ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Tuesday, June 29, 2010

ഈശോയുടെ ഒരു പ്രബോധനം

ഈശോ അപ്പസ്തോലന്മാരോട്  സംസാരിക്കുന്നു.


   "വസന്തകാലത്തിൽ മരങ്ങളെല്ലാം പൂക്കുമ്പോൾ കൃഷിക്കാരൻ സന്തോഷിക്കുന്നു. അയാൾ സ്വയം പറയും,"ഇക്കൊല്ലം നല്ല വിളവായിരിക്കും.' ഈ പ്രതീക്ഷ അയാളുടെ ഹൃദയത്തെ കുളിർപ്പിക്കുന്നു. എന്നാൽ പൂക്കാലത്തിനും വിളവെടുക്കുന്ന കാലത്തിനുമിടക്ക് എത്രയോ നാളുകളുണ്ട്? എന്തെല്ലാം സംഭവിക്കുന്നു? കാറ്റും മഴയുംവെയിലും കൊടുങ്കാറ്റും ഉണ്ടാകുന്നു. ചിലപ്പോൾ ചെടികൾക്ക് രോഗം പിടിപെടുന്നു. ചിലപ്പോൾ പണിക്കാർക്ക് രോഗം പിടിപെടുന്നു. അപ്പോൾ ചെടികൾക്ക് ശുശ്രൂഷയില്ല, വെള്ളമില്ല, അങ്ങനെ ചെടികൾ ഉണങ്ങിപ്പോകുന്നു. വിള ഇല്ലാതെ വരുന്നു. പൂക്കാലത്തെ പ്രതീക്ഷയിൽനിന്നും എത്രയോ വ്യത്യസ്തമായ അവസ്ഥ .

                                    നിങ്ങൾ എന്റെകൂടെ നടക്കുന്നു. എന്നെ സ്നേഹിക്കുന്നു. വസന്തകാലത്തിൽ ചെടികളെന്നപോലെ ലക്ഷ്യബോധം കൊണ്ടും സ്നേഹംകൊണ്ടും നിങ്ങൾ പൂവണിയുന്നു.എന്റെ ദൗത്യം ആരംഭിക്കുന്ന കാലത്ത് ഇസ്രായേൽജനം നിസാൻമാസത്തിലെ മനോഹരമായ നമ്മുടെ നാട്ടിൻപുറം പോലെയാണ്. എന്നാൽ അസൂയാലുവായ പിശാച്, വേനൽക്കാലത്തെ കൊടുംചൂടുപോലെ അവന്റെ കോപവുമായി നിങ്ങളെ കരിച്ചുകളയാൻ വരും. ലോകത്തിന്റെ മരവിപ്പിക്കുന്ന കാറ്റ് വീശും.നിങ്ങളുടെ പൂക്കൾ കരിഞ്ഞുപോകും. കൊടുങ്കാറ്റുപോലെ വികാരവിക്ഷോഭങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഉദ്ദേശങ്ങൾ ദൈവത്തിൽ സഫലമാകുന്നതു തടയാൻ എന്റെയും നിങ്ങളുടേയും ശത്രുക്കൾ കഴിവതെല്ലാം ചെയ്യും.
                                                       
     ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തരുന്നു.  വരാൻ പോകുന്നതെന്താണെന്ന് എനിക്കറിയാം. രോഗിയായ ഒരു കർഷകനെപ്പോലെ, അഥവാ മരണമടഞ്ഞ കർഷകനെപ്പോലെ ഞാൻ നിങ്ങളുടെയിടയിൽ നിന്നു മറഞ്ഞുപോയാൽ, ഞാൻ നിങ്ങളോടു സംസാരിക്കാതായാൽ, അത്ഭുതങ്ങൾ പ്രവർത്തിക്കാതായാൽ,ഈ കൃഷി അപ്പാടെ നശിച്ചു പോകുമോ?   ഇല്ല: എനിക്കാവുന്നത്ര കാലം ഞാൻ വിതക്കുകയും കൃഷി അന്വേഷിക്കുകയും ചെയ്യും.  ചെടികൾ വളരുകയും കതിരുകൾ നിങ്ങൾക്കായി വിളയുകയും ചെയ്യും.  നിങ്ങൾ ശരിക്കും കാവലിരുന്നാൽ മതി.

