ജാലകം നിത്യജീവൻ: ഉപദേശത്തെക്കുറിച്ചുള്ള പ്രബോധനം

nithyajeevan

nithyajeevan

Wednesday, March 7, 2012

ഉപദേശത്തെക്കുറിച്ചുള്ള പ്രബോധനം


                     പെസഹാത്തിരുനാൾ  അടുത്തതോടെ,  ജറുസലേമിലേക്കു പോകാനായി ഈശോ,   അപ്പസ്തോലന്മാരും   അമ്മയും ശിഷ്യകളുമൊത്ത്  എഫ്രായിമിൽ നിന്ന്  യാത്രയാകുന്നു.  ഷീലോ, ലബോനാ, ഷെക്കെം,  ഈനോൺ,  വഴി ബഥനിയിലെത്തിയ ശേഷം,   അവിടെ നിന്ന് ജറുസലേം ദേവാലയത്തിലേക്കു പോകാനായിരുന്നു  ഈശോയുടെ  ഉദ്ദേശ്യം. ഷീലോയിലെത്തിയ ഈശോയെ   താൽപ്പര്യപൂർവം ശ്രവിക്കാനായി എത്തിയ ജനങ്ങളോട്  ഈശോ സംസാരിക്കുന്നു: 
                          "ഷീലോയിലെ ജനങ്ങളേ,  യുഗങ്ങളായി നിരവധി ഉപദേശങ്ങൾ നിങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ദൈവവും മനുഷ്യരും സാത്താനും നിങ്ങൾക്കുപദേശം തന്നിട്ടുണ്ട്. നല്ലകാര്യങ്ങൾക്കായി ലഭിച്ച നല്ല ഉപദേശം സ്വീകരിച്ചപ്പോൾ അത് നല്ല ഫലങ്ങൾ പുറപ്പെടുവിച്ചു; അഥവാ, ചീത്ത ഉപദേശങ്ങൾ ചീത്തയാണെന്ന് മനസ്സിലാക്കി തിരസ്ക്കരിച്ചപ്പോഴും സൽഫലങ്ങൾ ഉണ്ടായി. വിശുദ്ധമായ ഉപദേശങ്ങൾ നിരസിച്ചപ്പോൾ അഥവാ ചീത്ത ഉപദേശങ്ങൾ സ്വീകരിച്ചപ്പോൾ അവ ചീത്ത ഫലങ്ങൾ  ഉളവാക്കി.  
           കാരണം, മനുഷ്യന് സ്വതന്ത്രമനസ്സുണ്ടെന്നുള്ളത് വിസ്മയകരമായ ഒരു കാര്യമാണ്. അവന് സ്വതന്ത്രമായി നന്മയോ തിന്മയോ തെരഞ്ഞെടുക്കാം.  അവന് അതിശ്രേഷ്ഠമായ വേറൊരു ദാനമുണ്ട്. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന ബുദ്ധി.  അതിനാൽ സമ്മാനമോ ശിക്ഷയോ ലഭിക്കുന്നത് പ്രധാനമായും ഒരുവനു ലഭിച്ച ഉപദേശമനുസരിച്ചായിരിക്കയില്ല; ആ ഉപദേശം സ്വീകരിക്കുന്ന വിധത്തെ ആശ്രയിച്ചായിരിക്കും.  ദുഷ്ടരായ ആളുകൾ,  അയൽക്കാരെ തിന്മയിലേക്കു പ്രലോഭിപ്പിക്കുന്നതു  തടയാൻ കഴിയാത്തതുപോലെ,  നല്ലയാളുകളെ   നന്മയിൽ വിശ്വസ്തരായി നിൽക്കാൻ  നിർബന്ധിക്കുവാനും കഴിയുകയില്ല. ഒരേ ഉപദേശം പത്തു പേർക്ക് ഉപദ്രവം ചെയ്തേക്കാം; എന്നാൽ വേറെ  പത്തു പേർക്ക് പ്രയോജനപ്പെടാം. കാരണം, ആ ഉപദേശം അനുസരിക്കുന്നവർക്ക് തിന്മയാണു ഭവിക്കുന്നതെങ്കിൽ, അത്  സ്വീകരിക്കാത്തവർക്ക് നന്മയാണുണ്ടാകുന്നത്" 
