ജാലകം നിത്യജീവൻ: ഈശോ യൂദാസിനെ ഉപദേശിക്കുന്നു

nithyajeevan

nithyajeevan

Saturday, February 11, 2012

ഈശോ യൂദാസിനെ ഉപദേശിക്കുന്നു

മെയ്റോൺ എന്ന ഗ്രാമത്തിലെ സുവിശേഷ പ്രഘോഷണത്തിനു ശേഷം  ഈശോയും അപ്പസ്തോലന്മാരും അവിടം വിട്ടു പോകയാണ്. യൂദാ സ്കറിയോത്താ ഈശോയോടൊപ്പം മുന്നിലുണ്ട്. മെയ്റോണിൽ വച്ച് ദാനം കിട്ടുകയും മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്ത പണത്തിന്റെ കണക്ക് അയാൾ ഈശോയോടു പറയുകയാണ്.  അവസാനം ഇങ്ങനെ ചോദിക്കുന്നു; "ഗുരുവേ, പണം ഞാൻ തന്നെ തുടർന്നു സൂക്ഷിക്കണമോ? നിനക്ക് എന്നെ വിശ്വാസമുണ്ടോ?"

"യൂദാസേ, നീ തന്നെ എല്ലാം പറയുന്നു. എന്തുകൊണ്ടാണ് നീ അങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ചിടത്തോളം മാറ്റമൊന്നും വന്നിട്ടില്ലെന്ന് നീ അറിഞ്ഞുകൊള്ളൂ... കാരണം, നിനക്കു വ്യത്യാസം വരുമെന്നും കഴിഞ്ഞ കാലങ്ങളിൽ ആയിരുന്നതു പോലെ ഒരു ശിഷ്യനായിത്തീരുമെന്നും ഞാൻ പ്രത്യാശിക്കുന്നു. നീ ഒരു നീതിമാനായ മനുഷ്യനാകണമെന്നാഗ്രഹിച്ച്, നിന്റെ മാനസാന്തരത്തിനായി ഞാൻ പ്രാർത്ഥിക്കയും വേദനയനുഭവിക്കയും ചെയ്യുന്നുണ്ട്."

"ഗുരുവേ, നീ പറഞ്ഞതു ശരിയാണ്.. എന്നാൽ നിന്റെ സഹായം കൊണ്ട് തീർച്ചയായും ഞാൻ അങ്ങനെയായിത്തീരും. എന്തായാലും ... അവയെല്ലാം നിസ്സാരമായ അപൂർണ്ണതകളാണ്. ഒട്ടും പ്രധാനമല്ലാത്ത കാര്യങ്ങൾ... പോരാ,  നമ്മുടെ സഹോദരങ്ങളെ മനസ്സിലാക്കാനും അവരെ സുഖപ്പെടുത്താനും അവ നമ്മെ സഹായിക്കുന്നു."

:യൂദാസേ, നിന്റെ ധാർമ്മികത വളരെ വിചിത്രം തന്നെ! അതിലും കൂടുതൽ ഞാൻ പറയേണ്ടതാണ്.  ചികിൽസക്കു വരുന്ന രോഗികളോട്, "ഇപ്പോൾ ഈ രോഗമുള്ളവരെ ചികിൽസിച്ചു സുഖപ്പെടുത്തേണ്ടത് എങ്ങനെയെന്ന് എനിക്കറിയാം.."  എന്നു  പറയാനായി മനപ്പൂർവം രോഗിയായിത്തീരുന്ന വൈദ്യനെക്കുറിച്ച് ഞാൻ കേട്ടിട്ടില്ല.   അപ്പോൾ ഞാൻ കഴിവില്ലാത്ത ആളാണോ?"

"ഗുരുവേ, ആരാണ് അങ്ങനെ പറഞ്ഞത്?"

"നീയാണു പറഞ്ഞത്.  ഞാൻ പാപം ചെയ്യാത്തതുകൊണ്ട് എനിക്കു പാപികളെ സുഖപ്പെടുത്താൻ കഴിവില്ല."
"നീ, നീയാണ്... എന്നാൽ ഞങ്ങൾ നീയല്ല.. ഞങ്ങൾ പഠിക്കുന്നതിന് അനുഭവ ജ്ഞാനം വേണം."