                     ആ വീടിനടുത്തു നിൽക്കുന്ന അത്തിവൃക്ഷത്തെ കണ്ടോ? അത്ര വളക്കൂറുള്ള മണ്ണിലല്ല അതു നിൽക്കുന്നത്. വേരു പിടിക്കാതെ പട്ടു പോകേണ്ടതായിരുന്നുവെങ്കിലും പിടിച്ചു നിൽക്കാൻ അത് മാർഗം കണ്ടെത്തി. സൂര്യപ്രകാശവും ചൂടും തേടി അതു ശാഖകൾ വിരിച്ചു. അതാ, ഇപ്പോൾ അത് അവിടെ നിൽക്കുന്നു.  വളവുണ്ടെകിലും നല്ല ആരോഗ്യമുള്ള വൃക്ഷം; അതിരാവിലെ മുതൽ വെയിലു കിട്ടും.അതുകൊണ്ട്  ആഹാരം പാകം ചെയ്ത് നൂറു നൂറു കനികളെ പുലർത്തുന്നു; സ്വന്തം മിടുക്കുകൊണ്ട് ആ മരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ചെറുത്തു നിന്നു; വിജയിച്ചു. ആ വൃക്ഷം സ്വയം പറഞ്ഞു; "ദൈവം എന്നെ സൃഷ്ടിച്ചത് മനുഷ്യന് ആനന്ദവും ഭക്ഷണവും നൽകാനാണ്. ദൈവതിരുമനസ്സ് നിറവേറ്റാനാണ് എൻ്റെയും ആഗ്രഹം."  ഒരു അത്തിവൃക്ഷം! സംസാരിക്കാൻ കഴിവില്ലാത്ത ഒരു മരം.. ആത്മാവില്ലാത്ത ഒരു വൃക്ഷം! ദൈവത്തിൻ്റെ മക്കളായ നിങ്ങൾക്ക്, മനുഷ്യമക്കളായ നിങ്ങൾക്ക്, വെറും ഒരു വൃക്ഷം കാണിക്കുന്ന തന്റേടവും സ്വാശ്രയബോധവും കാട്ടാൻ കഴിയില്ലേ?

          നിത്യജീവൻ്റെ കനികൾ പുറപ്പെടുവിക്കുവാൻ നിങ്ങൾ നിരന്തരം ജാഗ്രതയുള്ളവരായിരിക്കുവിൻ.  

