ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Friday, June 10, 2011

The Sacred Heart of Jesus

   The month of June is dedicated to The Sacred Heart of Jesus

                                                                              ഈശോയുടെ   മാധുര്യമേറിയ   തിരുഹൃദയമേ,    

                                               ഞങ്ങളുടെ    സ്നേഹമായിരിക്കണമേ !

 

 

ഈശോ ശിഷ്യകള്‍ക്കു നല്‍കിയ പ്രബോധനം

(ഈശോ തന്റെ പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും മുന്‍പ്  ശിഷ്യകള്‍ക്കു നല്‍കിയ പ്രബോധനം.)

ഈശോ ലാസറസ്സിന്റെ ഭവനത്തിലാണ്.  ഈശോയുടെ നിര്‍ദേശ പ്രകാരം ശിഷ്യകളെല്ലാം അവിടെ വന്നു ചേര്‍ന്നിട്ടുണ്ട്.  അവര്‍ ഇരിക്കുന്ന മുറിയിലേക്ക് ഈശോ കടന്നു ചെല്ലുമ്പോള്‍ വലിയ ബഹുമാനത്തോടെ എല്ലാവരും എഴുനേറ്റ്  താണുവണങ്ങുന്നു.
കരുണാമസൃണമായ പുഞ്ചിരിയോടെ ഈശോ പറയുന്നു: 
"നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം...."
"ഗുരുവേ, നിനക്കു സമാധാനം. ഞങ്ങള്‍ വന്നിരിക്കുന്നു. നീ 
പറഞ്ഞയച്ചത്. യോവന്നയോടു കൂടെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും പോരട്ടെ എന്നാണല്ലോ. ഞങ്ങള്‍ അതനുസരിച്ചു.  ഇതാ, ഞങ്ങള്‍ വന്നിരിക്കുന്നു." യോവന്ന പറയുന്നു. 
"ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയത്, ഇനിയും നമുക്ക് 
സമാധാനത്തോടുകൂടെ ഒരുമിച്ചു കൂടുവാന്‍ സാധിക്കാത്തതിനാലാണ്.  നിങ്ങള്‍ ഇസ്രായേലിന്റെയും പുതിയ രാജ്യത്തിന്റെയും ഏറ്റം പ്രിയപ്പെട്ട ഗണമാണ്.  ഇനിയുള്ള ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിച്ചു കൊള്ളണം. 
പീഡിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ രാജാവിന്, കുറ്റം ആരോപിക്കപ്പെടുന്ന കളങ്കമില്ലാത്തവന്,  നിങ്ങള്‍ നല്‍കുന്ന ബഹുമാനം, അവന്റെ ദുഖത്തില്‍  സാന്ത്വനമരുളുന്നു.
                        നിങ്ങള്‍ ഇപ്പോഴും എപ്പോഴും എന്റെ അമ്മയോട് പുത്രിമാരെപ്പോലെ വര്‍ത്തിക്കുവിന്‍.  എല്ലാക്കാര്യങ്ങളിലും അവള്‍ നിങ്ങളെ വഴി കാണിച്ചു നയിക്കും. പെണ്‍കുട്ടികളെയും വിധവകളെയും ഭാര്യമാരെയും അമ്മമാരെയും നയിക്കാന്‍ അവള്‍ക്കു കഴിയും. സ്വന്തം അനുഭവത്തില്‍ നിന്നും സ്വഭാവാതീതമായ ജ്ഞാനത്തില്‍ നിന്നും ഓരോ 
അവസ്ഥയുടെയും പ്രത്യേകതയും അനുഭവങ്ങളും അവള്‍ക്കറിയാം.  നിങ്ങള്‍ തമ്മില്‍ത്തമ്മിലും എന്നെയും സ്നേഹിക്കുന്നത് മേരിയിലൂടെ ആയിരിക്കണം. നിങ്ങള്‍  ഒരിക്കലും പരാജയപ്പെടുകയില്ല. കാരം അവള്‍ ജീവന്റെ വൃക്ഷമാണ്. ദൈവത്തിന്റെ സജീവ പേടകം.  ജ്ഞാനത്തിന്റെ ഇരിപ്പിടമായ ദൈവം രൂപമെടുത്തത്, കൃപാവരം മാംസമായിത്തീര്‍ന്നത്, അവളിലാണ്."
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)

Monday, June 6, 2011

പരിശുദ്ധ അമ്മ സ്നേഹത്തെപ്പറ്റി

പരിശുദ്ധ അമ്മ അപ്പസ്തോലന്‍ ജോണിനോട്‌  സംസാരിക്കുകയാണ്.


"ദൈവം സ്നേഹമാണ്. അവന്റെ ഓരോ പ്രവൃത്തിയും സ്നേഹത്തിന്റെ  പ്രവൃത്തിയാണ്. സൃഷ്ടികര്‍മം മുതല്‍ മനുഷ്യാവതാരം വരെ; 
മനുഷ്യാവതാരം മുതല്‍ രക്ഷാകര്‍മ്മം വരെ;   രക്ഷാകര്‍മ്മം മുതല്‍ സഭയുടെ സ്ഥാപനം വരെ;  അവസാനം, നീതിമാന്മാരെല്ലാവരും കര്‍ത്താവില്‍ സന്തോഷിക്കുന്നതിന് സ്വര്‍ഗീയ ജെറുസലേമില്‍ ഒന്നിച്ചു ചേരുന്നതു വരെ. ഞാന്‍ നിന്നോട്  ഇതു പറയുന്നത്  നീ സ്നേഹത്തിന്റെ  അപ്പസ്ടോലനായതു കൊണ്ടും മറ്റുള്ളവരേക്കാള്‍ കൂടുതലായി നിനക്ക് ഇവ മനസ്സിലാക്കാന്‍ കഴിവുള്ളതു കൊണ്ടുമാണ്."
ജോണ്‍ ഇടയ്ക്ക് കയറി പറയുന്നു; " മറ്റുള്ളവരും സ്നേഹിക്കുന്നുണ്ട്; പരസ്പരവും സ്നേഹിക്കുന്നുണ്ട്."
"ശരിയാണ്. എങ്കിലും മറ്റുള്ളവരേക്കാള്‍ സ്നേഹത്തില്‍ മുന്‍പന്‍   നീയാണ്.   നിങ്ങള്‍ക്കോരോരുത്തര്‍ക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. പന്ത്രണ്ടു പേരില്‍ നീ എപ്പോഴും സ്നേഹമായിരുന്നു. പരിശുദ്ധവും സ്വഭാവാതീതവുമായ  സ്നേഹമായിരുന്നു.  തീച്ചയായും നീ വളരെ പരിശുദ്ധനാണ്.  പത്രോസിനെ നോക്കുക; പരമാര്‍ഥിയെങ്കിലും വികാരാധീനനായ മനുഷ്യന്‍; അവന്റെ സഹോദരന്‍ ആന്‍ഡ്രൂ മൗനിയും ശങ്കയുള്ളവനും;   നിന്റെ  സഹോദരന്‍  ജയിംസ്,   ഉടനടി 
പ്രതികരിക്കുന്നവന്‍; ഈശോ അവനെ ഇടിയുടെ പുത്രന്‍  എന്നു
വിളിക്കുവാന്‍ ഇടയാക്കി.  മറ്റേ ജയിംസ്,  ഈശോയുടെ കസിന്‍,  നീതിമാനും ധീരനും; അവന്റെ സഹോദരന്‍ യുദാസ്, വിശ്വസ്തനും കുലീനനും; ഫിലിപ്പും ബര്‍ത്തലോമിയോയും പാരമ്പര്യവാദികള്‍;  തീക്ഷ്ണനായ സൈമണ്‍, വിവേകിയായ മനുഷ്യന്‍; തോമസ്, സമാധാനമുള്ളവന്‍;  മാത്യു, എളിയ മനസ്ഥിതിക്കാരന്‍;  പിന്നെ, 
കറിയോത്തുകാരന്‍ യുദാസ്, ക്രിസ്തുവിന്റെ ആട്ടിന്‍കൂട്ടത്തിലെ കറുത്ത ആട്;    ക്രിസ്തുവിന്റെ   സ്നേഹത്തിന്റെ  ചൂടു  പറ്റിയ  സര്‍പ്പം; 
സാത്താനെപ്പോലെ  കള്ളം പറയുന്നവന്‍; എന്നാല്‍ മുഴുവനും സ്നേഹമായ നിനക്ക്, സ്നേഹം കൂടുതല്‍ നന്നായി മനസ്സിലാക്കുവാനും എല്ലാവര്‍ക്കും വേണ്ടി  സ്നേഹത്തിന്റെ ശബ്ദമാകാനും കഴിയും. ദൂരെയുള്ളവര്‍ക്കും  എന്റെയീ അവസാനത്തെ ഉപദേശം കൊടുക്കുവാന്‍  സാധിക്കും. അവരോട് ഇതാണ് പറയേണ്ടത്; അവര്‍ പരസ്പരം സ്നേഹിക്കണം. എല്ലാവരെയും സ്നേഹിക്കണം. അവരെ 
പീഡിപ്പിക്കുന്നവരെയും സ്നേഹിക്കണം.   ദൈവത്തോട്   
ഒന്നായിത്തീരണമെങ്കില്‍  അത് വേണം. നിത്യനായ സ്നേഹത്തിന്റെ മനവാട്ടിയായി തെരെഞ്ഞെടുക്കപ്പെടുന്നതിന് അത് ആവശ്യമായിരുന്നു. പരിധികളൊന്നും വെയ്ക്കാതെ ഞാന്‍ എന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. ആ സമര്‍പ്പണം എത്രയധികം ദുഃഖം എനിക്കു വരുത്തുമെന്ന് എനിക്ക്‌ അറിയാമായിരുന്നെങ്കിലും ഞാന്‍ അപ്രകാരം ചെയ്തു. പ്രവാചകന്മാര്‍ എന്റെ മനസ്സിലുണ്ടായിരുന്നു.  ദൈവിക പ്രകാശം അവരുടെ വാക്കുകള്‍ എനിക്കു വ്യക്തമാക്കിത്തന്നു. അതിനാല്‍ എന്റെ ആദ്യത്തെ "അപ്രകാരം ഭവിക്കട്ടെ" എന്നുള്ള വാക്ക് ദൈവദൂതനോടു പറഞ്ഞപ്പോള്‍ മുതല്‍   ഞാന്‍  എന്നെത്തന്നെ ഒരമ്മയ്ക്ക്  സഹിക്കാനുണ്ടാവുന്ന  ഏറ്റവും വലിയ ദുഃഖത്തിനു സമര്‍പ്പിക്കയായിരുന്നു. എങ്കിലും ഒന്നും എന്റെ സ്നേഹത്തിന് അതിര്‍ത്തി  വെച്ചില്ല. സ്നേഹം വാസ്തവത്തില്‍ ഒരു തീജ്വാലയാണ്.   നശ്വരമായതിനെ തീജ്വാല നശിപ്പിക്കും. എന്നാല്‍ സ്വര്‍ഗ്ഗത്തിന് അര്‍ഹമായ വിശുദ്ധീകരിക്കപ്പെട്ട അരൂപിയെ അതില്‍നിന്ന്  ഉയര്‍ത്തുന്നു.  പുരോഹിതരായ നിങ്ങളുടെ പാതകളില്‍, തകര്‍ന്നവരെ, പങ്കിലമാക്കപ്പെട്ടവരെ, തുരുമ്പുപിടിച്ചു നശിക്കാറായവരെ, 
എത്രയധികമായി നിങ്ങള്‍ കാണും! അവരില്‍ ഒരുവനെപ്പോലും നിരസിക്കരുത്. അവരെ സ്നേഹിക്കണം. അവര്‍ സ്നേഹത്തിലെത്തുവാനും അങ്ങനെ രക്ഷിക്കപ്പെടുവാനും ഇടയാക്കണം. 

