ജാലകം നിത്യജീവൻ: പത്തുകല്‍പ്പനകളുടെ പ്രാധാന്യം

nithyajeevan

nithyajeevan

Tuesday, February 28, 2012

പത്തുകല്‍പ്പനകളുടെ പ്രാധാന്യം

  ഈശോ പറയുന്നു: "പത്തുകല്‍പ്പനകള്‍  എന്താണെന്നും അവയനുസരിച്ച്    ജീവിക്കേണ്ടത്    എത്ര     പ്രാധാന്യമുള്ള     കാര്യമാണെന്നും     നിങ്ങളെ    മനസ്സിലാക്കുവാന്‍  ഞാന്‍  ഒരുപമ പറയാം.  ശ്രദ്ധിച്ചുകേള്‍ക്കുവിന്‍.
                       ഒരു കുടുംബത്തിലെ പിതാവിന് രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവരെ രണ്ടുപേരെയും പിതാവ്തുല്യമായ സ്നേഹത്താല്‍സ്നേഹിച്ചു. അവര്‍ വസിച്ചിരുന്ന വീടും പുരയിടവും കൂടാതെ അയാള്‍ക്കു് വളരെ ദൂരെ കുറെ ഭൂമിയുണ്ടായിരുന്നു. അയാളുടെ നിക്ഷേപങ്ങളെല്ലാം അവിടെയാണ് രഹസ്യമായി സൂക്ഷിച്ചുവച്ചിരുന്നത്. അങ്ങനെ നിക്ഷേപങ്ങളുണ്ടെന്ന് പുത്രന്മാർക്കറിയാമായിരുന്നു. പക്ഷേ  അവിടെയെത്തുന്ന വഴി അജ്ഞാതമായിരുന്നു. കാരണം  എന്തോ ന്യായങ്ങളാല്‍  ആ പിതാവ് വഴികള്‍  മക്കളെ പഠിപ്പിച്ചില്ല. അനേകം വർഷങ്ങൾക്കുശേഷം പിതാവ് പുത്രന്മാരെ രണ്ടുപേരെയും വിളിച്ച് ഇങ്ങനെ പറഞ്ഞു: "നമ്മുടെ നിക്ഷേപങ്ങള്‍  എവിടെയാണെന്ന് നിങ്ങൾ അറിയേണ്ട സമയം വന്നിരിക്കുന്നു. നിങ്ങള്‍ക്കായി ഞാൻ നീക്കിവച്ചിരിക്കുന്ന ആ നിധികള്‍  ഞാന്‍   പറയുന്ന സമയത്ത് പോയി കരസ്ഥമാക്കണം. വഴിതെറ്റിപ്പോകാതിരിക്കേണ്ടതിന്, റോഡും റോഡില്‍  ഞാന്‍   സ്ഥാപിച്ചിരിക്കുന്ന അടയാളങ്ങളും നിങ്ങള്‍  മനസ്സിലാക്കണം. അല്ലങ്കില്‍  വവഴിതെറ്റിപ്പോകാനിടയുണ്ട്. അതിനാല്‍  ശ്രദ്ധിച്ചുകേൾക്കുക. നിധികള്‍   സൂക്ഷിച്ചുവച്ചിരിക്കുന്നത് വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പുനിലത്തല്ല; അവിടെ കഠിനവെയില്‍  തട്ടി സ്ഥലം പൊരിയും. പൊടി എല്ലാറ്റിനേയും ചീത്തയാക്കും. മുൾപ്പടര്‍പ്പു കൊണ്ടു നിറയും; കൊള്ളക്കാര്‍   എളുപ്പത്തില്‍  വന്ന് എല്ലാം അപഹരിക്കും. നിധികളെല്ലാം ആ കൂര്‍ത്തുമൂര്‍ത്ത പാറക്കെട്ടുകളുടെ പർവതത്തിനു മുകളിലാണ് ഞാന്‍    വച്ചിരിക്കുന്നത്. അവ നിങ്ങളെ  കാത്തിരിക്കുന്നു. പര്‍വതത്തിലൂടെ പലവഴികള്‍  പോകുന്നുണ്ട്. എന്നാല്‍   മുകളിലേക്കു പോകുന്ന  ഒരുവഴി മാത്രമേയുള്ളൂ. മറ്റുവഴികളെല്ലാം പലഭാഗത്തേക്കുള്ളവയാണ്. ചിലതു ചെന്നുചേരുന്നത് കുത്തനെയുള്ള ഗര്‍ത്തങ്ങളുടെ വക്കിലേക്കാണ്. ചിലതു് ആഴമേറിയ ചേറ്റുകുഴികളിലേക്ക്; ചിലതു്  അണലിക്കൂട്ടിലേക്ക്, ചിലതു്  ഗന്ധകം കത്തിപ്പുകയുന്ന പാറപ്പിളര്‍പ്പുകളിലേക്ക്. ശരിയായ വഴി വളരെ ബുദ്ധിമുട്ടുള്ളതാണ്. എങ്കിലും ഗര്‍ത്തങ്ങളോ മറ്റു തടസ്സങ്ങളോ കൂടാതെ  അത് പര്‍വതത്തിനു  മുകളിലെത്തുന്നുണ്ട്. ആ റോഡു തിരിച്ചറിയാനായി റോഡരികില്‍  തുല്യ അകലത്തില്‍  ഞാന്‍   പത്തു സ്മാരകങ്ങള്‍ കല്ലില്‍  പണിതു വച്ചിട്ടുണ്ട്. തിരിച്ചറിയാന്‍  ഈ മൂന്നു വാക്കുകൾ ഓരോ കല്ലിലും കൊത്തിയിട്ടുണ്ട്. സ്നേഹം, അനുസരണ, വിജയം എന്നിവയാണ് ആ വാക്കുകൾ. ആ വഴിയിലൂടെ  പോവുക. നിക്ഷേപങ്ങളുള്ള സ്ഥലത്ത് നിങ്ങളെത്തും. വേറൊരു വഴിയിലൂടെ,  എനിക്കു മാത്രമറിയാവുന്ന ഒരു വഴിയിലൂടെ ഞാനും അവിടെയെത്തി വാതിലുകൾ തുറന്നുതരും. അപ്പോള്‍  നിങ്ങള്‍ക്കു  സന്തോഷമാകും."
