ജാലകം നിത്യജീവൻ: അപ്പസ്തോലന്മാരുടെ അപ്പസ്തോല

nithyajeevan

nithyajeevan

Sunday, July 22, 2012

അപ്പസ്തോലന്മാരുടെ അപ്പസ്തോല

July 22 - Today is the Feast of St.Mary Magdelene
St.Mary Magdalene, "the apostle to the apostles"  
                  ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കുഷ്ഠരോഗത്തില്‍ നിന്ന് ഈശോ സുഖപ്പെടുത്തിയവനും പിന്നീട് അവിടുത്തെ അപ്പസ്തോലനുമായിത്തീർന്ന തീക്ഷ്ണമതിയായ സൈമൺ വഴി ഈശോയുടെ സ്നേഹിതനായിത്തീർന്ന ബഥനിയിലെ ലാസറിന്റെ  ( ലാസറസ് )  സഹോദരിമാരാണ് മാർത്തയും മേരിയും.   സിറിയയിലെ   റോമന്‍           ഗവര്‍ണറായിരുന്ന തിയോഫിലസിന്റെയും ധനാഢ്യയായ ഭാര്യ യൂക്കേറിയയുടേയും മക്കളാണിവര്‍. മാതാപിതാക്കളുടെ മരണശേഷം ലാസറും മാർത്തയും ബഥനിയില്‍ താമസമാക്കിയപ്പോൾ ഇളയവളായ മേരി സഹോദരങ്ങളില്‍ നിന്നകന്ന് മഗ്ദലാ എന്ന പട്ടണത്തിൽ സ്വൈരിണിയായി ജീവിക്കുകയായിരുന്നു. ഈശോയെ പരിചയപ്പെട്ടശേഷം അവിടുത്തെ അനുയായികളായിത്തീർന്ന ലാസറും മാര്‍ത്തയും മേരിയുടെ മാനസാന്തരത്തിനുവേണ്ടി അവിടുത്തോട് കരഞ്ഞപേക്ഷിച്ചപ്പോള്‍  പ്രാര്‍ത്ഥിച്ച് കാത്തിരിക്കാനാണ്   ഈശോ അവരോട് ആവശ്യപ്പെട്ടത്.
                            സഹോദരങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായി മഗ്ദലനാ മേരി മാനസാന്തരത്തിലേക്കു വന്നു.     അനുതപിച്ച്  പാപപ്പരിഹാരം ചെയ്യുവാനും സ്വയം വിശുദ്ധീകരിക്കുവാനുമുള്ള ഈശോയുടെ ആഹ്വാനം  അവള്‍  ചെവിക്കൊണ്ടു. പാപിനിയായ മേരി ത്യാഗിനിയായി മാറി.   ഈശോയുടെ സുവിശേഷപ്രഘോഷണയാത്രകളില്‍, പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ അവിടുത്തെ അനുഗമിച്ചിരുന്ന വനിതാശിഷ്യഗണത്തില്‍ അവളും അംഗമായി.       

                       ദൈവരാജ്യപ്രഘോഷണയാത്രകളില്‍, 
പരസ്യപാപിനിയായിരുന്ന മഗ്ദലനാ മേരി   അവിടുത്തെ അനുഗമിക്കുന്നതില്‍ ഈശോയുടെ        ശിഷ്യരില്‍   പലര്‍ക്കുമുണ്ടായിരുന്ന അതൃപ്തി മനസ്സിലാക്കിയ   മാര്‍ത്ത ഒരിക്കല്‍ ഈശോയോടു  പറയുന്നു:  "കര്‍ത്താവെ, ചില പട്ടണങ്ങളിലൂടെ കടന്നുപോകണമെന്നു കേട്ടപ്പോള്‍  മേരിക്കു  വേദനയാണ്. അവളുടെ വിഷമം നമ്മള്‍ പരിഗണിക്കണമെന്നു തോന്നുന്നു. ഞാനിതു പറയുന്നത് അങ്ങയെക്കാളേറെ അങ്ങയുടെ ശിഷ്യരെ ഓര്‍ത്താണ്.."

               "അതു ശരിയാണ് മാര്‍ത്താ. പക്ഷെ, അത് അപ്രകാരം തന്നെ ആയിരിക്കേണ്ടതാവശ്യമാണ്.  അവള്‍ ഉടനെതന്നെ ലോകത്തെ അഭിമുഖീകരിച്ചില്ലെങ്കില്‍, ഭയാനകമായ പരസ്യാഭിപ്രായത്തെ നേരിട്ടില്ലെങ്കില്‍, അവളുടെ അതിധീരമായ മാനസാന്തരം തന്നെ മരവിച്ചുപോകും. അവള്‍ ഉടനെ അതു ചെയ്യണം. അതും നമ്മളോടുകൂടെ.."

"അവള്‍ നമ്മളോടുകൂടെ ആയിരിക്കുമ്പോള്‍ ആരും ഒന്നും പറയുകയില്ല. ഞാന്‍ ഉറപ്പു തരുന്നു മാര്‍ത്താ, എന്‍റെ  കൂട്ടുകാര്‍ക്കു വേണ്ടിയും..." പത്രോസ് വാഗ്ദാനം ചെയ്യുന്നു.

