ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Saturday, January 25, 2014

മിതത്വം

 സാന്മാർഗിക പുണ്യങ്ങൾ

 ( വി. ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്)

                മിതത്വം മറ്റൊരു സാന്മാർഗിക പുണ്യമാണ്. ഇഷ്ടംപോലെ അലഞ്ഞു നടക്കാൻ അനുവദിക്കാതെ ഭാവനയെ നമുക്കു നിയന്ത്രിക്കാം. നമ്മുടെ കണ്ണ്, വായ്‌ എന്നിവയുടെ ഉപയോഗത്തിലും മിതത്വം പാലിക്കാം. ചിലരുടെ വായിൽ എപ്പോഴും എന്തെങ്കിലും മധുര പദാർഥം കാണും. നമുക്ക്  നമ്മുടെ ചെവിയുടെ ഉപയോഗത്തിലും മിതത്വം പാലിക്കാം. ചീത്തയായ പാട്ടുകളും അശ്ലീല സംസാരങ്ങളും കേൾക്കാൻ അനുവദിക്കാതിരിക്കാം. ഘ്രാണത്തിലും മിതത്വം പാലിക്കാം. ചിലർ, അന്യർക്ക് അസഹ്യത ഉളവാകത്തക്ക രീതിയിൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നു. 
               ചുരുക്കത്തിൽ, നമ്മുടെ ശരീരം മുഴുവൻ കൊണ്ട് മിതത്വം കാക്കുവാൻ കഴിയും. എങ്ങിനെ? കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അങ്ങുമിങ്ങും ഓടുവാൻ നമ്മുടെ ഈ പാവപ്പെട്ട ശരീരത്തെ അനുവദിക്കാതെ, അതിനെ നിയന്ത്രിച്ചു കീഴടക്കിക്കൊണ്ട്..    ചിലർ മെത്തയിൽ കിടക്കുന്നത് കുഴിച്ചു മൂടിയതുപോലെയാണ്. തങ്ങൾ  എത്ര സുഖമായി ശയിക്കുന്നുവെന്ന് കൂടുതൽ നന്നായി അനുഭവിച്ചറിയുവാൻ വേണ്ടി ഉറക്കം വരാതിരിക്കാൻ പോലും അവർ ആഗ്രഹിക്കുന്നു.എന്നാൽ, പുണ്യവാന്മാർ അങ്ങിനെ ആയിരുന്നില്ല. അവർ ഇപ്പോൾ ആയിരിക്കുന്നിടത്ത്‌ നാം എങ്ങിനെ ചെന്നുചേരുമെന്ന് എനിക്കറിഞ്ഞുകൂടാ. 
            ആ മഹാവിശുദ്ധനുണ്ടല്ലോ - വി. ചാൾസ് ബറോമിയോ? അദ്ദേഹത്തിന്റെ മുറിയിൽ എല്ലാർക്കും കാണത്തക്ക ഭാഗത്ത്, ഒരു കർദ്ദിനാളിനു യോജിച്ച ഒന്നാംതരം കിടക്കയുണ്ടായിരുന്നു. എന്നാൽ, അതുകൂടാതെ മരക്കഷണങ്ങൾ കൊണ്ടുണ്ടാക്കിയ വേറൊരു കിടക്കയുമുണ്ടായിരുന്നു. പക്ഷെ, ഇത് ആർക്കും കാണാൻ സാധിക്കുമായിരുന്നില്ല. ഈ കിടക്കയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്! തണുപ്പകറ്റുവാൻ അദ്ദേഹം യാതൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. അതിഥികൾ ഉള്ളപ്പോൾ തീ കത്തിക്കുമെങ്കിലും അദ്ദേഹം തീയുടെ ചൂടേൽക്കാതെ വളരെ അകന്നു മാറിയാണ് ഇരുന്നിരുന്നത്!വിശുദ്ധരുടെ ജീവിതം ഇപ്രകാരമായിരുന്നു. അവർ ലോകത്തിനു വേണ്ടിയല്ല, സ്വർഗത്തിനു വേണ്ടിയാണ് ജീവിച്ചിരുന്നത്.
                                             

Thursday, January 23, 2014

സാന്മാർഗിക പുണ്യങ്ങൾ

(വി. ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽനിന്ന്)


