ജാലകം നിത്യജീവൻ: തിരുപ്പിറവി - ബത് ലഹേമിലേക്കുള്ള യാത്ര

nithyajeevan

nithyajeevan

Thursday, December 22, 2011

തിരുപ്പിറവി - ബത് ലഹേമിലേക്കുള്ള യാത്ര


ജനനിബിഡമായ ഒരു പ്രധാന റോഡിൽക്കൂടി ആളുകളെയും സാധനസാമഗ്രികളും വഹിച്ചുകൊണ്ടു് ചെറു കഴുതകൾ നടന്നുനീങ്ങുന്നു. അക്കൂട്ടത്തിൽ ചാരനിറമുള്ള ഒരു ചെറു കഴുതയുടെ പുറത്താണ് മേരിയുടെ സഞ്ചാരം. കടിഞ്ഞാൺ പിടിച്ചുകൊണ്ട് ജോസഫ് സമീപത്തു നടക്കുന്നു. ഇടയ്ക്കിടെ മേരിയോടു ചോദിക്കുന്നു: "നീ ക്ഷീണിച്ചുപോയോ?" ജോസഫിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മേരി പറയുന്നു: "എനിക്ക് ഒട്ടും ക്ഷീണമില്ല." മൂന്നാം പ്രാവശ്യം മേരി ഇങ്ങനെയും കൂടിപ്പറയുന്നു: "ജോസഫ്  നടന്നു ക്ഷീണിച്ചുകാണും."

"ഓ! ഞാനോ, എനിക്കൊന്നുമില്ല. ഞാൻ വിചാരിക്കയായിരുന്നു, ഒരു കഴുതയെയും കൂടി കിട്ടിയിരുന്നെങ്കിൽ നിന്റെ യാത്ര കുറേക്കൂടി സുഖപ്രദമായേനെ. കൂടുതൽ വേഗത്തിൽ നമുക്കു് പോവുകയും ചെയ്യാമായിരുന്നു. എന്നാൽ ഒന്നിനെക്കൂടി കിട്ടാനില്ലായിരുന്നു. പക്ഷേ വിഷമിക്കേണ്ട, നമ്മൾ ഉടനെ തന്നെ ബത് ലഹേമിലെത്തും. ആ മലയുടെ അപ്പുറത്താണ് എഫ്രാത്ത."

രണ്ടുപേരും മൗനമായിരിക്കുന്നു. ഒരിടയൻ ആട്ടിൻപറ്റവുമായി അവരുടെ മുമ്പിലൂടെ റോഡു മുറിച്ചു കടക്കുന്നു.

 വലതുവശത്തുള്ള മേച്ചിൽസ്ഥലത്തു നിന്ന് റോഡിന്റെ ഇടതുവശത്തേക്കാണ് അയാളും മൃഗങ്ങളും കടക്കുന്നത്. ജോസഫ് കുനിഞ്ഞ് ഇടയനോട് എന്തോ പറയുന്നു. ഇടയൻ സമ്മതഭാവത്തിൽ തല തലകുലുക്കുന്നു. ജോസഫ് ആട്ടിൻപറ്റത്തിന്റെ പുറകിലൂടെ  മേച്ചിൽസ്ഥലത്തക്കു കഴുതയെ വലിച്ചു കൊണ്ടുപോകുന്നു.

ഇടയൻ അയാളുടെ മാറാപ്പിൽ നിന്ന് ഒരു പരുക്കൻ കോപ്പയെടുത്ത് നല്ല തടിച്ച അകിടുള്ള ഒരാടിനെ കറക്കുന്നു. ആ കോപ്പ ജോസഫിന്റെ കൈയിൽ കൊടുക്കുന്നു. ജോസഫ് അത് മേരിക്കു കൊടുക്കുന്നു.

"നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ." മേരി അത്ഭുതത്തോടെ  പറയുന്നു. "നിനക്ക് (ജോസഫേ) നിന്റെ സ്നേഹത്തിനും നിനക്കു (ഇടയാ) നിന്റെ കരുണയ്ക്കും... ഞാൻ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും."