                                          പുത്രന്മാര്‍  രണ്ടും അപ്പനോടു വിടവാങ്ങി യാത്ര പുറപ്പെട്ടു. അവരുടെ പിന്നിൽനിന്ന് അപ്പന്‍  വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; 'ഞാന്‍  പറഞ്ഞ വഴിയിലൂടെ മാത്രമേ പോകാവൂ. നിങ്ങളുടെ  നന്മയ്ക്കായിട്ടാണിതു പറയുന്നത്. മറ്റു വഴിയിലൂടെ പോകുവാനുള്ള പ്രലോഭനങ്ങള്‍ക്കു വശംവദരാകരുത്. അവ മെച്ചപ്പെട്ട വഴികളാണെന്നു നിങ്ങള്‍ക്കു   തോന്നിയെന്നു വരും. അങ്ങനെ പോയാൽ നിക്ഷേപവും ഞാനും നിങ്ങള്‍ക്കു നഷ്ടപ്പെടും.' മക്കള്‍ക്കു കേള്‍ക്കുവാന്‍  സാധിക്കാത്ത വിധത്തിൽ അകന്നു കഴിഞ്ഞപ്പോൾ മാത്രമേ അയാൾ വാക്കുകൾ നിര്‍ത്തിയുള്ളൂ.
                                         അവര്‍  മലയുടെ അടിവാരത്തിലെത്തി. വഴി  ആരംഭിക്കുന്ന സ്ഥലത്ത് ആ സ്മാരകക്കല്ല് കണ്ടു.  നാനാഭാഗങ്ങളിലേക്കുള്ള പല വഴികളുടെ മദ്ധ്യത്തിലേതായിരുന്നു ശരിയായ വഴി. ആ നല്ലവഴിയിലൂടെ രണ്ടു സഹോദരന്മാരും നടന്നു. ആദ്യം വഴി വളരെ നല്ലതായിരുന്നു. പക്ഷേ അൽപ്പംപോലും തണലില്ലാത്ത വഴി.  വലിയ പ്രകാശവും കഠിനമായ ചൂടും... ശരീരം ചുട്ടുപൊള്ളും വിധം വെയില്‍ ... എങ്കിലും സന്മനസ്സ് അവരെ നയിച്ചു. അപ്പനെക്കുറിച്ചുള്ള ഓര്‍മ്മയും അപ്പന്റെ ഉപദേശവുമോര്‍ത്ത് സന്തോഷത്തോടെ മുകളിലേക്കു  കയറി. അവിടെ രണ്ടാമത്തെ  വഴികാട്ടിയായ കല്ല്.... കുറേദൂരം പിന്നിട്ടപ്പോൾ മൂന്നാമത്തേത്... വഴി കൂടുതല്‍   ബുദ്ധിമുട്ടുള്ളതും ചൂടുള്ളതുമായി... മറ്റുവഴികളൊന്നും കാണാന്‍  കഴിയാത്ത അകലമായി. 
                               "മുകളിലെത്തുമ്പോള്‍  നമ്മള്‍  മരിച്ചിരിക്കണമെന്നാണ് അപ്പന്‍  ആഗ്രഹിക്കുന്നത്." നാലാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോള്‍  ഒരുവന്‍  പറഞ്ഞു. അവന്‍   നടപ്പു സാവധാനത്തിലാക്കി. മറ്റവന്‍  അവനെ സമാധാനിപ്പിക്കാനായി പറയുന്നു: "അവന്‍   അവന്റെ സ്വന്തമായി നമ്മളെ സ്നേഹിക്കുന്നു. അതിലും കൂടുതല്‍  സ്നേഹിക്കുന്നു... കാരണം ഈ നിക്ഷേപങ്ങളെല്ലാം ഇത്ര വിസ്മയകരമായ വിധത്തില്‍   നമുക്കായി സൂക്ഷിച്ചല്ലോ. പാറയില്‍  ഈ വഴി വെട്ടി പാറയുടെ അടിമുതല്‍  മുകൾ വരെ, വഴിതെറ്റുവാനുള്ള ഒരു  സാദ്ധ്യതയുമില്ല.  പിന്നെ നമുക്കു വഴികാട്ടിയായി ഈ കല്ലുകളും സ്ഥാപിച്ചു. ഒന്നോര്‍ത്തുനോക്കൂ... നമുക്കുവേണ്ടി ഇതെല്ലാം അപ്പന്‍   തനിയെ ചെയ്തു... ഈ നിക്ഷേപങ്ങളെല്ലാം നമുക്കു തരുവാന്‍ .. തെറ്റാതെ, അപകടത്തില്‍പ്പടാതെ നമ്മൾ അവിടെയെത്തുമെന്ന് ഉറപ്പു വരുത്താനല്ലേ ഇതെല്ലാം ചെയ്തത് ?"
                                                           അവര്‍  നടപ്പു  തുടർന്നു. എന്നാല്‍   ഇടയ്ക്കിടെ മറ്റുവഴികള്‍  കണ്ടുതുടങ്ങി. എത്ര നല്ല വഴികള്‍ ... തണലും നടക്കാന്‍  സുഖവുമുള്ളവ!
           
