ജാലകം നിത്യജീവൻ: ഫാത്തിമായിലെ കൊച്ചുവിശുദ്ധർ

nithyajeevan

nithyajeevan

Thursday, February 12, 2015

ഫാത്തിമായിലെ കൊച്ചുവിശുദ്ധർ

                     ദൈവമാതാവിന്റെ ദർശനവിവരം ആരോടും പറയരുതെന്ന്  തീരുമാനിച്ചുറപ്പിച്ച ശേഷം കുട്ടികൾ മൂന്നുപേരും  കൂടി   വൈകുന്നേരം ആട്ടിൻപറ്റവുമായി  വീടുകളിലേക്കു മടങ്ങി.  ലൂസിയും ഫ്രാൻസിസും  മൗനമവലംബിച്ചപ്പോൾ ജസീന്തയ്ക്ക്  ഇക്കാര്യം ഒളിച്ചു വെയ്ക്കാനായില്ല.  അവൾ ആഹ്ലാദഭരിതയായി അമ്മയോട് വിളിച്ചു പറഞ്ഞു: "അമ്മേ, ഞങ്ങൾ ഇന്ന് മാതാവിനെക്കണ്ടു ...എന്തു ഭംഗിയാണെന്നോ അമ്മേ മാതാവിനെക്കാണാൻ ...." 
                       അമ്മ ഒളിമ്പിയ തന്നെ തീരെ വിശ്വസിക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾ അന്നുണ്ടായ കാര്യങ്ങളൊക്കെ   ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.  ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അവരുടെ പിതാവ്, ഫ്രാൻസിസിനെ വിളിച്ചു ചോദിച്ചു. അവൻ അത് സ്ഥിരീകരിച്ചപ്പോഴാണ് കാര്യം ഗൗരവമുള്ളതാണെന്ന് അവർക്കു തോന്നിയത്.  അന്ന് ആ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ജസീന്തയുടെ ഒരു അമ്മാവൻ പറഞ്ഞു; "കുട്ടികൾ തൂവെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടുവെങ്കിൽ അത് പരിശുദ്ധ മാതാവല്ലാതെ മറ്റാരാകാനാണ് ?"    കുട്ടികളുടെ പിതാവായ ടി മാർട്ടിനും ഏതാണ്ടൊക്കെ വിശ്വാസമായി. അതേപ്പറ്റി പിന്നീട് അദ്ദേഹം ഇപ്രകാരം പറഞ്ഞു; "കുട്ടികൾ പറയുന്നതു കേട്ടപ്പോൾത്തന്നെ എനിക്കെന്തോ അതു സത്യമാണെന്നു തോന്നി. .  അതെ,  ഉടനെ തന്നെ ഞാനത് വിശ്വസിച്ചു.  ജസീന്തയും ഫ്രാൻസിസും കള്ളം പറയുന്ന കുട്ടികളല്ല. ഇങ്ങനെയൊരു കാര്യം ഉണ്ടാക്കിപ്പറയാനുള്ള ബുദ്ധിവൈഭവമോ വിദ്യാഭ്യാസമോ ഈ കുട്ടികൾക്കില്ല.  ദൈവികമായ ഒരു വെളിപ്പെടുത്തലിലൂടെയല്ലാതെ ഇക്കാര്യം ഈ കുട്ടികൾ അറിയാൻ  ഒരു വഴിയുമുള്ളതായി എനിക്കു തോന്നിയില്ല."
                               എന്തായാലും പിറ്റേന്ന് രാവിലെ ജസീന്തയുടെ അമ്മ ദർശനവിവരം ചില അയൽക്കാരോട് വെളിപ്പെടുത്തി. അതോടെ   നാടിളകി. അൽപ്പസമയത്തിനുള്ളിൽ  വാർത്ത ഗ്രാമം മുഴുവൻ പരന്നു. ഏറ്റവും ഒടുവിൽ അറിഞ്ഞത് ലൂസിയുടെ വീട്ടുകാരായിരുന്നു!! 
                        ലൂസിയുടെ അമ്മ അവളെ പരിഹസിക്കുകയാണ് ചെയ്തത്. അവർ അവളെ വിശ്വസിച്ചില്ലെന്നു മാത്രമല്ല,  അവൾ കള്ളം പറയാൻ തുടങ്ങിയിരിക്കുവെന്നു പറഞ്ഞ് കഠിനമായി ശാസിക്കുകയും ചെയ്തു. ലൂസിയുടെ ഹൃദയം വേദനിച്ചു. എങ്ങിനെയാണ് ഈ രഹസ്യം പുറത്തായതെന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ഫ്രാൻസിസ് അവളുടെ അടുത്തേക്ക്‌ ഓടിവന്ന് വിവരങ്ങളെല്ലാം പറഞ്ഞു. ജസീന്ത അവളുടെ പ്രതിജ്ഞ പാടെ മറന്ന് മാതാപിതാക്കളോട് ദർശനവിവരം വെളിപ്പെടുത്തിയതും അവർ വഴി ഗ്രാമവാസികൾ മുഴുവൻ വാർത്തയറിഞ്ഞതും അവൻ വിവരിച്ചു. 
                          അന്ന് ഉച്ചയോടെ ആടുകളെയുമായി കുട്ടികൾ അവരുടെ പതിവു സ്ഥലത്തേക്കു പോയി.  ജസീന്ത മ്ലാനവദനയായിരുന്നു.  രഹസ്യം സൂക്ഷിക്കാൻ അവൾക്കു കഴിഞ്ഞില്ലല്ലോ .  പതിവുപോലെ കളികളിലേർപ്പെടുന്നതിനു പകരം അവർ കൊന്ത  ചൊല്ലിയും മാലാഖ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലിയും സമയം ചെലവഴിച്ചു.  കൊണ്ടുവന്ന ഉച്ചഭക്ഷണം ആടുകൾക്കു കൊടുത്ത് പരിത്യാഗ പരിശീലനം തുടർന്നു..