വിവേകം 

ദൈവത്തിന് ഏറ്റം ഇഷ്ടമുള്ളത് ഏതെന്നും നമ്മുടെ ആത്മരക്ഷയ്ക്ക് ഏറ്റം ഉപകരിക്കുന്നത്‌ ഏതെന്നും വിവേകം നമുക്കു കാണിച്ചു തരുന്നു. ഏറ്റവും പൂർണ്ണമായതിനെ നാം തെരെഞ്ഞെടുക്കണം. നാം സ്നേഹിക്കുന്ന ഒരാൾക്കു വേണ്ടിയും നമ്മെ ദ്രോഹിച്ച വേറൊരാൾക്കുവേണ്ടിയും ഓരോ സത് കൃത്യം നാം ചെയ്യേണ്ടതുണ്ടെന്നു കരുതുക. ആദ്യം നാം ഏതാണ് തെരെഞ്ഞെടുക്കേണ്ടത്? നമ്മെ ദ്രോഹിച്ച ആൾക്കുവേണ്ടിയുള്ളത്.
                       സ്വാഭാവികമായി നാം ഇഷ്ടപ്പെടുന്ന ഒരു കാര്യം ചെയ്യുന്നതിൽ നിന്നും വലിയ നന്മയൊന്നും കിട്ടാനില്ല. ഒരിക്കൽ ഒരു മാന്യവനിത വി.അത്തനേഷ്യസിന്റെ പക്കൽ ചെന്ന് അദ്ദേഹം സംരക്ഷിച്ചു പോരുന്ന നിർദ്ധനരുടെ കൂട്ടത്തിൽ  നിന്ന് ഒരു വിധവയെ തനിക്കു കൂട്ടായി നൽകണമെന്ന് അപേക്ഷിച്ചു. അദ്ദേഹം അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. എന്നാൽ, ഈ വിധവ വളരെ നല്ലവളായിരുന്നു. വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെ ചെയ്തിരുന്നു. ഒന്നിനും യജമാനത്തിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല. സ്വർഗത്തിൽ പോകണമെങ്കിൽ പ്രയാസമുള്ള പ്രവൃത്തികൾ ചെയ്യണമെന്നറിഞ്ഞിരുന്ന ആ സ്ത്രീ തനിക്ക് അത്രയും നന്മയുള്ള ഒരു കൂട്ടുകാരിയെ നൽകിയതിന് വിശുദ്ധനെ കുറ്റപ്പെടുത്തി. അപ്പോൾ വിശുദ്ധൻ തന്റെ സംരക്ഷണയിൽ ഉണ്ടായിരുന്നതിൽ ഏറ്റവും ദുശ്ശീലയായ ഒരുവളെ അയച്ചുകൊടുത്തു.  അവൾ, പെട്ടെന്നു കോപിക്കുന്നവളും ഒന്നുകൊണ്ടും തൃപ്തിപ്പെടാത്തവളുമായിരുന്നു. ഈ മാന്യ സ്ത്രീ ചെയ്തതുപോലെയാണ് നാമും ചെയ്യേണ്ടത്.നമ്മുടെ സഹായങ്ങളെ വിലമതിക്കുകയും അവയ്ക്കു തക്ക പ്രതിനന്ദി കാണിക്കുകയും ചെയ്യുന്നവർക്കു നന്മ ചെയ്തതുകൊണ്ട് നമുക്കു വലിയ നേട്ടമൊന്നും കിട്ടാനില്ല.

