ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Sunday, January 31, 2016

ഫാത്തിമായിലെ മൂന്നാം രഹസ്യം

         

ഫാത്തിമായിലെ മൂന്നാം ദർശനത്തിൽ (1917ജൂലൈ 13) മാതാവ് അറിയിച്ച രഹസ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ  സി.ലൂസിയ 1941 ൽ, അന്നത്തെ ലിറിയ ബിഷപ്പായിരുന്ന മോൺ.ജോസ് ആൽവ്സ് ഡിസിൽവയുടെ നിർദേശപ്രകാരം എഴുതിയ തന്റെ ആദ്യത്തെ ഓർമ്മക്കുറിപ്പിലൂടെ  വെളിപ്പെടുത്തി.  
 രഹസ്യത്തിന്റെ ആദ്യഭാഗം നരകദർശനമാണ്.  ധാരാളമാളുകൾ  തങ്ങളുടെ പാപങ്ങൾ നിമിത്തം നരകത്തിൽ വീഴുന്നുവെന്നും പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനും ത്യാഗം ചെയ്യുവാനും ആരുമില്ലെന്നും പരിശുദ്ധ അമ്മ വിലപിച്ചു.  
രഹസ്യത്തിന്റെ രണ്ടാം  ഭാഗം, വരാൻ പോകുന്ന മറ്റൊരു  യുദ്ധത്തെയും കമ്മ്യുണിസ്റ്റ് റഷ്യയുടെ ഉദയത്തെയും  കമ്മ്യുനിസത്തിന്റെ  വളർച്ചയെയും പറ്റിയുള്ള പ്രവചനങ്ങളാണ്.  മനുഷ്യർ മാനസാന്തരപ്പെട്ട്  ദൈവത്തിങ്കലേക്ക് തിരിയുന്നില്ലെങ്കിൽ ഇപ്പോഴത്തെതിലും ഭയാനകമായ  മറ്റൊരു യുദ്ധം ഉണ്ടാകുമെന്നും  അതു  തടയുന്നതിനായി റഷ്യയെ  മാതാവിന്റെ  വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും അല്ലെങ്കിൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും, കൂടാതെ,  മാതാവിന്റെ
 വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ       പ്രചരിക്കണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നുവെന്നും അതിനായി മാസാദ്യശനിയാഴ്ച ആചരണം സഭയിൽ        തുടങ്ങണമെന്നും മാതാവ് 
                                         അറിയിച്ചു.                                           
മൂന്നാം ഭാഗം, അഥവാ മൂന്നാം ഫാത്തിമ രഹസ്യം (The third secret of Fatima)  കൂടി വെളിപ്പെടുത്തുവാൻ 1943 ൽ ബിഷപ്പ് ആവശ്യപ്പെട്ടുവെങ്കിലും .കുറഞ്ഞൊരു കാലം  ലൂസിയ സന്ദേഹിച്ചു;   "അതു ചെയ്യുവാൻ   തന്നെ അധികാരപ്പെടുത്തുന്നതായുള്ള  ഒരുറപ്പ്  അവൾക്കു ദൈവത്തിൽ നിന്നു ലഭിച്ചില്ല" എന്നാണ് കാരണമായി അവൾ പറഞ്ഞത്. എന്നാൽ 1943 ഒക്ടോബറിൽ  ഇതുസംബന്ധിച്ച വ്യക്തമായ കൽപ്പന ബിഷപ്പ് പുറപ്പെടുവിച്ചപ്പോൾ അനുസരണത്തിൻ കീഴിൽ,  ആ രഹസ്യം കടലാസിലാക്കുവാൻ അവൾ  തുനിഞ്ഞു.  