"അതു നിന്റെ പഴയ ആശയമാണ്. ഇരുപതു മാസം മുമ്പുണ്ടായിരുന്ന അതേ ആശയം തന്നെ.. അന്നു നീ വിചാരിച്ചിരുന്നത്, രക്ഷാകർമ്മം നിർവ്വഹിക്കണമെങ്കിൽ ഞാൻ പാപം ചെയ്യണമെന്നാണ്; ആ ഒരു വ്യത്യാസം മാത്രം വന്നിട്ടുണ്ട്. ഇതുവരെ നീ ആ തെറ്റ് തിരുത്താത്തതിൽ ഞാൻ വിസ്മയിക്കുന്നു. നിന്റെ അഭിപ്രായത്തിൽ എന്റെ തെറ്റാണത്; പാപികളെ മനസ്സിലാക്കാനുള്ള കഴിവ് എനിക്കു തരാൻ അങ്ങനെ നീ ആഗ്രഹിക്കുകയും ചെയ്യുന്നു."

"ഗുരുവേ, നീ തമാശ പറയുകയാണ്... അതിനാൽ ഞാൻ സന്തോഷിക്കുന്നു. നിന്നെക്കുറിച്ച് ഞാൻ ദുഃഖിക്കയായിരുന്നു.. നീ വളരെ ദുഃഖം അനുഭവിക്കുന്നുണ്ടായിരുന്നു.. നീ ഇപ്പോൾ തമാശ പറയുവാൻ ഇടയാക്കിയതിനാൽ ഞാൻ ഇരട്ടി സന്തോഷമുള്ളവനാണ്. എന്നാൽ നിന്റെ ഗുരുവാണെന്ന് അവകാശപ്പെടാൻ ഞാനൊരിക്കലും ആഗ്രഹിച്ചില്ല. കാര്യം എങ്ങനെയായാലും എന്റെ ചിന്താഗതി ഞാൻ തന്നെ തിരുത്തി. ഇപ്പോൾ ഞാൻ പറയുന്നത്, ഈ അനുഭവ ജ്ഞാനം ഞങ്ങൾക്കു മാത്രം മതിയെന്നാണ്; സാധു മനുഷ്യരായ ഞങ്ങൾക്കു മാത്രം... നീ ദൈവത്തിന്റെ പുത്രനാണ്. അതിനാൽ നിന്റെ ജ്ഞാനം ആയിരിക്കുന്നതു പോലെ തന്നെ എപ്പോഴും ആയിരിക്കുന്നതിന് അനുഭവം ആവശ്യമില്ല."

"കൊള്ളാം.. എന്നാൽ കളങ്കമില്ലായ്മയും ജ്ഞാനമാണെന്ന് നീ അറിഞ്ഞുകൊള്ളുക.  പാപികൾക്കുള്ള അധമമായ അറിവിനേക്കാൾ വളരെ മഹത്തായ ജ്ഞാനം... തിന്മയെക്കുറിച്ചുള്ള പരിശുദ്ധമായ അജ്ഞത,  നമ്മെത്തന്നെയും മറ്റുള്ളവരെയും നയിക്കാനുള്ള നമ്മുടെ കഴിവിനെ പരിമിതമാക്കുമ്പോൾ, നിർമ്മലഹൃദയർക്കു ലഭിക്കുന്ന ദൈവദൂതന്മാരുടെ സഹായം ആ പോരായ്മ നികത്തിക്കൊള്ളും. വളരെ പരിശുദ്ധരായ ദൈവദൂതന്മാർക്ക് നന്മതിന്മകൾ വിവേചിച്ചറിയാം. തങ്ങൾ കാത്തുസൂക്ഷിക്കുന്ന പരിശുദ്ധരായ ആത്മാക്കളെ നീതിയുടെ മാർഗ്ഗത്തിലൂടെ നീതിയുടെ പ്രവൃത്തികളിലേക്കു നയിക്കാൻ അവർക്ക് കഴിയുമെന്ന് നീ ഗ്രഹിക്കണം. പാപം ഒരുവനെ ജ്ഞാനിയാക്കുന്നില്ല. അത് പ്രകാശമല്ല; അത് മാർഗ്ഗദർശിയല്ല; ഒരിക്കലുമല്ല. അത് വഷളത്തമാണ്; മനസ്സിന്റെ ക്രമരാഹിത്യമാണ്; അരാജകത്വമാണ്.   പാപം ചെയ്യുന്നവന്, ക്രമത്തിന്റേയും സ്നേഹത്തിന്റേയും അരൂപിയായ ദൈവത്തിന്റെ ദൂതനെ വഴികാട്ടിയായി ലഭിക്കുന്നില്ല. നേരെമറിച്ച്, അവന് സാത്താന്റെ ഒരു ദൂതനെയാണു ലഭിക്കുക.  അവൻ കൂടുതൽ ക്രമക്കേടുകളിലേക്ക് ആത്മാവിനെ നയിക്കും. കാരണം, പൈശാചിക അരൂപികളെ നയിക്കുന്നത് ഒരിക്കലും ശമിക്കാത്ത വിദ്വേഷമാണ്."

