ജാലകം നിത്യജീവൻ: 2015

nithyajeevan

nithyajeevan

Wednesday, December 23, 2015

"സന്മനസ്സുള്ളവർക്കു സമാധാനം .."

"സന്മനസ്സുള്ളവർക്കു സമാധാനം മാത്രമല്ല, ദൈവത്തിന്റെ സഹായവും ലഭിക്കുമെന്ന്  നമുക്കു മനസ്സിലാക്കിത്തരുന്ന,  ഒരു ഇടവകവൈദികന്റെ അനുഭവസാക്ഷ്യം:
 "ക്രിസ്മസിനു നാലഞ്ചു ദിവസങ്ങൾക്കു  മുൻപ്,    എന്തോ ആവശ്യങ്ങൾക്കായി പുറത്തുപോയി തിരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ പ്രായം ചെന്ന ഒരു യാചകൻ പള്ളിയുടെ വാതിൽക്കൽ നിൽക്കുന്നതു കണ്ട് ഞാൻ അങ്ങോട്ടു ചെന്നു.  എന്നെ കണ്ടയുടൻ അയാൾ ചോദിച്ചു; "എനിക്ക് കഴിക്കാൻ എന്തെങ്കിലും തരുമോ?"
അയാൾ ഇവിടുത്തുകാരനല്ലെന്ന് എനിക്ക് മനസ്സിലായി.   കുളിച്ചിട്ട് കുറെ ദിവസങ്ങളായിട്ടുണ്ടാവുമെന്ന് അയാളുടെ മുഷിഞ്ഞു നാറിയ വസ്ത്രവും ശരീരത്തിന്റെ ദുർഗന്ധവും എന്നെ അറിയിച്ചു.  ഞാനയാളോടു പറഞ്ഞു; "നിങ്ങൾക്കിപ്പോൾ ഏറ്റവുമാവശ്യം ചൂടുവെള്ളത്തിലുള്ള ഒരു കുളിയാണ് .. എന്റെ കൂടെ വരൂ.."
ഞാനയാളെ എന്റെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി,  ഇട്ടിരുന്ന മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ വെയ്ക്കാൻ ഒരു പ്ലാസ്റ്റിക് ബാഗ്‌ കൈയിൽ കൊടുത്തു ഞായാളെ നേരെ കുളിമുറിയിലേക്കു പറഞ്ഞു വിട്ടു.  പിന്നെ എന്റെ അലമാരയിൽ നിന്ന്  അയാൾക്കു പറ്റുന്ന വസ്ത്രങ്ങൾ തപ്പിയെടുത്തു വെച്ചു.
അര മണിക്കൂറിനുശേഷം, കുളിച്ചു നല്ല വസ്ത്രവും ധരിച്ചു വന്ന അയാളെ ഞാൻ ആകെയൊന്നു നോക്കി. അയാളുടെ കാൽ വിരലുകളിലെ നഖങ്ങൾ വളർന്നു നീണ്ടിരിക്കുന്നത് ഞാൻ കണ്ടു.. അതു വെട്ടി ശരിയാക്കാൻ അയാളെക്കൊണ്ട് പറ്റുമായിരുന്നില്ല. അതുകൊണ്ട് ഞാൻ തന്നെ അതു വെട്ടിക്കൊടുത്തു.  പിന്നെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടുപോയി  വയറുനിറയെ ഭക്ഷണം കൊടുത്തു..
 ഭക്ഷണശേഷം ഞാനയാളെ  ഒരു അഗതിമന്ദിരത്തിൽ കൊണ്ടാക്കി.  തിരിച്ചുള്ള യാത്രയിൽ ഞാനോർത്തത് മക്കളോ  മറ്റു വേണ്ടപ്പെട്ടവരോ   കൂടെയില്ലാതെ  തനിയെ താമസിക്കുന്ന എന്റെ ഇടവകയിലെ പാവപ്പെട്ട വൃദ്ധരെക്കുറിച്ചായിരുന്നു... എന്റേത് ഒരു പാവപ്പെട്ട ഇടവകയായിരുന്നു ..ഈ ക്രിസ്മസ്സിന്   ഏകരായി താമസിക്കുന്ന വൃദ്ധരെയെല്ലാം ഒരുമിച്ചു കൂട്ടി ഒരു വിരുന്നു നൽകണമെന്ന് എനിക്കൊരാഗ്രഹം തോന്നി.  
      തിരിച്ച് മേടയിലെത്തിയപ്പോൾ,  ഞാനൊരു കണക്കെടുപ്പു നടത്തി;  ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരും വൃദ്ധദമ്പതികളുമായവർ ആകെ 20 പേരുണ്ട്. ഇവർക്കൊരു വിരുന്നു നൽകണമെങ്കിൽ ഏകദേശം അയ്യായിരം രൂപയെങ്കിലും വേണ്ടിവരും.. എനിക്കു നിരാശ തോന്നി.. അത്രയും തുക കണ്ടെത്തുകയെന്നത് എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ലായിരുന്നു.. അതുകൊണ്ട് വേദനയോടെ ഞാനാ പദ്ധതി ഉപേക്ഷിച്ചു.  ആരോടും ഇക്കാര്യം പറയാതിരുന്നത് എത്ര നന്നായെന്നും എനിക്കു തോന്നി.  വൈകുന്നേരത്തെ കുർബാനയ്ക്കു സമയമായതിനാൽ ഞാൻ പള്ളിയിലേക്കു പോവുകയും ചെയ്തു.  പിന്നീട് ഞാൻ അതെപ്പറ്റി ചിന്തിച്ചതേയില്ല ..
        പിറ്റേന്നു രാവിലെ ലറ്റർബോക്സിൽ, എന്റെ പേര് വലിയ അക്ഷരങ്ങളിലെഴുതിയ,  സാമാന്യം വലിയ ഒരു ബ്രൌണ്‍ കവർ ഉണ്ടായിരുന്നു.  കവറിനു പുറത്ത് തപാൽ മുദ്രയൊന്നും കാണാഞ്ഞതുകൊണ്ട് അത് തപാലിൽ വന്നതല്ലെന്നു ഞാനൂഹിച്ചു. ആരോ എഴുത്തുപെട്ടിയിൽ കൊണ്ടുവന്നിട്ടതാണ് ..
ഞാൻ കവർ തുറന്നുനോക്കി. അതിൽ അയ്യായിരം രൂപയുണ്ടായിരുന്നു!! 

എന്റെ ക്രിസ്മസ് പാർട്ടി വളരെ കേമമായിത്തന്നെ ഞാൻ നടത്തി..
അന്നുമുതൽ എല്ലാ വർഷവും ഈ പതിവ് ഞാൻ തുടർന്നുപോരുന്നു .. ദൈവത്തിനു നന്ദി !!"
  

Tuesday, November 17, 2015

ജപമാല - അനുഗ്രഹങ്ങളുടെ കലവറ


വലിയൊരു ജപമാലഭക്തനും വി.ഡൊമിനിക്കിനു
ശേഷം ക്രമേണ ക്ഷയിച്ചുപോയ ജപമാലഭക്തിയുടെ
പുനരുദ്ധാരകനുമായിരുന്ന വാഴ്ത്തപ്പെട്ട അലൻ പറയുന്നു:
"എണ്ണമറ്റ അനുഗ്രഹങ്ങളുടെ വേരും കലവറയുമാണ് പരിശുദ്ധ
ജപമാല. കാരണം, ജപമാലയിലൂടെ,
  • പാപികൾക്ക് പാപമോചനം ലഭിക്കുന്നു.
  • ദാഹാർത്തരായവർക്ക് ഉണർവ് ലഭിക്കുന്നു.
  • ബന്ധിതരുടെ ബന്ധനങ്ങൾ തകർക്കപ്പെടുന്നു.
  • വിലപിക്കുന്നവർ സന്തോഷം കണ്ടെത്തുന്നു.
  • പ്രലോഭിപ്പിക്കപ്പെടുന്നവർ സമാധാനം കണ്ടെത്തുന്നു.
  • ദരിദ്രർ സഹായത്തെ കണ്ടെത്തുന്നു.
  • സന്യസ്തർ നവീകരിക്കപ്പെടുന്നു.
  • അജ്ഞാനികൾ പ്രബുദ്ധരാക്കപ്പെടുന്നു.
  • ജീവിച്ചിരിക്കുന്നവർ അഹങ്കാരത്തെ അതിജീവിക്കുവാൻ പഠിക്കുന്നു.
  • മരിച്ച വിശ്വാസികളുടെ സഹനത്തിന് ആശ്വാസം ലഭിക്കുന്നു.
ഒരു ദിവസം പരിശുദ്ധ കന്യക വാഴ്ത്തപ്പെട്ട അലനോട് പറഞ്ഞു:

"എന്റെ ജപമാലയോട് ഭക്തിയുള്ളവർക്ക്, അവരുടെ

ജീവിതകാലത്തും മരണസമയത്തും എന്റെ പുത്രന്റെ കൃപയും

അനുഗ്രഹവും ഉണ്ടാകണമെന്ന് ഞാനാഗ്രഹിക്കുന്നു. അവർ,

മരണശേഷം കിരീടമണിഞ്ഞ കൈകളിൽ ചെങ്കോൽ പിടിച്ച,

നിത്യമഹത്വം ആസ്വദിക്കുന്ന രാജാക്കന്മാരെപ്പോലെ

ആകേണ്ടതിന്, എല്ലാ അടിമത്തങ്ങളിൽ നിന്നും അവർ

സ്വതന്ത്രരാക്കപ്പെടണമെന്നും ഞാനാഗ്രഹിക്കുന്നു."

ആമേൻ!! അപ്രകാരം ആയിരിക്കട്ടെ!

Wednesday, September 16, 2015

പോക്കർ കളിക്കുന്ന ദൈവം !!

                         ( 20 വർഷം  ഫിലിപ്പീൻസ് സർക്കാരിന്റെ PRO ആയി ജോലി ചെയ്ത    കാർലോസ്   ഫിൽ                              കാൻസർ രോഗബാധയെത്തുടർന്ന്      ചികിത്സയ്ക്കായി 1995 ൽ     കുടുംബത്തോടൊപ്പം       കാനഡയിലേക്കു കുടിയേറി.  രോഗക്കിടക്കയിലായിരിക്കവേ, അദ്ദേഹം   രചിച്ചതാണിത്.)    