പലപ്പോഴും മനുഷ്യര്‍ ദുഷ്ടരാകുന്നത് അവരെ ഒരിക്കലും ആരും സ്നേഹിച്ചിട്ടില്ലാത്തതു കൊണ്ടാണ്; അഥവാ, മോശമായി സ്നേഹിച്ചതു കൊണ്ടാണ്. അങ്ങനെയുള്ളവരെ സ്നേഹിക്കുവിന്‍. പരിശുദ്ധനായ  അരൂപി അവരെ വിശുദ്ധീകരിച്ച്‌ ആ ദേവാലയങ്ങളില്‍ വന്നു വസിക്കുവാന്‍ ഇടയാകട്ടെ. 
മനുഷ്യനെ സൃഷ്ടിക്കുവാന്‍ ദൈവം ഒരു മാലാഖയെയോ വിശിഷ്ട വസ്തുവിനെയോ അല്ല ഉപയോഗപ്പെടുത്തിയത്; അവന്‍ അല്‍പ്പം
ചെളി യാണെടുത്തത്‌.  വിലയില്ലാത്ത വസ്തു; എന്നാല്‍ അവന്റെ നിശ്വാസം മനുഷ്യനില്‍ പ്രവേശിച്ച്,   അതായത്, അവന്റെ സ്നേഹം മനുഷ്യനില്‍ നിക്ഷേപിച്ച് വില കെട്ട വസ്തുവിനെ, ഏറ്റം ഉന്നതനായ ദൈവത്തിന്റെ ദത്തുപുത്ര സ്ഥാനത്തേക്കുയര്‍ത്തി.  എന്റെ പുത്രന്‍, അഴുക്കില്‍ വീണ അനേകരെ അവന്റെ മാര്‍ഗ്ഗത്തില്‍ക്കണ്ടു. അവന്‍ അവരെ ഒരിക്കല്‍പ്പോലും ചവിട്ടി മെതിച്ചില്ല. നേരെ മറിച്ച്, അവന്‍ അവരെ ശേഖരിച്ചു; സ്വീകരിച്ചു;   സ്വര്‍ഗ്ഗത്തിന്  അനുയോജ്യരായി 
രൂപാന്തരപ്പെടുത്തി. ഇക്കാര്യം എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. അവന്‍ ചെയ്തതുപോലെ  നിങ്ങളും ചെയ്യുക. എല്ലാം ഓര്‍ത്തിരിക്കുവിന്‍. എന്റെ പുത്രന്റെ വാക്കുകളും പ്രവൃത്തികളും ഓര്‍ത്തിരിക്കുവിന്‍. അവന്റെ ഉപമകള്‍ - കാരുണ്യത്തിന്റെ  ഉപമകള്‍ ഓര്‍മ്മിക്കുവിന്‍. അവയില്‍ ജീവിക്കുവിന്‍. അതായത് അവ പ്രവൃത്തിയിലാക്കുവിന്‍. അവ എഴുതുവിന്‍. അങ്ങനെ അവ ഭാവി തലമുറകള്‍ക്കും ലഭിക്കുവാനിടയാകട്ടെ.  കാലത്തിന്റെ അന്ത്യം വരെ സന്മനസ്സുള്ള ഏവര്‍ക്കും  അവ  വഴികാട്ടിയായിരിക്കട്ടെ!"

പരിശുദ്ധ അമ്മയുടെ ആനന്ദപൂര്‍ണ്ണമായ മരണം

           പരിശുദ്ധ അമ്മയും,   ഈശോയുടെ മരണ   സമയത്ത്,   മകനായി    ഈശോ ഏല്‍പ്പിച്ചു കൊടുത്ത അപ്പസ്തോലന്‍ ജോണുമൊത്ത്  ഗദ്സമെനിലെ ചെറു ഭവനത്തില്‍ വര്‍ഷങ്ങളോളം  താമസിച്ചു.  കാലം കടന്നു പോകവേ,  തന്റെ   മരണസമയം അടുത്തതായി  അമ്മ മനസ്സിലാക്കുന്നു. ഇതേപ്പറ്റി അമ്മ    ജോണിനോട്‌ സംസാരിക്കുന്നു:  


