ജാലകം നിത്യജീവൻ: പുതിയ ആലയം

nithyajeevan

nithyajeevan

Sunday, March 4, 2012

പുതിയ ആലയം

 എഫ്രായിമിലെ സിനഗോഗിൽ ഈശോയുടെ പ്രസംഗം തുടരുന്നു:        
                        "എസ്രായുടെ പുസ്തകത്തിൽ  ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: 'ജനക്കൂട്ടം ഓശാന പാടിയ സമയത്ത് ചിലയാളുകൾക്ക് കണ്ണീർ പ്രവഹിക്കയായിരുന്നു.  കാരണം, അവർ കഴിഞ്ഞുപോയ കാലത്തെയോർത്ത് ദുഃഖിക്കയായിരുന്നു. പക്ഷേ ബഹളത്തിനിടയിൽ വ്യത്യസ്ത സ്വരങ്ങൾ വേർതിരിച്ചറിയുവാൻ കഴിഞ്ഞില്ല.'
                      സമരിയാക്കാരായ മക്കളേ, എന്റെ അപ്പസ്തോലന്മാരായ യൂദയാ ഗലീലിയാ മക്കളേ, ഇക്കാലത്തും ഓശാനാ പാടുന്നവരും വിലപിക്കുന്നവരുമുണ്ട്. ഇപ്പോൾ ദൈവത്തിന്റെ  പുതിയ ആലയം,  നിത്യമായ അടിത്തറയിൽ പണിതുയർന്നുകൊണ്ടിരിക്കയാണ്.  ഇക്കാലത്തും പണി തടസ്സപ്പെടുത്തുന്ന ആളുകളുണ്ട്; ദൈവത്തെ കാണാൻ സാധിക്കാത്ത സ്ഥലത്ത് അവനെ അന്വേഷിക്കുന്നുണ്ട്.  ഇക്കാലത്ത്   സൈറസ്സിന്റെ കൽപ്പനയനുസരിച്ച് പണിയാനാഗ്രഹിക്കുന്നവരും ഉണ്ട്. ദൈവ കൽപ്പനയനുസരിച്ചല്ല അവർ പണിയാൻ ശ്രമിക്കുന്നത്;  അതായത്, അരൂപിയുടെ സ്വരമനുസരിച്ചല്ല,  ലോകത്തിന്റെ കൽപ്പനയനുസരിച്ചാണ് അവർ പണിയുന്നത്.  അതുപോലെ, മെച്ചമല്ലാതിരുന്ന ഭൂതകാലത്തെച്ചൊല്ലി വിലപിക്കുന്നവരുമുണ്ട്; നല്ലതോ ജ്ഞാനപൂർണ്ണമോ അല്ലാതിരുന്ന ഭൂതകാല നടപടികളെയോർത്ത് -   ദൈവകോപം ഉയർത്തിയിരുന്നവയെപ്പോലും ഓർത്ത് വിലപിക്കുന്നവരുമുണ്ട്. ഇന്നും അതുപോലുള്ള എല്ലാ പ്രതികരണങ്ങളും നമ്മുടെയിടയിലുണ്ട്.  ഇന്നും പ്രകാശത്തിന്റെ ദിനങ്ങളിൽ  എന്നതിനേക്കാൾ കഴിഞ്ഞുപോയ  കാലങ്ങളുടെ ഇരുട്ടിലാണു നമ്മൾ.
                     നിങ്ങളുടെ ഹൃദയങ്ങൾ പ്രകാശത്തിലേക്കു തുറക്കുവിൻ.  നിങ്ങളുടെ ഹൃദയങ്ങൾ പ്രകാശം കൊണ്ടു നിറയ്ക്കുവിൻ. കാരണം, പ്രകാശമാകുന്ന ഞാൻ സംസാരിക്കുന്നതു കേൾക്കുന്ന നിങ്ങളെങ്കിലും കാണുന്നവരാകുവിൻ. എല്ലാം പുനർനിർമ്മിക്കപ്പെടുന്ന പുതിയ കാലമാണിത്.  എന്നാൽ അതിൽ പ്രവേശിക്കാൻ വിസമ്മതിക്കുന്നവർക്ക് ദുരിതം...  