                  "എന്റെ ഡോക്ടർ കാൻസർ എന്ന വാക്കുപോലും ഉച്ചരിച്ചില്ല. എന്നിട്ടും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കപ്പോൾത്തന്നെ പിടികിട്ടി.  "ഇത് വളരെ വേഗത്തിൽ വ്യാപിക്കുന്ന ഇനമാണ്"  എന്നാണദ്ദേഹം പറഞ്ഞത്.   പിന്നീടുള്ള എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായിരുന്നു ... കണ്ണീരോടെ ഞാൻ ദൈവത്തോടു ചോദിച്ചു: "എന്നോടെന്തേ ദൈവമേ ഇങ്ങനെ ചെയ്തു?" സഹായത്തിനായി എങ്ങോട്ടേയ്ക്കാണ് തിരിയേണ്ടതെന്നതിനെപ്പറ്റി ചിന്തിച്ചു ഞാൻ തല പുകച്ചു..
 കന്യാസ്ത്രീകളായ . എന്റെ മൂന്നു സഹോദരിമാരെപ്പറ്റി അപ്പോൾ ഞാനോർത്തു.  അവരോടു ഞാനാവശ്യപ്പെട്ടു;  "നിങ്ങളുടെ തീക്ഷ്ണമായ പ്രാർഥനകളാൽ സ്വർഗ്ഗത്തെ ആക്രമിക്കുക.."  33 വർഷങ്ങൾക്കു മുൻപ് സ്വർഗ്ഗത്തിലേക്കു യാത്രയായ  പുണ്യവതിയായ  എന്റെ അമ്മയോടും ഞാൻ സഹായം യാചിച്ചു.. ഇതൊക്കെയായിട്ടും, എല്ലാം വ്യർഥമാണെന്നൊരു ചിന്ത എന്നിൽ നിലനിന്നു ...
  അപ്പോഴാണ്‌ തീർത്തും അപ്രതീക്ഷിതമായി അതു സംഭവിച്ചത്..   ഒരു ദൈവദൂതൻ എന്റെ മുൻപിൽ പ്രത്യക്ഷനായി എന്നോടു പറഞ്ഞു: "എന്നോടൊപ്പം വരിക; അദ്ദേഹം നിന്നെക്കാണാൻ ആഗ്രഹിക്കുന്നു.." ഞാൻ ദൂതനൊപ്പം യാത്രയായി..
    ലളിതമായ ഒരു ഇരിപ്പിടത്തിൽ ആസനസ്ഥനായിരുന്ന ഒരാളുടെ അടുത്തേക്കാണ് ദൂതൻ എന്നെ കൂട്ടിക്കൊണ്ടു പോയത്. അദേഹത്തിന്റെ മുഖം കണ്ട് വിസ്മയഭരിതനായി ഞാൻ ഉറക്കെപ്പറഞ്ഞു.. "യേശുക്രിസ്തു.." 
അവിടുന്നു പറഞ്ഞു: "നിന്റെ സമയം പൂർത്തിയായിരിക്കുന്നു.."  തനിക്കെതിരെ ഇരിക്കാൻ അവിടുന്ന് എന്നോടാവശ്യപ്പെട്ടു.  ഞാൻ ഇരുന്നപ്പോൾ എന്റെ മുഖത്തേക്ക് അവിടുന്ന് നോക്കി. ആ നോട്ടം ശാന്തമായിരുന്നെങ്കിലും പുഞ്ചിരിയുടെ ഒരു ലാഞ്ചന പോലും അതിലില്ലായിരുന്നു.  അവിടുന്ന് എന്നോടു വീണ്ടും പറഞ്ഞു: "നിന്റെ സമയം പൂർത്തിയായതായി ഞാൻ മനസ്സിലാക്കുന്നു.." പതിഞ്ഞ സ്വരത്തിൽ ഞാൻ പ്രത്യുത്തരിച്ചു; "ഉവ്വ് .."
  അവിടുന്ന് തുടർന്നു: "എന്നാൽ,  നിന്റെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ധുക്കൾ,  എനിക്കു സ്വൈരം തരുന്നില്ല.. നിനക്ക് ഒരവസരം കൂടി നൽകണമെന്നാണവരുടെ ആവശ്യം.  എനിക്ക് അവരെ കണക്കിലെടുക്കേണ്ട കാര്യമൊന്നുമില്ല .." ഇപ്രാവശ്യം യേശുവിന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു.  "അവരെ നിശബ്ദരാക്കാൻ വേണ്ടി മാത്രം ഞാൻ നിനക്ക് ഒരവസരം കൂടി തരാം.."
എന്റെ ദൈവമേ, അങ്ങേക്ക് ഒത്തിരി നന്ദി .."പതിയെ പറഞ്ഞുകൊണ്ട് കസേരയിൽ നിന്ന് ഞാൻ എഴുന്നേല്ക്കാൻ തുടങ്ങി.. എന്നാൽ, എന്റെ തിരിച്ചുപോക്ക് അത്ര എളുപ്പമായിരുന്നില്ല...
"നിൽക്കൂ .." യേശു തുടർന്നു;  "ഒരുപാടു പാപം ചെയ്യുകയും ഒരൽപ്പം പ്രാർഥിക്കുകയും ചെയ്തിരുന്നതൊഴിച്ചാൽ,  മറ്റെന്തൊക്കെയാണ് നീ ഭൂമിയിലായിരുന്നപ്പോൾ ചെയ്തിരുന്നത് ?"
മറുപടി പറയാനൊന്നുമില്ലാതെ ഞാൻ താഴെക്കുനോക്കിക്കൊണ്ടു നിന്നു .
"നീ പോക്കർ  (ഒരുതരം ചീട്ടുകളി)  കളിച്ചിരുന്നതായി ഞാൻ മനസ്സിലാക്കുന്നു ..."
ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു;  "അത് ...അത് ഒരു പെനിയുടെ കളി മാത്രം പ്രഭോ .. അതും ഏറ്റവുമടുത്ത കൂട്ടുകാരൊത്തു മാത്രം .."
"ശരി; നാമിപ്പോൾ പോക്കർ കളിക്കാൻ പോകയാണ് .. കളിയിൽ നീ എന്നെ തോൽപ്പിച്ചാൽ നിനക്ക് ജീവിക്കാൻ ഒരവസരം കൂടി ഞാൻ നല്കും; മറിച്ച്, ഞാൻ നിന്നെ തോൽപ്പിച്ചാൽ നിനക്കുപിന്നെ രക്ഷയില്ല.  നിന്റെ ബന്ധുക്കൾക്കും നിന്നെ രക്ഷിക്കാനാവില്ല ,."
"പ്രഭോ, വേണ്ട... പോക്കർ കളിക്കേണ്ട" ഞാൻ ദുർബലമായി എതിർത്തുനോക്കി. ഞാൻ പോക്കർ കളിയിൽ  ഒരു വൻപരാജയമാണെന്ന്  ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ചു;  പിന്നെ ഞാനോർത്തു, അവിടുത്തേക്ക്‌ എല്ലാം അറിയാം,  ഞാൻ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ ഈ കളി തന്നെ യേശു തെരഞ്ഞെടുത്തത്...
"ചീട്ടു കൊണ്ടുവരൂ ," ദൂതനോട് യേശു ആവശ്യപ്പെട്ടു.

               ദൂതൻ ചീട്ടു കൊണ്ടുവന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു; ഭൂമിയിലെപ്പോലെയുള്ള    കാർഡുകളായിരുന്നില്ല  അവ.   'C' എന്ന ഇംഗ്ലീഷ് അക്ഷരം മാത്രമാണ് അവയുടെ ഒരു വശത്തു ഞാൻ കണ്ടത്.  അത് എന്തിനെക്കുറിക്കുന്നുവെന്ന് ഞാൻ ആലോചിച്ചുനോക്കി.. കാർലോസ്‌ എന്ന എന്റെ പേരിന്റെ ആദ്യത്തെ അക്ഷരമായിരിക്കാം; അല്ലെങ്കിൽ ചിലപ്പോൾ ക്രിസ്തു എന്നതായിരിക്കാം;  പെട്ടെന്നൊരു ദുഷിച്ച ചിന്ത എന്നിലേക്കു കടന്നുവന്നു.. അത് കാൻസർ എന്നതിന്റെ  'C' ആയിരിക്കുമോ?  കൂടുതൽ ചിന്തിക്കാൻ നേരം കിട്ടുന്നതിനു മുൻപ് യേശുവിന്റെ സ്വരം ഞാൻ കേട്ടു : "നമുക്ക്  LORD'S DEAL  കളിക്കാം .."
 'LORD'S DEAL'?  അതെന്തൊരു കളിയാണ്? ഞാൻ കേട്ടിട്ടു പോലുമില്ല... 
                "നാം കളിക്കുന്നത് പണത്തിനുവേണ്ടിയല്ല; "  യേശു തുടർന്നു. സ്വർഗ്ഗത്തിൽ പണത്തിന്റെ ആവശ്യമില്ല.  ഒന്നുനിർത്തിയിട്ട് അവിടുന്ന് വീണ്ടും പറഞ്ഞു; "നീ അവിടെ എത്തുകയാണെങ്കിൽ .."  
അപ്പോഴാണ്‌ ഞങ്ങൾ ഇപ്പോൾ സ്വർഗ്ഗത്തിലല്ല എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നത്.  യേശു തുടർന്നു: "ആ മനുഷ്യൻ, യൂദാ സ്കറിയോത്താ 30 വെള്ളിക്കാശുമായി ഓടിപ്പോയതിൽപ്പിന്നെ പണം സ്വർഗ്ഗത്തിനു നിഷിദ്ധമാണ്.."

(തുടരും)  

Tuesday, September 15, 2015

വ്യാകുല മാതാവിൻ്റെ തിരുനാൾ

സെപ്തംബർ 15 - വ്യാകുല മാതാവിൻ്റെ തിരുനാൾ      



തിരുമുറിവുകളഞ്ചും തഴുകി,
പൊൻമുടിയിഴകൾ തലോടി,
കരളുരുകി കരയുന്നമ്മേ,
വ്യാകുല മാതേ ...
                                     
    ഇന്ന് തിരുസഭ വ്യാകുല മാതാവിനെ അനുസ്മരിക്കുന്നു.  രക്ഷാകരകർമ്മത്തിൽ,  തൻ്റെ പുത്രനോടൊപ്പം സഹനങ്ങളേറ്റു വാങ്ങി സഹരക്ഷകയായിത്തീർന്ന ദൈവമാതാവിനെ അതിരറ്റ സ്നേഹത്തോടെ ഇന്ന് സഭ  ഓർക്കുന്നു.
                     പരിശുദ്ധ അമ്മ തൻ്റെ ജീവിതത്തിൽ ഏറ്റുവാങ്ങിയ ഏഴ് സന്താപങ്ങളെപ്പറ്റിയാണ് ഇന്നു നാം മുഖ്യമായും ധ്യാനിക്കുന്നത്. 
1. ശിമയോൻ്റെ പ്രവചനം  (ലൂക്കാ 2:25-35).
2. ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:13-15)
3.ബാലനായ ഈശോയെ ദേവാലയത്തിൽ വെച്ചു കാണാതാകുന്നത് (ലൂക്കാ 4:41-50)
4. കാൽവരിയിലേക്കുള്ള യാത്രാമദ്ധ്യേ അമ്മ മകനെ     കണ്ടുമുട്ടുന്നത് (ലൂക്കാ 23:27-31)
5. ഈശോയുടെ കുരിശുമരണം (യോഹ 19:25-30)
6.ഈശോയുടെ തിരുമേനി കുരിശിൽ നിന്നിറക്കി    അമ്മയുടെ മടിയിൽ കിടത്തുന്നത് (ലൂക്കാ 23:50-54)
7.ഈശോയെ കല്ലറയിൽ സംസ്കരിക്കുന്നത്‌ 
 (യോഹ 19:38-42)

Monday, September 14, 2015

വിശുദ്ധ കുരിശിന്റെ തിരുനാള്‍

  സെപ്തംബർ 14                 

 ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


ഈശോയുടെ മരണസമയത്തു തിബേരിയസ്‌ സീസര്‍  റോമിലെ ചക്രവര്‍ത്തിയും പീലാത്തോസ്‌ യൂദയായിലെ ഭരണാധിപനുമായിരുന്നു. ഈശോയുടെ  അത്ഭുതകരമായ 
 സ്വര്‍ഗാരോഹണത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകപ്രസിദ്ധമായി. അന്നു നിലവിലിരുന്ന നിയമമനുസരിച്ച്‌ ഓരോ പ്രവിശ്യകളുടെയും ഭരണാധികാരികള്‍‍ തങ്ങളുടെ സ്ഥലങ്ങളില്‍‍ നടക്കുന്ന സംഭവം ചക്രവര്‍ത്തിയെ അറിയിക്കണമായിരുന്നു. അതനുസരിച്ച്‌ പീലാത്തോസ്‌ ഈശോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും 
 ചക്രവര്‍ത്തിയെ അറിയിച്ചു. ചക്രവര്‍ത്തി അതില്‍‍ വിശ്വസിച്ചുവെങ്കിലും റോമന്‍‍ സെനറ്റ്‌ അതു തള്ളിക്കളഞ്ഞു. എന്നിരുന്നാലും ചക്രവര്‍ത്തി ക്രിസ്‌തുമതം പ്രചരിപ്പിക്കാന്‍ ‍ അനുവാദം കൊടുത്തു. അദ്ദേഹത്തിന്റെ കാലത്ത്‌ ക്രിസ്‌തുമതം തഴച്ചുവളര്‍‍ന്നു.