"നിങ്ങൾ ദൂരെ നിന്നു വരുന്നവരാണോ?" ഇടയൻ ചോദിക്കുന്നു.

"നസ്രസ്സിൽ നിന്നും" ജോസഫ്  മറുപടി പറയുന്നു.

"നിങ്ങൾ എങ്ങോട്ടാണു പോകുന്നത്?"

"ബത്ലഹേമിലേക്ക്."

"ഈ സ്ഥിതിയിലുള്ള ഒരു സ്ത്രീയെയും കൊണ്ടുപോകാൻ കുറെ ദൂരമാണ്. ഇത് നിങ്ങളുടെ ഭാര്യയാണോ?"

"അതെ."

"നിങ്ങൾക്കു് അവിടെ പാർക്കാൻ സ്ഥലം കിട്ടിയിട്ടുണ്ടോ?'

"ഇല്ല."

"അതു കഷ്ടമാണല്ലോ. ബെത്ലഹേമിൽ വലിയ ആൾത്തിരക്കാണ്. അവിടെ പേരെഴുതിക്കാൻ വന്നവരും വേറെ സ്ഥലങ്ങള്ളിൽ പേരെഴുതിക്കാൻ പോകുന്നവരും... നിങ്ങൾക്കു് താമസിക്കാൻ സൗകര്യം കിട്ടുമോ എന്നെനിക്കറിഞ്ഞുകൂടാ... നിങ്ങൾക്കു് സ്ഥലം പരിചയമുണ്ടോ?"

"കാര്യമായ അറിവില്ല."         

"എന്നാൽ ഞാൻ പറഞ്ഞുതരാം. സത്രം അന്വേഷിക്കണം.  അത് മൈതാനത്തിലാണ്.  പ്രധാന റോഡ് അതിലേയാണു പോകുന്നത്.  സത്രം നിറയെ ആളുകൾ കാണും. അവിടെ സ്ഥലം കിട്ടുന്നില്ലെങ്കിൽ  മറ്റു വീടുകളിലും അന്വേഷിക്കണം. എന്നിട്ടും ഫലമില്ലെങ്കിൽ  സത്രത്തിന്റെ പുറകിലൂടെ കടന്നു നാട്ടിൻപുറത്തേക്കു പോകണം. മലമ്പ്രദേശത്ത് ഏതാനും തൊഴുത്തുകളുണ്ട്. ജറുസലേമിലേക്കു പോകുന്ന കച്ചവടക്കാർ ഹോട്ടലിൽ സ്ഥലം കിട്ടാതെ വരുമ്പോൾ അവരുടെ മൃഗങ്ങളെ കെട്ടുന്ന സ്ഥലമാണത്. പർവത പ്രദേശത്തുള്ള കാലിക്കൂടുകളാണവ.  അവ ഈർപ്പവും തണുപ്പുമുള്ളവയായിരിക്കും എന്നോർക്കണം. വാതിലും കതകും ഒന്നും കാണുകയില്ല. എന്നാലും അതൊരഭയസ്ഥാനമാണ്. കാരണം, നിങ്ങളുടെ ഭാര്യ..... അവളെ വഴിയിലിടാൻ പറ്റുമോ? ഒരുപക്ഷേ കാലിക്കൂട്ടിൽ നിങ്ങൾക്കു സ്ഥലം  കിട്ടുമായിരിക്കും. കിടന്നുറങ്ങുവാനും കഴുതയ്ക്കു കൊടുക്കുവാനുള്ള വയ്ക്കോലും കിട്ടുമായിരിക്കും... ദൈവം നിങ്ങളെ നയിക്കട്ടെ."

"ദൈവം നിനക്കു സന്തോഷം നല്‍കട്ടെ."
  മേരിയും ജോസഫും പറയുന്നു. "സമാധാനം നിന്നോടു  കൂടെയുണ്ടായിരിക്കട്ടെ."