പുതിയ വിശ്വാസത്തിന്റെ ആലയം നിർമ്മിക്കുന്നതിന് തടസ്സമുണ്ടാക്കുന്നവർക്കു ദുരിതം... പുതിയ ആലയത്തിന്റെ മൂലക്കല്ല് ഞാനാണ്. എന്നെ മുഴുവനും ആ ആലയത്തിനായി ഞാൻ നൽകും; കല്ലുകൾക്ക് കുമ്മായമാകുന്നത് ഞാൻ തന്നെയായിരിക്കും.  കെട്ടിടം വിശുദ്ധവും ബലമുള്ളതുമാകാൻ അങ്ങനെ ചെയ്യും.  യുഗങ്ങളോളം അതു മനോഹരമായിരിക്കും; ഭൂമിയോളം തന്നെ വിസ്താരം അതിനുണ്ടായിരിക്കും.  ഭൂമി മുഴുവൻ പ്രകാശം കൊണ്ട് അതു മൂടും. പ്രകാശം എന്നാണ് ഞാൻ പറയുന്നത്; നിഴൽ എന്നല്ല.  കാരണം, എന്റെ ആലയം നിർമ്മിക്കുന്നത് അരൂപി കൊണ്ടാണ്. ഘനപദാർത്ഥങ്ങൾ കൊണ്ടല്ല, നിത്യമായ എന്റെ അരൂപി കൊണ്ട് ... ഞാൻ അതിന്റെ മൂലക്കല്ലായിരിക്കും;  എന്റെ വാക്കുകളനുസരിച്ചും പുതിയ വിശ്വാസത്തിലും ജീവിക്കുന്നവർ, പദാർത്ഥപരമല്ലാത്ത, പ്രകാശമുള്ള വിശുദ്ധ കല്ലുകളുമായിരിക്കും. പ്രകാശം ഭൂമി മുഴുവൻ പരക്കും; പുതിയ ആലയത്തിന്റെ പ്രകാശം ജ്ഞാനവും വിശുദ്ധിയും കൊണ്ട് ഭൂമിയെ മൂടും. അശുദ്ധമായ കണ്ണീരോടെ വിലപിക്കുന്നവർ മാത്രം അതിൽ നിന്ന് ഒഴിവാക്കപ്പെടും.  കാരണം, കഴിഞ്ഞുപോയ കാലങ്ങൾ അവർക്ക് ലാഭവും ബഹുമതിയും ലഭിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു. 
                           പുതിയ കാലത്തിനും പുതിയ ആലയത്തിനും വേണ്ടി ഹൃദയം തുറക്കുവിൻ.    ഓ, സമരിയാക്കാരായ മനുഷ്യരേ, അതിൽ എല്ലാം പുതിയതാണ്. പഴയ വേർതിരിവുകളും അതിരുകളും അരൂപിയിലും ചിന്തയിലുമുള്ള വ്യത്യാസങ്ങളുമൊന്നും ഇനിയില്ല. നിങ്ങൾ സംഗീതമാലപിക്കുവിൻ.  കാരണം, ദൈവത്തിന്റെ നഗരത്തിൽ നിന്നുള്ള വിപ്രവാസം അവസാനിക്കാൻ പോകുന്നു. നാടു കടത്തപ്പെട്ടവരും കുഷ്ഠരോഗികളുമായി പരിഗണിക്കപ്പെടുന്നത് നിങ്ങൾക്കു സന്തോഷമാണോ?  ദൈവത്തിന്റെ മടിയിൽ നിന്ന് നിഷ്കാസിതരായവരെപ്പോലെയാണു നിങ്ങൾ എന്നു ചിന്തിച്ച് സന്തോഷിക്കാമോ?  അതാണ് നിങ്ങൾ അനുഭവിക്കുന്നത്.  നിങ്ങളുടെ ശരീരങ്ങളിൽ അടയ്ക്കപ്പെട്ടിരിക്കുന്ന,  ധിക്കാരപരമായ ചിന്തയ്ക്ക് അധീനമായിരിക്കുന്ന നിങ്ങളുടെ ആത്മാക്കൾ, മറ്റുള്ളവരോടു് ഇങ്ങനെ പറയാൻ കൂട്ടാക്കുന്നില്ല; "ഞങ്ങൾ തെറ്റു ചെയ്തു; എന്നാൽ, വഴി തെറ്റിപ്പോയ ആടുകളെപ്പോലെ ഇപ്പോൾ ഞങ്ങൾ ആലയിലേക്കു തിരിച്ചുപോകുന്നു."  