 തിബേരിയസിനുശേഷം വന്ന റോമന്‍ ചക്രവര്‍ത്തിമാര്‍ എ.ഡി. 312 വരെ ക്രൈസ്‌തവരെ അതിദാരുണമായി പീഡിപ്പിച്ചിരുന്നു. വളരെയധികം വിശ്വാസികള്‍ സന്തോഷത്തോടും അഭിമാനത്തോടുംകൂടി രക്തസാക്ഷികളായി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ എതിരാളികളോടു യുദ്ധം ചെയ്യേണ്ടിയിരുന്നതിന്റെ തലേരാത്രി കൊട്ടാരത്തില്‍ ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയത്ത്‌ ആകാശത്ത്‌ ഒരു ദിവ്യപ്രഭ കണ്ടു. ആ പ്രഭയില്‍ തിളങ്ങുന്ന ഒരു കുരിശും അതോടുകൂടി ഈ അടയാളത്തില്‍ നീ വിജയിക്കുമെന്ന വാക്കുകളും കണ്ടു. പിറ്റേ ദിവസത്തെ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. ചക്രവര്‍ത്തി കുരിശിന്റെ ശക്തിയും മഹത്വവും മനസിലാക്കി കുരിശു തന്റെ വിജയ ചിഹ്നമായി സ്വീകരിച്ചു. അദ്ദേഹം പിന്നീടു ക്രൈസ്‌തവവിശ്വാസിയായി. തുടര്‍ന്ന്‌ അദ്ദേഹം എ.ഡി 313ല്‍ നടത്തിയ ചരിത്രപ്രസിദ്ധമായ മിലാന്‍ വിളംബരം ക്രൈസ്‌തവരെ പൂര്‍ണ സ്വതന്ത്രരാക്കി.
അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഈശോയുടെ കുരിശും കല്ലറയും നാമാവശേഷമാക്കി അവിടെ റോമ‍ന്‍  ക്ഷേത്രങ്ങള്‍ പണിയുകയും വീനസ്‌ ദേവതയെ  പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലനാ രാജ്ഞി 75- മത്തെ വയസില്‍ ജറുസലെം സന്ദര്‍ശിക്കുകയും മെത്രാനായിരുന്ന മക്കാരിയൂസിന്റെ സഹായത്തോടെ ദിവ്യരക്ഷകന്‍ തറയ്‌ക്കപ്പെട്ട യഥാര്‍ത്ഥ കുരിശ്‌ കണ്ടെത്തുകയും ചെയ്‌തു.
കാല്‍വരിയില്‍ കുന്നുകൂടി കിടന്നിരുന്ന ചപ്പും ചവറും മാറ്റുകയും വീനസിന്റെ പ്രതിമ നീക്കുകയും ചെയ്‌തപ്പോള്‍ മൂന്നു കുരിശുകളും കണ്ടെത്തി. മൂന്നു കുരിശുകളും ഓരോന്നായി എടുത്ത്‌ ബിഷപ്‌ മക്കാരിയൂസ്‌ രോഗിണിയായ ഒരു സ്‌ത്രീയെ സ്‌പര്‍ശിച്ചു. ഈശോയുടെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണസുഖം പ്രാപിച്ചു.

രാജ്ഞി കുരിശ്‌ കണ്ടെത്തിയ സ്ഥലത്ത്‌ മനോഹരമായ ദേവാലയം പണിയിച്ചു. തകര്‍ന്നടിഞ്ഞ പുരാതന ജറുസലേം നഗരത്തിനഭിമുഖമായിട്ടാണ്‌ ഒരു ദേവാലയം പണിതത്‌ (ഏ.ഡി 70 ല്‍ റോമന്‍ സൈന്യാധിപനായ റെറ്റസ്‌ ജറുസലെം നശിപ്പിച്ചിരുന്നു). അതിനു പുതിയ ജറുസലെം എന്ന പേരു നല്‍കി. രാജ്ഞി വിശുദ്ധ കുരിശിന്റെ ഒരു ഭാഗം വെള്ളിപ്പാത്രത്തില്‍ അടക്കം ചെയ്‌തു. അതു പൊതുദര്‍ശനത്തിന്‌ ആ പള്ളിയില്‍തന്നെ പ്രതിഷ്‌ഠിച്ചു. മറ്റൊരു ഭാഗം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ പ്രതിമ നിര്‍മിച്ച്‌ അതിന്റെ തലയില്‍ രഹസ്യമായി നിക്ഷേപിച്ചു. മൂന്നാമതൊരു ഭാഗം റോമിലേക്കുകൊണ്ടുവന്ന്‌ അവിടെ ഒരു ദേവാലയം പണിത്‌ അതില്‍ സ്ഥാപിച്ചു. അത്‌ ഇന്നും റോമിലെ, വിശുദ്ധകുരിശിന്റെ ബസിലിക്കായില്‍ പരസ്യവണക്കത്തിന്‌ വച്ചിട്ടുണ്ട്‌.

ഈശോയെ കുരിശില്‍ തറയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ആണികള്‍ തിരുക്കല്ലറയില്‍ നിന്നു കണ്ടെടുത്തു മറ്റു ലോഹക്കൂട്ടില്‍ ചേര്‍ത്തു ചക്രവര്‍ത്തി യുദ്ധത്തില്‍ തനിക്ക്‌ ഉപയോഗിക്കാനുള്ള ലോഹത്തൊപ്പി ഉണ്ടാക്കി എന്നാണ്‌ സഭാചരിത്രത്തില്‍ കാണുന്നത്‌.

ഈശോയും പരിശുദ്ധ അമ്മയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം മനോഹരമായ പള്ളികള്‍ രാജ്ഞി പണിതു. ഇന്നു വിശുദ്ധനാട്ടില്‍ കാണുന്ന എല്ലാ പള്ളികളുടെയും ഉത്ഭവം ഈ മഹതിയില്‍ നിന്നാണ്‌. കാലാന്തരത്തില്‍ പല വിദേശാക്രമണങ്ങള്‍ക്കും ഇരയായിത്തീര്‍ന്നെങ്കിലും ആ സ്ഥാനത്ത്‌ ഇന്ന്‌ പുതുക്കിപ്പണിത മനോഹര ദേവാലയങ്ങള്‍ കാണാം. നമ്മുടെ സഭയുടെ അഭിമാനസ്‌തംഭങ്ങളായി ഇവ നിലകൊള്ളുന്നു.
                  
(സണ്‍ഡെ ശാലോമില്‍ നിന്ന്)  


"How splendid is the cross of Christ! It brings life, not death; light, not darkness; Paradise, not its loss. It is the wood on which the Lord, like a great warrior, was wounded in hands and feet and side, but healed thereby our wounds. A tree has destroyed us, a tree now brought us life" 

                                                           (Theodore of Studios)

Wednesday, September 9, 2015

ഫലം തരാത്ത അത്തിവൃക്ഷം


                                  
   കൻസാസിലെ സേക്രഡ് ഹാർട്ട് പള്ളിയിലെ വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ, 1985 ഒക്ടോബർ 18 ന് ഒരു വലിയ അപകടത്തിൽപ്പെട്ടു. കുറച്ചകലെയുള്ള ഒരു സ്ഥലത്തുനിന്നും  തന്റെ വാഹനത്തിൽ ഇടവകയിലേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ  വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽനിന്നും പുറത്തേക്കു തെറിച്ചു വീണ അച്ചന്റെ തലച്ചോറിനും കഴുത്തിലെ അസ്ഥികൾക്കും വളരെ ഗുരുതരമായ ക്ഷതമേറ്റു.  അപകടസ്ഥലത്തുവെച്ചു തന്നെ അബോധാവസ്ഥയിലായ അദ്ദേഹത്തെ പ്രാഥമിക പരിചരണങ്ങൾക്കുശേഷം  വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറിൽ   മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോയി. അച്ചന്റെ തലച്ചോറിന്റെ വലതുഭാഗത്തിന്  ഭാഗികമായി സ്ഥാനഭ്രംശം സംഭവിക്കുകയും ആ ഭാഗത്തെ ഒട്ടുമിക്ക സെല്ലുകളും ചതഞ്ഞുപോവുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി.. അദ്ദേഹം രക്ഷപെടാൻ 15 ശതമാനം സാദ്ധ്യതയെയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി..
           അച്ചന്റെ ജീവനുവേണ്ടി പ്രാർഥനകൾ എമ്പാടുമുയർന്നു.. അതിന്റെ ഫലമെന്നോണം,  തലയുടെ വലതുഭാഗത്ത്  "ഹാലോ"(വിശുദ്ധരുടെ ശിരസ്സിനു ചുറ്റും കാണുന്ന പ്രകാശവലയം)  പോലെയൊരു ഫിക്സ്ചറുമായി 1985 ഡിസംബർ  2 ന് അച്ചൻ ആശുപത്രി വിട്ടു.  പൂർണ്ണ സുഖപ്രാപ്തിക്കായി ഏതാനും മാസങ്ങൾ വീട്ടിലും കഴിച്ചുകൂട്ടി.  ഒടുവിൽ, 1986 മെയ്‌ മാസത്തിൽ അച്ചൻ തന്റെ ഇടവകയിൽ തിരിച്ചെത്തി.  
                ഒരു ദിവസം അദ്ദേഹം ബലിയർപ്പിച്ചു കൊണ്ടിരിക്കവേ, അന്നത്തെ സുവിശേഷം വായിച്ചപ്പോൾ  വായിച്ചുകൊണ്ടിരുന്ന ഭാഗം (ലൂക്കാ 13:1-9)  പ്രകാശപൂരിതമാവുകയും ആ ഭാഗം വലുതാക്കപ്പെട്ട രീതിയിൽ അദ്ദേഹത്തിന്റെ നേർക്ക്‌ വരുന്നതായി അദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ആകെ സംഭ്രമിച്ചു പോയ അച്ചൻ ഒരുവിധത്തിൽ ബലിയർപ്പണം പൂർത്തിയാക്കി മേടയിലെ  തന്റെ മുറിയിലെത്തി.. പെട്ടെന്ന് തലേവർഷത്തെ വാഹനാപകട സമയത്ത് ഈശോയുമായി കണ്ടുമുട്ടിയതും അവിടുന്നുമായി നടത്തിയ സംഭാഷണവും  അദ്ദേഹത്തിൻറെ ഓർമ്മയിലേക്കു കടന്നുവന്നു.. അതിപ്രകാരമായിരുന്നു..
        അച്ചൻ തന്റെ വിധിയും കാത്ത് ഈശോയുടെ മുൻപിൽ നിൽക്കുകയാണ്..അദ്ദേഹത്തിൻറെ ജീവിതം മുഴുവൻ കാണിച്ചുകൊടുത്തിട്ട്, എപ്രകാരമാണ് ഒരു വൈദികന്റെ ജീവിതം ജീവിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുപോയതെന്ന് അവിടുന്ന് വ്യക്തമാക്കിക്കൊടുത്തു.  അപകടം സംഭവിക്കുന്നതിനു മുൻപ് അച്ചൻ ഈശോയ്ക്കുവേണ്ടിയല്ല, തനിക്കുവേണ്ടി മാത്രമാണ് ജീവിച്ചതെന്ന് അച്ചനു ബോദ്ധ്യമായി. സഹനങ്ങളിൽ നിന്ന് അച്ചൻ എപ്പോഴും ഒഴിഞ്ഞുനിന്നിരുന്നു. ആത്മീയ കാര്യങ്ങളിലോ പ്രാർഥനാജീവിതത്തിലോ ഒന്നും അച്ചനു താൽപ്പര്യമുണ്ടായിരുന്നില്ല. ഈശോയ്ക്കുവേണ്ടി ജീവിക്കുന്നതിലുപരി, ജനങ്ങളുടെ നല്ല അഭിപ്രായം സമ്പാദിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താൽപ്പര്യം.    മുറയ്ക്കു കുമ്പസാരിച്ചിരുന്നുവെങ്കിലും അത് വേണ്ടപോലെയായിരുന്നില്ല; അതായത്, കുമ്പസാരമെന്ന കൂദാശ വഴി തന്റെ ജീവിതത്തിൽ പരിവർത്തനം വരുത്തുവാൻ അദ്ദേഹം തയാറായിരുന്നില്ല. ചെയ്യുന്ന തെറ്റുകൾക്കെല്ലാം  അദ്ദേഹം   ഒരുപാട് ന്യായീകരണങ്ങൾ കണ്ടെത്തിയിരുന്നു.  അനുതപിക്കാനോ തെറ്റുതിരുത്താനോ അദ്ദേഹത്തിന് ഉദ്ദേശമില്ലായിരുന്നു.. അവസാനത്തെ കുമ്പസാരത്തിനു ശേഷം അച്ചൻ ചെയ്ത പാപങ്ങളും, അനുതാപമില്ലാതെ കുമ്പസാരിച്ചതിനാൽ മാപ്പുകിട്ടാതെ പോയ പാപങ്ങളും ഈശോ അദ്ദേഹത്തിനു വ്യക്തമായി കാണിച്ചുകൊടുത്തു .. ഈശോ പറഞ്ഞതിനൊക്കെ "അതെ, അതെ.." എന്നുമാത്രം പറയാനേ അച്ചനു കഴിഞ്ഞുള്ളു..ഒടുവിൽ, ഈശോ അച്ചനു നരകം വിധിച്ചു.   അതിനും അച്ചൻ "യെസ്"  പറഞ്ഞു;  കാരണം അച്ചൻ  അതർഹിച്ചിരുന്നു.. 
   ആ സമയം ഒരു സ്ത്രീ ശബ്ദം ഇപ്രകാരം പറയുന്നത് അച്ചൻ കേട്ടു: "മകനേ, ദയവായി  ഇദ്ദേഹത്തോടും  നിത്യമായ ഇദ്ദേഹത്തിന്റെ ആത്മാവിനോടും ദയ കാണിക്കൂ..."  അത് കന്യകാ മാതാവാണെന്ന് അച്ചനു മനസ്സിലായി. 
ഈശോ ഇപ്രകാരം മറുപടി പറയുന്നതും അച്ചൻ കേട്ടു: "അമ്മേ, ഇദ്ദേഹത്തിന്റെ 13 വർഷത്തെ പൗരോഹിത്യജീവിതം എനിക്കുവേണ്ടിആയിരുന്നില്ല; തനിക്കുവേണ്ടി മാത്രമായിരുന്നു.  ഇദ്ദേഹം എന്താണോ വിതച്ചത് അതുതന്നെ കൊയ്യട്ടെ!"
വീണ്ടും കന്യകാമാതാവിന്റെ സ്വരം: "ഇദ്ദേഹത്തിന് പ്രത്യേക കൃപകൾ നൽകി നമുക്ക് ശക്തിപ്പെടുത്താം മകനേ.. എന്നിട്ടും ഫലം തരുന്നില്ലെങ്കിൽ നിന്റെ ഹിതം പോലെയാകട്ടെ .."
ഈശോയുടെ മറുപടി: "അമ്മേ, ഇനി ഇദ്ദേഹം അമ്മയുടേതാണ്.." 
  അന്ന് സംഭവിച്ച കാര്യങ്ങളുടെ ഒരോർമ്മപ്പെടുത്തലാണ് ബലിയർപ്പണവേളയിൽ നടന്നതെന്ന് അച്ചനു മനസ്സിലായി.  അന്നുമുതൽ ഫാദർ സ്റ്റീഫൻ പരിശുദ്ധ അമ്മയുടേതായി ..!!  അപകട ത്തിനുമുൻപ് അച്ചന്  പരിശുദ്ധ അമ്മയോട് പ്രത്യേക സ്നേഹമോ ഭക്തിയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ,  ഇന്ന് പരിശുദ്ധ അമ്മ അച്ചന്റെ എല്ലാമാണ് ..
ഈശോയുടെ കരുണ അനുഭവിച്ചറിഞ്ഞ ആളാണ് അച്ചൻ. എന്നാൽ, ആ കാരുണ്യം ഒഴുകിയെത്തിയത്‌ കന്യകാമാതാവിന്റെ മദ്ധ്യസ്ഥതയിലൂടെയാണ്..
  ദൈവത്തിലും പരിശുദ്ധഅമ്മയിലും വിശുദ്ധരിലുമൊക്കെ വിശ്വസിക്കുന്നവരാണ് നമ്മൾ.  ഈ വിശ്വാസം രണ്ടുതരത്തിലുണ്ട്;  ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും.  ഫാദർ സ്റ്റീഫൻ തന്റെ ബുദ്ധി കൊണ്ടാണ് അതുവരെ ദൈവത്തിൽ വിശ്വസിച്ചിരുന്നത്.  അപകടത്തിനുശേഷം അച്ചൻ തന്റെ ഹൃദയം കൊണ്ട് വിശ്വസിക്കാനാരംഭിച്ചു..ഇന്നദ്ദേഹം ഈശോയ്ക്കു വേണ്ടി ജീവിക്കുന്ന ഒരു പുരോഹിതനാണ്.  തന്റെ അനുഭവങ്ങൾ പങ്കു വെച്ചുകൊണ്ട് ഈശോയുടെ കാരുണ്യത്തെപ്പറ്റിയും  ദൈവമാതാവിന്റെ    മാദ്ധ്യസ്ഥശക്തിയെപ്പറ്റിയും  പ്രഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദൗത്യം..