                       അതിനാൽ ഒരുത്തർക്കും ഇങ്ങനെ പറയാൻ സാധിക്കയില്ല; "അങ്ങനെ ചെയ്യാൻ ഞങ്ങളോടു പറഞ്ഞിട്ടാണതു ചെയ്തത്."  എല്ലാവരും ആത്മാർത്ഥമായി പറയേണ്ടത് "ഞാനതു ചെയ്യാനാഗ്രഹിച്ചു" എന്നാണ്. അപ്പോൾ ആത്മാർത്ഥതയുള്ള ആത്മാക്കൾക്കു ലഭിക്കുന്ന മാപ്പെങ്കിലും നിങ്ങൾക്കു ലഭിക്കും. നിങ്ങൾക്കു ലഭിക്കുന്ന ഉപദേശത്തിന്റെ നന്മയെക്കുറിച്ചു സംശയമുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതിനു മുമ്പ് ചിന്തിക്കുവിൻ. അത്യുന്നതനോട് കേണപേക്ഷിക്കുക. സന്മനസ്സുള്ളവർക്ക് അവൻ തന്റെ പ്രകാശം ഒരിക്കലും നിഷേധിക്കുകയില്ല.  എന്നിട്ട്, ദൈവത്തിൽ നിന്ന് പ്രകാശം ലഭിച്ച മനസ്സാക്ഷി നിനക്കുണ്ടെങ്കിൽ, കാണാൻ തന്നെ കഴിയാത്ത ഒരു ചെറിയ പൊട്ടു മാത്രമാണ് അതിൽ കണ്ടുപിടിക്കുന്നതെങ്കിലും നീതിയായ പ്രവർത്തനത്തിന് അതു യോജിക്കാത്തതാണെങ്കിൽ നിന്നോടു തന്നെ അപ്പോൾ പറയുവിൻ: "ഞാനതു ചചെയ്യുകയില്ല;  കാരണം, അത് അശുദ്ധമായ നീതിയാണ്."
              ഓ! ഞാൻ ഗൗരവമായി പറയുന്നു:  സ്വന്തബുദ്ധിയും സ്വതന്ത്രമായ മനസ്സും നന്നായി ഉപയോഗിക്കുകയും കാര്യങ്ങളിലെ സത്യം ഗ്രഹിക്കാൻ കൃപ യാചിക്കുകയും ചെയ്യുന്നവൻ പ്രലോഭനങ്ങൾ കൊണ്ട് നശിക്കയില്ല.  കാരണം, സ്വർഗ്ഗത്തിലിരിക്കുന്ന പിതാവ് അവനെ സഹായിക്കും. ലോകത്തിന്റെയും സാത്താന്റെയും സകല കെണികളും ഉണ്ടെങ്കിലും നന്മ പ്രവർത്തിക്കാൻ  അവനെ സഹായിക്കും.
           എൽക്കാനായുടെ അന്നയെയും ഏലിയുടെ പുത്രന്മാരേയും ഓർമ്മിക്കുവിൻ. അന്നായുടെ ദൈവദൂതൻ, ഒരു വ്രതം ചെയ്യുവാൻ അവളോട് ഉപദേശിച്ചു. അവൾ ഗർഭിണിയായാൽ സന്താനത്തെ കർത്താവിനു സമർപ്പിക്കണമെന്ന്...  പുരോഹിതനായ ഏലി, അവന്റെ മക്കളോട് ദുർമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് നേരായ വഴിയിൽ ചരിക്കുവാൻ ഉപദേശിച്ചു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ സ്വരം മനസ്സിലാക്കാൻ എളുപ്പമാണ്. ഇന്ദ്രിയാതീതമായ ആത്മീയ സംസാരം മനസ്സിലാക്കുക കൂടുതൽ ബുദ്ധിമുട്ടാണു്. എങ്കിലും എൽക്കാനായുടെ അന്ന കർത്താവിന്റെ ദൂതൻ പറഞ്ഞതു മനസ്സിലാക്കി.  കാരണം, അവൾ നല്ലവളും കർത്താവിന്റെ കണ്ണുകളിൽ സത്യമുള്ളവളും ആയിരുന്നു. അവൾ ഒരു പ്രവാചകനു ജന്മം നൽകി.  എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്ടന്മാരും ദൈവത്തിൽ നിന്നകന്നവരും ആയിരുന്നതിനാൽ തങ്ങളുടെ പിതാവിന്റെ ഉപദേശം സ്വീകരിച്ചില്ല. അത്യാഹിത മരണം നൽകി ദൈവം അവരെ ശിക്ഷിച്ചു.

