ജാലകം നിത്യജീവൻ: സ്വർഗ്ഗാരോഹണത്തിനു മുൻപ് ഈശോ ശിഷ്യർക്കു നൽകിയ പ്രബോധനങ്ങൾ

nithyajeevan

nithyajeevan

Saturday, May 28, 2011

സ്വർഗ്ഗാരോഹണത്തിനു മുൻപ് ഈശോ ശിഷ്യർക്കു നൽകിയ പ്രബോധനങ്ങൾ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം നസ്രസ്സിനടുത്തുള്ള ഒരു മലമുകളിലാണ്. മലയുടെ അടിയിൽ നിന്ന് നസ്രസ്സിലേക്ക് ഒരു വഴിയുണ്ട്.
ഈശോ എല്ലാവരേയും വൃത്താകൃതിയിൽ ഇരുത്തി. അപ്പസ്തോലന്മാർ ഈശോയുടെ അടുത്ത്. അവരുടെ പിന്നിൽ എഴുപത്തിരണ്ടു ശിഷ്യരിൽ അവിടവിടെ ഓടിപ്പോകാതിരുന്ന ശിഷ്യർ.
ഈശോ സംസാരിക്കുന്നു: "ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുവിൻ. കാരണം, ഏറ്റം പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങളോടു പറയാൻ പോകുന്നത്. നിങ്ങൾ അതെല്ലാം നന്നായി മനസ്സിലാക്കുകയില്ല. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ, അവ നിങ്ങൾക്കു മനസ്സിലാക്കിത്തരും. അതിനാൽ ശ്രദ്ധിക്കുവിൻ.
ദൈവസഹായമില്ലെങ്കിൽ മനുഷ്യൻ എളുപ്പത്തിൽ പാപം ചെയ്യുമെന്ന് നിങ്ങളോളം ബോദ്ധ്യപ്പെട്ടവർ വേറെയില്ല. കാരണം ആദിപാപം നിമിത്തം മനുഷ്യന്റെ ബലഹീനമായ പ്രകൃതം അവശതയിലായി. അപ്പോൾ നിങ്ങളെ വീണ്ടെടുക്കുവാൻ ഇത്രയധികം ചെയ്തശേഷം, എന്റെ ബലിയുടെ ഫലങ്ങൾ സംരക്ഷിക്കുവാനുള്ള മാർഗ്ഗങ്ങൾ ഞാൻ  നൽകുന്നില്ലെങ്കിൽ, ഞാൻ വിവേകമില്ലാത്ത രക്ഷകനായിരിക്കും


പാപത്തിൽ വേഗം വീഴുവാനുള്ള പ്രവണത മനുഷ്യർക്കുണ്ടായത് ആദിപാപത്തിൽ നിന്നാണ്. ആദിപാപം മനുഷ്യനിൽ നിന്ന് കൃപാവരം അകറ്റി. നിങ്ങൾ പറഞ്ഞു, എന്നാൽ നീ ഞങ്ങൾക്കു് കൃപാവരം നൽകി. ഇല്ല; എന്റെ മരണം വരെ നീതിമാന്മാർക്ക് അതു നൽകപ്പെട്ടു. ഭാവിയിലുള്ളവർക്ക് അതു ലഭിക്കാൻ ഒരു മാർഗ്ഗമുണ്ടാകണം. ഒരടയാളം മാത്രമായിരിക്കാതെ, ദൈവമക്കളുടെ സ്വഭാവം അവരിൽ പതിപ്പിക്കുന്ന ഒന്നായിരിക്കണം; ആദവും ഹവ്വായും ആയിരുന്നതുപോലെ....  അവരുടെ ആത്മാക്കൾ കൃപാവരത്താൽ പ്രകാശിതമായിരുന്നതിനാൽ, ദൈവം തന്റെ പ്രിയപ്പെട്ട മക്കൾക്കു കൊടുക്കുന്ന  ഉദാത്തമായ വരങ്ങൾ കൊണ്ട് അവരുടെ  ആത്മാക്കൾ സജീവമാക്കപ്പെട്ടിരുന്നു. 

