ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Sunday, May 8, 2011

ഈശോ എമ്മാവൂസിലെ ശിഷ്യര്‍ക്കു പ്രത്യക്ഷനാകുന്നു

                  ഒരു മലമ്പാതയിലൂടെ മദ്ധ്യവയസ്ക്കരായ രണ്ടുപേർ വേഗത്തിൽ നടന്നുപോകുന്നു. അവർ ജറുസലേംമലകൾ പിന്നിട്ടു കഴിഞ്ഞു.
                             അവർ പരസ്പരം സംസാരിച്ചുകൊണ്ടാണു നടക്കുന്നത്. കൂടുതൽ പ്രായമുള്ളവൻ പറയുന്നു; "ഞാൻ പറയുന്നത് വിശ്വസിക്കൂ.... അങ്ങനെ ചെയ്യുന്നതായിരുന്നു നല്ലത്. എനിക്ക് ഒരു കുടുംബമുണ്ട്; നിനക്കുമുണ്ട്.... ദേവാലയം തമാശ പറയുകയല്ല;  അവർക്ക് ഇക്കാര്യം തീർത്തും ഇല്ലായ്മയാക്കുക തന്നെ വേണം... അവർ  ചെയ്യുന്നത് ശരിയാണോ? തെറ്റാണോ?  എനിക്കറിഞ്ഞുകൂടാ. ഇക്കാര്യത്തിന് അന്ത്യം കുറിക്കണമെന്നു തന്നെയാണ് അവരുടെ ആഗ്രഹം."
"ഈയൊരു കുറ്റത്തിനാണോ സൈമൺ?"
"അത് ചിലതിനെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. സൻഹെദ്രീനെതിരെ ചിന്തിക്കാന്‍ സ്നേഹം നമ്മെ നിര്‍ബ്ബന്ധിക്കുന്നു.... പക്ഷേ..... ആര്‍ക്കറിയാം......"
"അങ്ങനെയല്ല; ഒരിക്കലും അങ്ങനെയല്ല. സ്നേഹം പ്രകാശിപ്പിക്കുന്നു. അതു തിന്മയിലേക്കു നയിക്കുന്നില്ല."
                         "സന്‍ഹെദ്രീനും പുരോഹിതരും ജനപ്രമാണികളും സ്നേഹിക്കുന്നുണ്ട്. അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്. ദൈവവും ഗോത്രപിതാക്കന്മാരുമായി ഉടമ്പടി സ്ഥാപിച്ച നാൾ മുതല്‍ അവര്‍   യഹോവയെ സ്നേഹിക്കുന്നുണ്ട്.  അതിനാല്‍  സ്നേഹം അവര്‍ക്കും പ്രകാശമാണ്;  അതു തിന്മയിലേക്കു നയിക്കുന്നില്ല."
"അവരുടെ സ്നേഹം  കര്‍ത്താവിനോടല്ല. ശരിയാണ്.. ഇസ്രായേല്‍  യുഗങ്ങളായി ആ വിശ്വാസത്തിലായിരുന്നു. പക്ഷേ, എന്നോടു പറയൂ......... ദേവാലയ പ്രമാണികളും പ്രീശരും നിയമജ്ഞരും നമുക്കു തരുന്നത് വിശ്വാസമാണോ? നിനക്കു  തന്നെ  കാണാം;  കര്‍ത്താവിനു വിശുദ്ധമായ ദേവാലയത്തിലെ നാണയം കൊണ്ട് അവര്‍  ഒറ്റുകാരനു പ്രതിഫലം നല്‍കി. ഇപ്പോൾ കാവല്‍ഭടന്മാര്‍ക്കും കൊടുക്കുന്നു. ഒറ്റുകാരനു കൊടുത്തത് ക്രിസ്തുവിനെ വഞ്ചിച്ചതിന്;
കാവല്‍ക്കാര്‍ക്കു  കൊടുത്തത്  കള്ളം പറയുവാനായിട്ടും... ഓ ! എനിക്കറിഞ്ഞുകൂടാ.... നിത്യമായ ശക്തി പട്ടണമതിലുകൾ തകര്‍ക്കുകയും ദേവാലയ  തിരശ്ശീലകൾ കീറുകയും മാത്രം ചെയ്തത്  എന്തുകൊണ്ടാണെന്ന് !!!  ഞാന്‍  പറയുന്നു;  ഈ പുതിയ ഫിലിസ്ത്യരെയെല്ലാം നാശകൂമ്പാരത്തിനടിയില്‍  കുഴിച്ചുമൂടേണ്ടതായിരുന്നു എന്ന്... എല്ലാറ്റിനേയും !"
"ക്ളെയോപ്പാസേ, നീ പ്രതികാരം തന്നെയാകും."
"അങ്ങനെ ആയിക്കൊള്ളട്ടെ. ഈശോ ഒരു  പ്രവാചകന്‍  മാത്രമായിരുന്നുവെന്ന് നമുക്ക് സമ്മതിക്കാമെന്നു തന്നെ വയ്ക്കുക. എന്നാല്‍ത്തന്നെയും കുറ്റമില്ലാത്തവനെ ശിക്ഷിക്കുന്നതു നിയമവിധേയമാണോ? കാരണം, അവന്‍  കുറ്റമില്ലാത്തവനായിരുന്നു. അവനെ വധിക്കാന്‍  അവര്‍  ആരോപിച്ച ഏതെങ്കിലും കുറ്റം അവനില്‍  നീ കണ്ടിട്ടുണ്ടോ?"
"ഇല്ല; ഒരു  കുറ്റം പോലും അവന്‍   ചെയ്തിട്ടില്ല.  പക്ഷേ, അവന് ഒരു തെറ്റുപറ്റി."
"അതെന്താണ്, സൈമൺ?"
"അവന്റെ കുരിശില്‍  നിന്ന് അവന്‍   ശക്തി പ്രകടിപ്പിച്ചില്ല. നമ്മുടെ വിശ്വാസം ഉറപ്പിക്കുന്നതിനും വിശ്വാസമില്ലാത്ത, ദൈവദോഷം ചെയ്ത ആളുകളെ  ശിക്ഷിക്കാനും അതു ചെയ്യണമായിരുന്നു. അവരുടെ വെല്ലുവിളി സ്വീകരിച്ച് അവന്‍   കുരിശില്‍  നിന്ന് ഇറങ്ങി വരണമായിരുന്നു."
"അവന്‍   അതില്‍ക്കൂടുതലും ചെയ്തല്ലോ. അവന്‍  മരിച്ചവരില്‍  നിന്ന്  ഉയിര്‍ത്തു."
"പക്ഷേ, അതു സത്യമാണോ? എങ്ങനെ ഉയിര്‍ത്തു? അരൂപിയില്‍  മാത്രമോ, അതോ അരൂപിയോടും ശരീരത്തോടും കൂടിയോ?"
"അരൂപി നിത്യമാണ്. അതിന് ഉയിര്‍ക്കേണ്ട ആവശ്യമില്ല." ക്ളെയോപ്പാസ് പറയുന്നു.
"എനിക്കും അതറിയാം. ഞാനുദ്ദേശിച്ചത് ഇതാണ്; അവന്‍  ദൈവസ്വഭാവത്തില്‍  മനുഷ്യരുടെ എല്ലാ കെണികൾക്കും മീതേ ഉയിര്‍ത്തഴുന്നേറ്റതേയുള്ളോ എന്നാണു്. കാരണം, മാനുഷികമായ, ഭീതി ജനിപ്പിക്കുന്ന ക്രൂരതയാല്‍  അവര്‍  അവനു കെണികൾ വച്ചു. നീ അതു കേട്ടില്ലായിരുന്നോ? മാര്‍ക്ക് പറഞ്ഞു, ഗദ്സെമനിയില്‍  അവന്‍  പ്രാര്‍ത്ഥിക്കാന്‍  പോയ പാറയില്‍  ധാരാളം രക്തം ഉണ്ടായിരുന്നെന്ന്. മാര്‍ക്കിനോട് ജോൺ പറഞ്ഞു, അവിടെ ചവിട്ടി നടക്കരുത്, കാരണം ദൈവമനുഷ്യന്റെ രക്തം വിയര്‍പ്പായതാണ് അവിടെ വീണു കിടക്കുന്നതെന്ന്. പീഡനങ്ങൾക്കു മുമ്പ് അവന്‍  രക്തം വിയര്‍ത്തെങ്കില്‍  അവനു പീഡനങ്ങളെക്കുറിച്ച് കടുത്ത ഭയമുണ്ടായതായിരിക്കണം!"
"ഓ ! പാവം ഗുരുവേ...!"  അവര്‍  മനസ്സിടിവു കൊണ്ടു നിശ്ശബ്ദരാകുന്നു.
                             ഈശോ അവരുടെ ഒപ്പം എത്തിക്കൊണ്ടു ചോദിക്കുന്നു; "നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? ആരാണ് കൊല്ലപ്പെട്ടത്? ഈ നിശ്ശബ്ദതയില്‍  നിങ്ങളുടെ സംസാരം ഇടയ്ക്കിടെ എനിക്കും കേൾക്കാമായിരുന്നു." ധൃതിയില്‍  നടന്നുപോകുന്ന ഒരു  സാധു വഴിപോക്കനെപ്പോലെയാണ് ഈശോ കാണപ്പെടുന്നത്.  അവര്‍  രണ്ടുപേരും ഈശോയെ മനസ്സിലാക്കിയില്ല. 
"താങ്കൾ വളരെ ദൂരെ നിന്നാണോ വരുന്നത്? താങ്കൾ  ജറുസലേമില്‍  തങ്ങിയില്ലേ?"
"ഞാന്‍   വളരെയകലെ നിന്നാണു വരുന്നത്."
"എങ്കില്‍  താങ്കൾ ക്ഷീണിച്ചുകാണും. ഇനിയും വളരെ ദൂരം പോകാനുണ്ടോ?"
"ഉണ്ട്. കുറെയധികം അകലെയാണ് എനിക്കു പോകാനുള്ളത്. ഞാന്‍   വന്ന സ്ഥലത്തേക്കാൾ കൂടുതല്‍  ദൂരം ഇനിയും പോകണം."
"താങ്കൾ കച്ചവടകാര്യങ്ങൾക്കായി  വന്നതാണോ?"
"എനിക്കു കുറേയധികം ആട്ടിന്‍ കുട്ടികളെ വാങ്ങണം; അത്യുന്നതനായ കര്‍ത്താവിനു വേണ്ടി. എനിക്കു ലോകം മുഴുവന്‍  സഞ്ചരിച്ച് ആടുകളെയും ആട്ടിന്‍കുട്ടികളെയും തെരഞ്ഞെടുക്കണം. കാട്ടാടുകളുടെ കൂട്ടത്തിലേക്കും പോകണം. അവയെ ഇണക്കിക്കഴിഞ്ഞാല്‍  നാട്ടിലുള്ളവയെക്കാൾ നല്ലതായിത്തീരും."
"ബുദ്ധിമുട്ടുള്ള ജോലിയാണ്. എങ്കിലും ജറുസലേമിൽ നിൽക്കാതെ താങ്കൾ  കടന്നുപോന്നോ?"
"എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചോദിക്കുന്നത്?"
"കാരണം, ഈ ദിവസങ്ങളിൽ അവിടെ  സംഭവിച്ചതൊന്നും അറിയാത്ത ഏകവ്യക്തി താങ്കളാണെന്നു തോന്നുന്നു."   
"എന്തു സംഭവിച്ചു?"
"താങ്കൾ വളരെ ദൂരെനിന്നു വരുന്നതു കൊണ്ടാവാം ഒരുപക്ഷേ താങ്കള്‍ക്കറിഞ്ഞു കൂടാത്തത്. എങ്കില്‍  മനസ്സിലാക്കിക്കൊള്ളൂ........ കഴിഞ്ഞ മൂന്നു വർഷങ്ങളായി നമ്മുടെ പിതൃരാജ്യത്ത് ഒരു വലിയ പ്രവാചകനുണ്ടായിരുന്നു. നസ്രസ്സിലെ ഈശോ എന്നു പേരുള്ള അവന്‍, വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നു; ദൈവസന്നിധിയിലും മനുഷ്യരുടെ മുമ്പിലും അങ്ങനെ തന്നെ.  അവന്‍  നാട്ടിലെങ്ങും സഞ്ചരിച്ച് പ്രസംഗിച്ചിരുന്നു. അവനാണ് മിശിഹാ എന്ന് അവന്‍   പറഞ്ഞു. അവന്റെ വാക്കും പ്രവൃത്തികളും വാസ്തവത്തില്‍  ദൈവപുത്രന്റേതായിരുന്നു... അവന്‍    പറഞ്ഞതു പോലെ തന്നെ... പക്ഷേ, നീ പരിച്ഛേദിതനാണോ?"
"ഞാൻ  ആദ്യജാതനും കർത്താവിനു  പരിശുദ്ധനുമാണ്."
"എങ്കിൽ ഞങ്ങളുടെ മതത്തെക്കുറിച്ചു നിനക്കറിയാമോ?"
"അതിന്റെ വള്ളിപുള്ളി പോലും എനിക്കറിയാം."
"കൊള്ളാം; അങ്ങനെയെങ്കില്‍  നിനക്കറിയാമല്ലോ, ഇസ്രായേലിന് മിശിഹായെ വാഗ്ദാനം ചെയ്തിരുന്നു. എങ്ങനെ? ഇസ്രായേലിനെ ഒരുമിച്ചുകൂട്ടുന്ന ശക്തനായ ഒരു  രാജാവായി അവൻ   വരുമെന്ന്....... എന്നാല്‍  ഇവന്‍  അങ്ങനെയല്ലായിരുന്നു."
"എങ്ങനെയായിരുന്നു പിന്നെ?"
"അവന്‍ഭൗമികമായ അധികാരം ലക്ഷ്യമാക്കിയില്ല. അവന്‍  പറഞ്ഞത്, നിത്യമായ, ആത്മീയരാജ്യമാണ് അവന്‍  ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. അവന്‍  ഇസ്രായേലിനെ ഒന്നിപ്പിച്ചില്ല; നേരെമറിച്ച്,  അതിനെ ഭിന്നിപ്പിക്കയാണ് ചെയ്തത്. കാരണം, ജനം ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു; അവനില്‍   വിശ്വസിക്കുന്നവരും അവന്‍ കുറ്റവാളിയാണെന്നു കരുതുന്നവരും. വാസ്തവത്തിൽ രാജാക്കന്മാരുടെ രീതിയൊന്നുമല്ല അവന്റേത്; കാരണം അവന്‍   ശാന്തനും തെറ്റുകൾ ക്ഷമിക്കുന്നവനും ആയിരുന്നു. അവന് അതു മാത്രം മതിയായിരുന്നു. ഈ ആയുധങ്ങൾ കൊണ്ട് കീഴ്പ്പെടുത്താനും ഭരിക്കാനും കഴിയുമോ?"
"അതുകൊണ്ട്?"
"അതുകൊണ്ട് പ്രധാന പുരോഹിതന്മാരും ഇസ്രായേലിലെ ജനപ്രമാണികളും അവനെ ബന്ധനസ്ഥനാക്കുകയും മരണത്തിനു വിധിക്കുകയും ചെയ്തു. അവന്‍  ചെയ്തിട്ടില്ലാത്ത കുറ്റങ്ങൾ അവന്റെമേല്‍  ആരോപിക്കപ്പെട്ടു. അവന്റെ ഏക കുറ്റം, അവന്‍  വളരെ നല്ലവനും കര്‍ശനക്കാരനും ആയിരുന്നു എന്നുള്ളതായിരുന്നു."
"ഇതുരണ്ടും കൂടെ എങ്ങനെയാണ് ചേര്‍ന്നുപോകുന്നത്?"
"അതു  സാധ്യമാണ്. കാരണം, ഇസ്രായേലിലെ  പ്രമാണികളോട് അവന്‍  സത്യം കര്‍ശനമായി പറഞ്ഞു; അതേസമയം, അന്യായക്കാരായ അവന്റെ ശത്രുക്കളെ അത്ഭുതം ചെയ്ത് മരണം നല്‍കി  പ്രഹരിക്കാതിരുന്നതും അവന്‍  അത്ര നല്ലവനായിരുന്നതു കൊണ്ടാണ്.