അവർ വീണ്ടും റോഡിലേക്കിറങ്ങി. അവർ കയറിക്കഴിഞ്ഞ കുന്നിന്റെ നെറുകയിൽ നിന്നാൽ വീതിയുള്ള ഒരു താഴ്വരകാണാം.  താഴ്വരയുടെ ചരിവുകളിൽ മുകളിലും താഴെയുമായി നിരവധി വീടുകളുണ്ട്. അതാണ് "ബെത്ലഹേം."

"മേരീ, നാമിപ്പോൾ ദാവീദിന്റെ നാട്ടിലാണ്. ഇനി നിനക്ക് അൽപ്പം വിശ്രമിക്കാൻ കഴിയും.
നീ വളരെ ക്ഷീണിതയായി കാണപ്പെടുന്നു."  ജോസഫ് പറയുന്നു.

"ഇല്ല ... ഞാൻ വിചാരിക്കയായിരുന്നു... " ജോസഫിന്റെ കരങ്ങളിൽ പിടിച്ചു കൊണ്ടു് വളരെ സന്തോഷമുള്ള പുഞ്ചിരിയോടെ മേരി പറയുന്നു:  "സമയമായി എന്നെനിക്ക് ശരിക്കും തോന്നുന്നു."

"ഓ! കാരുണ്യവാനായ കർത്താവേ... ഞങ്ങൾ എന്തുചെയ്യും?"

"ഭയപ്പെടേണ്ട ജോസഫേ... സമാധാനമായിരിക്കൂ... എനിക്കൊരു പ്രയാസവുമില്ലല്ലോ .. അതു കാണുന്നില്ലേ?"

"പക്ഷേ നിനക്കു വലിയ വേദനയുണ്ടായിരിക്കും. നീ അതു സഹിക്കുന്നതായിരിക്കും."

"ഒരിക്കലുമില്ല. എനിക്കു സന്തോഷം തന്നെയാണ്. ഉള്ളു നിറഞ്ഞ സന്തോഷം... എത്ര വലിയ സന്തോഷം.. എന്റെ ഹൃദയം ശക്തിയായി തുടിക്കുന്നു... അതെന്നോടു പറയുന്നു, 'അവൻ വരികയാണ്, അവൻ വരികയാണ്' എന്ന്. ഹൃദയത്തിന്റെ ഓരോ മിടിപ്പും അതാണു പറയുന്നത്. ഓ! എന്റെ പ്രിയപ്പെട്ട ജോസഫേ, എത്ര വലിയ ആനന്ദം..."

എന്നാൽ ജോസഫിനു സന്തോഷം തോന്നുന്നില്ല. ഉടനെ തന്നെ ഒരു വസതി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത ഓർത്തുകൊണ്ട് ജോസഫ് വേഗം നടക്കുകയാണ്.  അദ്ദേഹം വാതിലു തോറും കയറിയിറങ്ങി അന്വേഷിക്കുന്നു. ഒരിടത്തും ഇടമില്ല. എല്ലാം നിറഞ്ഞുപോയി. അവർ സത്രത്തിലെത്തി. അതിനുള്ളിലെ നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തകൾ പോലും നിറയെ സഞ്ചാരികളാണ്.

മേരിയെ കഴുതപ്പുറത്തു തന്നെ ഇരുത്തിയിട്ട് ജോസഫ് വീടന്വേഷിച്ച് പുറത്തേയ്ക്കിറങ്ങി.  വളരെ നിരാശനായി തിരിച്ചുവന്നു. ഒരു സ്ഥലവും കിട്ടിയില്ല. നേരം പെട്ടെന്ന് സന്ധ്യയാകാൻ തുടങ്ങി. മഞ്ഞുകാലമാണല്ലോ. ജോസഫ് സത്രമുടമയോടു കേണപേക്ഷിച്ചു. ചില യാത്രക്കാരോടും ചോദിച്ചു നോക്കി. അവരെല്ലാം നല്ല ആരോഗ്യമുള്ള പുരുഷന്മാരാണല്ലോ; പ്രസവമടുത്ത ഒരു സ്ത്രീയ്ക്കു വേണ്ടി അൽപ്പം സ്ഥലം ഒഴിഞ്ഞു തരുമോ? അവരുടെ കാരുണ്യത്തിനായി ജോസഫ് യാചിക്കുന്നു. ഒരു പ്രയോജനവുമുണ്ടാകുന്നില്ല.