  "ഗുരുവേ, കേൾക്കൂ... ദൈവദൂതന്റെ മാർഗ്ഗനിർദ്ദേശം ഒരുവനു വീണ്ടും ലഭിക്കണമെങ്കിൽ? അനുതാപം മതിയാകുമോ? അതോ അനുതപിച്ച് പാപപ്പൊറുതി പ്രാപിച്ചു കഴിഞ്ഞാലും പാപത്തിന്റെ വിഷം തുടർന്നുണ്ടായിരിക്കുമോ? അതായത്... ഉദാഹരണം പറഞ്ഞാൽ, മദ്യപനായ ഒരുവന്റെ കാര്യം.. ഇനിയൊരിക്കലും മദ്യപിക്കയില്ലെന്നു ശപഥം ചെയ്താലും കുടിക്കാനുള്ള പ്രേരണ
അയാൾക്കുണ്ട്; എപ്പോഴും ഉണ്ട്.. അതിനാൽ അയാൾ കഷ്ടപ്പെടുന്നു...."

"തീർച്ചയായും അത് കഷ്ടതയാണ്.  അതിനാൽ ഒരിക്കലും തിന്മയുടെ അടിമയാകരുത്. എന്നാൽ സഹിക്കുന്നത് പാപമല്ല. അത് പരിഹാരം അനുഷ്ഠിക്കലാണ്. അനുതാപിയായ ഒരു മദ്യപൻ, മദ്യം കഴിക്കാനുള്ള പ്രലോഭനത്തെ വീരോചിതമായി എതിർത്ത് നന്മയാർജ്ജിക്കുന്നതു പോലെ, പാപം ചെയ്ത ഒരുവൻ അനുതപിച്ച് പാപത്തിനുള്ള പ്രേരണയെ എതിർത്താൽ, അയാൾ
നന്മയാർജ്ജിക്കുകയും തുടർന്ന് പാപത്തെ എതിർക്കാൻ കൃപയ്ക്ക് അർഹനാവുകയും ചെയ്യുന്നു. പ്രലോഭിപ്പിക്കപ്പെടുന്നതു പാപമല്ല; നേരെമറിച്ച്, വിജയം നേടിത്തരുന്ന യുദ്ധമാണ്. എന്നെ വിശ്വസിക്കൂ... തെറ്റു ചെയ്തെങ്കിലും പിന്നീട് അനുതപിച്ചവരോട് ക്ഷമിക്കാനും അവരെ സഹായിക്കാനുമുള്ള ആഗ്രഹം മാത്രമേ ദൈവത്തിനുള്ളൂ."