"അവൻ സ്നാപകനെപ്പോലെ കർശനക്കാരനായിരുന്നോ?"

"അതെനിക്കറിഞ്ഞുകൂടാ... അവൻ നിയമജ്ഞരേയും പ്രീശരേയും ശകാരിക്കുമായിരുന്നു; പ്രത്യേകിച്ച് ഈയടുത്ത നാളുകളിൽ അവരെ കർശനമായി ശാസിച്ചിരുന്നു. ദേവാലയ പ്രമാണികളെ, അവർ ദൈവകോപത്തിനായി അടയാളം വയ്ക്കപ്പെട്ടവരെന്നപോലെ,  ഭയപ്പടുത്തിയിരുന്നു. എന്നാൽ ഒരുവൻ യഥാർത്ഥത്തിൽ അനുതാപമുള്ളവനാണെങ്കിൽ, അവന്റെ ഹൃദയത്തിൽ അനുതാപം കണ്ടിരുന്നെങ്കിൽ, ഒരമ്മയേക്കാൾ കാരുണ്യം അവൻ കാണിച്ചിരുന്നു. ഒരു നിയമജ്ഞന് നിയമപുസ്തകം വായിക്കുവാനുള്ള കഴിവിനേക്കാൾ അധികമായ കഴിവ് മനുഷ്യഹൃദയങ്ങൾ വായിക്കുവാൻ അവനുണ്ടായിരുന്നു."

"എന്നിട്ടും നിർദ്ദോഷിയായവനെ വധിക്കാൻ റോമ്മാ അനുവദിച്ചോ?"

"പീലാത്തോസ് അവനെ മരണത്തിനു വിധിച്ചു. പക്ഷേ, അതു  ചെയ്യാൻ അവനാഗ്രഹമില്ലായിരുന്നു. അവൻ നീതിമാനാണ് എന്നു പീലാത്തോസ്  പറഞ്ഞു. പക്ഷേ, അവനെതിരായി സീസറിനോടു പരാതിപ്പെടുമെന്നു പറഞ്ഞ് അയാളെ അവർ ഭയപ്പടുത്തി. ചുരുക്കത്തിൽ അവൻ കുരിശുമരണത്തിനു വിധിക്കപ്പെട്ടു. അവൻ കുരിശിന്മേൽ മരിക്കുകയും ചെയ്തു. ആ  മരണം,  സൻഹെദ്രീനോടുള്ള ഞങ്ങളുടെ ഭയത്തെ ഒന്നുകൂടെ വർദ്ധിപ്പിച്ചു.  ഞാൻ ക്ളെയോപ്പാസിന്റെ മകൻ ക്ളെയോപ്പാസാണ്. ഇവൻ  സൈമൺ; ഞങ്ങൾ രണ്ടുപേരും എമ്മാവൂസുകാരും ബന്ധുക്കളുമാണ്. ഇയാളുടെ മൂത്തമകളുടെ ഭർത്താവാണു ഞാൻ.  ഞങ്ങൾ പ്രവാചകന്റെ ശിഷ്യരുമായിരുന്നു."
"ഇപ്പോള്‍ അങ്ങനെയല്ലേ?"
                "ഞങ്ങൾ  പ്രത്യാശിച്ചിരുന്നത് അവന്‍  ഇസ്രായേലിനെ സ്വതന്ത്രമാക്കുമെന്നും ഒരത്ഭുതം ചെയ്ത്  അവന്റെ വാക്കുകളെ ഉറപ്പിക്കുമെന്നും ആയിരുന്നു. എന്നാല്‍   നേരെ മറിച്ച്....."
"ഏതു വാക്കുകളാണ് അവന്‍  പറഞ്ഞത്?"
             "ഞങ്ങൾ  പറഞ്ഞു കഴിഞ്ഞല്ലോ, 'ഞാന്‍  ദാവീദിന്റെ രാജ്യത്തിലേക്കാണ് വന്നിരിക്കുന്നത്. ഞാന്‍   സമാധാനത്തിന്റെ രാജാവാണ്' എന്നിങ്ങനെ... അവന്‍  ഇങ്ങനെയും പറയുമായിരുന്നു; 'രാജ്യത്തിലേക്കു വരുവിന്‍.' എന്നാലവന്‍  ഞങ്ങൾക്കു രാജ്യം തന്നതുമില്ല. പിന്നെയും അവന്‍      പറഞ്ഞിട്ടുണ്ട്, 'മൂന്നാം ദിവസം ഞാന്‍   മരിച്ചവരില്‍  നിന്ന് ഉയിര്‍ക്കും' എന്ന്. ഇന്ന് അവന്‍      മരിച്ചിട്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പക്ഷേ, അവന്‍ ഉയിര്‍ത്തിട്ടില്ല. ചില സ്ത്രീകളും കാവൽഭടന്മാരും പറയുന്നു, അവന്‍  ഉയിര്‍ത്തഴുന്നേറ്റു എന്ന്. പക്ഷേ ഞങ്ങളാരും അവനെ കണ്ടില്ല. കാവല്‍ക്കാര്‍  ഇപ്പോള്‍ പറയുന്നു, നസ്രായന്റെ ശിഷ്യര്‍  വന്ന് മൃതദേഹം മോഷ്ടിക്കുകയായിരുന്നു; അവര്‍ ആദ്യം പറഞ്ഞതു കള്ളമാണെന്ന്.... എന്നാല്‍   ശിഷ്യന്മാര്‍ ..... ഞങ്ങളെല്ലാം അവനെ ഉപേക്ഷിച്ചുപോയി.......... ഭയമായിട്ട് ഓടിപ്പോയതാണ്; അവന്‍      ജീവിച്ചിരുന്നപ്പോൾ... അവന്‍  മരിച്ചു കഴിഞ്ഞ് ഞങ്ങൾ തീര്‍ച്ചയായും  അവനെ മോഷ്ടിച്ചിട്ടില്ല. പിന്നെ സ്ത്രീകൾ..... അവരെ ആരു വിശ്വസിക്കും!? ഇതൊക്കെയാണ് ഞങ്ങൾ   സംസാരിച്ചുകൊണ്ടിരുന്നത്... ഞങ്ങൾക്ക് ഇക്കാര്യം അറിയണമെന്നുണ്ടായിരുന്നു. അവന്‍       അരൂപിയില്‍  മാത്രമാണോ ഉയിര്‍ക്കുന്നത്, അതോ ശരീരത്തോടും കൂടിയാണോ? സ്ത്രീകൾ പറയുന്നു, അവര്‍  ദൈവദൂതന്മാരെയും കണ്ടുവെന്ന്... അത് സംഭവിച്ചതായിരിക്കാം... കാരണം,  വെള്ളിയാഴ്ച ചില നീതിമാന്മാര്‍  കബറിടങ്ങളില്‍  നിന്നു പുറത്തുവന്നു... എന്നാല്‍   ഞങ്ങളില്‍  രണ്ടുപേര്‍  - പ്രധാനികളായ രണ്ടുപേര്‍ - കല്ലറയിലേക്കു പോയി. അതു ശൂന്യമായിരിക്കുന്നു എന്നവര്‍  കണ്ടു; സ്ത്രീകൾ പറഞ്ഞതു  പോലെ തന്നെ. എന്നാല്‍  അവനെ അവിടെയോ മറ്റെവിടെയെങ്കിലുമോ അവര്‍  കണ്ടില്ല. ഇതൊരു വലിയ വിഷമസന്ധിയാണ്. കാരണം, എന്താണ് ചിന്തിക്കേണ്ടതെന്നു തന്നെ ഞങ്ങൾക്കറിഞ്ഞുകൂടാ.."
"നിങ്ങൾ  എത്ര ബുദ്ധിഹീനരാണ് !  മനസ്സിലാക്കാന്‍  ബുദ്ധിമുട്ടുള്ളവര്‍; പ്രവാചകന്മാരുടെ വാക്കുകൾ വിശ്വസിക്കുന്നതില്‍  എത്രയധികം താമസമുള്ളവര്‍ !!!  ഇവയെല്ലാം  നേരത്തെ പറയപ്പെട്ടിട്ടുള്ളവയല്ലേ? ഇസ്രായേലിന്റെ അബദ്ധം ഇതാണ്; ക്രിസ്തുവിന്റെ രാജത്വം അവര്‍     തെറ്റായി  വ്യാഖ്യാനിച്ചു. അതുകൊണ്ടാണ്  അവനെ  അവര്‍  വിശ്വസിക്കാതിരുന്നത്. അതുകൊണ്ടാണ് അവനെ ഭയപ്പെട്ടത്. അതുകൊണ്ടാണ് നിങ്ങൾ  ഇപ്പോള്‍  സംശയിക്കുന്നത്.  ഉന്നതസ്ഥാനങ്ങളിലും ദേവാലയത്തിലും നാട്ടിന്‍ പുറങ്ങളിലും എല്ലായിടത്തും മാനുഷികമായ വിധത്തിലുള്ള ഒരു രാജാവിനെയാണ് ആളുകൾ പ്രതീക്ഷിച്ചത്. ഇസ്രായേല്‍  രാജ്യത്തിന്റെ പുനഃസ്ഥാപനം നിങ്ങളിലായിരുന്നു; സ്ഥലകാലപരിമിതികളിൽ അല്ലായിരുന്നു. അതാണ്‌ ദൈവഹിതം. ഒരു പ്രത്യേകസമയത്തു മാത്രം ഒതുങ്ങുന്ന പരിമിതി അതിനില്ല. ഒരു    രാജത്വവും, അതെത്ര ശക്തമായതാകട്ടെ, നിത്യമായതല്ല. പ്രബലരായിരുന്ന ഫറവോമാരുടെ കാര്യം ഓർത്തുകൊള്ളൂ. മോശയുടെ നാളുകളില്‍  യഹൂദരെ അയാൾ പീഡിപ്പിച്ചിരുന്നു. എത്ര വംശങ്ങൾ അന്ത്യംകണ്ടു? ആത്മാവില്ലാത്ത മമ്മികൾ മാത്രം രഹസ്യമായ ഭൂഗർഭ അറകളിൽ അവശേഷിക്കുന്നു. അതുണ്ടെങ്കിൽത്തന്നെ, ഒരു മണിക്കുർ സമയത്തെ, അഥവാ അതിലും കുറഞ്ഞൊരു സമയത്തെ അവരുടെ അധികാരം -  കാരണം അവർ രാജവാഴ്ച നടത്തിയ ദശവർഷങ്ങൾ, നിത്യതയോടു തുലനം ചെയ്യുമ്പോൾ യാതൊന്നുമല്ല. എന്നാല്‍    ഈ രാജ്യം   നിത്യമായിട്ടുള്ളതാണ്.സ്ഥലപരിമിതിയില്ലാത്തതാണ് ഈ രാജ്യം. അത് ഇസ്രായേലിന്റെ രാജ്യം എന്നാണു് വിളിക്കപ്പെട്ടത്. കാരണം, മനുഷ്യവംശത്തിന്റെ ഉത്ഭവം ഇസ്രായേലില്‍  നിന്നാണ് വന്നിരിക്കുന്നത്. കാരണം, ഇസ്രായേലിലാണ് ദൈവത്തിന്റെ വിത്തുള്ളത്. അതിനാല്‍  ഇസ്രായേല്‍  എന്നു പറയുമ്പോൾ ദൈവം സൃഷ്ടിച്ചവരുടെ രാജ്യം എന്നാണ ര്‍ ത്ഥം. എന്നാൽ മിശിഹായുടെ രാജത്വം, പാലസ്തീനാ എന്ന ചെറിയ സ്ഥലത്തു മാത്രമായി പരിമിതമല്ല. അതു വടക്കു നിന്നു തെക്കു വരേയും കിഴക്കു നിന്നു പടിഞ്ഞാറു വരേയും, എവിടെയെല്ലാം ശരീരത്തിൽ അരൂപിയുള്ളവരുണ്ടോ അവിടെയെല്ലാം, അതായത്, മനുഷ്യര്‍  എവിടെയുണ്ടോ അവിടെയെല്ലാം വ്യാപിച്ചിരിക്കുന്നു. ഒരു മനുഷ്യന് സകലജാതി മനുഷ്യരേയും അവന്റെ കീഴിലാക്കുവാന്‍  എങ്ങനെ കഴിയും? പരസ്പരം ശത്രുതയുള്ളവരെ എങ്ങനെ ഒരു രാജ്യമാക്കുവാന്‍  കഴിയും? രക്തപ്പുഴകൾ   ഒഴുക്കാതെ, ആയുധധാരികളെക്കൊണ്ട് ക്രൂരമർദ്ദനം നടത്താതെ സാധിക്കില്ല. അപ്പോൾ പ്രവാചകന്മാര്‍  പറയുന്ന സമാധാനത്തിന്റെ രാജാവാകുവാന്‍  അവന് എങ്ങനെ കഴിയും?
മാര്‍ഗ്ഗങ്ങളില്‍  പരിമിതിയില്ലാത്തതാണത്. മാനുഷികമായ മാര്‍ഗ്ഗം മര്‍ദ്ദനമാണെന്ന് ഞാന്‍  പറഞ്ഞുകഴിഞ്ഞു. മനുഷ്യാതീതമായ മാര്‍ഗ്ഗം  സ്നേഹമാണ്. ആദ്യം പറഞ്ഞതിനു പരിമിതിയുണ്ട്; കാരണം, മര്‍ദ്ദകനെതിരെ ആളുകൾ പ്രതിഷേധിക്കും. രണ്ടാമതു പറഞ്ഞതിനു പരിമിതിയില്ല; കാരണം, സ്നേഹം സ്നേഹിക്കപ്പെടുന്നു. സ്നേഹിക്കപ്പെടുന്നില്ലെങ്കിൽ ദ്വേഷിക്കപ്പെടുന്നു. എന്നാലത് അരൂപിയുടേതാകയാല്‍  അതിന്മേല്‍  നേരിട്ട് ആക്രമണം നടത്തുക സാദ്ധ്യമല്ല. പരിമിതിയില്ലാത്ത ദൈവം, അതേ രീതിയിലുള്ള മാര്‍ഗ്ഗമാണ് അവലംബിക്കുന്നത്. അരൂപിയുടെ മാര്‍ഗ്ഗം, അരൂപിയിലേക്കു നയിക്കുന്ന മാർഗ്ഗമാണ്  ദൈവം ആവശ്യപ്പെടുന്നത്. അതാണ്‌ പറ്റിയ അബദ്ധം. അതായത്, മനുഷ്യര്‍   കണക്കാക്കിയ മിശിഹാ ആശയം, അതിന്റെ രൂപത്തിലും മാര്‍ഗ്ഗത്തിലും തെറ്റായിരുന്നു.