ധനികനായ ഒരു പ്രീശൻ വളരെ നിന്ദാപൂർവ്വം അവരെ നോക്കുന്നു. മേരി അയാളുടെ സമീപത്തു ചെന്നപ്പോൾ ഒരു കുഷ്ഠരോഗിയെ കണ്ടാലെന്നപോലെ അയാൾ മാറിപ്പോകുന്നു. ജോസഫ് വെറുപ്പു മൂലം വിവർണ്ണനാകുന്നു. മേരി ജോസഫിനെ സമാധാനപ്പെടുത്താൻ അദ്ദേഹത്തിന്റെ  കൈയിൽ പിടിച്ചുകൊണ്ടു പറയുന്നു: "നിർബന്ധിച്ച് ഒന്നും പറയേണ്ട. നമുക്കു പോകാം. ദൈവം ഒരു വഴി തരും." അവർ പുറത്തിറങ്ങി സത്രത്തിന്റെ  ഭിത്തിയുടെ അരികിലൂടെ നടക്കുന്നു. പിന്നെ ഒരു ഇടവഴിയിലേക്കിറങ്ങി. സത്രത്തിനു പിന്നിൽ ഏതാനും ദരിദ്ര ഭവനങ്ങളുണ്ട്. അവയും സത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന വഴിയാണത്. അവർ ആ വഴിയിൽ നിന്ന് ഒന്നുകൂടി തിരിഞ്ഞു  നടന്ന് കാലിക്കൂടുകൾ അന്വേഷിക്കുന്നു. അവസാനം ഏതാനും ഗുഹകൾ കണ്ടെത്തുന്നു. വളരെ താണതും ഈർപ്പം നിറഞ്ഞതുമായ ഗുഹകൾ  - അവയിൽത്തന്നെ നല്ലതെല്ലാം
ഓരോരുത്തർ സ്വന്തമാക്കിക്കഴിഞ്ഞു. ജോസഫ് ആകെത്തളർന്നു; ഉത്സാഹം മന്ദീഭവിച്ചവനായി.

"ഹേയ്, ഗലീലാക്കാരാ, അവിടെ അങ്ങേയറ്റത്ത് ഒരു ഗുഹയുണ്ട്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒന്ന്; ഒരുപക്ഷേ, അതാരും സ്വന്തമാക്കിയിട്ടുണ്ടാവില്ല." വൃദ്ധനായ ഒരു മനുഷ്യൻ വിളിച്ചുപറയുന്നു.

അവർ വേഗത്തിൽ ആ ഗുഹയെ ലക്ഷ്യമാക്കി നീങ്ങി. ശരിക്കും അതൊരു മാളം പോലെയുണ്ട്. അതിനുള്ളിലേക്കു കടക്കുമ്പോൾ ഒരു 'മട'യുണ്ട്.  പാറപൊട്ടിച്ച 'മട.' ശരിക്കും ഒരു ഗുഹയല്ല. ഒരു കെട്ടിടത്തിന് അടിത്തറ മാന്തിയ ഇടമാണെന്നു തോന്നുന്നു. ആ സ്ഥലത്തിനു മുകളിൽ മേൽപ്പുരയായി തടി കൊണ്ടുള്ള തൂണുകളിൽ താങ്ങിപ്പാകിയിരിക്കുന്ന കല്ലുകൾ കാണാം.  ഉള്ളിൽ പ്രകാശമില്ല. ശരിക്കു കാണാൻ ജോസഫ് തന്റെ തോൾസഞ്ചിയിൽ നിന്നും വിളക്കും തിരിയുമെടുത്ത് കത്തിക്കുന്നു. അകത്തേക്കു കടന്നപ്പോൾ 'മുക്ര'യിട്ടുകൊണ്ടുള്ള ഒരു സ്വാഗതം. ജോസഫ് പറയുന്നു: "കടന്നുപോരൂ മേരീ, ഇതിനുള്ളിൽ ആരുമില്ല. ഒരു കാള മാത്രമേയുള്ളൂ."

