ജാലകം നിത്യജീവൻ: ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ

nithyajeevan

nithyajeevan

Sunday, February 2, 2014

ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ

ഫെബ്രുവരി 2 - ഇന്ന്  ഉണ്ണിയീശോയുടെ സമർപ്പണത്തിരുനാൾ 




                കന്യകാമാതാവും യൌസേപ്പുപിതാവും ഉണ്ണിയീശോയെയുമായി ജെറുസലേം ദേവാലയത്തിന്റെ  മതിൽക്കെട്ടിനുള്ളിലേക്കു  പ്രവേശിക്കുന്നു. അവർ ആദ്യം പോകുന്നത് കച്ചവടക്കാരുള്ള സ്ഥലത്തേക്കാണ്. പിൽക്കാലത്ത് ഈശോ അടിച്ചോടിക്കുന്നത് ഈ സ്ഥലത്ത് കച്ചവടം നടത്തുന്നവരെയാണ്. ആടുകളെയും പ്രാവുകളെയും വിൽക്കുന്നവരും നാണയമാറ്റക്കാരുമാണ് അവിടെ. ജോസഫ് രണ്ടു വെള്ളപ്രാക്കളെ വാങ്ങുന്നു. 
               പിന്നീടവർ ദേവാലയത്തിന്റെ ഒരു വശത്തുള്ള വാതിൽക്കലേക്കു പോകുന്നു. ഒരു പുരോഹിതൻ അവരുടെ അടുത്തേക്കു വരുന്നു. മേരി പ്രാവുകളെ അദ്ദേഹത്തിന്റെ കൈയിലേക്കു കൊടുക്കുന്നു. പുരോഹിതൻ മേരിയുടെമേൽ വെള്ളം തളിക്കുന്നു. പുരോഹിതൻ ദേവാലയത്തിനകത്തേക്കു പോകുന്നു. മേരി ഒരു നിശ്ചിതസ്ഥാനം വരെ പുരോഹിതനെ അനുഗമിക്കുന്നു. പിന്നെ നില്ക്കുന്നു; ശിശുവിനെ പുരോഹിതന്റെ കൈയിൽ കൊടുക്കുന്നു.  അവിടെ നിന്നും ഏതാനും മീറ്റർ അകലെ വീണ്ടും നടകളും അവയുടെ മുകളിൽ ഒരു അൾത്താരയുമുണ്ട്.  പുരോഹിതൻ, ശിശുവിനെ തന്റെ കരങ്ങളിലെടുത്ത് അൾത്താരയ്ക്കെതിരെ നിന്ന് ദേവാലയഭാഗത്തേക്കുയർത്തിപ്പിടിക്കുന്നു. ഈ സമയം, ഉണ്ണി ഉണർന്ന്,  ഏതാനും ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ നിഷ്കളങ്കവും അത്ഭുതം നിറഞ്ഞതുമായ കണ്ണുകളോടെ പുരോഹിതനെ നോക്കുന്നു. കർമ്മം കഴിഞ്ഞ് പുരോഹിതൻ ശിശുവിനെ അമ്മയുടെ കൈയിൽ കൊടുത്തശേഷം പോകുന്നു.
                                ഇതെല്ലാം നോക്കിനില്ക്കുന്ന ഒരു സംഘം ആളുകളുടെ ഇടയിൽ നിന്നും ഒരു ചെറിയ മനുഷ്യൻ, പ്രായാധിക്യം കൊണ്ട് കൂനുള്ള ഒരാൾ, വടിയുടെ സഹായത്തോടെ നടന്നുവരുന്നു.  അയാൾ, മേരിയുടെ അടുത്തുചെന്ന് കുഞ്ഞിനെ ഒരു നിമിഷത്തേക്കു കൊടുക്കാമോ എന്നു ചോദിക്കുന്നു. മേരി പുഞ്ചിരിതൂകിക്കൊണ്ട് അയാളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നു.
                               ശിമയോൻ ശിശുവിനെ കൈയിലെടുത്തു ചുംബിക്കുന്നു. ഈശോ ശിശുക്കൾക്കു സഹജമായവിധം അയാളെ നോക്കി പുഞ്ചിരിതൂകുന്നു. വൃദ്ധൻ കരയുകയും ചിരിക്കുകയും ചെയ്യുന്നു.. കണ്ണുനീർ, ചിത്രപ്പണിപോലെ ചുളിവുകളുള്ള മുഖത്തു തിളങ്ങുകയും നീളമുള്ള താടിമീശയെ തടവി മുത്തുമണികൾ പോലെ താഴേക്ക് ഒഴുകുകയും ചെയ്യുന്നു..
                                               സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന വാക്കുകൾ ശിമയോൻ ഉച്ചരിക്കുന്നു.. ജോസഫ് വിസ്മയിക്കുന്നു.. മേരി ദുഃഖം നിറഞ്ഞ കണ്ണുകളോടെ ശിമയോനെ നോക്കുന്നു.  അവളുടെ പുഞ്ചിരി താനെ വിളറുന്നു .. അവൾക്കറിയാമെങ്കിലും ആ വാക്കുകൾ അവളുടെ ആത്മാവിൽ തുളച്ചുകയറുന്നു.  ആശ്വാസത്തിനായി അവൾ ജോസഫിന്റെ പക്കലേക്കു പോകുന്നു. ശിശുവിനെ നെഞ്ചോടുചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു.. ദാഹിച്ചുപൊരിയുന്ന ആത്മാവിനെപ്പോലെ ഫനുവേലിന്റെ പുത്രി അന്നയുടെ വാക്കുകൾ സ്വീകരിക്കുന്നു..അന്ന, മേരിയുടെ സഹനങ്ങളെക്കുറിച്ച് യഥാർത്ഥ സഹതാപത്തോടെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു..നിത്യനായ പിതാവ്, ദുഃഖത്തിന്റെ ആ നാഴികയിൽ, സ്വഭാവാതീതമായ ശക്തി നല്കി നിന്നെ സംരക്ഷിച്ച് ആ ദുഃഖം മയപ്പെടുത്തും എന്നുപറയുന്നു.. "സ്ത്രീയേ, തന്റെ ജനത്തിനു രക്ഷകനെ പ്രദാനം ചെയ്തവൻ, നിന്റെ കണ്ണീർ തുടയ്ക്കാൻ ദൈവദൂതനെ അയയ്ക്കുന്നതിന് അശക്തനല്ല.  ഇസ്രായേലിലെ സ്ത്രീകൾക്ക് ദൈവമായ കര്ത്താവിന്റെ സഹായം ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. നീയാകട്ടെ, യൂദിത്തിനെയും ജായേലിനെയുംകാൾ എത്രയോ ശ്രേഷ്ഠയാകുന്നു..ഏറ്റം നിർമലമായ ഒരു ഹൃദയം നമ്മുടെ കർത്താവു നിനക്കു തരും..ദുഃഖത്തിന്റെ കൊടുങ്കാറ്റിനെ നീ അതിജീവിക്കും. അങ്ങനെ   സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരിൽ വെച്ച് 
അതിശ്രേഷ്ഠയായ  സ്ത്രീയും അമ്മയും നീആയിത്തീരും.    കുഞ്ഞേ, നിന്റെ      ദൗത്യനിർവഹണസമയത്ത്   എന്നെ   നീ        ഓർക്കണമേ ..."
                                                                                                              (ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)