ഏറ്റം വലിയ രാജത്വം ഏതാണ്‌? ദൈവത്തിന്റേത്. അങ്ങനെയല്ലേ? അതിനാല്‍ , വിസ്മയനീയനായ ഈ എമ്മാനുവല്‍ , വിശുദ്ധവും മേല്‍പ്പെട്ടതുമായ ഈ ബീജം, ശക്തന്‍, ഭാവി യുഗങ്ങളുടെ പിതാവ്, സമാധാനത്തിന്റെ  ഈ രാജാവ്, അവന്‍  പുറപ്പെട്ടുവരുന്ന അവനെപ്പോലെ ദൈവമായവന്‍, കാരണം അങ്ങനെയാണ് അവന്‍  വിളിക്കപ്പെടുക.  അവന് അവനെ ജനിപ്പിച്ചവനെപ്പോലുള്ള രാജത്വം ഉണ്ടാകയില്ലേ? തീര്‍ച്ചയായും ഉണ്ടാകും.  പൂര്‍ണ്ണമായി ആത്മീയവും നിത്യവുമായ രാജത്വം, കഠിനതയില്‍  നിന്നും രക്തച്ചൊരിച്ചിലില്‍  നിന്നും വിമുക്തമായ രാജത്വം, വഞ്ചനയും അധികാര ദുർവിനിയോഗവും അറിയാത്ത രാജത്വം. അവന്റെ രാജത്വം! നിത്യമായ നന്മ സാധുക്കളായ മനുഷ്യരുടെ മേലും ഏല്‍പ്പിച്ചു കൊടുക്കുന്ന രാജത്വം, തന്റെ വചനത്തിന് ബഹുമാനവും സന്തോഷവും നല്‍കുന്ന രാജത്വം.
എന്നാൽ ദാവീദു പറഞ്ഞില്ലേ ഈ ശക്തനായ രാജാവിന് എല്ലാം പാദപീഠം പോലെ 
കാൽക്കീഴിലുണ്ടായിരിക്കുമെന്ന്? ഏശയ്യാ അവന്റെ പീഡകളെക്കുറിച്ചു പറഞ്ഞിട്ടില്ലേ? ദാവീദ് അവന്റെ പീഡകളെ എണ്ണിയെണ്ണി പറഞ്ഞിട്ടില്ലേ? അവൻ രക്ഷകനും വീണ്ടെടുക്കുന്നവനുമാണെന്ന് ആണെന്ന് പറയപ്പെട്ടിട്ടില്ലേ?
അവന്‍  സ്വന്ത ദഹനബലിയാല്‍  പാപപങ്കിലമായ ലോകത്തെ രക്ഷിക്കുമെന്നും യോനായാണ് അവന്റെ അടയാളമെന്നും പറയപ്പെട്ടിട്ടില്ലേ? മൂന്നു ദിവസത്തേക്കു വിശപ്പടക്കാന്‍  കഴിയാത്ത ഭൂമിയുടെ ഉദരത്തിലേക്കു വിഴുങ്ങപ്പെടുമെന്ന്, പിന്നീട്‌ തിമിംഗലം പ്രവാചകനെ പുറത്താക്കിയതു പോലെ ഭൂമി അവനെ വെളിയിലാക്കും. അവന്‍   തന്നെ പറഞ്ഞില്ലേ, എന്റെ ആലയം, അതായത് എന്റെ ശരീരം നശിപ്പിക്കപ്പെട്ടു കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ തന്നെ പണിതുയർത്തും (അതായത് ദൈവത്താൽ) എന്ന്? നിങ്ങൾ എന്തു വിചാരിച്ചു? അവന്‍   മായാജാലം കൊണ്ട് ദേവാലയഭിത്തികൾ വീണ്ടും ഉയർത്തുമെന്നോ? അല്ല, ഭിത്തികളല്ല, അവനെത്തന്നെ ഉയര്‍ത്തുമെന്നാണ് അവന്‍  പറഞ്ഞത്. ദൈവത്തിനു മാത്രമേ അവനെ മരിച്ചവരില്‍  നിന്ന് ഉയിര്‍പ്പിക്കുവാന്‍  സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ ദേവാലയം അവന്‍    ഉയർത്തി; ബലിയാടായ അവന്റെ ശരീരം. മോശയ്ക്കു ലഭിച്ച കല്‍പ്പനയനുസരിച്ച്, പ്രവചനമനുസരിച്ച് ബലിയാക്കപ്പെട്ട കുഞ്ഞാട്. മരണത്തില്‍  നിന്നും ജീവനിലേക്കുള്ള വഴി ഒരുക്കുവാന്‍, അടിമത്തത്തില്‍  നിന്നു സ്വാതന്ത്ര്യത്തിലേക്ക്,  സാത്താന്റെ അടിമത്തത്തില്‍  നിന്നു ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഒരുക്കുവാന്‍  ബലിയാക്കപ്പെട്ടവനെ ഉയിര്‍പ്പിച്ചു.
അവന്‍  എങ്ങനെയാണ് ഉയിര്‍ത്തത്? നിങ്ങൾ പരസ്പരം ചോദിക്കുന്നു. ഞാനതിനു മറുപടി പറയുന്നു. അവന്‍  ഉയിര്‍ത്തത് അവന്റെ യഥാര്‍ത്ഥ ശരീരത്തോടും അതില്‍  വസിക്കുന്ന അവന്റെ ദൈവിക അരൂപിയോടും കൂടെയാണ്; എല്ലാറ്റിനും പരിഹാരം ചെയ്യാനായി എല്ലാം സഹിച്ചശേഷം.... പുരാതന പാപത്തിനും മനുഷ്യവര്‍ഗ്ഗം ഓരോ ദിവസവും ചെയ്യുന്ന എണ്ണമറ്റ പാപങ്ങൾക്കും പരിഹാരം ചെയ്യുന്നതിനാണ് അവന്‍   സഹിച്ചത്... പ്രവചനങ്ങളുടെ മറയില്‍  പറയപ്പെട്ടിരുന്നതു പോലെയാണവന്‍  ഉയിര്‍ത്തത്. അവന്റെ സമയമായപ്പോൾ അവന്‍   വന്നു; സമയമായപ്പോൾ അവന്‍   ബലിയാക്കപ്പെട്ടു. ഇനി ശ്രദ്ധിക്കുക; ഓര്‍മ്മിച്ചിരിക്കുക... പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ ദൈവഘാതകരുടെ പട്ടണം അവന്റെ മരണത്തിനു ശേഷം നശിപ്പിക്കപ്പെടും.