 Luke 13:6-9
              Then he told this parable:  "A man had a fig tree growing in his vineyard, and he went to look for fruit on it, but did not find any. So he said to the man who took care of the vineyard, "For three years now I have been coming to  look for fruit on this fig tree and haven’t found any. Cut it down! Why should it use up the soil?’
 “‘Sir,’ the man replied, ‘leave it alone for one more year, and I’ll dig around it and fertilize it.  If it bears fruit next year, fine! If not, then cut it down.’”

Saturday, September 5, 2015

മദർ തെരേസ

       സെപ്തംബർ 5 -   ഇന്ന് വാഴ്ത്തപ്പെട്ട മദർ തെരേസയുടെ ഓർമ്മത്തിരുനാൾ 

മദർ തെരേസാ

Monday, August 24, 2015

വി.ബർത്തലോമിയോ

ഓഗസ്റ്റ് 24 - ഇന്ന് അപ്പസ്തോലനും രക്തസാക്ഷിയുമായ 

വി.ബർത്തലോമിയോയുടെ തിരുനാൾ 
വി.ബർത്തലോമിയോ 

Saturday, August 15, 2015

സ്വർഗ്ഗാരോപണത്തിരുനാൾ

            ഓഗസ്റ്റ് 15 - തിരുസഭ ഇന്ന് പരിശുദ്ധ കന്യകാമാതാവിന്റെ  സ്വർഗ്ഗാരോപണത്തിരുനാൾ സാഘോഷം കൊണ്ടാടുന്നു.


                 ദൈവപുത്രനായ ഈശോ, ഉയിർപ്പിനുശേഷം തന്റെ തിരുശരീരത്തോടുകൂടി  സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തുവെന്നും     ഈ ലോകത്തിൽ നീതിയോടെ ജീവിച്ച  എല്ലാ മനുഷ്യരുടെയും  ശരീരങ്ങൾ അവസാന നാളിൽ സ്വർഗ്ഗത്തിലുള്ള  അവരുടെ ആത്മാക്കളോടു ചേരുമെന്നും അവ ക്രിസ്തുവിന്റെ മഹത്വീകൃതമായ ശരീരത്തോടു സാരൂപ്യം പ്രാപിക്കുമെന്നും എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. 
           ദൈവമാതാവായ കന്യകാമറിയവും മരണശേഷം സശരീരിയായി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന്  കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു.  
  
             ക്രിസ്തു തന്റെ ദൈവികശക്തിയാൽ സ്വർഗ്ഗത്തിലേക്ക് സ്വയം ആരോഹണം ചെയ്തപ്പോൾ (സ്വർഗ്ഗാരോഹണം),  കന്യകാമാതാവ് തന്റെ പുത്രന്റെ ശക്തിയാൽ സ്വർഗ്ഗത്തിലേക്ക്  എടുക്കപ്പെടുകയായിരുന്നു (സ്വർഗ്ഗാരോപണം).
             ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതൽക്കേ മാതാവിന്റെ സ്വർഗ്ഗാരോപണത്തിൽ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നു. അതിന് ഉപോൽബലകമായ   ശക്തമായ പല   ചരിത്രവസ്തുതകളുമുണ്ട് :
                       1. ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിൽ ഒരുകാലത്തും മാതാവിന്റെ കല്ലറ എന്നപേരിൽ ഒരു സ്ഥലമോ കല്ലറയോ ക്രിസ്ത്യാനികൾ വണങ്ങിയിട്ടില്ല.  
                      2. അഞ്ചാം നൂറ്റാണ്ടു വരെ മാതാവിന്റെ കല്ലറയെപ്പറ്റി ഒരു ഐതിഹ്യമോ കേട്ടുകേൾവിയോ ഉണ്ടായിട്ടില്ല.
                               3. മാതാവിന്റെ ശരീരത്തിന്റെ ഏതെങ്കിലുമൊരു തിരുശേഷിപ്പ് ലോകത്തിൽ ഒരിടത്തും ഉള്ളതായി അറിവില്ല. മാതാവിനെക്കാൾ മുൻപ് മരണമടഞ്ഞ വിശുദ്ധ യൗസേപ്പിന്റെയും അപ്പസ്തോലന്മാരിൽ പലരുടെയും തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാദരപൂർവ്വം വണങ്ങപ്പെടുന്നുണ്ട്. 

       ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ നിർബന്ധപൂർവമായ അപേക്ഷപ്രകാരം, 1950 നവംബർ 1 ന് സ്വർഗ്ഗാരോപണം  ഒരു വിശ്വാസസത്യമായി  പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ പ്രഖ്യാപിച്ചു.  അതിൽ ഇപ്രകാരം പറയുന്നു:
              "മറിയം, തന്റെ ഭൗമിക ജീവിതത്തിന്റെ അന്ത്യത്തിൽ, തന്റെ ആത്മാവോടും ശരീരത്തോടും കൂടി സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു.
 മറിയം എങ്ങിനെയാണോ ക്രിസ്തുവിനെ ഭൂമിയിലേക്കു സ്വീകരിച്ചത് അതുപോലെ ക്രിസ്തു അവളെ സ്വർഗ്ഗത്തിലേക്കു സ്വീകരിക്കുവാൻ തിരുമനസ്സായി. മനുഷ്യനായി അവളിലേക്കു താണിറങ്ങിയ  അവിടുന്ന്, അവിടുത്തെ മഹത്വത്തിലേക്ക് അവളെ ഉയർത്തുവാനും തിരുവുള്ളമായി.  ദൈവമാതാവിന്റെ ഇരിപ്പിടം  കല്ലറയുടെ ശോകമൂകതയിലല്ല; പിന്നെയോ, നിത്യമഹത്വത്തിന്റെ പ്രശോഭയിലത്രേ.."


Thursday, August 13, 2015

ഫാത്തിമാ രഹസ്യങ്ങൾ

 എന്താണ് ഫാത്തിമാ രഹസ്യങ്ങൾ ?