യൂദാസ് മൗനിയായി. പിന്നീട് ഈശോയുടെ കരം ഗ്രഹിച്ച് അതു ചുംബിക്കുന്നു. അതിന്മേൽ കമിഴ്ന്നു കിടക്കുന്നു. അനന്തരം പറയുന്നു; "കഴിഞ്ഞ രാത്രി ഞാൻ പരിധി വിട്ടുപോയി... നിന്നെ ഞാൻ നിന്ദിച്ചുപോയി... ഗുരുവേ, നിന്നെ വെറുത്തു കൊണ്ടായിരിക്കും എന്റെ അവസാനം എന്നു പറഞ്ഞുപോയി... ഞാൻ എത്രയധികം ദൈവദൂഷണം ഉച്ചരിച്ചു... എന്നോടു് എന്നെങ്കിലും ക്ഷമിക്കപ്പെടുമോ?"

"യൂദാസേ, ഏറ്റവും വലിയ പാപം, ദൈവത്തിന്റെ കാരുണ്യം ലഭിക്കയില്ലെന്നുള്ള നിരാശയാണ്.  ഞാൻ പറഞ്ഞല്ലോ, "മനുഷ്യപുത്രനെതിരെ ചെയ്യപ്പെടുന്ന എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും." മനുഷ്യപുത്രൻ വന്നിരിക്കുന്നത് ക്ഷമിക്കുവാനും രക്ഷിക്കുവാനും സുഖപ്പെടുത്തി ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു നയിക്കാനുമാണ്. എന്തുകൊണ്ടാണ് സ്വർഗ്ഗം നഷ്ടപ്പെടുത്താൻ നീ ആഗ്രഹിക്കുന്നത്? യൂദാസേ, എന്നെ നോക്കൂ... എന്റെ കണ്ണുകളിൽ നിന്നു പ്രസരിക്കുന്ന സ്നേഹത്തിൽ നിന്റെ ആത്മാവിനെ കഴുകി ശുദ്ധിയാക്കൂ..."


"ഞാൻ നിനക്ക് അറപ്പു വരുത്തുന്നില്ലേ?"

"ഉണ്ട്. പക്ഷേ സ്നേഹം അറപ്പിനേക്കാൾ ശക്തമാണ്. യൂദാസേ, സാധുവായ കുഷ്ഠരോഗീ... വരൂ, വന്ന് നിനക്ക് ആരോഗ്യം തരാൻ കുഴിവുള്ളവനിൽ നിന്ന് അതു യാചിച്ചു വാങ്ങൂ.."

"ഗുരുവേ, അതെനിക്കു തരൂ.."

"ഇല്ല; ഇങ്ങനെയല്ല തരുന്നത്. യഥാർത്ഥമായ അനുതാപമോ ദൃഢമായ നിശ്ചയമോ നിനക്കില്ല. എന്നോടുള്ള സ്നേഹവും നിന്റെ ആദ്യകാലത്തെ വിളിയും നിലനിർത്താനുള്ള നേരിയ പരിശ്രമം മാത്രമേ നിന്നിലുള്ളൂ. അനുതാപത്തിന്റെ ചെറിയ ഒരു സൂചനയുണ്ട്; എന്നാൽ അത് തീർത്തും മാനുഷികമാണ്. അത് പൂർണ്ണമായി തെറ്റല്ല; അത് നന്മയിലേക്കുള്ള നീക്കത്തിന്റെ ആദ്യത്തെ ചുവടുവയ്പാണ്. അതിനെ വളർത്തുക; വർദ്ധിപ്പിക്കുക; സ്വഭാവാതീതമായതുമായി അത് ഒട്ടിച്ചു ചേർക്കുക. എന്നോടുള്ള യഥാർത്ഥ സ്നേഹമായി അതിനെ മാറ്റുക. എന്റെ പക്കൽ നീ വന്ന അവസ്ഥയിലേക്കുള്ള യഥാർത്ഥ തിരിച്ചു വരവാക്കുക. കുറഞ്ഞപക്ഷം അത്രയുമെങ്കിലും ചെയ്യുക... യൂദാസേ, ഞാൻ കാത്തിരിക്കും; കാത്തിരിക്കാൻ എനിക്കു കഴിയും. ഞാൻ പ്രാർത്ഥിക്കും; നിന്നോടു് അറപ്പു തോന്നുന്ന നിന്റെ ദൈവദൂതന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കും.  എന്റെ സഹതാപവും ക്ഷമയും സ്നേഹവും പൂർണ്ണതയുള്ളതാണ്.  നിന്നെ സഹായിക്കാൻ വേണ്ടി നിന്നിൽ നിന്നും തിളച്ചു പൊങ്ങുന്ന അറപ്പുള്ള ദുർഗ്ഗന്ധത്തിലും നിന്റെയടുത്തായിരിക്കാൻ എനിക്കു കഴിയും."