"എന്റെ മകനും ദൈവവുമായ ഈശോയുടെ സാന്നിധ്യവും സാമീപ്യവും ആയിരുന്നു ഭൂമിയിലെ എന്റെ പറുദീസാ. അവനില്‍ നിന്നകന്നിരിക്കുന്നത് എപ്പോഴും എനിക്ക് ദുഃഖകരമായിരുന്നു. എന്നാല്‍ ഞാനത് മനസ്സാലെ   ശാന്തമായി സഹിച്ചു.  കാരണം  അവന്റെ പ്രവൃത്തികളെല്ലാം അവന്റെ പിതാവ്   ആഗ്രഹിച്ചതു   പോലെയാണ്  അവന്‍  ചെയ്തത്.   അത് ദൈവേഷ്ടത്തോടുള്ള  അനുസരണമായിരുന്നു.  അങ്ങനെ ഞാനും അത് സ്വീകരിച്ചു. കാരണം ഞാനും ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതികള്‍ക്ക്, നിശ്ചയങ്ങള്‍ക്ക്  അനുസരണയുള്ള വളായിരുന്നു.  ഈശോ എന്നെ വിട്ടുപോയപ്പോഴെല്ലാം തീര്‍ച്ചയായും ഞാന്‍ സഹിച്ചു. ഞാന്‍ ഏകാകിനിയായി... അവന്‍ ബാലനായിരുന്നപ്പോള്‍  രഹസ്യമായി എന്നെ വിട്ടുപോയതില്‍ ഞാന്‍ അനുഭവിച്ച ദുഃഖത്തിന്റെ പാരമ്യം ദൈവത്തിന് മാത്രമേ അളക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ... ദേവാലയത്തിലെ പണ്ഡിതന്‍മാരുമായുള്ള  തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയം, അവന്റെ അമ്മയായ ഞാന്‍ ന്യായമായി ചോദിച്ച ഒരു ചോദ്യമല്ലാതെ മറ്റൊന്നും ഞാന്‍ അവനോടു പറഞ്ഞില്ല. അതുപോലെ, ഗുരുവാകുന്നതിന് അവന്‍ എന്നെ വിട്ടു പോയപ്പോള്‍ ഞാന്‍ അവനെ പിന്നിലേക്ക്‌ വിളിച്ചില്ല. ആ സമയത്ത് ഞാന്‍ ഒരു വിധവയായിരുന്നു.  ഏകയായിരുന്നു.... കാനായിലെ വിവാഹവിരുന്നില്‍ വെച്ച് അവന്‍ എന്നോട് പറഞ്ഞ മറുപടിയില്‍ ഞാന്‍ ഒരു വിസ്മയവും കാണിച്ചില്ല. അവന്‍ അവന്റെ പിതാവിന്റെ ഹിതം നിറവേറ്റുകയായിരുന്നു.   അതു ചെയ്യുവാന്‍ അവനു ഞാന്‍ സ്വാതന്ത്ര്യം നല്‍കി.  ഒരഭിപ്രായം പറയുവാനോ ഒരു കാര്യം ആവശ്യപ്പെടാനോ എനിക്ക് കഴിയുമായിരുന്നു. ശിഷ്യരെക്കുറിച്ച്  ഒരഭിപ്രായം പറയുവാനും ഒരു പാവപ്പെട്ടവനു വേണ്ടി യാചന നടത്തുവാനും എനിക്ക്  കഴിയുമായിരുന്നു. അതില്‍ക്കൂടുതല്‍ യാതൊന്നും ഇല്ലായിരുന്നു. പാപപങ്കിലമായ ലോകത്തിലേക്ക്‌ പോകുവാന്‍ അവന്‍ എന്നെ വിട്ടു പിരിഞ്ഞപ്പോഴെല്ലാം ഞാന്‍ വേദന അനുഭവിച്ചു. പാപത്തിന്റെ ലോകത്തില്‍ ജീവിക്കുന്നതും അവനു വലിയ സഹാനമായിരുന്നു. എന്നാല്‍ ഓരോ പ്രാവശ്യവും അവന്‍ എന്റെ പക്കലേക്ക് തിരിച്ചു വന്നപ്പോള്‍ എത്രയധികം സന്തോഷമാണ് ഞാന്‍ അനുഭവിച്ചത്. അതു വേര്‍പാടിന്റെ ദുഃഖത്തെക്കാള്‍ വളരെ വലുതായിരുന്നു.  അവന്റെ മരണം മൂലം വന്ന വേര്‍പാടിന്റെ ദുഃഖം ഹൃദയഭേദകമായിരുന്നു. എന്നാല്‍ അവന്‍ മരിച്ചവരില്‍ നിന്നുയിര്‍ത്ത്‌ എനിക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായ സന്തോഷം വര്‍ണ്ണിക്കുവാന്‍ ഏതു വാക്കുകള്‍ക്കു കഴിയും? 
വേര്‍പാടിന്റെ വേദന വളരെ വലുതായിരുന്നു. എന്റെ ഭൌമിക ജീവിതം അവസാനിക്കുമ്പോള്‍ മാത്രമേ അത് തീരുകയുള്ളൂ.  ഞാന്‍ ചെയ്യാനുണ്ടായിരുന്നത് ചെയ്തു. ഭൂമിയിലെ എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കി. സ്വര്‍ഗ്ഗത്തിലെ എന്റെ ദൗത്യത്തിന് അന്ത്യമുണ്ടായിരിക്കയില്ല."
ജോണ്‍ വിളറുകയും അസ്വസ്ഥനാവുകയും ചെയ്യുന്നു. അവന്‍ ചോദിക്കുന്നു;"അമ്മെ, അമ്മ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? അമ്മയ്ക്ക് അസുഖം വല്ലതുമാണോ?"
"അല്ല, എനിക്ക് സുഖമാണ്."
"എങ്കില്‍, എന്നെ വിട്ടു പോകാന്‍ നീ ആഗ്രഹിക്കുകയാണോ?"
"അല്ല.  ഞാന്‍ ഭൂമി യിലായിരിക്കുന്നിടത്തോളം നിന്റെ കൂടെയുണ്ട്.  എങ്കിലും, എന്റെ പ്രിയപ്പെട്ട ജോണേ, ഏകനായിക്കഴിയുവാന്‍ നീ ഒരുങ്ങിക്കൊള്ളു."
"ഇല്ലില്ല.  അങ്ങനെ പറയുകയേ വേണ്ട. നിനക്ക് മരിക്കാന്‍   സാധിക്കയില്ല. നിന്റെ നിര്‍മലമായ ശരീരം ഒരു പാപിയുടേതു പോലെ മരിക്കാന്‍ പാടില്ല."
"നീ പറയുന്നത് തെറ്റാണു ജോണേ ... എന്റെ മകന്‍ മരിച്ചു. ഞാനും അതുപോലെ മരിക്കും.  പക്ഷെ, ജോണ്‍, നീ എന്തിനാണ് ഇങ്ങനെ കരയുന്നത്?"
"കാരണം, നീ എനിക്ക് നഷ്ടപ്പെടാന്‍ പോകയാണ്.  ഈ ദുഃഖം താങ്ങാന്‍ എനിക്ക് കഴിവുണ്ടാകയില്ല." 
"നീ അത് സഹിച്ചു നില്‍ക്കും. ദൈവം നിന്നെ സഹായിക്കും."
മേരി അവന്റെ അടുത്തേക്കു കുനിഞ്ഞ് അവളുടെ കൈ അവന്റെ ശിരസ്സില്‍  വെയ്ക്കുന്നു. അസ്വസ്ഥനാണെങ്കിലും കുറച്ചു ശാന്തനായിക്കഴിഞ്ഞ ജോണ്‍ മേരിയുടെ മുഖത്തേക്കു തന്നെ നോക്കുന്നു.  അവന്റെ മുഖവും മേരിയുടെതുപോലെ  വിളറിയിരിക്കുന്നു. എന്നാല്‍ അവളുടെ മുഖത്ത് വളരെ ധവളമായ പ്രകാശം...  അവള്‍ വീഴാതെ താങ്ങുന്നതിനിടയില്‍ ജോണ്‍ പറയുന്നു; "മേരീ, നിനക്ക് നില്‍ക്കാന്‍ കഴിവില്ല... വരൂ, ഞാന്‍ നിന്നെ നിന്റെ കിടക്കയില്‍ കിടക്കുവാന്‍ സഹായിക്കാം.." അവന്‍ സ്നേഹത്തോടെ അമ്മയെ കിടക്കയിലേക്കു നയിച്ചു.  മേലങ്കി പോലും മാറ്റാതെമേരി ആ കിടക്കയില്‍ കിടന്നു... 
ഇരുകരങ്ങളും കുരിശാകൃതിയില്‍ മാറോടു ചേര്‍ത്തുവെച്ച് സ്നേഹത്താല്‍ തിളങ്ങുന്ന ആ ശാന്തമായ കണ്ണുകള്‍ അടച്ച് അവളുടെ അരികിലേക്കു കുനിഞ്ഞു നില്‍ക്കുന്ന ജോണിനോട്‌ അവള്‍ പറയുന്നു: "ഞാന്‍ ദൈവത്തിലാണ്; ദൈവം എന്നിലും. ഞാന്‍ അവനെ ധ്യാനിക്കുമ്പോള്‍ നീ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുവിന്‍. എനിക്ക് യോജിച്ച വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വായിക്കുക. ജ്ഞാനത്തിന്റെ അരൂപി നിനക്ക് അവ കാണിച്ചു തരും.  പിന്നീട് എന്റെ പുത്രന്റെ പ്രാര്‍ത്ഥന ചൊല്ലുക.  മുഖ്യ ദൂതന്റെ മംഗള വാര്‍ത്തയും എലിസബത്തിന്റെ വാക്കുകളും ആവര്‍ത്തി ക്കുവിന്‍.  എന്റെ സ്തുതികീര്‍ത്തനവും ആലപിക്കുക.   ഭൂമിയില്‍ എനിക്ക് എന്ത് അവശേഷിച്ചി ട്ടുണ്ടോ അതുപയോഗിച്ചു ഞാനും നിന്നോട് ചേരാം."
ഹൃദയത്തില്‍ നിന്നുയരുന്ന കണ്ണീരിനോടു പടവെട്ടി ജോണ്‍, അവന്റെ സുന്ദരമായ സ്വരത്തില്‍ നൂറ്റിപ്പതിനെട്ടാം സങ്കീര്‍ത്തനം ആലപിക്കുന്നു. അതു തീര്‍ന്നപ്പോള്‍ നാല്പ്പത്തൊന്നാം സങ്കീര്‍ത്തനത്തിന്റെ ആദ്യത്തെ മൂന്നു പാദങ്ങളും മുപ്പത്തെട്ടാം സങ്കീര്‍ത്തനത്തിന്റെ ആദ്യത്തെ എട്ടു പാദങ്ങളും ഇരുപത്തിരണ്ടാം സങ്കീര്‍ത്തനവും ഒന്നാം സങ്കീര്‍ത്തനവും ഉരുവിട്ടു. പിന്നീട്  "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥനയും  തോബിയാസിന്റെ  ഗീതവും നിയമാവര്‍ത്തനപ്പുസ്തകത്തിന്റെ  ഇരുപത്തിനാലാം അദ്ധ്യായവും  ഗബ്രിയേലിന്റെയും എലിസബത്തിന്റെയും വാക്കുകളും  ചൊല്ലി. അവസാനം മേരിയുടെ "എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു..." എന്ന സ്തുതിഗീതവും ആലപിച്ചു. എന്നാല്‍ ഒന്‍പതാം പാദമായപ്പോള്‍ മേരി ശ്വസിക്കുന്നില്ലെന്നു ജോണിന് മനസ്സിലായി. കാഴ്ചയില്‍ ഒരു വ്യത്യാസവുമില്ല.  പുഞ്ചിരിയോടെ സമാധാനത്തില്‍ കിടക്കുന്നു...
ജോണ്‍ ചങ്ക് പൊട്ടിക്കുന്ന ഒരു കരച്ചിലോടെ നിലത്തു വീണു... അവന്‍ മേരിയെ വീണ്ടും വീണ്ടും വിളിക്കുന്നു. അവള്‍ മരിച്ചെന്ന് അവനു ബോധ്യം വരുന്നില്ല... എന്നാല്‍  ഒടുവില്‍  യാഥാര്‍ധ്യത്തിന് അവന്‍ 
വഴങ്ങേണ്ടതായി   വരുന്നു...   അവന്റെ കണ്ണുകളില്‍ നിന്ന് ധാരധാരയായി കണ്ണീരൊഴുകി ആ മാധുര്യമേറിയ മുഖത്തു വീഴുന്നു... മേരിക്ക് കൊടുത്ത ഏക ക്ഷാളനം അതായി... സ്നേഹത്തിന്റെ അപ്പസ്തോലന്റെ, ഈശോയുടെ മരണപത്രിക മൂലം അവളുടെ 
ദത്തുപുത്രനായവന്റെ കണ്ണീര്‍  ക്ഷാളനം .....

(ദൈവ മനുഷ്യന്റെ സ്നേഹഗീതയില്‍  നിന്ന്)  

Sunday, June 5, 2011

കർത്താവിന്റെ സ്വർഗ്ഗാരോഹണം

"Today is Ascension Day, when Christians Celebrate the Ascension of Jesus Christ" 

 Happy Holy, Holy, Holy Day!


പുലരി വിടരുന്നു. ഈശോ അമ്മയോടു  കൂടെ ഗദ്സെമനിയുടെ ചരിവിലൂടെ നടക്കുന്നു. ഒന്നും സംസാരിക്കുന്നില്ല.  നേരം നല്ലതുപോലെ പുലർന്നു. സൂര്യൻ ഉയർന്നു കഴിഞ്ഞു. അപ്പസ്തോലന്മാരുടെ സ്വരം കേട്ടു തുടങ്ങി. ഈശോയ്ക്കും അമ്മയ്ക്കും അത് അടയാളമായി. അവർ നടപ്പു നിർത്തി പരസ്പരം നോക്കുന്നു. ഈശോ ഇരുകരങ്ങളും നീട്ടി അമ്മയെ മാറോടണച്ച് ചുംബിക്കുന്നു. മനുഷ്യപുത്രൻ, അവനു ജന്മം നൽകിയ അമ്മയോടു  വിട പറയുകയാണ്.    സ്നേഹത്തിന്റെ അരൂപിയുടെ അടയാളമായ   പുത്രനെ   പരമ പരിശുദ്ധയായ   അമ്മ യാത്രയാക്കുകയാണ്.