    സിസ്റ്റർ ലൂസി തന്റെ മൂന്നാമത്തെ ഓർമ്മക്കുറിപ്പിൽ എഴുതി:
              "ഫാത്തിമാ രഹസ്യത്തിന് മൂന്നു പ്രത്യേക ഭാഗങ്ങളുണ്ട്. ഇതിൽ ആദ്യത്തെ ഭാഗം നരകദർശനമാണ്. മാതാവ് ഞങ്ങളെ കാണിച്ച ദർശനത്തിലെ തീക്കടലും അതിലേക്ക് നിരന്തരം വന്നുപതിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരും ഞങ്ങളുടെ ഓർമ്മയിൽ നിന്നൊരിക്കലും മാഞ്ഞുപോയില്ല. മാതാവ് ഞങ്ങളെ പഠിപ്പിച്ച "ഓ, എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണേ, എല്ലാ ആത്മാക്കളെയും, വിശിഷ്യാ, അങ്ങേ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരെയും സ്വർഗ്ഗത്തിലേക്കാനയിക്കണമേ" എന്ന പ്രാർത്ഥന  ഞങ്ങൾ കൂടെക്കൂടെ  ചൊല്ലുമായിരുന്നു..
                   നരകത്തിന്റെ ഭീകരദർശനം ഏറ്റവും ആഴത്തിൽ പതിഞ്ഞത് ജസീന്തയുടെ മനസ്സിലാണ്. പാവപ്പെട്ട പാപികൾ നരകത്തിൽ വീഴാതിരിക്കാനായി, എത്ര കഠിന ത്യാഗവും അനുഷ്ഠിക്കാൻ അവളൊരുക്കമായിരുന്നു.  ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ അവൾ പലപ്പോഴും ആലോചനയിലാണ്ടിരിക്കുന്നതു കാണാം; പിന്നെ സ്വയം പറയും, ''ഓ, നരകം.. അതിൽ വീഴുന്നവരെയോർത്ത് എനിക്കെത്ര സങ്കടമാണെന്നോ? അവർ വിറകു കത്തുന്നതുപോലെയല്ലേ അവിടെ കത്തിക്കൊണ്ടിരിക്കുന്നത് ?"  പെട്ടെന്നുതന്നെ അവൾ ഞെട്ടിയെഴുന്നേറ്റു മുട്ടുകുത്തി, കൈകൾ കൂപ്പി മാതാവ്  പഠിപ്പിച്ച 'ഓ, എന്റെ ഈശോയെ'  എന്ന പ്രാർത്ഥന ആവർത്തിച്ചാവർത്തിച്ച് ചൊല്ലും.. ഇടയ്ക്ക് സഹോദരനെ വിളിക്കും; "ഫ്രാൻസിസ്, നീ എന്റെ കൂടെ പ്രാർഥിക്കുന്നില്ലേ? ആളുകൾ  നരകത്തിൽ വീഴാതിരിക്കാനായി നമുക്ക് ഒരുപാട് പ്രാർഥിക്കണം; എത്രയാളുകളാണെന്നോ നരകത്തിൽ പോകുന്നത്?" 
                 മറ്റുചിലപ്പോൾ സങ്കടത്തോടെ അവൾ ചോദിക്കും; "നമ്മളെ കാണിച്ചപോലെ നരകത്തിന്റെ കാഴ്ച  എന്തുകൊണ്ടാണ്  മാതാവ്  പാപികളെക്കൂടെ കാണിക്കാത്തത്?  അവരതു കണ്ടിരുന്നെങ്കിൽ നരകത്തിൽ വീഴാതിരിക്കാനായി പാപം ചെയ്യാതിരുന്നേനെ ..  ഇനി മാതാവ് വരുമ്പോൾ നീ പറയണം എല്ലാവരെയും ഈ കാഴ്ച കാണിക്കണമെന്ന് ..അപ്പോൾ അവരെല്ലാം നല്ലവരായി ജീവിക്കും.."
                          ചിലപ്പോൾ അവൾ ഇങ്ങനെയും ചോദിക്കും; "ആളുകളെ നരകത്തിലേക്കു തള്ളിവിടുന്ന പാപങ്ങൾ എന്തൊക്കെയാണ്?"  ഞാൻ പറയും; "എനിക്കറിഞ്ഞുകൂടാ.. ചിലപ്പോൾ ഞായറാഴ്ചക്കുർബാന മുടക്കിയിട്ടായിരിക്കും .. ചിലപ്പോൾ മോഷണം നടത്തിയിട്ടായിരിക്കും .. അല്ലെങ്കിൽ ചീത്തവാക്കുകൾ പറഞ്ഞിട്ടായിരിക്കും ...ചിലപ്പോൾ ആണയിട്ടിട്ടോ  ശപിച്ചിട്ടോ ഒക്കെയായിരിക്കും .."
"അപ്പോൾ,  വെറും ഒരു വാക്കു മൂലവും  ആളുകൾ നരകത്തിൽ പോകുമോ ?"
"അതും പാപം തന്നെയല്ലേ?"
" ഓ, നരകത്തിൽ പോകുന്നവരെയോർത്ത് എനിക്ക് വല്ലാത്ത സങ്കടമുണ്ട്."
പിന്നെയവൾ എന്റെ കൈപിടിച്ചിട്ടു പറയും, "ഞാൻ സ്വർഗ്ഗത്തിൽ പോകയാണ്. പക്ഷെ,  നീ ഇവിടെത്തന്നെയാണല്ലോ..  മാതാവ് അനുവദിക്കയാണെങ്കിൽ നീ നരകത്തെപ്പറ്റി എല്ലാവരോടും പറയണം..അവർ പാപം ചെയ്യതിരിക്കട്ടെ.. അങ്ങനെ അവർ നരകത്തിൽ വീഴാതിരിക്കുമല്ലോ .."
അവളെ ശാന്തയാക്കാൻ ഞാൻ പറയും; "പേടിക്കേണ്ട, നീ എന്തായാലും സ്വർഗ്ഗത്തിൽ പോകയല്ലേ?"
പ്രസന്നയായി അവൾ പറയും; "അതെ, പക്ഷെ ഞാൻ മാത്രമല്ല, എല്ലാ  ആളുകളും  സ്വർഗ്ഗത്തിൽ എത്തിച്ചേരണമെന്നാണ് എന്റെ ആഗ്രഹം .."
  മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനുള്ള തീവ്രമായ ആഗ്രഹത്താൽ പലപ്പോഴും അവൾ തന്റെ ഭക്ഷണം  ഉപേക്ഷിക്കുമായിരുന്നു. "ജസീന്താ, വന്നു ഭക്ഷണം കഴിക്കൂ" എന്നു പറഞ്ഞു ഞാൻ വിളിക്കുമ്പോൾ അവൾ പറയും; "ഇല്ല! അമിതഭക്ഷണം കഴിക്കുന്ന പാപികൾക്കുവേണ്ടി ഈ ത്യാഗം  ഞാൻ ദൈവത്തിനു കാഴ്ച വെയ്ക്കുന്നു.." അതുപോലെ, അവൾക്കു സുഖമില്ലാതിരുന്നപ്പോഴും ഇടദിവസങ്ങളിൽ അവൾ കുർബാനയ്ക്കു പോയിരുന്നു. ഞാനവളോടു പറയു; "ജസീന്താ, നിനക്ക് സുഖമില്ല; തന്നെയുമല്ല, ഇന്ന് ഞായറാഴ്ചയുമല്ലല്ലൊ .." അവൾ പറയും; "അതു സാരമില്ല,  ഞായറാഴ്ച പോലും പള്ളിയിൽപ്പോകാൻ കൂട്ടാക്കാത്ത പാപികൾക്കു വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്.."  എന്നിട്ടവൾ ഫാത്തിമാപ്രാർത്ഥന ആവർത്തിച്ചു ചൊല്ലും.
          ഫാത്തിമാ രഹസ്യത്തിന്റെ രണ്ടാം ഭാഗം മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയെ സംബന്ധിച്ചുള്ളതാണ്.  ജൂണ്‍ 13 ലെ രണ്ടാമത്തെ ദർശന വേളയിൽ,  ഒരിക്കലും എന്നെ കൈവിടില്ലെന്നും മാതാവിന്റെ വിമലഹൃദയം എന്നും എന്റെ അഭയകേന്ദ്രമായിരിക്കുമെന്നും മാതാവ് എന്നോടു പറഞ്ഞിരുന്നു.  ഈ വാക്കുകൾ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ മാതാവ് തന്റെ ഇരുകരങ്ങളും വിടർത്തി. ആ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ പ്രകാശം ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് തുളഞ്ഞു കയറി.  ഞങ്ങളുടെ ഉള്ളിൽ മാതാവിന്റെ വിമലഹൃദയത്തോട്  പ്രത്യേകമായ ഒരു സ്നേഹം ഉളവാക്കുക എന്നതായിരുന്നു ആ പ്രകാശധാരയുടെ ലക്ഷ്യം എന്നെനിക്കു തോന്നി. 
         ജൂലയ് മാസത്തിലെ ദർശനത്തിൽ, മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ വ്യാപകമാകണമെന്ന്  നിത്യപിതാവ് ആഗ്രഹിക്കുന്നതായി മാതാവ് വെളിപ്പെടുത്തി. കൂടാതെ,   ഇനിയൊരു യുദ്ധം ഭാവിയിൽ ഉണ്ടാകാതിരിക്കാനായി റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കു പരിഹാരമായി മാസാദ്യശനിയാഴ്ച  ആചരണം നടത്തണമെന്നും  മാതാവ് അറിയിച്ചു.  ഇക്കാര്യങ്ങൾ ഫ്രാൻസിസിനോടൊഴികെ  മറ്റാരോടും ഇപ്പോൾ പറയരുതെന്നും എപ്പോഴാണ് ഇതു പരസ്യമാക്കേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നും മാതാവ്  പറഞ്ഞു." 

Tuesday, August 11, 2015

ജസീന്തയും ഫ്രാൻസിസും

ജസീന്തയും ഫ്രാൻസിസും - അനുപമ സൗന്ദര്യമുള്ള രണ്ടാത്മാക്കൾ

             ദൈവമാതാവിന്റെ ദർശനങ്ങൾക്കു ശേഷം ദർശനസ്ഥലത്ത് തീർഥാടകർ പതിവായി വന്നുകൊണ്ടിരുന്നു. ഞായറാഴ്ചകളിലും പതിമ്മൂന്നാം തീയതികളിലും തീർഥാടകരുടെ എണ്ണം വളരെക്കൂടുതലായിരിക്കും. ദർശകരായ ലൂസിയെയും ജസീന്തയെയും ഫ്രാൻസിസിനെയും കാണാനെത്തുന്നവരുടെ എണ്ണവും കുറവല്ലായിരുന്നു.  ചോദ്യങ്ങൾ കൊണ്ട് കുട്ടികളെ അവർ വീർപ്പുമുട്ടിച്ചു;  ഈ സഹനങ്ങളെല്ലാം അവർ പാപികളുടെ മാനസാന്തരത്തിനായി കാഴ്ച വെച്ചു.
Blessed Jacinta (1910 - 1920)

        ദർശനങ്ങൾക്കു മുൻപ്‌ സാധാരണ കുട്ടികളെപ്പോലെ കളികളിലും ഡാൻസിലും പാട്ടിലുമൊക്കെ താൽപ്പര്യമുണ്ടായിരുന്ന കുട്ടികൾ മൂവരും, ദർശനശേഷം  അവയൊക്കെ ഒഴിവാക്കി. അതൊക്കെ പാപസാഹചര്യങ്ങളിലേക്ക് നയിക്കുന്നവയാണെന്ന് അവർ വിശ്വസിച്ചു..
                 എഴുതുവാനും വായിക്കുവാനും പഠിക്കണമെന്ന് ദർശനവേളകളിലൊന്നിൽ മാതാവ് ലൂസിയോട്‌ പറഞ്ഞിരുന്നതനുസരിച്ച് അവൾ സ്കൂളിൽ ചേർന്ന് പഠനമാരംഭിച്ചു.  ജസീന്തയും കൂട്ടിനുണ്ടായിരുന്നു. എന്നാൽ,  ഫ്രാൻസിസ് പഠനത്തിൽ താൽപ്പര്യം കാണിച്ചില്ല. അവൻ താമസിയാതെ സ്വർഗ്ഗത്തിൽ പോകുമെന്ന് മാതാവ് പറഞ്ഞിരുന്നതോർമ്മിച്ച് തന്റെ സമയം പ്രാർഥനയിലും ദിവ്യകാരുണ്യസന്നിധിയിലുമായി അവൻ കഴിച്ചുകൂട്ടി.   തന്റെ പ്രാർത്ഥനയും ത്യാഗങ്ങളും വഴി ലോകത്തിന്റെ പാപങ്ങൾ നിമിത്തം വേദനിക്കുന്ന ഈശോയെ ആശ്വസിപ്പിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു..                      
Blessed Francisco (1908-1919)

