ജാലകം നിത്യജീവൻ: നന്മ നിറഞ്ഞ മറിയമേ സ്വസ്തി

nithyajeevan

nithyajeevan

Friday, September 12, 2014

നന്മ നിറഞ്ഞ മറിയമേ സ്വസ്തി


                                          പ്രൊട്ടസ്റ്റന്റുകാരായ മാതാപിതാക്കളുടെ ആറു വയസ്സുകാരനായ മകന് അവന്റെ കത്തോലിക്കനായ കൂട്ടുകാരൻ നന്മ നിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാർത്ഥന പതിവായി ചൊല്ലുന്നതു കേട്ട് ആ പ്രാർത്ഥനയോട് വലിയ ഇഷ്ടം തോന്നി. ആ പ്രാർത്ഥന എഴുതിയെടുത്ത് പഠിച്ച് അവനും  ദിവസവും അതു ചൊല്ലാൻ  തുടങ്ങി. ഒരു ദിവസം, അവന്റെ അമ്മയെ അതു ചൊല്ലിക്കേൾപ്പിച്ചിട്ട് അവൻ പറഞ്ഞു: "എന്തുനല്ല പ്രാർത്ഥന, അല്ലെ അമ്മേ?" അമ്മ ക്രുദ്ധയായി അവനോടു ചോദിച്ചു; "ഈ പാപ്പാമതക്കാരുടെ (കത്തോലിക്കരുടെ) പ്രാർത്ഥന നീയെങ്ങിനെ പഠിച്ചു ? പാപ്പാമതക്കാർ അന്ധവിശ്വാസികളും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമാണ്. യേശുവിന്റെ അമ്മ മേരി അവർക്കു ദൈവമാണ്.  എന്നാലോ, അവൾ മറ്റെല്ലാ സ്ത്രീകളെയും പോലെ  ഒരുവൾ മാത്രം.. നീ മേലിൽ ഈ പ്രാർത്ഥന ചൊല്ലരുത്. ബൈബിൾ വായിക്കണം. നാം എങ്ങിനെയാണ്  ജീവിക്കേണ്ടതെന്ന്  ബൈബിൾ പറഞ്ഞുതരും.."
                                  അന്നുമുതൽ കുട്ടി "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന നിർത്തി. അവൻ ബൈബിൾ വായിക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു; ബൈബിൾ വായന സുവിശേഷങ്ങളിൽ എത്തിയപ്പോൾ ദൈവദൂതൻ മേരിയെ അഭിവാദനം ചെയ്യുന്നതും മംഗളവാർത്ത അറിയിക്കുന്നതുമായ ഭാഗവും  തുടർന്ന് എലിസബത്തിന്റെ അഭിവാദനവും കണ്ടു.  വലിയ സന്തോഷത്തോടെ, അവനോടി അമ്മയുടെ അടുക്കൽ ചെന്നു പറഞ്ഞു: "അമ്മേ, ആ പ്രാർത്ഥന ബൈബിളിൽ ഉണ്ട്; പിന്നെന്തുകൊണ്ടാണ് അത് അന്ധവിശ്വാസികളുടെ പ്രാർഥനയാണെന്ന് അമ്മ പറയുന്നത്?  തൃപ്തികരമായ ഉത്തരമൊന്നും പറയാനില്ലായിരുന്ന അവന്റെ അമ്മ വീണ്ടും അവനെ ശകാരിക്കുകയാണ് ചെയ്തത്. അവൻ അമ്മയോട് വാദിക്കാൻ നില്ക്കാതെ വീണ്ടും "നന്മ നിറഞ്ഞ മറിയമേ" പ്രാർത്ഥന രഹസ്യമായി ചൊല്ലാനാരംഭിച്ചു.  യേശുവിന്റെ അമ്മയെ ആ പ്രാർത്ഥന ചൊല്ലി അഭിവാദനം ചെയ്യുമ്പോൾ അവന് വലുതായ സന്തോഷം അനുഭവപ്പെട്ടു.
                                          അവനു 14 വയസ്സുള്ളപ്പോൾ അവന്റെ വീട്ടിലെ ഒരു സായാഹ്ന ചർച്ചാവേളയിൽ, മറ്റു കുടുംബാംഗങ്ങളെല്ലാം മറിയത്തെ നിന്ദിച്ചു സംസാരിച്ചപ്പോൾ അവനതു കേട്ടുനില്ക്കാനായില്ല. "മേരി എല്ലാവരെയുംപോലെ ഒരു സാധാരണ സ്ത്രീയല്ല.  ദൈവദൂതൻ അവളെ "നന്മ നിറഞ്ഞവളേ" എന്നാണു വിളിച്ചത്;" അവൻ പറഞ്ഞു. "അവൾ യേശുവിന്റെ അമ്മയാണ്; അതുകൊണ്ടുതന്നെ ദൈവത്തിന്റെ അമ്മയുമാണ്. സൃഷ്ടികളിൽ അവളെക്കാൾ ഉന്നതയായി ആരുംതന്നെയില്ല.         സകല തലമുറകളും അവളെ "ഭാഗ്യവതി" എന്നു പ്രകീർത്തിക്കുമെന്നാണ് ബൈബിൾ പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ മേരിയെ നിന്ദിക്കുന്നത്‌? നിങ്ങളുടെ അരൂപി സത്യത്തിന്റെയൊ സുവിശേഷത്തിന്റെയോ അല്ല; മറ്റെന്തിന്റെയോ ഒക്കെയാണ് .." അവൻ പറഞ്ഞുനിർത്തി.
                    അവന്റെ തുറന്നടിച്ച ഈ സംസാരം കേട്ട് അവരെല്ലാവരും സ്തബ്ധരായിപ്പോയി. അവന്റെ അമ്മ ഉച്ചത്തിൽ നിലവിളിച്ചു: "ഓ, എന്റെ ഈ മകൻ പാപ്പാമതക്കാരനായിപ്പോകുമെന്നാണ് എനിക്കു തോന്നുന്നത്.." വളരെക്കഴിയുന്നതിനുമുൻപ് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. ആ കുട്ടി പ്രൊട്ടസ്റ്റന്റ് മതത്തെയും കത്തോലിക്കാമതത്തെയും പറ്റി ഗൗരവമായി  പഠിക്കുകയും കത്തോലിക്കാമതമാണ് യഥാർഥത്തിൽ ക്രിസ്തു സ്ഥാപിച്ച മതമെന്നു കണ്ടെത്തി അതിനെ ആശ്ലേഷിക്കുകയും ചെയ്തു.