              അമ്മ, ഒരു സൃഷ്ടി എന്ന നിലയ്ക്ക് അവളുടെ ദൈവത്തിന്റെ പാദത്തിങ്കൽ മുട്ടുകുത്തുന്നു. അവൻ, അവളുടെ പുത്രനുമാണ്;  അവളുടെ പുത്രനായ ദൈവം, അവന്റെ കൈകൾ, കന്യകയായ അവളുടെ , നിത്യം സ്നേഹിക്കപ്പെട്ടവന്റെ അമ്മയായ അവളുടെ  ശിരസ്സിൽ വച്ചു് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടേയും നാമത്തിൽ അനുഗ്രഹിക്കുന്നു. അനന്തരം കുനിഞ്ഞ് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് അവളുടെ   നെറ്റിത്തടത്തിൽ ഒരു ചുംബനം കൂടി നൽകുന്നു.
            അവർ ഗദ്സെമനിയിലെ ചെറിയ വീട്ടിലേക്കു നടക്കുകയാണ്.
                    "കർത്താവേ, അവിടെ ആ മലയുടേയും ബഥനിയുടേയും ഇടയ്ക്ക്, നീ ഇന്ന് അനുഗ്രഹിക്കുവാൻ ആഗ്രഹിക്കുന്നു എന്നു നിന്റെ അമ്മയോടു പറഞ്ഞ സകലരും വന്നു ചേർന്നിട്ടുണ്ട്." പത്രോസ് പറയുന്നു.
             "ശരി, നമുക്ക് അവരുടെ പക്കലേക്ക് പോകാം. എന്നാൽ ആദ്യം ഇങ്ങുവരൂ... എനിക്ക് നിങ്ങളോടൊപ്പം ഒരിക്കൽക്കൂടി അപ്പം പങ്കു വക്കാനാഗ്രഹമുണ്ട്."
                 അവർ മുറിയിലേക്ക് പോകുന്നു. മേരി പിൻവാങ്ങി. ഈശോ അപ്പസ്തോലന്മാർ പതിനൊന്നു പേരോടൊപ്പമാണ്. മേശപ്പുറത്ത് ലളിതമായ ഭക്ഷണം വച്ചിരിക്കുന്നു. വലിയ ആഘോഷമില്ല; വിശപ്പിനുള്ള ആഹാരം മാത്രം.
ഈശോ ഭക്ഷണം സമർപ്പിച്ച ശേഷം പകുത്തു കൊടുക്കുന്നു. പത്രോസിന്റെയും  അൽഫേയൂസിന്റെ മകൻ ജയിംസിന്റെയും (ഈശോയുടെ കസിൻ) മദ്ധ്യത്തിലാണ് ഈശോ. ഈ സ്ഥാനങ്ങളിലേക്ക് ഈശോ അവരെ വിളിച്ചിരുത്തിയതാണ്. ജോൺ,  അൽഫേയൂസിന്റെ മകൻ യൂദാസ് (തദേവൂസ്), സെബദീപുത്രൻ ജയിംസ് എന്നിവർ ഈശോയുടെ  മുമ്പിൽ;  തോമസ്, ഫിലിപ്പ്, മാത്യു എന്നിവർ ഒരു വശത്ത്; ആൻഡ്രൂ, ബർത്തലോമിയോ, തീക്ഷ്ണനായ സൈമൺ എന്നിവർ മറുവശത്ത്; അങ്ങനെ എല്ലാവർക്കും ഈശോയെക്കാണാം. നിശ്ശബ്ദമായി വേഗം കഴിയുന്നു ഭക്ഷണം. അപ്പസ്തോലന്മാർ വലിയ ആദരവോടും അൽപ്പം ശങ്കയോടും കൂടെയാണ് ഈശോയോട് വർത്തിക്കുന്നത്.
ഭക്ഷണം കഴിഞ്ഞു. ഈശോ തന്റെ കരങ്ങൾ മലർത്തി മേശപ്പുറത്തു വച്ചുകൊണ്ടു പറയുന്നു: "ശരി, എനിക്കു നിങ്ങളെ വിട്ട് എന്റെ പിതാവിന്റെ പക്കലേക്ക് പോകുവാനുള്ള സമയം വന്നിരിക്കുന്നു. നിങ്ങളുടെ ഗുരുവിന്റെ അവസാനവാക്കുകൾ ശ്രദ്ധിച്ചുകേൾക്കുവിൻ.
                       ഈ ദിവസങ്ങളിൽ ജറുസലേം വിട്ടു പോകരുത്. ലാസ്സറസ്സിനോടു ഞാൻ സംസാരിച്ചു. ഗുരുവിന്റെ ആഗ്രഹനിവൃത്തിക്കായി അവൻ അന്ത്യഅത്താഴത്തിന്റെ ഭവനം  നിങ്ങൾക്കായി വിട്ടുതരുന്നു. നിങ്ങൾക്ക് ഒരുമിച്ചുകൂടുവാൻ, പ്രാർത്ഥനയിൽ ചെലവഴിക്കുവാൻ ഒരു സ്ഥലം വേണമല്ലോ. അവിടെ താമസിച്ചു കൊണ്ട്  ഈ ദിവസങ്ങളിൽ തീക്ഷ്ണമായി പ്രാർത്ഥിക്കുവിൻ. അങ്ങനെ  പരിശുദ്ധാരൂപിയുടെ വരവിനായി ഒരുങ്ങുവിൻ. നിങ്ങളുടെ ദൗത്യത്തിനായി അവൻ നിങ്ങളെ പൂർണ്ണമായി ഒരുക്കും. ഞാൻ ദൈവമായിരുന്നെങ്കിലും, കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികളാൽ എന്നെത്തന്നെ ഞാൻ എന്റെ  ദൗത്യനിർവ്വഹണത്തിനായി ഒരുക്കി. നിങ്ങളുടെ ഒരുക്കം അതിനെക്കാൾ വളരെ എളുപ്പവും ദൈർഘ്യം കുറഞ്ഞതുമായിരിക്കും. മറ്റൊന്നും  നിങ്ങളിൽ നിന്ന് ഞാൻ ആവശ്യപ്പെടുന്നില്ല.  നിങ്ങൾ തീക്ഷ്ണമായി  പ്രാർത്ഥിച്ചാൽ മതി. എഴുപത്തിരണ്ടു ശിഷ്യരോടൊപ്പവും എന്റെ അമ്മയുടെ നേതൃത്വത്തിലും പ്രാർത്ഥിക്കുവിൻ. ഒരു  മകന്റെ ആകാംക്ഷയോടെ നിങ്ങളെ  ഞാൻ അമ്മയെ  ഏൽപ്പിച്ചിരിക്കയാണ്. അവൾ നിങ്ങൾക്ക് അമ്മയും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും അദ്ധ്യാപികയും ആയിരിക്കും.
                        വിശുദ്ധീകരിക്കുന്നവനായ പരിശുദ്ധാരൂപി വരുവാൻ സമയമായിരിക്കുന്നു. അവനെക്കൊണ്ട് നിങ്ങൾ നിറയും. കർത്താവിനെ സമീപിക്കത്തക്ക വിധത്തിൽ നിങ്ങൾ അത്ര പരിശുദ്ധരാണെന്ന് ഉറപ്പു വരുത്തുവിൻ. ഞാനും അവനെപ്പോലെ ദൈവമായിരുന്നു. എന്നാൽ എന്റെ ദൈവത്വത്തിന്മേൽ ഞാൻ ഒരു വസ്ത്രം ധരിച്ചു; നിങ്ങളുടെ കൂടെയായിരിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാൽ  പരിശുദ്ധാരൂപി  വരുന്നത് മാംസമാകുന്ന ആവരണം കൂടാതെയായിരിക്കും. അവൻ നിങ്ങളുടെമേൽ വന്ന്  നിങ്ങളിലേക്കു താണിറങ്ങും. അവന്റെ ഏഴു ദാനങ്ങളും നൽകി നിങ്ങളെ ഉപദേശിക്കും.  
നിങ്ങൾക്കു സ്നേഹമില്ലെങ്കിൽ നിങ്ങളിൽ ദൈവരാജ്യം ഉണ്ടാവുകയില്ല. കാരണം ദൈവരാജ്യം സ്നേഹമാണ്. സ്നേഹത്തോടൊപ്പമാണ് അതും പ്രത്യക്ഷപ്പെടുന്നത്. സ്നേഹത്തിലൂടെയാണ് അത് നിങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാപിക്കപ്പെടുന്നത്.
                    അവസാന അത്താഴ സമയത്ത് ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഞാൻ പരിശുദ്ധാരൂപിയെ നിങ്ങൾക്കു വാഗ്ദാനം ചെയ്തു; ശരി, നിങ്ങളെ സ്നാനപ്പെടുത്തുവാൻ അവൻ വരാറായി. അവന്റെ വരവിനു ശേഷം നിങ്ങളുടെ കഴിവുകൾ അളവില്ലാത്ത വിധത്തിൽ വർദ്ധിക്കും; നിങ്ങളുടെ രാജാവിന്റെ വാക്കുകൾ നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. നിങ്ങൾ ചെയ്യണമെന്ന് അവൻ പറഞ്ഞ കാര്യങ്ങൾ, അവന്റെ രാജ്യം ഭൂമിയിൽ എല്ലായിടത്തും പ്രചരിപ്പിക്കുവാൻ, നിങ്ങളെക്കൊണ്ട് ചെയ്യിക്കും.
                "അങ്ങനെ ഇസ്രായേലിന്റെ രാജ്യം വീണ്ടും പടുത്തുയര്‍ത്തും; അരൂപിയുടെ വരവ് കഴിയുമ്പോള്‍, അല്ലെ?" ഈശോയുടെ വാക്കുകള്‍ തീരുന്നതിനു മുന്‍പ് അവര്‍ ചോദിക്കുന്നു.
              "ഇനി ഒരിക്കലും ഇസ്രയെലിന്റെതായ രാജ്യം ഉണ്ടാകയില്ല. എന്റെ രാജ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. പിതാവ് പറഞ്ഞ സമയത്ത്  അത് പൂര്‍ത്തിയാകും. പിതാവ് തന്റെ അധികാരത്തില്‍ നിശ്ചയിച്ചിരിക്കുന്ന കാലവും സമയവും നിങ്ങള്‍ അറിയേണ്ടതില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ പരിശുദ്ധാരൂപിയുടെ  കൃപ നിങ്ങളില്‍ ഉണ്ടാവും.  
പരിശുദ്ധാരൂപി നിങ്ങളുടെ മേല്‍ വരും; നിങ്ങള്‍ യൂദയയിലും  സമരിയയിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും എനിക്ക് സാക്ഷികളായിരിക്കും. എന്റെ നാമത്തില്‍ ഒരുമിക്കുന്ന ആളുകളുടെ സമ്മേളനം നിങ്ങള്‍ വിളിച്ചു കൂട്ടും. പിതാവിന്റെയും പുത്രന്റെയും   
പരിശുദ്ധാരൂപിയുടെയും  ഏറ്റം പരിശുദ്ധ നാമത്തില്‍ അവരെ സ്നാനപ്പെടുത്തും.  നിങ്ങള്‍ സുവിശേഷം എല്ലാവരോടും പ്രസംഗിക്കുകയും ഞാന്‍ നിങ്ങളെ പഠിപ്പിച്ചവയെല്ലാം അവരെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട്  കല്‍പ്പിച്ചതെല്ലാം  ചെയ്യുകയും ചെയ്യുവിന്‍. ഞാന്‍ ലോകാവസാനം വരെയും നിങ്ങളോടു കൂടെയുണ്ടായിരിക്കും.   ഇതും ഞാനാഗ്രഹിക്കുന്നു; എന്റെ സഹോദരൻ (കസിൻ) ജയിംസ്, ജറുസലേമിലെ സമ്മേളനങ്ങളിൽ അദ്ധ്യക്ഷം വഹിക്കണം. സഭയുടെ തലവൻ എന്ന നിലയിൽ പത്രോസിന് പലപ്പോഴും ശ്ലൈഹിക യാത്രകൾക്കായി പോകേണ്ടി വരും. കാരണം, പുതുതായി വിശ്വാസം സ്വീകരിക്കുന്നവർക്ക് സഭയുടെ പരമാദ്ധ്യക്ഷനെ കാണുവാൻ ആഗ്രഹമുണ്ടായിരിക്കും. എന്നാൽ ഈ സഭയിൽ, ആദ്യവിശ്വാസികളുടെ മേൽ എന്റെ സഹോദരന്റെ ഔന്നത്യം വളരെ  വലുതായിരിക്കും. ജയിംസ് എന്റെ സഹോദരനായതിനാൽ അവൻ എന്റെ തുടർച്ചയാണെന്ന് ആളുകൾ വിചാരിക്കും. ഞാൻ ലോകത്തിലുണ്ടായിരുന്നപ്പോൾ എന്നെ അന്വേഷിക്കാതിരുന്നവർ, അവനിൽ, എന്റെ ബന്ധുവായ അവനിൽ, എന്നെ അന്വേഷിക്കും. ശിമയോൻ പത്രോസേ, നിനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് മറ്റു ബഹുമതികളാണ്."
         "കർത്താവേ, എനിക്കതിന് അർഹതയില്ല. നീ എനിക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ഞാനതു പറഞ്ഞു. സഭയുടെ ആത്മീയ തലവനാകുവാൻ ഞാൻ  യോജിച്ചവനല്ല."
              "സൈമൺ, രണ്ടുപേരൊഴികെ നമ്മളെല്ലാവരും അങ്ങനെയായിരുന്നു. ഞാനും ഓടിപ്പോയി. കർത്താവ് എന്നെ ഈ സ്ഥാനത്തേക്കു നിയോഗിച്ചു. എന്നാൽ നീയാണ് എന്റെ തലവൻ. യോനായുടെ പുത്രൻ സൈമൺ,  നിന്നെ അപ്രകാരം ഞാന്‍ അംഗീകരിക്കുന്നു.  കര്‍ത്താവു നമ്മെ വിട്ടുപോയിക്കഴിഞ്ഞാല്‍ ഭൂമിയില്‍ അവന്റെ പ്രതിനിധി നീയായിരിക്കും. നമ്മള്‍ പരസ്പരം സ്നേഹിക്കും. വൈദിക ശുശ്രുഷയില്‍ നമ്മള്‍ പരസ്പരം സഹായിക്കും." പത്രോസിനെ ബഹുമാനിച്ചു തലകുനിച്ചു കൊണ്ട് ജെയിംസ്‌ പറയുന്നു.
               "നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. പരസ്പരം സഹായിക്കുവിന്‍. കാരണം അതാണ് പുതിയ പ്രമാണം. ഇനി എന്റെ പ്രിയ സ്നേഹിതരെ, നമുക്ക് വേര്‍പാടിന്റെ ചുംബനം പരസ്പരം നല്‍കാം."  അവരെ ആലിംഗനം ചെയ്യുവാന്‍ ഈശോ എഴുനേറ്റു നില്‍ക്കുന്നു. അവരെല്ലാവരും അവനെ അനുകരിക്കയാണ്. എന്നാല്‍ ഈശോ സമാധാനത്തിന്റെ പുഞ്ചിരി തൂകുമ്പോള്‍ അവരെല്ലാവരും കരയുകയാണ്. അവരെല്ലാവരും അസ്വസ്ഥരാണ്. ഈശോ അവരെ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ശേഷം പറയുന്നു: "ഇനി നമുക്ക് പോകാം."
അവര്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങുന്നു. 
                ഒലിവ് തോട്ടത്തിന്റെ കാവല്‍ക്കാരന്‍ യോന, ഭാര്യ മേരി, മകന്‍ മാര്‍ക്ക്‌ എന്നിവര്‍ വെളിയിലുണ്ടായിരുന്നു. അവര്‍ മുട്ട് കുത്തി ഈശോയെ ആരാധിക്കുന്നു.
             "സമാധാനം നിങ്ങളോടു കൂടെ; നിങ്ങള്‍ എനിക്ക് തന്നതിനെല്ലാം കര്‍ത്താവു പ്രതിസമ്മാനം നല്‍കട്ടെ." കടന്നു പോയപ്പോള്‍ അവരെ അനുഗ്രഹിച്ചു കൊണ്ട് ഈശോ പറയുന്നു. 
             മാര്‍ക്ക്‌ എഴുന്നേറ്റു നിന്ന് പറയുന്നു; "കര്‍ത്താവെ, ബെഥനിയിലേക്കുള്ള വഴിയരികിലെ ഒലിവ് തോട്ടങ്ങള്‍ നിറയെ ശിഷ്യര്‍ നിന്നെ കാത്തിരിക്കയാണ്‌."
 "ഗലീലിയരുടെ വയലിലേക്കു പോകുവാന്‍ അവരോടു പറയൂ."
മാര്‍ക്ക്‌ അതിവേഗം പോയിക്കഴിഞ്ഞു.
            ഈശോ അമ്മയുടെ അടുത്തേക്ക് പോകുന്നു. ഈശോ വരുന്നത് കണ്ടു അമ്മ എഴുന്നേറ്റു. 
"അമ്മെ വരൂ,  മേരീ, നീയും.. നീ തനിയെ ആണോ ?"   
 അൽഫേയൂസിന്റെ ഭാര്യ മേരിയോടു ഈശോചോദിക്കുന്നു.
                  "മറ്റു സ്ത്രീകള്‍.... അവരെല്ലാം മുന്നില്‍ പോയിട്ടുണ്ട്... അട്ടിടയന്മാരോട് കൂടെ.. ലാസറിന്റെയും കുടുംബത്തിന്റെയും കൂടെ... പക്ഷെ, അവര്‍ ഞങ്ങളെ ഇവിടെ വിട്ടു... ഓ, ഈശോയെ, ഈശോയെ... ഈശോയെ... നിന്നെ ഇനി കാണാതെ എനിക്കെങ്ങനെ ജീവിക്കാന്‍ പറ്റും? അനുഗ്രഹീതനായ എന്റെ ഈശോയെ, എന്റെ ദൈവമേ, നീ ജനിക്കുന്നതിനു മുന്‍പ് തന്നെ നിന്നെ സ്നേഹിച്ച എനിക്ക്, എത്രയധികം അനുഗ്രഹങ്ങള്‍ നീ നല്‍കി... ഇപ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രയാവുകയാണ്‌... " ഈശോയുടെ ബന്ധുവും  അപ്പസ്തോലന്‍മാരായ  ജയിംസിന്റെയും യുദാസിന്റെയും അമ്മയുമായ മേരി കരച്ചില്‍ തന്നെ...
ഈശോ അവളെയും ആശ്വസിപ്പിക്കുന്നു. 
           അവര്‍ ഗലീലിയരുടെ വയലില്‍ എത്തി. ലാസ്സര്‍, സഹോദരിമാരായ മാര്‍ത്ത, മേരി, കൂസായുടെ ഭാര്യ  യോവന്ന, ഏലിശ, വെറോനിക്ക, അനസ്താസ്സിക്ക, ആട്ടിടയനായ ഐസക്‌ , മത്തിയാസ്, നിക്കൊദ്ദമൂസ്, ജോസെഫ്.... എല്ലാവരും എത്തിയിട്ടുണ്ട്.
             ആട്ടിടയന്മാര്‍,  ലാസ്സറസ്,  നിക്കൊദ്ദമൂസ്, ജോസെഫ്, മനെയന്‍, മാക്സിമിനൂസ്, എഴുപത്തിരണ്ടു ശിഷ്യരില്‍പ്പെട്ട മറ്റുള്ളവര്‍ എന്നിവരെ ഈശോ തന്റെ പക്കലേക്ക് വിളിച്ചു. എന്നാല്‍ ഇടയന്മാരെ തന്നോട് വളരെ അടുപ്പിച്ചു നിര്‍ത്തിക്കൊണ്ട് പറയുന്നു: "സ്വര്‍ഗത്തില്‍ നിന്ന് വന്ന കര്‍ത്താവിന്റെ അടുത്ത് നിങ്ങളുണ്ടായിരുന്നു. അവന്റെ  ശൂന്യമാക്കലിന്റെ മീതെ നിങ്ങള്‍ കുനിഞ്ഞു നോക്കി. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്ന കര്‍ത്താവിന്റെ സമീപേ നിങ്ങളുണ്ടായിരിക്കണം. ഈ സ്ഥാനം നിങ്ങള്‍ അര്‍ഹിക്കുന്നു.    കാരണം   സാഹചര്യങ്ങള്‍     എല്ലാം എതിരായിരുന്നെങ്കിലും  നിങ്ങള്‍ വിശ്വസിച്ചു. നിങ്ങളുടെ വിശ്വസ്ത സ്നേഹത്തിനു ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ സ്നേഹിതന്‍ ലാസര്‍, നീ ജോസെഫ്, നീ നിക്കൊടെമൂസ്,  നിങ്ങള്‍ ക്രിസ്തുവിനോട് സഹതാപം കാണിച്ചു. അതോ, അങ്ങിനെ കാണിക്കുന്നത് ഏറ്റം അപകടകരമായിരുന്ന ഒരു സാഹചര്യത്തില്‍ .................   നിങ്ങള്‍ നല്ലവരായ ശിഷ്യകള്‍,  നിങ്ങള്‍  ധീരമതികളായിരുന്നു.   ഈ വിടവാങ്ങലില്‍ നിങ്ങള്‍ എല്ലാവരെയും ഞാന്‍ അനുഗ്രഹിക്കുന്നു.  മനുഷ്യപുത്രന്റെ ദുഃഖകരമായ യാത്രയില്‍ എന്നെ ആശ്വസിപ്പിച്ച നിങ്ങള്‍ എല്ലാവരെയും പ്രതിസമ്മാനം നല്‍കി അനുഗ്രഹിക്കണേ എന്ന് പിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു."
ഈശോയുടെ സ്വരം ഇടിമുഴക്കം പോലെയുണ്ട്.  വരണ്ട വായുവില്‍ക്കൂടി അത് പരക്കുന്നു. അവനെ നോക്കിനില്‍ക്കുന്ന മനുഷ്യ മുഖങ്ങള്‍ ചമച്ചിരിക്കുന്ന തിരമാലകളുടെ മീതെ അത് പരക്കുന്നു.    
               ഈശോ മുകളിലേക്കു കയറുമ്പോള്‍ നൂറുകണക്കിനാളുകള്‍ അവനെ അനുഗമിക്കുന്നു.  എന്നാല്‍ ഈശോ ശിഷ്യരോടു പറയുന്നു: "ആളുകള്‍ എവിടെയായിരിക്കുന്നുവോ അവിടെ അവരെ നിര്‍ത്തിയശേഷം എന്നെ അനുഗമിക്കുക."