ദിവസങ്ങളും മാസങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു.. 1918 ൽ യൂറോപ്പാകമാനം പടർന്നുപിടിച്ച ജ്വരപ്പനി (ഇൻഫ്ലുവൻസാ) പോർട്ടുഗലിലും വ്യാപിച്ചു.  ഫ്രാൻസിസും ജസീന്തയും അതിനിരയായി. മാസങ്ങളോളം വേദനയും ദുരിതങ്ങളുമനുഭവിച്ച ശേഷം .   ഫ്രാൻസിസ് 1919 ഏപ്രിൽ 4 നും  ജസീന്ത 1920 ഫെബ്രുവരി 20 നും സ്വർഗ്ഗത്തിലേക്കു പറന്നുയർന്നു.
              പ്രസന്നപ്രകൃതിയായിരുന്നു ഫ്രാൻസിസിന്റെത്. എപ്പോഴും ആരെയും  സഹായിക്കാൻ സന്നദ്ധനായിരുന്ന അവൻ ഏവർക്കും പിയങ്കരനായിരുന്നു.
                  അഞ്ചുമാസത്തോളം അവൻ രോഗശയ്യയിലായിരുന്നു. ഈ കാലത്ത് അവൻ സഹിച്ച വേദനകൾ കുറച്ചെങ്കിലും പങ്കുവെച്ചത് ലൂസിയോടു മാത്രമാണ്.   ലൂസി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതി: "രോഗസമയത്തെ അവന്റെ സഹനങ്ങൾ വീരോചിതമായിരുന്നു.  വേദനകൾ അവൻ അതിരറ്റ ക്ഷമയോടെ സഹിച്ചു.  പരാതിയുടെതോ    വേദനയുടെതോ ആയ  ഒരു നേരിയ ഞരക്കം  പോലും അവന്റെ അധരങ്ങളിൽ നിന്നു പുറപ്പെട്ടില്ല..അവന്റെ മരണത്തിനു തൊട്ടുമുമ്പുള്ള  ദിവസങ്ങളിലൊന്നിൽ   ഞാനവനോടു ചോദിച്ചു; "നീ ഒരുപാടു സഹിക്കുന്നുണ്ട് ഇല്ലേ?"  അവൻ പറഞ്ഞു: "ഉവ്വ്, എന്നാൽ, ഞാനതെല്ലാം സഹിക്കുന്നത് ഈശോയോടും  മാതാവിനോടുമുള്ള സ്നേഹത്തെപ്രതിയാണ്.." മറ്റൊരു ദിവസം ഞാനവനെ കാണാൻ ചെന്നപ്പോൾ, അവന്റെ അരയിൽ കെട്ടിയിരുന്ന പരുക്കൻ ചരട് എന്റെ കൈയിൽ തന്നിട്ട് അവൻ പറഞ്ഞു: "എന്റെ അമ്മ കാണുന്നതിനു മുൻപ് ഇത് മാറ്റിക്കൊള്ളൂ .. ഇനി ഇതു ധരിക്കാനുള്ള ശേഷി എനിക്കില്ല .." അവന്റെ അമ്മ കൊടുത്തിരുന്നതെന്തും ഒരു മടിയും കാണിക്കാതെ  അവൻ ഭക്ഷിച്ചിരുന്നു; അതിനാൽ അവന് ഇഷ്ടമുള്ളതേത്, ഇഷ്ടമില്ലാത്തതേത് എന്നൊരിക്കലും അവർക്ക് മനസ്സിലാക്കാനായിരുന്നില്ല.  മരിക്കുന്നതിന്റെ തലേദിവസം അവൻ എന്നോടും ജസീന്തയോടുമായി പറഞ്ഞു:  "ഞാൻ സ്വർഗ്ഗത്തിലേക്കു പോവുകയാണ്. അവിടെയെത്തിക്കഴിഞ്ഞാൽ നിങ്ങളെ  രണ്ടുപേരെയും എത്രയും വേഗം അവിടെയെത്തിക്കണേ എന്ന് ഈശോയോടും മാതാവിനോടും ഞാൻ പ്രാർഥിക്കും .."
                      ജസീന്തയും മാസങ്ങളായി കിടപ്പിലായിരുന്നു. ഇടയ്ക്ക് അവളുടെ സ്ഥിതി അൽപ്പം മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അവൾ കിടപ്പിലായി. അവളുടെ നെഞ്ചിൽ പഴുപ്പു ബാധിച്ച, ദുസ്സഹമായ വേദനയുളവാക്കുന്ന ഒരു പരുവും കാണപ്പെട്ടു. 1919 ജൂലയ് മാസത്തിൽ, ചികിത്സാർത്ഥം അവളെ ഔറെമിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സയ്ക്കുശേഷവും അവളുടെ സ്ഥിതി മെച്ചപ്പെട്ടില്ല. നെഞ്ചിലൊരു തുറന്ന മുറിവും തീവ്രവേദനയുമായി അവൾ വീട്ടിലേക്കുതന്നെ  മടങ്ങി. 1920 ഫെബ്രുവരിയിൽ വീണ്ടും അവളെ ലിസ്ബണിലെ ഒരാശുപത്രിയിലാക്കി.  അവിടെ വെച്ച് അത്യന്തം വേദനാജനകമായ ഓരോപ്പറേഷനിലൂടെ  അവളുടെ രോഗബാധിതമായ രണ്ടു വാരിയെല്ലുകൾ നീക്കം ചെയ്തു.  അവളുടെ രോഗഗ്രസ്തമായ ഹൃദയസ്ഥിതി കണക്കിലെടുത്ത്  അനസ്തേഷ്യ കൊടുക്കാതെയാണ്‌ ഓപ്പറേഷൻ നടത്തിയത്!! അവൾ സഹിച്ച വേദന ഊഹിക്കയേ വേണ്ടൂ.. എല്ലാ വേദനകളും പാപികളുടെ മാനസാന്തരത്തിനായി അവൾ സമർപ്പിച്ചു ..
        ഇതെല്ലാമായിട്ടും അവളുടെ രോഗസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. 1920 ഫെബ്രുവരി ഇരുപതാം തീയതി വൈകിട്ട് അവളുടെ ആഗ്രഹപ്രകാരം, അടുത്തുള്ള ദേവാലയത്തിലെ വൈദികൻ  വന്ന് അവളെ കുമ്പസാരിപ്പിച്ചു. അപ്പോൾത്തന്നെ പരിശുദ്ധ കുർബാന സ്വീകരിക്കുവാൻ അവൾ അതിയായി ആഗ്രഹിച്ചുവെങ്കിലും വൈദികൻ അനുവദിച്ചില്ല.  പിറ്റെദിവസം വരെ കാത്തിരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു.  അന്നുരാത്രി, വീട്ടിൽ നിന്ന് വളരെ അകലെ, ഒരാശുപത്രിയിൽ വെച്ച്  പ്രിയ മാതാപിതാക്കളോ സഹോദരങ്ങളോ ആരും അടുത്തില്ലാതെ ഏകയായി അവൾ പറന്നകന്നു; അവൾ ആഗ്രഹത്തോടെ കാത്തിരുന്ന  ആ മനോഹരിയുടെ സവിധത്തിലേക്ക്‌..

Saturday, August 8, 2015

സഭയും ഫാത്തിമാ ദർശനങ്ങളും

         
                        ഫാത്തിമാ ദർശനങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്   1930  ഒക്ടോബർ 13 ന് ആണ്. ഫാത്തിമായിൽ ദൈവമാതാവിന്റെ  ദർശനങ്ങൾ തുടരുമ്പോഴും പിന്നീട് കുറെക്കാലത്തേക്കും, അതുൾപ്പെടുന്ന ലിറിയ രൂപതയിലെ സഭാധികാരികൾ അകന്നുനിന്നു വീക്ഷിച്ചതല്ലാതെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ മിനക്കെട്ടില്ല.  എന്നാൽ, കാലം ചെല്ലുംതോറും വർദ്ധിക്കുന്ന തീർഥാടകരുടെ ഒഴുക്കും  ദർശനസ്ഥലത്ത് നടക്കുന്നതായി പറയപ്പെടുന്ന അത്ഭുതങ്ങളും ഇതേപ്പറ്റി ആഴത്തിൽ പഠിക്കാൻ സഭാധികാരികളെ പ്രേരിപ്പിച്ചു. 1922 ൽ, ദൈവശാസ്ത്ര പണ്ഡിതരായ രണ്ടു വൈദികരുൾപ്പെടുന്ന ഒരു കമ്മിറ്റിയെ ലിറിയ ബിഷപ്പ് ഇതിനായി നിയോഗിച്ചു.  വളരെ വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ കമ്മിറ്റി സമർപ്പിച്ച  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഫാത്തിമായിലെ സംഭവങ്ങൾ ദൈവിക ഇടപെടലുകളാണെന്ന  സത്യം പ്രാദേശിക സഭ അംഗീകരിച്ചു. ഫാത്തിമയിലെ കോവാ ദ ഇറിയയിൽ 1917 മെയ്‌മാസം  മുതൽ ഒക്ടോബർ വരെ  ലൂസി, ജസീന്ത, ഫ്രാൻസിസ്കോ എന്നീ ഇടയബാലകർക്കു ദർശനമരുളിയത് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയമാണെന്നും 1917 ഒക്ടോബർ 13 ലെ  ദർശനവേളയിൽ നടന്നത് അത്ഭുതമാണെന്നും സഭ സ്ഥിരീകരിച്ചു.  ഫാത്തിമാനാഥ എന്ന നാമധേയത്തിൽ മാതാവിനെ വണങ്ങുന്നതിനുള്ള അനുമതിയും സഭ വിശ്വാസികൾക്കു  നല്കി.
       ലോകത്തിൽ സമാധാനം കൈവരുത്തുന്നതിനായി മാനവരാശിയുടെ സഹകരണം തേടുകയായിരുന്നു ഈ ദർശനങ്ങളിലൂടെ മാതാവു ചെയ്തത്.  ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. യുദ്ധങ്ങൾ മനുഷ്യരുടെ പാപങ്ങൾക്കുള്ള ശിക്ഷയാണെന്നും അതിനാൽ മനുഷ്യർ പാപവഴികളിൽ നിന്നകന്ന്  ദൈവകൽപ്പനകൾ അനുസരിച്ചു ജീവിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഭയാനകമായ യുദ്ധങ്ങളിലൂടെയും മറ്റു ദുരന്തങ്ങളിലൂടെയും ലോകം കടന്നുപോകുമെന്നും മാതാവ് മുന്നറിയിപ്പു നല്കി. ലോകത്തെ ശിക്ഷിക്കുന്നതിനായി ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് റഷ്യയെയാണെന്നും അതിനാൽ  റഷ്യൻ ജനതയുടെ  മാനസാന്തരത്തിനായി എല്ലാവരും പ്രാർഥിക്കുകയും ത്യാഗങ്ങൾ അനുഷ്ടിക്കുകയും ചെയ്യണമെന്നും റഷ്യയെ  മാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ടിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. മാതാവിന്റെ  ഈ അപേക്ഷകൾ തിരസ്കരിക്കപ്പെട്ടാൽ റഷ്യ അതിന്റെ അബദ്ധസിദ്ധാന്തങ്ങൾ ലോകം മുഴുവൻ പരത്തുമെന്നും തൽഫലമായി മഹായുദ്ധങ്ങളും ഭയാനകമായ മറ്റു വിപത്തുകളും ഉണ്ടാകുമെന്നും സഭയും അതിന്റെ ഇടയനും പീഡിപ്പിക്കപ്പെടുമെന്നും   ലോകത്തിലെ പല രാജ്യങ്ങളും നാമാവശേഷമാകുമെന്നുമുള്ള മുന്നറിയിപ്പും അമ്മ നല്കി. 
          മാതാവു നൽകിയ ഈ സന്ദേശങ്ങൾ, ദർശകരായ മൂന്നു കുട്ടികളും രഹസ്യമായി സൂക്ഷിച്ചു. മാതാവിന്റെ നിർദേശാനുസാരമായിരുന്നു ഇത്.   1917 ജൂലൈ 13 നു നൽകിയ ദർശനത്തിൽ, മാതാവ് തന്റെ രണ്ടു പ്രത്യേക നിർദേശങ്ങൾ നടപ്പിലാക്കേണ്ട കാലം അറിയിക്കുന്നതിനായി താൻ വീണ്ടും വരുന്നതാണെന്ന് ലൂസിയെ അറിയിച്ചിരുന്നു. മാതാവിന്റെ വിമലഹൃദയത്തിനുള്ള റഷ്യയുടെ പ്രതിഷ്ഠയും മാതാവിന്റെ വിമലഹൃദയഭക്തിയുടെ പ്രചാരവുമായിരുന്നു ഈ രണ്ടു പ്രത്യേക നിർദേശങ്ങൾ. 
            8 വർഷങ്ങൾക്കുശേഷം, 1925 ഡിസംബർ 10 ന്, ലൂസി സ്പെയിനിലെ ഒരു കോണ്‍വെന്റിൽ സന്യാസാർഥിയായിരിക്കുമ്പോൾ, ഉണ്ണിയീശോയെ കൈകളിലേന്തി മാതാവ് അവൾക്കു പ്രത്യക്ഷയായി. മാതാവിന്റെ ഹൃദയം മുള്ളുകളാൽ വലയം ചെയ്യപ്പെട്ടിരുന്നു. മാതാവ് അവളോടു പറഞ്ഞു: "കാണുക, എന്റെ മകളേ, ദൈവദൂഷണങ്ങളാകുന്ന മുള്ളുകളാൽ, നന്ദിയറ്റ മനുഷ്യർ എന്റെ ഹൃദയം   ഓരോ നിമിഷവും കുത്തിത്തുളച്ചുകൊണ്ടിരിക്കുന്നു...."   ദൈവമാതാവിനെതിരെ പറയപ്പെടുന്ന ദൂഷണങ്ങൾക്കും നിന്ദയ്ക്കും പരിഹാരമായി, തുടർച്ചയായ അഞ്ചു മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസ്സാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്നവരുടെ മരണസമയത്ത് നല്ല മരണം ലഭിക്കുന്നതിനാവശ്യമായ എല്ലാ കൃപകളും അവരുടെമേൽ വർഷിച്ച് അവരുടെ ആത്മരക്ഷ ഉറപ്പാക്കുന്നതാണെന്ന് മാതാവ് അവളെ അറിയിച്ചു.  പരിശുദ്ധ കുർബാന സ്വീകരിക്കുന്നതോടൊപ്പം   അന്നേദിവസം എപ്പോഴെങ്കിലും ജപമാലയുടെ 5 ദശകങ്ങൾ ചൊല്ലുകയും 15 മിനിറ്റ് ജപമാല രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുകയും ചെയ്യണമെന്നും ഇക്കാര്യം എല്ലാവരെയും അറിയിക്കണമെന്നും   മാതാവ് ആവശ്യപ്പെട്ടു.  
            സി.ലൂസി ഇക്കാര്യം ഉടൻതന്നെ അവളുടെ കുമ്പസാരക്കാരനായ വൈദികനെയും മദർ സുപ്പീരിയറിനെയും അറിയിച്ചു.  കുമ്പസാരക്കാരനച്ചന്റെ നിർദ്ദേശ പ്രകാരം ദർശനവിവരങ്ങളെല്ലാം അവൾ  വിശദമായി  രേഖപ്പെടുത്തിവെച്ചു.  പിന്നീട് ലിറിയ ബിഷപ്പിനും സഭാനേതൃത്വവുമായി ബന്ധപ്പെട്ട മറ്റനേകം പേർക്കും ഇക്കാര്യം വിശദമാക്കി അവൾ കത്തുകളെഴുതി.  മെല്ലെ മെല്ലെ ഈ ഭക്തി സഭയാകമാനം വ്യാപിച്ചു. "മാസാദ്യശനിയാഴ്ചആചരണം" എന്നപേരിൽ ഈ ഭക്തി ഇപ്പോൾ സഭയിൽ സജീവമാണ്. 
എന്തുകൊണ്ട് 5 മാസാദ്യശനിയാഴ്ചകൾ? 
         ഈ ചോദ്യത്തിന് സി.ലൂസിക്ക് ഉത്തരം നൽകിയത് മറ്റാരുമല്ല, നമ്മുടെ കർത്താവ്‌ തന്നെയാണ്. അവിടുന്ന് പറഞ്ഞു:  "എന്റെ മകളേ, ഉത്തരം വളരെ ലളിതമാണ്. എന്റെ അമ്മയ്ക്കെതിരായി പറയപ്പെടുന്ന 5 പ്രധാന ദൂഷണങ്ങൾ ഇവയാണ്:
1.അവളുടെ  അമലോത്ഭവ ജനനത്തിനെതിരെ,
2. അവളുടെ  നിത്യകന്യാത്വത്തിനെതിരെ,
3.അവളുടെ ദൈവമാതൃത്വത്തിനെതിരെ;  അവൾ ഒരേസമയം ദൈവമാതാവും മനുഷ്യകുലം മുഴുവന്റെയും  മാതാവുമാണെന്ന  സത്യം അംഗീകരിക്കാൻ മടിക്കുന്ന ധാരാളം മനുഷ്യരുണ്ട്‌ .
4.അവൾക്കെതിരായി പരസ്യമായി പറയുന്ന ദൂഷണങ്ങൾ വഴി കുട്ടികളുടെ  മനസ്സിൽ അവളോടുള്ള വെറുപ്പു വിതയ്ക്കുക
5. അവളുടെ  തിരുസ്വരൂപങ്ങൾക്കുനേരെയുള്ള പരസ്യാവഹേളനം
            ഈ അഞ്ച് അവഹേളനങ്ങൾക്കു പരിഹാരമായിട്ടാണ് നിങ്ങൾ ഈ  മാസാദ്യശനിയാഴ്ച ആചരണം നടത്തേണ്ടത്."