നിങ്ങൾ ഇതാണു ചെയ്യേണ്ടത്; നിങ്ങളുടെ ആത്മാക്കളെ ഉപയോഗിച്ച് പ്രവാചകന്മാരെ വായിക്കുവിന്‍ ... അഹങ്കാരമുള്ള ബുദ്ധി കൊണ്ടല്ല വായിക്കേണ്ടത്. പുസ്തകത്തിന്റെ ആരംഭം മുതല്‍   ബലിയാക്കപ്പെട്ട വചനത്തിന്റെ വാക്കുകൾ വരെ, അവനെ ആട്ടിൻകുട്ടിയായി ചൂണ്ടിക്കാണിച്ച മുന്നോടിയെ ഓർമ്മിക്കുവിൻ... പ്രതീകമായ ആട്ടിൻകുട്ടിയുടെ അന്ത്യമെന്താണെന്ന് ഓർമ്മിക്കുവിന്‍. ആ രക്തത്തിലൂടെയാണ് ഇസ്രായേലിലെ ആദ്യജാതര്‍  രക്ഷിക്കപ്പെട്ടത്. ഈ രക്തത്തിലൂടെ ദൈവത്തിന്റെ ആദ്യജാതര്‍  രക്ഷിക്കപ്പെടും. അതായത് സന്മനസ്സോടുകൂടെ തങ്ങളെത്തന്നെ  കര്‍ത്താവിനു വിശുദ്ധരാക്കുന്നവര്‍  രക്ഷിക്കപ്പെടും. മിശിഹായെക്കുറിച്ചുള്ള ദാവീദിന്റെ പ്രവചനം, ഏശയ്യായുടെ പ്രവചനം എന്നിവ പഠിക്കുകയും ഓർമ്മിച്ചിരിക്കുകയും ചെയ്യുവിൻ. 
ദാനിയേലിനെ ഓർമ്മിക്കുവിൻ. അവയെ മനസ്സിലേക്കു വരുത്തുവിന്‍ . ഭൂമിയിലെ അഴുക്കില്‍  നിന്ന് അതിനെ ഉയര്‍ത്തി ആകാശത്തിലെ നീലിമയിലേക്കുയര്‍ത്തുക. ദൈവത്തിന്റെ  വിശുദ്ധന്റെ രാജത്വത്തെക്കുറിച്ചുള്ള  ഓർമ്മിക്കുവിന്‍.    ഇതിനേക്കാൾ ശക്തവും നീതിയായതുമായി മറ്റൊരടയാളം  നിങ്ങൾക്കു ലഭിക്കാനില്ല എന്ന് അപ്പോൾ മനസ്സിലാകും.        സ്വയം നിർവ്വഹിച്ച പുനരുത്ഥാനം അത്ര വലിയ അടയാളമാണ്‌. കുരിശിൽനിന്ന് അവന്റെ ശത്രുക്കളെ ശിക്ഷിക്കുക എന്നത് അവന്റെ കാരുണ്യത്തിനും ദൗത്യത്തിനും കടകവിരുദ്ധമാകുമായിരുന്നു. അവൻ  ആ സമയവും രക്ഷകൻ തന്നെയായിരുന്നു. അവന്റെ കൈകാലുകൾ കുരിശില്‍  തറയ്ക്കപ്പെട്ടു. എന്നാലും അവന്റെ അരൂപിയും മനസ്സും സ്വതന്ത്രമായിരുന്നു. അവന്റെ മനസ്സില്‍, കാത്തിരിക്കണമെന്ന് അവൻ ഉറച്ചു. പാപികൾക്ക് വിശ്വസിക്കുവാനും തന്റെ രക്തം അവരുടെമേല്‍  വീഴ്ത്തണമേ എന്നു പ്രാർത്ഥിക്കുവാനും....

ഇപ്പോൾ അവന്‍  ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍  എല്ലാം പൂര്‍ത്തിയാക്കി. മനുഷ്യാവതാരത്തിനു മുമ്പ് അവന്‍  മഹത്വപൂര്‍ണ്ണനായിരുന്നു. ഇപ്പോൾ  മൂന്നിരട്ടി മഹിമപ്രതാപവാനാണ് അവന്‍ ... ഒരു ശരീരത്തില്‍  വസിച്ച് സ്വയം എളിമപ്പെടുത്തി അനേകം വര്‍ഷങ്ങൾ ജീവിച്ചശേഷം അവന്‍  സ്വയം ബലിയായിത്തീര്‍ന്നു. അനുസരണയെ അങ്ങേയറ്റം ഉയര്‍ത്തി. ദൈവഹിതം നിറവേറ്റുന്നതിന് കുരിശില്‍  മരിക്കുക വരെ ചെയ്തു. ഏറ്റം മഹത്വപൂര്‍ണ്ണനായി,  മഹത്വീകൃതമായ അവന്റെ ശരീരത്തോടുകൂടെ ഇപ്പോൾ   അവന്‍      സ്വര്‍ഗ്ഗത്തിലേക്ക് കയറുന്നു. നിത്യമായ മഹത്വത്തിലേക്കു പ്രവേശിക്കുന്നു; ഇസ്രായേല്‍  ഗ്രഹിക്കാതിരുന്ന രാജ്യം ആരംഭിക്കുന്നു... ഈ രാജ്യത്തിലേക്ക് കൂടുതല്‍ക്കൂടുതല്‍  
നിര്‍ബ്ബന്ധമായി, അവന്റെ സ്നേഹത്തിന്റെയും അധീശത്വത്തിന്റെയും നിറവില്‍  നിന്ന് ലോകത്തിലെ സകല ജാതികളേയും അവന്‍  വിളിക്കുന്നു. ഇസ്രായേലിലെ നീതിമാന്മാരും പ്രവാചകന്മാരും മുന്‍കൂട്ടി കാണുകയും പ്രവചിക്കുകയും ചെയ്തതുപോലെ, സകല ജാതി ജനങ്ങളും രക്ഷകന്റെ പക്കലേക്കു വരും. അന്ന് വിവിധ ആചാരങ്ങളും വിവിധ വര്‍ണ്ണങ്ങളും എല്ലാം  ഇല്ലാതാകും. വളരെ പ്രകാശിതരായ ഒരു ജനം മാത്രമേ കാണുകയുള്ളൂ. ഒരു ഭാഷ മാത്രം. ഒരു  സ്നേഹം മാത്രം. അത് ദൈവത്തിന്റെ രാജ്യമായിരിക്കും; സ്വർഗ്ഗരാജ്യം. നിത്യനായ രാജാവ് -  ബലിയായിത്തീര്‍ന്ന ശേഷം മരിച്ചവരില്‍  നിന്നുയിര്‍ത്ത കര്‍ത്താവ്;  നിത്യരായ പ്രജകൾ - അവനില്‍  വിശ്വസിച്ചവര്‍ ...  അവരില്‍  ഉൾപ്പെടുവാനായി നിങ്ങൾ  വിശ്വസിക്കുവിന്‍ .
ഇതാ എമ്മാവൂസായല്ലോ, എന്റെ സ്നേഹിതരേ,  ഞാന്‍  കൂടുതല്‍  ദൂരത്തേക്കു പോകയാണ്. വളരെ ദൂരം പോകാനുള്ള വഴിപോക്കന് ഇടയ്ക്ക് വിശ്രമിക്കാന്‍  സാദ്ധ്യമല്ല."

 "ഗുരോ, നീ ഒരു  റബ്ബിയേക്കാൾ പഠനമുള്ളവനാണ്. ഈശോ മരിച്ചുപോയില്ലായിരുന്നെങ്കില്‍  അവനാണ് ഞങ്ങളോടു സംസാരിച്ചതെന്നു ഞങ്ങൾ പറയുമായിരുന്നു. ഞങ്ങൾക്കു നിന്നില്‍  നിന്നു കൂടുതല്‍   ശ്രവിച്ചാല്‍ക്കൊള്ളാമെന്നുണ്ട്. കാരണം, ഇപ്പോൾ   ഞങ്ങൾ    ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്.  ഇസ്രായേലിന്റെ വിരോധമാകുന്ന കൊടുങ്കാറ്റില്‍പ്പെട്ട് ഞങ്ങൾ  അസ്വസ്ഥരായിരിക്കുന്നു.  അതിനാല്‍  പുസ്തകത്തിലെ വാക്കുകൾ മനസ്സിലാക്കാന്‍  കഴിവില്ലാത്തവരായി.... ഞങ്ങൾ  നിന്റെ കൂടെ വരണമെന്നു നീ ആഗ്രഹിക്കുന്നുണ്ടോ?  നോക്കൂ... നിനക്കു തുടര്‍ന്നും ഞങ്ങളെ പഠിപ്പിക്കുവാന്‍  കുഴിയും. ഗുരു ഞങ്ങളില്‍നിന്ന് എടുക്കപ്പെട്ടു പോയല്ലോ..."

"അവന്‍   നിങ്ങളുടെ കൂടെ ദീര്‍ഘകാലം ഉണ്ടായിരുന്നിട്ടും നിങ്ങൾക്കു തരാനുള്ള പ്രബോധനങ്ങൾ പൂര്‍ണ്ണമാക്കാന്‍  അവനു കഴിഞ്ഞില്ലേ? ഇത് ഒരു സിനഗോഗല്ലേ?"

"അതേ, സിനഗോഗ് തന്നെ. ഞാന്‍  ക്ളെയോപ്പാസ്, സിനഗോഗ് തലവന്റെ പുത്രനും. എന്റെ പിതാവ്,  മിശിഹായെ പരിചയപ്പെടുവാന്‍  സാധിച്ചതിന്റെ സന്തോഷത്തില്‍  മരിച്ചുപോയി."

"എന്നിട്ട്, വ്യക്തമായ, ഉറച്ച വിശ്വാസം സം‌രക്ഷിക്കുന്നതിന്‌ നിനക്ക് ഇതുവരേയും സാധിച്ചില്ലേ? പക്ഷേ, അതു നിന്റെ കുറ്റമല്ല. രക്തം  കഴിഞ്ഞ് തീയുണ്ടാകണം. അത് ഇതുവരെ ആയിട്ടില്ല. അപ്പോൾ നീ വിശ്വസിക്കും. കാരണം, അപ്പോൾ നീ മനസ്സിലാക്കും. ദൈവം നിന്നോടുകൂടെ."
                            "ഓ! ഗുരോ, സന്ധ്യയാകാറായി ...... സൂര്യന്‍   അസ്തമിക്കാന്‍ പോകുന്നു. നീ ക്ഷീണിച്ചിരിക്കുന്നു.  ദാഹവുമുണ്ടല്ലോ... അകത്തേക്കു വരൂ... ഞങ്ങളുടെ കൂടെ താമസിക്കുക. നമ്മൾ അത്താഴം കഴിക്കുന്ന സമയത്ത് നിനക്കു  ഞങ്ങളോടു  ദൈവത്തെക്കുറിച്ചു പറയുകയും ചെയ്യാം."
ഈശോ അകത്തേക്കു ചെന്നു. യഹൂദരുടെ മുറയനുസരിച്ചുള്ള ആതിഥ്യരീതികളില്‍  അവര്‍  അവനെ ശുശ്രൂഷിക്കുന്നു. കാലു കഴുകാന്‍  വെള്ളവും ദാഹശമനത്തിനു പാനീയവും കൊടുത്തു. പിന്നീട്‌ അവര്‍  അത്താഴത്തിനിരുന്നു. ഭക്ഷണം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്ന് രണ്ടുപേരും അവനോടു യാചിച്ചു.

ഈശോ എഴുന്നറ്റുനിന്ന് അപ്പം കൈകളിലെടുത്ത് കണ്ണുകൾ ആകാശത്തിലേക്കുയര്‍ത്തി ഭക്ഷണം നൽകിയതിനു നന്ദി പറഞ്ഞശേഷം ഇരുന്നു. അപ്പം മുറിച്ച് അവര്‍ക്കു രണ്ടുപേര്‍ക്കും കൊടുത്തു. ആ കൊടുക്കലില്‍  അവര്‍ക്കു സ്വയം വെളിപ്പെടുത്തി; ഉത്ഥിതനായ കര്‍ത്താവ്; മഹത്വം നിറഞ്ഞ ഈശോ; മുറിവുകൾ വളരെ വ്യക്തമായിക്കാണാന്‍  കഴിയുന്ന കൈകൾ.... ദന്തനിറമുള്ള കൈകളില്‍  ചുവന്ന റോസാപ്പൂക്കൾ പോലെയുള്ള മുറിവുകൾ...
അവര്‍  രണ്ടുപേരും ഈശോയെ തിരിച്ചറിഞ്ഞ് മുട്ടിന്മേല്‍   വീണു.   ധൈര്യപ്പെട്ട് 
കണ്ണുകളുയര്‍ത്തിയപ്പോൾ  മുറിച്ച അപ്പമല്ലാതെ മറ്റൊന്നും അവിടെയില്ല......

അവര്‍  അതെടുത്ത് ചുംബിക്കുന്നു. ഓരോ കഷണമെടുത്ത് തൂവാലയില്‍പ്പൊതിഞ്ഞ് തിരുശേഷിപ്പു പോലെ അത നെഞ്ചോടു ചേർത്തുവയ്ക്കുന്നു.

അവര്‍  കരഞ്ഞുകൊണ്ടു പറയുന്നു; "അത് കര്‍ത്താവായിരുന്നു.... എന്നിട്ട് നമുക്കവനെ തിരിച്ചറിയുവാന്‍  കഴിഞ്ഞില്ല... എന്നാലവന്‍  സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, തിരുലിഖിതങ്ങൾ അവന്‍  വ്യാഖ്യാനിച്ചുകൊണ്ടിരുന്നപ്പോൾ നമ്മുടെയുള്ളില്‍  നമ്മുടെ ഹൃദയം കത്തിയെരിഞ്ഞില്ലേ?"
"ഉവ്വ്.... ഹൃദയം കത്തിയിരുന്നു... നമുക്കു പോകാം.... എനിക്കു ക്ഷീണവുമില്ല, വിശപ്പുമില്ല. നമുക്കുപോയി ഈശോയുടെ ജറുസലേമിലുള്ള ശിഷ്യരോടു പറയാം..."
"നമുക്കു പോകാം..."
അവര്‍  വേഗം ജറുസലേമിലേക്കു പോകുന്നു.