 "എനിക്കു തോന്നുന്നത് ആ വഴിയിലൂടെ  പോകാമെന്നാണ്." അതൃപ്തനായ മകന്‍  പറഞ്ഞു. അവര്‍  ആറാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തി. ആ വഴിയും മുകളിലേക്കാണു പോകുന്നത്. 
            "നമ്മുടെ അപ്പന്‍  പറഞ്ഞത് ശരിയായിട്ടുള്ള ഈ വഴി വിട്ടുപോകരുതെന്നാണല്ലോ."  മറ്റേയാള്‍  പറഞ്ഞു. അസ്വസ്ഥനായ ആദ്യത്തെയാള്‍ , അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി അൽപ്പംകൂടി കയറി. ഏഴാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോൾ  അവന്‍  പറഞ്ഞു: "ഓ ! ഞാന്‍  തീർച്ചയായും പോകയാണ്."
"സഹോദരാ.. അരുത്.."
                                              രണ്ടുപേരുംകൂടി വീണ്ടും നടന്നു. വഴി ഇപ്പോള്‍  വളരെ  ബുദ്ധിമുട്ടുള്ളതായി. എങ്കിലും  മലയുടെ  മുകളിലെത്താറായി.  എട്ടാമത്തെ വഴികാട്ടിക്കല്ലിനടുത്തെത്തിയപ്പോള്‍  അതിനോടു വളരെയടുത്തായി ഇരുവശങ്ങളിലും പൂക്കള്‍  കാണുന്ന  ഒരു വഴി.