Friday, May 28, 2010

ദൈവമനുഷ്യന്റെ സ്നേഹഗീത

മരിയ വാൾതോർത്ത എന്ന ഇറ്റാലിയൻ മിസ്റ്റിക്കിന്റെ  ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന മഹത്ഗ്രന്ഥത്തിൽ ഈശോയുടെയും മാതാവിന്റെയും ജീവിതം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദൈവവചനമായ ഈശോമിശിഹാ തന്നെയാണ്   ഈ  വെളിപ്പെടുത്തലുകൾ
നൽകിയിരിക്കുന്നത്. സുവിശേഷത്തെ വിശദീകരിക്കുന്ന എഴുനൂറോളം ദർശനങ്ങൾ, വിവിധ ക്രിസ്തീയ തത്വങ്ങളെ വിശദീകരിക്കുന്ന കുറിപ്പുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ഈശോയുടെയും അവിടുത്തെ അമ്മയുടെയും അപ്പസ്തോലന്മാരുടേയും ജീവിതവും ജീവിതസംഭവങ്ങളും ദർശനമായി ഇപ്രകാരം കാണിക്കുന്നതിന്റെ കാരണങ്ങൾ ഈശോ പറയുന്നു.
1. ഏറ്റം പ്രധാന കാരണം ഇതാണ്; നിങ്ങൾ നശിക്കയാണ്. നിങ്ങളെ രക്ഷിക്കുവാൻ ഞാനാഗ്രഹിക്കുന്നു.
2. സുവിശേഷത്തോടും ക്രിസ്തുവിനെ സംബന്ധിക്കുന്ന സകലതിനോടും തീക്ഷ്ണമായ സ്നേഹം പുരോഹിതരിലും അൽമായരിലും ഉണ്ടാകണം. പ്രത്യേകിച്ചും, നവമായ ഒരു സ്നേഹം എന്റെ അമ്മയോട് ഉണ്ടാകണം.  അവളുടെ പ്രാർത്ഥനയിലാണ് ലോകത്തിന്റെ രക്ഷയുടെ രഹസ്യം അടങ്ങിയിരിക്കുന്നത്. അവൾ, എന്റെ അമ്മ, ശപിക്കപ്പെട്ട സർപ്പത്തെ ജയിക്കുന്നവളാണ്. മേരിയാണ് രക്ഷകനെ ലോകത്തിനു നൽകിയത്. ലോകം വീണ്ടും രക്ഷ നേടുന്നത് അവളിൽ നിന്നായിരിക്കും.

3. ആദ്ധ്യാത്മിക ഗുരുക്കന്മാർക്കും ആത്മനിയന്താക്കൾക്കും അവരുടെ ശുശ്രൂഷയിൽ സഹായമാകുന്നതിന്, ഞാൻ ജീവിച്ചിരുന്ന കാലത്തെ വൈവിധ്യമാർന്ന ആത്മാക്കളെക്കുറിച്ചും അവരെ രക്ഷിക്കാന്‍ ഞാനുപയോഗിച്ച രീതികളെക്കുറിച്ചും അവർ പഠിക്കുവാൻ.  കാരണം എല്ലാ ആത്മാക്കളോടും ഒരേരീതിയിൽ വർത്തിക്കുന്നത് മൗഢ്യമായിരിക്കും. നീതിമാനായ ഒരാളെ പരിപൂർണ്ണതയിലേക്കു നയിക്കുന്നതു പോലെയല്ല, പാപിയായ ഒരുവനെ, അല്ലെങ്കിൽ ഒരജ്ഞാനിയെ നയിക്കുന്നത്. 