Thursday, August 6, 2015

ഫാത്തിമ - അവസാന ദർശനം

                  1917 ഒക്ടോബർ 13 ന് നടന്ന, ദൈവമാതാവിന്റെ ഫാത്തിമായിലെ ആറാമത്തെ  ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം ആവർത്തിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
                    "എന്റെ ബഹുമാനത്തിനായി ഇവിടെ ഒരു ചാപ്പൽ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                       അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                      "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവത്തോടെ  പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല.  ആളുകൾ തങ്ങളുടെ  പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "അവർ  ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌."

"ഇത്ര മാത്രമേയുള്ളുവോ" ?
"കൂടുതലായി ഒന്നുമില്ല."
                                                         മെല്ലെ കിഴക്കുഭാഗത്തേക്ക് ഉയർന്നുകൊണ്ട് മാതാവ് വിട പറഞ്ഞു. പോകുംവഴി തന്റെ മൃദുലകരങ്ങൾ ഇരുണ്ടുമൂടിയ  ആകാശത്തിനു നേരെ വിടർത്തിപ്പിടിച്ചു. അതൊരു അടയാളമെന്നപൊലെ മഴ തൽക്ഷണം നിലച്ചു.  
1917 ഒക്ടോ.13 ന്  പെരുമഴയത്ത് കോവാ ദ ഇറിയായിൽ തടിച്ചു കൂടിയ ജനാവലി 
       സൂര്യനെ മറച്ചുകൊണ്ട്‌ നിന്നിരുന്ന വൻ കാർമേഘങ്ങൾ നീങ്ങിപ്പോയി. സൂര്യൻ ഉഗ്രപ്രതാപവാനായി ജ്വലിക്കാൻ തുടങ്ങി.. മാതാവിന്റെ കരങ്ങളിൽ നിന്ന്, സൂര്യന്റെ ഉഗ്രതാപം കുറയ്ക്കാനെന്നപോലെ   അസാധാരണങ്ങളായ പ്രകാശരശ്മികൾ പുറപ്പെടുന്നത് ഞങ്ങൾ കണ്ടു. പെട്ടെന്ന് സൂര്യൻ ഒരു വെള്ളിത്തളിക കറങ്ങുന്നതുപോലെ കറങ്ങാൻ തുടങ്ങി. ഞാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: "അതാ സൂര്യനെ നോക്കൂ ..."
                 പിന്നെ ഞാൻ കാണുന്നത് മാതാവ് അത്യന്തം മഹിമയോടെ സൂര്യന്റെ വലതുവശത്തു നിൽക്കുന്നതാണ്. അവളുടെ അത്യധികമായ തേജസ്സിൽ   സൂര്യന്റെ പ്രകാശം മങ്ങിപ്പോയി. ആദ്യം വെള്ളയങ്കി ധരിച്ചു നിൽക്കുന്നതായി  കാണപ്പെട്ട മാതാവ് പെട്ടെന്നുതന്നെ നീലയങ്കി ധരിച്ച് കൈകളിൽ ഉണ്ണിയീശോയെ വഹിച്ചു നിൽക്കുന്ന വിശുദ്ധ യൗസേപ്പിനൊടൊപ്പം കാണപ്പെട്ടു.
                           ഈ ദർശനങ്ങൾ ഒന്നിനു പിറകേ ഒന്നായി അതിവേഗത്തിലാണ് കാണപ്പെട്ടത്.  വി.യൌസേപ്പ് തന്റെ കരങ്ങളുയർത്തി     ജനക്കൂട്ടത്തിന്റെമേൽ  മൂന്നുപ്രാവശ്യം  കുരിശടയാളം വരച്ചു.  അനന്തരം വി.യൌസേപ്പിന്റെ രൂപം മായുകയും ഈശോ പ്രത്യക്ഷനാവുകയും ചെയ്തു. ചുവന്ന അങ്കി ധരിച്ചാണ് അവിടുന്ന് തന്റെ അമ്മയോടൊപ്പം കാണപ്പെട്ടത്. അമ്മയുടെ വസ്ത്രം ഇപ്പോൾ വെളുപ്പോ നീലയോ അല്ലായിരുന്നു. വ്യാകുലമാതാവിന്റെ ചിത്രത്തിലുള്ള  അമ്മയെയാണ് ഞങ്ങൾ കണ്ടത്.  ഈശോ അവിടെയുണ്ടായിരുന്ന  ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.  ഏറ്റവും ഒടുവിലായി കർമ്മല മാതാവും പ്രത്യക്ഷയായി.   

                   കുട്ടികൾ ഈ സ്വർഗ്ഗീയ ദൃശ്യങ്ങൾ  വീക്ഷിക്കുമ്പോൾ ചുറ്റും തടിച്ചു കൂടിയിരുന്ന ജനക്കൂട്ടം മറ്റൊരു വിഭ്രമജനകമായ കാഴ്ച കാണുകയായിരുന്നു.. 
"അതാ സൂര്യനെ നോക്കൂ" എന്ന് ലൂസി വിളിച്ചുപറയുന്നതുകേട്ട് സൂര്യനെ നോക്കിയവർ അത്ഭുതസ്തബ്ധരായി.. ഇത്രയും നേരം   മഴമേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്ന സൂര്യൻ  ഇപ്പോൾ കത്തിജ്ജ്വലിക്കുന്നു ..  ജ്വലിക്കുന്ന  ഉച്ചസൂര്യനെ കണ്ണു ചുളിക്കാതെ  അവർ നോക്കിനിന്നു.. പെട്ടെന്ന്   സൂര്യൻ വിചിത്രമായ രീതിയിൽ  കറങ്ങാനും ഡാൻസ് ചെയ്യുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനും തുടങ്ങി.. ബഹുവർണ്ണ പ്രകാശരശ്മികൾ സൂര്യനിൽ നിന്നും എല്ലാ ദിശകളിലേക്കും പ്രസരിച്ചുകൊണ്ടിരുന്നു...  അത് ഭൂമിയിൽ വന്നുപതിച്ചപ്പോൾ മനുഷ്യരും വൃക്ഷങ്ങളും എല്ലാം മഴവിൽനിറങ്ങൾ വാരിപ്പൂശിയതുപോലെ കാണപ്പെട്ടു.. പെട്ടെന്ന്, സൂര്യൻ അതിന്റെ അച്ചുതണ്ടിൽനിന്നും വേർപെട്ട് അമ്പരപ്പിക്കുന്ന  വേഗതയിൽ ഭൂമിയിലേക്കു  പാഞ്ഞു വരുന്നതു പോലെ അവർക്ക് തോന്നി.  ലോകാവസാനമായെന്നു ഭയപ്പെട്ട് ആളുകൾ ചെളി നിറഞ്ഞ നിലത്ത് മുട്ടുകുത്തി നിലവിളിച്ചു പ്രാർഥിക്കാൻ തുടങ്ങി. "ഈശോയേ, രക്ഷിക്കണേ, ഈശോയേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ " എന്ന മുറവിളി എങ്ങും മുഴങ്ങി.. ചിലർ  വിളിച്ചുപറഞ്ഞു; "അത്ഭുതം.. അത്ഭുതം.."  മറ്റുചിലർ   മാതാവിനെ വിളിച്ചു കരഞ്ഞു..
    
People witnessing  the Sun Miracle at Fatima on Oct.13, 1917

                  ജസീന്തയുടെ പിതാവായ ടി മാർത്തോ അന്നത്തെ സംഭവങ്ങൾ ഇപ്രകാരം ഓർമ്മിക്കുന്നു:        "ഉച്ചസൂര്യനെ നോക്കിയിട്ട് എന്തുകൊണ്ടോ ഞങ്ങൾക്കു കണ്ണഞ്ചിയില്ല. സൂര്യൻ  അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു.. സൂര്യനിൽ നിന്നു പുറപ്പെട്ട പലവർണ്ണങ്ങളിലുള്ള പ്രകാശം പതിച്ച് മനുഷ്യരും പ്രകൃതിയും ചുറ്റുപാടുമെല്ലാം   വർണ്ണാഭമായതു
പോലെ ഞങ്ങൾക്കു തോന്നി..ഏറ്റവും വിചിത്രമായി എനിക്കു തോന്നിയത് സൂര്യനെ നോക്കാൻ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല എന്നതാണ്.  എല്ലാവരും മേലേക്ക് നോക്കി നിൽക്കയായിരുന്നു. പെട്ടെന്നൊരു നിമിഷത്തിൽ സൂര്യൻ കറക്കം നിർത്തി  അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ തുടങ്ങി.  ഒരു ആകാശനൃത്തം..  പിന്നെ, അത് ആയിരുന്നിടത്തു നിന്നും വേർപെട്ട് ഞങ്ങളുടെ മേൽ പതിക്കാൻ പോകുന്നതുപോലെ അതിവേഗത്തിൽ താഴേക്കു വന്നു;  അല്ലെങ്കിൽ അങ്ങനെ തോന്നിച്ചു..അതൊരു ഭയാനക നിമിഷം തന്നെയായിരുന്നു..ആ സമയം ആളുകൾ അലമുറയിട്ട് കരയാൻ തുടങ്ങി.."     
       
