ജാലകം നിത്യജീവൻ: ബലിയർപ്പണം

nithyajeevan

nithyajeevan

Wednesday, February 1, 2017

ബലിയർപ്പണം

(പരിശുദ്ധ കുർബാനയെപ്പറ്റി സിസ്റ്റർ മരിയയ്ക്ക് ഈശോ നൽകിയ വെളിപ്പെടുത്തലുകൾ) 


                     കാഴ്ചവയ്പിന്റെ  സമയമായതിനാൽ കാഴ്ചവസ്തുക്കൾ ഒരുക്കാനായി ഈശോ ഒരു വശത്തേക്കു മാറിയപ്പോൾ എനിക്കൊന്നു കണ്ണടച്ചു തുറക്കാനായി. കണ്ണുതുറന്നപ്പോൾ  ബലിപീഠത്തിൽ ഒരുക്കി വച്ചിരിക്കുന്ന കുറച്ചു സാധനങ്ങൾ എന്റെ ശ്രദ്ധയാകർഷിച്ചു. ചില്ലുകൊണ്ടുള്ള വളരെ വലിയ ഒരു കാസ;  അതുപോലെ തന്നെയുള്ള വളരെ വലിയ ഒരു പീലാസാ. അതിനടുത്ത് ഒരു പ്ലെയ്റ്റിൽ മൂർച്ചയുള്ള ഒരു കത്തി; തൊട്ടടുത്ത് ഒരു ബയ്സിനിൽ കുറച്ചു വെള്ളം;  അതിനടുത്തു തന്നെ മറ്റൊരു പ്ലെയ്റ്റിൽ ഒരു വെള്ള ടവ്വൽ മടക്കി വെച്ചിട്ടുണ്ട്.  അപ്പമോ വീഞ്ഞോ അവിടെ കണ്ടില്ല. അപ്പവുംവീഞ്ഞുമില്ലാതെ ഈശോ എങ്ങിനെയാണ് ബലിയർപ്പിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുനിൽക്കവേ, പെട്ടെന്ന് ഈശോ അപ്രത്യക്ഷനായി. ഇപ്പോൾ ഈശോയുടെ സ്ഥാനത്തു നിൽക്കുന്നത് കമ്മട്ടിലച്ചനാണ്!  ഈശോ ധരിച്ചിരുന്നതുപോലെയുള്ള തിരുവസ്ത്രങ്ങളാണ് കമ്മട്ടിലച്ചൻ ഇപ്പോൾ  ധരിച്ചിരിക്കുന്നത്. അച്ചനെ ഞാൻ മിക്കപ്പോഴും കാണാറുള്ളതാണ്; കാണുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഈ സമയത്ത് അച്ചനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കാൻ പോലും പറ്റുമായിരുന്നില്ല.  അത്ര വലിയ തേജസ്സായിരുന്നു ആ മുഖത്ത്. എന്നാലും അപ്പവും വീഞ്ഞുമില്ലാതെ അച്ചൻ എങ്ങിനെ ബലിയർപ്പിക്കുമെന്നോർത്ത് ഞാൻ നിൽക്കവേ, പെട്ടെന്ന് ഒരു ക്രൂശിതരൂപം  ബലിപീഠത്തിന്റെ മധ്യത്തിലേക്ക് ഇറങ്ങി വന്നു.. കുരിശിൽക്കിടന്ന് എല്ലാ തിരുമുറിവുകളോടും കൂടെ ഈശോ പിടയുകയാണ്! തിരുമുറിവുകൾ തുറന്ന് തിരുരക്തം പുറത്തേക്ക് ഒഴുകിയപ്പോൾ അച്ചൻ ആ കാസയെടുത്ത് കുരിശിൻചുവട്ടിൽ പിടിച്ചു. തിരുരക്തം വീണ് കാസാ നിറഞ്ഞു;  ഏറ്റവുമൊടുവിൽ അഞ്ചാറുതുള്ളി വെള്ളവും കൂടി വീണു.   ആ കാസാ ബലിപീഠത്തിൽവെച്ചിട്ട് അച്ചൻ  തന്റെ കൈ വീണ്ടും ക്രൂശിതരൂപത്തിന്റെ നേരെ നീട്ടി, ഈശോയുടെ ഹൃദയത്തിലെ മുറിവിലൂടെ കൈ കടത്തി ഈശോയുടെ ഹൃദയം പറിച്ചെടുത്ത് പീലാസയിലേക്കു വെച്ചു. അപ്പോൾ അച്ചന്റെ കൈ നിറയെ ഈശോയുടെ തിരുരക്തമായി. അത് അവിടെയുണ്ടായിരുന്ന ബെയ്‌സിനിലെ വെള്ളത്തിൽ നല്ലപോലെ കഴുകി, അടുത്തു വെച്ചിരുന്ന വെള്ള ടവ്വൽ കൊണ്ട്  കൈ തുടച്ചിട്ട് അച്ചൻ ബലി തുടർന്നു.അപ്പോഴാണ് ഞാൻ കണ്ടത്, പീലാസായിൽ എടുത്തു വച്ചിരിക്കുന്ന   ഈശോയുടെ ഹൃദയം ജീവനോടെ തുടിക്കുകയാണ് !! അതോടെ എന്റെ പകുതി ജീവൻ പോയതുപോലെയായി. ആ കാഴ്ച എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു! പിന്നീട് അങ്ങോട്ടു നോക്കണമെന്നു പോലും എനിക്കു തോന്നിയില്ല.  പക്ഷേ, അതു  കാണാതെ എനിക്കു നിവൃത്തിയില്ലായിരുന്നു; കാരണം, ഞാനാഗ്രഹിക്കുന്നതുപോലെ ഇരിക്കാനോ നിൽക്കാനോ കണ്ണുതുറക്കാനോ അടയ്ക്കാനോ ഒന്നും എനിക്കു കഴിയുമായിരുന്നില്ല.