ഈ ലിഖിതങ്ങൾ വായിക്കുമ്പോൾ ചിലർ എതിർക്കും; 'ഈശോ ഗ്രീക്കുകാരോടും റോമാക്കാരോടും സൗഹൃദം പുലർത്തിയിരുന്നതായി സുവിശേഷത്തിൽ കാണുന്നില്ല. അതിനാൽ അക്കാര്യങ്ങളെല്ലാം ഞങ്ങൾ തള്ളിക്കളയുന്നു.' സുവിശേഷത്തിൽ പ്രത്യക്ഷപ്പെടാത്ത എത്രയോ കാര്യങ്ങളുണ്ട്! തങ്ങളുടെ അഭേദ്യമായ യഹൂദ മനോഭാവത്തിൽ, സുവിശേഷകർ, തങ്ങൾക്ക് അംഗീകരിക്കാനാവാത്ത എന്തെല്ലാം വിട്ടുകളഞ്ഞിട്ടുണ്ട്! 
എന്റെ പരസ്യജീവിതത്തെക്കുറിച്ച് ഇതെല്ലാം നിങ്ങൾ വായിക്കുകയും സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാലും നിങ്ങൾ എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കുകയില്ല. "ഈശോ ചെയ്ത മറ്റനേകം കാര്യങ്ങളുണ്ട്. അവയെല്ലാം ഓരോന്നായി എഴുതുകയാണെങ്കിൽ എനിക്കു തോന്നുന്നു, ലോകത്തിനു തന്നെയും അവ ഉൾക്കൊള്ളാൻ സ്ഥലമുണ്ടാകയില്ല" എന്നു സുവിശേഷകനായ ജോൺ പറയുന്നു. അതിശയോക്തി മാറ്റിവച്ചിട്ടു പറയുകയാണെങ്കിൽ, ഞാൻ നിങ്ങളോടു് ഗൗരവമായി പറയുന്നു, എന്റെ ഓരോ പ്രവൃത്തിയും, ഓരോ പ്രബോധനവും,  ഒരാത്മാവിനെ രക്ഷിക്കാന്‍ ഞാൻ ചെയ്ത പ്രായശ്ചിത്തവും പ്രാർത്ഥനയും എഴുതപ്പെടുകയാണെങ്കിൽ, അവ നിങ്ങളുടെ ഏറ്റവും വലിയ ലൈബ്രറികളുടെ ഒരു വലിയ മുറി നിറയുവാനുണ്ടാകും. ഞാൻ  ഇങ്ങനെയും പറയുന്നു; പ്രയോജനമില്ലാത്ത, പൊടിപിടിച്ച, വിഷമുള്ള ശാസ്ത്രങ്ങൾ കത്തിച്ചുകളയാൻ കഴിയുമെങ്കിൽ എന്റെ പുസ്തകങ്ങൾക്ക് ഇടമുണ്ടാകും. നിങ്ങൾക്ക് പ്രയോജനമുണ്ടാകും. എന്നെക്കുറിച്ച് എത്ര  കുറവായിട്ടുള്ള അറിവാണു നിങ്ങൾക്കുള്ളത്! 
4. മനുഷ്യപുത്രനെയും അവന്റെ അമ്മയേയും അവരായിരിക്കുന്ന വിധത്തിൽ അവതരിപ്പിക്കുന്നതിന്.  മാംസത്തിലും രക്തത്തിലും അവർ യഥാർത്ഥത്തിൽ ആദത്തിന്റെ മക്കളാണ്. എന്നാൽ നിഷ്ക്കളങ്കനായ ആദത്തിന്റെ മക്കൾ. മനുഷ്യന്റെ മക്കളെല്ലാം ഞങ്ങളെപ്പോലെ ആകേണ്ടതായിരുന്നു; ആദി മാതാപിതാക്കൾ അവരുടെ പരിപൂർണ്ണ മഹത്വത്തിന് കുറവു വരുത്താതിരുന്നെങ്കിൽ! 
പല സാഹചര്യങ്ങളും നിമിത്തം അന്ധകാരത്തിൽ മൂടപ്പെട്ടുപോയ ചില കാര്യങ്ങൾ വ്യക്തമാക്കാനും കൂടിയാണ് ഈ രചന. ദൈവരാജ്യപ്രഘോഷണത്തിന്റെ പ്രഭാപൂരിതമായ ചിത്രത്തിൽ ഇരുളിന്റെ ഇടങ്ങളും കടന്നുകൂടിയിട്ടുണ്ട്. വ്യക്തമല്ലാത്തവ, അഥവാ ബന്ധമില്ലാത്തതുപോലെയുള്ള വിടവ്, വിശദീകരിക്കുവാൻ കഴിയാത്ത കാര്യങ്ങൾ എന്നിവ. എപ്പോഴും ക്ഷമിക്കണം എന്നു നിരന്തരം പഠിപ്പിച്ചിരുന്ന ഞാൻ, വഴക്കമില്ലാത്ത എന്റെ എതിരാളികളോട് ഒരുതരം വഴക്കമില്ലായ്മയും നിർബ്ബന്ധവും കാണിക്കേണ്ടതായി വന്നിട്ടുണ്ട്. ഇക്കാര്യം നിങ്ങൾ ഓർമ്മിക്കണം; ദൈവം തന്റെ കാരുണ്യം മുഴുവനും കാണിച്ചശേഷം, സ്വന്തം മഹത്വം നിമിത്തം 'മതി' യെന്നു പറയുന്ന സമയവും ഉണ്ടാകും. ദൈവം നല്ലവനായതു കൊണ്ട് അതിൽനിന്നു മുതലെടുക്കാം എന്നു വിചാരിച്ച് തന്റെ ദീർഘക്ഷമയെ പരീക്ഷിക്കുന്നവരോട് ഇങ്ങനെയും ഞാൻ പറയുന്നു: ദൈവത്തെ നിന്ദിക്കാൻ പാടുള്ളതല്ല. ഇത് ജ്ഞാനത്തിന്റെ പഴയ ഒരു ചൊല്ലാണ്.
5. എന്റെ പീഡാനുഭവത്തിന്റെ ദൈർഘ്യവും സങ്കീർണ്ണതയും ശരിയായി മനസ്സിലാക്കേണ്ടതിന്.
6. എന്റെ വചനത്തിന്റെ ശക്തി;  അതിന്റെ ഫലങ്ങളിലുള്ള വൈവിധ്യം; അതു സ്വീകരിക്കുന്നവരുടെ സ്വഭാവത്തിലുള്ള വൈവിധ്യമനുസരിച്ചുള്ള ഫലങ്ങൾ. വചനം സ്വീകരിക്കുന്നവർ, സന്മനസ്സുള്ളവരാണോ അതോ നീതിരഹിതരായ മനുഷ്യരുടെ 
ദുർമ്മനസ്സുള്ളവരാണോ എന്നതിനനുസൃതമായിരിക്കും അത് ഫലംചെയ്യുക.

