ജാലകം നിത്യജീവൻ: സത്പ്രവൃത്തികൾ - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Friday, July 27, 2012

സത്പ്രവൃത്തികൾ - ഈശോയുടെ പ്രബോധനം


                                                ഈശോ വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കുകയാണ്:  "നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ലോകത്തിന്റെ വിഭ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ  ശ്രദ്ധിക്കുവിൻ. മാനുഷികമായ പ്രശംസയിൽ  നിങ്ങൾ വീണുപോകരുത്. നിങ്ങളുടെ ഔദാര്യവും നല്ല   പ്രവൃത്തികളുമാകുന്ന സുഗന്ധമുള്ള റോസാപ്പൂവിനെ   ദുര്‍ഗന്ധമുള്ളതാക്കിത്തീർക്കരുത്.  എന്തുകൊണ്ടെന്നാൽ അവയുടെ സുഗന്ധം ദൈവത്തിനിഷ്ടമുള്ളതാകുന്നു. അഹങ്കാരമുള്ള ആത്മാവ് പ്രശംസ മോഹിച്ചുകൊണ്ട് നല്ല പ്രവൃത്തി ചെയ്യുമ്പോഴാണ് നന്മ ദുർഗന്ധപൂരിതമായിത്തീരുന്നത്. അപ്പോൾ  ഔദാര്യത്തിന്‍റെ പനിനീർപ്പൂവ്,  അഹംഭാവമാകുന്ന   വലിയ ഒച്ചുകളാൽ മലിനമാക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു അഹങ്കാരിയായ മനുഷ്യന്‍, ദുഷ്ടതയുടെ ദുർഗന്ധം വമിക്കുന്ന ചപ്പുചവറുകൾ നിറച്ച ധൂപപാത്രത്തിലെ പുകയേറ്റ് വയറു നിറഞ്ഞ മൃഗത്തെപ്പോലെ നിർവൃതി കൊള്ളുന്നു. 
                     
              ഓ, ജീവകാരുണ്യപ്രവൃത്തികൾ എങ്ങനെ നിർവഹിക്കപ്പെടണമെന്ന് ആളുകൾ    ചൂണ്ടിക്കാണിക്കാറുണ്ട്. ഇക്കൂട്ടർഒരു  ദാനധർമം ചെയ്‌താല്‍ കൊടുത്ത തുകയും തുക കൈപ്പറ്റിയ ആളിന്‍റെ പേരും വെളിപ്പെടുത്തുകയും പ്രശംസയ്ക്കായി യാചിക്കയും ചെയ്യുന്നു. ഇങ്ങനെ  വെളിപ്പെടുത്തുന്നവൻ അഹങ്കാരത്താൽ പാപം ചെയ്യുന്നു. അയാൾ ഇങ്ങനെ പറയും; "നോക്കൂ എത്രയധികം കൊടുക്കുവാനെനിക്കു കഴിയുന്നു? ഗുണഭോക്താവിന്റെ പേരു 
വെളിപ്പെടുത്തുന്നതിലൂടെ ആ മനുഷ്യനെ അയാള്‍ അപമാനിക്കുന്നു. കൂടാതെ പ്രശംസ നേടാനുള്ള വ്യഗ്രതയാൽ അയാൾ അത്യാഗ്രഹം എന്ന പാപവും ചെയ്യുന്നു.  ഇതാണ്  അൽപ്പത്തം. നിങ്ങൾക്കു കിട്ടുന്ന പ്രശംസ ദൈവത്തിന്‍റെതും അവിടുത്തെ മാലാഖമാരുടേതും ആയിരിക്കട്ടെ!
                      
             നിങ്ങൾ ദാനധർമം ചെയ്യുമ്പോൾ പെരുമ്പറയടിച്ച്   മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയോ അവരുടെ പ്രശംസ പിടിച്ചുപറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് കപടഭക്തരാണ്. അവർക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞതിനാൽ ഇനി ദൈവത്തിൽ നിന്ന് മറ്റൊരു പ്രതിഫലം കൂടി  ലഭിക്കുകയില്ല. നിങ്ങൾ ദാനധര്‍മം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്. ദാനധർമംഅത്രയ്ക്കു  രഹസ്യവും വിനീതവുമായിരിക്കണം. കൊടുത്തുകഴിഞ്ഞാൽ 
പിന്നീട് അതെപ്പറ്റി ഓർക്കുകപോലും ചെയ്യരുത്. നിങ്ങളുടെ പ്രവൃത്തിയെ നിങ്ങൾ  തന്നെ ആസ്വദിച്ച് സമയം കളയരുത്.  നിങ്ങളുടെ ഔദാര്യം ദൈവത്തിന്‍റെതുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ല. നിങ്ങളുടെ ഔദാര്യത്തെപ്പറ്റി നിങ്ങൾ മറന്നേക്കുക. ആ പ്രവൃത്തി മുഴുവനായും മറക്കുക ഒരു പ്രകാശവും മാധുര്യമുള്ള ഒരു ശബ്ദവും എപ്പോഴും നിങ്ങളോടുകൂടി ഉണ്ടായിരിക്കും അവ നിങ്ങളുടെ ജീവിതത്തെ മധുരകരവും സന്തുഷ്ടവുമാക്കും. എന്തുകൊണ്ടെന്നാൽ, ആ പ്രകാശം ദൈവത്തിന്‍റെ പുഞ്ചിരിയും മാധുര്യം ആത്മീയമായ സമാധാനവുമാകുന്നു. നിങ്ങൾ  കേൾക്കുന്ന ശബ്ദം പിതാവായ ദൈവത്തിന്‍റെ  കൃതജ്ഞതാസ്വരമാകുന്നു. ദൈവം നിങ്ങളിലെ നിഗൂഡമായ നന്മയെയും തിന്മയെയും കാണുകയും അതിനനുസരിച്ചു നിങ്ങൾക്കു പ്രതിഫലം നല്‍കുകയും ചെയ്യുന്നു..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)