ജാലകം നിത്യജീവൻ: ഈശോ 12 അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു

nithyajeevan

nithyajeevan

Tuesday, August 14, 2012

ഈശോ 12 അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു

ഈശോ   12    അപ്പസ്തോലന്മാരെ    തെരഞ്ഞെടുത്തുകൊണ്ട് അവര്‍ക്കു നല്‍കുന്ന പ്രബോധനം: 
            ഈശോ 12 അപ്പസ്തോലന്മാരുമൊത്ത് ഏകാന്തമായ ഒരു പാര്‍വതഗുഹയിലേക്ക്      പ്രാര്‍ഥനയ്ക്കും      ധ്യാനത്തിനുമായി പോകുന്നു.     ഒരാഴ്ചക്കാലം    തീക്ഷ്ണമായ     പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചശേഷം  അവര്‍ക്ക് ഇപ്രകാരം പ്രബോധനം നല്‍കുന്നു.
               "പിതാവ് എന്നെ അയച്ചതുപോലെ ഞാന്‍ നിങ്ങളെയും ലോകത്തിലേക്ക് അയയ്ക്കുന്നു. ഇന്നുമുതല്‍ നിങ്ങള്‍ എന്റെ പ്രിയപ്പെട്ട  ശിഷ്യരെന്ന നിലയിലായിരിക്കുകയില്ല, എന്റെ സഭയുടെ മുഖ്യ അപ്പസ്തോലന്മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. നിങ്ങള്‍ ഏറ്റവും യോഗ്യരായതുകൊണ്ടല്ല ഞാന്‍ നിങ്ങളെ തെരഞ്ഞെടുത്തത്; നേരെമറിച്ച് നിങ്ങള്‍ ഇപ്പോള്‍ അറിയേണ്ടതില്ലാത്ത ഒട്ടേറെ കാരണങ്ങളാലാണ്. നിങ്ങളില്‍ ഗലീലിയാക്കാരും യൂദയാക്കാരും പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരും ധനവാന്മാരും ദരിദ്രരുമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവരെ മാത്രം ഞാന്‍ തെരഞ്ഞെടുത്തു എന്ന് ലോകം പറയാതിരിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്. എന്നാല്‍, ഇപ്പോഴും ഭാവിയിലും ചെയ്തുതീര്‍ക്കേണ്ട  എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ മതിയാവുകയില്ല.   
                       വിശുദ്ധ ഗ്രന്ഥത്തിലെ പ്രസക്തമായ ഒരു ഭാഗം നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.   ദിനവൃത്താന്തം രണ്ടാം പുസ്തകം അദ്ധ്യായം 29  ല്‍  യൂദയാ  രാജാവായ  ഹെസക്കിയ ദേവാലയം  എങ്ങനെ ശുദ്ധീകരിച്ചു എന്നു പറയുന്നുണ്ട്. ശുദ്ധീകരണത്തിനു ശേഷം തന്റെ രാജ്യത്തിന്റെയും ദേവാലയത്തിന്റെയും  യൂദയാ മുഴുവന്റെയും പേരില്‍ അദ്ദേഹം പ്രായശ്ചിത്തബലികള്‍ നടത്തി. പിന്നീടാണ് വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹം ബലികള്‍ നടത്തിയത്. എന്നാല്‍, ഈ ബലികളെല്ലാം കൂടി നടത്തുന്നതിന് പുരോഹിതന്മാര്‍ മതിയാവാതെ വന്നതിനാല്‍ പുരോഹിതന്മാരേക്കാള്‍ പദവി കുറഞ്ഞ ലേവ്യരെയും വിളിച്ചു വരുത്തി.
                                    അതാണ്‌ ഞാന്‍ ചെയ്യാന്‍ പോകുന്നത്.   നിത്യപുരോഹിതനായ ഞാന്‍ ഒരുക്കിയെടുത്ത പുരോഹിതന്മാരാണ് നിങ്ങള്‍. എന്നാല്‍, ദൈവത്തിനു ബലിയര്‍പ്പിക്കുക എന്നതിനേക്കാള്‍ വിപുലമായ ജോലിക്ക് നിങ്ങള്‍ മതിയാവുകയില്ല. അതിനാല്‍ ശിഷ്യരെന്ന നിലയില്‍ത്തന്നെ തുടരുന്നവരെക്കൂടി ഞാന്‍ നിങ്ങളുടെ കൂടെച്ചേര്‍ക്കും. ഇപ്പോള്‍ത്തന്നെ ആത്മീയമായി ഉയര്‍ന്ന പദവിയില്‍ എത്തിയിട്ടുള്ളവരും ഇസ്രായേല്‍ മുഴുവനിലുമായി വ്യാപിച്ചിട്ടുള്ളവരും ഭാവിയില്‍ ലോകം മുഴുവന്‍ വ്യാപിക്കേണ്ടവരുമായ ആളുകളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അവര്‍ക്കും ഇതേ ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കും;  എന്തെന്നാല്‍ ദൌത്യം   ഒന്നുതന്നെയാണ്.  