ജാലകം നിത്യജീവൻ: ജസീന്തയും ഫ്രാൻസിസും

nithyajeevan

nithyajeevan

Tuesday, August 11, 2015

ജസീന്തയും ഫ്രാൻസിസും

ജസീന്തയും ഫ്രാൻസിസും - അനുപമ സൗന്ദര്യമുള്ള രണ്ടാത്മാക്കൾ

             ദൈവമാതാവിന്റെ ദർശനങ്ങൾക്കു ശേഷം ദർശനസ്ഥലത്ത് തീർഥാടകർ പതിവായി വന്നുകൊണ്ടിരുന്നു. ഞായറാഴ്ചകളിലും പതിമ്മൂന്നാം തീയതികളിലും തീർഥാടകരുടെ എണ്ണം വളരെക്കൂടുതലായിരിക്കും. ദർശകരായ ലൂസിയെയും ജസീന്തയെയും ഫ്രാൻസിസിനെയും കാണാനെത്തുന്നവരുടെ എണ്ണവും കുറവല്ലായിരുന്നു.  ചോദ്യങ്ങൾ കൊണ്ട് കുട്ടികളെ അവർ വീർപ്പുമുട്ടിച്ചു;  ഈ സഹനങ്ങളെല്ലാം അവർ പാപികളുടെ മാനസാന്തരത്തിനായി കാഴ്ച വെച്ചു.
Blessed Jacinta (1910 - 1920)

        ദർശനങ്ങൾക്കു മുൻപ്‌ സാധാരണ കുട്ടികളെപ്പോലെ കളികളിലും ഡാൻസിലും പാട്ടിലുമൊക്കെ താൽപ്പര്യമുണ്ടായിരുന്ന കുട്ടികൾ മൂവരും, ദർശനശേഷം  അവയൊക്കെ ഒഴിവാക്കി. അതൊക്കെ പാപസാഹചര്യങ്ങളിലേക്ക് നയിക്കുന്നവയാണെന്ന് അവർ വിശ്വസിച്ചു..
                 എഴുതുവാനും വായിക്കുവാനും പഠിക്കണമെന്ന് ദർശനവേളകളിലൊന്നിൽ മാതാവ് ലൂസിയോട്‌ പറഞ്ഞിരുന്നതനുസരിച്ച് അവൾ സ്കൂളിൽ ചേർന്ന് പഠനമാരംഭിച്ചു.  ജസീന്തയും കൂട്ടിനുണ്ടായിരുന്നു. എന്നാൽ,  ഫ്രാൻസിസ് പഠനത്തിൽ താൽപ്പര്യം കാണിച്ചില്ല. അവൻ താമസിയാതെ സ്വർഗ്ഗത്തിൽ പോകുമെന്ന് മാതാവ് പറഞ്ഞിരുന്നതോർമ്മിച്ച് തന്റെ സമയം പ്രാർഥനയിലും ദിവ്യകാരുണ്യസന്നിധിയിലുമായി അവൻ കഴിച്ചുകൂട്ടി.   തന്റെ പ്രാർത്ഥനയും ത്യാഗങ്ങളും വഴി ലോകത്തിന്റെ പാപങ്ങൾ നിമിത്തം വേദനിക്കുന്ന ഈശോയെ ആശ്വസിപ്പിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു..                      
Blessed Francisco (1908-1919)

ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു.. 1918 ൽ യൂറോപ്പാകമാനം പടർന്നുപിടിച്ച ജ്വരപ്പനി (ഇൻഫ്ലുവൻസാ) പോർട്ടുഗലിലും വ്യാപിച്ചു.  ഫ്രാൻസിസും ജസീന്തയും അതിനിരയായി. മാസങ്ങളോളം വേദനയും ദുരിതങ്ങളുമനുഭവിച്ച ശേഷം .   ഫ്രാൻസിസ് 1919 ഏപ്രിൽ 4 നും  ജസീന്ത 1920 ഫെബ്രുവരി 20 നും സ്വർഗ്ഗത്തിലേക്കു പറന്നുയർന്നു.
              പ്രസന്നപ്രകൃതിയായിരുന്നു ഫ്രാൻസിസിന്റെത്. എപ്പോഴും ആരെയും  സഹായിക്കാൻ സന്നദ്ധനായിരുന്ന അവൻ ഏവർക്കും പിയങ്കരനായിരുന്നു.
                  അഞ്ചുമാസത്തോളം അവൻ രോഗശയ്യയിലായിരുന്നു. ഈ കാലത്ത് അവൻ സഹിച്ച വേദനകൾ കുറച്ചെങ്കിലും പങ്കുവെച്ചത് ലൂസിയോടു മാത്രമാണ്.   ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി: "രോഗസമയത്തെ അവന്റെ സഹനങ്ങൾ വീരോചിതമായിരുന്നു.  വേദനകൾ അവൻ അതിരറ്റ ക്ഷമയോടെ സഹിച്ചു.  പരാതിയുടെതോ    വേദനയുടെതോ ആയ  ഒരു നേരിയ ഞരക്കം  പോലും അവന്റെ അധരങ്ങളിൽ നിന്നു പുറപ്പെട്ടില്ല..അവന്റെ മരണത്തിനു തൊട്ടുമുമ്പുള്ള  ദിവസങ്ങളിലൊന്നിൽ   ഞാനവനോടു ചോദിച്ചു; "നീ ഒരുപാടു സഹിക്കുന്നുണ്ട് ഇല്ലേ?"  അവൻ പറഞ്ഞു: "ഉവ്വ്, എന്നാൽ, ഞാനതെല്ലാം സഹിക്കുന്നത് ഈശോയോടും  മാതാവിനോടുമുള്ള സ്നേഹത്തെപ്രതിയാണ്.." മറ്റൊരു ദിവസം ഞാനവനെ കാണാൻ ചെന്നപ്പോൾ, അവന്റെ അരയിൽ കെട്ടിയിരുന്ന പരുക്കൻ ചരട് എന്റെ കൈയിൽ തന്നിട്ട് അവൻ പറഞ്ഞു: "എന്റെ അമ്മ കാണുന്നതിനു മുൻപ് ഇത് മാറ്റിക്കൊള്ളൂ .. ഇനി ഇതു ധരിക്കാനുള്ള ശേഷി എനിക്കില്ല .." അവന്റെ അമ്മ കൊടുത്തിരുന്നതെന്തും ഒരു മടിയും കാണിക്കാതെ  അവൻ ഭക്ഷിച്ചിരുന്നു; അതിനാൽ അവന് ഇഷ്ടമുള്ളതേത്, ഇഷ്ടമില്ലാത്തതേത് എന്നൊരിക്കലും അവർക്ക് മനസ്സിലാക്കാനായിരുന്നില്ല.  മരിക്കുന്നതിന്റെ തലേദിവസം അവൻ എന്നോടും ജസീന്തയോടുമായി പറഞ്ഞു:  "ഞാൻ സ്വർഗ്ഗത്തിലേക്കു പോവുകയാണ്. അവിടെയെത്തിക്കഴിഞ്ഞാൽ നിങ്ങളെ  രണ്ടുപേരെയും എത്രയും വേഗം അവിടെയെത്തിക്കണേ എന്ന് ഈശോയോടും മാതാവിനോടും ഞാൻ പ്രാർഥിക്കും .."
                      ജസീന്തയും മാസങ്ങളായി കിടപ്പിലായിരുന്നു. ഇടയ്ക്ക് അവളുടെ സ്ഥിതി അൽപ്പം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അവൾ കിടപ്പിലായി. അവളുടെ നെഞ്ചിൽ പഴുപ്പു ബാധിച്ച, ദുസ്സഹമായ വേദനയുളവാക്കുന്ന ഒരു പരുവും കാണപ്പെട്ടു. 1919 ജൂലയ് മാസത്തിൽ, ചികിത്സാർത്ഥം അവളെ ഔറെമിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കുശേഷവും അവളുടെ സ്ഥിതി മെച്ചപ്പെട്ടില്ല. നെഞ്ചിലൊരു തുറന്ന മുറിവും തീവ്രവേദനയുമായി അവൾ വീട്ടിലേക്കുതന്നെ  മടങ്ങി. 1920 ഫെബ്രുവരിയിൽ വീണ്ടും അവളെ ലിസ്ബണിലെ ഒരാശുപത്രിയിലാക്കി.  അവിടെ വെച്ച് അത്യന്തം വേദനാജനകമായ ഓരോപ്പറേഷനിലൂടെ  അവളുടെ രോഗബാധിതമായ രണ്ടു വാരിയെല്ലുകൾ നീക്കം ചെയ്തു.  അവളുടെ രോഗഗ്രസ്തമായ ഹൃദയസ്ഥിതി കണക്കിലെടുത്ത്  അനസ്തേഷ്യ കൊടുക്കാതെയാണ്‌ ഓപ്പറേഷൻ നടത്തിയത്!! അവൾ സഹിച്ച വേദന ഊഹിക്കയേ വേണ്ടൂ.. എല്ലാ വേദനകളും പാപികളുടെ മാനസാന്തരത്തിനായി അവൾ സമർപ്പിച്ചു ..
        ഇതെല്ലാമായിട്ടും അവളുടെ രോഗസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. 1920 ഫെബ്രുവരി ഇരുപതാം തീയതി വൈകിട്ട് അവളുടെ ആഗ്രഹപ്രകാരം, അടുത്തുള്ള ദേവാലയത്തിലെ വൈദികൻ  വന്ന് അവളെ കുമ്പസാരിപ്പിച്ചു. അപ്പോൾത്തന്നെ പരിശുദ്ധ കുർബാന സ്വീകരിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചുവെങ്കിലും വൈദികൻ അനുവദിച്ചില്ല.  പിറ്റെദിവസം വരെ കാത്തിരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു.  അന്നുരാത്രി, വീട്ടിൽ നിന്ന് വളരെ അകലെ, ഒരാശുപത്രിയിൽ വെച്ച്  പ്രിയ മാതാപിതാക്കളോ സഹോദരങ്ങളോ ആരും അടുത്തില്ലാതെ ഏകയായി അവൾ പറന്നകന്നു; അവൾ ആഗ്രഹത്തോടെ കാത്തിരുന്ന  ആ മനോഹരിയുടെ സവിധത്തിലേക്ക്‌..