ജാലകം നിത്യജീവൻ: ഫാത്തിമാനാഥ

nithyajeevan

nithyajeevan

Thursday, February 5, 2015

ഫാത്തിമാനാഥ

     (1930 ഒക്ടോബറിൽ തിരുസഭ അംഗീകരിച്ച   ദൈവമാതാവിന്റെ ഫാത്തിമായിലെ  ദർശനങ്ങളെപ്പറ്റി)           
                 
പോർട്ടുഗലിന്റെ ഹൃദയഭാഗത്തുള്ള ഒരു കുഗ്രാമമാണ്‌ ഫാത്തിമാ. 1917 മേയ് മാസംപതിമൂന്നാം തീയതി.. ഫാത്തിമായിലെ കോവാ ദെ ഇറിയ എന്ന കുന്നിൻ ചരിവിൽ മൂന്ന് ഇടയക്കുട്ടികൾ ആടുകളെ മേയിക്കുകയാണ്.. നല്ല തെളിഞ്ഞ ആകാശം.. ഉച്ച സമയം.. ത്രികാലജപത്തിനു സമയമായി എന്നറിയിച്ചുകൊണ്ട് സമീപത്തുള്ള ദേവാലയത്തിലെ മണി മുഴങ്ങി..
ആടുകളെ  മേയിച്ചുകൊണ്ടിരുന്ന ലൂസിയും ഫ്രാൻസിസും ജസീന്തയും മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലാൻ തുടങ്ങി. നല്ല തെളിവുള്ള ദിവസമായിരുന്നതിനാൽ, മുഴുവൻ ജപമാല ചൊല്ലി  സമയം നഷ്ടപ്പെടുത്താൻ അവർക്കു മനസ്സു വന്നില്ല. അതുകൊണ്ട്, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, എന്നീ പ്രാർത്ഥനകളുടെ തുടക്കം മാത്രവും ത്രിത്വസ്തുതിയും ചൊല്ലി രണ്ടു മിനിട്ടു കൊണ്ട് ഒരു കൊന്ത അവർ ചൊല്ലിത്തീർത്തു!
പെട്ടെന്ന് ഇടിമിന്നലിനേക്കാൾ പ്രകാശമുള്ള ഒരു വെളിച്ചം അവർ കണ്ടു; അതെന്താണെന്നറിയാൻ അവർ ചുറ്റും നോക്കി.  ഫ്രാൻസിസ് പറഞ്ഞു; "കൊടുംകാറ്റിന്റെ ആരംഭമാണെന്ന് തോന്നുന്നു; നമുക്ക് ആടുകളെയും കൂട്ടി വീട്ടിലേക്കു മടങ്ങാം.." പെണ്‍കുട്ടികൾ സമ്മതിച്ചു. മൂവരും ആടുകളെയുമായി കുന്നിൻ ചരിവിലൂടെ താഴേയ്ക്കിറങ്ങുകയാണ്.. താഴെയെത്തിയപ്പോൾ അതാ, വീണ്ടും ആ മിന്നലൊളി.. അതാകട്ടെ, ആദ്യത്തേതിനേക്കാൾ പ്രകാശമേറിയതായിരുന്നു..
"അതാ, അതുകണ്ടോ ..?" തൊട്ടടുത്തുള്ള ഒരു ചെറിയ ഓക്ക് മരത്തിനുനേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ലൂസി പറഞ്ഞു.
വെള്ള നിറത്തിലുള്ള അങ്കിയും ശിരോവസ്ത്രവും ധരിച്ച, അതീവ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം ആ ഓക്ക് മരത്തിനു മുൻപിൽ  ഉയരത്തിലായി  നിൽക്കുന്നത് അവർ കണ്ടു. പേടിച്ചരണ്ട കുട്ടികൾ ഓടിപ്പോകാൻ ഭാവിച്ചപ്പോൾ മാധുര്യമേറിയ സ്വരത്തിൽ ആ രൂപം സംസാരിച്ചു; "ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്ക് ഒരുപദ്രവവും ചെയ്കയില്ല."
അപ്പോൾ കുട്ടികൾ ആ രൂപത്തിനടുത്തേയ്ക്കു അടുത്തുവന്നു.  ആ മനോഹരി കൈകൾ  രണ്ടും കൂപ്പി പ്രാർത്ഥനയിലെന്നപോലെയാണ് നിന്നിരുന്നത്.  ഒരു ജപമാല ആ കൈകളിൽ  നിന്ന് താഴേക്ക്‌ തൂങ്ങിക്കിടന്നിരുന്നു! 
ലൂസി ഭവ്യതയോടെ ചോദിച്ചു; "അങ്ങ് എവിടെ നിന്നാണ് വരുന്നത്?"
"ഞാൻ  സ്വർഗ്ഗത്തിൽ നിന്നു വരുന്നു." ആ രൂപം മറുപടി നല്കി.
സ്വർഗ്ഗത്തെപ്പറ്റി മതബോധനക്ലാസ്സിൽ നിന്നു കിട്ടിയ അറിവുണ്ടായിരുന്നതിനാൽ ആ മറുപടി  കുട്ടികൾ പൂർണ്ണമായി വിശ്വസിച്ചു.  
"ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" ലൂസി വീണ്ടും ചോദിച്ചു.
"അടുത്ത ആറുമാസങ്ങളിൽ, എല്ലാ പതിമൂന്നാം തീയതിയിലും ഇതേ സമയത്ത് നിങ്ങൾ ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ആരാണെന്നും എന്താണ് ഞാനാഗ്രഹിക്കുന്നതെന്നും പിന്നീടു വെളിപ്പെടുത്തുന്നതാണ്. ഏഴാമത് ഒരു പ്രാവശ്യം കൂടി ഞാൻ ഇവിടെ വരുന്നതാണ് .." ആ രൂപം പറഞ്ഞു. 
 ആ മനോഹരിയെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, സ്വർഗ്ഗം എത്ര സുന്ദരമായിരിക്കുമെന്നാണ് ലൂസി ചിന്തിച്ചത്.  അവൾ  ചോദിച്ചു; '"ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?"
"ഉവ്വ്, നീ സ്വർഗ്ഗത്തിൽ പോകും.."
"ജസീന്തയോ?"
"അവളും പോകും."
"ഫ്രാൻസിസോ?"
ഫ്രാൻസിസിനെ അൽപ്പനേരം സ്നേഹത്തോടെ നോക്കിക്കൊണ്ട്‌ ആ രൂപം മറുപടി നൽകി: "അവനും പോകും.. എന്നാൽ, അവൻ അതിനായി ധാരാളം ജപമാല ചൊല്ലേണ്ടതുണ്ട്.."
ഈ സമയം, അടുത്തയിടെ മരണമടഞ്ഞ തന്റെ രണ്ടു കൂട്ടുകാരികളുടെ കാര്യം ലൂസിയുടെ ഓർമ്മയിൽ വന്നു. അവൾ തിരക്കി; "എന്റെ കൂട്ടുകാരി മരിയ സ്വർഗ്ഗത്തിലുണ്ടോ? "
"ഉവ്വ്, അവൾ സ്വർഗ്ഗത്തിലുണ്ട് .."
"അമേലിയായോ?"
"അവൾ  ശുദ്ധീകരണസ്ഥലത്തിലാണ് ..."
 പ്രകാശിക്കുന്ന ആ രൂപം ചോദിച്ചു:
 "മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരമായും പാപികളുടെ മാനസാന്തരത്തിനായും നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കാനും  ദൈവം അയയ്ക്കുന്ന സഹനങ്ങൾ  നല്ല മനസ്സോടെ സ്വീകരിക്കാനും നിങ്ങൾക്കു സമ്മതമാണോ?"
"ഞങ്ങൾക്കു സമ്മതമാണ് .."
"പക്ഷെ, അതുനിമിത്തം നിങ്ങൾ ഒരുപാടു സഹിക്കേണ്ടതായിവരും. എങ്കിലും,  നിങ്ങൾക്ക് ആശ്വാസമായി ദൈവകൃപ എപ്പോഴും നിങ്ങളോടൊത്തുണ്ടാവും."