  
          കോവാ ദ  ഇറിയായിൽ തടിച്ചു കൂടിയ എഴുപതിനായിരത്തിലധികം  ആളുകളാണ് ഈ അത്ഭുത ദൃശ്യങ്ങൾക്കു സാക്ഷികളായത്. അക്കൂട്ടത്തിൽ വിശ്വാസികളും അവിശ്വാസികളും വൃദ്ധരും ചെറുപ്പക്കാരും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.. 
                      സൂര്യനൃത്തം ഏതാണ്ട് 10 മിനിറ്റ് നീണ്ടുനിന്നു.  പിന്നെ  സൂര്യൻ പഴയപടിയായി.  അപകടം ഒഴിവായെന്നു ബോധ്യമായ ജനക്കൂട്ടം അതിരറ്റ ആഹ്ലാദത്തോടെ ദൈവത്തിനു നന്ദി പറയാനും മാതാവിനു സ്തുതി ചൊല്ലാനും തുടങ്ങി.
           ഇതിനിടയിൽ മറ്റൊരത്ഭുതം കൂടി നടന്നു. നിർത്താതെ പെയ്തിറങ്ങിയ മഴയിൽ നനഞ്ഞുകുതിർന്നിരുന്ന ആളുകളുടെ വസ്ത്രങ്ങൾ, ഷൂസ്, തൊപ്പി തുടങ്ങിയവയെല്ലാം   സൂര്യനൃത്തം കഴിഞ്ഞപ്പോഴേക്കും പരിപൂർണ്ണമായി ഉണങ്ങിക്കഴിഞ്ഞിരുന്നു!!

https://en.wikipedia.org/wiki/Miracle_of_the_Sun

Wednesday, July 22, 2015

ഫാത്തിമ - ആറാം ദർശനം

                       ഫാത്തിമായിലെ ആറാമത്തേതും അവസാനത്തേതുമായ ദർശനത്തിൽ, എല്ലാവർക്കും വിശ്വാസം വരത്തക്കവിധത്തിൽ ദൈവമാതാവ് ഒരത്ഭുതം പ്രവർത്തിക്കുന്നതാണെന്ന വിവരം നാടെങ്ങും പരന്നു.  ദർശനങ്ങളിൽ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇതിന് പ്രചാരണം നല്കി. പത്ര മാധ്യമങ്ങൾ  പരിഹാസ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു..   നാളും തീയതിയും സമയവും എല്ലാം മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരത്ഭുതത്തിന്റെ സംഭാവ്യത പോർട്ടുഗലിൽ എല്ലാവരുടെയും ചർച്ചാവിഷയമായി.   
                                              എന്നാൽ ദർശകരായ കുട്ടികളുടെ സ്ഥിതി ദയനീയമായിരുന്നു. നാട്ടുകാരുടെയിടയിൽ, കുട്ടികളെയും അവർക്കു ദർശനം നൽകുന്നെന്നു പറയപ്പെടുന്ന ദൈവമാതാവിനെയും വിശ്വസിച്ചിരുന്നവർ തുലോം വിരളമായിരുന്നു. ജസീന്തയുടെയും ഫ്രാൻസിസിന്റെയും മാതാപിതാക്കളായ ഒളിമ്പിയായും ടി മാർട്ടോയും  തങ്ങളുടെ കുട്ടികൾക്ക് സർവ്വവിധ പിന്തുണയും നൽകിയപ്പോൾ ലൂസിയുടെ മാതാപിതാക്കൾ തങ്ങളുടെ മകൾ പറയുന്നതൊന്നും വിശ്വസിക്കാൻ കൂട്ടാക്കിയില്ല.  ലൂസിയുടെ അമ്മ അതീവഭക്തയായ ഒരു സ്ത്രീയായിരുന്നെങ്കിലും തന്റെ മകൾക്ക് മാതാവിന്റെ ദർശനമുണ്ടായി എന്നുവിശ്വസിക്കാൻ അവർ പാടെ വിസമ്മതിച്ചു. ഇതെല്ലാം പിശാചിന്റെ തട്ടിപ്പുകളാണെന്ന ഇടവക വികാരിയുടെ അഭിപ്രായം  അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. തന്മൂലം ലൂസി  നുണ പറയുകയാണെന്നാരോപിച്ച് അവളെ ദേഹോപദ്രവം ചെയ്യാനും അവർ മടിച്ചിരുന്നില്ല.
                              ലൂസിയുടെ മൂത്ത സഹോദരി മരിയ പറയുന്നു: "ദർശനങ്ങളെപ്രതി  ഞങ്ങളുടെ കുടുംബം വല്ലാതെ വിഷമിച്ചിരുന്നു..   കുടുംബം ഒന്നടങ്കം ഇതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ,  ഒക്ടോബർ 13 അടുത്തു വരുംതോറും ഞങ്ങളുടെ മാനസിക സംഘർഷം കൂടിക്കൂടി വന്നു.  ഇതെല്ലാം ഉണ്ടാക്കിപ്പറഞ്ഞ നുണകളാണെന്ന കാര്യം തുറന്നുപറഞ്ഞ് എല്ലാവരോടും മാപ്പുചോദിക്കാൻ   ലൂസിയെ  ഞങ്ങൾ  ദിവസവും നിർബന്ധിച്ചിരുന്നു.. അപ്പൻ അവളോട്‌ വളരെ മോശമായിട്ടാണ് പെരുമാറിയിരുന്നത് -  പ്രത്യേകിച്ച് മദ്യപിച്ചു വരുമ്പോൾ.. അവളെ തല്ലിയിട്ടില്ലെന്നേയുള്ളൂ..  എന്നാൽ അമ്മ അതും ചെയ്തിരുന്നു നടക്കുമെന്ന് പ്രവചിക്കപെട്ട അത്ഭുതം അന്നു നടന്നില്ലെങ്കിൽ കുട്ടികളെ അവരുടെ വീടും വീട്ടുകാരുമടക്കം ബോബ്  വയ്ക്കുമെന്ന ഭീഷണി  നിലനിന്നിരുന്നതിനാൽ അതോർത്തും ഞങ്ങൾ വല്ലാതെ വിഷമിച്ചു .. ഞങ്ങളുടെ പേടി അതിന്റെ മൂർദ്ധന്യത്തിലെത്തിയതിനാൽ, ലൂസി  ഒഴികെ   മറ്റാര് എന്തുപറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കാൻ തയാറായി...ലൂസിയെ ഇവിടെ നിന്നും മാറ്റിക്കളയണം എന്നുവരെ ആളുകൾ അമ്മയെ ഉപദേശിച്ചു.  എന്തു ചെയ്യണമെന്നറിയാതെ അമ്മ വിഷമിച്ചു.              

        എന്നാൽ കുട്ടികൾ മൂവരും അക്ഷോഭ്യരും അചഞ്ചലരുമായിരുന്നു  ..
        ഒക്ടോബർ പന്ത്രണ്ടാം തീയതി രാത്രിയിലും പിറ്റേന്ന് കാലത്തു മുഴുവനും ഇടമുറിയാതെ മഴ പെയ്തുകൊണ്ടിരുന്നു. കുന്നിൻപുറങ്ങൾ നിലയ്ക്കാത്ത മഴയിൽ  നനഞ്ഞു കുതിർന്നു.  
                       വണ്ടികളുടേയും ആളുകളുടേയും സഞ്ചാരവും തിക്കും തിരക്കും നിമിത്തം ദർശനസ്ഥലത്തേക്കുള്ള റോഡുകൾ ചെളിയിൽക്കുഴഞ്ഞ്  കാൽനടയായി പോകുന്നവരുടെ കണങ്കാലുകൾ വരെ ചെളിയിൽ പുതയുന്ന നിലയിലായി. തകർത്തു പെയ്യുന്ന മഴയിൽ കുട്ടികൾ മൂവരും മാതാപിതാക്കളോടൊപ്പം ദർശന സ്ഥലത്തേക്കു തിരിച്ചു...             ജസീന്തയുടെ പിതാവ് അന്നത്തെ സംഭവങ്ങൾ വിവരിക്കുന്നു: 
            "കുട്ടികൾ റോഡിലേക്ക് ഇറങ്ങിയ മാത്രയിൽ,  സ്ത്രീകൾ - അതും ഉന്നതകുലജാതരായവർ വരെ - കുട്ടികളുടെ മുൻപിൽ മുട്ടുകുത്തി; അവരേതോ വിശുദ്ധരാണെന്നപോലെ ദൈവമാതാവിനോടുള്ള അവരുടെ അപേക്ഷകൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.     ഞാൻ വിളിച്ചു പറഞ്ഞു; "എന്റെ നല്ലവരായ  നാട്ടുകാരേ, കുട്ടികളുടെ വഴി തടയാതെ അവരെ വെറുതേ വിടൂ.."
                   എന്നാൽ, അതുകൊണ്ട് ഒരുഫലവുമുണ്ടായില്ല. ആളുകൾ കൂടുതലായി കുട്ടികളെ  വളഞ്ഞുകൊണ്ടിരുന്നു.. വളരെ സമയമെടുത്താണ് ഞങ്ങൾ കോവാ ദ ഇറിയായിലെത്തിയത്. ആൾക്കൂട്ടം വളരെ വലുതായിരുന്നതിനാൽ ഞങ്ങൾക്ക് ഉള്ളിലേക്കു കടക്കാൻ കഴിഞ്ഞില്ല.  

  ഒരു മനുഷ്യൻ ജസീന്തയെ പൊക്കിയെടുത്തുകൊണ്ട് ദർശനസ്ഥലത്തേക്കു നീങ്ങി.. "ദർശകരായ കുട്ടികൾക്ക്‌ വഴി കൊടുക്കുവിൻ" എന്നയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ഞാൻ അയാളുടെ പിന്നാലെ നീങ്ങി ..           
                  ഒരു തരത്തിൽ അയാൾ ജസീന്തയെയുമായി ആ ഓക്കുമരത്തിനരികിലെത്തി അവളെ താഴെ നിർത്തി.  തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തെക്കണ്ട് അവൾ പേടിച്ചു കരയാൻ തുടങ്ങി. ഈ സമയം കൊണ്ട് മറ്റു രണ്ടു കുട്ടികളും ഒരുതരത്തിൽ അവിടെയെത്തിച്ചേർന്നു. എന്റെ ഭാര്യയെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. എന്നാൽ, ലൂസിയുടെ അമ്മയെ കണ്ടതായി ഞാൻ ഓർക്കുന്നു...
                 മെല്ലെ മെല്ലെ ആൾക്കൂട്ടത്തിന്റെ ബഹളം കെട്ടടങ്ങി;  ആ മഹത് മുഹൂർത്തമായപ്പോഴേക്കും ഓക്കുമരത്തിന്റെ പരിസരങ്ങൾ അതീവ ശാന്തമായി..
                    നനഞ്ഞു കുതിർന്ന ആ ഉച്ച നേരത്ത്,  ശിഖരങ്ങളെല്ലാം ഒടിച്ചെടുക്കപ്പെട്ട   ആ ചെറിയ ഓക്ക് മരത്തിന്റെയരികെ പ്രതീക്ഷയോടെ കുട്ടികൾ നിന്നു.  സമയം ഒരു മണി കഴിഞ്ഞിരുന്നു.. മഴ അപ്പോഴും തുടരുന്നുണ്ടായിരുന്നു...ലൂസി കിഴക്കുദിക്കിലേക്കു  നോക്കി.  അവൾ പറഞ്ഞു; "ജസീന്താ, മുട്ടുകുത്ത് .. മാതാവ് വരുന്നുണ്ട്. ഞാൻ മിന്നൽ കണ്ടു.."
കുട്ടികൾ മുട്ടുകുത്തി. ഒപ്പം ചുറ്റുമുണ്ടായിരുന്ന പതിനായിരങ്ങളും...."
               കുട്ടികൾ  ആനന്ദനിർവൃതിയിലാണെന്ന് അവരുടെ മുഖങ്ങൾ വിളിച്ചുപറഞ്ഞു.  അന്നത്തെ ദർശനത്തെപ്പറ്റി സി.ലൂസി പിന്നീട് തന്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി:
           "അലങ്കരിക്കപ്പെട്ട ആ ഓക്ക്മരത്തിന്റെ മുകളിലായി  അതീവസൌന്ദര്യവതിയായ മാതാവിനെ ഞങ്ങൾ കണ്ടു.  ഞാൻ എന്റെ പതിവുചോദ്യം തന്നെ ചോദിച്ചു; "ഞാൻ എന്തുചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?"
              "എന്റെ ബഹുമാനാർത്ഥം   ഒരു ചാപ്പൽ ഇവിടെ നിർമ്മിക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്നു. ജപമാല ചൊല്ലുന്നത് നിങ്ങൾ തുടരണം. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കുകയും പട്ടാളക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്യുന്നതാണ്."
"അങ്ങയുടെ പേരെന്താണെന്ന് ഞങ്ങളോട് പറയുമോ?"
"ഞാൻ ജപമാല രാജ്ഞിയാണ്."
                    അൽപ്പസമയത്തെ നിശബ്ദതയ്ക്കു ശേഷം ലൂസി പറഞ്ഞു; "ഒരുപാട് ആളുകൾ അപേക്ഷകൾ അറിയിച്ചിട്ടുണ്ട്. അങ്ങ് അവയെല്ലാം സാധിച്ചു കൊടുക്കുമോ?"
                              "ചിലത് ഞാൻ സാധിച്ചു കൊടുക്കുന്നതാണ്; മറ്റുള്ളത് ഇല്ല."  ദൈവമാതാവ് ഗൗരവമായി പറഞ്ഞു.  ദർശനവേളകളിൽ ഒരിക്കൽപ്പോലും മാതാവ് പുഞ്ചിരിച്ചില്ല. പാപങ്ങൾക്കു  പ്രായശ്ചിത്തം ചെയ്യണമെന്നാണ് അമ്മ ആവശ്യപ്പെട്ടത്.   "ആളുകൾ അവരുടെ ജീവിതം നവീകരിക്കുകയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുകയും ദൈവത്തോട് മാപ്പിരക്കുകയും ചെയ്യണം. ഇനിയും അവിടുത്തെ കൂടുതൽ ദ്രോഹിക്കരുത്. നിങ്ങളുടെ പാപങ്ങളാൽ ഇപ്പോൾത്തന്നെ അവിടുന്ന് അത്യധികം വ്രണിതനാണ്‌.."