അപ്പസ്തോലന്മാരും യൂദാസും വൈരുദ്ധ്യമുള്ള രണ്ട് ഉദാഹരണങ്ങളാണ്. ആദ്യം പറഞ്ഞവർ, അപൂർണ്ണതകൾ ധാരാളമുള്ളവർ; പരുക്കൻ പ്രകൃതക്കാർ; പഠനമില്ലാത്തവർ; വികാരത്താൽ പൊട്ടിത്തെറിക്കുന്നവർ - എന്നാൽ സന്മനസ്സുള്ളവർ. യൂദാസ് -  അവരിൽ അധികം പേരെയുംകാൾ പഠനമുള്ളവൻ; തലസ്ഥാന നഗരിയിൽ ജീവിച്ച പരിഷ്കാരി; ദേവാലയത്തോട് ഇടപഴകിയവൻ - എങ്കിലും ദുർമ്മനസ്സുകാരൻ.  ആദ്യം പറഞ്ഞവർ, നന്മയിൽ വളർന്ന് പരിണാമം പ്രാപിച്ചു. രണ്ടാമതു പറഞ്ഞവൻ, തിന്മയിൽ വളർന്ന് വ്യത്യസ്തനായി; അവൻ താണു. നല്ലവരായ പതിനൊന്നുപേർ പരിപൂർണ്ണതയിലേക്കു വളർന്നു."

Sunday, May 23, 2010

സമർപ്പണം
പരിശുദ്ധ പരമ ത്രിത്വത്തിനും പരിശുദ്ധ അമ്മയ്ക്കും.
മധ്യസ്ഥർ- വി.യൗസേപ്പ് പിതാവും വിശുദ്ധ മിഖായേലും.
പ്രത്യേക മധ്യസ്ഥർ   -   വിശുദ്ധ ശിമയോൻ ശ്ലീഹായും വിശുദ്ധ മറിയം മഗ്ദലനായും.
                                               
  23-05-2010

ഇന്ന് പെന്തക്കോസ്ത തിരുനാൾ. പരിശുദ്ധാത്മാവിന് സ്തുതിയും ആരാധനയും. പരിശുദ്ധ പരമ ത്രിത്വത്തിനു് ആരാധന.