എന്നാല്‍ ലോക ദൃഷ്ടിയില്‍ അവരുടെ പദവി വ്യത്യസ്തമായിരിക്കും. എങ്കിലും ദൈവത്തിന്റെ നീതിനിഷ്ഠമായ കണ്ണുകള്‍ കാണുന്നത് അങ്ങനെയായിരിക്കുകയില്ല.  അപ്പസ്തോലന്മാരാലും സ്വന്തം സഹോദരന്മാരാലും അവഗണിക്കപ്പെടുന്ന ഈ ശിഷ്യന്മാര്‍,  മനുഷ്യാത്മാക്കളെ ദൈവത്തിലേക്കു നയിച്ചുകൊണ്ട് പരിശുദ്ധമായ ജീവിതം നയിക്കുമ്പോള്‍, അവര്‍ അറിയപ്പെട്ട അപ്പസ്തോലന്മാരേക്കാള്‍ -  ഈ പേരു  മാത്രമുള്ള അവര്‍ മാനുഷികമായ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സ്വന്തം പദവിയെ തരം  താഴ്ത്തിയേക്കാം -  സമുന്നതരായിരിക്കും.  ഹെസക്കിയായുടെ പുരോഹിതന്മാരെയും ലേവ്യരെയും പോലെ, അപ്പസ്തോലന്മാരും ശിഷ്യന്മാരും ഒരേ കര്‍ത്തവ്യമാണ് ഏറ്റെടുക്കേണ്ടത്.  ഈ വിശ്വാസത്തിന് അനുയോജ്യമായ ആരാധനകള്‍ നടത്തുക, വിഗ്രഹാരാധന ഇല്ലായ്മ ചെയ്യുക, ഹൃദയങ്ങളും സ്ഥലങ്ങളും ശുദ്ധീകരിക്കുക, ദൈവത്തെയും അവിടുത്തെ വചനങ്ങളെയും പറ്റി പ്രസംഗിക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരിക്കും.  ഇതിലും പരിശുദ്ധമായ ഒരു ജോലി ഈ ലോകത്തിലില്ല.  നിങ്ങളുടെതിനേക്കാള്‍ ഉന്നതമായ ഒരു പദവിയുമില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളോട് ഇപ്രകാരം പറയുന്നു; 'നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ കാതോര്‍ക്കുകയും നിങ്ങളെത്തന്നെ പരിശോധിക്കുകയും ചെയ്യുക. 
          വീണുപോകുന്ന അപ്പസ്തോലന് അയ്യോ കഷ്ടം! പല ശിഷ്യന്മാരെയും അയാള്‍ വഴിതെറ്റിക്കും. അവര്‍ ധാരാളം വിശ്വാസികളെ വഴിതെറ്റിക്കും. കായലിലെ വെള്ളത്തില്‍ ഒരു ഭാഗത്ത് തുടര്‍ച്ചയായി കല്ലുകള്‍ പതിക്കുമ്പോള്‍ വലയം വലുതായി വരുന്നതുപോലെ,  തെറ്റിപ്പോകുന്നവരുടെ സംഖ്യ  വര്‍ദ്ധിച്ചുകൊണ്ടിരിക്കും."
                              നിങ്ങളെല്ലാവരും പരിപൂര്‍ണ്ണരായിരിക്കുമോ?  ഇല്ല.. ഈ നിമിഷത്തിലെ ആത്മീയ ചൈതന്യം തുടര്‍ന്നും നിലനില്‍ക്കുമോ? ഇല്ല.  നിങ്ങളുടെ ആത്മാക്കളെ ശ്വാസം മുട്ടിക്കുന്നതിനായി ലോകം അതിന്റെ ദംഷ്ട്രങ്ങള്‍ നിങ്ങളിലേക്കിറക്കും.  അത് ലോകത്തിന്റെ വിജയമായിരിക്കും.  വിശുദ്ധന്മാരുടെ ഹൃദയങ്ങളിലെ വെളിച്ചം അണച്ചുകളയാന്‍ ലോകം പരിശ്രമിക്കും. ലൌകികരില്‍ പത്തില്‍ അഞ്ചുപേര്‍ സാത്താന്റെ സാധാരണമക്കളും  മൂന്നുപേര്‍ അവന്റെ സേവകരും ശേഷിക്കുന്ന രണ്ടുപേര്‍ ദൈവത്തോടു താത്പര്യമില്ലാത്തവരുമായിരിക്കും. ഈ ലോകത്തിന്റെയും ജഡികമോഹങ്ങളുടെയും സാത്താന്റെയും പ്രലോഭനങ്ങളില്‍ നിന്നും   നിങ്ങളെത്തന്നെ നിങ്ങള്‍ കാത്തുകൊള്ളുക. സര്‍വോപരി നിങ്ങളുടെ കാവല്‍ക്കാര്‍ നിങ്ങള്‍ തന്നെയായിരിക്കും എന്റെ കുഞ്ഞുങ്ങളേ ! അഹംഭാവം, വിഷയാസക്തി, ആത്മീയമായ അലസത, പണക്കൊതി, മാന്ദ്യം തുടങ്ങിയ തിന്മകള്‍ക്കെതിരെ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക.  നിങ്ങളുടെ അഹംബോധത്തിന് ക്ഷതമേറ്റതായി തോന്നുമ്പോള്‍ അതിനോട് ഇപ്രകാരം പറയുക; "ഇപ്പോള്‍ ഒരു നിമിഷത്തെ ബുദ്ധിമുട്ടു  കൊണ്ട് ഞാന്‍ നിനക്ക് വലിയ നേട്ടമാണുണ്ടാക്കുന്നത്.. 
                                        നമുക്ക് പോകാം എന്റെ വരവും കാത്തിരിക്കുന്ന ആ വലിയ ജനക്കൂട്ടത്തിന്റെ അടുത്തേക്കു പോകാം. ധ്യാനവും തെരെഞ്ഞെടുപ്പും നടന്നുകഴിഞ്ഞിരിക്കുന്നു.."   

(ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)