾ വിചാരിക്കും. ഞാൻ ലോകത്തിലുണ്ടായിരുന്നപ്പോൾ എന്നെ അന്വേഷിക്കാതിരുന്നവർ, അവനിൽ, എന്റെ ബന്ധുവായ അവനിൽ, എന്നെ അന്വേഷിക്കും. ശിമയോൻ പത്രോസേ, നിനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് മറ്റു ബഹുമതികളാണ്."
         "കർത്താവേ, എനിക്കതിന് അർഹതയില്ല. നീ എനിക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഞാനതു പറഞ്ഞു. സഭയുടെ ആത്മീയ തലവനാകുവാൻ ഞാൻ  യോജിച്ചവനല്ല."
              "സൈമൺ, രണ്ടുപേരൊഴികെ നമ്മളെല്ലാവരും അങ്ങനെയായിരുന്നു. ഞാനും ഓടിപ്പോയി. കർത്താവ് എന്നെ ഈ സ്ഥാനത്തേക്കു നിയോഗിച്ചു. എന്നാൽ നീയാണ് എന്റെ തലവൻ. യോനായുടെ പുത്രൻ സൈമൺ,  നിന്നെ അപ്രകാരം ഞാന്‍ അംഗീകരിക്കുന്നു.  കര്‍ത്താവു നമ്മെ വിട്ടുപോയിക്കഴിഞ്ഞാല്‍ ഭൂമിയില്‍ അവന്റെ പ്രതിനിധി നീയായിരിക്കും. നമ്മള്‍ പരസ്പരം സ്നേഹിക്കും. വൈദിക ശുശ്രുഷയില്‍ നമ്മള്‍ പരസ്പരം സഹായിക്കും." പത്രോസിനെ ബഹുമാനിച്ചു തലകുനിച്ചു കൊണ്ട് ജെയിംസ്‌ പറയുന്നു.
               "നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. പരസ്പരം സഹായിക്കുവിന്‍. കാരണം അതാണ് പുതിയ പ്രമാണം. ഇനി എന്റെ പ്രിയ സ്നേഹിതരെ, നമുക്ക് വേര്‍പാടിന്റെ ചുംബനം പരസ്പരം നല്‍കാം."  അവരെ ആലിംഗനം ചെയ്യുവാന്‍ ഈശോ എഴുനേറ്റു നില്‍ക്കുന്നു. അവരെല്ലാവരും അവനെ അനുകരിക്കയാണ്. എന്നാല്‍ ഈശോ സമാധാനത്തിന്റെ പുഞ്ചിരി തൂകുമ്പോള്‍ അവരെല്ലാവരും കരയുകയാണ്. അവരെല്ലാവരും അസ്വസ്ഥരാണ്. ഈശോ അവരെ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ശേഷം പറയുന്നു: "ഇനി നമുക്ക് പോകാം."
അവര്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. 
                ഒലിവ് തോട്ടത്തിന്റെ കാവല്‍ക്കാരന്‍ യോന, ഭാര്യ മേരി, മകന്‍ മാര്‍ക്ക്‌ എന്നിവര്‍ വെളിയിലുണ്ടായിരുന്നു. അവര്‍ മുട്ട് കുത്തി ഈശോയെ ആരാധിക്കുന്നു.
             "സമാധാനം നിങ്ങളോടു കൂടെ; നിങ്ങള്‍ എനിക്ക് തന്നതിനെല്ലാം കര്‍ത്താവു പ്രതിസമ്മാനം നല്‍കട്ടെ." കടന്നു പോയപ്പോള്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് ഈശോ പറയുന്നു. 
             മാര്‍ക്ക്‌ എഴുന്നേറ്റു നിന്ന് പറയുന്നു; "കര്‍ത്താവെ, ബെഥനിയിലേക്കുള്ള വഴിയരികിലെ ഒലിവ് തോട്ടങ്ങള്‍ നിറയെ ശിഷ്യര്‍ നിന്നെ കാത്തിരിക്കയാണ്‌."