എന്നാൽ,  വളരെയേറെ  ക്ലേശിച്ചിട്ടും അവൾക്കത് എഴുവാൻ കഴിഞ്ഞില്ല.   ഒടുവിൽ,  പരിശുദ്ധ മാതാവുതന്നെ അവളുടെ  സഹായത്തിനെത്തി. ബിഷപ്പിന്റെ ആജ്ഞ അനുസരിച്ച്  രഹസ്യം രേഖപ്പെടുത്താമെന്നും  എന്നാൽ രേഖപ്പെടുത്തിയ  രഹസ്യം കവറിലാക്കി മുദ്രവെച്ച് ബിഷപ്പിനെ ഏൽപ്പിക്കണമെന്നും ഈ രഹസ്യം 1960 നുശേഷം മാത്രം വെളിപ്പെടുത്തുവാനുള്ളതാണെന്നും  മാതാവ് അവളെ അറിയിച്ചു.  അങ്ങനെ മാതാവിന്റെ സഹായത്തോടെ,   1944 ജനുവരി മൂന്നാം  തീയതി
  അവൾ ഫാത്തിമാ രഹസ്യത്തിന്റെ മൂന്നാം ഭാഗം  രേഖപ്പെടുത്തുകയും അത് കവറിലിട്ട് സീൽ ചെയ്ത് "1960 നുശേഷം മാത്രം  ദൈവജനത്തിനു  വെളിപ്പെടുത്തപ്പെടുവാനുള്ളത്" എന്നു   കവറിനു പുറത്ത് രേഖപ്പെടുത്തി ബിഷപ്പിന്റെ പക്കൽ എത്തിക്കുകയും ചെയ്തു.. 
 എന്നാൽ,  അതു തുറന്നു വയിച്ചുനോക്കുവാൻ ബിഷപ്പ് തുനിഞ്ഞില്ല.  ഇതറിഞ്ഞ സി.ലൂസിയാ,  ബിഷപ്പിൽനിന്നും ഒരു വാഗ്ദാനം ചോദിച്ചുവാങ്ങി.  ദൈവമാതാവ്  അറിയിച്ച  ഈ രഹസ്യം, 1960 നു ശേഷമോ അല്ലെങ്കിൽ അവളുടെ മരണത്തിനു ശേഷമോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ലോകത്തെ അറിയിക്കണമെന്നതായിരുന്നു അത്.  അതല്ല, ബിഷപ്പാണ് ആദ്യം മരിക്കുന്നതെങ്കിൽ രഹസ്യമടങ്ങിയ കവർ ലിസ്ബണിലെ കർദ്ദിനാളിനെ എല്പ്പിക്കണമെന്നും സി.ലൂസിയ അഭ്യർഥിച്ചു. ബിഷപ്പ് അതു സമ്മതിച്ചു.  സി.ലൂസിയായുടെ കത്ത് 1957 വരെ ബിഷപ്പ് സൂക്ഷിച്ചു. അതിനുശേഷം,  ഈ കത്ത് പ്രാദേശിക  സഭാധികാരികൾ  വത്തിക്കാനിലേക്ക് അയക്കുകയാണ് ഉണ്ടായത്.
അന്ന് മാർപ്പാപ്പായായിരുന്ന പന്ത്രണ്ടാം പീയൂസും 1960 ആകുന്നതുവരെ  കാത്തിരിക്കാനാണ് തീരുമാനിച്ചത്.  1958 ൽ അദ്ദേഹത്തിന്റെ   മരണത്തെത്തുടർന്ന്  ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പാ സ്ഥാനമേറ്റു.  അദ്ദേഹം കത്ത് തുറന്നു  വായിച്ചുവെങ്കിലും  അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താൻ കൂട്ടാക്കിയില്ല. 
                   "ഫാത്തിമായിലെ മൂന്നാം രഹസ്യം,  രഹസ്യമായിത്തന്നെ സൂക്ഷിക്കപ്പെടുന്നതാണ്" എന്ന ഒരു പത്രപ്രസ്താവന  വത്തിക്കാൻ 1960 ൽ പുറപ്പെടുവിച്ചു. ഇത് ഒരുപാട് ഊഹാപോഹങ്ങൾക്കു വഴി തെളിച്ചു.  ലോകത്തിന്റെ നാശത്തിനു വഴിതെളിക്കുന്ന ആണവയുദ്ധം മുതൽ 
കത്തോലിക്കാ സഭയിലെ പിളർപ്പ് വരെ ഫാത്തിമായിലെ മൂന്നാം രഹസ്യമായി വ്യാഖ്യാനിക്കപ്പെട്ടു..