"തീച്ചയായും; ഒരു സഹോദരിയോടെന്നപോലെ നമുക്കവളോടു വര്‍ത്തിക്കാം. അവള്‍ അങ്ങനെയാണെന്നാണല്ലോ ഈശോയുടെ അമ്മ നമ്മളോടു പറഞ്ഞത്." യൂദാ തദേവൂസ് പറയുന്നു.

"നാമെല്ലാവരും പാപികളാണ്. ലോകം നമ്മെയും ഒഴിവാക്കിയിട്ടില്ല.  അതിനാല്‍ അവളുടെ വിഷമം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ .." തീക്ഷ്ണനായ സൈമണ്‍ പറയുന്നു.

"മറ്റെല്ലാവരെയുംകാള്‍ നന്നായി ഞാന്‍ അവളെ മനസ്സിലാക്കുന്നു. നമ്മള്‍ പാപം ചെയ്ത സ്ഥലത്തുതന്നെ ജീവിക്കുന്നത് നല്ലതാണ്. നമ്മള്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അതൊരു പീഡനമാണ്; പക്ഷെ, അതിനെ ചെറുത്തു നില്‍ക്കുന്നത് നീതിയും മഹത്വവുമാകുന്നു. കാരണം ദൈവത്തിന്‍റെ ശക്തി നമ്മില്‍ പ്രത്യക്ഷമാകും...ഒരു വാക്കും ഉരിയാടാതെതന്നെ നമ്മള്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരാകും ..."മാത്യു പറയുന്നു.

"മാര്‍ത്താ, നിന്റെ സഹോദരിയെ എല്ലാവരും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് നിനക്കു കാണാന്‍ കഴിയും. അവള്‍ എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യും. കുറ്റബോധമുള്ളവരും ഭീതി പൂണ്ടവരുമായ ആത്മാക്കള്‍ക്ക് അവള്‍ ഒരു അടയാളമായിത്തീരും. നല്ലയാളുകള്‍ക്ക് ഒരു ശക്തികേന്ദ്രവും... മനുഷ്യപ്രകൃതിയുടെ അവസാന ബന്ധനങ്ങളും  തട്ടിക്കളഞ്ഞ്‌ മേരി സ്നേഹത്താല്‍ ജ്വലിക്കുന്ന അഗ്നിയായിത്തീരും. അവളുടെ സുഭിക്ഷമായ വികാരങ്ങള്‍ക്ക് ഒരു വ്യത്യസ്ത മാര്‍ഗം കൊടുക്കുന്നുവന്നു മാത്രം... സ്നേഹിക്കാനുള്ള അവളുടെ ശക്തമായ കഴിവ് അതിസ്വാഭാവികതലങ്ങളിലേക്കുയര്‍ത്തി  അവള്‍ അത്ഭുതങ്ങള്‍ തന്നെ പ്രവര്‍ത്തിക്കും  എനിക്ക് തീര്‍ച്ചയാണ്.  ഇപ്പോള്‍ അവള്‍ തകര്‍ച്ചയിലാണെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍ അവളുടെ പുതിയ ജീവിതത്തില്‍ കൂടുതല്‍ ശാന്തയും ശക്തിയുള്ളവളും ആയിത്തീരും. പ്രീശനായ സൈമണിന്റെ  ഭവനത്തില്‍ വെച്ച് ഞാന്‍ പറഞ്ഞു, അവളോട്‌ കൂടുതലായി ക്ഷമിക്കപ്പെട്ടിരിക്കുന്നു; കാരണം അവള്‍ കൂടുതലായി  സ്നേഹിച്ചു  എന്ന്.  ഞാന്‍ ഗൗരവമായി പറയുന്നു,  എല്ലാം അവളോട്‌ ക്ഷമിക്കപ്പെടും; കാരണം, സര്‍വശക്തിയോടും പൂര്‍ണ്ണ ആത്മാവോടും ശരീരത്തോടുംകൂടെ ഒരു ദഹനബലിയായി അവളുടെ ദൈവത്തെ അവള്‍ സ്നേഹിക്കും."

         ഈശോ പറഞ്ഞത്  അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു. അവള്‍ക്കു മുന്‍പേ ഈശോയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്ന സഹോദരി മാര്‍ത്തയെയും മറ്റു പലരെയും പിന്നിലാക്കി  ആത്മീയ ജീവിതത്തില്‍ വളരെപ്പെട്ടെന്ന്  അവള്‍ മുന്നേറി.  ഈശോയുടെ കുരിശുമരണത്തിനു സാക്ഷിയായി പരിശുദ്ധഅമ്മയോടും യോഹന്നനോടും മറ്റു ശിഷ്യകളോടുമൊപ്പം  കാല്‍വരിമലയില്‍ അവളുമുണ്ടായിരുന്നു.   ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം ദര്‍ശിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചതും ഉയിര്‍പ്പിന്‍റെ  സദ്‌വാര്‍ത്ത അപ്പസ്തോലന്മാരെ അറിയിക്കാനുള്ള ദൌത്യം  ലഭിച്ചതും അവള്‍ക്കാണ്.  അങ്ങനെ അവള്‍ അപ്പസ്തോലന്മാരുടെ അപ്പസ്തോലയായിത്തീര്‍ന്നു!