മനുഷ്യനു് എന്തുണ്ടായിരുന്നു എന്നും മനുഷ്യനു് എന്താണു നഷ്ടപ്പെട്ടതെന്നും നിങ്ങൾക്കറിയാം. ഇപ്പോൾ എന്റെ ബലി വഴി കൃപാവരത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ചോദിക്കുന്ന എല്ലാവരുടേയും മേൽ, എന്നോടുള്ള സ്നേഹം നിമിത്തം ചോദിക്കുന്ന എല്ലാവരുടേയും മേൽ, അതിന്റെ നദി താണൊഴുകും. അതിനാൽ മനുഷ്യർക്ക് ദൈവപുത്രരുടെ സ്വഭാവമുണ്ടാകും. മനുഷ്യരിൽ ആദ്യജാതനായവന്റെ, നിങ്ങളോടു  സംസാരിക്കുന്നവന്റെ യോഗ്യതകൾ വഴി അതു  സംഭവിക്കും. നിങ്ങളുടെ രക്ഷകൻ, നിത്യനായ പ്രധാനപുരോഹിതൻ, പിതാവിൽ നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ ഗുരു, ആണ് ഇതു പറയുന്നത്. യേശുക്രിസ്തുവിനാലും യേശുക്രിസ്തുവിലൂടെയുമായിരിക്കും ഇപ്പോഴും ഭാവിയിലും മനുഷ്യൻ സ്വർഗ്ഗം സ്വന്തമാക്കുന്നത്. ഇക്കാലംവരേയും നീതിമാന്മാരിൽ അതിനീതിമാന്മാർ പോലും, തെരഞ്ഞെടുക്കപ്പെട്ടവരുടെ മക്കൾ എന്ന നിലയിൽ പരിഛേദിതരാണെങ്കിലും അവർക്കു് ആ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. അവരുടെ  നന്മകളെല്ലാം ദൈവം പരിഗണിച്ചിരുന്നുവെങ്കിലും അവർക്കുള്ള സ്ഥലങ്ങൾ
സ്വർഗ്ഗത്തിൽ ഒരുക്കിക്കഴിഞ്ഞിരുന്നു എങ്കിലും, സ്വർഗ്ഗം അടയ്ക്കപ്പെട്ടിരുന്നു. കാരണം, എല്ലാത്തരം സുകൃതങ്ങളാകുന്ന പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂത്തടങ്ങളായിരുന്നു അവരുടെ   ആത്മാക്കളെങ്കിലും, ആദിപാപം എന്ന ശപിക്കപ്പെട്ട വൃക്ഷവും അവിടെയുണ്ടായിരുന്നു. ഒരു പ്രവൃത്തിക്കും, അതെത്ര പരിശുദ്ധമായിരുന്നെങ്കിലും അതിനെ നശിപ്പിക്കുവാൻ കഴിയുമായിരുന്നില്ല. ആ ദുഷ്ടവൃക്ഷത്തിന്റെ  ഇലകളും വേരുകളുമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക സാദ്ധ്യമായിരുന്നില്ല.  

ലോകത്തിൽ തലമുറകൾ തലമുറകളായി ജനങ്ങൾ ക്രിസ്തുവിന്റെ പക്കലേക്കു വരും. തന്റെ പക്കലേക്കു വരുന്ന ഓരോ തലമുറയ്ക്കും വേണ്ടി മരിക്കാൻ ക്രിസ്തുവിനു കഴിയുമോ? ഇല്ല; ക്രിസ്തു ഒരിക്കൽ മരിച്ചു. ഇനി വീണ്ടും ഒരിക്കലും അവൻ മരിക്കയില്ല. എങ്കിൽ ഈ തലമുറകൾ, ഈ ജനതകൾ, സ്വർഗ്ഗം നേടാതെയും ദൈവത്തിൽ ആനന്ദിക്കുവാൻ കഴിയാതെയും ആയിരിക്കണമോ? കാരണം, അവർക്കു്  ആദിപാപത്തിന്റെ മുറിവേറ്റിട്ടുണ്ട്. വേണ്ട, അതു  നീതിയായിരിക്കയില്ല. അവരോടുള്ള നീതിയായിരിക്കയില്ല. കാരണം, അവർക്കു് എന്നോടുള്ള സ്നേഹം നിഷ്ഫലമായിപ്പോകും. എനിക്കത് നീതിയായിരിക്കയില്ല. കാരണം, ഞാൻ മരിച്ചത് വളരെക്കുറച്ചുപേർക്കു വേണ്ടി മാത്രമായിപ്പോകും. അപ്പോൾ വ്യത്യസ്തങ്ങളായ ഈ കാര്യങ്ങൾ എങ്ങനെ രഞ്ജിപ്പിക്കും? ക്രിസ്തു ഏതു പുതിയ അത്ഭുതമായിരിക്കും ചെയ്യുക? അവൻ
ഇപ്പോൾത്തന്നെ ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ വിട്ട് സ്വർഗ്ഗത്തിലേക്കു പോകുന്നതിനു മുമ്പ്; മനുഷ്യർക്കു വേണ്ടി മരിക്കത്തക്ക വിധത്തിൽ അത്രയധികം സ്നേഹിച്ചശേഷം...

