ജാലകം നിത്യജീവൻ: ഈശോ വെള്ളത്തിനു മീതെ നടക്കുന്നു

nithyajeevan

nithyajeevan

Friday, July 13, 2012

ഈശോ വെള്ളത്തിനു മീതെ നടക്കുന്നു

       സമയം സന്ധ്യയായി വരുന്നു. വൃക്ഷനിബിഡമായ ഒരു മലയിലേക്ക് ഈശോ നടന്നു പോകുന്നു. കുറെ ദൂരം നടന്നു തടാകത്തിനഭിമുഖമായ ഒരു പരന്ന പടിയില്‍ എത്തി. നിശബ്ദത ഈശോയെ വലയം ചെയ്തിരിക്കുന്നു. ഈശോ പതിവുള്ള രീതിയില്‍ പ്രാര്‍ഥിക്കുന്നു. കുറെ അധിക സമയം പ്രാര്‍ഥിക്കുന്നു. പിനീട്, ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ പൊന്തി നില്‍ക്കുന്ന ഒരു തടിച്ച വേരിന്മേല്‍ ഇരിക്കുന്നു. കൈമുട്ടുകള്‍ കാല്‍മുട്ടിന്മേല്‍ ഊന്നി കൈകള്‍ കോര്‍ത്തുപിടിച്ച് ഇരുന്നു ധ്യാനിക്കുകയാണ്. ദൈവം ദൈവത്തോടുകൂടെ ...
    പല മണിക്കൂറുകള്‍ കടന്നുപോയിക്കാണണം.കിഴക്കേ ചക്രവാളത്തില്‍ പ്രഭ വീശി ത്തുടങ്ങിയപ്പോള്‍ ഈശോ ധ്യാനത്തില്‍ നിന്നുണര്‍ന്നു. എഴുന്നേറ്റു തടാകത്തെ നോക്കി. എതിര്‍ വശത്തുള്ള തീരത്തോടടുക്കുന്നതിന്  കഠിന പരിശ്രമം നടത്തുന്ന പത്രോസിനെക്കാണുന്നു.ഉടനെ തന്നെ മേലങ്കി വലിച്ചു ചുറ്റി തലയില്‍ക്കൂടി എടുത്ത്  തലപ്പാവു പോലെ ഉറപ്പിച്ചു; താഴേക്കു കിടക്കുന്ന ഭാഗം കാലില്‍ തട്ടാത്തവിധത്തിലാക്കി ഓടുകയാണ്. നനഞ്ഞു കിടക്കുന്ന തീരത്തെത്തിയപ്പോള്‍ വേഗത്തില്‍ നടക്കുന്നു. അസ്തമിക്കാറായ നക്ഷത്രങ്ങളുടെ വെളിച്ചത്തില്‍ ഈശോയുടെ രൂപം പ്രശോഭിക്കുന്നുണ്ട്. ഈശോ തിരമാലകളുടെ മീതെ കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ട് പറക്കുന്നു. മേലങ്കി ചുരുട്ടി വെച്ചിരിക്കുകയാണെങ്കിലും വീര്‍ത്ത് ചിറകു പോലെ ആയിട്ടുണ്ട്‌. 
                       അപ്പസ്തോലന്മാര്‍ ഇത് കാണുന്നു. അവരെല്ലാം ഭയപ്പെട്ടു കരയുന്നു. കാറ്റ്, ആ ശബ്ദം ഈശോയുടെ കാതുകളിലെത്തിച്ചു. 
"ഭയപ്പെടേണ്ട; ഞാനാണ്.." ഈശോയുടെ ശബ്ദം തടാകത്തിനു മീതെ അങ്ങെത്തി. 
"ഇത് വാസ്തവത്തി ല്‍ നീയാണെങ്കില്‍, നിന്നെപ്പോലെ വെള്ളത്തിനു മീതെ നടന്നു നിന്റെ അടുക്കല്‍ വരുവാന്‍ എന്നോടു പറയുക.."പത്രോസ് പറയുന്നു.

