ജാലകം നിത്യജീവൻ: യൂദാസിന്റെ മോഷണശ്രമം ( ഭാഗം 1)

nithyajeevan

nithyajeevan

Monday, March 5, 2012

യൂദാസിന്റെ മോഷണശ്രമം ( ഭാഗം 1)

              എഫ്രായിമിലെ ഈശോയുടെ വാസത്തിനിടയ്ക്ക് ശിഷ്യകളായ ഏലീശാ, നൈക്ക് (വെറോനിക്ക), യോവന്നാ, സൂസന്ന  തുടങ്ങിയവരോടൊപ്പം   ഈശോയുടെ അമ്മ എഫ്രായിമിലെത്തുന്നു.    ജേക്കബിന്റെ ഭാര്യ മേരി എന്ന വിധവയും വൃദ്ധയുമായ സ്ത്രീയുടെ എളിയ ഭവനത്തിലാണ് അവർ താമസിച്ചത്.   
                    അവിടെ വച്ച് ഒരു ദിവസം,  ധനാഢ്യയായ യോവന്നായുടെ പണപ്പെട്ടിയിൽ നിന്ന്  യൂദാ  സ്കറിയോത്താ പണം മോഷ്ടിക്കാൻ ശ്രമിക്കുന്നത്  യാദ്യച്ഛികമായി അവിടേയ്ക്കു കടന്നുവന്ന അപ്പസ്തോലൻ ജോൺ കാണാനിടയാകുന്നു.   ജോൺ വലിയ ഭയത്തോടെ 'ഹാ' എന്ന് ഉച്ചത്തിൽ സ്വരം വച്ചു, കൈകൾ കൊണ്ട് മുഖംപൊത്തി.   മുറിയിൽ നാണയങ്ങൾ നിലത്തു വീഴുന്നതിന്റെ കിലുക്കം കേട്ട്  ഈശോയും  മുറിയുടെ വാതിൽക്കലെത്തി.  ജോൺ കരഞ്ഞുകൊണ്ട് പറയുന്നു:  "പോകൂ,  ഈശോ പോകൂ..."  എന്നാൽ  ജോണിനെ തള്ളിമാറ്റി ഈശോ മുറിയ്ക്കകത്തു കയറി.  അവർ ഭക്ഷണം കഴിക്കുന്ന മുറിയാണത്. ഇപ്പോൾ സ്ത്രീകൾ കൂടിയുള്ളതിനാലാണ് ആ മുറി ഭക്ഷണമുറിയാക്കിയിരിക്കുന്നത്.  മുറിയിലുള്ള രണ്ടു പണപ്പെട്ടികളിൽ ഒന്നിന്റെ മുമ്പിൽ വാതിലിനെതിരേ യൂദാ  സ്കറിയോത്താ നിൽക്കുന്നു.  ആകെ നിറം മാറി, ദേഷ്യം, വിസ്മയം ഇവ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. അയാളുടെ കൈയിൽ ഒരു സഞ്ചിയുണ്ട്. പണപ്പെട്ടി തുറന്നിരിക്കുന്നു.  നാണയങ്ങൾ നിലത്തു വീണിട്ടുണ്ട്.  പെട്ടിയുടെ വക്കിൽ ചരിഞ്ഞിരിക്കുന്ന മറ്റൊരു സഞ്ചിയിൽ നിന്ന് നാണയങ്ങൾ തറയിലേക്കു വീഴുന്നുമുണ്ട്.  എന്താണു് സംഭവിച്ചതെന്ന് വ്യക്തം; യൂദാസ് വീട്ടിൽ കടന്നു; പണപ്പെട്ടി തുറന്നു മോഷണം നടത്തിക്കൊണ്ടിരിക്കയായിരുന്നു.
                               ആരും സംസാരിക്കുന്നില്ല.  മൂന്നു പ്രതിമകൾ... പിശാചായിരിക്കുന്ന      യൂദാസ്,          വിധിയാളനായ      ഈശോ, കൂട്ടുകാരന്റെ ഹീനത്വത്തിൽ ഭയചകിതനായ ജോൺ...
                       യൂദാസിന്റെ    പണസഞ്ചി    പിടിച്ചിരിക്കുന്ന   കൈ വിറയ്ക്കുന്നു.    ജോൺ വല്ലാതെ ഭയപ്പെട്ട് ഈശോയെ നോക്കുന്നു.
                                           ഈശോയ്ക്ക് ചലനമേയില്ല. അനങ്ങാതെ നിൽക്കുകയാണ്. അവസാനം ഒരു ചുവടു മുമ്പോട്ടു വച്ചു;  ആംഗ്യം കാണിച്ചു കൊണ്ട് ഒരു വാക്കു പറഞ്ഞു: "പോകൂ.." ചുവടു വച്ചത് യൂദാസിന്റെ നേർക്കു്; പോകൂ എന്നു പറഞ്ഞത് ജോണിനോട്.
                   ജോൺപോയിക്കഴിഞ്ഞപ്പോൾ ഈശോ കതകടച്ചു കുറ്റിയിട്ടു; തിരിഞ്ഞു യൂദാസിനെ നോക്കുന്നു. അവൻ കടുത്ത ധിക്കാരിയാണെങ്കിലും ഒരു വാക്കുമുച്ചരിക്കുന്നില്ല. അനങ്ങുന്നുമില്ല. ഈശോ നേരെ അവന്റെ മുന്നിൽ ചെന്നുനിന്നു. യൂദാസ് ഭയപ്പെട്ട് പിന്നിലേക്കു വലിയുന്നു..