Saturday, April 23, 2011

ഈശോയുടെ ആനന്ദപ്രദമായ പുനരുത്ഥാനം


  ഈശോയെ കബറടക്കിയ അരിമത്തിയാ ജോസഫിന്റെ പച്ചക്കറിത്തോട്ടത്തിലുള്ള കബറിടത്തിൽ കാവൽ നിൽക്കുന്ന ദേവാലയ കാവൽക്കാർ ക്ഷീണിതരാണ്. തണുപ്പും ഉറക്കവും അവർക്ക് കൂട്ടായിട്ടുണ്ട്. 
         തോട്ടത്തിൽ ആകെ നിശ്ശബ്ദതയാണ്. പുലരി, ഇരുളിമയുള്ള സകലതിനേയും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് തള്ളിനീക്കുന്നു.  ഏതാനും ചെറിയ നക്ഷത്രങ്ങൾക്ക് അപ്രത്യക്ഷരാകാൻ മടി......  ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്ന പോലെയുണ്ട്. 
അൽപ്പസമയത്തിനുള്ളിൽ അവയും ഓരോന്നായി വിട്ടുപോകുന്നു. അവസാനം, അങ്ങകലെ കിഴക്ക് ഒരു നക്ഷത്രം മാത്രം അവശേഷിച്ചു. 
   ഇന്ദ്രനീലപ്പട്ടു പോലുള്ള ആകാശത്തിൽ റോസ് നിറത്തിലുള്ള ഒരു രേഖ വീണപ്പോൾ ഒരു ഇളംതെന്നൽ ചെടികളെയും ഇലകളെയും തലോടിക്കൊണ്ടു പറയുന്നു: "എഴുന്നേൽക്കൂ, പ്രഭാതമായി." പക്ഷികൾ ഇനിയും ഉണർന്നിട്ടില്ല.
ആകാശത്തെ റോസ് നിറം, ഇളംചുവപ്പുനിറമായി; അത് അതിവേഗം പടരുന്നു. സൂര്യകിരണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല.  അപ്പോഴതാ, അറിയപ്പെടാത്ത ആഴങ്ങളിൽ നിന്ന് അതാവിശിഷ്ടമായ പ്രകാശധോരണിയോടെ ഒരു  പ്രകാശഗോളം ,  താങ്ങാനാവാത്ത പ്രഭയോടെ, പിന്നാലെ പ്രഭാപൂരത്തിന്റെ ഒരു പാതയുമൊരുക്കി അതിവേഗത്തിൽ ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. ശക്തമായ, ധവളമായ ഒരു പ്രകാശം.... ആകാശത്തിലെ റോസ് നിറമെല്ലാം പോയ്മറഞ്ഞു...  ആകെ ശക്തമായ ധവളപ്രകാശം....
കാവൽക്കാർ വിസ്മയത്തോടെ തലയുയർത്തി നോക്കുന്നു. പ്രകാശത്തോടൊപ്പം ശക്തമായ, ഇമ്പമേറിയ മുഴക്കവും.
പ്രകാശഗോളം, കബറിടത്തിന്റെ വാതിൽ ഇടിച്ചുതെറിപ്പിച്ചു; കാവൽക്കാരെ നിലത്തുവീഴിച്ചു; ഈ സമയം, ഈശോയുടെ പ്രാണൻ പിരിഞ്ഞപ്പോൾ ഉണ്ടായതു പോലുള്ള ഒരു  ഭൂമികുലുക്കവും ഉണ്ടായി. ആ പ്രകാശഗോളം ഇരുട്ടു നിറഞ്ഞിരുന്ന കല്ലറയിലേക്കു പ്രവേശിച്ച് അതിൽ നിറഞ്ഞുനിന്നു. കർത്താവിന്റെ അരൂപി, ശവക്കച്ചകളാൽ ചുറ്റിക്കെട്ടപ്പെട്ടു  കിടന്ന അവന്റെ ശരീരത്തിലേക്ക് പ്രവേശിച്ചു. 
തിരുക്കച്ചയ്ക്കും മുഖാവരണത്തിനുമടിയിൽ നിത്യമായ സൗന്ദര്യമായി ആ തിരുശ്ശരീരം രൂപാന്തരപ്പെടുന്നു...  മരണത്തിന്റെ  നിദ്രയിൽ നിന്ന് അതുണർന്നു.... 
ഒരു  നിമിഷം! കച്ചയുടെ അടിയിൽ ഒരു ചലനം..... ഈശോ എഴുന്നറ്റു നിൽക്കുന്നു.... 
പദാർത്ഥപരമല്ലാത്ത ഒരു വസ്ത്രംധരിച്ച് സ്വഭാവാതീതമായ വിധത്തിൽ സുന്ദരൻ...  മഹിമപ്രതാപവാൻ !!  അവനെ മഹത്വീകരിക്കുന്ന ഒരു  ഗൗരവവും; എന്നാൽ അവന്റെ സ്വഭാവം അതുപോലെതന്നെ; ഒരു   വ്യത്യാസവുമില്ലാത്തത്. ഈശോയുടെ  ശരീരത്തിൽ നിന്ന് ആകെ പ്രകാശം വീശുന്നു... 
പുറത്തേക്കു കടക്കുവാൻ അവൻ അനങ്ങിയപ്പോൾ രണ്ട് അതിമനോഹരങ്ങളായ പ്രകാശങ്ങൾ, അവരുടെ ദൈവത്തെ സാഷ്ടാംഗം പ്രണമിച്ച് ആരാധിക്കുന്നു. ഈശോ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടു് പുറത്തേക്കു പോകുന്നു...
കാവൽപ്പടയാളികൾ അവിടെയുണ്ട്; എന്നാലവർക്ക് ഈശോയെക്കാണുവാൻ കഴിയുന്നില്ല. അവർക്ക് വലിയ ആഘാതമാണുണ്ടായത്. മനുഷ്യന്റെ ദുഷിച്ചുപോയ കഴിവുകൾക്ക് ദൈവത്തെ  കാണാൻ സാധിക്കയില്ല. എന്നാൽ പ്രകൃതിയിലെ നിർമ്മലമായ ശക്തികൾ - പൂക്കൾ, പക്ഷികൾ, ചെടികൾ - അവയുടെ സൃഷ്ടാവിനെ അറിയുകയും വിസ്മയത്തോടെ ശക്തനായവനെ വണങ്ങുകയും ചെയ്യുന്നു. 

Thursday, April 21, 2011

HOLY THURSDAY


യേശുവിനോടൊപ്പം ഗദ്സെമനില്‍ പ്രവേശിക്കുക
പരിശുദ്ധ അമ്മ വൈദികര്‍ക്കു നല്‍കുന്ന സന്ദേശം (ഫാദര്‍ സ്റ്റെഫാനോ ഗോബി വഴി)
                            "എന്റെ പ്രിയംനിറഞ്ഞ വൈദികസുതരേ,
ഇന്ന്   നിങ്ങളുടെ   പെരുന്നാളാണ്.  ഇത് യേശുവിന്റെ പെസഹായാകുന്നു. ഇതു നിങ്ങളുടെയും പെസഹായാണ്.

ഇന്ന് കുര്‍ബ്ബാന, തിരുപ്പട്ടം എന്നീ കൂദാശകളുടെ സ്ഥാപനദിവസമാണെന്ന കാര്യം ഓര്‍ക്കുക. ദൈവത്തിന്റെ കാരുണ്യത്തിന്റെ പദ്ധതിയില്‍  പന്ത്രണ്ട് അപ്പസ്തോലന്മാരോടൊപ്പം നിങ്ങളും അവിടെ സന്നിഹിതരായിരുന്നു. വൈദികരുടെ ഏറ്റവും വലിയ ദിവസമാകുന്നു ഇന്ന്. 

നിങ്ങളുടെ വിശ്വസ്തതയുടെ വാഗ്ദാനം പുതുക്കുവാന്‍ ഞാന്‍  നിങ്ങളെ എല്ലാവരേയും ഇന്നു ക്ഷണിക്കുകയാണ്. യേശുവിനോടും      അവിടുത്തെ       വചനത്തോടും     നിങ്ങൾ 
വിശ്വസ്തരായിരിക്കുക. പരിശുദ്ധ പിതാവിനോടും തന്റെ തിരുസ്സഭയോടും നിങ്ങൾ വിശ്വസ്തത പാലിക്കുക. എല്ലാ കൂദാശകളുടെയും പരികര്‍മ്മത്തില്‍, പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബ്ബാനയുടേയും കുമ്പസാരത്തിന്റെയും പരികര്‍മ്മത്തില്‍  നീ വിശ്വസ്തത പുലര്‍ത്തുക. നിങ്ങൾ വാഗ്ദാനം ചെയ്ത ബ്രഹ്മചര്യത്തിന്റെ കടമകൾ നിര്‍വ്വിഘ്നം പാലിക്കുക. അപ്പോൾ നിങ്ങളുടെ സഹോദരനായ ഈശോയുടെ ദിവ്യഹൃദയത്തെ ആശ്വസിപ്പിക്കാന്‍  നിങ്ങൾക്കു കഴിയും. 

ക്രിസ്തുവിന്റെ വേദനാജനകമായ ആന്തരികവ്യഥയുടെ നിമിഷങ്ങളില്‍  നിങ്ങളുടെ പ്രാര്‍ത്ഥന മൃദുലമായ തലോടലും പുരോഹിതരെന്ന നിലയിലുള്ള നിങ്ങളുടെ  സ്നേഹം, തന്റെ തിരുരക്തത്തെ ഒപ്പിയെടുക്കുന്ന ദയാര്‍ദ്രമായ കരങ്ങളും നിങ്ങളുടെ  വിശ്വസ്തത അവിടുത്തേക്ക് ആശ്വാസവും നിങ്ങളുടെ   കടമകളുടെ പൂര്‍ണ്ണമായ നിര്‍വ്വഹണം അവിടുത്തേക്ക്  കൂട്ടായ്മയും ആത്മാക്കൾക്കായുള്ള നിങ്ങളുടെ   ദാഹം, അവിടുത്തെ  ദാഹം ശമിപ്പിക്കാനുള്ള ജലവും നിങ്ങളുടെ ശുദ്ധത, വിനയം, എളിമ എന്നിവ അവിടുത്തെ   തിരുമുറിവുകൾക്ക് തൈലവുമാകട്ടെ.

                            ഞാന്‍  വൈദികരുടെ മാതാവാണ്.   എന്തെന്നാല്‍, യോഹന്നാന്‍ എന്ന നിങ്ങളുടെ     സഹോദരനിലൂടെ നിങ്ങളെ     ഒരു    പ്രത്യേകവിധത്തില്‍      ഈശോ     എന്നെ ഭരമേല്‍പ്പിച്ചിരിക്കയാണ്. നിങ്ങളുടെ     പൗരോഹിത്യത്തിന്റെ സ്നേഹരഹസ്യം മുഴുവനായി മനസ്സിലാക്കുന്നതിന്‌ ഞാനിതാ നിങ്ങളെ നയിക്കുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ, പ്രത്യേകിച്ച്,  ബ്രഹ്മചര്യം വിശ്വസ്തതയോടെ പാലിക്കാന്‍  ഞാന്‍  നിങ്ങളുടെ സഹായത്തിനെത്തുന്നതാണ്. ആ വലിയ ദാനം നിങ്ങൾക്കു തന്ന എന്റെ തിരുക്കുമാരന്‍  ഈശോയോടുള്ള പ്രതിനന്ദി കാട്ടുന്നതിന് നിങ്ങൾ സഞ്ചരിക്കേണ്ട  വഴികള്‍  ഞാന്‍   കാണിച്ചുതരുന്നതുമാണ്." 

