ജാലകം നിത്യജീവൻ: ഫാത്തിമ - ആറാം ദർശനം

nithyajeevan

nithyajeevan

Wednesday, July 22, 2015

ഫാത്തിമ - ആറാം ദർശനം

                       ഫാത്തിമായിലെ ആറാമത്തേതും അവസാനത്തേതുമായ ദർശനത്തിൽ, എല്ലാവർക്കും വിശ്വാസം വരത്തക്കവിധത്തിൽ ദൈവമാതാവ് ഒരത്ഭുതം പ്രവർത്തിക്കുന്നതാണെന്ന വിവരം നാടെങ്ങും പരന്നു.  ദർശനങ്ങളിൽ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇതിന് പ്രചാരണം നല്കി. പത്ര മാധ്യമങ്ങൾ  പരിഹാസ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു..   നാളും തീയതിയും സമയവും എല്ലാം മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരത്ഭുതത്തിന്റെ സംഭാവ്യത പോർട്ടുഗലിൽ എല്ലാവരുടെയും ചർച്ചാവിഷയമായി.   
                                              എന്നാൽ ദർശകരായ കുട്ടികളുടെ സ്ഥിതി ദയനീയമായിരുന്നു. നാട്ടുകാരുടെയിടയിൽ, കുട്ടികളെയും അവർക്കു ദർശനം നൽകുന്നെന്നു പറയപ്പെടുന്ന ദൈവമാതാവിനെയും വിശ്വസിച്ചിരുന്നവർ തുലോം വിരളമായിരുന്നു. ജസീന്തയുടെയും ഫ്രാൻസിസിന്റെയും മാതാപിതാക്കളായ ഒളിമ്പിയായും ടി മാർട്ടോയും  തങ്ങളുടെ കുട്ടികൾക്ക് സർവ്വവിധ പിന്തുണയും നൽകിയപ്പോൾ ലൂസിയുടെ മാതാപിതാക്കൾ തങ്ങളുടെ മകൾ പറയുന്നതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.  ലൂസിയുടെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നെങ്കിലും തന്റെ മകൾക്ക് മാതാവിന്റെ ദർശനമുണ്ടായി എന്നുവിശ്വസിക്കാൻ അവർ പാടെ വിസമ്മതിച്ചു. ഇതെല്ലാം പിശാചിന്റെ തട്ടിപ്പുകളാണെന്ന ഇടവക വികാരിയുടെ അഭിപ്രായം  അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. തന്മൂലം ലൂസി  നുണ പറയുകയാണെന്നാരോപിച്ച് അവളെ ദേഹോപദ്രവം ചെയ്യാനും അവർ മടിച്ചിരുന്നില്ല.
                              ലൂസിയുടെ മൂത്ത സഹോദരി മരിയ പറയുന്നു: "ദർശനങ്ങളെപ്രതി  ഞങ്ങളുടെ കുടുംബം വല്ലാതെ വിഷമിച്ചിരുന്നു..   കുടുംബം ഒന്നടങ്കം ഇതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ,  ഒക്ടോബർ 13 അടുത്തു വരുംതോറും ഞങ്ങളുടെ മാനസിക സംഘർഷം കൂടിക്കൂടി വന്നു.  ഇതെല്ലാം ഉണ്ടാക്കിപ്പറഞ്ഞ നുണകളാണെന്ന കാര്യം തുറന്നുപറഞ്ഞ് എല്ലാവരോടും മാപ്പുചോദിക്കാൻ   ലൂസിയെ  ഞങ്ങൾ  ദിവസവും നിർബന്ധിച്ചിരുന്നു.. അപ്പൻ അവളോട്‌ വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത് -  പ്രത്യേകിച്ച് മദ്യപിച്ചു വരുമ്പോൾ.. അവളെ തല്ലിയിട്ടില്ലെന്നേയുള്ളൂ..  എന്നാൽ അമ്മ അതും ചെയ്തിരുന്നു നടക്കുമെന്ന് പ്രവചിക്കപെട്ട അത്ഭുതം അന്നു നടന്നില്ലെങ്കിൽ കുട്ടികളെ അവരുടെ വീടും വീട്ടുകാരുമടക്കം ബോബ്  വയ്ക്കുമെന്ന ഭീഷണി  നിലനിന്നിരുന്നതിനാൽ അതോർത്തും ഞങ്ങൾ വല്ലാതെ വിഷമിച്ചു .. ഞങ്ങളുടെ പേടി അതിന്റെ മൂർദ്ധന്യത്തിലെത്തിയതിനാൽ, ലൂസി  ഒഴികെ   മറ്റാര് എന്തുപറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കാൻ തയാറായി...ലൂസിയെ ഇവിടെ നിന്നും മാറ്റിക്കളയണം എന്നുവരെ ആളുകൾ അമ്മയെ ഉപദേശിച്ചു.  എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിച്ചു.              