Wednesday, December 23, 2015

"സന്മനസ്സുള്ളവർക്കു സമാധാനം .."

"സന്മനസ്സുള്ളവർക്കു സമാധാനം മാത്രമല്ല, ദൈവത്തിന്റെ സഹായവും ലഭിക്കുമെന്ന്  നമുക്കു മനസ്സിലാക്കിത്തരുന്ന,  ഒരു ഇടവകവൈദികന്റെ അനുഭവസാക്ഷ്യം:
 "ക്രിസ്മസിനു നാലഞ്ചു ദിവസങ്ങൾക്കു  മുൻപ്,    എന്തോ ആവശ്യങ്ങൾക്കായി പുറത്തുപോയി തിരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ പ്രായം ചെന്ന ഒരു യാചകൻ പള്ളിയുടെ വാതിൽക്കൽ നിൽക്കുന്നതു കണ്ട് ഞാൻ അങ്ങോട്ടു ചെന്നു.  എന്നെ കണ്ടയുടൻ അയാൾ ചോദിച്ചു; "എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?"
അയാൾ ഇവിടുത്തുകാരനല്ലെന്ന് എനിക്ക് മനസ്സിലായി.   കുളിച്ചിട്ട് കുറെ ദിവസങ്ങളായിട്ടുണ്ടാവുമെന്ന് അയാളുടെ മുഷിഞ്ഞു നാറിയ വസ്ത്രവും ശരീരത്തിന്റെ ദുർഗന്ധവും എന്നെ അറിയിച്ചു.  ഞാനയാളോടു പറഞ്ഞു; "നിങ്ങൾക്കിപ്പോൾ ഏറ്റവുമാവശ്യം ചൂടുവെള്ളത്തിലുള്ള ഒരു കുളിയാണ് .. എന്റെ കൂടെ വരൂ.."
ഞാനയാളെ എന്റെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി,  ഇട്ടിരുന്ന മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ വെയ്ക്കാൻ ഒരു പ്ലാസ്റ്റിക് ബാഗ്‌ കൈയിൽ കൊടുത്തു ഞായാളെ നേരെ കുളിമുറിയിലേക്കു പറഞ്ഞു വിട്ടു.  പിന്നെ എന്റെ അലമാരയിൽ നിന്ന്  അയാൾക്കു പറ്റുന്ന വസ്ത്രങ്ങൾ തപ്പിയെടുത്തു വെച്ചു.
അര മണിക്കൂറിനുശേഷം, കുളിച്ചു നല്ല വസ്ത്രവും ധരിച്ചു വന്ന അയാളെ ഞാൻ ആകെയൊന്നു നോക്കി. അയാളുടെ കാൽ വിരലുകളിലെ നഖങ്ങൾ വളർന്നു നീണ്ടിരിക്കുന്നത് ഞാൻ കണ്ടു.. അതു വെട്ടി ശരിയാക്കാൻ അയാളെക്കൊണ്ട് പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാൻ തന്നെ അതു വെട്ടിക്കൊടുത്തു.  പിന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി  വയറുനിറയെ ഭക്ഷണം കൊടുത്തു..
 ഭക്ഷണശേഷം ഞാനയാളെ  ഒരു അഗതിമന്ദിരത്തിൽ കൊണ്ടാക്കി.  തിരിച്ചുള്ള യാത്രയിൽ ഞാനോർത്തത് മക്കളോ  മറ്റു വേണ്ടപ്പെട്ടവരോ   കൂടെയില്ലാതെ  തനിയെ താമസിക്കുന്ന എന്റെ ഇടവകയിലെ പാവപ്പെട്ട വൃദ്ധരെക്കുറിച്ചായിരുന്നു... എന്റേത് ഒരു പാവപ്പെട്ട ഇടവകയായിരുന്നു ..ഈ ക്രിസ്മസ്സിന്   ഏകരായി താമസിക്കുന്ന വൃദ്ധരെയെല്ലാം ഒരുമിച്ചു കൂട്ടി ഒരു വിരുന്നു നൽകണമെന്ന് എനിക്കൊരാഗ്രഹം തോന്നി.  
      തിരിച്ച് മേടയിലെത്തിയപ്പോൾ,  ഞാനൊരു കണക്കെടുപ്പു നടത്തി;  ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരും വൃദ്ധദമ്പതികളുമായവർ ആകെ 20 പേരുണ്ട്. ഇവർക്കൊരു വിരുന്നു നൽകണമെങ്കിൽ ഏകദേശം അയ്യായിരം രൂപയെങ്കിലും വേണ്ടിവരും.. എനിക്കു നിരാശ തോന്നി.. അത്രയും തുക കണ്ടെത്തുകയെന്നത് എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലായിരുന്നു.. അതുകൊണ്ട് വേദനയോടെ ഞാനാ പദ്ധതി ഉപേക്ഷിച്ചു.  ആരോടും ഇക്കാര്യം പറയാതിരുന്നത് എത്ര നന്നായെന്നും എനിക്കു തോന്നി.  വൈകുന്നേരത്തെ കുർബാനയ്ക്കു സമയമായതിനാൽ ഞാൻ പള്ളിയിലേക്കു പോവുകയും ചെയ്തു.  പിന്നീട് ഞാൻ അതെപ്പറ്റി ചിന്തിച്ചതേയില്ല ..
        പിറ്റേന്നു രാവിലെ ലറ്റർബോക്സിൽ, എന്റെ പേര് വലിയ അക്ഷരങ്ങളിലെഴുതിയ,  സാമാന്യം വലിയ ഒരു ബ്രൌണ്‍ കവർ ഉണ്ടായിരുന്നു.  കവറിനു പുറത്ത് തപാൽ മുദ്രയൊന്നും കാണാഞ്ഞതുകൊണ്ട് അത് തപാലിൽ വന്നതല്ലെന്നു ഞാനൂഹിച്ചു. ആരോ എഴുത്തുപെട്ടിയിൽ കൊണ്ടുവന്നിട്ടതാണ് ..
ഞാൻ കവർ തുറന്നുനോക്കി. അതിൽ അയ്യായിരം രൂപയുണ്ടായിരുന്നു!! 

എന്റെ ക്രിസ്മസ് പാർട്ടി വളരെ കേമമായിത്തന്നെ ഞാൻ നടത്തി..
അന്നുമുതൽ എല്ലാ വർഷവും ഈ പതിവ് ഞാൻ തുടർന്നുപോരുന്നു .. ദൈവത്തിനു നന്ദി !!"
  