ഇതു പറഞ്ഞുകൊണ്ടിരിക്കെ, ആ രൂപം കൈകൾ വിടർത്തി; ആ കൈകളിൽ നിന്നു നിർഗളിച്ച  സ്വർഗീയമായ പ്രകാശത്തിൽക്കുളിച്ച്  ഞങ്ങൾ   നിന്നു. ആ പ്രകാശം ദൈവമാണെന്ന്  ഞങ്ങൾക്കു തോന്നി.  പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ ഞങ്ങൾ മുട്ടുകുത്തി, മാലാഖ പഠിപ്പിച്ച പ്രാർത്ഥന ഹൃദയത്തിൽ ഏറ്റുചൊല്ലി.                            അല്പസമയത്തിനു  ശേഷം വീണ്ടും ആ രൂപം പറഞ്ഞു: "ലോകത്തിൽ സമാധാനം കൈവരുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർഥിക്കുക."
"യുദ്ധം നീണ്ടുനില്ക്കുമോ അതോ ഉടനെ അവസാനിക്കുമോ?"
"അത് ഇപ്പോൾ പറയാൻ സാധിക്കയില്ല; കാരണം, ഞാൻ എന്തിനായി വന്നുവോ അത് ഇനിയും വെളിപ്പെടുത്തിയിട്ടില്ല."
അതിനുശേഷം ആ രൂപം മെല്ലെ ഉയർന്ന് അനന്തതയിൽ അലിഞ്ഞു.