മഗ്ദലനാ മേരിയെപ്പറ്റി ഈശോ പറയുന്നു

പ്രീശനായ സൈമണിന്റെ വീട്ടിൽ വച്ച്  ഈശോയിൽനിന്നു പാപമോചനം ലഭിച്ച മഗ്ദലനാമേരി  വളരെപ്പെട്ടെന്ന് സ്നേഹത്തിൽ മുന്നേറി. അവളെപ്പറ്റി ഈശോ പറയുന്നു:
               "രക്ഷയിലേക്കു വന്ന ആ സുപ്രഭാതത്തിനുശേഷം മേരി വളരെയധികം മുന്നോട്ടുപോയി. ദീർഘദൂരം പിന്നിട്ടു. സ്നേഹം ശക്തമായ ഒരു  കാറ്റുപോലെ അവളെ വളരെ ഉയരത്തിലേക്കും മുമ്പോട്ടും പറപ്പിച്ചു. സ്നേഹം അഗ്നി എന്നപോലെ അവളെ ദഹിപ്പിച്ചു. സ്ത്രീത്വത്തിന്റെ മഹത്വത്തിലേക്കു നവീകരിക്കപ്പെട്ട മേരി ഇപ്പോൾ വ്യത്യസ്തയാണ്. വസ്ത്രധാരണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. മുടി ക്രമപ്പെടുത്തുന്നതിലും വാക്കിലും നോക്കിലും പെരുമാറ്റത്തിലും എന്റെ അമ്മയുടെതുപോലുള്ള  ലാളിത്യം വരുന്നുണ്ട്. ഈ പുതിയ മേരിക്ക് അതേപ്രവൃത്തിയാൽ എന്നെ ബഹുമാനിക്കാൻ ഒരു പുതിയ മാർഗ്ഗവും കിട്ടി. അവളുടെ പരിമളതൈലക്കുപ്പികളിൽ അവസാനത്തേത്, എനിക്കായി അവൾ സൂക്ഷിച്ചു വച്ചിരുന്നത്, എന്റെ  പാദങ്ങളിലും ശിരസ്സിലും അവൾ പകർന്നു. കണ്ണീർ പൊഴിക്കാതെ സന്തോഷത്തോടെയാണതു ചെയ്തത്. അവളുടെ പാപങ്ങളെല്ലാം ക്ഷമിക്കപ്പെട്ടു എന്ന ഉറപ്പോടെയാണതു  ചെയ്തത്. മേരിക്കിപ്പോൾ എന്റെ ശിരസ്സിൽ സ്പർശിക്കാം. അതിനെ അഭിഷേകം ചെയ്യാം. അനുതാപവും സ്നേഹവും സ്രാപ്പേമാലാഖമാരുടെ അഗ്നി കൊണ്ട് അവളെ വിശുദ്ധീകരിച്ചു. അവളിപ്പോൾ ഒരു സ്രാപ്പേമാലാഖയാണ്. 
       കഫർണാമിൽ വച്ച് അന്ന് ഞാൻ  സംസാരിച്ചത് വലിയൊരു ജനാവലിയോടാണ്. എങ്കിലും യഥാർത്ഥത്തിൽ അവൾക്കുവേണ്ടി മാത്രമായിരുന്നു ഞാൻ  സംസാരിച്ചത്.  ആത്മാവിനെ അടിമപ്പെടുത്തിയിരുന്ന ജഡത്തിനെതിരെ തീക്ഷ്ണതയോടെ പൊരുതി എന്റെ പക്കലേക്കു വന്ന അവളെ കാണാതെപോയ ആടിന്റെ ഉപമയിലെ ആടിനേക്കാൾ കഷ്ടതരമായി, മുൾപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്ന അവളെ ഞാൻ  കണ്ടു.  സ്വന്തം ജീവിതത്തോടുള്ള  അറപ്പിൽ അവൾ മുങ്ങിച്ചാകാൻ തുടങ്ങുകയായിരുന്നു. 
            വലിയ വാക്കുകളൊന്നും ഞാൻ  പറഞ്ഞില്ല. അവളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റിയും ഞാൻ  പരാമർശിച്ചില്ല. അറിയപ്പെടുന്ന ഒരു   പാപിനി. അവളെ എളിമപ്പെടുത്താനോ എന്റടുത്തു വരാൻ ലജ്ജിക്കുന്നതിനോ എന്നിൽ നിന്നോടിപോകുന്നതിനോ ഇടയാക്കാൻ ഞാനാഗ്രഹിച്ചില്ല. അവളെ ഞാൻ സമാധാനത്തിൽ വിട്ടു. മഹത്തരവും വിശുദ്ധവുമായ ഒരു   ഭാവി അവൾക്കുണ്ടാകുന്നതിന് നൈമിഷികമായി അവൾക്കുണ്ടായ ആ തോന്നൽ പതഞ്ഞുപൊങ്ങട്ടെ എന്നുദ്ദേശിച്ച് എന്റെ വാക്കുകൾ അവളുടെ ആത്മാവിൽ ആഴ്ന്നിറങ്ങാൻ ഞാൻ  അനുവദിച്ചു. വളരെ മാർദ്ദവമേറിയ വാക്കുകളിൽ ശാന്തമായ ഒരുപമ വഴി ഞാനവളോടു സംസാരിച്ചു. പ്രകാശത്തിന്റെ ഒരു രശ്മി അവൾക്കായി മാത്രം ഞാൻ ഉപമയിലൂടെ നൽകി. 
    പിന്നീട്  പ്രീശനായ സൈമണിന്റെ വീട്ടിൽ ഞാൻ  കടന്നുചെന്നു. എന്നാൽ എന്റെ വാക്കുകൾ, അഹങ്കാരിയായ ആ  സമ്പന്നന്റെ ഭാവിനന്മയ്ക്കുപകരിച്ചില്ല. കാരണം അവയെ  പ്രീശന്റെ അഹങ്കാരം കൊന്നുകളഞ്ഞു. എങ്കിലും ആ സമയത്ത് എനിക്കറിയാമായിരുന്നു, ധാരാളം കരഞ്ഞശേഷം മേരി എന്റെപക്കലേക്കു വരുമെന്ന്. 
  അവൾ  പ്രവേശിക്കുന്നതു കണ്ടപ്പോൾ അതിഥികളെല്ലാവരുടേയും ശരീരത്തിലും മനസ്സിലും കാമാസക്തിയുണർന്നു. വിരുന്നിനു വന്നിരുന്നവരിൽ പരിശുദ്ധരായ രണ്ടുപേരൊഴികെ(ജോണും ഞാനും) ശേഷിച്ചവരെല്ലാം കാമാസക്തിയോടെയാണവളെ നോക്കിയത്. അവരെല്ലാവരും ഓർത്തത് അവൾക്കു പതിവുള്ള ഒരു   തന്ത്രമനുസരിച്ച് പൈശാചികാവേശത്തോടെ നിനച്ചിരിക്കാത്ത നേരത്ത് ജഡികവേഴ്ചയ്ക്കായി വന്നതായിരിക്കും എന്നായിരുന്നു. എന്നാൽ  സാത്താൻ തോൽപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവൾ  ആരെയും നോക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ വിചാരിച്ചു അവൾ  എന്നെ ലക്ഷ്യം വച്ചാണു വന്നിരിക്കുന്നതെന്ന്. മനുഷ്യൻ മാംസവും രക്തവും മാത്രം ആയിരിക്കുന്നിടത്തോളം കാലം ഏറ്റവും പരിശുദ്ധമായ കാര്യങ്ങളെപ്പോലും  ചീത്തയാക്കുന്നു. പരിശുദ്ധരായവർക്കു മാത്രമേ കാര്യങ്ങളുടെ ശരിയായ വീക്ഷണമുള്ളൂ. കാരണം  ചിന്തകളെ തകിടംമറിക്കുന്ന പാപം അവരിലില്ല.
                എന്നാൽ   മനുഷ്യൻ മനസ്സിലാക്കാത്തതുകൊണ്ട് ഭയപ്പെടാനൊന്നുമില്ല. ദൈവം എല്ലാം മനസ്സിലാക്കുന്നു. സ്വർഗ്ഗത്തിന് അതുമതി. പറുദീസയിലെ അനുഗ്രഹീതാത്മാക്കളുടെ മഹത്വത്തിന് ഒരൗൺസുപോലും വർദ്ധനവു വരുത്താൻ മാനുഷിക മഹത്വത്തിന് സാദ്ധ്യമല്ല. പാവപ്പെട്ട മഗ്ദലനാമേരി അവളുടെ നല്ല പ്രവൃത്തികളിൽപ്പോലും മോശമായി വിധിക്കപ്പെട്ടിരുന്നു. എന്നാൽ അവളുടെ തെറ്റായ പ്രവൃത്തികളെ അവർ കുറ്റം വിധിച്ചില്ല. കാരണം, അത് കാമാതുരരായ പുരുഷന്മാരുടെ ഒരിക്കലും ശമിക്കാത്ത വിശപ്പു തീർക്കാൻ വായ് നിറയ്ക്കുന്നവയായിരുന്നു. പ്രീശന്റെ ഭവനത്തിൽവച്ച് അവൾ വിമർശിക്കപ്പെടുകയും തെറ്റായി വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് ബഥനിയിലെ സ്വന്തം  വീട്ടിൽവച്ചും വിമർശിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്തു.
         എന്നാൽ ഞാൻ  ആവർത്തിച്ചു പറയുന്നു; ലോകത്തിന്റെ വിമർശനത്തിന് ഒരു  പ്രാധാന്യവുമില്ല. ദൈവത്തിന്റെ വിധിയാണ് കാര്യമാക്കാനുള്ളത്."

Wednesday, April 20, 2011

ഈശോയെ കുരിശിൽനിന്നിറക്കുന്നു


 ഈശോയുടെ മരണശേഷം കാൽവരിമലയിൽ   മൂന്നുതവണ അനുഭവപ്പെട്ട പ്രകൃതിക്ഷോഭങ്ങങ്ങളെത്തുടർന്ന്  യഹൂദരെല്ലാം പ്രാണഭയത്തോടെ പലായനം ചെയ്തു. അവിടം വീണ്ടും നിശ്ശബ്ദമായി. മേരിയുടെ കരച്ചിൽ മാത്രമാണ് നിശ്ശബ്ദതയെ ഭഞ്ജിക്കുന്നത്. കവർച്ചക്കാർ രണ്ടുപേരും പേടിച്ചുതളർന്ന് ഒന്നും പറയുന്നില്ല.
ഈശോയുടെ തിരുശ്ശരീരം വിട്ടുകിട്ടുന്നതിന് പീലാത്തോസിന്റെ അനുമതി വാങ്ങുന്നതിനായി പ്രത്തോറിയത്തിലേക്ക് പോയ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും അനുമതി നേടി തിരിച്ച് കാൽവരിയിലെത്തി. 
ലോങ്കിനൂസിന് അത്ര വിശ്വാസം വരാഞ്ഞതിനാൽ അയാൾ ഒരു കുതിരപ്പടയാളിയെ 
ഗവർണറുടെ പക്കലേക്കയച്ചു. രണ്ടു കവർച്ചക്കാരുടെ കാര്യത്തിൽ എന്തു ചെയ്യണമെന്നും ചോദിക്കാൻ പറഞ്ഞുവിട്ടു. അയാൾ വേഗം തന്നെ പോയി തിരിച്ചുവന്നു. ഈശോയുടെ  ശരീരം വിട്ടുകൊടുക്കണമെന്നും കവർച്ചക്കാരുടെ കണങ്കാലുകൾ തകർക്കണമെന്നുള്ളത് യഹൂദരുടെ ആഗ്രഹമാണെന്നും അറിയിച്ചു.
ലോങ്കിനൂസ് ആരാച്ചാരന്മാരെ നാലുപേരെയും വിളിപ്പിച്ചു; കവർച്ചക്കാരെ ഗദ കൊണ്ട് അടിച്ചുകൊല്ലാൻ കൽപ്പിച്ചു. അങ്ങനെ ദീസ്മായെ കാൽമുട്ടുകളിലും നെഞ്ചിലും പ്രഹരിച്ചു. അയാൾ  യാതൊരു പ്രതിഷേധവും കാണിച്ചില്ല. ഈശോയുടെ നാമം അയാളുടെ അധരങ്ങളിലുണ്ടിയിരുന്നു. മരണവേദനയിൽ ആ നാമോച്ചാരണം മുറിഞ്ഞുപോയി. മറ്റേ കുള്ളൻ ഹീനമായ ശാപവാക്കുകൾ തന്നെ ഉച്ചരിക്കുന്നു. രണ്ടുപേരുടേയും മരണവേദന കഠിനമാണ്.
ആരാച്ചാരന്മാർക്ക് ഈശോയുടെ  കാര്യവും നടത്തിയാൽക്കൊള്ളാമെന്നുണ്ട്. ശരീരം കുരിശിൽ നിന്നിറക്കുവാൻ താൽപ്പര്യം.... എന്നാൽ ജോസഫും നിക്കോദേമൂസും അതനുവദിക്കുന്നില്ല. ജോസഫ് അയാളുടെ മേലങ്കി മാറ്റി. ജോണിനോടും മേലങ്കി മാറ്റാൻ ആവശ്യപ്പെട്ടു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ ജോണിനെ ഏൽപ്പിച്ച് കൊടിലും മറ്റുപകരണങ്ങളുമായി അവർ രണ്ടുപേരും ഏണിയിൽക്കയറി.
മേരി വിറച്ചുകൊണ്ട് എഴുന്നറ്റു് സ്ത്രീകളുടെ സഹായത്തോടെ കുരിശിനരികിലേക്കു പോയി.
ഈ സമയത്ത് പടയാളികൾ അവരുടെ ജോലി തീർന്നതിനാൽ തിരിയെപ്പോയി. ലോങ്കിനൂസ് താഴോട്ടിറങ്ങുന്നതിനു മുമ്പ് കുതിരപ്പുറത്തു നിന്നു തിരിഞ്ഞ് മേരിയേയും ക്രൂശിതനെയും നോക്കുന്നു. പിന്നെ അവിടം വിട്ടുപോകുന്നു.
ഈശോയുടെ ഇടതകൈയിലെ ആണി അവർ ഊരി. ആ കരം ശരീരത്തിലേക്ക് വീണു. ശരീരം  പകുതി വിട്ടുപോയതുപോലെ തൂങ്ങുന്നു.
അവർ ജോണിനെയും വിളിക്കുന്നു. ഏണി ഉറപ്പിച്ചു പിടിക്കുവാൻ സ്ത്രീകളെ ഏൽപ്പിച്ചശേഷം ജോൺ മുകളിലേക്ക് കയറി, ഈശോയുടെ കരം അവന്റെ കഴുത്തിനുചുറ്റി അവന്റെ തോളിൽ പൂർണ്ണമായി വഹിക്കുന്നു. അരയിൽ അവന്റെ കൈ കൊണ്ട് വട്ടം പിടിക്കുന്നു. ഇടതകൈപ്പത്തിയിലെ മുറിവ് വളരെ വലുതാണ്. പാദങ്ങളിലെ ആണിയും ഊരിയപ്പോൾ ശരീരത്തിന്റെ ഭാരം മുഴുവൻ ജോൺ താങ്ങുന്നു. 
മേരി കുരിശിൻചുവട്ടിൽ പുറം കുരിശിന്മേൽ കൊള്ളിച്ച് ഇരുന്നു. മടിയിൽ ഈശോയെ  സ്വീകരിക്കാൻ ഒരുങ്ങിയിരിക്കയാണ്.
വലുതുകരം തറച്ചിരിക്കുന്ന ആണി ഊരുക വളരെ ശ്രമകരമായി. ജോൺ എത്ര ശ്രമിച്ചിട്ടും ശരീരം മുന്നോട്ട് ആഞ്ഞു തൂങ്ങിക്കിടക്കുകയാണ്. ആ മുറിവ് വലുതാക്കാൻ ആഗ്രഹിക്കാത്തതിനാൽ രണ്ടുപേരും കൂടെ ഏറെപ്പണിപ്പെട്ട് കൊടിൽ കൊണ്ട് ആണി പിടിച്ച് വലിച്ചൂരി.
ജോൺ ഈശോയുടെ കക്ഷത്തിൽ കൈകളിട്ട് ഈശോയുടെ ശിരസ്സ് തോളിൽ വഹിച്ചുകൊണ്ട് നിൽക്കുകയാണ്. ജോസഫും നിക്കോദേമൂസും ഈശോയുടെ തുടകളിലും കാൽമുട്ടുകളിലും പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് ഏണിയിൽ നിന്നിറങ്ങുന്നു.
താഴെയെത്തിയപ്പോൾ അവരുടെ മേലങ്കി വിരിച്ചിരിക്കുന്ന തുണിയിൽ 
കിടത്തിയാൽക്കൊള്ളാമെന്ന് അവർ ചിന്തിച്ചു. പക്ഷേ അമ്മ സമ്മതിക്കുന്നില്ല. അവൾ മേലങ്കി ഒരു വശത്തേക്കു മാറ്റി, മുട്ടുകളകറ്റി ഒരു തൊട്ടിൽ ഈശോയ്ക്കായി ഒരുക്കി.
അമ്മയുടെ മടിയിലേക്കു മകനെ കൊടുക്കാൻ തിരിയുമ്പോൾ മുൾമുടിയുള്ള ശിരസ്സ്‌ പുറകോട്ടു മറിഞ്ഞു; കൈകൾ നിലത്തേക്കു താണു. മുറിവുകൾ മണ്ണിൽ മുട്ടുമെന്നു തോന്നി. ശിഷ്യകൾ, കൈ നിലത്തു മുട്ടാതെ താങ്ങിപ്പിടിച്ചു..