        എന്നാൽ കുട്ടികൾ മൂവരും അക്ഷോഭ്യരും അചഞ്ചലരുമായിരുന്നു  ..
        ഒക്ടോബർ പന്ത്രണ്ടാം തീയതി രാത്രിയിലും പിറ്റേന്ന് കാലത്തു മുഴുവനും ഇടമുറിയാതെ മഴ പെയ്തുകൊണ്ടിരുന്നു. കുന്നിൻപുറങ്ങൾ നിലയ്ക്കാത്ത മഴയിൽ  നനഞ്ഞു കുതിർന്നു.  
                       വണ്ടികളുടേയും ആളുകളുടേയും സഞ്ചാരവും തിക്കും തിരക്കും നിമിത്തം ദർശനസ്ഥലത്തേക്കുള്ള റോഡുകൾ ചെളിയിൽക്കുഴഞ്ഞ്  കാൽനടയായി പോകുന്നവരുടെ കണങ്കാലുകൾ വരെ ചെളിയിൽ പുതയുന്ന നിലയിലായി. തകർത്തു പെയ്യുന്ന മഴയിൽ കുട്ടികൾ മൂവരും മാതാപിതാക്കളോടൊപ്പം ദർശന സ്ഥലത്തേക്കു തിരിച്ചു...             ജസീന്തയുടെ പിതാവ് അന്നത്തെ സംഭവങ്ങൾ വിവരിക്കുന്നു: 
            "കുട്ടികൾ റോഡിലേക്ക് ഇറങ്ങിയ മാത്രയിൽ,  സ്ത്രീകൾ - അതും ഉന്നതകുലജാതരായവർ വരെ - കുട്ടികളുടെ മുൻപിൽ മുട്ടുകുത്തി; അവരേതോ വിശുദ്ധരാണെന്നപോലെ ദൈവമാതാവിനോടുള്ള അവരുടെ അപേക്ഷകൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.     ഞാൻ വിളിച്ചു പറഞ്ഞു; "എന്റെ നല്ലവരായ  നാട്ടുകാരേ, കുട്ടികളുടെ വഴി തടയാതെ അവരെ വെറുതേ വിടൂ.."
                   എന്നാൽ, അതുകൊണ്ട് ഒരുഫലവുമുണ്ടായില്ല. ആളുകൾ കൂടുതലായി കുട്ടികളെ  വളഞ്ഞുകൊണ്ടിരുന്നു.. വളരെ സമയമെടുത്താണ് ഞങ്ങൾ കോവാ ദ ഇറിയായിലെത്തിയത്. ആൾക്കൂട്ടം വളരെ വലുതായിരുന്നതിനാൽ ഞങ്ങൾക്ക് ഉള്ളിലേക്കു കടക്കാൻ കഴിഞ്ഞില്ല.  

  ഒരു മനുഷ്യൻ ജസീന്തയെ പൊക്കിയെടുത്തുകൊണ്ട് ദർശനസ്ഥലത്തേക്കു നീങ്ങി.. "ദർശകരായ കുട്ടികൾക്ക്‌ വഴി കൊടുക്കുവിൻ" എന്നയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ഞാൻ അയാളുടെ പിന്നാലെ നീങ്ങി ..           
                  ഒരു തരത്തിൽ അയാൾ ജസീന്തയെയുമായി ആ ഓക്കുമരത്തിനരികിലെത്തി അവളെ താഴെ നിർത്തി.  തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തെക്കണ്ട് അവൾ പേടിച്ചു കരയാൻ തുടങ്ങി. ഈ സമയം കൊണ്ട് മറ്റു രണ്ടു കുട്ടികളും ഒരുതരത്തിൽ അവിടെയെത്തിച്ചേർന്നു. എന്റെ ഭാര്യയെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. എന്നാൽ, ലൂസിയുടെ അമ്മയെ കണ്ടതായി ഞാൻ ഓർക്കുന്നു...
                 മെല്ലെ മെല്ലെ ആൾക്കൂട്ടത്തിന്റെ ബഹളം കെട്ടടങ്ങി;  ആ മഹത് മുഹൂർത്തമായപ്പോഴേക്കും ഓക്കുമരത്തിന്റെ പരിസരങ്ങൾ അതീവ ശാന്തമായി..
                    നനഞ്ഞു കുതിർന്ന ആ ഉച്ച നേരത്ത്,  ശിഖരങ്ങളെല്ലാം ഒടിച്ചെടുക്കപ്പെട്ട   ആ ചെറിയ ഓക്ക് മരത്തിന്റെയരികെ പ്രതീക്ഷയോടെ കുട്ടികൾ നിന്നു.  സമയം ഒരു മണി കഴിഞ്ഞിരുന്നു.. മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു...ലൂസി കിഴക്കുദിക്കിലേക്കു  നോക്കി.  അവൾ പറഞ്ഞു; "ജസീന്താ, മുട്ടുകുത്ത് .. മാതാവ് വരുന്നുണ്ട്. ഞാൻ മിന്നൽ കണ്ടു.."
കുട്ടികൾ മുട്ടുകുത്തി. ഒപ്പം ചുറ്റുമുണ്ടായിരുന്ന പതിനായിരങ്ങളും...."
               കുട്ടികൾ  ആനന്ദനിർവൃതിയിലാണെന്ന് അവരുടെ മുഖങ്ങൾ വിളിച്ചുപറഞ്ഞു.  അന്നത്തെ ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം തന്നെ ചോദിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
              "എന്റെ ബഹുമാനാർത്ഥം   ഒരു ചാപ്പൽ ഇവിടെ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                    അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                              "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവമായി പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല. പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "ആളുകൾ അവരുടെ ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌.."