                             ഈശോ ശബ്ദിക്കുന്നില്ല.  എന്നാൽ പൂട്ടു കുത്തിത്തുറക്കുന്ന ഒരു ചെറിയ ആയുധം യൂദാസിന്റെ അങ്കിയുടെ ബൽറ്റിൽ നിന്ന് പൊങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ഈശോ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച്  'ശപിക്കപ്പെട്ടവൻ' എന്നു പറയാനൊരുങ്ങി; എന്നാൽ സ്വയം നിന്ത്രിക്കുന്നു.   യൂദാസിന്റെ  കൈയിലെ പണസഞ്ചി തട്ടിപ്പറിച്ച് നിലത്തേക്കെറിഞ്ഞു. അതിന്മേൽ ചവിട്ടിക്കൊണ്ട് നാണയങ്ങൾ ചിതറിച്ചു.  വലിയ ദേഷ്യം.. "ദൂരെ... സാത്താന്റെ അഴുക്ക്... ശപിക്കപ്പെട്ട സ്വർണ്ണം... നരകത്തിന്റെ ഉമിനീർ... സർപ്പത്തിന്റെ വിഷം... ദൂരെ!!"
                ഈശോ അവനെ ശപിക്കുമെന്നു തോന്നിയപ്പോൾ യൂദാസ് അൽപ്പം നിയന്ത്രണത്തിൽ കരയാൻ തുടങ്ങി. വേറൊരു പ്രതികരണവുമില്ല. എന്നാൽ അടച്ചിരുന്ന വാതിലിനപ്പുറത്തത്തു നിന്ന് കേട്ട ജോണിന്റെ കരച്ചിൽ അവനെ ചൊടിപ്പിച്ചു; പൈശാചികമായ തന്റേടം അവനിലേക്കു തിരിച്ചുവന്നു. അവൻ വിളിച്ചുകൂവിപ്പറയുന്നു; "എന്നെ അധിക്ഷേപിക്കാൻ നീ ചാരനെ അയച്ചിരിക്കയായിരുന്നു!  അവൻ എല്ലാവരുടേയും മുമ്പിൽ എന്നെ അധിക്ഷേപിക്കും. അതാണ് നിനക്കു വേണ്ടിയിരുന്നത്.  എന്തായാലും ... അതെ, അതാണ് എനിക്കും വേണ്ടത്... നീ എന്നെ തള്ളിക്കളയാൻ വേണ്ടി ഞാൻ എല്ലാം ചെയ്തുനോക്കി..." അവന് ദേഷ്യം കൊണ്ട് സ്വരം പതറുന്നു.
                    താഴ്ന്ന സ്വരത്തിൽ,  എന്നാൽ ഭയം ജനിപ്പിക്കുന്ന വിധത്തിൽ ഈശോ അവനോട് ആവർത്തിച്ചു പറയുന്നു: "കള്ളൻ!  കള്ളൻ!  കള്ളൻ!  ഇന്ന് കള്ളൻ!  നാളെ കൊലയാളി...."
                       യൂദാസ്  ശ്വാസമെടുത്ത ശേഷം മറുപടി പറയുന്നു; "അതെ,  കള്ളൻ!  അത് നിന്റെ കുറ്റം കൊണ്ടാണ്... ഞാൻ ചെയ്യുന്ന എല്ലാ തിന്മയും നീ കാരണമാണ്... നീ എല്ലാവരേയും രക്ഷിക്കുന്നു; പാപികളെ സ്വീകരിക്കുന്നു... വേശ്യകൾ നിന്നിൽ അറപ്പുളവാക്കുന്നില്ല. നീ ഭോഷൻ! ഒരു പഠനവുമില്ലാത്തവനെ ഞങ്ങളുടെ തലവനായി നിയമിച്ചിരിക്കുന്നു.. ഒരു ചുങ്കക്കാരനെ പണം സൂക്ഷിപ്പുകാരനാക്കിയിരിക്കുന്നു... എന്നാൽ എന്റെ കാര്യത്തിൽ,  നീ ഏറ്റം ചെറിയ നാണയം പോലും കണക്കു ചോദിച്ചാണു തരുന്നത്.  നീ എന്നെ സദാ കൂടെക്കൊണ്ടുനടക്കുന്നു... ഒരു കപ്പലടിമ എന്നപോലെ എന്നെ കരുതുന്നു. തീർത്ഥാടകരുടെ കാഴ്ചകൾ സ്വീകരിക്കുന്നതിൽ നിന്ന് എന്നെ മാത്രമേ  വിലക്കിയിട്ടുള്ളൂ... കാരണം, പണത്തെ ഞാൻ തൊടരുതെന്നാണ് നീ ആഗ്രഹിക്കുന്നത്.  നീ എന്നെ വെറുക്കുന്നു... ശരി, ഞാൻ നിന്നെയും വെറുക്കുന്നു... അൽപ്പം മുമ്പ് എന്നെ ശപിക്കാനൊരുങ്ങിയെങ്കിലും നീയത് ചെയ്തില്ല. നിന്റെ ശാപം എന്നെ ചാമ്പലാക്കാൻ പാടുണ്ടായിരുന്നു... നീ എന്തുകൊണ്ടാണ് നിന്റെ ശാപം എന്റെമേൽ വീഴിക്കാതിരുന്നത്?  എനിക്കതായിരുന്നു കൂടുതലിഷ്ടം... "
 