             മറ്റുള്ളവർ തങ്ങളെ വേണ്ടപോലെ ശുശ്രൂഷിക്കുന്നില്ല എന്നു കരുതുന്നവർ കുറച്ചൊന്നുമല്ല. തങ്ങൾക്ക് എല്ലാറ്റിനും അവകാശമുണ്ടെന്നാണ് അവരുടെ വിചാരം.  അവർ എപ്പോഴും അതൃപ്തരായി കാണപ്പെടുന്നു. തന്നിമിത്തം, പ്രതിനന്ദി കാണിക്കുവാൻ അവർ തുനിയുന്നില്ല. ഇത്തരക്കാർക്കാണ് നാം കൂടുതൽ സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കേണ്ടത്. നമ്മുടെ എല്ലാ പ്രവൃത്തികളിലും നാം വിവേകമുള്ളവരായിരിക്കണം. നമ്മുടെ ഇഷ്ടമല്ല, നല്ലവനായ ദൈവത്തിന്റെ ഇഷ്ടമാണ് നാം ചെയ്യേണ്ടത്.
                      ഒരു കുർബാന ചൊല്ലിക്കുവാൻ നിങ്ങൾ കുറെ പണം സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നു കരുതുക. അപ്പോൾ ആഹാരത്തിനു വകയില്ലാതെ ഒരു കുടുംബം കഷ്ടപ്പെടുന്നതായി അറിയുന്നുവെന്നും വിചാരിക്കുക. ആ പണം ആ കുടുംബത്തിനു കൊടുക്കുന്നതാണ് ദൈവത്തിനു കൂടുതൽ ഇഷ്ടം. എന്തുകൊണ്ടെന്നാൽ, ആ പണം കൊടുക്കാതിരുന്നതു നിമിത്തം കുർബാന മുടങ്ങുകയില്ല. ആ പട്ടിണിപ്പാവങ്ങളാകട്ടെ, ആ സഹായം ലഭിക്കുന്നില്ലെങ്കിൽ ഒരുപക്ഷെ മരണമടഞ്ഞേക്കും. ഒരു ദിവസം മുഴുവൻ പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു സങ്കൽപ്പിക്കുക. എന്നാൽ, ദാരിദ്ര്യം മൂലം അത്യധികമായ കഷ്ടതയനുഭവിക്കുന്ന പാവങ്ങൾക്കു വേണ്ടി ആ സമയം വിനിയോഗിക്കുന്നുവെങ്കിൽ അതായിരിക്കും ദൈവത്തെ കൂടുതൽ പ്രസാദിപ്പിക്കുന്നത്.

Wednesday, January 22, 2014

പൗരോഹിത്യം


(വി.ജോണ്‍ മരിയ വിയാനിയുടെ പ്രസംഗത്തിൽ നിന്ന്)

               ആരാണ് ഒരു പുരോഹിതൻ? ദൈവത്തിന്റെ സ്ഥാനം വഹിക്കുന്നവൻ. ദൈവത്തിന്റെ എല്ലാ അധികാരങ്ങളാലും അലംകൃതൻ..ദിവ്യരക്ഷകൻ വൈദികരോടു പറഞ്ഞു: "പോകുവിൻ, എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരങ്ങളും എനിക്കു നൽകപ്പെട്ടിരിക്കുന്നു.ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ..."
                            പാപമോചനം നല്കുന്ന വൈദികൻ, "ദൈവം നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഞാൻ  നിന്റെ പാപങ്ങൾ മോചിക്കുന്നു" എന്നത്രെ. ദിവ്യബലിയിൽ, "ഇത് നമ്മുടെ കർത്താവിന്റെ ശരീരമാകുന്നു" എന്നല്ല പറയുന്നത്, പ്രത്യുത, "ഇത് എന്റെ ശരീരമാകുന്നു" എന്നാണ്.
                           നിങ്ങളുടെ പാപങ്ങൾ ഏറ്റു പറയുവാൻ പരിശുദ്ധ കന്യകയെയോ മാലാഖമാരെയോ ഒന്നു വിളിച്ചു നോക്കുക:  അവർ നിങ്ങളുടെ പാപങ്ങൾ മോചിക്കുമോ? ഇല്ല.. അവർ നിങ്ങൾക്ക് നമ്മുടെ കർത്താവിന്റെ തിരു ശരീര രക്തങ്ങൾ തരുമോ? ഇല്ല.. തന്റെ തിരുക്കുമാരനെ തിരുവോസ്തിയിലേക്കു വിളിച്ചു വരുത്തുവാൻ പരിശുദ്ധ കന്യകയ്ക്കു കഴിയില്ല.  ഒരായിരം മാലാഖമാർ ഒന്നിച്ചു കൂടിയാലും നിങ്ങൾക്കു  പാപമോചനം നൽകാൻ  അവർക്കു സാധിക്കയില്ല. എന്നാൽ, എത്ര നിസ്സാരനായിക്കൊള്ളട്ടെ, ഒരു വൈദികന് അതു സാധിക്കും.  "സമാധാനത്തിൽ പോവുക; നിന്റെ പാപങ്ങൾ ഞാൻ മോചിക്കുന്നു" എന്ന് പറയുവാൻ അദ്ദേഹത്തിനു കഴിയും. 
                      കണ്ടാലും! ഒരു വൈദികന്റെ അധികാരം! അദ്ദേഹത്തിന്റെ ഒരു വാക്ക് ഒരു അപ്പക്കഷണത്തെ ദൈവമാക്കുന്നു! പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനേക്കാൾ മഹത്തരമാണത്. ആരോ ചോദിച്ചു, "വി.ഫിലോമിന ആർസിലെ വികാരിയെ അനുസരിക്കുന്നുവോ?" എന്ന്..   തീർച്ചയായും.. ദൈവം അനുസരിക്കുന്ന ആളെ ഫിലോമിനയ്ക്ക് എന്തുകൊണ്ട് അനുസരിച്ചു കൂടാ?
                   വൈദികൻ! ഹാ, എത്ര ഉന്നതനാണദ്ദേഹം! സ്വർഗ്ഗത്തിലെത്തും വരെ തന്റെ വിളിയുടെ മാഹാത്മ്യം അദ്ദേഹം ഗ്രഹിക്കയില്ല. ഈ ലോകത്തിൽ വെച്ച് അതു ഗ്രഹിച്ചിരുന്നുവെങ്കിൽ അദ്ദേഹം മരിക്കുമായിരുന്നു - ഭയത്താലല്ല; സ്നേഹ പാരവശ്യത്താൽ !
                       തനിക്കു വേണ്ടിയല്ല ഒരാൾ വൈദികനാകുന്നത് . സ്വന്തം പാപങ്ങൾ അദ്ദേഹം മോചിക്കുന്നില്ല; തനിക്കു തന്നെ കൂദാശകൾ നൽകുന്നില്ല . അതേ, അദ്ദേഹം നിങ്ങൾക്കു വേണ്ടിയുള്ളവനാണ്.
പൗരോഹിത്യം, ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹമാകുന്നു. പുരോഹിതനെ കാണുമ്പോൾ രക്ഷകനായ കർത്താവിനെപ്പറ്റി ചിന്തിക്കുവിൻ!