ഈശോ ഇപ്പോൾ അമ്മയുടെ മടിയിലാണ്..... 

റബ്ബി ഗമാലിയേൽ കാൽവരിയിൽ

ഈശോയുടെ  മരണശേഷം, ഈശോയുടെ  രഹസ്യശിഷ്യന്മാരായിരുന്ന സൻഹെദ്രീൻ സഭാംഗങ്ങളായ അരിമത്തിയാക്കാരൻ ജോസഫും നിക്കോദേമൂസും, ശതാധിപനായ ലോങ്കിനൂസിനോട് ഈശോയുടെ ശരീരം സംസ്കരിക്കാനായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. പീലാത്തോസിന്റെ അനുമതി വാങ്ങിവരുവാൻ ലോങ്കിനൂസ് നിർദ്ദേശിച്ചതനുസരിച്ച് അതിനായി അവർ കാൽവരിയിൽ നിന്ന് യാത്രയായി.
അവർ കുത്തനെയുള്ള വഴിയിലൂടെ  താഴേക്കിറങ്ങി വരുമ്പോൾ  കുന്നിന്റെ താഴെയെത്തിയപ്പോൾ യഹൂദരുടെ മഹാറബ്ബി ഗമാലിയേലിനെ കാണുന്നു.
ആകെത്തകർന്നപോലെ കാഴ്ചയിൽ തോന്നിക്കുന്ന ഗമാലിയേലിന് ശിരോവസ്ത്രമില്ല, മേലങ്കിയില്ല. അങ്കി വിശിഷ്ടമാണെങ്കിലും മുള്ളുകൊണ്ട് കീറിയിരിക്കുന്നു. അയാൾ കൈകൾ രണ്ടും തലയിൽ വച്ചുകൊണ്ട് ഓടുകയാണ്. ജോസഫിനേയും നിക്കോദേമൂസിനേയും കണ്ട് അവരോടു സംസാരിക്കുന്നു.
"നീ ജോസഫേ, അവനെ വിട്ടിട്ടു പോന്നോ?"
"ഇല്ല, പക്ഷേ, നീയെങ്ങനെ ഇവിടെയെത്തി? ഈ അവസ്ഥയിൽ?"
"ഭയാനകമായ കാര്യങ്ങൾ!! ഞാൻ ദേവാലയത്തിലായിരുന്നു. അടയാളം !! ദേവാലയവാതിൽ,  അതുറപ്പിച്ചിരിക്കുന്ന വിജാഗിരികളിൽ നിന്നു് വിട്ടുപോന്നു! ധൂമ്രവർണ്ണമായ വിരി കീറിപ്പറിഞ്ഞു. അതിവിശുദ്ധസ്ഥലം തുറന്നുകിടക്കുന്നു. നമ്മുടെമേൽ ശാപം !!" അയാൾ മുകളിലേക്ക് ഓടിക്കൊണ്ടാണ് സംസാരിച്ചത്.
ജോസഫും നിക്കോദേമൂസും ഗമാലിയേലിന്റെ പോക്ക് നോക്കിനിൽക്കുന്നു. പിന്നെ അവർ പട്ടണത്തിലേക്കു പോകുന്നു. മലയ്ക്കും പട്ടണമതിലുകൾക്കും ഇടയിൽ അനേകം പേർ ബുദ്ധികെട്ടവരെപ്പോലെ അലഞ്ഞു തിരിയുന്നു... പട്ടണം ഭയത്തിന്റെ ഇരയായിത്തീർന്നിരിക്കുന്നു... ആളുകൾ നെഞ്ചത്തടിച്ചു കരയുകയാണ്...
അവർ പ്രത്തോറിയത്തിലെത്തി. അവിടെ ചെന്ന് പീലാത്തോസിനെക്കാണുവാൻ കാത്തിരിക്കുമ്പോഴാണ് അവർ സംഭവങ്ങൾ മുഴുവൻ അറിയുന്നത്. പല കുഴിമാടങ്ങളും ഭൂമികുലുക്കത്തിൽ തുറക്കപ്പെട്ടു... അവയിൽ നിന്ന് അസ്ഥികൾ പുറത്തുവന്നുവെന്നും അവ ഒരുനിമിഷത്തേക്ക് മനുഷ്യരൂപം പ്രാപിച്ചുവെന്നും അവർ ദൈവത്തെ വധിച്ചതിന് കാരണക്കാരായവരെ കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുവെന്നും ആളുകൾ സത്യം ചെയ്തു പറയുന്നു...


ഈ സമയം റബ്ബി ഗമാലിയേൽ കാൽവരിയിലേക്കുള്ള കയറ്റം കയറി ക്ഷീണിച്ചു തളർന്ന് കുരിശുകൾ നാട്ടിയിരിക്കുന്ന തുറസ്സായ സ്ഥലത്തെത്തി. നിലത്ത് സാഷ്ടാംഗം പ്രണമിച്ച് തേങ്ങിക്കരഞ്ഞുകൊണ്ട് അയാൾ പറയുന്നു; "അടയാളം ! അടയാളം ! എന്നോട് ക്ഷമിച്ചെന്നു പറയൂ... 
ഒരുവാക്കു പറഞ്ഞാൽ മതി; ഒരൊറ്റ വാക്കു മാത്രം പറഞ്ഞാൽ മതി; നീ എന്നെ 
കേൾക്കുന്നുണ്ടെന്നും  എന്നോടു ക്ഷമിച്ചെന്നും മാത്രം പറഞ്ഞാൽ മതി..."
ഗമാലിയേൽ ചിന്തിക്കുന്നത് ഈശോ മരിച്ചിട്ടില്ല എന്നാണ്. ഒരു പടയാളി കുന്തം കൊണ്ട് അയാളെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു; "എഴുന്നേൽക്കൂ... സംസാരിക്കരുത് ! അതുകൊണ്ട് ഒരുപകാരവുമില്ല. ഇക്കാര്യം നേരത്തേ ചിന്തിക്കണമായിരുന്നു. അവൻ മരിച്ചു. അജ്ഞാനിയായ ഞാൻ പറയുന്നു, ഈ മനുഷ്യൻ,  നിങ്ങൾ കുരിശിൽത്തറച്ച ഈ മനുഷ്യൻ യഥാർത്ഥത്തിൽ ദൈവത്തിന്റെ പുത്രനായിരുന്നു."
"മരിച്ചോ? നീ മരിച്ചോ?"  ഗമാലിയേലിനു ഭയമായി. ഭയത്തോടെ മുഖമുയർത്തി അയാൾ  കുരിശിലേക്കു നോക്കുന്നു. കാര്യമായിട്ടൊന്നും കാണുന്നില്ല. വെളിച്ചവും കുറവാണ്. എന്നാൽ ഈശോ മരിച്ചെന്നു ഗ്രഹിക്കാനും മാത്രം കണ്ടു.. സഹതപിക്കുന്ന ഭക്തസ്ത്രീകൾ മേരിയെ ആശ്വസിപ്പിക്കുന്നതും ജോൺ ഇടതുവശത്തു നിന്നു കരയുന്നതും അയാൾ  കണ്ടു. ലോങ്കിനൂസ് വലതുവശത്ത് ബഹുമാനപുരസ്സരം ഗൗരവമായി നിൽക്കുന്നു.

അയാൾ  മുട്ടിന്മേൽ നിന്നു; കൈകൾ വിരിച്ചു കരഞ്ഞുകൊണ്ട് പറയുന്നു; "നീ തന്നെയായിരുന്നു.. അത് നീ തന്നെയായിരുന്നു.. ഞങ്ങൾക്കു മാപ്പു ലഭിക്കയില്ല... നിന്റെ രക്തം ഞങ്ങളുടെ മേൽ പതിക്കട്ടെ എന്നു ഞങ്ങൾ ആവശ്യപ്പെട്ടു... അതു സ്വർഗ്ഗത്തിലേക്ക് കരഞ്ഞു വിളിക്കുന്നു.. 
സ്വർഗ്ഗം ഞങ്ങളെ ശപിക്കുന്നു... ഓ ! .... എന്നാൽ നീ കാരുണ്യമായിരുന്നു... ഏശയ്യാ പറയുന്നുണ്ട്... അവൻ പാപികൾക്കു വേണ്ടി വിലകൊടുത്തു... അനേകരുടെ പാപങ്ങൾ ഏറ്റെടുത്തു... എന്റേതുകൂടെയും... ഓ ! നസ്രായനായ ഈശോയെ..."
അയാൾ  എഴുന്നറ്റു നിന്നു. കുരിശിലേക്കു നോക്കി. പ്രകാശം കൂടിവരുന്നു. കുരിശ് വ്യക്തമായി കാണാറായി... അയാൾ കൂനി, വൃദ്ധനായി, നശിച്ചതുപോലെ പോകുന്നു.