 അവൻ ഒരത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു. അവന്റെ ശരീരവും രക്തവും, ബലപ്പെടുത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷണമായി അവൻ നൽകി. അവന്റെ സ്നേഹത്തിന്റെ സ്മാരകമായി നൽകി. അതിനാൽ അവന്റെ ഓർമ്മയ്ക്കായി അതു ചെയ്യണമെന്ന കൽപ്പന അവൻ നൽകി. ശിഷ്യരുടെ വിശുദ്ധീകരണത്തിന്, യുഗാന്ത്യം വരെയുള്ള ശിഷ്യരുടെ വിശുദ്ധീകരണത്തിന് ഒരു മാർഗ്ഗമായി അവനതു നൽകി.  
എന്നാൽ, അന്ന് അന്ത്യഅത്താഴവേളയിൽ, നിങ്ങളെല്ലാവരും ബാഹ്യമായി ശുദ്ധിയുള്ളവരായിക്കഴിഞ്ഞ്, ഞാൻ എന്തുചെയ്തു എന്നു നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകി. എപ്പോൾ? അപ്പവും വീഞ്ഞും വിഭജിക്കുന്നതിനു മുമ്പ്.  ഞാൻ    ദൈവത്തിന്റെ കുഞ്ഞാടായതിനാൽ എനിക്ക് സാത്താന്റെ അടയാളമുള്ള സ്ഥലത്തേക്കു താഴുവാൻ കഴിയുമായിരുന്നില്ല. അതിനാൽ ആദ്യമേ ഞാൻ നിങ്ങളെ  കഴുകി. പിന്നെ
നിങ്ങൾക്ക് എന്നെത്തന്നെ നൽകി. നിങ്ങളും എന്റെ പക്കൽ വരുവാൻ ആഗ്രഹിക്കുന്നവരെ ജ്ഞാനസ്നാനത്താൽ കഴുകണം. അവർ എന്റെ ശരീരം അയോഗ്യമായി സ്വീകരിക്കാതിരിക്കുന്നതിനാണ് ഇത്. അവർക്കു്  ഭീകരമായ മരണവിധിക്ക് ഇടയാക്കാതിരിക്കുന്നതിനാണ് ഇത്. യൂദാസിന്റെ കാര്യം ഓർമ്മിക്കുക. യൂദാസ് അവന്റെ മരണമാണ് ഭക്ഷിച്ചത്.  അവന്റെ ഗുരുവിന്റെ സ്നേഹത്തിന്റെ  പാരമ്യത്തിലുള്ള പ്രവൃത്തി  അവന്റെ ഹൃദയത്തെ സ്പർശിച്ചില്ല. 

 അങ്ങനെ, ദിവ്യകാരുണ്യവിരുന്നിലേക്കു നിങ്ങളെ ചേർക്കുന്നതിനു മുമ്പ് ഞാൻ നിങ്ങളെ  കഴുകി; നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ്, പരിശുദ്ധാരൂപിയെ നിങ്ങളിൽ ആവസിപ്പിക്കുന്നതിനു മുമ്പ്, കഴുകി. പരിശുദ്ധാരൂപിയാണ് സത്യക്രിസ്ത്യാനികളെ കൃപാവരത്തിൽ ഉറപ്പിക്കുന്നതും പൗരോഹിത്യത്തിൽ ഉറപ്പിക്കുന്നതും. ക്രിസ്തീയ ജീവിതത്തിനായി നിങ്ങൾ ഒരുക്കുന്നവർക്കു വേണ്ടിയും ഇതുതന്നെയാണ് ചെയ്യേണ്ടത്.
ജലം കൊണ്ട് സ്നാനപ്പെടുത്തുവിൻ. ഏകവും ത്രിത്വവുമായ ദൈവത്തിന്റെ നാമത്തിലും എന്റെ അതിരറ്റ യോഗ്യതകളിലും എന്റെ നാമത്തിലും സ്നാനപ്പെടുത്തുവിൻ. ആദിപാപം അങ്ങനെ ഹൃദയങ്ങളിൽ നിന്ന് നീങ്ങിപ്പോകട്ടെ. പാപങ്ങൾ  പൊറുക്കപ്പെടട്ടെ; കൃപാവരവും ദൈവികനന്മകളും ആത്മാവിൽ നിവേശിക്കപ്പെടട്ടെ; വിശുദ്ധീകരിക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നതിനായി പരിശുദ്ധാരൂപി താണിറങ്ങട്ടെ; കൃപാവരത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിൽ വസിക്കട്ടെ.