           ഈശോ  വീണ്ടും മുകളിലേക്കു കയറി. ബഥനിയോട് അടുത്തുള്ള ഏറ്റം ഉയരമുള്ള മലമുകളിലെത്തി.   ഈശോയുടെ അമ്മ, അപ്പസ്തോലന്മാര്‍, 
                     ലാസ്സറസ്,  ആട്ടിടയന്മാര്‍, എന്നിവര്‍ കൂടെ ഉണ്ട്. കുറെ അകലെ അര്‍ദ്ധ വൃത്താകൃതിയില്‍ മറ്റു ശിഷ്യര്‍ നില്‍ക്കുന്നു. ആളുകളെ മുകളിലേക്കു കയറ്റി വിടാതെ അവര്‍ നോക്കുന്നു.
                          ഈശോ മുകളിലേക്കു പൊന്തി നില്‍ക്കുന്ന ഒരു വലിയ വെള്ള - ക്കല്ലിന്മേലാണ് നില്‍ക്കുന്നത്. സൂര്യ പ്രകാശത്തില്‍ അവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെണ്മയുള്ളതായി  കാണപ്പെടുന്നു. അവന്റെ മുടി സ്വര്‍ണം പോലെ സുന്ദരം .... ആലിംഗന ഭാവത്തില്‍ അവന്‍ ഇരുകരങ്ങളും നീട്ടി നില്‍ക്കയാണ്‌. ഭൂമിയിലെ ജനസമൂഹങ്ങളെ 
  മാറോടണക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നതു പോലെയുണ്ട്. 
അവന്റെ അതുല്യമായ, അനുകരിക്കാന്‍ സാധ്യമല്ലാത്ത സ്വരത്തില്‍, ഈശോ അവസാനത്തെ കല്‍പ്പന നല്‍കുന്നു.
             "പോകുവിന്‍, പോകുവിന്‍, എന്റെ നാമത്തില്‍ സുവിശേഷം ജനങ്ങളോട് പ്രസംഗിക്കുന്നതിനായി ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും പോകുവിന്‍. ദൈവം നിങ്ങളോടുകൂടെ. അവന്റെ സ്നേഹം നിങ്ങളെ 
ആശ്വ സിപ്പിക്കട്ടെ. അവന്റെ പ്രകാശം നിങ്ങളെ നയിക്കട്ടെ. അവന്റെ സമാധാനം നിങ്ങള്‍ നിത്യജീവനില്‍ എത്തുന്നതുവരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ,"
                 ഈശോ അലൗകിക സൗന്ദര്യത്തില്‍ രൂപാന്തരീകരിക്കുന്നു.... അവരെല്ലാം  മുട്ടിന്മേല്‍ വീണ് അവനെ ആരാധിക്കുന്നു.  അവന്‍ നിന്നിരുന്ന കല്ലില്‍ നിന്ന് ഉയരുന്ന സമയത്ത്  അവന്റെ അമ്മയുടെ മുഖം വീണ്ടും അന്വേഷിക്കുന്നു. അവന്റെ പുഞ്ചിരിയുടെ ശക്തി ഭൂമിയില്‍ ഒരുത്തര്‍ക്കും വര്‍ണ്ണിക്കുക സാധ്യമല്ല.  ഇത് അവന്റെ അമ്മയോടുള്ള അവസാനത്തെ വിടവാങ്ങലാണ്. അവന്‍ ഉയരുന്നു..... ഉയരുന്നു.... സൂര്യന്റെ പ്രകാശം ദൈവ മനുഷ്യനെ  അവന്റെ മഹത്വത്തില്‍ തെളിച്ചു കാണിക്കുന്നു. അവന്റെ ഏറ്റം പരിശുദ്ധമായ ശരീരത്തോടു കൂടി അവന്‍ സ്വര്‍ഗത്തിലേക്കു കരേറുകയാണ്.  അവന്റെ മുറിവുകള്‍ സജീവ മാണിക്യം പോലെ തിളങ്ങുന്നു.  കരേറുന്ന ക്രിസ്തുവിന്റെ പ്രകാശത്തില്‍ സൃഷ്ടികളെല്ലാം  മിന്നി തിളങ്ങുന്നു. മുകളിലേക്കുയരുന്ന പ്രകാശത്തെ സ്വീകരിക്കുവാന്‍ സ്വര്‍ഗത്തില്‍ നിന്നൊരു പ്രകാശം ഇറങ്ങുന്നു. ഈ പ്രകാശ സമുദ്രത്തില്‍ ദൈവത്തിന്റെ വചനമായ ഈശോ, ക്രിസ്തു, 
അപ്രത്യക്ഷനാകുന്നു.
ഭൂമിയില്‍ ആഴമേറിയ നിശബ്ദതയില്‍ രണ്ടു സ്വരങ്ങള്‍ മാത്രം; ഈശോ അപ്രത്യക്ഷനായപ്പോള്‍ അമ്മയുടെ വിളി: "ഈശോ!"  ഐസക്കിന്റെ കരച്ചില്‍! മറ്റുള്ളവരെല്ലാം സ്തബ്ധരായി ശബ്ദമില്ലാതെ നില്‍ക്കുന്നു; അവിടെ കാത്തു നില്‍ക്കുന്നു. അവസാനം രണ്ടു ദൈവദൂതന്മാര്‍ മനുഷ്യ രൂപത്തില്‍ പ്രകാശം തന്നെയായി കാണപ്പെട്ട്, അപ്പസ്തോല നടപടികളിലെ ആദ്യത്തെ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ പറയുന്നു.