Tuesday, November 17, 2015

ജപമാല - അനുഗ്രഹങ്ങളുടെ കലവറ


വലിയൊരു ജപമാലഭക്തനും വി.ഡൊമിനിക്കിനു
ശേഷം ക്രമേണ ക്ഷയിച്ചുപോയ ജപമാലഭക്തിയുടെ
പുനരുദ്ധാരകനുമായിരുന്ന വാഴ്ത്തപ്പെട്ട അലൻ പറയുന്നു:
"എണ്ണമറ്റ അനുഗ്രഹങ്ങളുടെ വേരും കലവറയുമാണ് പരിശുദ്ധ
ജപമാല. കാരണം, ജപമാലയിലൂടെ,
  • പാപികൾക്ക് പാപമോചനം ലഭിക്കുന്നു.
  • ദാഹാർത്തരായവർക്ക് ഉണർവ് ലഭിക്കുന്നു.
  • ബന്ധിതരുടെ ബന്ധനങ്ങൾ തകർക്കപ്പെടുന്നു.
  • വിലപിക്കുന്നവർ സന്തോഷം കണ്ടെത്തുന്നു.
  • പ്രലോഭിപ്പിക്കപ്പെടുന്നവർ സമാധാനം കണ്ടെത്തുന്നു.
  • ദരിദ്രർ സഹായത്തെ കണ്ടെത്തുന്നു.
  • സന്യസ്തർ നവീകരിക്കപ്പെടുന്നു.
  • അജ്ഞാനികൾ പ്രബുദ്ധരാക്കപ്പെടുന്നു.
  • ജീവിച്ചിരിക്കുന്നവർ അഹങ്കാരത്തെ അതിജീവിക്കുവാൻ പഠിക്കുന്നു.
  • മരിച്ച വിശ്വാസികളുടെ സഹനത്തിന് ആശ്വാസം ലഭിക്കുന്നു.
ഒരു ദിവസം പരിശുദ്ധ കന്യക വാഴ്ത്തപ്പെട്ട അലനോട് പറഞ്ഞു:

"എന്റെ ജപമാലയോട് ഭക്തിയുള്ളവർക്ക്, അവരുടെ

ജീവിതകാലത്തും മരണസമയത്തും എന്റെ പുത്രന്റെ കൃപയും

അനുഗ്രഹവും ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. അവർ,

മരണശേഷം കിരീടമണിഞ്ഞ കൈകളിൽ ചെങ്കോൽ പിടിച്ച,

നിത്യമഹത്വം ആസ്വദിക്കുന്ന രാജാക്കന്മാരെപ്പോലെ

ആകേണ്ടതിന്, എല്ലാ അടിമത്തങ്ങളിൽ നിന്നും അവർ

സ്വതന്ത്രരാക്കപ്പെടണമെന്നും ഞാനാഗ്രഹിക്കുന്നു."

ആമേൻ!! അപ്രകാരം ആയിരിക്കട്ടെ!

Tuesday, September 15, 2015

വ്യാകുല മാതാവിൻ്റെ തിരുനാൾ

സെപ്തംബർ 15 - വ്യാകുല മാതാവിൻ്റെ തിരുനാൾ      



തിരുമുറിവുകളഞ്ചും തഴുകി,
പൊൻമുടിയിഴകൾ തലോടി,
കരളുരുകി കരയുന്നമ്മേ,
വ്യാകുല മാതേ ...
                                     
    ഇന്ന് തിരുസഭ വ്യാകുല മാതാവിനെ അനുസ്മരിക്കുന്നു.  രക്ഷാകരകർമ്മത്തിൽ,  തൻ്റെ പുത്രനോടൊപ്പം സഹനങ്ങളേറ്റു വാങ്ങി സഹരക്ഷകയായിത്തീർന്ന ദൈവമാതാവിനെ അതിരറ്റ സ്നേഹത്തോടെ ഇന്ന് സഭ  ഓർക്കുന്നു.
                     പരിശുദ്ധ അമ്മ തൻ്റെ ജീവിതത്തിൽ ഏറ്റുവാങ്ങിയ ഏഴ് സന്താപങ്ങളെപ്പറ്റിയാണ് ഇന്നു നാം മുഖ്യമായും ധ്യാനിക്കുന്നത്. 
1. ശിമയോൻ്റെ പ്രവചനം  (ലൂക്കാ 2:25-35).
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15)
3.ബാലനായ ഈശോയെ ദേവാലയത്തിൽ വെച്ചു കാണാതാകുന്നത് (ലൂക്കാ 4:41-50)
4. കാൽവരിയിലേക്കുള്ള യാത്രാമദ്ധ്യേ അമ്മ മകനെ     കണ്ടുമുട്ടുന്നത് (ലൂക്കാ 23:27-31)
5. ഈശോയുടെ കുരിശുമരണം (യോഹ 19:25-30)
6.ഈശോയുടെ തിരുമേനി കുരിശിൽ നിന്നിറക്കി    അമ്മയുടെ മടിയിൽ കിടത്തുന്നത് (ലൂക്കാ 23:50-54)
7.ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നത്‌ 
 (യോഹ 19:38-42)