 "ഗലീലിയരുടെ വയലിലേക്കു പോകുവാന്‍ അവരോടു പറയൂ."
മാര്‍ക്ക്‌ അതിവേഗം പോയിക്കഴിഞ്ഞു.
            ഈശോ അമ്മയുടെ അടുത്തേക്ക് പോകുന്നു. ഈശോ വരുന്നത് കണ്ടു അമ്മ എഴുന്നേറ്റു. 
"അമ്മെ വരൂ,  മേരീ, നീയും.. നീ തനിയെ ആണോ ?"   
 അൽഫേയൂസിന്റെ ഭാര്യ മേരിയോടു ഈശോചോദിക്കുന്നു.
                  "മറ്റു സ്ത്രീകള്‍.... അവരെല്ലാം മുന്നില്‍ പോയിട്ടുണ്ട്... അട്ടിടയന്മാരോട് കൂടെ.. ലാസറിന്റെയും കുടുംബത്തിന്റെയും കൂടെ... പക്ഷെ, അവര്‍ ഞങ്ങളെ ഇവിടെ വിട്ടു... ഓ, ഈശോയെ, ഈശോയെ... ഈശോയെ... നിന്നെ ഇനി കാണാതെ എനിക്കെങ്ങനെ ജീവിക്കാന്‍ പറ്റും? അനുഗ്രഹീതനായ എന്റെ ഈശോയെ, എന്റെ ദൈവമേ, നീ ജനിക്കുന്നതിനു മുന്‍പ് തന്നെ നിന്നെ സ്നേഹിച്ച എനിക്ക്, എത്രയധികം അനുഗ്രഹങ്ങള്‍ നീ നല്‍കി... ഇപ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രയാവുകയാണ്‌... " ഈശോയുടെ ബന്ധുവും  അപ്പസ്തോലന്‍മാരായ  ജയിംസിന്റെയും യുദാസിന്റെയും അമ്മയുമായ മേരി കരച്ചില്‍ തന്നെ...
ഈശോ അവളെയും ആശ്വസിപ്പിക്കുന്നു. 
           അവര്‍ ഗലീലിയരുടെ വയലില്‍ എത്തി. ലാസ്സര്‍, സഹോദരിമാരായ മാര്‍ത്ത, മേരി, കൂസായുടെ ഭാര്യ  യോവന്ന, ഏലിശ, വെറോനിക്ക, അനസ്താസ്സിക്ക, ആട്ടിടയനായ ഐസക്‌ , മത്തിയാസ്, നിക്കൊദ്ദമൂസ്, ജോസെഫ്.... എല്ലാവരും എത്തിയിട്ടുണ്ട്.
             ആട്ടിടയന്മാര്‍,  ലാസ്സറസ്,  നിക്കൊദ്ദമൂസ്, ജോസെഫ്, മനെയന്‍, മാക്സിമിനൂസ്, എഴുപത്തിരണ്ടു ശിഷ്യരില്‍പ്പെട്ട മറ്റുള്ളവര്‍ എന്നിവരെ ഈശോ തന്റെ പക്കലേക്ക് വിളിച്ചു. എന്നാല്‍ ഇടയന്മാരെ തന്നോട് വളരെ അടുപ്പിച്ചു നിര്‍ത്തിക്കൊണ്ട് പറയുന്നു: "സ്വര്‍ഗത്തില്‍ നിന്ന് വന്ന കര്‍ത്താവിന്റെ അടുത്ത് നിങ്ങളുണ്ടായിരുന്നു. അവന്റെ  ശൂന്യമാക്കലിന്റെ മീതെ നിങ്ങള്‍ കുനിഞ്ഞു നോക്കി. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്ന കര്‍ത്താവിന്റെ സമീപേ നിങ്ങളുണ്ടായിരിക്കണം. ഈ സ്ഥാനം നിങ്ങള്‍ അര്‍ഹിക്കുന്നു.    