പത്തുകൽപ്പനകൾ

ഈശോ അർബേലാ എന്ന ഗ്രാമത്തിൽ ജനക്കൂട്ടത്തോടുസംസാരിക്കുകയാണ്.
"എല്ലാവരും ശ്രദ്ധിച്ചുകേൾക്കുവിൻ. സങ്കീർത്തകനായ ദാവീദ് ഒരു സങ്കീർത്തനത്തിലൂടെ ഇപ്രകാരം ചോദിക്കുന്നു: "ദൈവത്തിന്റെ കൂടാരത്തിൽ ആരു വസിക്കും? ദൈവത്തിന്റെ  മലയിൽ ആരു വിശ്രമിക്കും? തുടർന്നു പറയുന്നത് ആ ഭാഗ്യവാന്മാൻ ആരെന്നും എന്തുകൊണ്ടാണ് ആ ഭാഗ്യം അവർക്കുണ്ടാകുന്നതെന്നുമാണ്.  ദാവീദ് പറയുന്നു; 'കുറ്റമില്ലാത്ത ജീവിതം നയിക്കുന്നവനും ശരിയായവ ചെയ്യുന്നനും ഹൃദയത്തിൽനിന്ന് സത്യം പറയുന്നവനും നാവുകൊണ്ട് വഞ്ചിക്കാത്തവനും അയൽക്കാരനോട് തിന്മ ചെയ്യാത്തവനും:'   ഞാൻ ഗൗരവമായിപറയുന്നു; സങ്കീർത്തകൻ സത്യം പറഞ്ഞു. 

സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള ഒന്നാമത്തെ വ്യവസ്ഥ: 'കുറ്റം കൂടാതെ ജീവിക്കണം.'
പക്ഷേ ബലഹീനനായ മനുഷ്യന് കുറ്റംകൂടാതെ ജീവിക്കാൻ കഴിയുമോ? ജഡവും ലോകവും സാത്താനും വികാരങ്ങളെ നിരന്തരം ഇളക്കിമറിക്കുന്നു. ദുഷിച്ച ചായ്വുകളും വിരോധവും എല്ലാംകൂടെച്ചേർന്ന് അവയുടെ ദുഷിച്ച ജലം ആത്മാക്കളുടെമേൽ തളിച്ച് അവയെ മലനപ്പെടുത്തുവാൻ നിരന്തരം ശ്രമിക്കുന്നു. വിവേചനയുടെ പ്രായംമുതൽ കുറ്റംകൂടാതെ ജീവിച്ചിട്ടുള്ളവർക്കു മാത്രമാണ് സ്വർഗ്ഗം തുറക്കപ്പടുന്നതെങ്കിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ സ്വർഗ്ഗരാജ്യതിൽ പ്രവേശിക്കയുള്ളൂ. തങ്ങളുടെ ജീവിതകാലത്ത് ഗൗരവമായ ഒരു രോഗവും പിടിപെടാതെ മരണംവരെ എത്തുന്ന ആളുകൾ വവളരെക്കുറവായിരിക്കുന്നതുപോലെ തന്നെ. അതുകൊണ്ട് ? ദൈവത്തിന്റെ മക്കൾ സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്ക്കരിപ്പെടുകയാണോ? പാപികൾക്ക് ഇനി പാപമോചനം കിട്ടുകയില്ലേ? അരൂപിയെ വിരൂപമാക്കിയ കറനീക്കുവാൻ യാതൊന്നിനും കഴിവില്ലേ? നിങ്ങളുടെ ദൈവത്തെ അന്യായമായി ഭയപ്പെടേണ്ട. അവൻ ഒരു പിതാവാണു്. ഒരു പിതാവ് എപ്പോഴും മക്കൾക്ക് കൈ നീട്ടിക്കൊടുക്കുന്നു. അവർ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ അവൻ സഹായം നൽകുകയും കാരുണ്യത്തിന്റെ വഴിയിലൂടെ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 
പാപിയുടെ അനുതാപം, പരിഹാരം ചെയ്യാനുള്ള ആഗ്രഹം, ഇവ ദൈവസ്നേഹത്തിൽ നിന്ന് ഉൽഭൂതമാകുമ്പോൾ അവ കുറ്റംമൂലമുണ്ടായ മാലിന്യത്തെ നീക്കി ദൈവത്തിൽനിന്ന് പാപമോചനം ലഭിക്കുന്നതിന് അർഹമാക്കുന്നു. നിങ്ങളോടു സംസാരിക്കുന്ന ആൾ, തന്റെ  ദൗത്യം ഭൂമിയിൽ നിർവഹിച്ചു കഴിയുമ്പോൾ, തന്റെ ബലി വഴിയായി ഏറ്റം  ശക്തമായ പാപമോചനം  ക്രിസ്തു നേടിക്കഴിയുമ്പോൾ, അത് സ്നേഹവും അനുതാപവും സന്മനസ്സും കൂടെ നേടുന്ന പാപപ്പൊറുതിയോടു ചേരുന്നതായിരിക്കും. നവജാതശിശുക്കളേക്കാൾ പരിശുദ്ധിയുള്ള ആത്മാക്കൾ നിങ്ങൾക്കുണ്ടായിരിക്കും. കാരണം എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽനിന്ന് ജീവജലത്തിന്റെ അരുവികൾ പുറപ്പെടും. ആദ്യപാപം അതു കഴുകി ശുദ്ധിനൽകും; ആ പാപമാണല്ലോ മനുഷ്യന്റെ ബലഹീനതയുടെ കാരണം. സ്വർഗ്ഗത്തെ, ദൈവരാജ്യത്തെ ആഗ്രഹിച്ചു് പ്രതീക്ഷിക്കുവാൻ നിങ്ങൾക്കു കഴിയും. കാരണം ഞാൻ നിങ്ങൾക്കു തിരിച്ചുതരാൻ പോകുന്ന കൃപാവരം, നീതിപാലിക്കുവാൻ നിങ്ങളെ സഹായിക്കും. കൂടുതൽ കൂടുതൽ നീതിപാലിക്കുന്നതനുസരിച് സ്വർഗ്ഗരാജ്യത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കുവാൻ നിങ്ങൾക്കുള്ള അവകാശം വർദ്ധിക്കും. കുറ്റമറ്റ അരൂപിയാണ് ഈ അവകാശം  തരുന്നത്. കുഞ്ഞുങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. സ്വർഗ്ഗഭാഗ്യം അവർക്കു സൗജന്യമായി നൽകപ്പെടുന്നു. എന്നാൽ പ്രായപൂർത്തിയായവരും വൃദ്ധരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.  അവർ ജീവിച്ചു, യുദ്ധം ചെയ്തു, വിജയിച്ചു; അവർക്കു് കൃപാവരത്തിന്റെ വെൺമഞ്ഞുപോലുള്ള കിരീടത്തിന്റെ കൂടെ ബഹുവർണ്ണമായ ഒരു കിരീടവും കാണും. അത് അവരുടെ സൽപ്രവൃത്തികളും സാത്താൻ, ജഡം, ലോകം എന്നിവയിന്മേൽ നേടിയ വിജയവും നിമിത്തമായിരിക്കും. വിജയികളുടെ ഭാഗ്യം മനുഷ്യന്  ഭാവന ചെയ്യുവാൻ പോലും കഴിയാത്ത വിധത്തിൽ അത്ര വലുതായിരിക്കും."

നിത്യജീവൻ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം പെസഹാത്തിരുന്നാളിന് ജറുസലേമിലേക്കു പോകുകയാണ്. വഴിക്കുവച്ച് ധനികരുടെ ഒരു വലിയ വ്യാപാരസംഘത്തെ കണ്ടുമുട്ടുന്നു. വളരെ ദൂരത്തുനിന്നാണവർ വരുന്നത്. കാരണം സ്ത്രീകളും ഒട്ടകപ്പുറത്ത് പല്ലക്കുകളിൽ യാത്ര ചെയ്യുന്നുണ്ട്. പുരുഷന്മാർ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും യാത്ര ചെയ്യുന്നു. അവരിൽ ഒരു യുവാവ് ഒട്ടകത്തിനെ മുട്ടുകുത്തിച്ച് അതിന്റെ പുറത്തുനിന്ന് ഊർന്നിറങ്ങി ഈശോയുടെ പക്കലേക്കു വന്നു. 