                      ഉപദേശത്തിനു രണ്ടു തരത്തിലുള്ള വിലയുണ്ട്; ഒന്ന്, ഉപദേശം എവിടെ നിന്ന്  വരുന്നു എന്നുള്ളതനുസരിച്ച്; രണ്ട്, അതു നൽകപ്പെടുന്ന ഹൃദയത്തിന്റെ സ്ഥിതിയനുസരിച്ച്. ഒന്നാമത്തേത് വളരെ മഹത്വമുളവാക്കുന്നതാണ്;  കാരണം, വിലമതിക്കാനാവാത്ത വിധം അത്ര വലിയ ഫലമുളവാക്കാൻ പാടുണ്ട്.  ഹൃദയം നൽകുന്ന വിലയും കണക്കാക്കാൻ കഴിയാത്ത വിധത്തിൽ വലുതായിരിക്കാം; മാറ്റമില്ലാത്തതുമാകാം.  കാരണം, ഹൃദയം  നല്ലതും നല്ല ഉപദേശം സ്വീകരിക്കുന്നതുമാണെങ്കിൽ, അത് ആ ഉപദേശത്തിന് നീതിയുടെ പ്രവൃത്തിയ്ക്കുള്ള വില നൽകിക്കഴിഞ്ഞു.  അത് സ്വീകരിക്കുന്നില്ലെങ്കിൽ,  അതിന്റെ വില നഷ്ടപ്പെടുന്നു; ഉപദേശമായിത്തന്നെ നിൽക്കുന്നു; പ്രവൃത്തിയിലേക്കു വളരുന്നില്ല.  ഉപദേശം പറഞ്ഞ  ആളിനു മാത്രം നമ്മാനാർഹത നൽകുന്നു. അത് ദുഷ്ടമായ ഉപദേശമാണെങ്കിൽ, ഒരു നല്ല ഹൃദയം അതിനെ തിരസ്ക്കരിക്കുന്നെങ്കിൽ, ഭീഷണി കൊണ്ടോ ഉപദ്രവം കൊണ്ടോ അത് പ്രവൃത്തിയിലാക്കാൻ പ്രലോഭിപ്പിച്ചാലും ആ പ്രവൃത്തിയ്ക്ക് തിന്മയുടെ മേൽ വിജയം വരിക്കാനുള്ള, ദൈവത്തോടുള്ള വിശ്വസ്തത പാലിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ചതിനുള്ള ഒരു വലിയ നിധി സ്വർഗ്ഗരാജ്യത്തിൽ ഒരുക്കുകയാണു ചെയ്യുന്നത്.
           അതിനാൽ, മറ്റുള്ളവർ നിങ്ങളുടെ ഹൃദയത്തെ പ്രലോഭിപ്പിക്കുമ്പോൾ ധ്യാനിക്കുക; ദൈവിക പ്രകാശത്തിൽ ചിന്തിക്കുക,  അത് നല്ല വാക്കാണോ എന്ന്. അതു നല്ലതല്ലെന്ന് ദൈവസഹായത്താൽ മനസ്സിലായാൽ, തന്നോടു തന്നെയും പ്രലോഭിപ്പിക്കുന്നവരോടും ധൈര്യമായി ഇങ്ങനെ പറയുവിൻ: "ഇല്ല, ഞാനെന്റെ കർത്താവിനോടു വിശ്വസ്തത പുലർത്തും. എന്റെ വിശ്വസ്തത, എന്റെ മുൻകാല പാപങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കട്ടെ. രാജ്യത്തിന്റെ കവാടങ്ങൾ കടക്കുവാൻ അതെന്നെ അനുവദിക്കട്ടെ. കാരണം, അത്യുന്നതൻ തന്റെ പുത്രനെ അയച്ചത് എനിക്കുവേണ്ടിക്കൂടിയാണ്; എന്നെ നിത്യരക്ഷയിലേക്കു നയിക്കാനാണ്."     സമാധാനത്തിൽ  പോകുവിൻ."