ഇങ്ങനെ മറ്റു മനുഷ്യരോടു പറയാൻ നിങ്ങൾക്കിഷ്ടമില്ല.  അതു തെറ്റാണ്. എന്നാൽ കുറഞ്ഞപക്ഷം ദൈവത്തോട് അങ്ങനെ പറയൂ... നിങ്ങളുടെ ആത്മാക്കളുടെ രോദനങ്ങൾ നിങ്ങൾ നിശ്ശബ്ദമാക്കിയാലും ദൈവം അവയുടെ വിലാപം കേൾക്കുന്നു. കാരണം, ഏറ്റം പരിശുദ്ധനായ പിതാവിന്റെ, ലോകം മുഴുവന്റേയും പിതാവിന്റെ ഭവനത്തിൽ നിന്ന് നിഷ്കാസിതരായിരിക്കാൻ ഒരുത്തരും ആഗ്രഹിക്കുന്നില്ല.
                   സങ്കീർത്തകന്റെ ഈ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുവിൻ. ഉന്നതത്തിൽ സ്ഥിതി ചെയ്യുന്ന നഗരത്തിലേക്ക് യുഗങ്ങളായി യാത്ര ചെയ്യുന്ന തീർത്ഥാടകരാണ് നിങ്ങൾ. യഥാർത്ഥ ജറുസലേം അതാണ്; സ്വർഗ്ഗീയ നഗരം ...  അവിടെ നിന്ന്,  സ്വർഗ്ഗത്തിൽ നിന്ന്, നിങ്ങളുടെ ആത്മാക്കൾ താഴേക്കിറങ്ങി;  ഒരു ശരീരത്തെ ജീവിപ്പിക്കാൻ; തിരിച്ചു പോകാനായി അവ നെടുനിശ്വാസമുതിർക്കുന്നു. നിങ്ങളുടെ ആത്മാക്കളെ ബലിയാക്കി രാജ്യത്തിനുള്ള അവകാശം അവയ്ക്ക് നഷ്ടമാക്കുന്നതെന്തുകൊണ്ടാണ്?   സമരിയായിൽ ഗർഭം ധരിപ്പിക്കപ്പെട്ട ശരീരങ്ങളിലേക്ക് അവ താണിറങ്ങിയെങ്കിൽ, അതിൽ അവരുടെ തെറ്റെന്താണ്?  ഒരേ പിതാവിൽ നിന്നാണു് അവർ വരുന്നത്.  യൂദയാ, ഗലീലിയാ എന്നിവിടങ്ങളിലേയും ഫിനീഷ്യയിലേയും ദശഗ്രാമങ്ങളിലേയും ആത്മാക്കളുടെ സ്രഷ്ടാവു തന്നെയാണ് അവരുടെയും സ്രഷ്ടാവ്.  എല്ലാ ആത്മാക്കളുടെയും ലക്ഷ്യം ദൈവമാണ്.  എല്ലാ ആത്മാക്കളും ദൈവത്തിലേക്കു ചായ് വുള്ളവരാണ്.  എല്ലാത്തരത്തിലുമുള്ള വിഗ്രഹാരാധന, ഹീനമായ പാഷണ്ഡതകൾ, ശീശ്മകൾ,  വിശ്വാസരാഹിത്യം എന്നിവ യഥാർത്ഥ ദൈവത്തെ അറിയുന്നതിൽ നിന്ന് അവരെ തടയുന്നുണ്ടാകാം... അവരുടെ അജ്ഞത പൂർണ്ണമാകാത്തത്, ആത്മാവിന് അതിന്റെ ആദ്യനിമിഷങ്ങളിലെ മാഞ്ഞുപോകാത്ത ഓർമ്മയും ദാഹവും  ഉള്ളതുകൊണ്ടാണ്. ഓ!  ആ ഓർമ്മയും ദാഹവും വർദ്ധിപ്പിക്കുക. നിങ്ങളുടെ ആത്മാക്കൾക്കു് വാതിലുകൾ തുറന്നു കൊടുക്കുവിൻ.  പ്രകാശം അതിൽ പ്രവേശിക്കട്ടെ!  ജീവൻ പ്രവേശിക്കട്ടെ! സത്യം പ്രവേശിക്കട്ടെ!  വഴി തുറക്കപ്പെടട്ടെ! 