"ഓ! ഈ വഴിയും മുകളിലേക്കുള്ളതാണെന്നു നിനക്ക് കാണാന്‍  കഴിയുന്നില്ലേ?"
"ആ വഴി  തന്നെയാണോ എന്നു നമുക്കറിഞ്ഞുകൂടാ."
"എനിക്കറിയാം... എനിക്കതു മനസ്സിലായി."
"നിനക്കു തെറ്റു പറ്റിയിരിക്കയാണ്."
"അല്ല, ഞാന്‍  പോകയാണ്."
"പോകരുതേ... അപ്പനെ ഓര്‍മ്മിക്കുക. ആപത്തുകളെക്കുറിച്ച് ഓര്‍മ്മിക്കുക.. നിക്ഷേപങ്ങള്‍  ഓര്‍ക്കുക.."
                                                          "അതെല്ലാം നായ്ക്കള്‍ക്കു വിട്ടിരിക്കുന്നു. മുകളിലെത്തുമ്പോള്‍   മരിച്ചതിനു തുല്യമായാല്‍  ഈ നിക്ഷേപങ്ങള്‍  കൊണ്ട് എന്തു പ്രയോജനം?  ഈ വഴിയേക്കാള്‍  അപകടം മറ്റേതു വഴിക്കാണ് ഉണ്ടാവുക? അപ്പന്റെ വിരോധത്തേക്കാള്‍  കൂടുതല്‍    വിരോധം ആർക്കാണുള്ളത്? നമ്മള്‍   മരിക്കുവാനായി ഈ വഴി പറഞ്ഞുതന്ന് അപ്പന്‍    നമ്മെ കബളിപ്പിക്കയല്ലേ ചെയ്തത്? ഞാന്‍   പോകുന്നു. നീയെത്തുന്നതിനു മുമ്പ് ഞാനവിടെയെത്തും. ജീവനോടെ." ഇങ്ങനെ പറഞ്ഞുകൊണ്ട് അവന്‍    മറ്റേവഴിയിലേക്കു ചാടി. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അവന്‍   വൃക്ഷങ്ങളുടെയിടയില്‍  മറഞ്ഞുകഴിഞ്ഞു.
                                           അവന്റെ സഹോദരന്‍  ദുഃഖത്തോടെ നടപ്പു തുടര്‍ന്നു. ഓ! വഴിയുടെ അവസാനം ശരിക്കും ഭയാനകമായിരുന്നു. അവന്‍  അവശനായി. ഒന്‍പതാമത്തെ കല്ലിന്റെയടുത്ത്  അവന്‍     നിന്നു കിതച്ചു. അതില്‍  എഴുതിരിക്കുന്ന വാക്കുകള്‍   യാന്ത്രികമായി വായിക്കാനേ കഴിഞ്ഞുള്ളൂ. അടുത്ത് തണലുള്ള ഒരു വഴി കണ്ടു. വെള്ളവും പൂക്കളും... "ഞാന്‍    ആകെ... ഇല്ല... അവിടെ  എഴുതിയിട്ടുണ്ടല്ലോ... എന്റെ അപ്പനാണ് അവിടെ  എഴുതിരിക്കുന്നത്... 'സ്നേഹം, അനുസരണ, വിജയം'... ഞാന്‍     അവന്റെ സ്നേഹത്തിൽ വിശ്വസിക്കണം... എന്റെ സ്നേഹം അറിയിക്കാന്‍  ഞാന്‍  അനുസരിക്കണം.. നമുക്കു പോകാം... സ്നേഹം  എന്നെ സഹായിക്കട്ടെ!" 
                                                            അവന്‍  പത്താമത്തെ കല്ലിനടുത്തെത്തി. വെയിലുകൊണ്ട് കരിഞ്ഞ്, തളര്‍ന്ന് കുനിഞ്ഞാണ് അവന്‍  നടന്നത്. ഭാരമുള്ള നുകം വഹിക്കുന്നതുപോലെ... അത് സ്നേഹത്തിന്റെയും വിശ്വസ്തതയുടേയും അനുസരണയുടേയും, ശക്തി, പ്രത്യാശ, നീതി, വിവേകം, എല്ലാറ്റിന്റെയും വിശുദ്ധമായ ഒരു   നുകമായിരുന്നു..വഴികാട്ടിക്കല്ലിൽ ചാരുന്നതിനു പകരം അതു നിലത്തുവീശിയ നിഴലിൽ അവന്‍  ഇരുന്നു. താന്‍  മരിക്കാന്‍  പോവുകയാണെന്ന് അവനു തോന്നി... അടുത്തുള്ള വഴിയിൽനിന്ന് അരുവി ഒഴുകുന്ന സ്വരം, വനത്തിന്റെ ഗന്ധം... പിതാവേ... നിന്റെ അരൂപി തന്ന് ഈ പ്രലോഭനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ... അന്ത്യം വരെ വിശ്വസ്തത പാലിക്കുവാന്‍  എന്നെ സഹായിക്കണമേ."
                                                  വിദൂരതയില്‍നിന്ന് അവന്റെ സഹോദരന്‍   സന്തോഷത്തോടെ  വിളിച്ചുപറയുന്നത് അവന്‍      കേട്ടു: "വരൂ, ഞാന്‍  നിനക്കായി കാത്തിരിക്കാം. ഏദന്‍തോട്ടം   ഇവിടെയാണ്. വരൂ..."