കാരണം   സാഹചര്യങ്ങള്‍     എല്ലാം എതിരായിരുന്നെങ്കിലും  നിങ്ങള്‍ വിശ്വസിച്ചു. നിങ്ങളുടെ വിശ്വസ്ത സ്നേഹത്തിനു ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ സ്നേഹിതന്‍ ലാസര്‍, നീ ജോസെഫ്, നീ നിക്കൊടെമൂസ്,  നിങ്ങള്‍ ക്രിസ്തുവിനോട് സഹതാപം കാണിച്ചു. അതോ, അങ്ങിനെ കാണിക്കുന്നത് ഏറ്റം അപകടകരമായിരുന്ന ഒരു സാഹചര്യത്തില്‍ .................   നിങ്ങള്‍ നല്ലവരായ ശിഷ്യകള്‍,  നിങ്ങള്‍  ധീരമതികളായിരുന്നു.   ഈ വിടവാങ്ങലില്‍ നിങ്ങള്‍ എല്ലാവരെയും ഞാന്‍ അനുഗ്രഹിക്കുന്നു.  മനുഷ്യപുത്രന്റെ ദുഃഖകരമായ യാത്രയില്‍ എന്നെ ആശ്വസിപ്പിച്ച നിങ്ങള്‍ എല്ലാവരെയും പ്രതിസമ്മാനം നല്‍കി അനുഗ്രഹിക്കണേ എന്ന് പിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
ഈശോയുടെ സ്വരം ഇടിമുഴക്കം പോലെയുണ്ട്.  വരണ്ട വായുവില്‍ക്കൂടി അത് പരക്കുന്നു. അവനെ നോക്കിനില്‍ക്കുന്ന മനുഷ്യ മുഖങ്ങള്‍ ചമച്ചിരിക്കുന്ന തിരമാലകളുടെ മീതെ അത് പരക്കുന്നു.    
               ഈശോ മുകളിലേക്കു കയറുമ്പോള്‍ നൂറുകണക്കിനാളുകള്‍ അവനെ അനുഗമിക്കുന്നു.  എന്നാല്‍ ഈശോ ശിഷ്യരോടു പറയുന്നു: "ആളുകള്‍ എവിടെയായിരിക്കുന്നുവോ അവിടെ അവരെ നിര്‍ത്തിയശേഷം എന്നെ അനുഗമിക്കുക."

           ഈശോ  വീണ്ടും മുകളിലേക്കു കയറി. ബഥനിയോട് അടുത്തുള്ള ഏറ്റം ഉയരമുള്ള മലമുകളിലെത്തി.   ഈശോയുടെ അമ്മ, അപ്പസ്തോലന്മാര്‍, 
                     ലാസ്സറസ്,  ആട്ടിടയന്മാര്‍, എന്നിവര്‍ കൂടെ ഉണ്ട്. കുറെ അകലെ അര്‍ദ്ധ വൃത്താകൃതിയില്‍ മറ്റു ശിഷ്യര്‍ നില്‍ക്കുന്നു. ആളുകളെ മുകളിലേക്കു കയറ്റി വിടാതെ അവര്‍ നോക്കുന്നു.
                          ഈശോ മുകളിലേക്കു പൊന്തി നില്‍ക്കുന്ന ഒരു വലിയ വെള്ള - ക്കല്ലിന്മേലാണ് നില്‍ക്കുന്നത്. സൂര്യ പ്രകാശത്തില്‍ അവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെണ്മയുള്ളതായി  കാണപ്പെടുന്നു. അവന്റെ മുടി സ്വര്‍ണം പോലെ സുന്ദരം .... ആലിംഗന ഭാവത്തില്‍ അവന്‍ ഇരുകരങ്ങളും നീട്ടി നില്‍ക്കയാണ്‌. ഭൂമിയിലെ ജനസമൂഹങ്ങളെ 
  മാറോടണക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതു പോലെയുണ്ട്. 