     THE PRIESTHOOD IS A MASTERPIECE OF CHRIST'S DIVINE LOVE, WISDOM AND POWER...

NEVER ATTACK A PRIEST
(Our Lord's revelations to Mutter Vogel)

Thursday, December 12, 2013

ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നു..


ഒരു പുരോഹിതൻ്റെ അനുഭവം    


വിശുദ്ധനും പണ്ഡിതനുമായ ഒരു വൈദികൻ, തന്റെ ആദ്യ ഇടവകയുടെ ചുമതലയിൽ ഇരിക്കുമ്പോഴാണ് തീർത്തും  അസാധാരണമായ ഈ സംഭവത്തിനു സാക്ഷിയായത്.   

ഒരു ക്രിസ്മസ് രാത്രിയിൽ പാതിരാക്കുർബാനയ്ക്കു ശേഷം അദ്ദേഹം തന്നെ പള്ളിയെല്ലാം പൂട്ടി ഉറങ്ങാനായി പോയി.  പിറ്റേന്നു രാവിലെ ഏഴര മണിയോടെ  തൻ്റെ വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി അദ്ദേഹം തനിച്ചു പള്ളിയിലെത്തി,  സാക്രിസ്റ്റിയിലേക്കു തുറക്കുന്ന സൈഡു വാതിൽ  തുറന്ന് പള്ളിയിലെ എല്ലാ ലൈറ്റുകളുമിട്ടു. അനന്തരം, പള്ളിക്കകത്തേക്കു പ്രവേശിച്ച അദ്ദേഹം, അക്ഷരാർഥത്തിൽ മരവിച്ചു നിന്നുപോയി.. വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച അപരിചിതരായ ഒരു കൂട്ടം ആളുകൾ, പള്ളിയിലെ ബെഞ്ചുകളിൽ നിശബ്ദരായിരുന്നു പ്രാർഥിക്കുന്നു!  വേറൊരു ചെറിയ ഗണം ആളുകൾ,  പള്ളിക്കകത്ത് ഒരുക്കിയിരുന്ന  പുൽക്കൂടിനു മുൻപിൽ നിശബ്ദരായി ധ്യാനിച്ചുകൊണ്ടു നിൽക്കുന്നു!!

 പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നുണർന്ന  വൈദികൻ, ഉച്ചത്തിൽ അവർ ആരാണെന്നും എങ്ങിനെയാണവർ പള്ളിക്കുള്ളിൽ കടന്നതെന്നും ചോദിച്ചു.  ആരും ശബ്ദിച്ചില്ല.  അവരുടെ അടുത്തേക്കു ചെന്ന് വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞു; " ക്രിസ്മസ് രാത്രിയിൽ അസാധാരണമായ കാര്യങ്ങൾ  സംഭവിക്കുന്നു...." വീണ്ടും കടുത്ത  നിശബ്ദത..  
   പള്ളിയിലെ പ്രധാന വാതിലും മറ്റു വാതിലുകളും    പരിശോധിച്ച  വൈദികൻ,അവയെല്ലാം പൂട്ടിയ നിലയിൽത്തന്നെയാണെന്നു  കണ്ടു.. വിസ്മയത്തോടെ, എന്നാൽ ഇതെങ്ങനെ സംഭവിച്ചുവെന്നു കണ്ടുപിടിക്കണമെന്ന ദൃഡനിശ്ചയത്തോടെ അവരുടെ അടുത്തേക്കു നടക്കാനൊരുങ്ങിയ അദ്ദേഹം, വീണ്ടും തരിച്ചു നിന്നു !!  ബെഞ്ചുകളെല്ലാം  ഒഴിഞ്ഞിരുന്നു!! ആളുകളെല്ലാം അപ്രത്യക്ഷരായിരുന്നു !!

ഇക്കാര്യം വളരെനാൾ അദ്ദേഹം മനസ്സിൽ  കൊണ്ടുനടന്നു ... ഒടുവിൽ, ആരോടെങ്കിലും ഇതു പങ്കുവെക്കാതെ വയ്യ എന്നായപ്പോൾ, താൻ  ഗുരുവിനെപ്പോലെ ആദരിക്കുന്ന മറ്റൊരു വൈദികനോട്  ഇക്കാര്യം പറഞ്ഞു ;  വിശദീകരണവും ആരാഞ്ഞു .  അദ്ദേഹം മറുപടി പറഞ്ഞു; "അവർ മറ്റാരുമല്ല,  മരണമടഞ്ഞ, ശുദ്ധീകരണസ്ഥലത്തെ  തങ്ങളുടെ ശുദ്ധീകരണം ദേവാലയത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ആത്മാക്കളാണ്..."

"എന്തിനു ദേവാലയത്തിൽ പരിഹാരമനുഷ്ടിക്കണം?"

"നാം എവിടെ  വെച്ചാണോ പാപം  ചെയ്തത്  അവിടെ വെച്ചുതന്നെ പരിഹാരമനുഷ്ടിക്കുക എന്നത് നീതിയാണല്ലോ .   ദേവാലയത്തിൽ കണ്ട ആ ആളുകൾ  പരിപൂർണ്ണ നിശബ്ദരായാണ് പ്രാർഥിച്ചുകൊണ്ടിരുന്നത്.  എന്തായിരിക്കാം കാരണം?  നമുക്കറിയാം,  ദേവാലയത്തിനുള്ളിൽ,  പരമ പരിശുദ്ധമായ ദിവ്യകാരുണ്യത്തിനു മുൻപിൽ ആളുകൾ എത്ര അനാദരവോടെയാണ്  പെരുമാറുന്നതെന്ന് ...  ബലിയർപ്പണം നടന്നുകൊണ്ടിരിക്കുമ്പോൾപ്പോലും  ചിരിച്ചും സംസാരിച്ചും  സമയം ചെലവഴിക്കുന്ന എത്രയോ ആളുകളെ നാം കാണുന്നു ?  സക്രാരിയിലെ  ഈശോയുടെ   പരിശുദ്ധസാന്നിധ്യം  തീർത്തും  അവഗണിച്ച്  ദേവാലത്തെ ഒരു ചന്തസ്ഥലമാക്കി മാറ്റുന്നവരാണ് അധികവും.."  

"എന്തുകൊണ്ടാണ് അവർ അപ്രത്യക്ഷരായത് ?" 