Monday, April 18, 2011

ഈശോയുടെ മരണം

            ഗാഗുൽത്തായിൽ, കുരിശിൽ  തറയ്ക്കപ്പെട്ട്, മൂന്നു മണിക്കൂറോളം സമയം കുരിശിൽ   തൂങ്ങിക്കിടന്ന  ഈശോ മരണത്തോടടുക്കുകയാണ്. അമ്മയും പ്രിയ ശിഷ്യനായ ജോണും ഈശോയുടെ കുരിശിൽ ചുവട്ടിൽ നിൽപ്പുണ്ട്. ഈശോയുടെ മരണവേദന കണ്ട് അവർ കരയുകയാണ്...
           ശതാധിപനായ ലോങ്കിനൂസ് കുറെ സമയമായി വിശ്രമനിലപാടിലായിരുന്നു. ഈ സമയം അതു മാറ്റി അയാൾ പട്ടാളമുറയ്ക്ക് നേരെ നിൽക്കുന്നു. ഇടതുകൈ വാളിന്മേൽ പിടിച്ച് വലതുകൈ ഉടലോടു ചേർത്തു തൂക്കിയിട്ട് - രാജസിംഹാസനത്തിനടുത്തുള്ള  പടികളിൽ കാവൽ നിൽക്കുന്നതു പോലെയുണ്ട്. 
                      നറുക്കിട്ടു കളിച്ചിരുന്ന പടയാളികൾ കളി നിർത്തി, തൊപ്പി തലയിൽവച്ച്, എല്ലാം നിരീക്ഷിച്ച് മേൽത്തട്ടിലേക്കുള്ള പടികളിൽ  നിലയുറപ്പിച്ചു. കുരിശിനോടടുത്തു നിൽക്കുന്ന പടയാളികൾ അമ്മയുടെ വാക്കുകൾ കേട്ട് എന്തോ മന്ത്രിക്കുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്.
             ശ്മശാനമൂകത... അന്ധകാരം പൂർണ്ണമായി. "എല്ലാം പൂർത്തിയായിരിക്കുന്നു" എന്നുള്ള ഈശോയുടെ  വാക്കുകൾ വളരെ  വ്യക്തമായി കേൾക്കുന്നു. 
               ഈശോയുടെ മരണവേദന കൂടിക്കൂടി വരുന്നു. മേരിമാരെല്ലാം കുന്നിൻതിട്ടയിൽ തല ചാരി നിന്നു കരയുകയാണ്.... ജനക്കൂട്ടം ഇപ്പോൾ നിശ്ശബ്ദമാണ്.... അവർ മരിക്കുന്ന ഗുരുവിന്റെ മരണവേദന ശ്രദ്ധിക്കുന്നു.
                 വീണ്ടും നിശ്ശബ്ദത... പിന്നെ ഈശോയുടെ  പരിമിതിയില്ലാത്ത കാരുണ്യത്തിന്റെ സമർപ്പണ പ്രാർത്ഥന: "പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ അരൂപിയെ ഞാൻ സമർപ്പിക്കുന്നു..."
                          വീണ്ടും നിശ്ശബ്ദത...  മരണവേദനയുടെ ശക്തി കുറഞ്ഞു. ശ്വാസം അധരങ്ങളിലും തൊണ്ടയിലും മാത്രം അനങ്ങുന്നു.
                പിന്നീട്‌ ഈശോയുടെ   അവസാനത്തെ വിഷമം. ഭയാനകമായ, വേദന നിറഞ്ഞ കോച്ചൽ... ശരീരത്തെ കുരിശിൽ നിന്നു പറിച്ചുമാറ്റുമെന്നു തോന്നിക്കുന്ന വിഷമം മൂന്നുപ്രാവശ്യം പാദം മുതൽ ശിരസ്സു വരെ ഉണ്ടായി. ശരീരം മുഴുവന്‍ വളഞ്ഞു വിറയ്ക്കുന്നു... കാഴ്ചയ്ക്ക് ഭീതി ജനിപ്പിക്കുന്നു... പിന്നെ ഒരു ശക്തമായ രോദനം അന്തരീക്ഷത്തെ ഭേദിക്കുന്നു. സുവിശേഷത്തിൽ പറയുന്ന വലിയ സ്വരത്തിലെ നിലവിളി അതാണ്. 
                      ഈശോയുടെ ശിരസ്സ് മാറിലേക്കു ചരിഞ്ഞു; ശരീരം മുമ്പോട്ട് ആഞ്ഞു; വിറയൽ തീർന്നു; ശ്വാസം  നിലച്ചു... അവൻ അന്ത്യശ്വാസം വലിച്ചു.
                   വധിക്കപ്പെട്ട നിർദ്ദോഷിയായവന്റെ കരച്ചിലിനു മറുപടിയായി ഭൂമി ഭയാനകമാംവിധം ഗർജ്ജനം തുടങ്ങി... ശക്തമായ ഇടിമുഴക്കം... മിന്നൽ തെരുതെരെ നാലുദിക്കിലേക്കും പായുന്നു.. പട്ടണത്തിലും ദേവാലയത്തിലും ജനക്കൂട്ടത്തിന്റെ മേലും അത് ഭീകരമായി മിന്നുന്നു. മിന്നലേറ്റ് പലരും നിലംപതിച്ചു. മിന്നലിന്റെ പ്രകാശമല്ലാതെ വേറെ വെളിച്ചമില്ല. ഇടിയും മിന്നലും തുടരുന്നതിനോടുകൂടിത്തന്നെ ഭൂമി കുലുക്കുന്ന ശക്തമായ ഒരു ചുഴലിക്കാറ്റ് വീശുന്നു... 
              ഗാഗുൽത്തായുടെ മുകൾഭാഗം, ഒരു ഭ്രാന്തന്റെ കൈയിലിരിക്കുന്ന പാത്രം പോലെ കുലുങ്ങുന്നു.. മൂന്നു കുരിശുകളും ആടുന്നു... മറിഞ്ഞുവീഴും എന്നു തോന്നിക്കുന്ന വിധത്തിൽ ആടിയുലയുന്നു....
                        ലോങ്കിനൂസും ജോണും പടയാളികളും വീഴാതിരിക്കുവാൻ അവർക്കു പിടികിട്ടിയ സാധനങ്ങളിന്മേൽ പിടിക്കുന്നു. ജോൺ ഒരു കൈ കൊണ്ട് കുരിശിന്മേൽ പിടിക്കുകയും മറ്റെക്കൈ കൊണ്ട് മേരിയെ താങ്ങുകയും ചെയ്യുന്നു.  മേരി, നേരെനിൽക്കാനാവാതെ ജോണിന്റെ മാറിൽച്ചാരുന്നു. പടയാളികൾ, പ്രത്യേകിച്ച് കുന്നിൻചരിവിൽ നിന്നിരുന്നവർ, ഉരുണ്ടുപോകാതിരിക്കാൻ നടുവിൽ വന്നുനിൽക്കുന്നു. കവർച്ചക്കാർ ഭയപ്പെട്ട് കൂവിക്കരയുന്നു... ജനക്കൂട്ടം അതിലും വലിയ ശബ്ദത്തിൽ കരയുകയും ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്യുന്നു... പക്ഷേ സാധിക്കുന്നില്ല. ആളുകൾ മീതെമീതെ മറ്റുള്ളവരുടെ മുകളിലേക്കു വീഴുകയാണ്... വീണവരുടെ മേൽ ചവിട്ടിപ്പോകുമ്പോൾ അവർ ഭൂമിയുടെ വിള്ളലുകളിലേക്ക് വീഴുന്നു; മുറിവേൽക്കുന്നു;  ഭ്രാന്തു പിടിച്ചതുപോലെ മലഞ്ചരിവിൽക്കൂടി ഉരുളുന്നു...
                    ഭൂമികുലുക്കവും ചുഴലിക്കാറ്റും മൂന്നു തവണ ആവർത്തിച്ചു. അതു കഴിഞ്ഞപ്പോൾ എല്ലാം നിശ്ചലമായി. മൃതമായ ഒരു ലോകം... മിന്നൽപ്പിണരുകൾ മിന്നുന്നു... ഇരുകൈകളും മുന്നോട്ടും മുകളിലേക്കും ഉയർത്തിപ്പിടിച്ച് യഹൂദർ ഓടിപ്പോകുന്നത് മിന്നൽവെളിച്ചത്തിൽ കാണാം... ഈ നിമിഷംവരെ പരിഹാസകരായിരുന്നവർക്ക് ഇപ്പോൾ ഭയമാണ്...ധാരാളം ആളുകൾ നിലത്തു വീണു കിടക്കുന്നു... പട്ടണമതിലുകൾക്കകത്ത് ഒരു വീടിനു തീ പിടിച്ചു കത്തിക്കാളുന്നു... 
                  മേരി അവളുടെ ശിരസ്സ്‌ ജോണിന്റെ മാറിൽനിന്നുയർത്തി ഈശോയെ നോക്കുന്നു... ഈശോയെ വിളിക്കുന്നുണ്ട്... പ്രകാശം തീരെയില്ലാത്തതിനാൽ ഈശോയെക്കാണാൻ കഴിയുന്നില്ല. ഈശോയെ  മൂന്നുപ്രാവശ്യം വിളിക്കുന്നു...." ഈശോ, ഈശോ, ഈശോ...." ഒരു മിന്നൽ     ഗാഗുൽത്തായുടെ മുകളിൽ മിന്നി നിന്നപ്പോൾ അവൾ ഈശോയെക്കണ്ടു... ചലനമില്ല... മുന്നോട്ട് തൂങ്ങിക്കിടക്കുന്നു.... ശിരസ്സ്‌ മുന്നോട്ട്  വളരെയധികം ചരിഞ്ഞ് വലതുവശത്തെ തോളിൽ കവിൾ മുട്ടുന്നു... താടി വാരിയെല്ലിലും... അവൾക്ക് മനസ്സിലായി.... അന്ധകാരത്തിലേക്ക് കൈകൾ നീട്ടിക്കൊണ്ട് അവൾ ഉച്ചത്തിൽ വിളിക്കുന്നു... " എന്റെ മകനേ ! എന്റെ മകനേ !" പിന്നെ അവൾ ശ്രദ്ധിച്ചു കാതോർത്തു നിൽക്കുന്നു... കണ്ണുകൾ വല്ലാതെ തുറന്നിരിക്കുന്നു..... ഈശോ ഇനിയില്ല എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
               ജോണും നോക്കിക്കണ്ടു; കേട്ടു; മനസ്സിലാക്കി; എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചു. അവൻ മേരിയെ ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു; "ഇനി അവനു സഹിക്കേണ്ടല്ലോ."
എന്നാൽ ജോണിന്റെ  വാക്കുകൾ തീരുന്നതിനു മുമ്പ് മേരിക്കു മനസ്സിലായി... പിടിവിടുവിച്ച് നിലത്തേക്കു കുനിഞ്ഞ് കണ്ണുകൾ പൊത്തിക്കരഞ്ഞുകൊണ്ട്  അവൾ പറയുന്നു: "എനിക്ക് ഇനിയും എന്റെ മകൻ ഇല്ല."
            അവൾ ആടുന്നു... തനിയെ നിൽക്കാൻ കഴിയുന്നില്ല. ജോൺ അവന്റെ നെഞ്ചിനോടു ചേർത്തു പിടിച്ചില്ലായിരുന്നുവെങ്കിൽ വീഴുമായിരുന്നു... ജോൺ നിലത്തിരുന്നു; മേരിയെ താങ്ങിയിരിക്കുന്നു. ഉടനെ മറ്റു മേരിമാരെല്ലാവരും വന്നു... പടയാളികൾ അവരെ തടയുന്നില്ല; കാരണം യഹൂദരെല്ലാം ഓടിപ്പോയി. ജോണിന്റെ  സ്ഥാനത്ത് മേരിയെ ആശ്വസിപ്പിക്കുന്നത് സ്ത്രീകൾ ഏറ്റെടുത്തു.
             മഗ്ദലനാമേരി ജോണിന്റെ  സ്ഥാനത്തിരുന്നു. അവൾ മേരിയെ  അവളുടെ കാൽമുട്ടുകളിൽ താങ്ങിക്കിടത്തുന്നു. മാർത്തയും സൂസന്നയും കൂടെ വിനാഗിരിയിൽ മുക്കിയ നീർപ്പഞ്ഞി കൊണ്ട് മേരിയുടെ നെറ്റിയിലും ഇരുവശങ്ങളിലും നാസികയിലും തുടയ്ക്കുന്നു. അവളുടെ ഭർതൃസഹോദരന്റെ  ഭാര്യ മേരി അവളുടെ കൈകൾ ചുബിച്ചുകൊണ്ട് ഹൃദയഭേദകമായ സ്വരത്തിൽ അവളെ വിളിക്കുന്നു.  സമാധാനമില്ലാതെ അവൾ കരയുന്നു... മറ്റു സ്ത്രീകളെല്ലാം പ്രതിധ്വനി എന്നപോലെ കരയുകയാണ്... മാർത്ത, മേരി, സൂസന്ന, ജോണിന്റെ അമ്മ സലോമി....
               ജോസഫും നിക്കോദേമൂസും അവിടേക്കു കടന്നുവന്ന്  ലോങ്കിനൂസിനോട് ഈശോയുടെ ശരീരം ആവശ്യപ്പെടുന്നു.