"വരൂ ..." ഈശോ പുഞ്ചിരി രൂകിക്കൊണ്ട് പറഞ്ഞു.

പത്രോസ് അര്‍ദ്ധ നഗ്നനാണ്. ഒരു ചെറിയ ഉള്‍വസ്ത്രം മാത്രമേ ധരി ച്ചിട്ടു ള്ളൂ. അയാള്‍ വള്ളത്തില്‍ നിന്ന് തടാകത്തിലേക്ക് ചാടി ഈശോയുടെ അടുത്തേക്ക്‌ നടക്കുന്നു.
                        ഒരന്‍പതു വാര പിന്നിട്ടപ്പോള്‍ പത്രോസ് ഭയപ്പെടാന്‍ തുടങ്ങി. വള്ളത്തിന്റെയും ഈശോയുടെയും അടുത്തുനിന്ന് തുല്യ അകലത്തിലാണിപ്പോള്‍. സ്നേഹത്തിന്റെ ശക്തിയാണ് ഇതുവരെ പത്രോസിനെ താങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യപ്രകൃതി അവനെ കീഴ്പ്പെടുത്തുന്നു. അവന് ഭയമായി ... തെറ്റുന്ന തറയിലൂടെ എന്നപോലെ ഉഴറാനും തപ്പിത്തടയാനും മുങ്ങാനും തുടങ്ങുകയാണ് ...ഈശോ നിന്ന് അവനെ നോക്കുന്നുണ്ട്  എങ്കിലും ഗൗരവത്തോടെ കാത്തുനില്‍ക്കുകയാണ്.. ഒരു കൈ നീട്ടുക പോലും ചെയ്യുന്നില്ല. 
പത്രോസ് താഴാന്‍ തുടങ്ങി... മുട്ടുവരെ വെള്ളത്തിലായി... മുഖത്ത് സംഭ്രമം.. വെള്ളം ഇപ്പോള്‍ അര വരെഎത്തി.. പത്രോസ് ഭയം കൊണ്ട് വെറും മാംസപിണ്ഡമായി... നീന്താന്‍ പോലും അവനു തോന്നുന്നില്ല.. ആകെ ഭയന്ന് വിറയലായി.

അവസാനം ഈശോയെ നോക്കി.  ഉടന്‍ വിവേചനം ഉണ്ടായി.. രക്ഷ എവിടെയാണെന്ന് മനസ്സിലായി.. "ഗുരുവേ, എന്റെ കര്‍ത്താവേ... എന്നെ രക്ഷിക്കണമേ..."
ഈശോ കാറ്റില്‍ വഹിക്കപ്പെടുന്നതു പോലെ, തിരമാലകളാല്‍ ആവഹിക്കപ്പെടുന്നതു പോലെ  പത്രോസിന്റെ അടുത്തേക്ക്‌ വേഗം ചെന്ന്  കൈനീട്ടി അവനെ പിടിച്ചുകൊണ്ട് പറഞ്ഞു: "ഓ! അവിശ്വാസിയായ മനുഷ്യാ, നീ എന്തുകൊണ്ട് സംശയിച്ചു?"
        ഭയന്നു വിറച്ച് ഈശോയുടെ കൈ പിടിക്കുന്ന പത്രോസ് മറുപടിയൊന്നും പറയാതെ ഈശോയെ നോക്കുക മാത്രം ചെയ്യുന്നു. 
                      വള്ളത്തില്‍ എത്തുന്നതുവരെ   പത്രോസിന്റെ കൈയില്‍ പിടിച്ചു പുഞ്ചിരിയോടെ ഈശോ നടക്കുന്നു. വള്ളത്തില്‍ കയറിയ ഉടനെ ഈശോ കല്‍പ്പിക്കുന്നു: "തീരത്തേക്ക് പോവുക. ഇവന്‍ ആകെ കുതിര്‍ന്നുപോയി..." വളരെ സമയമനത്തോടെ നില്‍ക്കുന്ന അപ്പസ്തോലന്മാരെ നോക്കി ഈശോ പുഞ്ചിരി തൂകുന്നു...