                      കോവാ ദെ ഇറിയയിലെ ദൈവമാതാവിന്റെ ദർശനം ഏതാണ്ട് 10 മിനിറ്റ് നീണ്ടുനിന്നു. ദർശനവേളയിൽ, മാതാവിനോട് സംസാരിച്ചത് ലൂസി മാത്രമാണ്. ജസീന്ത എല്ലാം കാണുകയും കേൾക്കുകയും ചെയ്തെങ്കിലും സംഭാഷണത്തിൽ പങ്കുചേരാൻ ധൈര്യപ്പെട്ടില്ല.  ഫ്രാൻസിസിനാകട്ടെ, മാതാവിനെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നെങ്കിലും മാതാവ് പറയുന്നതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ലൂസിയുടെ  വാക്കുകൾ അവൻ കേട്ടിരുന്നു.   മാതാവ് പറഞ്ഞ കാര്യങ്ങളെല്ലാം ലൂസിയും ജസീന്തയും പിന്നീട് അവനെ പറഞ്ഞുകേൾപ്പിച്ചു.  അവൻ സ്വർഗ്ഗത്തിൽപോകുമെന്ന് മാതാവ് പറഞ്ഞതായി അറിഞ്ഞപ്പോൾ അവൻ അത്യന്തം ആനന്ദഭരിതനായി. അവൻ വിളിച്ചുപറഞ്ഞു: "ഓ, എന്റെ നാഥേ, അങ്ങു പറയുന്ന അത്രയും ജപമാലകൾ ഞാൻ ചൊല്ലാം.."
            ലൂസി എഴുതുന്നു;   "അന്നു മുതൽ ഫ്രാൻസിസ്, നടക്കാൻ പോകുന്നുവെന്ന മട്ടിൽ ഞങ്ങളിൽ നിന്ന് അകന്നുമാറി നടക്കാൻ തുടങ്ങി.   എന്തുചെയ്യുകയാണെന്നു ഞങ്ങൾ വിളിച്ചുചോദിക്കുമ്പോൾ, കൈയിലിരിക്കുന്ന ജപമാല  അവൻ ഉയർത്തിക്കാട്ടും. ജപമാല പിന്നീടു ചൊല്ലാമെന്നു പറഞ്ഞ് ഞങ്ങൾ അവനെ കളിക്കാൻ വിളിക്കുമ്പോൾ അവൻ പറയും: "ഞാൻ അപ്പോഴും പ്രാർഥിക്കും.  ഞാൻ ധാരാളം ജപമാല ചൊല്ലണമെന്ന് മാതാവ് പറഞ്ഞത് നിങ്ങൾ മറന്നുപോയോ?"
 മാതാവ് അവരിൽനിന്ന് സഹനങ്ങളും ത്യാഗങ്ങളും ആവശ്യപ്പെട്തും അവർ ഓർമ്മിച്ചു.  എങ്ങിനെയാണ്  ത്യാഗങ്ങൾ ചെയ്യേണ്ടതെന്ന് ആലോചിചപ്പോൾ ഫ്രാൻസിസ് പറഞ്ഞു; "നമുക്ക് നമ്മുടെ ഉച്ചഭക്ഷണം ആടുകൾക്ക് കൊടുക്കാം.. അതൊരു ത്യാഗമാക്കാം... " ഞങ്ങൾ അപ്രകാരം ചെയ്തു.  അങ്ങനെ, അന്ന് ഞങ്ങൾ ഉപവാസം ആചരിച്ചു. "പ്രാർത്ഥനയും പരിത്യാഗവും " എന്നുള്ള മാതാവിന്റെ സന്ദേശം അങ്ങനെ ഞങ്ങൾ ജീവിക്കാൻ ആരംഭിച്ചു...