                                        "ഞാന്‍ പോകണമോ? ഞാന്‍  പോകാതിരിക്കണമോ? ആരെന്നെ സഹായിക്കും?...  ഞാന്‍      പോകും..." അവന്‍  ഇരുകരങ്ങളും നിലത്തുകുത്തി എഴുന്നേറ്റു. അങ്ങനെ  എഴുന്നേറ്റപ്പോള്‍  അവന്‍  കണ്ടു...വഴിചൂണ്ടിക്കല്ലിലെ വാക്കുകള്‍  മറ്റുള്ളവയിലേതിനോളം തെളിഞ്ഞിട്ടില്ല എന്ന്. ഓരോ കല്ലിലെയും അക്ഷരങ്ങള്‍  അവയ്ക്കു മുമ്പുണ്ടായിരുന്നവയേക്കാൾ തെളിവു കുറഞ്ഞവയായിരുന്നു.... എന്റെ അപ്പന്‍  ക്ഷീണിതനായി  അവ കൊത്തിവയ്ക്കുവാന്‍  ബുദ്ധിമുട്ടു് അനുഭവിച്ചതുപോലെ തോന്നുന്നു.. നോക്കൂ.. ഇവിടെയും ആ കറുത്ത ചെമപ്പിലുള്ള അടയാളം കാണുന്നു... അഞ്ചാമത്തെ കല്ലുമുതല്‍  ഇതു കാണുന്നു... ഒരു വ്യത്യാസമുണ്ട്. ഇവിടെ അക്ഷരങ്ങളുടെ കുഴിവില്‍  അതു നിറഞ്ഞു നിൽക്കുന്നു.. അത് കവിഞ്ഞൊഴുകിയതുപോലെയുമുണ്ട്. പാറയില്‍   ചാലുവീണിട്ടുമുണ്ട്. കറുത്ത  കണ്ണീര്‍  രക്തക്കണ്ണീര്‍  പോലെ തോന്നിക്കുന്നു.. " അതു പരന്ന് രണ്ടു കൈപ്പത്തി വലിപ്പത്തില്‍  കണ്ട ഭാഗം ഒരു  വിരലുകൊണ്ട് അവന്‍  മാന്തിനോക്കി. കട്ടപിടിച്ചിരുന്ന ആ സാധനം പൊടിഞ്ഞുപോയി. എന്നാല്‍   അതിന്നടിയില്‍  ഈ വാക്കുകൾ  വ്യക്തമായി കാണാമായിരുന്നു. "ഇങ്ങനെ ഞാന്‍  നിങ്ങളെ  സ്നേഹിച്ചു.  സമ്പത്തിലേക്ക് നിങ്ങളെ  നയിക്കുവാന്‍  എന്റെ രക്തം ചിന്തത്തക്കവിധം അത്രയധികം നിങ്ങളെ  സ്നേഹിച്ചു."
                          "ഓ! പിതാവേ, പിതാവേ, എന്നിട്ടും ഞാന്‍  നിന്നോട് അനുസരണയില്ലായ്മ കാണിക്കുവാന്‍  ഒരുങ്ങുകയായിരുന്നു. പിതാവേ, എന്നോടു ക്ഷമിക്കേണമേ..." പാറയില്‍   ചാരിയിരുന്ന് ആ മകന്‍  കരഞ്ഞു. അപ്പോള്‍  ആ വാക്കുകളില്‍  നിറഞ്ഞു നിന്ന രക്തം സജീവ രക്തമായി...മാണിക്യക്കല്ലിന്റെ നിറമായി... കണ്ണീർ അവന് ഭക്ഷണവും പാനീയവുമായി. അവന് ശക്തി കിട്ടി.... അവൻ എഴുന്നേറ്റു... സ്നേഹം  നിമിത്തം അവന്റെ  സഹോദരനെ കൂകിവിളിച്ചു. അവൻ കണ്ടെത്തിയതിനെക്കുറിച്ച്,  അപ്പന്റെ സ്നേഹത്തെക്കുറിച്ച്, സഹോദരനോടു പറയാന്‍ ... തിരിച്ചുവരൂ എന്നു പറയാന്‍ ...... എന്നാല്‍   അവന്റെ വിളിയ്ക്ക് മറുപടി ഉണ്ടായില്ല.
                                      അവന്‍  വീണ്ടും  നടന്നു. മുട്ടിന്മേല്‍  നീന്തുന്നതുപോലെ ക്ളേശകരമായ നടപ്പ്. അവന്റെ  ശരീരം ക്ഷീണത്താല്‍  തളര്‍ന്നിരുന്നെങ്കിലും അരൂപി പ്രശാന്തമായിരുന്നു. അതാ പർവതത്തിന്റെ ഉച്ചി... അവിടെ  അവന്റെ പിതാവ് നില്‍ക്കുന്നു.