"അവർ അപ്രത്യക്ഷരായതല്ല, കാഴ്ചയിൽ നിന്നു മറഞ്ഞതാണ്.. അവർ ഇപ്പോഴും ദേവാലയത്തിൽത്തന്നെയുണ്ട്;   പരിശുദ്ധ കുർബാന  എന്നത്  ഒരു പരിഹാസവിഷയമല്ല.  ജീവിതകാലത്ത് നാം ചെയ്യുന്ന ഓരോ വാക്കിനും പ്രവൃത്തിക്കും മരണശേഷം നാം വില കൊടുക്കേണ്ടി വരും.    ജീവിച്ചിരുന്നപ്പോൾ പരിശുദ്ധ കുർബാനയോടു  കാട്ടിയ അനാദരവിനും നിന്ദയ്ക്കും പരിഹാരമായി ഇപ്പോൾ അവർ നിശബ്ദരായി ആരാധനയർപ്പിക്കുന്നു.." 

"ഈ പരിഹാരം എത്ര കാലത്തേക്ക് ?"

"അത്  ദൈവനിശ്ചയം പോലെ .."

" എന്തുകൊണ്ടാണ് ഞാൻ മാത്രം ഈ കാഴ്ച കാണുവാനിടയായത്‌?

"താങ്കളും താങ്കൾ വഴി മറ്റുള്ളവരും, ഇപ്രകാരം  ദേവാലയങ്ങളിൽ  പരിഹാരം അനുഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ആത്മാക്കൾക്കു വേണ്ടി  പ്രാർഥിക്കുവാനായി.."

"എന്തുകൊണ്ടാണ് അവർ വില കുറഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരുന്നത് ?"

      "ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന അവരുടെ ആഡംബര ഭ്രമത്തിനും അഹങ്കാരത്തിനുമൊക്കെ  പരിഹാരം ചെയ്യുകയാണവർ..  നാം കാണുന്നതല്ലേ,  മാന്യമായി  വസ്ത്രധാരണം ചെയ്യാത്ത  എത്രയോ ആളുകളാണ്, പ്രത്യേകിച്ചും സ്ത്രീകൾ,  പരിശുദ്ധ കുർബാന സ്വീകരണത്തിനായി അണയുന്നത് ?  വൈദികർ ഇതിനെതിരെ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കയോ ചെയ്യാം; എന്നാൽ, ഒരു ദിവസം, ദൈവതിരുമുൻപിൽ  ഇതിന് കണക്കു കൊടുത്തേ തീരൂ ..  താങ്കൾ കണ്ട ദരിദ്ര വസ്ത്രധാരികളുടെ വസ്ത്രധാരണരീതിക്ക് മറ്റൊരു വിശദീകരണം നല്കാനില്ല..."

                                             ഗുരുനാഥനായ വൈദികൻ ഉപസംഹരിച്ചു:   "പരിശുദ്ധ കുർബാനയിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോനാഥന്  അർഹമായതും നാം അർപ്പിക്കേണ്ടതുമായ  ആരാധനാവണക്കങ്ങൾ അർപ്പിക്കുവാൻ നമുക്ക് കഴിയില്ല;  പക്ഷെ, അതിനുള്ള എളിയ പരിശ്രമങ്ങളെങ്കിലും  നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം.. ദിവ്യനാഥൻ അവയിൽ  പ്രീതനാവുകയും നമ്മെ അതിധാരാളമായി അനുഗ്രഹിക്കുകയും ചെയ്യുമെന്നത് തീർച്ചയാണ് .."