അവന്റെ അതുല്യമായ, അനുകരിക്കാന്‍ സാധ്യമല്ലാത്ത സ്വരത്തില്‍, ഈശോ അവസാനത്തെ കല്‍പ്പന നല്‍കുന്നു.
             "പോകുവിന്‍, പോകുവിന്‍, എന്റെ നാമത്തില്‍ സുവിശേഷം ജനങ്ങളോട് പ്രസംഗിക്കുന്നതിനായി ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും പോകുവിന്‍. ദൈവം നിങ്ങളോടുകൂടെ. അവന്റെ സ്നേഹം നിങ്ങളെ 
ആശ്വ സിപ്പിക്കട്ടെ. അവന്റെ പ്രകാശം നിങ്ങളെ നയിക്കട്ടെ. അവന്റെ സമാധാനം നിങ്ങള്‍ നിത്യജീവനില്‍ എത്തുന്നതുവരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ,"
                 ഈശോ അലൗകിക സൗന്ദര്യത്തില്‍ രൂപാന്തരീകരിക്കുന്നു.... അവരെല്ലാം  മുട്ടിന്മേല്‍ വീണ് അവനെ ആരാധിക്കുന്നു.  അവന്‍ നിന്നിരുന്ന കല്ലില്‍ നിന്ന് ഉയരുന്ന സമയത്ത്  അവന്റെ അമ്മയുടെ മുഖം വീണ്ടും അന്വേഷിക്കുന്നു. അവന്റെ പുഞ്ചിരിയുടെ ശക്തി ഭൂമിയില്‍ ഒരുത്തര്‍ക്കും വര്‍ണ്ണിക്കുക സാധ്യമല്ല.  ഇത് അവന്റെ അമ്മയോടുള്ള അവസാനത്തെ വിടവാങ്ങലാണ്. അവന്‍ ഉയരുന്നു..... ഉയരുന്നു.... സൂര്യന്റെ പ്രകാശം ദൈവ മനുഷ്യനെ  അവന്റെ മഹത്വത്തില്‍ തെളിച്ചു കാണിക്കുന്നു. അവന്റെ ഏറ്റം പരിശുദ്ധമായ ശരീരത്തോടു കൂടി അവന്‍ സ്വര്‍ഗത്തിലേക്കു കരേറുകയാണ്.  അവന്റെ മുറിവുകള്‍ സജീവ മാണിക്യം പോലെ തിളങ്ങുന്നു.  കരേറുന്ന ക്രിസ്തുവിന്റെ പ്രകാശത്തില്‍ സൃഷ്ടികളെല്ലാം  മിന്നി തിളങ്ങുന്നു. മുകളിലേക്കുയരുന്ന പ്രകാശത്തെ സ്വീകരിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്നൊരു പ്രകാശം ഇറങ്ങുന്നു. ഈ പ്രകാശ സമുദ്രത്തില്‍ ദൈവത്തിന്റെ വചനമായ ഈശോ, ക്രിസ്തു, 
അപ്രത്യക്ഷനാകുന്നു.
ഭൂമിയില്‍ ആഴമേറിയ നിശബ്ദതയില്‍ രണ്ടു സ്വരങ്ങള്‍ മാത്രം; ഈശോ അപ്രത്യക്ഷനായപ്പോള്‍ അമ്മയുടെ വിളി: "ഈശോ!"  ഐസക്കിന്റെ കരച്ചില്‍! മറ്റുള്ളവരെല്ലാം സ്തബ്ധരായി ശബ്ദമില്ലാതെ നില്‍ക്കുന്നു; അവിടെ കാത്തു നില്‍ക്കുന്നു. അവസാനം രണ്ടു ദൈവദൂതന്മാര്‍ മനുഷ്യ രൂപത്തില്‍ പ്രകാശം തന്നെയായി കാണപ്പെട്ട്, അപ്പസ്തോല നടപടികളിലെ ആദ്യത്തെ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ പറയുന്നു.