"അപ്പാ.."
"എന്റെ പ്രിയ മകനേ.."
                                                     അവന്‍  അപ്പന്റെ മാറിലേക്കു വീണു. അപ്പന്‍  അവനെ ആശ്ളേഷിച്ചു. ചുംബിച്ചു.   "നീ തനിയെയാണോ വന്നത് ?"


"അതെ, പക്ഷേ എന്റെ സഹോദരന്‍   വേഗമെത്തും."
                                   "ഇല്ല; അവന്‍  ഒരിക്കലും വരികയില്ല. അവന്‍  പത്തു കൽപ്പനകളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചു. ആദ്യത്തെ നിരാശകള്‍  നൽകിയ മുന്നറിയിപ്പുകൾക്കനുസരിച്ച് അവന്‍  തിരിച്ചുവന്നില്ല. നിനക്ക് അവനെ കാണണമോ? അതാ... അവിടെ... തീയെരിയുന്ന പാതാളത്തിൽ..അവന്‍  തെറ്റിൽ ഉറച്ചുനിന്നു... അവന്‍  അവന്റെ  തെറ്റു മനസ്സിലാക്കിയപ്പോള്‍,   തിരിച്ചുവന്ന്, താമസിച്ചാണെങ്കിലും സ്നേഹം കടന്നുപോയ വഴിയിലൂടെ വന്നിരുന്നുവെങ്കിൽ   ഞാൻ     അവനോടു  ക്ഷമിച്ച് അവനുവേണ്ടി കാത്തുനിൽക്കുമായിരുന്നു. ഞാൻ സ്നേഹത്താൽ  നിങ്ങള്‍ക്കുവേണ്ടി എന്റെ  ഏറ്റം വിലയേറിയ സ്വത്ത്, എന്റെ രക്തം  ചിന്തിയതല്ലേ?"