Monday, September 14, 2015

വിശുദ്ധ കുരിശിന്റെ തിരുനാള്‍

  സെപ്തംബർ 14                 

 ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


ഈശോയുടെ മരണസമയത്തു തിബേരിയസ്‌ സീസര്‍  റോമിലെ ചക്രവര്‍ത്തിയും പീലാത്തോസ്‌ യൂദയായിലെ ഭരണാധിപനുമായിരുന്നു. ഈശോയുടെ  അത്ഭുതകരമായ 
 സ്വര്‍ഗാരോഹണത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകപ്രസിദ്ധമായി. അന്നു നിലവിലിരുന്ന നിയമമനുസരിച്ച്‌ ഓരോ പ്രവിശ്യകളുടെയും ഭരണാധികാരികള്‍‍ തങ്ങളുടെ സ്ഥലങ്ങളില്‍‍ നടക്കുന്ന സംഭവം ചക്രവര്‍ത്തിയെ അറിയിക്കണമായിരുന്നു. അതനുസരിച്ച്‌ പീലാത്തോസ്‌ ഈശോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 
 ചക്രവര്‍ത്തിയെ അറിയിച്ചു. ചക്രവര്‍ത്തി അതില്‍‍ വിശ്വസിച്ചുവെങ്കിലും റോമന്‍‍ സെനറ്റ്‌ അതു തള്ളിക്കളഞ്ഞു. എന്നിരുന്നാലും ചക്രവര്‍ത്തി ക്രിസ്‌തുമതം പ്രചരിപ്പിക്കാന്‍ ‍ അനുവാദം കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത്‌ ക്രിസ്‌തുമതം തഴച്ചുവളര്‍‍ന്നു.

 തിബേരിയസിനുശേഷം വന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ എ.ഡി. 312 വരെ ക്രൈസ്‌തവരെ അതിദാരുണമായി പീഡിപ്പിച്ചിരുന്നു. വളരെയധികം വിശ്വാസികള്‍ സന്തോഷത്തോടും അഭിമാനത്തോടുംകൂടി രക്തസാക്ഷികളായി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ എതിരാളികളോടു യുദ്ധം ചെയ്യേണ്ടിയിരുന്നതിന്റെ തലേരാത്രി കൊട്ടാരത്തില്‍ ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയത്ത്‌ ആകാശത്ത്‌ ഒരു ദിവ്യപ്രഭ കണ്ടു. ആ പ്രഭയില്‍ തിളങ്ങുന്ന ഒരു കുരിശും അതോടുകൂടി ഈ അടയാളത്തില്‍ നീ വിജയിക്കുമെന്ന വാക്കുകളും കണ്ടു. പിറ്റേ ദിവസത്തെ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. ചക്രവര്‍ത്തി കുരിശിന്റെ ശക്തിയും മഹത്വവും മനസിലാക്കി കുരിശു തന്റെ വിജയ ചിഹ്നമായി സ്വീകരിച്ചു. അദ്ദേഹം പിന്നീടു ക്രൈസ്‌തവവിശ്വാസിയായി. തുടര്‍ന്ന്‌ അദ്ദേഹം എ.ഡി 313ല്‍ നടത്തിയ ചരിത്രപ്രസിദ്ധമായ മിലാന്‍ വിളംബരം ക്രൈസ്‌തവരെ പൂര്‍ണ സ്വതന്ത്രരാക്കി.
അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഈശോയുടെ കുരിശും കല്ലറയും നാമാവശേഷമാക്കി അവിടെ റോമ‍ന്‍  ക്ഷേത്രങ്ങള്‍ പണിയുകയും വീനസ്‌ ദേവതയെ  പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലനാ രാജ്ഞി 75- മത്തെ വയസില്‍ ജറുസലെം സന്ദര്‍ശിക്കുകയും മെത്രാനായിരുന്ന മക്കാരിയൂസിന്റെ സഹായത്തോടെ ദിവ്യരക്ഷകന്‍ തറയ്‌ക്കപ്പെട്ട യഥാര്‍ത്ഥ കുരിശ്‌ കണ്ടെത്തുകയും ചെയ്‌തു.
കാല്‍വരിയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്‌തപ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. മൂന്നു കുരിശുകളും ഓരോന്നായി എടുത്ത്‌ ബിഷപ്‌ മക്കാരിയൂസ്‌ രോഗിണിയായ ഒരു സ്‌ത്രീയെ സ്‌പര്‍ശിച്ചു. ഈശോയുടെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണസുഖം പ്രാപിച്ചു.