മേരി കഴുതപ്പുറത്തു നിന്നിറങ്ങി അകത്തേക്കു കയറുന്നു. ജോസഫ് തൂണിന്മേൽ കണ്ട ഒരാണിയിൽ വിളക്കു തൂക്കുന്നു. മുകളിൽ മുഴുവൻ ചിലന്തിവലകളാണ്. 'തറ' ചവിട്ടിക്കുഴഞ്ഞ് കുന്നും കുഴിയും ചവറും കാഷ്ഠവും എല്ലാംകൂടിയുള്ള മണ്ണ്; വയ്ക്കോലും നിരന്നു കിടപ്പുണ്ട്. പിൻഭാഗത്ത് ഒരു  കാള തലതിരിച്ചു നോക്കുന്നു. അതിന്റെ വായിൽ വയ്ക്കോലുണ്ട്. ഒരു മൂലയ്ക്ക് ഒരു ദ്വാരത്തിനടുത്തായി ഒരു പരുക്കൻ ഇരിപ്പിടവും അതിനടുത്ത് വലിയ രണ്ടു കല്ലുകളും കാണുന്നു. അവിടുത്തെ കറുപ്പുനിറം കണ്ടിട്ട് അത് തീ കൂട്ടുന്ന സ്ഥലമാണെന്നു തോന്നുന്നു.


 മേരി കാളയുടെ അടുത്തേക്ക് പോകുന്നു. അവൾക്കു തണുപ്പു പിടിച്ചുപോയി. അവൾ കൈകൾ ചൂടു പിടിപ്പിക്കുവാൻ കാളയുടെ കഴുത്തിൽ ചേർത്തു പിടിക്കുന്നു. കാള മുക്രയിടുന്നുണ്ട്; എന്നാൽ അനങ്ങുന്നില്ല. പുൽത്തൊട്ടിയിൽ നിന്ന് കുറെ വയ്ക്കോലെടുത്ത് മേരിക്കു  കിടക്കയുണ്ടാക്കാൻ വേണ്ടി ജോസഫ് കാളയെ ഒരു വശത്തേക്ക് ഉന്തി മാറ്റുന്നു. അപ്പോഴും അത് ശാന്തമായിരിക്കുന്നു. 
 പുൽത്തൊട്ടിക്കു രണ്ടു തട്ടുകളുണ്ട്. താഴെയുള്ളതിൽ നിന്നാണു് കാള തിന്നുന്നത്. മുകളിലുള്ളതിൽ നിന്ന് ജോസഫ് പുല്ലു വലിച്ചിടുന്നു.  വിശന്നു ക്ഷീണിച്ചിരിക്കുന്ന കഴുത ഉടനെ തീറ്റ തുടങ്ങുന്നു.