"മിണ്ടാതിരിക്കൂ..."
                         "ഇല്ല, നിനക്കു ഭയമാണോ?  ഹാ! നിനക്ക് ഭയമാണ്... നീ ഭീരുവാണ്... ഞാൻ  ശക്തനാണെന്ന് നിനക്കറിയാം...   നിന്നെ വെറുക്കുകയും നിന്നെ തോൽപ്പിക്കുകയും ചെയ്യുന്ന ശക്തി.... നീ എപ്പോഴും എന്നെ നിന്ദിച്ചിരുന്നു... നീ വിചാരിച്ചു നീ ജ്ഞാനിയാണെന്ന്... നീയൊരു മഠയനാണ് ...   നല്ല വഴി നിന്നെ ഞാൻ പഠിപ്പിച്ചു... എന്നാൽ നീ... ഓ! നീയാണ് പരിശുദ്ധനായവൻ!  നീയാണ് മനുഷ്യനാണെങ്കിലും ദൈവമായിരിക്കുന്ന സൃഷ്ടി... എന്നിട്ട് നീ ബുദ്ധിയുള്ളവന്റെ ഉപദേശം നിരാകരിക്കുന്നു.  ആദ്യം മുതൽ നിനക്കു തെറ്റു പറ്റി... എന്നെക്കുറിച്ചും തെറ്റു പറ്റി... നീ .. നീ .... ഹാ!!
             

               വാഗ് ധോരണി പെട്ടെന്നു നിലച്ചു.   ഇതു പറയുന്ന സമയത്ത് യൂദാസ്, ഇരയെ ലക്ഷ്യം വച്ച് ആക്രമിക്കാൻ ഒരുങ്ങുന്നതു പോലെ ഈശോയോടു് അടുക്കുകയായിരുന്നു.  ഈശോയിൽ  ഭയത്തിന്റെ കണിക പോലുമില്ല.  വാതിലിന്മേൽ ചാരി ഈശോ നിശ്ശബ്ദനായി നിൽക്കുന്നു.  കണ്ണുകൾ യൂദാസിൽ ഉറപ്പിച്ചിരിക്കയാണ്.;  ദുഃഖത്തിന്റെയും പ്രാർത്ഥനയുടേയും ഭാവമാണ് മുഖത്ത്.  യൂദാസ് സുബോധത്തിലേക്കു വരുന്ന ഒരാളെപ്പോലെ നെറ്റിത്തടവും മുഖവുമെല്ലാം കൈകൊണ്ടു തുടയ്ക്കുന്നു.... അവൻ ചിന്തിക്കുന്നു; ഓർമ്മിക്കുന്നു... എല്ലാം ഓർത്തപ്പോൾ ശക്തിയെല്ലാം നഷ്ടപ്പെട്ടതുപോലെ  തളർന്ന് നിലത്തു വീഴുന്നു... 
                        ഈശോ താഴ്ന്ന സ്വരത്തിൽ, എന്നാൽ വളരെ വ്യക്തമായി അവനു മറുപടി നൽകുന്നു...

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)