രാജ്ഞി കുരിശ്‌ കണ്ടെത്തിയ സ്ഥലത്ത്‌ മനോഹരമായ ദേവാലയം പണിയിച്ചു. തകര്‍ന്നടിഞ്ഞ പുരാതന ജറുസലേം നഗരത്തിനഭിമുഖമായിട്ടാണ്‌ ഒരു ദേവാലയം പണിതത്‌ (ഏ.ഡി 70 ല്‍ റോമന്‍ സൈന്യാധിപനായ റെറ്റസ്‌ ജറുസലെം നശിപ്പിച്ചിരുന്നു). അതിനു പുതിയ ജറുസലെം എന്ന പേരു നല്‍കി. രാജ്ഞി വിശുദ്ധ കുരിശിന്റെ ഒരു ഭാഗം വെള്ളിപ്പാത്രത്തില്‍ അടക്കം ചെയ്‌തു. അതു പൊതുദര്‍ശനത്തിന്‌ ആ പള്ളിയില്‍തന്നെ പ്രതിഷ്‌ഠിച്ചു. മറ്റൊരു ഭാഗം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പ്രതിമ നിര്‍മിച്ച്‌ അതിന്റെ തലയില്‍ രഹസ്യമായി നിക്ഷേപിച്ചു. മൂന്നാമതൊരു ഭാഗം റോമിലേക്കുകൊണ്ടുവന്ന്‌ അവിടെ ഒരു ദേവാലയം പണിത്‌ അതില്‍ സ്ഥാപിച്ചു. അത്‌ ഇന്നും റോമിലെ, വിശുദ്ധകുരിശിന്റെ ബസിലിക്കായില്‍ പരസ്യവണക്കത്തിന്‌ വച്ചിട്ടുണ്ട്‌.

ഈശോയെ കുരിശില്‍ തറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ആണികള്‍ തിരുക്കല്ലറയില്‍ നിന്നു കണ്ടെടുത്തു മറ്റു ലോഹക്കൂട്ടില്‍ ചേര്‍ത്തു ചക്രവര്‍ത്തി യുദ്ധത്തില്‍ തനിക്ക്‌ ഉപയോഗിക്കാനുള്ള ലോഹത്തൊപ്പി ഉണ്ടാക്കി എന്നാണ്‌ സഭാചരിത്രത്തില്‍ കാണുന്നത്‌.

ഈശോയും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം മനോഹരമായ പള്ളികള്‍ രാജ്ഞി പണിതു. ഇന്നു വിശുദ്ധനാട്ടില്‍ കാണുന്ന എല്ലാ പള്ളികളുടെയും ഉത്ഭവം ഈ മഹതിയില്‍ നിന്നാണ്‌. കാലാന്തരത്തില്‍ പല വിദേശാക്രമണങ്ങള്‍ക്കും ഇരയായിത്തീര്‍ന്നെങ്കിലും ആ സ്ഥാനത്ത്‌ ഇന്ന്‌ പുതുക്കിപ്പണിത മനോഹര ദേവാലയങ്ങള്‍ കാണാം. നമ്മുടെ സഭയുടെ അഭിമാനസ്‌തംഭങ്ങളായി ഇവ നിലകൊള്ളുന്നു.
                  
(സണ്‍ഡെ ശാലോമില്‍ നിന്ന്)  


"How splendid is the cross of Christ! It brings life, not death; light, not darkness; Paradise, not its loss. It is the wood on which the Lord, like a great warrior, was wounded in hands and feet and side, but healed thereby our wounds. A tree has destroyed us, a tree now brought us life" 

                                                           (Theodore of Studios)