പുൽത്തൊട്ടിയ്ക്കുള്ളിൽ കമിഴ്ത്തി വച്ചിരിക്കുന്ന ഒരു പഴഞ്ചൻ ബക്കറ്റുമെടുത്ത് അടുത്തുള്ള ഒരരുവിയിൽ നിന്നും വെള്ളം കോരിക്കൊണ്ടു വന്ന് കഴുതയ്ക്കു കൊടുത്തശേഷം ജോസഫ്, ഒരു മൂലയ്ക്കു കണ്ട ചുള്ളിക്കെട്ടെടുത്ത് നിലം തൂത്തുവാരുന്നു. അതിനുശേഷം വയ്ക്കോൽ നിലത്തു നിരത്തി ഒരു കിടക്കയുണ്ടാക്കുന്നു. കാളയുടെ അടുത്ത് ഏറ്റം സുരക്ഷിതത്വമുള്ള, ഈർപ്പം കുറഞ്ഞ സ്ഥലത്താണ് കിടക്കയുണ്ടാക്കിയത്. സൂക്ഷിച്ചു നോക്കിയപ്പോൾ വയ്ക്കോൽ നനവുള്ളതാണെന്നു കണ്ട് ജോസഫ് നെടുവീർപ്പിടുന്നു. എങ്കിലും ഉടനെ തീ കൂട്ടി ഒരുപിടി വയ്ക്കോലെടുത്ത് തീയുടെയടുത്തു പിടിച്ചു് ഉണക്കി ശരിയാക്കുന്നു. മേരി സ്റ്റൂളിന്മേലിരിക്കുന്നു. വയ്ക്കോൽക്കിടക്ക തയാറായി.  മാർദ്ദവമുള്ള വയ്ക്കോലിന്മേൽ മേരി കുറെക്കൂടി സുഖമായി വിശ്രമിക്കുന്നു. ജോസഫ്  സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയാണ്. വാതിലിന്റെ സ്ഥാനത്തുള്ള ദ്വാരം തന്റെ പുറങ്കുപ്പായം കൊണ്ടു് വിരിയിട്ടു മറയ്ക്കുന്നു. പിന്നീട് അൽപ്പം റൊട്ടിയും ചീസും ഒരു കുപ്പിയിൽ നിന്നു വെള്ളവും മേരിക്കു  കൊടുക്കുന്നു.

"ഇനി ഉറങ്ങിക്കൊള്ളൂ. ഞാൻ ഉണർന്നിരുന്ന് തീ കെട്ടുപോകാതെ നോക്കിക്കൊള്ളാം. ഭാഗ്യത്തിന് കുറച്ചു വിറകുമുണ്ട്. അത് ആവശ്യത്തിനു തികയുമെന്നു തോന്നുന്നു. അങ്ങനെ വിളക്കിലെ എണ്ണ വറ്റാതെ സൂക്ഷിക്കാം."

                 മേരി അനുസരണയോടെ കിടക്കുന്നു. ജോസഫ് അവളെ പുറങ്കുപ്പായവും നേരത്തേ പുതച്ചിരുന്ന കരിമ്പടവും കൊണ്ടു മൂടുന്നു. ജോസഫ്   മൂലയിലേക്ക്   ഒതുങ്ങി   സ്റ്റൂളിന്മേലിരിക്കുന്നു. 


ഇങ്ങനെയാണ് അവർ കാണപ്പെടുന്നത്. മേരി വലതുവശത്ത് വാതിലിനു പുറംതിരിഞ്ഞാണു കിടക്കുന്നത്. തൂണും കാളയും നിമിത്തം പാതി മറഞ്ഞിരിക്കയാണ്. ജോസഫ് ഇടതുവശത്ത് വാതിലിനു് അഭിമുഖമായി മേരിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നു. ഇടയ്ക്കിടെ  തിരിഞ്ഞ് മേരിയെ നോക്കുന്നു. മേരി ഉറങ്ങുന്നതു പോലെ ശാന്തമായി കിടക്കുന്നതാണു കാണുന്നത്.  ജോസഫ് ചെറിയ ചുള്ളികൾ ഒട്ടുംതന്നെ ശബ്ദം കേൾപ്പിക്കാതെ മെല്ലെ ഒടിച്ച് തീയിലിട്ടു കൊടുക്കുന്നു. തീ കെടാതെയും എന്നാൽ ചുള്ളികൾ ഒന്നിച്ചു കത്തിത്തീർന്നുപോകാതെയും കരുതലോടെ ഇരിക്കുന്നു.

ഇപ്പോഴവിടെ  തീയുടെ മങ്ങിയ വെളിച്ചം മാത്രം...


 (ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന് )