Tuesday, September 24, 2013

ജീവിതലക്ഷ്യം

                   ഈശോ പറയുന്നു:   "എനിക്കു വളരെ സന്തോഷം തരാൻ നീ കുറച്ചു മാത്രം ചെയ്താൽ മതി. നിനക്ക്  ദൈവത്തെക്കുറിച്ച് കൂടുതൽ പൂർണ്ണമായ  അറിവുണ്ടായിരുന്നെങ്കിൽ ഇതു മനസ്സിലാകുമായിരുന്നു.  മനുഷ്യന്റെ ഗുണങ്ങൾ വച്ചാണ് നീ മിക്കപ്പോഴും ദൈവത്തെ വിധിക്കുന്നത്. നീ ഒന്നുമല്ലെന്നും എന്റെ ദാനങ്ങൾക്ക് അയോഗ്യയാണെന്നും ഓർക്കുക. ഈ വർഷം ഞാൻ  നിനക്കു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിന്റെ ഹൃദയം സ്നേഹം കൊണ്ടു നിറയട്ടെ...  എന്റെ പരിശുദ്ധിയോടടുത്തു വരാനുള്ള ആഗ്രഹം കൊണ്ടു നിറയട്ടെ... നിന്റെ ആഗ്രഹങ്ങൾ എന്നെ പ്രസാദിപ്പിക്കുന്നു.   നിന്റെതന്നെ പരിശ്രമം കൊണ്ട് അവ നേടിയെടുക്കാമെന്ന് ശരണപ്പെടരുത്. മറിച്ച്, നിന്നെ സഹായിക്കാൻ എന്നോടു പറയുക. ആദ്ധ്യാത്മികതലത്തിൽ നിന്റെ ഇഷ്ടത്തെ മാറ്റിവയ്ക്കുക;  നീ സത്യത്തിന്റെ വേഗതയേറിയ വഴിയിലായിരിക്കും.  ഞാൻ  ദൈവമായിരുന്നിട്ടും എന്നെ അയച്ച എന്റെ പിതാവിന്റെ ഇഷ്ടം മാത്രമേ ഞാൻ  ചെയ്തുള്ളൂ.   തീർച്ചയായും അതൊരു രഹസ്യമാണ്. എന്നാൽ അതു വിശ്വസിക്കുക. എന്റെ ഹിതത്തിനെതിരായുള്ള നിന്റെ ഇഷ്ടങ്ങളിൽ നിന്ന് ഓടിയകലുമ്പോൾ സന്തോഷിക്കുവാൻ നീ പതിയെപ്പതിയെ പഠിക്കും. നീ പരിപൂർണ്ണയാകാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ ഭവനത്തിൽ വസിക്കും. നിന്റെ ഈ ഭൂമിയിലെ ജീവിതം അതിനുവേണ്ടി മാത്രമാണ്..
                    എന്റെ വിശ്വസ്തരായവരെ ഞാനെപ്പോഴും വിശ്വസ്തതയോടെ കൂടെ നടത്തുകയും എനിക്കായി സഹിക്കാനാഗ്രഹിക്കുന്നവർക്ക് ശക്തിയും സമാശ്വാസവും നൽകുകയും ചെയ്യുന്നു. അവർ എനിക്കായി സഹിക്കുന്നവ, ഞാൻ  അവർക്കു മുമ്പേ സഹിച്ചു; കാരണം, എന്റെ സ്നേഹിതരുടെ സഹനങ്ങളിൽ ഞാനും സഹിക്കുന്നു.  നിനക്കു പ്രിയപ്പെട്ട ഒരാൾ സഹിക്കുന്നതു കാണുമ്പോൾ നിനക്കും വേദനിക്കില്ലേ? എല്ലാ സ്നേഹിതരിലും വച്ച് ഏറ്റം ആർദ്രഹൃദയനായവൻ ഞാനല്ലേ? ഓ, എന്നെ വിശ്വസിക്കുക; കാരണം അതാണു സത്യം. എന്നെ കൂടുതലായി സ്നേഹിക്കാൻ അതു നിന്നെ ശക്തിപ്പെടുത്തും. ഓരോ ദിവസവും ഇത്തിരി കൂടി - അങ്ങനെ സാവധാനം,  നിന്റെ ആത്മാവിനെ ഭാരപ്പെടുത്താതെ...  വിശുദ്ധമായ ആഗ്രഹങ്ങൾ കൂടെക്കൂടെ പുലർത്തുക.  ഹൃദയത്തിന്റെ ഒരു ചെറിയ ഉയർത്തൽ, വാത്സല്യം നിറഞ്ഞ ഒരു നോട്ടം, സന്തോഷപൂർണ്ണമായ വിശ്വസ്തത, എളിമയുടെ ഒരു മൗനം, എന്നെപ്രതി ഒരു കാരുണ്യപ്രവൃത്തി... ഒരിക്കലും എനിക്കു   നന്ദി പറയാതിരിക്കരുത്..."

- Our Lord to  Gabrielle Bossis  (From 'He and I')

Monday, September 16, 2013

വേദനിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക

(പ്രമുഖ മിസ്റ്റിക്കായ വാസുല റിഡൻ തന്റെ അനുഭവം വിവരിക്കുന്നു)