"അപ്പാ, അവൻ അതറിഞ്ഞില്ല."
                                                     "ആ പത്തു സ്മാരകക്കല്ലുകളിൽ  സ്നേഹത്തോടുകൂടി അവൻ നോക്കിയിരുന്നുവെങ്കിൽ അവന്‍  അതിന്റെ യഥാര്‍ത്ഥ അർത്ഥം ഗ്രഹിക്കുമായിരുന്നു. നീ അഞ്ചാമത്തെ കല്ലുമുതൽ  അതു മനസ്സിലാക്കി. നീ സ്നേഹമുള്ളവനും അനുസരണയുള്ളവനും എന്നെന്നേക്കും വിജയിയും ആയതിനാൽ ആ സമ്പത്ത് സ്വന്തമാക്കിക്കൊള്ളുക."
ഇതാണ് ഉപമ.
                                        
                                   പത്തു സ്മാരകക്കല്ലുകള്‍  പത്തു കൽപ്പനകളാണ്. നിങ്ങളുടെ ദൈവം നിങ്ങളുടെ   വഴിയരികിൽ അവ കൊത്തിവച്ചു. ആ വഴി നിത്യമായ സമ്പത്തിലേക്കു നയിക്കുന്നു. ആ വഴിയിൽ നിങ്ങളെ  എത്തിക്കുവാൻ അവൻ സഹിച്ചു. നിങ്ങള്‍  സഹിക്കുന്നുണ്ടോ? ദൈവവും സഹിക്കുന്നുണ്ട്. നിങ്ങള്‍ക്കു് നിങ്ങളോടു തന്നെ ബലം പ്രയോഗിക്കിക്കേണ്ടതുണ്ടോ? ദൈവത്തിനുമുണ്ട്. അത് എത്രയധികമാണെന്ന് നിങ്ങൾക്കറിയാമോ? തന്നിൽനിന്നു തന്നെ സ്വയം വേർപെടുത്തിക്കൊണ്ട് ഒരു   മനുഷ്യനായിത്തീരുകയെന്നാൽ അതിന്റെ അർത്ഥം എന്താണെന്നറിയുവാൻ ചെയ്ത ശ്രമം! മനുഷ്യരാശിയുടെ ദുരിതങ്ങളെല്ലാം; ജനിക്കുക, തണുപ്പ്, പട്ടിണി, ക്ഷീണം, നിന്ദനം, എതിര്‍പ്പ്, വിദ്വേഷം, കെണികൾ, അവസാനം രക്തം   മുഴുവൻ ചിന്തിക്കൊണ്ടുള്ള മരണം. നിങ്ങളെ   രക്ഷിക്കുവാൻ താണിറങ്ങിയ ദൈവം അതെല്ലാം സഹിക്കുന്നു. സ്വർഗ്ഗത്തിൽ ദൈവം അതെല്ലാം സഹിക്കുന്നു. അത് സഹിക്കുവാൻ സ്വയം അനുവദിക്കുന്നു. 
                                        ഞാൻ ഗൗരവമായിപറയുന്നു: സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയിൽ ഒരു മനുഷ്യനും മനുഷ്യപുത്രന്റേതിനേക്കാള്‍  കൂടുതല്‍   കഷ്ടപ്പെടുവാന്‍ കഴിയുകയില്ല.  കൽപ്പനകളുടെ പലകകളില്‍  എന്റെ രക്തം  ഇപ്പോള്‍ത്തന്നെയുണ്ട്. എന്റെ രക്തം   പ്രവഹിക്കുമ്പോഴാണ് നിധിയുടെ വാതിൽ തുറക്കപ്പെടുന്നത്. നിങ്ങളുടെ ആത്മാക്കൾ പരിശുദ്ധിയുള്ളതും ശക്തിയുള്ളതുമായിത്തീരുന്നത് എന്റെ രക്തം അവയെ  വിശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. എന്നാല്‍   ആ രക്തം    വാർക്കുന്നത് വ്യർത്ഥമായിപ്പോകാതിരിക്കുവാന്‍  നിങ്ങൾ ഒരിക്കലും മാറ്റമില്ലാത്ത പത്തു   കൽപ്പനകള്‍  അനുസരിക്കണം.

ഇനി നമുക്കു വിശ്രമിക്കാം. കർത്താവിന്റെ സമാധാനം നിങ്ങളോടു കൂടെയുണ്ടായിയിക്കട്ടെ!"