Wednesday, September 9, 2015

ഫലം തരാത്ത അത്തിവൃക്ഷം


                                  
   കൻസാസിലെ സേക്രഡ് ഹാർട്ട് പള്ളിയിലെ വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ, 1985 ഒക്ടോബർ 18 ന് ഒരു വലിയ അപകടത്തിൽപ്പെട്ടു. കുറച്ചകലെയുള്ള ഒരു സ്ഥലത്തുനിന്നും  തന്റെ വാഹനത്തിൽ ഇടവകയിലേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ  വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്നും പുറത്തേക്കു തെറിച്ചു വീണ അച്ചന്റെ തലച്ചോറിനും കഴുത്തിലെ അസ്ഥികൾക്കും വളരെ ഗുരുതരമായ ക്ഷതമേറ്റു.  അപകടസ്ഥലത്തുവെച്ചു തന്നെ അബോധാവസ്ഥയിലായ അദ്ദേഹത്തെ പ്രാഥമിക പരിചരണങ്ങൾക്കുശേഷം  വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറിൽ   മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോയി. അച്ചന്റെ തലച്ചോറിന്റെ വലതുഭാഗത്തിന്  ഭാഗികമായി സ്ഥാനഭ്രംശം സംഭവിക്കുകയും ആ ഭാഗത്തെ ഒട്ടുമിക്ക സെല്ലുകളും ചതഞ്ഞുപോവുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി.. അദ്ദേഹം രക്ഷപെടാൻ 15 ശതമാനം സാദ്ധ്യതയെയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി..
           അച്ചന്റെ ജീവനുവേണ്ടി പ്രാർഥനകൾ എമ്പാടുമുയർന്നു.. അതിന്റെ ഫലമെന്നോണം,  തലയുടെ വലതുഭാഗത്ത്  "ഹാലോ"(വിശുദ്ധരുടെ ശിരസ്സിനു ചുറ്റും കാണുന്ന പ്രകാശവലയം)  പോലെയൊരു ഫിക്സ്ചറുമായി 1985 ഡിസംബർ  2 ന് അച്ചൻ ആശുപത്രി വിട്ടു.  പൂർണ്ണ സുഖപ്രാപ്തിക്കായി ഏതാനും മാസങ്ങൾ വീട്ടിലും കഴിച്ചുകൂട്ടി.  ഒടുവിൽ, 1986 മെയ്‌ മാസത്തിൽ അച്ചൻ തന്റെ ഇടവകയിൽ തിരിച്ചെത്തി.  
                ഒരു ദിവസം അദ്ദേഹം ബലിയർപ്പിച്ചു കൊണ്ടിരിക്കവേ, അന്നത്തെ സുവിശേഷം വായിച്ചപ്പോൾ  വായിച്ചുകൊണ്ടിരുന്ന ഭാഗം (ലൂക്കാ 13:1-9)  പ്രകാശപൂരിതമാവുകയും ആ ഭാഗം വലുതാക്കപ്പെട്ട രീതിയിൽ അദ്ദേഹത്തിന്റെ നേർക്ക്‌ വരുന്നതായി അദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ആകെ സംഭ്രമിച്ചു പോയ അച്ചൻ ഒരുവിധത്തിൽ ബലിയർപ്പണം പൂർത്തിയാക്കി മേടയിലെ  തന്റെ മുറിയിലെത്തി.. പെട്ടെന്ന് തലേവർഷത്തെ വാഹനാപകട സമയത്ത് ഈശോയുമായി കണ്ടുമുട്ടിയതും അവിടുന്നുമായി നടത്തിയ സംഭാഷണവും  അദ്ദേഹത്തിൻറെ ഓർമ്മയിലേക്കു കടന്നുവന്നു.. അതിപ്രകാരമായിരുന്നു..
        അച്ചൻ തന്റെ വിധിയും കാത്ത് ഈശോയുടെ മുൻപിൽ നിൽക്കുകയാണ്..അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ കാണിച്ചുകൊടുത്തിട്ട്, എപ്രകാരമാണ് ഒരു വൈദികന്റെ ജീവിതം ജീവിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുപോയതെന്ന് അവിടുന്ന് വ്യക്തമാക്കിക്കൊടുത്തു.  അപകടം സംഭവിക്കുന്നതിനു മുൻപ് അച്ചൻ ഈശോയ്ക്കുവേണ്ടിയല്ല, തനിക്കുവേണ്ടി മാത്രമാണ് ജീവിച്ചതെന്ന് അച്ചനു ബോദ്ധ്യമായി. സഹനങ്ങളിൽ നിന്ന് അച്ചൻ എപ്പോഴും ഒഴിഞ്ഞുനിന്നിരുന്നു. ആത്മീയ കാര്യങ്ങളിലോ പ്രാർഥനാജീവിതത്തിലോ ഒന്നും അച്ചനു താൽപ്പര്യമുണ്ടായിരുന്നില്ല. ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിലുപരി, ജനങ്ങളുടെ നല്ല അഭിപ്രായം സമ്പാദിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം.    മുറയ്ക്കു കുമ്പസാരിച്ചിരുന്നുവെങ്കിലും അത് വേണ്ടപോലെയായിരുന്നില്ല; അതായത്, കുമ്പസാരമെന്ന കൂദാശ വഴി തന്റെ ജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ അദ്ദേഹം തയാറായിരുന്നില്ല. ചെയ്യുന്ന തെറ്റുകൾക്കെല്ലാം  അദ്ദേഹം   ഒരുപാട് ന്യായീകരണങ്ങൾ കണ്ടെത്തിയിരുന്നു.  