യൂദാസിനു മാറ്റം വന്നു. യഥാർത്ഥത്തിൽ ഹൃദയമലിഞ്ഞ്,  ആകെ വിളറി,  ഇടറുന്ന സ്വരത്തിൽ അയാൾ ചോദിക്കുന്നു; "ഞാൻ എന്തെല്ലാമാണ് ചെയ്തതെന്ന് യഥാർത്ഥത്തിൽ നിനക്കറിയാമോ?"

"എനിക്കെല്ലാം അറിയാം യൂദാസേ, ഞാനതു നിന്നോടു പറയണമോ അതോ ഈ എളിമപ്പെടുത്തൽ ഒഴിവാക്കണമോ?"

"എനിക്ക്.. എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ല."

"കൊള്ളാം.... വിശ്വസിക്കാൻ കഴിയാത്ത അപ്പസ്തോലനോട് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കാര്യങ്ങൾ, സത്യം ഞാൻ പറയാം.. ഇന്നു രാവിലെ നീ പലപ്രാവശ്യം കള്ളം പറഞ്ഞു - പണത്തിന്റെ കാര്യവും കഴിഞ്ഞ രാത്രി നീ എവിടെ ചെലവഴിച്ചു എന്നുള്ളതിനെക്കുറിച്ചും.  കഴിഞ്ഞ രാത്രിയിൽ നീ നിന്റെ വികാരങ്ങളും വിരോധവും കുറ്റബോധവുമെല്ലാം ജഡികാഗ്നിയിൽ മുക്കിക്കളയാൻ ശ്രമിച്ചു.  നീ....."

"അതുമതി, അതുമതി.. കാരുണ്യത്തിന്റെ പേരിൽ ഇനി ഒന്നും പറയരുതേ.. അല്ലെങ്കിൽ നിന്റെ അരികിൽ നിന്ന് ഞാൻ ഓടിപ്പോകും."

"നേരെമറിച്ച്, നീ എന്റെ കാലുകളിൽ കെട്ടിപ്പിടിച്ച് ക്ഷമിക്കണമേ എന്നു പറയുകയാണ് വേണ്ടത്."

"അതേ, എന്നോടു ക്ഷമിക്കണമേ ഗുരുവേ,  എന്നോടു ക്ഷമിക്കണമേ.. എന്നെ സഹായിക്കണമേ... അത് എന്നേക്കാൾ ശക്തമാണ്... എല്ലാം എന്നേക്കാൾ ശക്തിയുള്ളവയാണ്..."

"ഈശോയോടു നിനക്കുണ്ടായിരിക്കേണ്ട സ്നേഹം ഒഴികെ മറ്റെല്ലാം... എങ്കിലും ഇവിടെ വരിക;  പ്രലോഭനത്തെ എതിർക്കാനും  പ്രലോഭനം നീക്കാനും നിന്നെ സഹായിക്കാനാണു ഞാൻ വിളിക്കുന്നത്."  യൂദാസിനെ കരങ്ങളിൽ ഒതുക്കി ഈശോ അവന്റെ കറുത്തമുടിയുള്ള ശിരസ്സിന്മേൽ കണ്ണീർ പൊഴിക്കുന്നു.

ഏതാനും മീറ്റർ അകലെയായിരിക്കുന്ന മറ്റപ്പസ്തോലന്മാർ വിവേകപൂർവം അകന്നു തന്നെ നിൽക്കുന്നു.