04-08-1987

                     മൂന്നു ദിവസം മുമ്പ് ടിവിയിൽ രണ്ടു കുട്ടികൾ  ഭൂഗർഭത്തിൽ കുടുങ്ങി മരിച്ച സംഭവം ഞാൻ കാണാനിടയായി.  ആ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും എനിക്കു സഹതാപം തോന്നി. മാതാപിതാക്കൾക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു. അടുത്ത ദിവസം, കാനഡായിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങളും ജനങ്ങളുടെ ദുരിതവും ടിവിയിൽ കണ്ടു...   അവർക്കുവേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. എനിക്കവരോട് അനുകമ്പ തോന്നി. എന്നാലും ഈ ദുരന്തം എനിക്കനുഭവപ്പെട്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വേദന തോന്നിയുമില്ല. പൊടുന്നനവേ, ദൈവം തന്റെ രശ്മി എന്നിലേക്കു കടത്തിവിട്ടു... അത് ന്റെ നെഞ്ചു തുളച്ച് പുറംവരെയെത്തി, എന്നെ ദഹിപ്പിക്കുന്നതുപോലെയുള്ള അനുഭവമായിരുന്നു അത്. ഓടിപ്പോയി വെള്ളം കുടിക്കണമെന്നു തോന്നി...  കുറച്ചു കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ, ഈ രണ്ടു സംഭവങ്ങളും ഞാൻ എത്രമാത്രം ആഴമായി സ്വയം അനുഭവിക്കേണ്ടിയിരുന്നുവെന്ന് ദൈവം കാണിച്ചുതന്നു. 
                              സ്വപ്നത്തിൽ, എന്റെ മകൻ മരിച്ചതായി ഞാൻ കാണുന്നു... സങ്കടം കൊണ്ട് ഞാൻ എണീറ്റപ്പോൾ, ഇതേ വേദന തന്നെ മക്കൾ നഷ്ടപ്പെട്ടവരോടും കാണിക്കണം എന്ന് ദൈവം അരുളിച്ചെയ്തു. ഞാൻ ആ മാതാപിതാക്കൾക്കുവേണ്ടി വേദനയോടെ പ്രാർത്ഥിച്ചു. എന്നിട്ടു ഞാൻ വീണ്ടും കിടന്നു. അടുത്തതായി, ഒരു ചുഴലിക്കാറ്റിൽ ഞാനകപ്പെടുന്നതായും മരണഭീതി എന്നിൽ ഉളവാകുന്നതായും ഞാൻ കണ്ടു... ദൈവം എന്നെ വീണ്ടും ഉണർത്തി,  കാനഡായിൽ  ചുഴലിക്കാറ്റിന്റെ ദുരന്തം  അനുഭവിക്കുന്നവർക്കുവേണ്ടി വേദനയോടെ പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. ഞാൻ ആ ദുരന്തത്തിലകപ്പെട്ടാലെന്നപോലെ അവർക്കുവേണ്ടി പ്രാർത്ഥിച്ചു..

ഈശോ പറയുന്നു:   "മറ്റുള്ളവരുടെ കഷ്ടപ്പാടുകളുമായി താദാത്മ്യം പ്രാപിക്കാൻ സ്നേഹം നിന്നെ പരിശീലിപ്പിക്കും. അവരുടെ വേദനകളും കഷ്ടപ്പാടുകളും നിന്റേതെന്നപോലെ നിനക്ക് അനുഭവപ്പെടും. കഷ്ടപ്പാടുകൾ നീ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ, അവരുടെ  വേദന നിന്റേതെന്നപോലെ അനുഭവിക്കാനുള്ള കൃപാവരം ഞാൻ നിനക്കു നൽകും.  ഇപ്രകാരം അവരുടെ വേദനകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കാനും നിനക്കു സാധിക്കും. ഞാൻ നൽകുന്ന ഈ ഉൾക്കാഴ്ച മൂലം,  കഷ്ടപ്പെടുന്നവരെ നീ വളരെയേറെ സഹായിക്കും. അവർ കഷ്ടപ്പെടുമ്പോൾ നീയും ഒപ്പം കഷ്ടപ്പെടുക. അവരുടെ കഷ്ടതകൾ നീ പങ്കുവയ്ക്കുക...."


(From 'The True Life in God' by Vassula Ryden)

Saturday, September 14, 2013

വിശുദ്ധ കുരിശിന്റെ തിരുനാൾ


സെപ്തംബർ 14 -  ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 



"ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് കുരിശ്. യേശുവിനു വേണ്ടി സഹിക്കുക എന്നതിനേക്കാൾ കൂടുതൽ മഹത്തരമായി, മധുരതരമായി മറ്റൊന്നുമില്ല."                                
                                                                                   വി.ലൂയി ഡി മോൺട്ഫോർട്ട്