അനുതപിക്കാനോ തെറ്റുതിരുത്താനോ അദ്ദേഹത്തിന് ഉദ്ദേശമില്ലായിരുന്നു.. അവസാനത്തെ കുമ്പസാരത്തിനു ശേഷം അച്ചൻ ചെയ്ത പാപങ്ങളും, അനുതാപമില്ലാതെ കുമ്പസാരിച്ചതിനാൽ മാപ്പുകിട്ടാതെ പോയ പാപങ്ങളും ഈശോ അദ്ദേഹത്തിനു വ്യക്തമായി കാണിച്ചുകൊടുത്തു .. ഈശോ പറഞ്ഞതിനൊക്കെ "അതെ, അതെ.." എന്നുമാത്രം പറയാനേ അച്ചനു കഴിഞ്ഞുള്ളു..ഒടുവിൽ, ഈശോ അച്ചനു നരകം വിധിച്ചു.   അതിനും അച്ചൻ "യെസ്"  പറഞ്ഞു;  കാരണം അച്ചൻ  അതർഹിച്ചിരുന്നു.. 
   ആ സമയം ഒരു സ്ത്രീ ശബ്ദം ഇപ്രകാരം പറയുന്നത് അച്ചൻ കേട്ടു: "മകനേ, ദയവായി  ഇദ്ദേഹത്തോടും  നിത്യമായ ഇദ്ദേഹത്തിന്റെ ആത്മാവിനോടും ദയ കാണിക്കൂ..."  അത് കന്യകാ മാതാവാണെന്ന് അച്ചനു മനസ്സിലായി. 
ഈശോ ഇപ്രകാരം മറുപടി പറയുന്നതും അച്ചൻ കേട്ടു: "അമ്മേ, ഇദ്ദേഹത്തിന്റെ 13 വർഷത്തെ പൗരോഹിത്യജീവിതം എനിക്കുവേണ്ടിആയിരുന്നില്ല; തനിക്കുവേണ്ടി മാത്രമായിരുന്നു.  ഇദ്ദേഹം എന്താണോ വിതച്ചത് അതുതന്നെ കൊയ്യട്ടെ!"
വീണ്ടും കന്യകാമാതാവിന്റെ സ്വരം: "ഇദ്ദേഹത്തിന് പ്രത്യേക കൃപകൾ നൽകി നമുക്ക് ശക്തിപ്പെടുത്താം മകനേ.. എന്നിട്ടും ഫലം തരുന്നില്ലെങ്കിൽ നിന്റെ ഹിതം പോലെയാകട്ടെ .."
ഈശോയുടെ മറുപടി: "അമ്മേ, ഇനി ഇദ്ദേഹം അമ്മയുടേതാണ്.." 
  അന്ന് സംഭവിച്ച കാര്യങ്ങളുടെ ഒരോർമ്മപ്പെടുത്തലാണ് ബലിയർപ്പണവേളയിൽ നടന്നതെന്ന് അച്ചനു മനസ്സിലായി.  അന്നുമുതൽ ഫാദർ സ്റ്റീഫൻ പരിശുദ്ധ അമ്മയുടേതായി ..!!  അപകട ത്തിനുമുൻപ് അച്ചന്  പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ,  ഇന്ന് പരിശുദ്ധ അമ്മ അച്ചന്റെ എല്ലാമാണ് ..
ഈശോയുടെ കരുണ അനുഭവിച്ചറിഞ്ഞ ആളാണ് അച്ചൻ. എന്നാൽ, ആ കാരുണ്യം ഒഴുകിയെത്തിയത്‌ കന്യകാമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെയാണ്..
  ദൈവത്തിലും പരിശുദ്ധഅമ്മയിലും വിശുദ്ധരിലുമൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ.  ഈ വിശ്വാസം രണ്ടുതരത്തിലുണ്ട്;  ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും.  ഫാദർ സ്റ്റീഫൻ തന്റെ ബുദ്ധി കൊണ്ടാണ് അതുവരെ ദൈവത്തിൽ വിശ്വസിച്ചിരുന്നത്.  അപകടത്തിനുശേഷം അച്ചൻ തന്റെ ഹൃദയം കൊണ്ട് വിശ്വസിക്കാനാരംഭിച്ചു..ഇന്നദ്ദേഹം ഈശോയ്ക്കു വേണ്ടി ജീവിക്കുന്ന ഒരു പുരോഹിതനാണ്.  തന്റെ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട് ഈശോയുടെ കാരുണ്യത്തെപ്പറ്റിയും  ദൈവമാതാവിന്റെ    മാദ്ധ്യസ്ഥശക്തിയെപ്പറ്റിയും  പ്രഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദൗത്യം..

 Luke 13:6-9
              Then he told this parable:  "A man had a fig tree growing in his vineyard, and he went to look for fruit on it, but did not find any. So he said to the man who took care of the vineyard, "For three years now I have been coming to  look for fruit on this fig tree and haven’t found any. Cut it down! Why should it use up the soil?’
 “‘Sir,’ the man replied, ‘leave it alone for one more year, and I’ll dig around it and fertilize it.  If it bears fruit next year, fine! If not, then cut it down.’”

Saturday, September 5, 2015

മദർ തെരേസ

       സെപ്തംബർ 5 -   ഇന്ന് വാഴ്ത്തപ്പെട്ട മദർ തെരേസയുടെ ഓർമ്മത്തിരുനാൾ 

മദർ തെരേസാ