യുവാവ്  ഈശോയുടെ മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് അഭിവാദ്യം ചെയ്തതിനുശേഷം പറയുന്നു: "ഞാൻ കനാറ്റക്കാരൻ ഫിലിപ്പാണ്. വിശ്വസ്തരായ സാക്ഷാൽ ഇസ്രായേൽക്കാരിൽ നിന്നു ജനിച്ചു. ഞാൻ ഗമാലിയേലിന്റെ ശിഷ്യനായിരുന്നു. എന്നാൽ എന്റെ പിതാവിന്റെ മരണം, എന്നെ അവന്റെ ഈ കച്ചവടത്തിന്റെ അധിപനാക്കി. നീ പ്രസംഗിക്കുന്നത് ഒന്നിലധികം പ്രാവശ്യം ഞാൻ  കേട്ടിട്ടുണ്ട്. നിന്റെ പ്രവൃത്തികളെക്കുറിച്ച് എനിക്കറിയാം. നിത്യജീവൻ പ്രാപിക്കുന്നതിന് നന്നായി ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു. തങ്ങളിൽത്തന്നെ നിന്റെ രാജ്യം സ്ഥാപിക്കുന്നവർക്ക് അത് തീർച്ചയായും കിട്ടുമെന്ന് നീ പറയുന്നുണ്ടല്ലോ. അതിനാൽ എന്നോടു പറയൂ; നല്ലവനായ ഗുരുവേ, നിത്യജീവൻ പ്രാപിക്കുവാൻ ഞാനെന്തു ചെയ്യണം?"
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവനെന്നു വിളിക്കുന്നത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ."
"നീ ദൈവത്തിന്റെ പുത്രനാണ്. പിതാവിനെപ്പോലെ തന്നെ നല്ലവൻ. ഓ! ഞാൻ  എന്തുചെയ്യണമെന്ന് എന്നോടു  പറയൂ."
"നിത്യജീവിതത്തിലേക്കു പ്രവേശിക്കുവാൻ കൽപ്പനകൾ അനുസരിക്കുവിൻ."
"എന്റെ കർത്താവേ, ഏതു കൽപ്പനകൾ ? പഴയവയോ നിന്റെ കൽപ്പനകളോ?"
"പഴയവയിൽ എന്റേതും അടങ്ങിയിട്ടുണ്ടല്ലോ. എന്റേത് പഴയവയെ മാറ്റുന്നില്ല. അവ എപ്പോഴും ഒന്നുതന്നെയാണ്. സത്യദൈവത്തെ മാത്രം ആരാധിക്കുക, ആരാധനയുടെ നിബന്ധനകൾ പാലിക്കുക, കൊല്ലരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷി പറയരുത്, അപ്പനെയും അമ്മയെയും ബഹുമാനിക്കുക, അയൽക്കാരനെ ഉപദ്രവിക്കരുത്, പിന്നെയോ, നിന്നെത്തന്നെ സ്നേഹിക്കുന്നന്നതുപോലെ അവനെയും സ്നേഹിക്കുക. ഇപ്രകാരം ചെയ്താൽ നിനക്ക് നിത്യജീവനുണ്ടാകും."
"ഗുരുവേ, ഈ പ്രമാണങ്ങളെല്ലാം ചെറുപ്പം മുതലേ ഞാൻ  പാലിച്ചു പോന്നിട്ടുണ്ട്."
ഈശോ സ്നേഹത്തോടെ അവനെ ഒരു  നോട്ടം നോക്കി. പിന്നെ കാരുണ്യപൂർവ്വം ചോദിക്കുന്നു: "ഇവ പോരാ എന്നു നീ വിചാരിക്കുന്നുണ്ടോ?"
"ഇല്ല ഗുരുവേ, ദൈവരാജ്യം നമ്മിലുള്ള ഒരു  വലിയ  കാര്യമാണ്. മറ്റേ ജീവിതത്തിലും അങ്ങനെതന്നെ. തന്നെത്തന്നെ നമുക്ക് ദാനം ചെയ്യുന്ന ദൈവം ഒരു വലിയ ദാനമാണ്. ദൈവത്തിന്റെ - അപരിമേയനും പരിപൂർണ്ണനുമായ ദൈവത്തിന്റെ - സ്വയംദാനത്തോടു തുലനം ചെയ്താൽ നമ്മുടെ കടമ വളരെ  നിസ്സാരമെന്നു ഞാൻ വിചാരിക്കുന്നു. ആ 
കൽപ്പനകളേക്കാൾ വലിയ  കാര്യങ്ങൾ ചെയ്യണമെന്നാണ് എനിക്കു തോന്നുന്നത്. നശിച്ചുപോകാതെ അവനു സ്വീകാര്യരായിത്തീരണമെങ്കിൽ."
"നീ പറഞ്ഞത് ശരിയാണ്.  പരിപൂർണ്ണനാകുന്നതിന് ഇപ്പോൾ നിനക്ക് ഒരു കുറവുണ്ട്. 
സ്വർഗ്ഗത്തിലിരിക്കുന്ന  പിതാവ്  ആഗ്രഹിക്കുന്നതുപോലെ പരിപൂർണ്ണനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് ഒരു നിധിയുണ്ടാകും. അതു നിമിത്തം പിതാവ് നിന്നെ സ്നേഹിക്കും. ആ പിതാവ് തന്റെ നിധി ഭൂമിയിലെ ദരിദ്രർക്കു  തന്നിരിക്കുന്നു. പിന്നെ വന്ന് എന്നെ അനുഗമിക്കുക."
യുവാവ് ചിന്താമഗ്നനും ദുഃഖിതനുമായി. എന്നിട്ട് അവൻ എഴുന്നേറ്റുനിന്ന് പറയുന്നു: "നിന്റെ ഉപദേശം ഞാൻ ഓർത്തിരുന്നുകൊള്ളാം...." അവൻ ദുഃഖത്തോടെ പോകുന്നു.
യൂദാസ് സ്കറിയോത്ത അർത്ഥംവച്ചു പുഞ്ചിരിച്ചുകൊണ്ടു പറയുന്നു; "ഞാൻ ഒരുത്തൻ മാത്രമല്ല പണത്തെ സ്നേഹിക്കുന്നത്."
ഈശോ തിരിഞ്ഞ് അവനെ നോക്കുന്നു.... പിന്നീട്‌ മറ്റ് പതിനൊന്നു പേരുടെ മുഖത്തും നോക്കുന്നു. നെടുനിശ്വാസത്തോടെ പറയുന്നു: "ധനവാനായ ഒരു മനുഷ്യൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നത് എത്ര വിഷമമുള്ള കാര്യമാണ്. സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ വീതി കുറഞ്ഞതും വഴി കുത്തനെയുള്ള കയറ്റവുമാണ്. സമ്പത്തിന്റെ വലുതും ഭാരമേറിയതുമായ ചുമടും കൊണ്ട് കയറുക അസാദ്ധ്യമാണ്. അവിടെ പ്രവേശിക്കുന്നതിന് സുകൃതങ്ങളാകുന്ന അരൂപിയുടെ ധനം മതി. ലോകത്തോടും വ്യർത്ഥാഭിമാനത്തോടും ബന്ധപ്പെട്ടിരിക്കുന്ന സകലതിനോടുമുള്ള താത്പര്യം ഉപേക്ഷിക്കാനുള്ള കഴിവ് അവർക്കുണ്ടായിരിക്കണം." ഈശോ വളരെ ദുഃഖിതനാണ്. അപ്പസ്തോലന്മാർ പരസ്പരം നോക്കുന്നു. ധനികനായ ആ യുവാവിന്റെ വ്യാപാരസംഘം അകന്നു പോകുന്നതു നോക്കിക്കൊണ്ട് ഈശോ പറയുന്നു: "ഞാൻ ഗൗരവമായി നിങ്ങളോടു പറയുന്നു; ഒരു ധനികൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്."
"എങ്കിൽ ആർക്കു രക്ഷപെടാൻ കഴിയും? ദാരിദ്ര്യം പലപ്പോഴും പാപത്തിനിടയാക്കുന്നു. അസൂയ കൊണ്ടും അയൽക്കാരന്റെ വസ്തുക്കളോടുള്ള ബഹുമാനമില്ലായ്മ കൊണ്ടും  ദൈവപരിപാലനയിൽ പ്രത്യാശയില്ലാത്തതുകൊണ്ടും പാപം ചചെയ്യുന്നു. ധനം  
പരിപൂർണ്ണതയ്ക്ക് തടസ്സവുമാണ്. അപ്പോൾപ്പിന്നെ ആര് രക്ഷിക്കപ്പെടും?"
ഈശോ അവരെ നോക്കിക്കൊണ്ടു പറയുന്നു; "മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്. കാരണം ദൈവത്തിന്  എല്ലാം കഴിയും. മനുഷ്യൻ അവന്റെ സന്മനസ്സുകൊണ്ട് കർത്താവിനെ സഹായിച്ചാൽമതി. ഉപദേശം സ്വീകരിച്ച് സ്വത്തിൽ നിന്നു സ്വതന്ത്രമാകുക എന്നത് സന്മനസ്സാണ്. ദൈവത്തെ അനുഗമിക്കുന്നതിന് പരിപൂർണ്ണസ്വാതന്ത്ര്യം നേടുവാൻ ഇതുവേണം. കാരണം ഇതാണ് മനുഷ്യന്റെ യഥാർത്ഥമായ സ്വാതന്ത്ര്യം. ദൈവം ഹൃദയത്തിൽ മന്ത്രിക്കുന്ന സ്വരങ്ങൾ ശ്രവിക്കുക, അവന്റെ കൽപ്പനകൾ അനുസരിക്കുക, സ്വന്തം അടിമയാകാതിരിക്കുക, ലോകത്തിന്റെയോ മറ്റുള്ളവരുടെ അഭിപ്രായത്തിന്റെയോ അതുവഴി സാത്താന്റെയോ അടിമയാകാതിരിക്കുക.  നന്മ മാത്രം ആഗ്രഹിക്കുവാനും അതു സ്വതന്ത്രമായി ആഗ്രഹിക്കുവാനും  അങ്ങനെ പ്രഭാപൂരിതമായ, സ്വാതന്ത്ര്യമുള്ള, ആനന്ദപൂരിതമായ നിത്യജീവൻ പ്രാപിക്കാനുമുള്ള വിസ്മയകരമായ മനസ്സിന്റെ കഴിവ് ദൈവം മനുഷ്യന്  
നൽകിയിരിക്കുന്നു. ദൈവത്തിന് എതിരായി നിൽക്കേണ്ടി വന്നാൽ സ്വന്തം ഇഷ്ടത്തെ തൃപ്തിപ്പെടുത്താൻ പോലും  മനുഷ്യൻ തന്റെ തന്നെ അടിമയായിപ്പോകരുത്. ഞാൻ നിങ്ങളോടു  പറഞ്ഞു; എന്നെപ്രതിയും ദൈവത്തിനു ശുശ്രൂഷ ചെയ്യാനുമായി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ,  നിത്യമായി അതിനെ രക്ഷിക്കയാണു ചെയ്യുന്നത്."
"ശരി, നിന്നെ അനുഗമിക്കാൻ ഞങ്ങൾ സകലതും ഉപേക്ഷിച്ചു. അനുവദനീയമായവും ഉപേക്ഷിച്ചു. അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങനെ? ഞങ്ങൾ  നിന്റെ രാജ്യത്തിൽ പ്രവേശിക്കുമോ?" പത്രോസ് ചോദിക്കുന്നു.
"ഞാൻ ഗൗരവമായി പറയുന്നു; എന്നെ ഇപ്പറഞ്ഞപോലെ അനുഗമിച്ചവരും ഇനി അനുഗമിക്കുന്നവരും - ഉദാസീനത മാറ്റി ഉത്സാഹിക്കുന്നതിന് ഇനിയും സമയമുണ്ട്; ഇതുവരെ ചെയ്ത പാപത്തിനു പരിഹാരം ചെയ്യാനും സമയമുണ്ട്; മനുഷ്യൻ ഭൂമിയിലായിരിക്കുന്നിടത്തോളം കാലം എപ്പോഴും സമയമുണ്ട്; ചെയ്ത തെറ്റുകൾക്ക് പരിഹാരം  ചെയ്യാൻ മനുഷ്യന് ദിവസങ്ങൾ മുന്നിലുണ്ട് - ഇങ്ങനെ ചെയ്യുന്നവരും എന്റെ രാജ്യത്തിൽ  എന്നോടു കൂടെയായിരിക്കും. നിങ്ങളോട് ഞാൻ ഗൗരവമായി പറയുന്നു; വീണ്ടും ജനിച്ച് എന്നെ അനുഗമിച്ച നിങ്ങൾ, ഭൂമിയിലെ വംശങ്ങളെ വിധിക്കുവാൻ സിംഹാസനങ്ങളിൽ ഇരിക്കും. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരിക്കുന്ന മനുഷ്യപുത്രനോടൊപ്പം നിങ്ങളും ഇരിക്കും. ഒരിക്കൽക്കൂടി ഞാൻ  നിങ്ങളോട്  ഗൗരവമായി  പറയുന്നു; എന്റെ നാമത്തിൽ വീടിനെയോ നിലങ്ങളെയോ അപ്പനെയോ അമ്മയെയോ ഭാര്യയെയോ പുത്രന്മാരെയോ സഹോദരന്മാരെയോ സഹോദരിമാരെയോ ഉപേക്ഷിച്ചു് സുവിശേഷം പ്രചരിപ്പിച്ച് എന്റെ ജോലി തുടർന്നു ചെയ്താൽ ഈ കാലത്തുതന്നെ നൂറിരട്ടിയും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും പ്രാപിക്കാത്ത യാതൊരുവനും ഉണ്ടായിരിക്കയില്ല."
"പക്ഷേ ഞങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയാൽ എങ്ങനെയാണ് ഉള്ളതിന്റെ  നൂറിരട്ടി ഉണ്ടാക്കാൻ ഞങ്ങൾക്കു കഴിയുന്നത്?" കറിയോത്തുകാരൻ യൂദാസ് ചോദിക്കുന്നു.
"ഞാൻ  ആവർത്തിച്ചു പറയുന്നു; മനുഷ്യർക്ക് സാധിക്കാത്തത് ദൈവത്തിനു സാദ്ധ്യമാണ്. ലോകത്തിന്റെതായിരുന്നവർ ദൈവത്തിന്റെ പുത്രന്മാരായിത്തീരുമ്പോൾ അതായത് ആത്മീയമനുഷ്യരായിത്തീരുമ്പോൾ,  ദൈവം അവർക്ക് നൂറിരട്ടി  ആത്മീയസന്തോഷം 
നൽകും. അവർ ഇവിടെയും ഈ ലോകത്തിനപ്പുറത്തും യഥാർത്ഥ സന്തോഷം അനുഭവിക്കും. ഞാൻ  ഇങ്ങനെയും പറയുന്നു; ഒന്നാമതെന്ന് കാണപ്പെടുന്നവർ മറ്റെല്ലാവരേയുംകാൾ കൂടുതൽ സ്വീകരിച്ചതുകൊണ്ട് ഒന്നാമതായിരിക്കയില്ല. അവസാനത്തെ ആളുകൾ എന്നു കാണപ്പെടുന്നവർ അവസാനത്തെ ആളുകളായിരിക്കയില്ല. സത്യമായും, ഒന്നാമതായിരുന്ന അനേകർ അവസാനത്തെ ആളുകളായിരിക്കും. അവസാനത്തെ  ആളുകളായിരുന്ന, അതിലും കുറവായിരുന്ന അനേകർ  ഒന്നാമന്മാരായിരിക്കും."