                 വിപ്രവാസത്തിൽ നിന്ന് നിങ്ങൾ പുറത്തിറങ്ങൂ... എന്നോടൊപ്പം പാടുവിൻ. "തടവിലായിരുന്നവരെ കർത്താവു ഭവനത്തിലേക്കു കൊണ്ടുവരുമ്പോൾ അവരുടെ ആത്മാക്കൾ സന്തോഷം കൊണ്ട് സ്വപ്നം കാണുന്നു.. ഞങ്ങളുടെ അധരങ്ങളിൽ നിറയെ പുഞ്ചിരിയും ചുണ്ടുകളിൽ സംഗീതവുമാണ്. ഇപ്പോൾ ഞങ്ങൾ പറയും; ' കർത്താവ് വിസ്മയകരങ്ങളായ കാര്യങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്തു..' ശരിയാണ്. കർത്താവു് വൻകാര്യങ്ങൾ നിങ്ങൾക്കായി ചെയ്തു. നിങ്ങളിൽ ആനന്ദം കവിഞ്ഞൊഴുകും..

              ഓ!  എന്റെ പിതാവേ, എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതു പോലെ അവർക്കു വേണ്ടിയും നിന്നോടു പ്രാർത്ഥിക്കുന്നു.  ഓ!  കർത്താവേ, നമ്മുടെ ഈ കാരാഗൃഹവാസികൾ തിരിച്ചു വീട്ടിലേക്കു വരാൻ അനുവദിക്കണമേ..  അവർ കടുത്ത പിടിവാശിയോടെ അബദ്ധങ്ങളുടെ കാരാഗൃഹത്തിലാണ്.  ഓ!  പിതാവേ,  അവരെ തിരിച്ചു കൊണ്ടുവരേണമേ..  എന്റെ ദാസരും ഞാനും കണ്ണീരോടെ നിന്റെ സത്യം അവരിൽ വിതയ്ക്കുകയാണ്...  പിതാവേ,  വലിയ കൊയ്ത്തിന്റെ കാലത്ത് നിന്റെ ദാസരായ ഞങ്ങൾ,  ഈ വയലുകളിൽ നിന്ന് മേൽത്തരം ധാന്യം നിന്റെ കളപ്പുരകളിലേക്കു ശേഖരിക്കുന്നവരാകാൻ കൃപ ചെയ്യണമേ.   ഇവരെ,  ഇവരിൽ ഏറ്റം ശ്രേഷ്ഠരായവരെ, നിന്റെ മഹത്വത്തിനായി സത്യത്തിലും നീതിയിലും പുനർജന്മം പ്രാപിച്ചവരെ, ഞങ്ങൾ കറ്റകൾ പോലെ ചുമന്നു കൊണ്ടുവരുവാൻ നീ കൃപയാകണമേ.. ആമേൻ."

                   സിനഗോഗിലെ ഹൃദയഹാരിയായ നിശ്ശബ്ദതയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ആളുകൾ പരസ്പരം അടക്കം പറഞ്ഞു തുടങ്ങി. അതു വളർന്നു വളർന്ന് ആരവമായി, ഹോസാനാ വിളികളായി ഉയർന്നു.  എല്ലാവർക്കും വേണ്ടി സിനഗോഗ് തലവനായ മലാക്കി പറയുന്നു; "ഒരുത്തരെയും മുഷിപ്പിക്കാതെ, മുറിവേൽപ്പിക്കാതെ ഇങ്ങനെ പ്രസംഗിക്കുവാൻ നിനക്കു മാത്രമേ കഴിയൂ. നീ യഥാർത്ഥത്തിൽ ദൈവത്തിന്റെ പരിശുദ്ധനാണ്. ഞങ്ങളുടെ സമാധാനത്തിനായി പ്രാർത്ഥിക്കണമേ.. ഞങ്ങളിൽ യുഗങ്ങളായി നിലനിന്നിട്ടുള്ള വിശ്വാസവും അധിക്ഷേപങ്ങളും കടുത്തുപോയി. ഈ കടുപ്പമുള്ള തോട് പൊട്ടിക്കേണ്ടതാവശ്യമാണ്. ഞങ്ങളോട് ക്ഷമിക്കണമേ.."
             "അതിനേക്കാൾ അധികവും ഇതാ.. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സന്മനസ്സുള്ളവരായിരിക്കുക.  പുറംതോട് താനെ പൊളിയും. പ്രകാശം നിങ്ങളിലേക്കു വരട്ടെ!"
                                             ആളുകളുടെയിടയിലൂടെ ഈശോ പുറത്തേക്കു പോകുന്നു. അപ്പസ്തോലന്മാർ ഈശോയെ അനുഗമിക്കുന്നു..


 (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)